കേരള ഹൈക്കോടതി (File Photo)
കൊച്ചി: വി.ഡി. സവര്‍ക്കറുമായി ബന്ധപ്പെട്ട ഫ്രീഡം ക്വിസ് വിവാദത്തില്‍ അധ്യാപകന്‍റെ സസ്‌പെന്‍ഷന്‍ ഒരു മാസത്തേക്ക് ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തു. കാസര്‍കോട് പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകന്‍ ഗുരുപ്രസാദിന്‍റെ സസ്‌പെന്‍ഷനാണ് ജസ്റ്റീസ് വിജു എബ്രഹാം സ്റ്റേ ചെയ്തിരിക്കുന്നത്.
എന്നാല്‍, അധ്യാപകനെതിരായ അച്ചടക്ക നടപടികള്‍ സര്‍ക്കാരിനു തുടരാമെന്നു കോടതി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു.
ഒരു തെറ്റായ ചോദ്യം ഉള്‍പ്പെടുത്തിയതിന്‍റെ പേരില്‍ മാത്രം സസ്‌പെന്‍ഷന്‍ വേണമായിരുന്നോ? അത് അനിവാര്യമായ നടപടിയാണോ എന്നു കോടതി ചോദിച്ചു. ഫ്രീഡം ക്വിസിന്‍റെ ചോദ്യങ്ങള്‍ എഇഒക്ക് അയച്ചു നല്‍കിയിരുന്നു. എഇഒ കണ്ടതിനു ശേഷമാണ് ചോദ്യക്കടലാസ് നല്‍കിയതെന്നും ഗുരുപ്രസാദ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്തത്.
അതേസമയം, ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ കൈയില്‍നിന്നു ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്‍ക്കര്‍ എന്നുമാണ് നല്‍കിയത്.
കുമ്പള, കാസര്‍ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്‍പി സ്‌കൂളുകളില്‍ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ഇതിന്‍റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്‍ക്കറുടെ തടവ് ജീവിതത്തിനു കേന്ദ്രസര്‍ക്കാരിന്‍റെ കൈയിൽ രേഖകളുണ്ട്. സവര്‍ക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പുമുണ്ടെന്നും ഗുരുപ്രസാദ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Tags : Savarkar Quiz Controversy Teacher Suspension