ഡോണൾഡ് ട്രംപും കിം ജോംഗ് ഉന്നും 2019 ജൂണിൽ കൊറികൾക്കിടയിലെ നിസൈനീകൃത മേഖലയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ (ഫയൽ ചിത്രം).
സീയൂൾ: അമേരിക്ക -ദക്ഷിണകൊറിയ വാർഷിക സൈനികാഭ്യാസം പതിനൊന്നിൽനിന്ന് അഞ്ച് ദിവസമായി വെട്ടിക്കുറച്ചു. അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ ഉത്തരവു പ്രകാരമാണിത്.
ഓഗസ്റ്റ് 17ന് ആരംഭിച്ച, ഉൾച്ചി ഫ്രീഡം ഷീൽഡ് എക്സർസൈസ് എന്നു പേരുള്ള സൈനികാഭ്യാസം ഓഗസ്റ്റ് 27നാണ് അവസാനിക്കേണ്ടിയിരുന്നത്. പുതിയ അറിയിപ്പു പ്രകാരം ഓഗസ്റ്റ് 21ന് അവസാനിക്കും.
സൈനികാഭ്യാസത്തിന്‍റെ ഭാഗമായി, പ്രത്യാക്രമണ തന്ത്രങ്ങൾ അടക്കം പരിശീലിക്കാനുള്ള രണ്ടാം ഘട്ടം ഉപേക്ഷിച്ചുവെന്നാണ് കൊറിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചത്.
ദക്ഷിണകൊറിയയുമായുള്ള വാർഷിക സൈനികാഭ്യാസം വെട്ടിച്ചുരുക്കാൻ ഞായറാഴ്ചയാണ് ട്രംപ് ഉത്തരവിറക്കിയത്. ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോംഗ് ഉന്നുമായി തനിക്കുള്ള നല്ല ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം.
വ്യാപാരക്കരാർ പ്രകാരം അമേരിക്കയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന നിക്ഷേപം നടത്താൻ ദക്ഷിണകൊറിയയ്ക്കുമേൽ സമ്മർദം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ട്രംപിന്‍റെ നീക്കമെന്നു നിരീക്ഷണമുണ്ട്. ഇതിനൊപ്പം, ഇറാൻ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനും ഉത്തരകൊറിയയുമായി ചർച്ചാസാധ്യത വർധിപ്പിക്കാനും ട്രംപ് ശ്രമിക്കുന്നതായി സൂചനയുണ്ട്.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി വീണ്ടും മുഖാമുഖ ചർച്ച നടത്താനുള്ള നീക്കത്തിലാണ് ട്രംപെന്ന് വാൾ സ്ട്രീറ്റ് ജേർണൽ പത്രം റിപ്പോർട്ട് ചെയ്തു. ഏഷ്യാ പസഫിക്ക് സാന്പത്തിക സഹകരണ ഉച്ചകോടിക്കായി ട്രംപ് നവംബറിൽ ചൈനയിലെ ഷെൻചെൻ നഗരത്തിലെത്തുന്നുണ്ട്. അന്ന് കിമ്മുമായി കൂടിക്കാഴ്ച നടത്താനാണ് നീക്കമെന്നു റിപ്പോർട്ടിൽ പറയുന്നു.
Tags : Kim Jong Un North Korea South Korea