വാഷിംഗ്ടൺ: അമേരിക്കയിലെ തന്ത്രപ്രധാനമായ ആണവ-ബഹിരാകാശ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ദുരൂഹ മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാൻ എഫ്ബിഐ മൾട്ടി-ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. നാസയിലെ പ്രമുഖ ഇലക്ട്രിക്കൽ എൻജിനീയറായ ജോഷ്വ ലെബ്ലാങ്കിനെ (29) കത്തിക്കരിഞ്ഞ ടെസ്ല കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം ഊർജിതമായത്.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കായുള്ള ആണവോർജ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ജോഷ്വ. കഴിഞ്ഞ വർഷം ജൂലൈയിൽ കാണാതായ ഇദ്ദേഹത്തെ പിന്നീട് അലബാമയിലെ വിജനമായ പ്രദേശത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിലെ സെൻട്രി മോഡ് ക്യാമറകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, മരണദിവസം രാവിലെ ഹണ്ട്സ്വിൽ വിമാനത്താവളത്തിൽ ഇദ്ദേഹത്തിന്റെ കാർ മണിക്കൂറുകളോളം നിർത്തിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2022-നും 2026-നും ഇടയിൽ സമാനമായ സാഹചര്യത്തിൽ നടന്ന 11 ശാസ്ത്രജ്ഞരുടെ മരണങ്ങളും തിരോധാനങ്ങളുമാണ് എഫ്ബിഐ പരിശോധിക്കുന്നത്. കൊല്ലപ്പെട്ടവരിലധികവും ആണവ ഗവേഷണം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ഇത് രാജ്യത്തിനെതിരായ ആസൂത്രിത നീക്കമാണോ എന്ന് എഫ്ബിഐ സംശയിക്കുന്നു.
എഫ്ബിഐക്കൊപ്പം ഊർജ വകുപ്പും പ്രതിരോധ വകുപ്പും പ്രാദേശിക പോലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. എംഐടിയിലെ ആണവ ശാസ്ത്ര പ്രൊഫസർ നുനോ ലൂറിറോ, എയ്റോസ്പേസ് ഗവേഷക ആമി എസ്ക്രിഡ്ജ് എന്നിവരുടെ മരണങ്ങളും ഈ അന്വേഷണ പരിധിയിൽ വരും. ശാസ്ത്രജ്ഞരുടെ സുരക്ഷയിൽ വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Tags : NASA Scientists Latest News