അയോധ്യ ക്ഷേത്രം
ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവന തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചേക്കും. റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിനു സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ലക്നോ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, സ്പെഷൽ സെക്രട്ടറി (ഫിനാൻസ്) നീൽ രത്തൻ എന്നിവാണ് അന്വേഷണസംഘത്തിലുള്ളത്.
അതിനിടെ കേസിലെ അന്വേഷണം കൂടുതൽ പേരിലേക്കു നീളുന്നതായി സൂചന. എട്ടുപേരുടെ അറസ്റ്റോടെ മന്ദഗതിയിലായ അന്വേഷണം ക്ഷേത്രത്തിലെ ദൈനംദിന ചുമതലകൾ വഹിക്കുന്ന മുഴുവൻ പേരിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭാവനയായി ലഭിക്കുന്ന പണം എണ്ണിത്തിടപ്പെടുത്തുന്നതിന് അന്പതോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ട്രസ്റ്റ് ഭാരവാഹികളുടെയും അവരുമായി അടുപ്പമുള്ളവരുടെയും ശുപാർശയിലാണു ഭൂരിഭാഗവും ജോലിക്ക് കയറിയത്.
ഇവരുടെ മുൻകാല പശ്ചാത്തലവും ജോലി ലഭിച്ചശേഷമുള്ള സാന്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. മുതിർന്ന ഏതാനും ട്രസ്റ്റ് ഭാരവാഹികളെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ക്ഷേത്രം നിർമാണത്തിനിടെ ഇവർ നടത്തിയ സാന്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായ എട്ടു പേരിൽ ആറുപേരുടെയും പങ്ക് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പ്രത്യേക അന്വേഷണസംഘം വൃത്തങ്ങൾ സൂചിപ്പിച്ചു.
Tags : Ayodhya Donation Scam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash