പ്രതീകാത്മക ചിത്രം.
ഭൂമിയുടെ ഉപരിതലത്തിൽനിന്നു മനുഷ്യൻ വിസ്മയത്തോടെ നോക്കിനിന്ന വെണ്ണക്കൽ ശോഭയുള്ള ആകാശഗോളം. കഥകളിലെയും പാട്ടുകളിലെയും വിസ്മയചാരുതയാർന്ന അമ്പിളിമാമൻ. ആ അമ്പിളിമാമന്റെ മടിത്തട്ടിൽ മനുഷ്യൻ താമസിക്കാനൊരുങ്ങുന്നു. അപ്പോളോ ദൗത്യത്തിനുശേഷം, അരനൂറ്റാണ്ടു പിന്നിടുമ്പോൾ ശാസ്ത്രലോകം അതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണു മനുഷ്യചരിത്രത്തിലെ സുപ്രധാന ദൗത്യത്തിനു പിന്നിൽ.
ചന്ദ്രന്റെ ഉപരിതലത്തില്‍ മനുഷ്യനു സ്ഥിരമായ താവളം നിര്‍മിക്കാനുള്ള സമഗ്ര പദ്ധതിയാണ് നാസ തയാറാക്കിയിരിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് (South Pole) സമീപത്താണ് താവളം സ്ഥാപിക്കുക. മനുഷ്യനെ ഭൂമിക്ക് പുറത്തുള്ള മറ്റു ഗ്രഹങ്ങളിലേക്കു കൂടി എത്തിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് നാസ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പ്രാഥമിക ഘട്ടമെന്ന നിലയില്‍ ഈ വർഷം റോബോട്ടിക് ദൗത്യങ്ങള്‍ ചന്ദ്രനിലെത്തിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും വലിയ പഠനങ്ങൾ നടത്തുകയും ചെയ്യും. 2027-ല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ആര്‍ട്ടെമിസ് III ദൗത്യത്തിലൂടെ വാണിജ്യ ലാന്‍ഡറുകളും ഉപകരണങ്ങളും ചന്ദ്രനില്‍ എത്തിക്കും. 2028-ല്‍ പ്രതീക്ഷിക്കുന്ന ആര്‍ട്ടെമിസ് IV ദൗത്യത്തിൽ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തില്‍ വീണ്ടും ഇറക്കുകയും സ്ഥിരതാവളം ലക്ഷ്യമിട്ട് തറക്കല്ലിടുകയും ചെയ്യും.
2030-ൽ മനുഷ്യൻ താമസം തുടങ്ങും
2030-കളോടെ ബഹിരാകാശ യാത്രികര്‍ക്ക് ചന്ദ്രനിലെ ഈ ക്യാമ്പില്‍ താമസിച്ച് ഗവേഷണങ്ങള്‍ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വലിയ അളവില്‍ മഞ്ഞുരൂപത്തില്‍ ജല സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇതു ഖനനം ചെയ്തെടുക്കുക എന്നതാണ് നാസയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ബഹിരാകാശയാത്രികര്‍ക്കു കുടിക്കാനുള്ള വെള്ളം, ശ്വസിക്കാനുള്ള ഓക്സിജന്‍, ഹൈഡ്രജന്‍ വേര്‍തിരിച്ചെടുത്ത് റോക്കറ്റ് ഇന്ധനം ഉത്പാദിപ്പിക്കുക തുടങ്ങിയവയും നാസ ലക്ഷ്യമിടുന്നു. ഭൂമിയില്‍നിന്നു വിഭവങ്ങള്‍ എത്തിക്കുന്നതിനു പകരം ചന്ദ്രനിലെ സ്വാഭാവിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ജീവിക്കാനുള്ള പരിശീലനക്കളരിയായി മാറ്റുകയാണ് നാസയുടെ ലക്ഷ്യം. മാത്രമല്ല, ചന്ദ്രനിൽ ഉത്പാദിപ്പിക്കുന്ന ഇന്ധനം ഭാവിയിൽ ചൊവ്വാ ദൗത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും നാസ ലക്ഷ്യമിടുന്നു.
ഇനി ലക്ഷ്യം ചൊവ്വ, ജീവന്റെ തെളിവുകള്‍ തേടും
ചന്ദ്രനില്‍ സാങ്കേതികവിദ്യ പൂര്‍ണമായി വികസിപ്പിച്ച ശേഷം, അടുത്തഘട്ടമായി മനുഷ്യനെ ചൊവ്വയിലിറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന അന്വേഷണങ്ങൾക്ക് അവിടെനിന്നു ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ച് കൃത്യത വരുത്താനാകുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.