International
ന്യുയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഭാഗത്തെ വായുചോര്‍ച്ച പരിഹരിക്കാന്‍ തീവ്രശ്രമം. നേരത്തെ പലതവണ വായു ചോർച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ പ്രശ്നം അതിരൂക്ഷമാണ്.
ഈ സാഹചര്യത്തിലാണ് യുഎസിന്റെ സ്പേസ് എക്സ് ക്രൂ-12 ദൗത്യത്തിലെ നാല് അംഗങ്ങളോടും ഓര്‍ബിറ്റല്‍ ലാബിലെ യുഎസ് ബഹിരാകാശയാത്രികനോടും ഡ്രാഗണ്‍ പേടകത്തിലേക്കു നീങ്ങാന്‍ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍ദേശിച്ചത്.
ചോര്‍ച്ച പരിഹരിക്കുന്നതിന് റഷ്യന്‍ ബഹിരാകാശഗവേഷണ കേന്ദ്രമായ റോസ്കോസ്മോസ് വിപുലമായ അറ്റകുറ്റപ്പണികളിലേക്ക് കടന്നിരിക്കുകയാണ്.
യുഎസ് യാത്രികരായ ജെസീക്ക മെയര്‍, ജാക്ക് ഹാത്ത്വേ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ ഫ്രഞ്ച് ബഹിരാകാശയാത്രിക സോഫി അഡെനോട്ട്, നാസയുടെ സ്പേസ് എക്സ് ക്രൂ-12 ദൗത്യത്തിലെ റഷ്യന്‍ ബഹിരാകാശയാത്രിക ആന്‍ഡ്രി ഫെഡ്യേവ് യുഎസ് യാത്രികനായ ക്രിസ് വില്യംസ് എന്നിവരോടാണ് ഡ്രാഗൺ പേടകത്തിൽ എത്താൻ നിർദേശിച്ചത്. 190 ദിവസമായി ഇവര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ്.
International
വാഷിംഗ്ടൺ: അമേരിക്കയിലെ തന്ത്രപ്രധാനമായ ആണവ-ബഹിരാകാശ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ദുരൂഹ മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാൻ എഫ്ബിഐ മൾട്ടി-ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. നാസയിലെ പ്രമുഖ ഇലക്ട്രിക്കൽ എൻജിനീയറായ ജോഷ്വ ലെബ്ലാങ്കിനെ (29) കത്തിക്കരിഞ്ഞ ടെസ്ല കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം ഊർജിതമായത്.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കായുള്ള ആണവോർജ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ജോഷ്വ. കഴിഞ്ഞ വർഷം ജൂലൈയിൽ കാണാതായ ഇദ്ദേഹത്തെ പിന്നീട് അലബാമയിലെ വിജനമായ പ്രദേശത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിലെ സെൻട്രി മോഡ് ക്യാമറകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, മരണദിവസം രാവിലെ ഹണ്ട്സ്വിൽ വിമാനത്താവളത്തിൽ ഇദ്ദേഹത്തിന്റെ കാർ മണിക്കൂറുകളോളം നിർത്തിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2022-നും 2026-നും ഇടയിൽ സമാനമായ സാഹചര്യത്തിൽ നടന്ന 11 ശാസ്ത്രജ്ഞരുടെ മരണങ്ങളും തിരോധാനങ്ങളുമാണ് എഫ്ബിഐ പരിശോധിക്കുന്നത്. കൊല്ലപ്പെട്ടവരിലധികവും ആണവ ഗവേഷണം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ഇത് രാജ്യത്തിനെതിരായ ആസൂത്രിത നീക്കമാണോ എന്ന് എഫ്ബിഐ സംശയിക്കുന്നു.
എഫ്ബിഐക്കൊപ്പം ഊർജ വകുപ്പും പ്രതിരോധ വകുപ്പും പ്രാദേശിക പോലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. എംഐടിയിലെ ആണവ ശാസ്ത്ര പ്രൊഫസർ നുനോ ലൂറിറോ, എയ്റോസ്പേസ് ഗവേഷക ആമി എസ്ക്രിഡ്ജ് എന്നിവരുടെ മരണങ്ങളും ഈ അന്വേഷണ പരിധിയിൽ വരും. ശാസ്ത്രജ്ഞരുടെ സുരക്ഷയിൽ വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Viral
ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച ആർട്ടെമിസ് II ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോക്കിന് ലഭിച്ചത് ഹൃദയസ്പർശിയായ വരവേൽപ്പ്.
ശൂന്യാകാശത്തിന്റെ നിശബ്ദതയിൽ ദിവസങ്ങളോളം ചിലവഴിച്ചെത്തിയ ക്രിസ്റ്റീനയെ കാത്ത് ആൾക്കൂട്ടമോ ക്യാമറകളോ ആയിരുന്നില്ല, മറിച്ച് തന്റെ പ്രിയപ്പെട്ട വളർത്തുനായ സാഡിയായിരുന്നു വീട്ടുവാതിൽക്കൽ ഉണ്ടായിരുന്നത്.
മാസങ്ങൾ നീണ്ട വിരഹത്തിന് ശേഷം തന്റെ സുഹൃത്തിനെ കണ്ട ആവേശത്തിൽ സാഡി ചുറ്റും ഓടി നടന്നും കുരച്ചും കളിപ്പാട്ടങ്ങൾ കൊണ്ടുവന്നു നൽകിയും സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ക്രിസ്റ്റീന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ബഹിരാകാശത്തെ അത്ഭുതക്കാഴ്ചകളേക്കാൾ വലുത് ഈ സ്നേഹമാണെന്ന് ആ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
പസഫിക് സമുദ്രത്തിലെ ലാൻഡിംഗിന് പിന്നാലെ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസൺ എന്നിവർക്കൊപ്പം ക്രിസ്റ്റീനയും ലോകത്തിന് മുന്നിലെത്തിയിരുന്നു.
യാത്രയുടെ ആവേശം വിട്ടുമാറാത്തതിനാൽ താൻ തലേദിവസം ഉറങ്ങിയിട്ടില്ലെന്നും കഴിഞ്ഞ 10 ദിവസത്തെ അനുഭവങ്ങൾ എങ്ങനെ വാക്കുകളിൽ ഒതുക്കുമെന്ന് ചിന്തിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
കേവലം ശാസ്ത്രീയ നേട്ടങ്ങൾക്കപ്പുറം മനുഷ്യർ തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചാണ് അവർ സംസാരിച്ചത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും ഏകാന്തതയിലും പരസ്പരം താങ്ങായി നിൽക്കുന്ന ഒരു സംഘം കടമകളാൽ കോർക്കപ്പെട്ടവരാണെന്ന് ക്രിസ്റ്റീന തന്റെ പ്രസംഗത്തിൽ അടിവരയിട്ടു പറഞ്ഞു. ചന്ദ്രനിലേക്കുള്ള ഈ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെയും കൂട്ടായ്മയുടെയും അടയാളമായി മാറിയിരിക്കുകയാണ്.
International
ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് ദൗത്യം വിജയകരമായി പൂര്‍ത്തിയായശേഷം നടത്തിയ പത്രസമ്മേളനത്തിൽ വിജയത്തെക്കുറിച്ചു സംസാരിച്ചത് ഇന്ത്യക്കാരനായ അമിത് ക്ഷത്രിയ.
നാസയുടെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററാണു ക്ഷത്രിയ. നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെദ് ഐസക്മാന്റെ ഉപദേഷ്ടാവും ക്ഷത്രിയയാണ്.
സ്കോണ്സിനിലെ ബ്രൂക്ക്ഫീല്‍ഡിലാണ് അമിത് ക്ഷത്രിയ ജനിച്ചത്. ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായ അദ്ദേഹം കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലുമാണ് പഠിച്ചത്.
2003 ലാണ് അമിത് ഘത്രിയ നാസയിൽ ചേരുന്നത്. 2014 മുതൽ 17 വരെ അദ്ദേഹം നാസയില്‍ 2014 മുതല്‍ 2017 വരെ ഐഎസ്എസ് ഫ്ലൈറ്റ് ഡയറക്ടറായിരുന്നു.
മൂണ്‍ ടു മാര്‍സ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരവെയാണ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്നത്.
International
ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യം വിജയം. പത്തുദിവസം നീണ്ട ദൗത്യത്തില്‍ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ എന്നിവരുമായി ചന്ദ്രനെ വലംവച്ച് യാത്രാപേടകം ഓറിയോണ്‍ സുരക്ഷിതമായി പസഫിക് സമുദ്രത്തില്‍ വന്നിറങ്ങി.
ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 5.38ന് പസഫിക് സമുദ്രത്തിലാണ് ഓറിയോണ്‍ പേടകം സുരക്ഷിതമായി വന്നിറങ്ങിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്പോൾ മണിക്കൂറില്‍ 40,428.30 കിലോമീറ്ററായിരുന്നു പേടകത്തിന്റെ വേഗം. ഇതു ശബ്ദത്തേക്കാൾ 33 ഇരട്ടിയോളം വരും. ഉയർന്ന വേഗത്തിനൊപ്പം അതു സൃഷ്ടിക്കുന്ന താപവും വളരെ ഉയർന്നതായിരുന്നു.
ഓറിയോണിനു പുറത്തെ താപനില 2,800 ഡിഗ്രി സെൽഷസ് വരെ ഉയർന്നു. അതായത്, സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും. ചൂടിന്റെ ആധിക്യം മൂലം ചുവന്ന ഒരു തീഗോളമായി ഓറിയോൺ പേടകം മാറിയെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
പസഫിക് സമുദ്രത്തിൽ ഇറങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് (ഇന്ത്യൻ സമയം ഏകദേശം 5.23ന്) പേടകം ഏകദേശം നാലു ലക്ഷം അടി (122 കിലോമീറ്റർ) ഉയരത്തിലെത്തിയപ്പോൾ കനത്ത ചൂടു മൂലം പേടകവുമായുള്ള ആശയവിനിമയം തടസപ്പെട്ടു. ഏകദേശം ആറു മിനിറ്റോളം ഈ അവസ്ഥ തുടർന്നു. ഏകദേശം രണ്ടു ലക്ഷം അടി ഉയരത്തിലെത്തിയപ്പോഴാണ് ആശയവിനിമയ സംവിധാനം പുനഃസ്ഥാപിക്കപ്പെട്ടത്.
അപ്പോഴും ചൂടിനു വലിയ കുറവില്ലായിരുന്നു. തുടർന്ന് ചൂടും വേഗവും കുറയ്ക്കുന്നതിനായി കറക്ഷൻ ബേൺ നടത്തി പേടകത്തെ അല്പം ഉയർത്തുകയും സഞ്ചാരപാതയിൽ മാറ്റം വരുത്തുകയും ചെയ്തു. പിന്നീട്, 35000 അടി ഉയരത്തിലെത്തിയപ്പോൾ പേടകത്തിന്റെ വേഗം പരമാവധി കുറയ്ക്കാനായി ഘർഷണം ഉപയോഗപ്പെടുത്തുകയും പിന്നീട് പാരച്യൂട്ടുകൾ വിടർത്തുകയും ചെയ്തു.
കൂറ്റൻ പാരച്യൂട്ടുകൾ വിടർന്നതോടെ പേടകത്തിന്റെ വേഗം കുറയുകയും (മണിക്കൂറിൽ ഏകദേശം 30 കിലോമീറ്റർ) നിയന്ത്രിത ലാൻഡിംഗ് (സ്പ്ലാഷ് ഡൗൺ) നടത്തുകയും ചെയ്തു. പേടകം കടലില്‍ ഇറങ്ങിയ ഉടന്‍തന്നെ യുഎസ് നാവികസേനയുടെ യുഎസ്എസ് ജോണ്‍ പി. മുര്ത്ത എന്ന കപ്പലിൽ കാത്തിരുന്ന നാവികസേനാംഗങ്ങൾ പേടകത്തെ സമുദ്രത്തിൽനിന്ന് വീണ്ടെടുത്തു.
യാത്രക്കാർ കണ്ട അപൂർവ കാഴ്ചകൾ
സൂര്യഗ്രഹണം
ബഹിരാകാശത്തുവച്ച് സൂര്യഗ്രഹണം കാണുകയെന്ന അത്യപൂർവ കാഴ്ചയാണ് ഓറിയോൺ പേടകത്തിലെ യാത്രക്കാർക്കു ലഭിച്ചത്. ചന്ദ്രന് സൂര്യനെ മറയ്ക്കുന്ന അത്യപൂര്‍വ ദൃശ്യം കാമറയിൽ പകർത്താൻ അവർക്കായി. സൂര്യന്റെ കൊറോണ അടുത്തു കാണാനും പകർത്താനും സാധിച്ചു.
ഇരുണ്ട ഭാഗത്തെ ഉല്‍ക്കാ പതനങ്ങള്‍
ചന്ദ്രന്റെ ഇരുണ്ട ഭാഗം കാണാനായതാണ് യാത്രക്കാർക്കു ലഭിച്ച അസുലഭമായ മറ്റൊരനുഭവം. ഇരുണ്ട ഭാഗത്ത് ഓറിയോൺ ഉണ്ടായിരുന്ന 40 മിനിറ്റിൽ ആറുതവണ ഉൽക്കാ പതനമുണ്ടായി. ഉല്‍ക്കകള്‍ പതിക്കുമ്പോഴുണ്ടായ പ്രകാശം പലതവണ കാണാനുള്ള ഭാഗ്യം യാത്രക്കാർക്ക് ലഭിച്ചു. കൂടാതെ ഭൂമിയിലിരുന്ന് നമ്മൾ ചന്ദ്രന്റെ ഉദയവും അസ്തമയവും കാണുന്നതുപോലെ ഓറിയോൺ പേടകത്തിലെ യാത്രക്കാർ ഭൂമിയുടെ ഉദയവും അസ്തമയവും ചന്ദ്രന്റെ ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ കണ്ടു.
പുരാതന ലാവാപ്രവാഹങ്ങൾ
ചന്ദ്രനിലെ പുരാതന ലാവാ പ്രവാഹങ്ങളും വലിയ ഗർത്തങ്ങളും ഉപരിതലത്തിലെ കൂറ്റൻ വിള്ളലുകളും യാത്രക്കാർ കണ്ടു.
International
ഫ്ളോറിഡ: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 2 ദൗത്യം പൂർത്തിയാക്കി ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 5.37ന് സാന്‍ഡിയാഗോ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തില്‍ ഓറിയോൺ പേടകം നിയന്ത്രിത ലാൻഡിംഗ് നടത്തും.
കഴിഞ്ഞ രണ്ടിനാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍നിന്ന് റോക്കറ്റ് സ്പേസ് ലോഞ്ച് സിസ്റ്റം പേടകത്തെയും വഹിച്ച് ചന്ദ്രനിലേക്കു യാത്ര തിരിച്ചത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന സമയത്ത് വേഗവും താപവും നിയന്ത്രിക്കുകയെന്ന ഏറ്റവും അപകടകരമായ ഘട്ടം തരണം ചെയ്യേണ്ടതായുണ്ട്. ഈ സമയത്ത് പേടകത്തിന്റെ വേഗം മണിക്കൂറില്‍ 38,365 കിലോമീറ്റര്‍വരെയാകും.
ഈ വേഗം മൂലം പേടകത്തിന്റെ ഉപരിതലത്തിലെ ചൂട് 2760 ഡിഗ്രി സെല്‍ഷസ് വരെ ഉയരും. ഇതു മൂലം പേടകവുമായുള്ള ആശയവിനിമയം പോലും തടസപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഉയര്‍ന്ന താപനിലയിലും വികിരണങ്ങളില്‍നിന്നു സംരക്ഷണമേകുന്ന താപകവചം പേടകത്തിനുണ്ട്. ആർട്ടെമിസ്-1 ദൗത്യത്തില്‍ ഈ താപകവചത്തിനു കേടുവന്നിരുന്നു. അക്കാരണത്താൽത്തന്നെ ഇത്തവണ കൂടുതല്‍ കൃത്യതയോടെയും കരുതലോടെയുമാണു താപകവചം നിർമിച്ചിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള ദീര്‍ഘദൂര മടക്കയാത്ര ആരംഭിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10:55ന് യാത്രാ പേടകമായ ഓറിയോണ്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധിയിൽനിന്നു പുറത്തെത്തി.
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ ഒരു ‘സെലസ്റ്റിയല്‍ സ്ലിംഗ്ഷോട്ട്’ (ജ്വലനം നടത്താതെ മറ്റൊരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണ ബലത്തെ ഉപയോഗിച്ച് കൃത്രിമ ഉപഗ്രഹം ദിശാമാറ്റം നടത്തുകയും വേഗം കൈവരിക്കുകയും ചെയ്യുന്ന തന്ത്രം) പോലെ ഉപയോഗപ്പെടുത്തി തിരികെ വരാനാവശ്യമായ വേഗം നേടിയാണു പേടകം മടക്കയാത്ര ആരംഭിച്ചത്. നിലവിൽ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിനു കീഴിലാണ് പേടകം സഞ്ചരിക്കുന്നത്. ഇന്ത്യൻ സമയം പതിനൊന്നാം തീയതി ശനിയാഴ്ച പുലർച്ചെ 5.37ന് തിരിച്ചെത്തുന്ന വിധമാണ് മടങ്ങിവരവു ക്രമീകരിച്ചിരിക്കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്
മടക്കയാത്രയിലെ പ്രധാന വെല്ലുവിളി ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനമാണ്. അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആംഗിൾ കൃത്യമാക്കാൻ നിരവധി കറക്ഷൻ ബേൺ നടത്തേണ്ടതായുണ്ട്. ഇത്തരത്തിൽ യാത്രാ പേടകത്തിന്റെ സഞ്ചാരപഥം മാറ്റുകയെന്നത് വളരെ ശ്രമകരമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ആംഗിൾ കുറഞ്ഞാൽ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാനാവാതെവരും. അതായത്, ഒരു കല്ല് വെള്ളത്തിന്റെ പ്രതലത്തിൽ തട്ടിത്തെറിച്ചു പോകുന്നതുപോലെ. ഇനി ആംഗിൾ കൂടിയാൽ ഘർഷണം കൂടുകയും തന്മൂലമുണ്ടാവുന്ന ചൂട് നിയന്ത്രിക്കാൻ കഴിയാതെ പോയാൽ പേടകത്തിനു തീ പിടിക്കുകയും ചെയ്യും.
സ്കിപ്പ് റീ എൻട്രി
ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന സമയത്ത് മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിലാണ് ഒറിയോണ്‍. അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം 2,760 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. ഇത് മറികടക്കാന്‍ ‘സ്കിപ്പ് റീ എന്‍ട്രി’എന്ന സാങ്കേതികവിദ്യയാണ് പേടകം ഉപയോഗിക്കുക. അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആംഗിളിൽനിന്ന് പ്രവേശിച്ച ശേഷം മാറ്റം വരുത്തി താപത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ.
താഴേക്കു വരുന്ന ആംഗിളിൽ മാറ്റം വരുത്തുന്നതോടെ അന്തരീക്ഷത്തിൽനിന്ന് പേടകം ഒന്നുകൂടി പുറത്തേക്കു പോവുകയും പിന്നീട് ചെറിയ ഉയരത്തിൽനിന്നു വീണ്ടും അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഘർഷണം കുറയുന്നു. അതോടെ താപവും വേഗവും നിയന്ത്രണ വിധേയമാക്കാനാവുന്നു. ഇതിലൂടെ പേടകത്തിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലം കുറയ്ക്കാനും ഇറങ്ങുന്ന സ്ഥലം കൃത്യമാക്കാനും സാധിക്കും.
നിയന്ത്രിത ലാൻഡിംഗ്
ഇന്ത്യന്‍ സമയം ശനിയാഴ്ച പുലർച്ചെ 5.37-ന് സാന്‍ ഡിയേഗോ തീരത്ത് പസഫിക് സമുദ്രത്തിലാണ് പേടകം ലാൻഡ് ചെയ്യുക. സമുദ്രത്തിൽ പതിക്കുന്നതിനു മുന്‍പ് പേടകത്തിലെ കൂറ്റൻ പാരച്യൂട്ടുകൾ വിടരുന്നതോടെ വേഗം പരമാവധി കുറയും. യുഎസ് നേവിയുടെ യുഎസ്എസ് ജോണ്‍ പി മൂര്‍ത്ത എന്ന കപ്പലിന്റെ നേതൃത്വത്തിലുള്ള നാവിക സേനാ മുങ്ങൽ വിദഗ്ധരുടെ സംഘം പേടകത്തെ സമുദ്രത്തിൽനിന്നു വീണ്ടെടുക്കും. പേടകത്തെ വീണ്ടെടുക്കാനുള്ള റിഹേഴ്സൽ രണ്ടുതവണ സംഘം നടത്തിക്കഴിഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം ചരിത്രമായി മാറി. ബഹിരാകാശസഞ്ചാരികൾ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്കു തയാറെടുക്കുകയാണ്. എന്നാൽ, ദൗത്യത്തിനിടയിൽ ചില സാങ്കേതിക തടസങ്ങൾ നാസയ്ക്കു വെല്ലുവിളി ഉയർത്തി.
ഓറിയോണ്‍ പേടകത്തിനുള്ളിലെ ശുചിമുറിയാണ് വില്ലനായത്. യൂണിവേഴ്സല്‍ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം (യുഡബ്ല്യുഎംഎസ്) നേരിടുന്ന സാങ്കേതിക തടസങ്ങള്‍ ബഹിരാകാശ സഞ്ചാരികളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയും ചെയ്തു. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ദ്രവ-ഖര മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സങ്കീര്‍ണത ബഹിരാകാശ ദൗത്യത്തിനു വെല്ലുവിളിയാണ്.
ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ബഹിരാകാശ പേടകങ്ങളില്‍ മാലിന്യങ്ങള്‍ താഴേക്കു പതിക്കില്ല. ഇതിനായി വായു ഉപയോഗിച്ച് മാലിന്യങ്ങള്‍ പുറന്തള്ളുന്ന രീതിയാണ് അവലംബിക്കുന്നത്. സഞ്ചാരികൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഐസ് പ്ലഗ്ഗിംഗ് ആണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ദ്രവമാലിന്യങ്ങള്‍ ശുദ്ധീകരിച്ച് പുനരുപയോഗിക്കുമ്പോള്‍, ഓറിയോണ്‍ പേടകത്തില്‍ അവ ബഹിരാകാശത്തേക്കു നേരിട്ടു തള്ളുകയാണു ചെയ്യുന്നത്. പേടകത്തില്‍നിന്നു പുറന്തള്ളുന്ന ദ്രാവകം ശൂന്യതയിലെ കൊടും തണുപ്പില്‍ പെട്ടെന്ന് ഐസ് കണികകളായി മാറുന്നു.
ഇത്തരത്തില്‍ രൂപപ്പെട്ട ഐസ് കണികകള്‍ വിസര്‍ജന നോസിലില്‍ അടിഞ്ഞുകൂടിയതോടെ മാലിന്യം പുറന്തള്ളുന്നത് തടസപ്പെടുകയായിരുന്നു. ഇതു ഓറിയോണ്‍ പേടകത്തിനുള്ളിലെ സ്റ്റോറേജ് ടാങ്ക് നിറഞ്ഞു കവിയുന്ന സാഹചര്യത്തിലെത്തി.
പ്രശ്നപരിഹാരത്തിനായി നാസ നടപ്പിലാക്കിയത് തെര്‍മല്‍ ബേക്കിംഗ് എന്ന രീതിയാണ്. പേടകത്തിന്റെ ടോയ്ലെറ്റ് വെന്റ് ഭാഗം സൂര്യപ്രകാശത്തിനുനേരെ തിരിച്ചുപിടിച്ച് ചൂടാക്കുകയും നോസിലില്‍ തങ്ങിനിന്ന ഐസ് ഉരുകുകയും തടസം നീക്കുകയും ചെയ്തു.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്കും ദീര്‍ഘകാല ചന്ദ്രവാസം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്കും ഇത്തരം വേസ്റ്റ് മാനേജ്മെന്റ് പാഠങ്ങള്‍ നിര്‍ണായകമാണ്. ബഹിരാകാശത്തെ പരിമിതമായ സാഹചര്യത്തില്‍ നൂറുശതമാനം കാര്യക്ഷമതയുള്ള ശുചിമുറി സംവിധാനങ്ങള്‍ വികസിപ്പിക്കുക എന്നത് എന്‍ജിനിയറിംഗ് ലോകത്തു വലിയ ഗവേഷണവിഷയമാണ്.
International
ഫ്ലോറിഡ: ചന്ദ്രനെ വലംവെച്ചുകൊണ്ടിരിക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശത്ത് നിന്ന് പൂർണ സൂര്യഗ്രഹണം ദർശിച്ചു. ഭൂമിയിൽ പലയിടങ്ങളിലും ദൃശ്യമാകുന്ന ഈ പ്രതിഭാസം, ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് കാണാൻ കഴിഞ്ഞത് ദൗത്യത്തിലെ ഏറ്റവും അപൂർവ നിമിഷങ്ങളിലൊന്നായി മാറി. ഓറിയോൺ പേടകത്തിലിരുന്നാണ് സഞ്ചാരികൾ ഈ ദൃശ്യം പകർത്തിയത്.
ഭൂമിയിൽ നിന്ന് ഗ്രഹണം കാണുമ്പോൾ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതായാണ് അനുഭവപ്പെടുക. എന്നാൽ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ, ഭൂമിയുടെ ഉപരിതലത്തിലൂടെ ചന്ദ്രന്റെ നിഴൽ അതിവേഗത്തിൽ നീങ്ങുന്ന കാഴ്ചയാണ് സഞ്ചാരികൾക്ക് കാണാൻ സാധിച്ചത്. ഭൂമിക്ക് മുകളിലൂടെ ഒരു വലിയ കറുത്ത നിഴൽ പടരുന്നതുപോലെയാണ് ഈ ദൃശ്യം. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് വെറും 4,067 മൈൽ മാത്രം അകലെയാണ് ഇപ്പോൾ പേടകം സഞ്ചരിക്കുന്നത്. ഈ സമയത്താണ് ഗ്രഹണവും ദൃശ്യമായത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘം ചന്ദ്രന്റെ മറുവശത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തുടരുകയാണ്.
ചന്ദ്രനെ വലംവെച്ച ശേഷമുള്ള മടക്കയാത്രയിൽ ഏർപ്പെട്ടിരിക്കുന്ന പേടകം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭൂമിയിൽ തിരിച്ചെത്തും. പസഫിക് സമുദ്രത്തിലാണ് പേടകം ഇറങ്ങുക. ബഹിരാകാശത്ത് നിന്നുള്ള ഈ ഗ്രഹണ ദൃശ്യങ്ങൾ വരും ദിവസങ്ങളിൽ നാസ പുറത്തുവിടും.
International
ഹൂസ്റ്റൺ: ബഹിരാകാശ പര്യവേഷണത്തിൽ അരനൂറ്റാണ്ട് പിന്നിട്ട അപ്പോളോ 13ന്റെ റെക്കോർഡ് തകർത്ത് ആർട്ടെമിസ്-2 ദൗത്യസംഘം ചരിത്ര നേട്ടം കൈവരിച്ചു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ബഹുമതിയാണ് ഇനി ഈ ദൗത്യസംഘത്തിന് സ്വന്തം.
ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30-ന് ആർട്ടെമിസ്-2 പേടകം അതിന്റെ യാത്രയിലെ ഏറ്റവും നിർണായകമായ പോയിന്റിൽ എത്തും. ഇതോടെ ഭൂമിയിൽ നിന്ന് 4,06,173 കിലോമീറ്റർ അകലെയെന്ന അപൂർവ നേട്ടം മനുഷ്യർ കൈവരിക്കും. 1970-ൽ അപ്പോളോ 13 സംഘം സ്ഥാപിച്ച റിക്കാർഡാണ് ഇതോടെ പഴങ്കഥയാകുന്നത്.
ഓറിയോൺ പേടകം ചന്ദ്രോപരിതലത്തിന് ഏകദേശം 6000 കിലോമീറ്റർ വരെ അരികിലെത്തും. ഈ സമയം ചന്ദ്രൻ പേടകത്തിനും ഭൂമിക്കും ഇടയിൽ മറയായി വരുന്നതിനാൽ, ഈ ദൗത്യത്തിനിടയിലെ ഏകദേശം 40 മിനിറ്റോളം പേടകത്തിന് ഭൂമിയുമായി ബന്ധപ്പെടാൻ സാധിക്കില്ല. റീഡ് വൈസ്മാൻ നയിക്കുന്ന നാലംഗ സംഘമാണ് ഈ ചരിത്ര യാത്രയിലുള്ളത്.
ആർട്ടെമിസ്-2 സംഘം ചന്ദ്രനിൽ ഇറങ്ങുന്നില്ല. എന്നാൽ, രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന ആർട്ടെമിസ്-4 ദൗത്യത്തിന് ആവശ്യമായ നിർണായക വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.
International
വാഷിംഗ്ടൺ ഡിസി: നാസയുടെ ആർട്ടെമിസ് 2 ദൗത്യം, ചരിത്രനിമിഷങ്ങളിലൂടെ കടന്നുപോകുന്നു. നാലു ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റിയുള്ള നിർണായകമായ "ഫ്ളൈബൈ' പൂർത്തിയാക്കാൻ മണിക്കൂറുകൾ.
ഭൂമിയിൽനിന്നു മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ ദൂരമെന്ന റെക്കോർഡ് ഇന്നു തിരുത്തിക്കുറിക്കപ്പെടും. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘമാണ് ഓറിയോൺ പേടകത്തിലെ ചരിത്രസഞ്ചാരികൾ.
ദൗത്യത്തിന്റെ പ്രധാന വിവരങ്ങൾ:
ബഹിരാകാശ സ്യൂട്ടുകളുടെ പരീക്ഷണം
നിലവിൽ സഞ്ചാരികൾ ഓറിയോൺ ക്രൂ സർവൈവൽ സിസ്റ്റം സ്യൂട്ടുകൾ പരിശോധിച്ചുവരികയാണ്. സീറ്റുകളിൽ ഇരിക്കുക, ചലിക്കുക, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള സൗകര്യം തുടങ്ങിയവ ഗവേഷകർ വിലയിരുത്തും. പേടകത്തിനുള്ളിലെ മർദം കുറയുകയോ മറ്റോ ചെയ്താൽ സഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നത് ഈ സ്യൂട്ടുകളാണ്.
ഓറിയന്റൽ ബേസിൻ, ഹെർട്സ്സ്പ്രംഗ് ബേസിൻ
യാത്രയ്ക്കിടയിൽ ചന്ദ്രോപരിതലത്തിലെ മുപ്പതു പ്രധാന സ്ഥലങ്ങളെക്കുറിച്ച് സംഘം പഠനം നടത്തും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓറിയന്റൽ ബേസിൻ ആണ്. ഏകദേശം 600 മൈൽ വീതിയുള്ള ഈ ഗർത്തം ചന്ദ്രന്റെ വശങ്ങളിലായിട്ടാണു സ്ഥിതി ചെയ്യുന്നത്.
കൂടാതെ, ചന്ദ്രന്റെ മറുവശത്തുള്ള ഹെർട്സ്സ്പ്രംഗ് ബേസിൻ എന്ന ഗർത്തവും ഇവർ നിരീക്ഷിക്കും. ഈ രണ്ട് ഗർത്തങ്ങളെയും താരതമ്യം ചെയ്യുന്നത് വഴി ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.
ചന്ദ്രന്റെ മറുവശത്തേക്ക് പേടകം കടക്കുമ്പോൾ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. റേഡിയോ തരംഗങ്ങളെ ചന്ദ്രൻ തടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ചരിത്രയാത്ര തത്സമയം കാണാം.
International
ഹൂസ്റ്റൺ: ചന്ദ്രനെ ചുറ്റാൻ പുറപ്പെട്ട ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ ആദ്യചിത്രം അമേരിക്കയിലെ നാസ ബഹിരാകാശ ഏജൻസി പുറത്തുവിട്ടു.
ആർട്ടിമിസ് രണ്ടാം ദൗത്യം പാതി ദൂരം പിന്നിട്ട വേളയിൽ മിഷൻ കമാൻഡർ റീഡ് വൈസ്മാനാണ് ചിത്രം പകർത്തിയത്.
അറ്റ്ലാന്റിക് സമുദ്രഭാഗം ദൃശ്യമാകുന്ന ചിത്രത്തിൽ കടും നീല നിറത്തിലാണ് ഭൂമി ദൃശ്യമാകുത്. ഹെല്ലോ, വേൾഡ് എന്നാണ് ചിത്രത്തിന്റെ പേര്.
അർട്ടിമിസ് ദൗത്യം ഇന്നലെ ഉച്ചയോടെ ഭൂമിയിൽനിന്ന് 2,28,500 കിലോമീറ്റർ പിന്നിട്ടു. ചന്ദ്രനിലേക്ക് അവശേഷിക്കുന്നത് 2,11,200 കിലോമീറ്റർ ദൂരം.
ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നീ നാലു ബഹിരാകാശ സഞ്ചാരികളാണ് ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്കു നീങ്ങുന്നത്.
പാതിദൂരം പിന്നിട്ടുവെന്ന അറിയിപ്പു ലഭിച്ചപ്പോൾ സഞ്ചാരികളെല്ലാം വളരെ സന്തോഷത്തിലായെന്ന് ക്രിസ്റ്റീന കോച്ച് പറഞ്ഞതായി നാസ അറിയിച്ചു.
International
വാഷിംഗ്ടൺ: ചന്ദ്രനെ വലംവെക്കാനുള്ള ചരിത്രപരമായ യാത്രയ്ക്കിടെ ആർട്ടെമിസ് 2 ദൗത്യത്തിലെ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹരമായ ചിത്രം നാസ പുറത്തുവിട്ടു. ബഹിരാകാശത്തിന്റെ അഗാധമായ കറുപ്പിൽ ഒരു നീല മാണിക്യം പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം ഏപ്രിൽ മൂന്നിനാണ് നാസ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്.
നാസയുടെ ഓറിയോൺ പേടകത്തിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. ഏപ്രിൽ രണ്ടിന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനുള്ള നിർണായകമായ എൻജിൻ ബേൺ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സഞ്ചാരികൾ ഈ ദൃശ്യം കണ്ടത്.
1972-ലെ അപ്പോളോ 17-ന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തുന്ന ആദ്യ ദൗത്യമാണിത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നീ നാല് സഞ്ചാരികളാണ് പേടകത്തിലുള്ളത്. ആർട്ടെമിസ് 2 ചന്ദ്രനിൽ ഇറങ്ങില്ല, പകരം ചന്ദ്രനെ വലംവെച്ച് 10-ാം ദിവസം ഭൂമിയിൽ തിരിച്ചെത്തും. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിനുള്ള മുന്നൊരുക്കമാണിത്.
International
വാഷിംഗ്ടൺ ഡിസി: ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി.
ഭൗമ പരിക്രമണപഥം വിടാനായി പേടകത്തിലെ എഞ്ചിനുകൾ പ്രവർത്തിപ്പിച്ചു ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ബേണ്‍ പൂര്‍ത്തിയായതായി നാസ വ്യക്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ 5:19നായിരുന്നു ടിഎൽഐ ജ്വലനം. അഞ്ച് മിനിറ്റും അമ്പത് സെക്കൻഡുമെടുത്താണ് പ്രക്രിയ പൂർത്തിയാക്കിയത്. ദൗത്യത്തിന്റെ അഞ്ചാം ദിനമാണ് ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിക്കുക.
ഇതിനിടെ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു. അമേരിക്കൻ മാധ്യമങ്ങളുമായി അര മണിക്കൂറോളം സംസാരിച്ച സംഘം ദൗത്യപുരോഗതി പങ്കുവച്ചു.
54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ നടത്തുന്ന ചരിത്രപരമായ ദൗത്യമാണ് ആർട്ടിമിസ് 2. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയർന്നത്.
മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ളത്.
ഏകദേശം 22 ലക്ഷം കിലോമീറ്റർ ആർട്ടെമിസ് 2 സംഘം യാത്ര ചെയ്യും. ഓറിയൺ പേടകത്തിലുള്ള പ്രത്യേക ഭക്ഷണമാണ് യാത്രികർ കഴിക്കുക. ആവശ്യത്തിനു വെള്ളവും ഓക്സിജനും പേടകത്തിൽ സംഭരിച്ചിട്ടുണ്ട്. യാത്രികർക്കായി നാല് സ്വകാര്യ അറകളും പൊതുവായി ഒരു ചെറിയ ശുചിമുറിയും പേടകത്തിലുണ്ട്.
രണ്ടു വർഷത്തിനകം ആർട്ടെമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അന്ന് മനുഷ്യർക്ക് സുരക്ഷിതമായ സഞ്ചാരപാതയും സൗകര്യവും ഒരുക്കുക എന്നതാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം.
ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും. തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവയ്ക്കും. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും.
International
വാഷിംഗ്ഡൺ ഡിസി: നാസയുടെ ആർട്ടമിസ് 2 ചന്ദ്രനിലേക്കു യാത്ര തിരിച്ചുകഴിഞ്ഞു. 10 ദിവസം നീളുന്ന ചരിത്ര ദൗത്യത്തിൽ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സെന് എന്നീ നാലു യാത്രക്കാരാണു പങ്കെടുക്കുന്നത്. ഇതിലെ യാത്രക്കാർക്ക് വലിയ ദൗത്യങ്ങളാണുള്ളത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്‍സ്ട്രേഷനാണ്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില്‍ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്.
»» ആദ്യ ദിവസം ««
വിക്ഷേപിക്കപ്പെട്ട ദിവസം വളരെ നിർണായകമായിരുന്നു. ഭൂമിയുടെ അന്തരീക്ഷം കടന്നു ഭ്രമണപഥത്തിലേക്ക് എത്തുക എന്നതായിരുന്നു അത്. ഏകദേശം എട്ടു മിനിറ്റുകൊണ്ടാണ് എസ്എൽഎസ് റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ചത്. ഈ ഘട്ടത്തിലാണ് ഏറ്റവും ശക്തിയേറിയ ബൂസ്റ്ററുകൾ പ്രവർത്തിപ്പിക്കേണ്ടത്. അത് വിജയകരമായി പൂർത്തിയാക്കി. പിന്നീട്, പേടകം ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കും. ഈ സമയത്ത് ഇന്റെറിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് (ഐസിപിഎസ്) പേടകത്തിൽനിന്നു വേർപെടും. തുടർന്ന് പ്രോക്സിമിറ്റി ഒാപ്പറേഷൻസ് നടക്കും. അതായത് വേർപെട്ട ഐപിഎസിനു ചുറ്റും പേടകം വലംവയ്ക്കും. അത് മാനുവൽ സംവിധാനം ഉപയോഗിച്ചായിരിക്കും നിയന്ത്രിക്കുക. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളില്‍ ഒരു പേടകത്തെ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണിത്. തുടർന്ന് വിശ്രമം.
»» രണ്ടാം ദിവസം ««
ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ തിരിച്ചുവിടുകയെന്ന പ്രവർത്തനമാണ് ഈ ദിവസത്തെ പ്രധാന ദൗത്യം. അതിനായി ഓറിയോണിന്റെ എൻജിൻ അരമണിക്കൂർ തുടർച്ചയായി ജ്വലിപ്പിക്കും. ഭൂമിയുടെ കാന്തികവലയത്തിന് പുറത്തെത്തുന്പോൾ യാത്രികരുടെ എല്ലുകൾക്കും മസിലുകൾക്കും ബലക്ഷയം ഉണ്ടാവാറുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി യാത്രാപേടകമായ ഓറിയോണിൽ സജ്ജമാക്കിയിരിക്കുന്ന ഫ്ലൈവീൽ എന്ന ഉപകരണത്തിന്റെ പ്രവർത്തനവും രണ്ടാം ദിവസം പരീക്ഷിക്കും.
»» മൂന്നാം ദിവസം ««
ഭൂമിയിൽ സിമുലേറ്ററുകളിൽ പരിശീലിച്ച (ഒരു യഥാർഥ സാഹചര്യത്തെ അല്ലെങ്കിൽ പ്രക്രിയയെ എങ്ങനെ നേരിടണമെന്ന് കംപ്യൂട്ടറോ മറ്റു യന്ത്ര സംവിധാനങ്ങളോ ഉപയോഗിച്ചു നടത്തുന്ന പരിശീലനം) കാര്യങ്ങളുടെ റിഹേഴ്സൽ ബഹിരാകാശത്തു (സീറോ ഗ്രാവിറ്റിയിൽ) നടത്തും. യാത്രാ പേടകത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കും. അടിയന്തര മെഡിക്കല്‍ ചികിത്സാ രീതികളും യാത്രക്കാർ പരിശീലിക്കും.
»» നാലാം ദിവസം ««
പേടകത്തിന്റെ സഞ്ചാരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. പതിയെപ്പതിയെ പേടകത്തെ ഉയർത്തുകയും ചെയ്യും. കറക്ഷൻ ബേൺ നടത്തിയാണു സഞ്ചാര പാത നിയന്ത്രിക്കുക. ചന്ദ്രനോടു കൂടുതൽ അടുക്കുന്ന ദിവസമായതിനാൽ ചന്ദ്രന്റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങൾ പകർത്തും. കൂടാതെ ഭൂമിയിലെ മിഷൻ കൺട്രോൾ സംവിധാനവുമായി ആശയവിനിമയം നടത്തും. പരീക്ഷണങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടന്നാൽ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി യാത്രക്കാർക്കു സംസാരിക്കാനാവും.
»» അഞ്ചാം ദിവസം ««
ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിക്കുന്ന ദിനം. ചന്ദ്രന്റെ ഗുരുത്വാകർഷണം കൂടുതൽ അനുഭവപ്പെടും. പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതടക്കമുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കും. സ്പേസ് സ്യൂട്ടുകൾ ധരിക്കാനും പരിശീലിക്കും.
»» ആറാം ദിവസം ««
ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് 6437 കിലോമീറ്റർ ഉയരത്തിൽ പേടകമെത്തും. നാസയിലെ ശാസ്ത്രജ്ഞർ ഈ ദിനത്തെ ഡേ ഓഫ് എക്സൈറ്റ്മെന്റ് (ആവേശത്തിന്റെ ദിവസം) എന്നാണു വിശേഷിപ്പിച്ചത്. ചന്ദ്രന്റെ ഡാർക്ക് ഏരിയയിലൂടെ (ഇരുണ്ട വശം) പേടകം സഞ്ചരിക്കും. ആ സമയത്തു മാത്രം നടത്തേണ്ട ചില പരീക്ഷണങ്ങൾ യാത്രക്കാർ നടത്തും. ഏകദേശം മൂന്നു മണിക്കൂറോളം സമയം പേടകം ചന്ദ്രന്റെ ഡാർക്ക് ഏരിയയിലായിരിക്കും. ചന്ദ്രനിലെ പ്രകൃതിയെ അടുത്തറിയാൻ കഴിയുന്നതും ഈ ദിവസമാണ്. ഗർത്തങ്ങളുടെയും കുന്നുകളുടെയും വ്യക്തമായ ചിത്രങ്ങൾ ഈ സയം യാത്രക്കാർ പകർത്തും.
»» ഏഴാം ദിവസം ««
ചന്ദ്രനെ വലംവച്ച ശേഷം മടക്കയാത്ര ആരംഭിക്കുന്ന ദിവസം. നാലു ദിവസം കൊണ്ട് ശേഖരിച്ചവിവരങ്ങളും നടത്തിയതുമായ പരീക്ഷണങ്ങളുടെ ഫലങ്ങളും ഭൂമിയിലെ മിഷൻ കൺട്രോളിലുള്ള വിദഗ്ധർക്കു കൈമാറും. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായി റേഡിയോ ഉപയോഗിച്ച് ആശയവിനിമയം നടത്തും.
»» എട്ടാം ദിവസം ««
ഭൂമിയുടെ കാന്തികവലയത്തിനു പുറത്തെത്തുന്പോൾ ബഹിരാകാശവികിരണങ്ങള്‍ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്ന പരീക്ഷണം നടത്തും. ഈ പരീക്ഷണം വളരെ നിർണായകമാണ്. പേടകത്തിലെ ജലസംഭരണിയുടെ പ്രവർത്തനവും ഹീറ്റ് ഷീൽഡിന്റെ പ്രവർത്തനവും പരീക്ഷിക്കും. വികിരണങ്ങലിൽനിന്നു സംരക്ഷണം നൽകാൻ തയാറാക്കിയിരിക്കുന്ന സംവിധാനങ്ങളാണിവ. മടക്കയാത്രയിലെ കറക്ഷൻ ബേൺ ആവശ്യമായി വരുന്ന ദിവസം. ഗതി നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്നതും എട്ടാം ദിവസമാണ്.
»» ഒന്‍പതാം ദിവസം ««
ബഹിരാകാശത്തിൽനിന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ദിവസം. ഭൂമിയിൽ ഇറങ്ങുന്പോൾ യാത്രക്കാർക്കുണ്ടാവുന്ന പ്രശ്നങ്ങളെയും മാറ്റങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷിക്കും. അതിനായി പ്രത്യേകം തയാറാക്കിയിരികകുന്ന ‘കംപ്രഷന്‍ വസ്ത്രങ്ങ’ളുടെ പ്രവർത്തനം പരീക്ഷിക്കും. പേടകത്തിനുള്ളിലെ ഉപകരണങ്ങൾക്ക് സ്ഥാനചലനം സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.
»» പത്താം ദിവസം ««
വിക്ഷേപണ ദിവസംപോലെതന്ന ഏറ്റവും നിർണായകമായ ദിവസം. ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ദിവസം. മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിൽ ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കും. ആ സമയം 2,760 ഡിഗ്രി സെല്‍ഷസ് ചൂടിനെയാണു യാത്രാപേടകത്തിനു പ്രതിരോധിക്കേണ്ടത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്. ഈ കടുത്ത ചൂടിനെ പ്രതിരോധിച്ച് നിയന്ത്രിത ലാൻഡിംഗ് നടത്തും. പേടകം പസിഫിക് സമുദ്രത്തിനു മുകളിലെത്തുന്പോൾ പാരഷൂട്ടുകൾ നിവരും. മൂന്നു പാരഷൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ വേഗം കുറയുന്ന പേടകം സാന്‍ ഫ്രാന്‍സിസ്കോ തീരത്തിനു സമീപം സമുദ്രത്തില്‍ പതിക്കും. പേടകത്തിനായി കാത്തുനിൽക്കുന്ന യുഎസ് നാവികസേന യാത്രികരെയും പേടകത്തെയും സുരക്ഷിതമായി വീണ്ടെടുത്ത് കരയിലെത്തിക്കും.
International
ഫ്ലോറിഡ: അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ 'ആർട്ടെമിസ് 2' ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് നടക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണ തറയിൽ നിന്ന് വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.54-നാണ് ലോകം കാത്തിരിക്കുന്ന ഈ വിക്ഷേപണം നടക്കുക.
കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസെൻ എന്നിവരാണ് ഈ ചരിത്രയാത്രയിലെ അംഗങ്ങൾ. ഇതിൽ വിക്ടർ ഗ്ലോവർ ചന്ദ്രനിലേക്ക് തിരിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരനും, ക്രിസ്റ്റീന കോക്ക് ആദ്യ വനിതയുമാണ്. ജെറമി ഹാൻസെൻ കനേഡിയൻ ബഹിരാകാശ ഏജൻസിയെയാണ് പ്രതിനിധീകരിക്കുന്നത്.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റമാണ് ചാന്ദ്രപേടകമായ 'ഓറിയോണിനെ' വഹിച്ചുകൊണ്ട് കുതിച്ചുയരുന്നത്. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന 'ടാങ്കിങ്' പ്രക്രിയ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യം 7,500 കിലോമീറ്റർ വരെ അടുത്തുകൂടി ചന്ദ്രനെ വലംവെച്ച് സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന 'ആർട്ടെമിസ് 3' ദൗത്യത്തിന് മുന്നോടിയായുള്ള സുപ്രധാന പരീക്ഷണമാണിത്.
International
വാഷിംഗ്ടണ്‍ ഡിസി: 53 വർഷത്തിനുശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രദൗത്യമായ ആര്‍ട്ടെമിസ് 2 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.54ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39ല്‍ നിന്നാണു വിക്ഷേപണം.
നാലു ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുക. റീഡ് വൈസ്മാന് കമാന്‍ഡറായും വിക്ടര്‍ ഗ്ലോവര്‍ പൈലറ്റായും സേവനമനുഷ്ഠിക്കും. മിഷന് സ്പെഷലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സന് എന്നിവരും ഈ സംഘത്തിലുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു യാത്ര ചെയ്യുന്ന ആദ്യ വനിതയായിരിക്കും കോച്ച്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഓറിയോൺ പേടകം ഒരു തവണ ചന്ദ്രനെ വലംവയ്ക്കും. ഭൂമിയില്‍നിന്ന് 400171. 43 കി.മീ. ദൂരം ദൗത്യസംഘം സഞ്ചരിക്കും. ഭൂമിയില്‍നിന്നു ചന്ദ്രനടുത്തേക്കും തിരിച്ചുമായി ആകെ 11,02400.64 കിമീ ദൂരം പേടകം സഞ്ചരിക്കും. ഏപ്രില്‍ പത്തോടെ പേടകം പസഫിക് സമുദ്രത്തില്‍ തിരികെയെത്തുന്ന വിധത്തിലാണു ദൗത്യം ക്രമീകരിച്ചിരിക്കുന്നത്.
ചന്ദ്രനിലെ മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിന് അടിത്തറയിടുക എന്നതാണ് ആർട്ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് ചന്ദ്രനിലിറങ്ങുകയെന്ന ലക്ഷ്യമാണുണ്ടായിരുന്നതെങ്കിൽ ആർട്ടെമിസ് രണ്ട് നിര്‍ണായക പരീക്ഷണ ദൗത്യമാണ്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിൽ മനുഷ്യർ ചന്ദ്രനിലിറങ്ങില്ല. പകരം അവര്‍ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. ഭാവിയിൽ ചന്ദ്രനിലിറങ്ങുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.
1972ലെ അപ്പോളോ 17 ആണ് അവസാന ചാന്ദ്രദൗത്യം. നാസയുടെ സെന്‍ഡ് യുവര്‍ നെയിം ടു ദി മൂണ്‍ ക്യാമ്പയിനിലൂടെ ശേഖരിച്ച ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം ആളുകളുടെ പേരുകള്‍ അടങ്ങിയ ഡിജിറ്റല്‍ ആര്‍ക്കൈവും ദൗത്യ സംഘം കൂടെ കൊണ്ടു പോകുന്നുണ്ട്.
ബഹിരാകാശ പര്യവേക്ഷണത്തില്‍ സാധാരണക്കാരെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. നാസയുടെ യുട്യൂബ് ചാനലിലും നാസ പ്ലസ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണമുണ്ടാകും.
Todays Story
മൂന്നു പതിറ്റാണ്ടുകളായി ബഹിരാകാശ ഗവേഷണരംഗത്ത് കൈവരിച്ച വന്‍ മുന്നേറ്റങ്ങളിലൂടെ അമേരിക്കയുടെ ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ത്തുകയാണ് ചൈന. 2030-ഓടെ ചന്ദ്രനില്‍ തങ്ങളുടെ സഞ്ചാരികളെ എത്തിക്കാനും തുടര്‍ന്ന് അവിടെ ഒരു സ്ഥിരം ഗവേഷണകേന്ദ്രം സ്ഥാപിക്കാനുമുള്ള തീവ്രശ്രമത്തിലുമാണ് ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസ്എ.
പ്രോജക്റ്റ് 921 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബഹിരാകാശ സ്വപ്നങ്ങളുടെ ഭാഗമാണെന്ന് ചൈന പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് 2011-ല്‍ അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ചൈന സ്വന്തമായി തിയാന്ഗോംഗ് എന്ന ബഹിരാകാശ നിലയം നിര്‍മിച്ചു.
നിലവില്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ അവിടെ താമസിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ട്. ബഹിരാകാശ നടത്തം, ഡോക്കിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ ചൈന ആര്‍ജിച്ച പ്രാവീണ്യം ചന്ദ്രനിലേക്കുള്ള യാത്രയില്‍ നിര്‍ണായകമാകും. രാഷ്ട്രീയമായ സ്ഥിരതയും മുടങ്ങാത്ത ഫണ്ടിംഗുമാണ് ചൈനീസ് പദ്ധതികളുടെ വിജയരഹസ്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രനിലെത്താനുള്ള പുതിയ സാങ്കേതികവിദ്യ ചൈന ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്. നിലവിലുള്ള ഷെന്‍ഷൗ പേടകത്തിനു പകരമായി മെംഗ്ഷൗ എന്ന പുതിയ ബഹിരാകാശ പേടകം 2026-ല്‍ പരീക്ഷിക്കും.
ഇതോടൊപ്പം ചന്ദ്രനിലേക്കു പേടകത്തെ എത്തിക്കാന്‍ 90 മീറ്റര്‍ നീളമുള്ള അതിശക്തമായ ലോംഗ് മാര്‍ച്ച്-10 റോക്കറ്റും വികസിപ്പിക്കുന്നുണ്ട്. 2028-29 കാലയളവില്‍ ചന്ദ്രനില്‍ ഇറങ്ങാനാവശ്യമായ ലാന്യു ലാന്‍ഡറും പരീക്ഷണ പറക്കലിനു തയാറെടുക്കുകയാണ്.
2035-ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. റഷ്യയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയില്‍ ചന്ദ്രനിലെ മണ്ണ് ഉപയോഗിച്ച് 3ഡി - പ്രിന്റിംഗ് സാങ്കേതിക വിദ്യയലൂടെ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പരീക്ഷണം 2028-ലെ ചാംഗ് ഇ 8 - ദൗത്യത്തില്‍ നടക്കും.
ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുക, വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അമേരിക്കയുമായി മത്സരത്തിനില്ലെന്ന് ചൈന അവകാശപ്പെടുമ്പോഴും, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പരിമിതമായ സ്ഥലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നത് വരുംകാലത്ത് വലിയ തര്‍ക്കങ്ങള്‍ക്കു കാരണമായേക്കാം.
ചന്ദ്രനില്‍ താവളം ഉറപ്പിച്ച ശേഷം 2040-ന് ശേഷം ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പരീക്ഷണശാലയായി ഈ ചാന്ദ്രകേന്ദ്രത്തെ മാറ്റാനാണ് ചൈനയുടെ ലക്ഷ്യം.
SUNDAY DEEPIKA
അങ്ങനെ ആ ആശങ്ക ഒഴിഞ്ഞു..! 2032ല്‍ ചന്ദ്രനുമായി കൂട്ടിയിടിക്കുമെന്ന് ആശങ്ക പരത്തിയ "2024 YR4' എന്ന ഛിന്നഗ്രഹം ചന്ദ്രനെ തൊടുകപോലും ചെയ്യില്ലെന്ന് നാസ അറിയിച്ചു. ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെയാണ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം നാസയിലെ ശാസ്ത്രജ്ഞര്‍ കൃത്യമായി നിര്‍ണയിച്ചത്.
2024 അവസാനത്തോടെയാണ് നാസ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബര്‍ 22ന് ഇതു ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയിലെ ശാസ്ത്രജ്ഞരുടെ ഈ അനുമാനം വലിയ ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന്, വിശദമായ പഠനങ്ങളില്‍ ഏര്‍പ്പെട്ട നാസ, ഛിന്നഗ്രഹം ഭൂമിക്കു ഭീഷണിയല്ലെന്നു വിലയിരുത്തി. ഭൂമിയില്‍ ഇടിച്ചില്ലെങ്കിലും ഇത് ചന്ദ്രനില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നു പിന്നീട് നാസ സംശയം പ്രകടിപ്പിച്ചു. ഇതും വലിയ ആശങ്കയായിരുന്നു.
ജയിംസ് വെബിന്റെ കണ്ടെത്തല്‍
ഭൂമിയില്‍നിന്നും ബഹിരാകാശനിലയത്തില്നിന്നും ദൃശ്യമാകാത്തത്ര അകലെയായിരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്താന്‍ ജയിംസ് വെബ് ദൂരദര്‍ശിനി മാത്രമായിരുന്നു ഏക പോംവഴി. 280 ദശലക്ഷം മൈല്‍ അകലെവച്ചാണ് ഇതിനെ നിരീക്ഷിച്ചത്. ഇത്രയും കുറഞ്ഞ വെളിച്ചമുള്ള ഒരു സൗരയൂഥ വസ്തുവിനെ നിരീക്ഷിക്കുന്നത് ചരിത്രത്തില്‍തന്നെ ആദ്യമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലാബിലെ പ്ലാനറ്ററി അസ്ട്രോണമര്‍ ആന്‍ഡി റിവ്കിന്‍ പറഞ്ഞു.
13,200 മൈല്‍ അകലം
ഫെബ്രുവരിയില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍, ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സ്ഥിരീകരിച്ചു. ചന്ദ്രനില്‍നിന്ന് ഏകദേശം 13,200 മൈല്‍ അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിലവില്‍ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.
15നില കെട്ടിടത്തിന്റെ വലിപ്പം
2024 ഡിസംബര്‍ അവസാനത്തോടെ ചിലിയിലെ നാസയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന "ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റം' (ATLAS) ആണ് ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന ചിന്നഗ്രഹത്തിന് ഏകദേശം 174 മുതല്‍ 220 അടി വരെ (53-67 മീറ്റര്‍) വ്യാസമുണ്ട്. അതായത്, ഒരു 15 നില കെട്ടിടത്തിന്റെ വലിപ്പം..!
International
വാഷിംഗ്ടൺ: സാങ്കേതിക തടസങ്ങളെത്തുടർന്ന് നാസയുടെ ആർട്ടിമിസ് 2 ചാന്ദ്രദൗത്യം വീണ്ടും നീട്ടിവെച്ചു. 2026 മാർച്ചിൽ നടക്കാനിരുന്ന വിക്ഷേപണം നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഔദ്യോഗികമായി അറിയിച്ചു.
സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ഹീലിയം പ്രവാഹവുമായി ബന്ധപ്പെട്ട തടസമാണ് വിക്ഷേപണം നീട്ടാൻ പ്രധാന കാരണം. ഇത് പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
തകരാർ വിശദമായി പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കൂറ്റൻ എസ്എൽഎസ് റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വെഹിക്കിൾ അസംബ്ലി ബിൽഡിംഗിലേക്ക് തിരികെ മാറ്റും.
അൻപത് വർഷങ്ങൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിയിലെ സുപ്രധാന ദൗത്യമാണ് ആർട്ടിമിസ് 2. മൂന്ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളും ഒരു കനേഡിയൻ സഞ്ചാരിയും ഉൾപ്പെടുന്ന സംഘം ചന്ദ്രനെ വലംവെച്ച് തിരികെ വരുന്ന പത്ത് ദിവസത്തെ ദൗത്യമാണിത്.
2030-ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് നാസയുടെ ദൗത്യം പ്രതിസന്ധിയിലാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് പ്രഖ്യാപിച്ച ഈ ലക്ഷ്യം പൂർത്തിയാക്കാൻ നാസ കഠിനശ്രമത്തിലാണ്.
International
കലിഫോര്‍ണിയ: മനുഷ്യന് വീണ്ടും ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി യാത്രയാകുന്നു. ആർട്ടിമിസ് 2 ദൗത്യം മാർച്ച് ആറിനു നടക്കുമെന്ന് നാസ സ്ഥിരീകരിച്ചു.
നാലംഗ ആർട്ടിമിസ് 2 ദൗത്യസംഘത്തിൽ കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ജെറമി ഹാൻസെണ്‍, നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍, റീഡ് വൈസ്മാന് എന്നിവരാണുള്ളത്. പത്തു ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി മടങ്ങാനാണ് ഇവര്‍ പദ്ധതിയിടുന്നത്.
നാസ നിർമിച്ച ഏറ്റവും ശക്തമായ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റായിരിക്കും ഒറിയോൺ പേടകവും വഹിച്ച് കുതിച്ചുയരുക. ഈമാസം നിശ്ചയിച്ചിരുന്ന ദൗത്യം പേടകത്തിലെ ചോർച്ചയെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷമുള്ള മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ചാന്ദ്ര യാത്രയാണ് ആര്‍ട്ടിമിസ് 2. എന്നാല്‍ അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല് കുത്തിയെങ്കില് ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറിയോൺ പേടകം ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരിക മാത്രമേ ചെയ്യുകയുള്ളൂ.
നാസയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആര്‍ട്ടിമിസിലെ രണ്ടാം ദൗത്യമാണ് നടക്കാന്‍ പോകുന്നത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായിരുന്ന ആര്‍ട്ടിമിസ് 1 ആണ് ആദ്യത്തേത്. അന്ന് ഒറിയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. 2027ലോ 2028ലോ നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് 3 ദൗത്യത്തിലായിരിക്കും 1972നുശേഷം ആദ്യമായി മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തുക.
54 വർഷത്തിനുശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.
International
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ സഞ്ചാരികളെ അയച്ച് നാസ. ഫ്ളോറിഡയിലെ കേപ് കാനവറൽ സ്പേസ് സ്റ്റേഷനിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണു ബഹിരാകാശ യാത്രികരുടെ യാത്ര.
ഇന്ന് പ്രണയദിനത്തിൽ വൈകുന്നേരം 3.15ന് ഇവർ ബഹിരാകാശ നിലയത്തിലെത്തും. പ്രതികൂല കാലാവസ്ഥ കാരണം നിരവധി തവണ മാറ്റിവച്ചതിനു ശേഷമാണ് ഇന്നലെ വിക്ഷേപണം നടത്തിയത്.
നാസയിലെ ജെസീക്ക മെയർ (കമാൻഡർ), ജാക്ക് ഹാത്ത്വേ (പൈലറ്റ്), റഷ്യൻ ബഹിരാകാശയാത്രിക ആൻഡ്രി ഫദ്യേവ് , ഫ്രഞ്ച് സ്വദേശിയായ സോഫി അഡെനോട്ട് എന്നി വരാണ് സംഘത്തിലുള്ളത്. ജനുവരിയിൽ ആരോഗ്യപരമായ കാരണങ്ങളാൽ മടങ്ങിയവർക്ക് പകരക്കാരായാണ് ഇവർ നിലയത്തിലേക്കു പോകുന്നത്.
നിലവിൽ മൂന്ന് പേർ മാത്രമാണു നിലയത്തിലുള്ളത്. ഭാവിയിലെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്കായുള്ള ഗവേഷണത്തിനു സഹായിക്കുന്ന നിരവധി പരീക്ഷണങ്ങൾ അവർ നടത്തും. എട്ടു മാസത്തിനു ശേഷം ബഹിരാകാശ യാത്രികർ മടങ്ങും.
Leader Page
ഇരുപത്തിയേഴു വർഷത്തെ നീണ്ട ഔദ്യോഗിക ജീവിതത്തിനു ശേഷം അമേരിക്കയിലെ നാസയിൽനിന്നു വിരമിച്ച സുനിത വില്യംസ് ചൊവ്വാഴ്ച ഇന്ത്യ സന്ദർശിക്കാനെത്തി. ശൂന്യാകാശ പര്യവേക്ഷണ മേഖലയിൽ നിരവധി റിക്കാർഡുകൾ സ്ഥാപിച്ച സുനിത വില്യംസ് അന്താരാഷ്ട്ര ശൂന്യാകാശ കേന്ദ്രത്തിലേക്ക് മൂന്നു ദൗത്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. യുഎസ് നേവി ക്യാപ്റ്റനും നാസയിലെ പ്രമുഖ ബഹിരാകാശ യാത്രികയുമായ സുനിത 2025 ഡിസംബറിലാണ് നാസയിൽനിന്നു വിരമിച്ചത്.
ഗുജറാത്തിലെ മെഹ്സാന ജില്ലയിൽനിന്നുള്ള ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയക്കാരിയായ ഉർസുലിൻ ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19ന് അമേരിക്കയിലെ ഓഹിയൊയിൽ ജനിച്ചു. സുനിത ശൂന്യാകാശത്ത് 608 ദിവസങ്ങളാണ് ചെലവഴിച്ചത്. നാസാ ഗഗനചാരിയുടെ കാര്യത്തിൽ രണ്ടാംസ്ഥാനക്കാരിയായി. ഒരു ശൂന്യാകാശയാത്രയിൽ ഏറ്റവും കൂടുതൽ ദിവസം (286 ദിവസം) നാസയുടെ ബോയിംഗ് സ്റ്റാർ ലൈനർ സ്പെയ്സ് എക്സ് ദൗത്യത്തിൽ ചെലവഴിച്ച സുനിത വില്യംസ് നിരവധി ശൂന്യാകാശ യാത്രികർക്കും ശാസ്ത്രജ്ഞർക്കും പ്രചോദനം നല്‍കിയിട്ടുണ്ടെന്നാണ് നാസയുടെ പത്രക്കുറിപ്പിൽ പറയുന്നത്.
‘ഭൂതലത്തിൽ കാലുറപ്പിച്ച് നക്ഷത്രങ്ങളെ സ്വപ്നം കണ്ട വനിത’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സുനിത ശൂന്യാകാശ യാത്രയുടെ ഭാഗമായി ഒന്‍പതു തവണ ശൂന്യാകാശത്തുകൂടി നടന്നിട്ടുണ്ട്. ആകെ 62 മണിക്കൂറോളം തന്റെ ‘നടത്ത’ത്തിൽ ചെലവഴിച്ച സുനിത വനിതാ യാത്രികരുടെ പട്ടികയിൽ ഒന്നാമതാണ്, ശൂന്യാകാശയാത്രാ ചരിത്രത്തിൽ നാലാമതും. ശൂന്യാകാശത്ത് ഒരു മാരത്തണ്‍ ഓട്ടം നടത്തിയ ആദ്യത്തെ വ്യക്തിയാണ് സുനിത എന്നാണ് നാസ വിശേഷിപ്പിച്ചത്.
അമേരിക്കൻ നേവൽ അക്കാദമിയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും മെൽബോണിലെ ഫ്ളോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എൻജിനിയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ സുനിത 40 വ്യത്യസ്ത വിമാനങ്ങളിലായി നാലായിരത്തോളം മണിക്കൂറുകൾ നായകത്വം എടുത്തിരുന്നു.
“എന്റെ പരിചയക്കാർക്കറിയാം, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ശൂന്യാകാശമാണെന്ന്” -ഒരിക്കൽ സുനിത പറഞ്ഞു. ഡിസ്കവറി സ്പെയ്സ് ഷട്ടിലിലാണ് സുനിത തന്റെ ശൂന്യാകാശയാത്രയ്ക്ക് ഹരിശ്രീ കുറിച്ചത്. ഫ്ളൈറ്റ് എൻജിനിയറായി ഡിസ്കവറിയിൽ സേവനമനുഷ്ഠിച്ച സുനിത അന്നത്തെ റിക്കാർഡായ നാല് ശൂന്യാകാശനടത്തം ചെയ്തിരുന്നു.
2012ൽ കസാക്കിസ്ഥാനിൽ ബൈക്കൗണ് കോസ്മോഡ്രോണിൽനിന്ന് വിക്ഷേപിച്ച ശൂന്യാകാശയാത്രയിൽ 127 ദിവസം ചെലവഴിച്ച സുനിത ആ ദൗത്യത്തിൽ കമാൻഡറായിരുന്നു. യാത്രയ്ക്കിടയിൽ മൂന്നു ശൂന്യാകാശ നടത്തം ചെയ്യേണ്ടതായി വന്ന സുനിത റേഡിയേറ്ററിലെ ഒരു ലീക്ക് മാറ്റാനും സോളാർ സിസ്റ്റത്തിലെ ചില ഭാഗങ്ങൾ മാറ്റിവയ്ക്കാനും സഹായിച്ചു.
2024 ജൂണിൽ നാസയുടെ ബോയിംഗ് ഫ്ളൈറ്റ് ടെസ്റ്റ് മിഷന്റെ ഭാഗമായി സ്റ്റാർ ലൈനർ ശൂന്യാകാശ പേടകത്തിൽ യാത്രികയായിരുന്ന സുനിത സ്പെയ്സ് സ്റ്റേഷന്റെ കമാൻഡർ പദവി ഏറ്റെടുത്തിരുന്നു.
യുവശാസ്ത്രജ്ഞരെയും നാസയിലെ മറ്റു സാങ്കേതിക ശാത്രജ്ഞരെയും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ പ്രചോദനം നല്‍കാനുള്ള പദ്ധതികളിൽ വ്യാപൃതയാണ് സുനിത.
(കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഇന്റർനാഷണൽ
സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ വിസിറ്റിംഗ് പ്രഫസറാണ് ലേഖകന്‍)
International
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രശസ്തരായ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. ദശാബ്ദങ്ങള്‍ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചരിത്രം കുറിച്ചാണ് സുനി ത വില്യംസ് പടിയിറങ്ങുന്നത്.
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച വനിതകളില്‍ ഒരാളായ സുനിത വില്യംസ്, രണ്ട് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചിട്ടുണ്ട്. ബഹിരാകാശത്ത് 608 ദിവസമാണ് സുനിത വില്യംസ് ചിവലഴിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) നടത്തിയ വനിത എന്ന റെക്കോര്‍ഡും ദീര്‍ഘകാലം സുനിത വില്യംസിന് സ്വന്തമായിരുന്നു. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്, ബഹിരാകാശ നേട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക്
പ്രചോദനമായിരുന്നു.
1998ലാണ് സുനിത വില്യംസ് നാസയില്‍ ചേര്‍ന്നത്. നാസയില്‍ ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിച്ച അവര്‍ പിന്നീട് ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ അംഗമാവുകയും നിര്‍ണ്ണായകമായ പല ദൗത്യങ്ങളിലും പങ്കാളിയാവുകയും ചെയ്തു.
തന്റെ കരിയറില്‍ ഉടനീളം നല്കിയ പിന്തുണയ്ക്ക് നാസയോടും സഹപ്രവര്‍ത്തകരോടും ലോകമെമ്പാടുമുള്ള ആരാധകരോടും നന്ദി പറഞ്ഞാണ് സുനിത വില്യംസ് വിരമിക്കന്‍ പ്രഖ്യാപനം അറിയിച്ചത്. പുതിയ തലമുറ കൂടുതല്‍ വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് വരണമെന്നാണ് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
സുനിത വില്യംസ് വിരമിച്ചെങ്കിലും, ഭാവിയില്‍ നാസയുടെ മറ്റ് ഉപദേശക സമിതികളിലോ വിദ്യാഭ്യാസ മേഖലയിലോ അവരുടെ സേവനം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ബഹിരാകാശത്തെ ഇന്ത്യന്‍ കരുത്തിന്റെ പ്രതീകമായിരുന്ന അവര്‍ക്ക് ലോകമെമ്പാടും നിന്ന് ആശംസകള്‍ പ്രവഹിക്കുകയാണ്.
International
കാലിഫോർണിയ: ബഹിരാകാശ നിലയത്തിൽനിന്നും ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ നാലോടെയാണ് അണ്‍ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഓസ്ട്രേലിയയ്ക്ക് മുകളിൽവച്ചായിരുന്നു അണ്‍ഡോക്കിംഗ്.
ഭൂമിയിലേക്ക് പത്തര മണിക്കൂർ യാത്രയ്ക്കുശേഷം ഉച്ചയ്ക്ക് 2.11ന് പേടകം കടലിൽ ഇറങ്ങും. കാലിഫോർണിയയുടെ തീരത്തോട് ചേർന്നാണ് പേകടം കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും.
ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്. നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകെയും, ജാക്സയുടെ കിമിയ യുയിയും പിന്നെ റോസ്കോസ്മോസിന്റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ 11 സംഘം. ഇതിൽ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്. എന്താണ് പ്രശ്നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി വെളിപ്പെടുത്തില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും.
International
വാഷിംഗ്ടൺ: അരനൂറ്റാണ്ടിനു ശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു യാത്ര തിരിക്കുന്നു. നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് II (Artemis II), 2026 ഫെബ്രുവരി ആദ്യവാരത്തോടെ വിക്ഷേപിക്കാനാണു ലക്ഷ്യമിടുന്നത്. 1972ലെ അപ്പോളോ 17ന് ശേഷം ഇതാദ്യമായാണ് മനുഷ്യന് ഭൂമിയുടെ ഭ്രമണപഥം കടന്ന് (Deep Space) സഞ്ചരിക്കുന്നത്.
ചരിത്രം കുറിക്കാൻ നാലുപേര്‍
നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം 2026 ഫെബ്രുവരി ആറിന് ആര്‍ട്ടെമിസ് II വിക്ഷേപിക്കും. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ഉപയോഗിച്ചാണ് വിക്ഷേപണം. എന്നിരുന്നാലും, കാലാവസ്ഥയും സാങ്കേതിക പരിശോധനകളും പരിഗണിച്ച് വിക്ഷേപണ തീയതിയില്‍ മാറ്റങ്ങള്‍ വരാം.
ആര്‍ട്ടെമിസ് II ദൗത്യത്തില്‍ നാലു ബഹിരാകാശ സഞ്ചാരികളാണ് ഉള്ളത്.
റീഡ് വൈസ്മാന്- ദൗത്യത്തിന്റെ കമാന്‍ഡര്‍ (നാസ).
വിക്ടര്‍ ഗ്ലോവര്‍: പൈലറ്റ് (നാസ). ചന്ദ്രനിലേക്കു യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവര്ഗക്കാരന്.
ക്രിസ്റ്റീന കോക്ക്: മിഷന് സ്പെഷലിസ്റ്റ് (നാസ). ചന്ദ്രനിലേക്കു പോകുന്ന ആദ്യ വനിത എന്ന നേട്ടം ക്രിസ്റ്റീനയ്ക്കു സ്വന്തമാകും.
ജെറമി ഹാന്‍സണ്‍: മിഷന് സ്പെഷലിസ്റ്റ് (കാനഡ). നാസ പ്രോജക്ടിൽ അമേരിക്കക്കാരനല്ലാത്ത ഒരാള്‍ ആദ്യമായാണ് ഒരു ചാന്ദ്രദൗത്യത്തിന്റെ ഭാഗമാകുന്നത്.
Special News
നക്ഷത്രങ്ങള്‍ക്കിടയിലെ അനന്തതയിൽനിന്നു നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥികള്‍ വരുന്നത് അപൂര്‍വമായ കാഴ്ചയാണ്. ഓമുവാമുവ-യ്ക്കും (2017), ബോറിസോവി-നും (2019) ശേഷം എത്തിയ 3I/ATLAS എന്ന മൂന്നാമത്തെ വസ്തുവും ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇതു വെറുമൊരു ധൂമകേതുവാണോ അതോ അന്യഗ്രഹജീവികള്‍ അയച്ച പേടകമാണോ എന്ന തര്‍ക്കങ്ങള്‍ക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം കൃത്യമായ മറുപടി നല്‍കിയിരിക്കുന്നത്.
2025 ജൂലൈയില്‍ ദൃശ്യമായ ഈ വസ്തുവിന്റെ സഞ്ചാരപാതയും പ്രകൃതവും തുടക്കം മുതലേ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രശസ്ത ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞന് ആവി ലോബ് ഉള്‍പ്പെടെയുള്ളവര്‍ ഇതൊരു കൃത്രിമ വസ്തുവാകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. എന്നാല്‍, നാസ ഇതു കേവലം ഒരു ധൂമകേതു മാത്രമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എങ്കിലും, ആധുനിക റേഡിയോ ടെലിസ്കോപ്പുകള് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനകള്‍ക്കൊടുവില്‍ സത്യാവസ്ഥ പുറത്തുവന്നു.
ടെക്നോസിഗ്നേചർ തേടിയുള്ള യാത്ര
ഗ്രീന്‍ ബാങ്ക് ടെലിസ്കോപ്പ്, മീര്കാറ്റ് തുടങ്ങിയ ലോകോത്തര റേഡിയോ ടെലിസ്കോപ്പുകള് ഉപയോഗിച്ചാണ് ഗവേഷകര്‍ 3I/ATLAS-നെ നിരീക്ഷിച്ചത്. അന്യഗ്രഹ സാങ്കേതികവിദ്യയുടെ അടയാളങ്ങളായ ടെക്നോസിഗ്നേച്ചറുകള് (Technosignatures) കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
അത്തരത്തിലൊരു സിഗ്നല്‍ ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതരായേനെ. പക്ഷേ, അവിടെ കൃത്രിമമായി ഒന്നുമില്ല- ബെഞ്ചമിന്‍ ജേക്കബ്സണ് (യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ) പറഞ്ഞു.
ഈ നിരീക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സൂക്ഷ്മതയായിരുന്നു.
ഗ്രീന്‍ ബാങ്ക് ടെലിസ്കോപ്പിന്റെ കരുത്ത് എത്രത്തോളമാണെന്ന് വ്യക്തമാക്കാന്‍ ജേക്കബ്സണ് നല്കിയ ഉദാഹരണം ശ്രദ്ധേയമാണ്: ഒരു സാധാരണ സ്മാര്‍ട്ട്ഫോണ്‍ ഏകദേശം ഒരു വാട്ട് ഊര്ജത്ിലാണ് റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നത്. എന്നാല്‍, 3I/ATLAS-ല്‍ നിന്ന് ഒരു ഫോണിന്റെ പത്തിലൊന്ന് പവര്‍ മാത്രമുള്ള (0.1 വാട്ട്) സിഗ്നല്‍ ഉണ്ടായിരുന്നുവെങ്കില്‍ പോലും തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്കു സാധിക്കുമായിരുന്നു. പരിശോധനയില്‍ അത്തരം സിഗ്നലുകളൊന്നും ലഭിക്കാത്തതിനാല്‍, ഇതൊരു സ്വാഭാവിക ധൂമകേതു മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ അടിവരയിടുന്നു.
സൗരയൂഥം വിടും
ഡിസംബര്‍ 19ന് ഭൂമിയില്‍നിന്ന് ഏകദേശം 26.9 കോടി കിലോമീറ്റര്‍ അകലെയാണ് 3I/ATLAS- കടന്നുപോയത്. നിലവില്‍ ഇതു സൗരയൂഥം വിട്ടുപോകാനുള്ള യാത്രയിലാണ്. എങ്കിലും, ഈ നിഗൂഢ വസ്തുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇപ്പോഴും വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു.
അന്യഗ്രഹ ജീവികളുടെ സാങ്കേതികവിദ്യ തേടിയുള്ള അന്വേഷണം ഇത്തവണ ഫലം കണ്ടില്ലെങ്കിലും, ഈ പഠനങ്ങള്‍ ഭാവിയിലെ പര്യവേക്ഷണങ്ങള്‍ക്കു വലിയ മുതല്‍ക്കൂട്ടാണ്. മറ്റൊരു നക്ഷതരസമൂഹത്തില്നിന്ന് വന്ന ഈ വിരുന്നുകാരന്, പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് ഒരു വാതില്‍കൂടി തുറന്നിട്ടിരിക്കുകയാണ്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ക്ഷണപ്രകാരം സ്പേസ് സ്റ്റഡി പ്രോഗ്രാമില്‍ പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തില്‍ മലയാളി വിദ്യാര്‍ഥിനി.
അങ്കമാലി മഞ്ഞപ്ര സെന്റ് പാട്രിക്സ് അക്കാദമിയിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനി യെല്ലിസ് അരീക്കലിനാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്.
നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പദ്ധതികളെക്കുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എന്‍ജിനിയറിംഗ് ഡിസൈനിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ നവ്യാനുഭവമായിരുന്നെന്നു യെല്ലിസ് പറഞ്ഞു.
സ്പേസ് സ്റ്റഡി പ്രോഗ്രാമിലെ മികച്ച പ്രകടനത്തിന് നാസയുടെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. അങ്കമാലി അരീക്കല്‍ നൈറ്റോയുടെയും സ്മിഷയുടെയും മകളാണ്.
District News
കൊച്ചി: അമേരിക്കയിലെ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ക്ഷണപ്രകാരം സ്പേസ് സ്റ്റഡി പ്രോഗ്രാമിൽ പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തിൽ മലയാളി വിദ്യാർഥിനി.
അങ്കമാലി മഞ്ഞപ്ര സെന്റ് പാട്രിക്സ് അക്കാദമിയിലെ 11-ാം ക്ലാസ് വിദ്യാർഥിനി യെല്ലിസ് അരീക്കലിനാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദർശിക്കാൻ അവസരം ലഭിച്ചത്.
നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികളെക്കുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എൻജിനീയറിംഗ് ഡിസൈനിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നവ്യാനുഭവമായിരുന്നെന്നു യെല്ലിസ് പറഞ്ഞു.
സ്പേസ് സ്റ്റഡി പ്രോഗ്രാമിലെ മികച്ച പ്രകടനത്തിന് നാസയുടെ സർട്ടിഫിക്കറ്റും ലഭിച്ചു. അങ്കമാലി അരീക്കൽ നൈറ്റോയുടെയും സ്മിഷയുടെയും മകളാണ്.
National
ശുഭാംശു ബഹിരാകാശ നിലയത്തിൽ
ആക്സിയം 4 വിക്ഷേപണം വിജയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. 28 മണിക്കൂർ യാത്ര പൂർത്തിയാക്കി ഇന്നു വൈകുന്നേരം നാലരയോടെ സംഘം ബഹിരാകാശ നിലയത്തില്‍ എത്തുമെന്ന് നാസ അറിയിച്ചു. തുടർന്ന് ഡ്രാഗണ്‍ പേടകം അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. 14 ദിവസമാണ് ദൗത്യ കാലയളവ്.
ഇതോടെ രാജ്യത്തുനിന്നു ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും മുപ്പത്തിയൊന്പതുകാരനായ ശുഭാംശു ശുക്ല. ഏഴു തവണയാണ് വിവിധ കാരണങ്ങളാല്‍ ദൗത്യവിക്ഷേപണം മാറ്റിയത്. മോശം കാലാവസ്ഥ, സ്പേസ് എക്സിന്റെ ഫാൽക്കണ്‍9 റോക്കറ്റിൽ കണ്ടെത്തിയ ചോർച്ച, അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിലെ പ്രശ്നങ്ങൾ എന്നിവ കാരണമായിരുന്നു യാത്ര മാറ്റിവച്ചത്.
ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്‍നിന്നുള്ള ടിബര്‍ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച (675 ദിവസം) അമേരിക്കക്കാരി പെഗിയാണ് ദൗത്യം കമാൻഡർ. ദൗത്യം നയിക്കുന്നത് മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയാണ്. ഉയാൻസ്കിയും കപുവും മിഷൻ സ്പെഷലിസ്റ്റുകളാണ്.
മൈക്രോ ഗ്രാവിറ്റിയില്‍ അറുപതിലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണു സംഘത്തിന്റെ ലക്ഷ്യം. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം 4.
ഇന്ത്യക്കുവേണ്ടി ഐഎസ്ആര്‍ഒ നിര്‍ദേശിച്ച ഏഴു പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷ്മ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍, ശരീരത്തിന്റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനം, വിത്തുകള്‍ മുളപ്പിക്കലും വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
അവിസ്മരണീയ യാത്ര: ശുഭാംശു
“നമസ്കാരം, എന്റെ പ്രിയപ്പെട്ടവരേ... എന്തൊരു അവിസ്മരണീയ യാത്രയാണിത്. 41 വർഷത്തെ ഇടവേളയ്ക്കുശേഷം നാം ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്.
ഭൂമിയെ സെക്കന്‍ഡില്‍ 7.5 കിലോമീറ്റര്‍ വേഗത്തിലാണ് ഞങ്ങള്‍ വലംവച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്. ജയ് ഹിന്ദ്! ജയ് ഭാരത്!” ഡ്രാഗണ്‍ പേടകത്തിൽ ബഹിരാകാശത്ത് എത്തിയശേഷം ശുഭാംശു ശുക്ല പ്രതികരിച്ചു.
ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ
രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടമാണു ലക്നോ സ്വദേശിയും വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല സ്വന്തമാക്കിയത്. 1984ലാണ് റഷ്യയുടെ സോയൂസ് പേടകത്തിൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയത്. അതേസമയം, രാകേഷ് ശർമയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥിതി ചെയ്യുന്നത്. 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ഐഎസ്എസ് 1998ൽ അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ ചേർന്നാണു നിർമിച്ചത്.
International
ഫ്ളോറിഡ: പലകുറി മാറ്റിവച്ച ആക്സിയം 4 ബഹിരാകാശ ദൗത്യം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ജൂണ്‍ 22ന് നിശ്ചയിച്ചിരുന്ന വിക്ഷേണംവീണ്ടും നീട്ടി. അതേസമയം, പുതിയ തീയതി നാസ പ്രഖ്യാപിച്ചിട്ടില്ല.
ആക്സിയം മിഷന്-4 വിക്ഷേപണ സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കുമെന്നുമാണ് നാസ അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം, ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്. ദൗത്യ സംഘത്തെ സ്വീകരിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം തയാറാണെന്ന് ഉറപ്പാക്കാന്‍ നാസ ആഗ്രഹിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ സമയം ആവശ്യമാണെന്നും നാസ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കം നാലുപേരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തുന്നത്.
ബഹിരാകാശരംഗത്തെ ഇന്ത്യ-നാസ സഹകരണത്തിന്റെ ഭാഗമായാണു 39കാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില്‍ ബഹിരാകാശത്തേക്കു പോകാന്‍ കാത്തിരിക്കുന്നത്. ശുഭാംശു ശുക്ലയ്ക്കു പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍.
ആക്സിയം 4 ദൗത്യസംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ മേയ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുശേഷം ജൂണ്‍ 8, 10, 11 തീയതികളിലും നിശ്ചയിച്ചെങ്കിലും ദൗത്യം നടന്നില്ല.
ആദ്യം കാലവസ്ഥാപ്രശ്നങ്ങളും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ദ്രവീകൃത ഓക്സിജന്‍ ചോര്‍ച്ച കണ്ടെത്തിയതും ദൗത്യം വൈകിപ്പിച്ചു. ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിൽ മര്‍ദവ്യതിയാനം കണ്ടെത്തിയത് ദൗത്യം വൈകാന്‍ ഒടുവില്‍ കാരണമായി. വിക്ഷേപണം വൈകിയതോടെ നിലവിൽ ശുഭാംശു ശുക്ലയും സംഘവും ക്വാറന്റൈനിൽ തുടരുകയാണ്.