യൂറോപ്പിലേക്കു കുടിയേറാനുള്ള മോഹവുമായി വടക്കനാഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സെവ്തയിലെത്തിയർ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണത്തിനായി കാത്തുനിൽക്കുന്നു. ഓഗസ്റ്റ് ഏഴിലെ ദൃശ്യം (എഎഫ്പി).
മാഡ്രിഡ്: കുടിയേറ്റ വിഷയത്തിൽ സ്പെയിനും ഇറ്റലിയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷം. ഇറ്റലിക്കാർക്ക് സ്പെയിൻ യാത്രാനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നേരത്തേ ഇറ്റലി സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു മറുപടിയായിട്ടാണിത്.
ഒരാഴ്ച മുന്പ് ആയിരക്കണക്കിനു കുടിയേറ്റക്കാർ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സെവ്തയിൽ പ്രവേശിക്കാൻ ശ്രമിച്ച സംഭവത്തിന്‍റെ തുടർച്ചയാണ് സ്പെയിൻ-ഇറ്റലി ഏറ്റുമുട്ടൽ.
സ്പെയിനിനും ഇറ്റലിക്കും ഇടയിൽ കര അതിർത്തിയില്ല. യൂറോപ്യൻ യൂണിയനിലെ അംഗങ്ങൾ എന്ന നിലയിൽ ഷെങ്കൻ കരാറിന്‍റെ ഭാഗമായി ഇരു രാജ്യവും പരസ്പരം വ്യോമ, കടൽ യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ലാത്തതുമാണ്.
എന്നാൽ, സെവ്തയിലേക്കുള്ള കുടിയേറ്റം യൂറോപ്യൻ യൂണിയനെ മുഴുവൻ ബാധിക്കുമെന്ന് ഇറ്റലിയലിലെ കുടിയേറ്റവിരുദ്ധ പ്രധാനമന്ത്രി ജോർജിയ മെലോണി ഭയന്നു. സ്പെയിനുമായിട്ടുള്ള ഷെങ്കൻ കരാർ റദ്ദാക്കിയതായി മലോണി പ്രഖ്യാപിച്ചു. ഇത് സ്പെയിനിൽനിന്ന് ഇറ്റലിയിലേക്കു വരുന്ന ഇതര രാജ്യക്കാരെ ഉദ്ദേശിച്ചാണെന്നും സ്പാനിഷ് പൗരന്മാർക്കു ബാധകമല്ലെന്നും ഇറ്റലി വിശദീകരിച്ചു. എന്നാൽ സ്പാനിഷ് പൗരന്മാർക്ക് വിമാനത്താവളങ്ങൾ കടുത്ത പരിശോധനങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇതേത്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന് സ്പെയിനിലെ ഇടതുപക്ഷ പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്‍റെ ഭരണകൂടം ഇറ്റലിയോട് അഭ്യർഥിച്ചു. നിയന്ത്രണങ്ങൾ ഓഗസ്റ്റ് 15 വരെ തുടരുമെന്നായിരുന്നു ഇറ്റലിയുടെ മറുപടി. തുടർന്നാണ് ഇറ്റലിക്കാർക്കെതിരേ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സ്പെയിൻ അറിയിച്ചത്. ഇതുപ്രകാരം കടൽവഴിയും വ്യോമാർഗവും സ്പെയിനിലെത്തുന്ന ഇറ്റലിക്കാർ പരിശോധന നേരിടേണ്ടിവരും.