അന്താരാഷ്ട്ര ബഹിരാകാശനിലയ (ഐഎസ്എസ്) ത്തിലെ പച്ചക്കറി വിളവെടുപ്പ്. അനിൽ മേനോൻ എക്സിൽ പങ്കുവച്ച ചിത്രങ്ങളിൽനിന്ന്.
ബഹിരാകാശത്ത് വിളവെടുപ്പുത്സവം! വിളവെടുത്തതോ, മലയാളി വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ! ഒരു മാസം മുന്പ് ബഹിരാകാശത്തു നട്ടുവളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പാണ് ഗവേഷകർ ആഘോഷത്തോടെ നടത്തിയത്. മാത്രമല്ല, വിളവെടുത്ത പച്ചക്കറികൾ പാചകം ചെയ്തു കഴിക്കുകയും ചെയ്തു അനിൽ, കൂടെ അദ്ദേഹത്തിന്റെ സഹ ബഹിരാകാശയാത്രിക ജെസീക്ക മെയ്റും ഉണ്ടായിരുന്നു. ബ്രോക്കോളി സസ്യകുടുംബത്തിൽപ്പെട്ട കേൽ, വാസബി എന്നീ ഇലക്കറികളാണ് വിളവെടുക്കുകയും പാചകം ചെയ്തു കഴിക്കുകയും ചെയ്തത്. ബഹിരാകാശത്ത് വിഭവങ്ങൾ ഉത്പാദിപ്പിക്കുക വഴി, ഭാവിയിൽ ബഹിരാകാശയാത്രികരെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് നാസയുടെ ലക്ഷ്യം.
വിളവെടുപ്പിന്റെയും പാചകം ചെയ്യുന്നതിന്റെയും വീഡിയോ അനിലും സംഘവും സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിട്ടുണ്ട്. നാസയുടെ മഹത്തായ പരീക്ഷണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്നും ബഹിരാകാശ കൃഷിയിലൂടെ ലഭിച്ചത് മികച്ച ഭക്ഷ്യവസ്തുക്കളാണെന്നും, അതീവ രുചികരമായിരുന്നുവെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് അനിൽ എക്സിൽ കുറിച്ചു. നാസ വെജ്ജി ടീം അംഗങ്ങളെ അനിൽ മേനോൻ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, വെജ്ജി പ്ലാന്റ് ഗ്രോത്ത് ചേംബറിലാണ് അതായത്, ബഹിരാകാശ ഗാർഡൻ എന്നു വളിക്കാവുന്ന പ്രത്യേകമായി ഒരുക്കിയ ഭാഗത്താണ് വിവിധ സസ്യങ്ങളെ ഗവേഷകർ വളർത്തുന്നത്.
നിലവിലെ ഗവേഷണങ്ങൾ, ഭാവിയിൽ ചാന്ദ്രദൗത്യം ഉൾപ്പെടെയുള്ള ഗ്രഹാന്തര അന്വേഷണങ്ങൾക്കു കരുത്തുപകരുമെന്ന് നാസ പറഞ്ഞു. ഭാവിയിൽ പ്രപഞ്ചാന്വേഷണങ്ങൾക്ക് ചന്ദ്രനിൽ താവളമൊരുക്കാനാണ് നാസ ലക്ഷ്യമിടുന്നത്. മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളും തുടരാൻ ലക്ഷ്യമിടുന്ന ചൊവ്വ ഉൾപ്പെടെയുള്ള ഗ്രഹാന്തരഗവേഷണങ്ങളിൽ, സ്വന്തമായി ഭക്ഷണം ഉത്പാദിക്കാൻ കഴിയുക എന്നതു ബഹിരാകാശയാത്രികരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും നാസ പറയുന്നു. മാത്രമല്ല, ഭൂമിയിൽനിന്നു കൊണ്ടുപോകേണ്ട ഭക്ഷ്യവസ്തുക്കളുടെ ഭാരം കുറയ്ക്കാൻ കഴിയുമെന്നും നാസ അഭിപ്രായപ്പെടുന്നു.
ആഴ്ചകൾക്കു മുന്പ്, ചൈനയും ബഹിരാകാശത്തു വൻ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിൽ (Tiangong Space Station) വളർത്തിയെടുത്ത നെല്ല് വിജയകരമായി കൊയ്തെടുത്തിരുന്നു. ഭൂമിക്കു പുറത്തു കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ് അദ്ഭുതകരമായ വാർത്തയായിരുന്നു.
ഷെൻഷൗ-23 (Shenzhou-23) ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലുള്ള ശാസ്ത്രജ്ഞരാണു കാർഷിക പരീക്ഷണത്തിനു പിന്നിൽ. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ സസ്യങ്ങളുടെ ജനിതകമാറ്റങ്ങളും വളർച്ചയും പഠിക്കുകയാണു പ്രധാനം. മേയിൽ നിലയത്തിലെത്തിച്ച വിത്തുകൾ മുളപ്പിച്ച്, വളർത്തി, പൂവിട്ട് വിത്താക്കി മാറ്റുന്ന സീഡ്-ടു-സീഡ് (Seed-to-Seed) പ്രക്രിയയാണ് ഇപ്പോൾ പൂർത്തിയാക്കിയതെന്ന് ചൈനീസ് ഗവേഷകർ പറഞ്ഞു.
ഭൂമിയിൽനിന്നു തുടർച്ചയായി ഭക്ഷണസാധനങ്ങൾ ബഹിരാകാശനിലയത്തിലെത്തിക്കുക എന്നതു ചെലവേറിയതാണെന്നു മാത്രമല്ല, പ്രായോഗികവുമല്ല. അതുകൊണ്ട് അതതു കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ഇൻ-സിറ്റു പ്രൊഡക്ഷൻ വികസിപ്പിക്കുകയാണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ ലക്ഷ്യം. മൈക്രോഗ്രാവിറ്റിയും ബഹിരാകാശ വികിരണങ്ങളും സസ്യങ്ങളുടെ ജനിതകഘടനയിൽ വരുത്തിയ മാറ്റങ്ങളും ഗവേഷകർ നിരീക്ഷിക്കും. ഭാവിയിൽ കൂടുതൽ വിളവു നൽകുന്നതും പ്രതിരോധശേഷിയുള്ളതുമായ പുതിയ വിത്തിനങ്ങൾ വികസിപ്പിക്കാനും ഇത് സഹായകമാകുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Tags : NASA AstronautAnilMenon AstronautJessicaMeir Kale WasabiMustard ISS VeggiePlantGrowthChamber TiangongSpaceStation