ഡി.കെ. ശിവകുമാർ
ബംഗളൂരു: സംസ്ഥാനത്തെ വരൾച്ച കണക്കിലെടുത്ത് തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക സർക്കാർ. വരൾച്ചാപ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തിൽ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങളിലേക്കെത്തുക.
നിലവിൽ ജലാശയങ്ങളിലെ വെള്ളം പൂർണമായും കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രം മാറ്റിവച്ചിരിക്കുകയാണ്. ഡാമുകളിൽ ആവശ്യത്തിന് വെള്ളം എത്തുന്നതുവരെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടില്ല.
കൃഷിക്ക് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിത്തുപാകരുതെന്നും, വെള്ളത്തിനായി സർക്കാരിന് മേൽ സമ്മർദം ചെലുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ മാത്രമേ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം നൽകുന്ന കാര്യം ആലോചിക്കൂവെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines