NRI
പാരീസ്: യൂറോപ്പിൽ വീണ്ടും കടുത്ത ഉഷ്ണതരംഗം ശക്തിപ്രാപിച്ചതോടെ ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുകയാണ്. തീ നിയന്ത്രണാതീതമായതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഫ്രാൻസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലാകാനുവിൽ നിന്ന് മുൻകരുതൽ നടപടിയായി ഏകദേശം 5,000 വിനോദസഞ്ചാരികളെ ക്യാമ്പിംഗ് സൈറ്റുകളിലും റിസോർട്ടുകളിലും നിന്ന് ഒഴിപ്പിച്ചു.
ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് പിന്തുണയായി ജർമനി പ്രത്യേക അഗ്നിശമന വിമാനങ്ങളും ഫ്രാൻസിലേക്ക് അയച്ചിട്ടുണ്ട്.
സ്പെയിനിലും സ്ഥിതി ഗുരുതരമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ ഇതുവരെ 1,500 ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്.
മുൻവർഷത്തെ അപേക്ഷിച്ച് ഇത് ആറിരട്ടി കൂടുതലാണെന്നും അധികൃതർ അറിയിച്ചു. സ്പെയിനിൽ മാത്രം 79,000ത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും താപനില ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനവും ആശങ്കയും വർധിച്ചിരിക്കുകയാണ്.
കാട്ടുതീ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചു.
International
മഡ്രിഡ്/പാരിസ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു. ഇരുരാജ്യങ്ങളിലുമായി ഇതുവരെ 3,30,000 ആളുകളെ ഒഴിപ്പിച്ചു.
ഫ്രാൻസിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത്. ആറു പട്ടണങ്ങളിൽനിന്നായി 55,000 പേരെ ഒഴിപ്പിച്ചു.
42,000 ഹെക്ടർ ഇതുവരെ കത്തിനശിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീകളിലൊന്നാണിത്. മേഖലയിലെ സ്ഥിതി വളരെ പ്രതികൂലമായി തുടരുകയാണെന്നു ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനസ് പറഞ്ഞു.
തീ നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ സമയമെടുക്കുമെന്നും വീടുകളിൽനിന്ന് ഒഴിപ്പിച്ചവരെ തിരികെ എത്തിക്കുന്നത് ഉടനെയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ഉണങ്ങിയ മരങ്ങളും ശക്തമായ വരണ്ട കാറ്റുമാണു കാട്ടുതീ പടരാൻ ഇടയാക്കുന്നത്. സ്പെയിനിലേക്കുള്ള എ63 മോട്ടോർ വേ 60 കിലോമീറ്റർ അടച്ചിട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. അഗ്നിശമന സേനയെ സഹായിക്കാൻ കൂടുതൽ സൈനികരെ അയയ്ക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
സ്പെയിനിലും കാട്ടുതീ പടരുകയാണ്. മാഡ്രിഡിനും ആവിലയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്ന് 90,000ത്തിലധികം പേരെ ഒഴിപ്പിച്ചു. മാഡ്രിഡ് മേഖലയിൽ മാത്രം 10,000 ഹെക്ടറും ആവില പ്രവിശ്യയിൽ 13,000 മുതൽ 15,000 ഹെക്ടർ വരെ വനഭൂമിയും കത്തിയമർന്നെന്നാണ് വിവരം. സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Sports
ബാഴ്സലോണ: ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ സംഘർഷത്തിൽ അർജന്റീന താരങ്ങളുടെ പെരുമാറ്റത്തെ സ്പെയിൻ പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യൂന്റെ രൂക്ഷമായി വിമർശിച്ചു.
Kerala
വയനാട്: ലോകകപ്പ് ഫുട്ബോളില്‍ സ്പെയിന് വിജയം നേടിയതിനെത്തുടര്‍ന്ന് വയനാട് അമ്പലവയലില്‍ നാട്ടുകാര്‍ക്കു സൗജന്യമായി മന്തി വിതരണം ചെയ്തു വ്യാപാരി. സ്പെയിന് കപ്പടിച്ചാല്‍ നാട്ടുകാര്‍ക്കെല്ലാം മന്തി നല്‍കുമെന്ന വാക്ക് പാലിച്ചത് അമ്പലവയലിലെ കടുത്ത സ്പെയിന് ആരാധകനായ ഷജീര്‍ ആണ്.
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ കീഴടക്കി സ്പെയിന് ലോകകിരീടം സ്വന്തമാക്കിയാല്‍ മന്തി നല്‍കുമെന്നായിരുന്നു വാക്ക്. വാക്കുപാലിച്ച് അമ്പലവയല്‍ ടൗണില്‍ 1000 പേര്‍ക്കുള്ള മന്തിയാണ് ഷജീര്‍ തയാറാക്കി വിതരണം ചെയ്തത്. ഫുട്ബോള്‍ ആരാധകരും അല്ലാത്തവരുമടക്കം നിരവധി പേരാണ് മന്തി കഴിക്കാനെത്തിയത്. ഇന്നു രാവിലെ പത്തു മുതലാണ് മന്തി വിതരണം തുടങ്ങിയത്.
പണ്ടു മുതൽ ഫുട്ബോളിൽ സ്പെയിൻ ആരാധകനാണ് ഷജീർ. സ്പെയിൻ കപ്പടിച്ചാൽ അമ്പലവയലിൽ എല്ലാവർക്കും മന്തി വിതരണം ചെയ്യുമെന്നു കഴിഞ്ഞ ദിവസം ഷജീർ പ്രഖ്യാപിച്ചപ്പോൾ ഇതു വെറുതെയാണെന്നും എല്ലാവർക്കും എങ്ങനെ മന്തി കൊടുക്കുമെന്നുമൊക്കെ പലരും ഷജീറിനെ പരിഹസിച്ചിരുന്നു.
എന്നാൽ, ഇന്നലെ സ്പെയിൻ ജയിച്ചതോടെ അമ്പലവയലിൽ നിശ്ചിത സമയം വരെ എത്തുന്ന ആയിരം പേർക്കു മന്തി നൽകാനുള്ള ഒരുക്കങ്ങൾ ഷജീർ ആരംഭിച്ചു. സുഹൃത്തുക്കളും ഒപ്പംകൂടി. സ്പെയിൻ ജയിച്ചതിനുള്ള മന്തിയാണെങ്കിലും എല്ലാ ടീമിന്റെയും ആരാധകർക്കും പരിപാടിയിലേക്കു ഷജീർ സ്വാഗതം ആശംസിച്ചിരുന്നു. ഇതോടെ നൂറു കണക്കിനു പേർ ഫുട്ബോൾ മന്തി കഴിക്കാനെത്തി.
Sports
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലില്‍ കിരീടം കൈവിട്ടതില്‍ പ്രതികരിച്ച് അർജന്റീനയുടെ ക്യാപ്റ്റൻ ലയണല്‍ മെസി. വേദന ആഴമേറിയതാണെന്നും മുറിവുണങ്ങാൻ കാലമേറെ വേണ്ടി വരുമെന്നുമാണ് മെസി കുറിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റ പ്രതികരണം.
ഈ വേദന ആഴമേറിയതാണ്. ഈ മുറിവുണങ്ങാന്‍ കാലമേറെ വേണ്ടി വരും. കളിയുടെ ഗതി തിരിച്ചുവിട്ട് ജയിച്ചു കയറിയതും എല്ലാം അര്‍പ്പിച്ച് കളിച്ച ടീമും എല്ലാം ഓര്‍മയില്‍ എക്കാലവുമുണ്ടാകും. ഈ രാജ്യം നല്കിയ പിന്തുണയും, ഈ ടീമിന്റെ കഠിനാധ്വാനവും പരിശ്രമവുമെല്ലാമാണ് ലോകത്തിലേക്കും ഏറ്റവും മികച്ചവരാക്കി ഞങ്ങളെ മാറ്റിയത്.
അതെല്ലാം നല്ല ഓര്‍മകളായി ഒപ്പമുണ്ടാകും. ഞങ്ങളുടെ നേട്ടത്തെ അതിന്റെ പൂര്‍ണരീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഉള്ളത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ടീമാണിതെന്ന് ആരും വിസ്മരിക്കേണ്ട.
എല്ലാ സ്നേഹത്തിനും എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി. അര്‍ജന്റൈന്‍ എന്ന അഭിമാനം ഞങ്ങള്‍ പങ്കുവയ്ക്കുന്നു. ചാംപ്യന്മാരായ സ്പെയിനും അഭിനന്ദനം എന്നും മെസിയുടെ കുറിപ്പില്‍ പറയുന്നു.
നോക്കൗട്ട് പോരാട്ടങ്ങളിൽ അവിശ്വസനീയ ജയങ്ങളുമായി ഫൈനലിലെത്തിയ അർജന്റീനയ്ക്ക് പക്ഷേ കലാശപ്പോരിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ പായിക്കുന്നതിലും ടീം പൂർണമായി പരാജയപ്പെട്ടു. മെസിയിലേയ്ക്ക് പന്തെത്തിയ നിമിഷങ്ങളും വളരെ അപൂർവമായിരുന്നു.
ഗ്രൗണ്ടിലെ അനാവശ്യമായ പരുക്കൻ കളിയിൽ തുടങ്ങിയ അർജന്റീനയുടെ വീഴ്ച അവസാന വിസിലിനു ശേഷം സ്പാനിഷ് താരങ്ങളെ ആക്രമിക്കുന്നതിലും മോശം പെരുമാറ്റത്തിലുമാണ് അവസാനിച്ചത്.
Sports
ന്യൂജഴ്സി: ഫിഫ 2026 ഫുട്ബോൾ ലോകകപ്പ്; ആവേശം, അഭിമാനം, നറുങ്ങിയ ഹൃദയവേദന, ചരിത്രനിമിഷങ്ങൾ സമ്മാനിച്ച് തിരശീല വീണു. തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്നം സഫലമാക്കാതെ ലയണൽ മെസി മടങ്ങി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ എന്നിവരുടെ നിറകണ്ണുകളോടെയുള്ള മടക്കം കണ്ടു. എർലിൻ ഹാളണ്ടിന്റെ മിന്നും മികവ്, 19കാരൻ ലാമിൻ യമാൽ വരവറിയിച്ച ലോകകപ്പ്. കോബോ വെർദെ എന്ന അരങ്ങേറ്റ ടീമിന്റെ അഭിമാന പോരാട്ടം. സ്പെയിൻ കിരീടം ചൂടി. സീസണിലെ പോരാട്ടം സമ്മാനിച്ച കാഴ്ചകൾ ഏറെയാണ്...
നോവായി റോണാൾഡോ, എംബാപ്പെ
ആറാം ലോകകപ്പിനിറങ്ങി മികവ് പുലർത്തി ഒടുവിൽ റൗണ്ട് ഓഫ് 16ൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ മടങ്ങി. കാൽപ്പന്താവേശം ആവാഹിച്ച ആരാധകർ കണ്ടത് നിറകണ്ണുകളുമായി കളം വിടുന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡേയെ മാത്രമായിരുന്നു എന്നതാണ് വാസ്തവം. കിരീടമില്ലാത്ത പോരാളിയുടെ കണ്ണീർ ഒരിക്കൽകൂടി ഗ്രൗണ്ടിൽ വീണു.
എംബാപ്പെ കുതിപ്പ് സ്പെയിനിന് മുന്നിൽ അവസാനിച്ചു. സെമിഫൈനലിൽ ഒരു ഗോൾ പോലും കണ്ടെത്താൻ എംബാപ്പെയുടെ ഫ്രാൻസിനായില്ല. സമ്മർദങ്ങൾക്ക് വഴങ്ങാത്ത ടീം കളി മറന്നു. 10 ഗോളും നാല് അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മടക്കം.
ഹാളണ്ട് ഹാർട്ട് ടച്ച്
ഹാളണ്ടായിരുന്നു ഈ ലോകകപ്പ് തുടക്കത്തിലെ താരം. തുടർച്ചയായ ഇരട്ട ഗോളുകളുമായി ആവേശം വിതറി. നോർവെയുടെ മുന്നേറ്റത്തിൽ സമാനതകളില്ലാത്ത പോരാളി.
യംഗ് യമാൽ
സ്പെയിനിന്റെ 19കാരൻ ലാമിൻ യമാൽ തുടക്കത്തിൽ ആവേശം വിതറിയില്ലെങ്കിലും അവസാന ലാപ്പിൽ പ്രതീക്ഷയുടെ പ്രതീകമായി മാറി. സെമിഫൈനലിലും ഫൈനലിലും സമ്മർദങ്ങൾക്ക് വഴങ്ങാതെ യുവതാരം മികവ് പുലർത്തി. വരും തലമുറയുടെ പോരാളി...
കേപ്പ് വെർദെ, വെറുതേ വന്നതല്ല!
ലോകകപ്പ് ഫുട്ബോളിൽ വെറും നാല് മത്സരം. കോബേ വെർദെ മടങ്ങിയത് ഒരുപറ്റം ആരാധക മനം കവർന്ന്. വെറുതേ ആയിരുന്നില്ല ആ കുഞ്ഞൻ രാജ്യം മൈതാനത്ത് പന്ത് തട്ടാൻ എത്തിയത്. ടൂർണമെന്റിലെ രണ്ട് ഫൈനലിസ്റ്റുകളെയും വിറപ്പിച്ച് തുടക്കം.
അരങ്ങേറ്റ സീസണിലെ അരങ്ങേറ്റ മത്സരത്തിൽ സ്പെയിനിനെ (0-0) സ്കോറിന് തളച്ചു. രണ്ടാം മത്സരത്തിൽ ഉറുഗ്വെയുമായി 2-2 തുല്യത. മൂന്നാം അങ്കം സൗദി അറേബ്യയുമായി. (0-0) സമനില. ആദ്യ സീസണിൽ തന്നെ റൗണ്ട് ഓഫ് 32ൽ കടന്നു. അർജന്റീനയെ വിറപ്പിച്ച് എസ്ട്രാടൈമിലെ ഗോളിൽ പരാജയം ഏറ്റുവാങ്ങി മടക്കം. സ്കോർ (2-3).
ഇവർ കരുത്തർ
40കാരൻ ഗോൾ കീപ്പർ വോസിൻഹ ടീമിലെ മികച്ച കാവൽക്കാരൻ. ആരാധക ഹൃദയം കവർന്നാണ് പ്രായത്തിലെ വലിയവൻ സീസണ് അവസാനിപ്പിച്ചത്. റയാൻ മെൻഡെസ്, നായകനും ടീമിലെ ടോപ് സ്കോററും അറ്റാക്കിംഗ് പ്ലെയറും.
ഡെയ്ലൻ ലിവ്രാമെന്റോ സ്ട്രൈക്കർ. ലോഗൻ കോസ്റ്റ് പ്രതിരോധ പോരാളി. മധ്യനിരയിൽ ജാമിറോ മോന്റെയ്റോ. സീസണിലെ പോരാളികൾ അടുത്ത സീസണിൽ എതിരാളികളെ വീഴ്ത്തുമെന്നുറപ്പ്.
മടങ്ങി വരും
അഞ്ചര ലക്ഷം മാത്രം ജനസംഖ്യ. ദ്വീപ് സമൂഹം. ലോകകപ്പ് വേദിയിൽ പന്ത് തട്ടാൻ സാഹചര്യവും അവസരവും വിരളം. എന്നാൽ ഒന്നും അപ്രാപ്യമല്ലെന്ന് തെളിയിച്ചാണ് അവർ മടങ്ങിയത്. അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി തുടങ്ങി വൻ ആരാധകവൃന്ദമുള്ള ടീമുകൾക്കിടയിൽ വന്പൻ ആരാധക ശ്രദ്ധ നേടി കുഞ്ഞൻ ടീമിന്റെ മടക്കം. അടുത്ത ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി വീശുമെന്ന് ഉറപ്പ്. സപ്പോർട്ടിനായി ആരാധകർ കാത്തിരിക്കും.
Sports
ഫിഫ 2026 ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയും സ്പെയിനും തമ്മിലായിരുന്നു എങ്കിലും കളത്തില്‍ അതല്ലായിരുന്നു സീന്‍. അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസും സ്പെയിനും തമ്മിലുള്ള പോരാട്ടമായിരുന്നു കണ്ടത്.
സ്പെയിനിന്റെ പൊസഷന്‍ ഗെയിമിനു മുന്നില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന കാഴ്ചക്കാര്‍ മാത്രമായി.
ഇഞ്ചുറി ടൈമുകളും 120 മിനിറ്റും ചേര്‍ത്ത് ആകെ 151 മിനിറ്റ് മത്സരം നടന്നു. അധികസമയത്തിന്റെ ഇരുപകുതിയിലുമായി (5+13) 18ഉം നിശ്ചിത സമയത്തിന്റെ രണ്ട് പകുതിയുമായി (4+9) 13 മിനിറ്റും നല്കിയ ഇഞ്ചുറി ടൈം അടക്കമാണിത്.
ഇത്രയും സമയത്തിനിടെ അര്‍ജന്റീനയുടെ നിയന്ത്രണത്തില്‍ പന്ത് ഉണ്ടായിരുന്നത് വെറും 32 ശതമാനം മാത്രം. സ്പെയിനാകട്ടെ 68 ശതമാനവും. മൂന്നു ഷോട്ട് മാത്രമാണ് അര്‍ജന്റീന പായിച്ചത്. അതില്‍ ഒരെണ്ണംപോലും ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നില്ല.
മറുവശത്ത് 20 ഷോട്ട് സ്പെയിന് അര്‍ജന്റൈന്‍ ഗോള്‍ മുഖത്തേക്കു പായിച്ചു. അതില്‍ 11 എണ്ണവും ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. 11 സേവുകളാണ് എമിലിയാനൊ മാര്‍ട്ടിനെസ് നടത്തിയത്. ഇതോടെ ഫിഫ ലോകകപ്പ് ഫൈനലില്‍ ഒരു ഗോള്‍കീപ്പര്‍ നടത്തുന്ന ഏറ്റവും കൂടുതല്‍ സേവ് എന്ന റിക്കാര്‍ഡും എമിലിയാനൊയ്ക്കു സ്വന്തം.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ പരാജയത്തിന് പിന്നാലെ മൈതാനത്ത് കൈയാങ്കളി. മത്സരശേഷം സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടിയ അർജന്റീനയുടെ മധ്യനിര താരം ലിയാൻഡ്രോ പരെഡെസിന് റെഡ് കാർഡ് നൽകി.
ഫൈനൽ വിസിലടിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കിരീടനേട്ടം ആഘോഷിക്കാനായി മൈതാനത്തേക്ക് ഓടിയെത്തിയ സ്പാനിഷ് താരം റോഡ്രിയെ അർജന്റീനയുടെ നഹുവൽ മൊളീന ഇടിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഇത് ചോദ്യം ചെയ്ത റോഡ്രിക്ക് പിന്തുണയുമായി സഹതാരം എറിക് ഗാർസ്യ എത്തിയതോടെ അന്തരീക്ഷം വഷളായി.
മൊളീനയെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഗാർസ്യയെ പിന്നാലെയെത്തിയ ലിയാൻഡ്രോ പരെഡെസ് മർദിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ യുവതാരം ഗാവിക്കും മർദനമേറ്റു. തുടർന്ന് ഇരുടീമിലെയും കളിക്കാരും അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയും ചേർന്നാണ് താരങ്ങളെ ബലമായി പിടിച്ചുമാറ്റിയത്.
Sports
ന്യൂജേഴ്സി: തുടർച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് ബൂട്ടു കെട്ടിയിറങ്ങിയ അർജന്റീനയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. കളി കൈവിട്ടുവെന്ന് മനസിലായതോടെ സൗന്ദര്യാത്മക ഫുട്ബോളിന് പകരം പരുക്കൻ അടവുകളും ഫൗളുകളും തർക്കങ്ങളുമാണ് സ്കലോണിയും സംഘവും പുറത്തെടുത്തത്.
അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു. ഇത് ടീമിന്റെ താളം പൂർണമായും തെറ്റിച്ചു. ഒടുവിൽ സ്പെയിനിന്റെ സുന്ദരമായ ടിക്കി-ടാക്ക പാസിങ്ങുകൾക്ക് മുന്നിൽ ലാറ്റിനമേരിക്കൻ കരുത്ത് മങ്ങിപ്പോകുകയായിരുന്നു.
മത്സരത്തിന്റെ കണക്കുകൾ നോക്കിയാൽ മാത്രം മനസിലാകും അർജന്റീന നേരിട്ട ആ കനത്ത പരാജയം. കളിയുടെ നിശ്ചിത 90 മിനിറ്റിലും പിന്നീട് അധികസമയത്തും സ്പെയിൻ കളം നിറഞ്ഞു കളിച്ചു. ആക്രമണത്തിന്റെ ഒരു കൊടുങ്കാറ്റാണ് അർജന്റീനയുടെ ബോക്സിലേക്ക് എതിരാളികൾ അഴിച്ചുവിട്ടത്.
എന്നാൽ അർജന്റീനയുടെ രക്ഷകനായി ഗോൾവലയ്ക്ക് മുന്നിൽ എമിലിയാനോ മാർട്ടിനെസ് എന്ന ദിബു ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് മാത്രം 10 തകർപ്പൻ സേവുകളുമായി മാർട്ടിനെസ് ടീമിനെ താങ്ങിനിർത്തി. ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. എന്നാൽ ടീമിനെ വിജയത്തിലെത്തിക്കാൻ അതു പോരായിരുന്നു.
രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന് മിനിറ്റുകൾക്കകം ലിയാൻഡ്രോ പരെഡെസ് സ്പാനിഷ് താരം റോഡ്രിയെ ഫൗൾ ചെയ്തതും തുടർന്നുണ്ടായ തർക്കങ്ങളും മത്സരത്തിന്റെ അന്തരീക്ഷം വഷളാക്കിയിരുന്നു. എന്നാൽ അർജന്റീനയുടെ നെഞ്ചു തകർക്കുന്ന കാർഡ് വന്നത് 90-ാം മിനിറ്റിലാണ്.
സ്പാനിഷ് യുവതാരം പൗ ക്യൂബാർസിയെ അനാവശ്യമായി ഫൗൾ ചെയ്തതിന് ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് റഫറി സ്ലാവ്കോ വിൻസിച്ച് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കി. ലോകകപ്പ് ഫൈനലിന്റെ സമ്മർദ ഘട്ടത്തിൽ 10 പേരായി ചുരുങ്ങുക എന്നത് അർജന്റീന സ്വയം വരുത്തിവെച്ച വിനയായി മാറി.
പത്തുപേരുമായി അധികസമയത്തേക്ക് കടന്ന അർജന്റീനയെ സ്പെയിൻ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ഒടുവിൽ മത്സരത്തിന്റെ 106-ാം മിനിറ്റിൽ ആ നിമിഷം വന്നെത്തി. പെഡ്രോ പോറോയുടെ അളന്നുമുറിച്ച ക്രോസ് നിക്കോ വില്യംസ് മനോഹരമായി ഹെഡ്ഡ് ചെയ്ത് ബോക്സിലേക്ക് നൽകി. പകരക്കാരനായി വന്ന ബാഴ്സിലോണയുടെ ഫോർവേഡ് ഫെറാൻ ടോറസ് ആ പന്ത് അർജന്റീനയുടെ വലയിലേക്ക് തിരിച്ചുവിടുമ്പോൾ എമിലിയാനോ മാർട്ടിനെസിന് പോലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ന്യൂജേഴ്സിയിലെ സ്റ്റേഡിംയം ചുവപ്പണിഞ്ഞ ആ ഒരൊറ്റ ഗോൾ അർജന്റീനയുടെ സകലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി. കളിയിൽ മറുപടി നൽകാൻ അർജന്റീനയ്ക്ക് ആവതുണ്ടായിരുന്നില്ല. അവരുടെ ആദ്യത്തെ ഷോട്ട് ഉതിർക്കാൻ പോലും 117-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ലയണൽ മെസിയുടെ ആ ശ്രമം സ്പാനിഷ് പ്രതിരോധം തട്ടിയകറ്റിയതോടെ അർജന്റീനയുടെ പതനം പൂർത്തിയായി.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ കലാശപ്പോരിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും വിശ്വവിജയികളായി. നിശ്ചിത സമയത്തും സ്കോർ രഹിതമായി തുടർന്ന മത്സരത്തിന്റെ 116-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കർ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് അർജന്റീനയുടെ നെഞ്ചകം തകർത്തത്.
കളിയിൽ ഒരു ഗോളിന്റെ വ്യത്യാസം മാത്രമാണ് കാണിക്കുന്നതെങ്കിലും 120 മിനിറ്റും മൈതാനത്ത് സ്പെയിനിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. ഇതോടെ 2010ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ആന്ദ്രേ ഇനിയേസ്റ്റയുടെ എക്സ്ട്രാ ടൈം ഗോളിൽ നെതർലൻഡ്സിനെ വീഴ്ത്തിയതിന് ശേഷം തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകിരീടത്തിൽ മുത്തമിടാൻ ലാ റോജയ്ക്ക് കഴിഞ്ഞു.
മത്സരത്തിൽ അർജന്റീനയുടെ പരാജയത്തിലേക്ക് നയിച്ച കാരണങ്ങൾ
സൂപ്പർ താരം ലയണൽ മെസിയെ മാത്രം അമിതമായി ആശ്രയിച്ചതാണ് അർജന്റീനയ്ക്ക് വിനയായത്. ടൂർണമെന്റിലുടനീളം എട്ടു ഗോളുകളുമായി മുന്നേറിയ മെസിയെ സ്പാനിഷ് പ്രതിരോധം പൂർണമായും പൂട്ടിക്കെട്ടി. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ വെറും ഒരൊറ്റ തവണ മാത്രമാണ് മെസിക്ക് പന്ത് തൊടാനായത്.
ഒരു കീ-പാസ് പോലും നൽകാൻ കഴിയാതെ വെറുമൊരു കാഴ്ചക്കാരനായി മെസി മാറിയപ്പോൾ അർജന്റീനയുടെ താളം തെറ്റി. ടൂർണമെന്റിലുടനീളം കണ്ട സ്പാനിഷ് മധ്യനിരയുടെ ആധിപത്യം ഫൈനലിലും ആവർത്തിച്ചു. പന്ത് അതിവേഗം കൈമാറുന്നതിനൊപ്പം എതിരാളികളിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിലും സ്പെയിൻ മികച്ച നിലവാരം പുലർത്തിയതോടെ അർജന്റീനയ്ക്ക് പന്തടക്കം പൂർണമായും നഷ്ടമായി.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പ് കാർഡും കണ്ട് പുറത്തായത് അർജന്റീനയ്ക്ക് കനത്ത പ്രഹരമായി. ടൂർണമെന്റിലുടനീളം വെറും ഒരു ഗോൾ മാത്രം വഴങ്ങിയ സ്പെയിനിനെതിരെ പത്തുപേരുമായി പൊരുതുക അർജന്റീനയ്ക്ക് അസാധ്യമായിരുന്നു.
ഒടുവിൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ (116-ാം മിനിറ്റ്) ഈ അംഗബലം സ്പെയിൻ മുതലാക്കുകയും ഫെറാൻ ടോറസ് പന്ത് വലയിലെത്തിക്കുകയുമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാറായപ്പോൾ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിനേറ്റ പരിക്കും അർജന്റീനയുടെ കളി തിരിച്ചുവിട്ടു.
ടൂർണമെന്റിലുടനീളം ക്രിസ്റ്റ്യൻ റൊമേറോയുമായി ചേർന്ന് പ്രതിരോധത്തിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ മാർട്ടിനെസിന് പകരം വെറ്ററൻ താരം നിക്കോളാസ് ഒറ്റാമെൻഡിയെ പരിശീലകൻ സ്കലോണിക്ക് ഇറക്കേണ്ടി വന്നു. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒരൊറ്റ മത്സരത്തിൽ മാത്രം ആദ്യ ഇലവനിൽ കളിച്ച ഒറ്റാമെൻഡിയുടെ വരവ് പ്രതിരോധത്തിന്റെ ബാലൻസ് തെറ്റിച്ചു.
ഇതോടൊപ്പം അർജന്റീനയുടെ മുന്നേറ്റം പാടെ നിഷ്പ്രഭമായി മാറി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ അർജന്റീനയ്ക്ക് നിശ്ചിത സമയത്ത് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാനായില്ല. മത്സരം അവസാനിക്കുമ്പോൾ വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയുടെ ആകെ സമ്പാദ്യം.
എന്നാൽ മറുവശത്ത് സ്പെയിൻ നിശ്ചിത സമയത്ത് മാത്രം 20 ഷോട്ടുകൾ തൊടുത്തു, അതിൽ 12 എണ്ണവും ഓൺ-ടാർഗെറ്റ് ആയിരുന്നു. ഈ കണക്കുകൾ തന്നെ ഫൈനലിൽ സ്പെയിൻ പുലർത്തിയ അപ്രമാദിത്വം വ്യക്തമാക്കുന്നു.
Sports
ന്യൂജഴ്സി: കാൽപന്ത് കളിയുടെ ചരിത്രത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്കായിരിക്കാം ന്യൂയോർക്കിലെ ആ മൈതാനം സാക്ഷ്യം വഹിച്ചത്. ലോകകപ്പ് നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ഇറങ്ങിയ അർജന്റീനൻ പടയ്ക്ക് സ്പാനിഷ് ടിക്കി-ടാക്കയ്ക്ക് മുന്നിൽ കിരീടം അടിയറവ് വെക്കേണ്ടി വന്നിരിക്കുന്നു.
ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചകം തകർത്ത് ലയണൽ മെസി എന്ന ഇതിഹാസം കണ്ണീരോടെ കളം വിടുന്ന കാഴ്ച ഫുട്ബോൾ ലോകത്തിന് സങ്കടകരമായ ഒന്നായി മാറി. ആവേശം വാനോളമുയർന്ന ഫൈനലിൽ സ്പെയിനിന്റെ പ്രതിരോധ പൂട്ടിന് മുന്നിൽ അർജന്റീനയ്ക്ക് വഴിമുട്ടുകയായിരുന്നു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും സ്പാനിഷ് മധ്യനിര കളം നിറഞ്ഞാടിയപ്പോൾ മെസിപ്പടയ്ക്ക് തങ്ങളുടെ സ്വാഭാവിക ശൈലി പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഒരു ഗോൾ പോലുമില്ലാതെ നിശ്ചിത സമയവും ഇഞ്ചുറി ടൈമും കടന്നുപോയപ്പോൾ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അർജന്റീനയുടെ താളം പാടെ തെറ്റി.
പത്തുപേരുമായി ചുരുങ്ങിയ അർജന്റീനയെ എക്സ്ട്രാ ടൈമിൽ സ്പെയിൻ നിലംപരിശാക്കി. ഫെറാൻ ടോറസിന്റെ ആ വിജയഗോൾ അർജന്റീനയുടെ നെഞ്ചിലേക്കേറ്റ പ്രഹരമായിരുന്നു. 120 മിനിറ്റ് നീണ്ട പോരാട്ടത്തിൽ വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് മെസിപ്പടയ്ക്ക് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഉതിർക്കാനായത്. മെസിക്ക് പന്തുമായി മുന്നേറാൻ പോലും സ്പാനിഷ് ഡിഫൻഡർമാർ ഇടം നൽകിയില്ല.
2010-ന് ശേഷം ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടത്തിൽ മുത്തമിട്ടപ്പോൾ, അർജന്റീനൻ ക്യാമ്പിൽ ഉയർന്നത് കണ്ണീരിന്റെ കാർമേഘങ്ങളായിരുന്നു. മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരങ്ങളിൽ ഒന്നായിരിക്കാം ഇതെന്ന് കരുതുന്ന ആരാധകർക്ക് ഈ തോൽവി നൽകുന്ന വേദന ചെറുതല്ല.
നീലയും വെള്ളയും ജേഴ്സിയിൽ തലകുനിച്ച്, നിറഞ്ഞ കണ്ണുകളോടെ കളം വിടുന്ന മെസിയുടെ ചിത്രം ഫുട്ബോൾ ഉള്ളിടത്തോളം കാലം ആരാധകരുടെ മനസിൽ ഒരു വിങ്ങലായി അവശേഷിക്കും. ആ പോരാട്ടവീര്യത്തിന് മുന്നിൽ തോൽവിയിലും തലയുയർത്തിത്തന്നെ മെസിപ്പടയ്ക്ക് മടങ്ങാം.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന്റെ ആദ്യ പകുതി ഗോൾരഹിതം. ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. സ്പെയിനായിരുന്നു ആദ്യ പകുതിയിൽ കൂടുതൽ ഗോൾ പൊസഷൻ ഉണ്ടായിരുന്നത്. 64 ശതമാനമായിരുന്നു സ്പെയിനിന്റെ ഗോൾ പൊസഷൻ.
അർജന്റീനയ്ക്ക് 36 ശതമാനമെ ഉണ്ടായിരുന്നുള്ളു. സ്പെയിൻ മൂന്ന് ഷോട്ടുകൾ തൊടുത്തപ്പോൾ അതിൽ ഒരെണ്ണം ഓൺ ടാർജറ്റായിരുന്നു.
അർജന്റീനയ്ക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. ലയണൽ മെസിയെ തന്ത്രപൂർവം കൈകാര്യം ചെയ്യുന്ന സ്പെയിനിനെ ആണ് കണ്ടത്. അർജന്റീനയുടെ ലിസാൺഡ്രോ മാർട്ടിനസിന് മഞ്ഞ കാർഡ് ലഭിച്ചെങ്കിലും പരിക്കിനെ തുടർന്ന് താരത്തെ പിൻവലിച്ചു. നിക്കോളാസ് ഒട്ടമെൻഡിയാണ് ലിസാൺഡ്രോയ്ക്ക് പകരം കളത്തിലെത്തിയത്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിനുള്ള ആദ്യ ഇലവൺ പുറത്തുവിട്ട് അർജന്റീനയും സ്പെയിനും. മൂന്ന് മാറ്റങ്ങളുമായാണ് അർജന്റീന കളത്തിലിറങ്ങുന്നത്. മോളീന, പരേഡസ്, സിമിയോണി എന്നിവർക്ക് പകരം മോണ്ടിയൽ, ഡീപോൾ, നിക്കോ ഗോൾസാലസും ആദ്യ ഇലവണിലെത്തി.
അർജന്റീന ആദ്യ ഇലവൺ: എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയൽ, റോഡ്രിഗോ ഡീപോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, നിക്കോ ഗോൺസാലസ്, ജൂലിയൻ അൽവാരസ്, ലയണൽ മെസി.
സ്പെയിൻ ആദ്യ ഇലവൺ: ഉനയ് സിമോൺ, കുബാർസി, ലപോർട്ടെ, പോറോ, കുക്കുറെല്ല, റോഡ്രി, ഫാബിയാന്‍ റൂയിസ്, ലമൈൻ യമാൽ, ഡാനി ഓൽമോ, ബയേന, ഒയർസബാൽ.
Kerala
ഇടുക്കി: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി സിപിഎം നേതാവ് എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കറന്റിനും വേണം ഗ്യാരന്റി എന്നും മണി കൂട്ടിച്ചേർത്തു. അതേസമയം, ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എത്ര വില കൊടുത്താലും വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി പറഞ്ഞിരിക്കുന്നത്.
ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫൈനൽ ആവേശം ചോരാതിരിക്കാൻ കൂടുതല്‍ വിലനൽകി വൈദ്യുതി വാങ്ങിയിരിക്കുതയാണ് കെഎസ്ഇബി.
വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.
Sports
രണ്ടു തന്ത്രജ്ഞന്മാര്; അർജന്റീനയുടെ ലിയോണല്‍ സ്കലോണിയും സ്പെയിനിന്റെ ലൂയിസ് ഡെ ലാ ഫ്യൂന്റെയും. ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ഇവരുടെ തന്ത്രങ്ങളുടെ ഫൈനല്‍ ആക്ട് കൂടിയാണത്. ഭൂഗോള കാല്‍പ്പന്ത് ക്ലൈമാക്സിലെ രണ്ട് മാന്ത്രികരുടെ തന്ത്രങ്ങളുടെ ക്ലൈമാക്സ്...
ലിയോണൽ സ്കലോണി
2018ൽ അർജന്റീനയുടെ സഹപരിശീലകൻ. അന്നത്തെ മുഖ്യപരിശീലകൻ ഹോർഹെ ലൂയിസ് സാംപോളി ലോകകപ്പിനുശേഷം വിരമിച്ചപ്പോൾ ഇടക്കാല പരിശീലകനായി. അതേ വർഷം നവംബർ 29ന് സ്ഥിരം പരിശീലകൻ. പിന്നെ ലിയോണൽ സ്കലോണിയെന്ന അർജന്റീന പരിശീലകന് നെടുവീർപ്പിടേണ്ടിവന്നിട്ടില്ല. സ്കലോണിയും മെസിയും അർജന്റീനയും ഒരു ടീമായി.
1978ൽ അർജന്റീനയിലെ സാന്താ ഫേ പ്രവിശ്യയിലെ പുജാറ്റോയിൽ ജനനം. കളിച്ചുവളർന്ന് രാജ്യത്തിനായി ഒരു ലോകകപ്പിലടക്കം ഏഴു മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.
2021ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക പിടിച്ചു. 2022ൽ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമയും പോക്കറ്റിലാക്കി. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് 36 വർഷത്തിനു ശേഷം അർജന്റീന ലോകചാമ്പ്യന്മാരായി. 2024ൽ കോപ്പ അമേരിക്ക കിരീടം നിലനിർത്തി. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം ലോകകപ്പിൽ ഫൈനലിൽ. എല്ലാം സ്കലോണിയുടെ തൊപ്പിയിലെ പൊൻതൂവലുകൾ. സ്ഥിരതയുടെ മറുവാക്കായ പരിശീലകൻ.
രാജ്യാന്തര കരിയറിൽ മെസിയും സ്കലോണിയും നിഴലും നിലാവുംപോലെ. ശാന്തതയും എളിമയുമാണ് സ്കലോണിയുടെ മുഖമുദ്ര. എതിരാളിയുടെ ശക്തിക്കനുസരിച്ച് തന്ത്രം മാറ്റാൻ മടിയില്ല. തുടർച്ചയായ രണ്ടാം ലോകകപ്പ് വിജയരാവിലേക്ക് ഉറ്റുനോക്കി കാത്തിരിക്കുന്നു.
ലൂയിസ് ഡെ ലാ ഫ്യൂന്റെ
ക്ഷമ, കഠിനാധ്വാനം, പ്രതിബദ്ധത. സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ വിജയരഹസ്യം. തളരാത്ത പോരാളി. ഫ്യൂന്റെയ്ക്ക് എല്ലാം ഒരു കാളപ്പോരിന് സമാനമാണ്. അദ്ദേഹം സ്വയം ഒരു ടോറിനോ (കാളപ്പോരിന്റെ കടുത്ത പ്രണയി) എന്ന് വിശേഷിപ്പിക്കുന്നു. 2010ലെ ജേതാക്കൾ ഏറെ മാറി. അന്ന് ഒരു തത്വശാസ്ത്രത്തിന്റെ വിജയമായിരുന്നു. ഇന്ന് തന്ത്രപരമായ വഴക്കത്തിന്റെ ഫലവും. സാഹചര്യങ്ങൾക്കനുസരിച്ച് അദ്ദേഹം മെഴുകിലെന്നപോലെ തന്ത്രങ്ങൾ രൂപപ്പെടുത്തി.
2015ൽ അണ്ടർ-19 യൂറോ കപ്പ് നേടിയ ഇലവനിൽ റോഡ്രി, ഉനായ് സിമോൺ, മെറിനോ എന്നിവരുണ്ടായിരുന്നു. നാലു വർഷത്തിനുശേഷം ഫാബിയൻ റൂയിസ്, ഓൾമോ, ഒയർസബാൽ എന്നിവർ അണിനിരന്ന ഒരു ടീമിനെ നയിച്ച് അണ്ടർ-21 യൂറോ കപ്പും സ്വന്തമാക്കി. ഫെരാൻ ടോറസ്, പെഡ്രി, മാർക്ക് കുക്കറെയ്യ എന്നിവരെയെല്ലാം അണ്ടർ-19 അല്ലെങ്കിൽ അണ്ടർ-21 തലങ്ങളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. അവരുടെ ഓരോ കുതിപ്പും കിതപ്പും അദ്ദേഹം ഹൃദയത്തിൽ കൊണ്ടറിയും. സ്നേഹനിധിയായ പിതാവിന്റെ ചിത്രമാണ് കളിക്കാരുടെ മനസിൽ.
ഹാരോയിൽ ജനിച്ച ഫ്യൂന്റെ അത്ലറ്റിക് ബിൽബാവോ, സെവിയ്യ, അലാവെസ് എന്നീ പ്രമുഖ സ്പാനിഷ് ക്ലബ്ബുകളുടെ പ്രതിരോധനിരയിൽ കളിച്ചിട്ടുണ്ട്. സ്പെയിനിന്റെ അണ്ടർ-21, അണ്ടർ-23 ടീമുകളെയും പ്രതിനിധീകരിച്ചു.
Sports
ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനായി തയാറെടുക്കുന്ന സ്പാനിഷ് കൗമാര സൂപ്പര്‍ താരം ലാമിന് യമാല്‍ തന്റെ ഹെയര്‍ സ്റ്റൈല്‍ മാറ്റി.
ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് അര്‍ജന്റീനയ്ക്ക് എതിരേയാണ് സ്പെയിനിന്റെ ഫൈനല്‍ പോരാട്ടം. ഫൈനലിനു മുമ്പായി പുതിയ ലുക്കിലേക്കു മാറുകയായിരുന്നു 19കാരനായ യമാല്‍.
യമാലിന്റെ ഹെയര്‍ കട്ടിനായി ഹെയര്‍ സ്റ്റൈലിസ്റ്റായ ബ്രയാന്‍ ഗ്വാര്‍ഡാഡോ ടീം ഹോട്ടലിലേക്ക് റോൾസ് റോയ്സില്‍ എത്തിയതാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതു തരംഗം സൃഷ്ടിച്ചു.
Kerala
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയുയെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഞായറാഴ്ചത്തേക്ക് ഫുട്ബോളിന് വേണ്ടി നമ്മള് അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങും. പകല്‍ ഇത്തരത്തില്‍ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമെന്നാണ് കെഎസ്ഇബിയുടെയും വൈദ്യുത വകുപ്പിന്റെയും വിശദീകരണം. നിയന്ത്രണം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും പരമാവധി ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
International
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർവരുമ്പോൾ, മത്സരത്തിന്റെ നിയന്ത്രണം സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിസിന്റെ കൈകളിൽ. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതോടെ ഫുട്ബോൾ ലോകം ആവേശത്തിലാണ്. എന്നാൽ അർജന്റീന ആരാധകർ ഈ തീരുമാനത്തെ അല്പം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
46-കാരനായ സ്ലാവ്കോ വിൻസിസ് അന്താരാഷ്ട്ര ഫുട്ബോളിലെ പരിചയസമ്പന്നനായ റഫറിയാണ്. 2022-ലെ യുവേഫ യൂറോപ്പ് ലീഗ് ഫൈനലും, 2024-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലും നിയന്ത്രിച്ചത് വിൻസിസ് ആയിരുന്നു. ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ സ്ലൊവേനിയൻ റഫറിയെന്ന നേട്ടവും ഇതോടെ അദ്ദേഹം സ്വന്തമാക്കി.
നേരത്തെ അർജന്റീന പങ്കെടുത്ത മത്സരങ്ങളിൽ വിൻസിസിന്റെ ചില തീരുമാനങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഫൈനൽ പോലൊരു നിർണായക മത്സരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അർജന്റീന ടീമിനെ എങ്ങനെ ബാധിക്കുമെന്നതാണ് ആരാധകരുടെ ആശങ്ക.
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്ന അർജന്റീന-സ്പെയ്ൻ ഫൈനൽ മത്സരം ന്യൂയോർക്ക്-ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇരു ടീമുകളുടെയും കരുത്തുറ്റ പോരാട്ടത്തിൽ റഫറിയുടെ ഇടപെടലുകൾ നിർണായകമാകും.
Sports
ഭൂഗോളത്തെ മുഴുവനായി ഞെട്ടിച്ച്, ഫ്രാന്‍സിന്റെ പോരാളികളെ നിഷ്പ്രഭമാക്കി സ്പെയിന് 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. സൂപ്പര്‍ ത്രില്ലര്‍ സെമിയില്‍ ഫസ്റ്റ് ഹാഫിന്റെ വിസില്‍ മുഴങ്ങിയപ്പോഴായിരുന്നു സമയം കടന്നുപോയതുപോലും ആരാധകര്‍ അറിഞ്ഞത്. അത്രയ്ക്കും ത്രില്ലര്‍ പാക്ക്.
ടെക്സസിലെ അര്‍ലിംഗ്ടണ്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 70,176 കാണികള്‍ക്ക് മനോഹര ഫുട്ബോള്‍ സമ്മാനിച്ച സ്പെയിന് ഫൈനലിലേക്കു മാര്‍ച്ച് ചെയ്തു. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ് അടക്കമുള്ള ഫ്രാന്‍സിന്റെ പേരുകേട്ട സംഘത്തെ വരിഞ്ഞുമുറുക്കിയ സ്പെയിന് 2-0ന്റെ ജയമാണ് സെമിയില്‍ കുറിച്ചത്.
ഫ്രഞ്ചുകാര്പോലും സമ്മതിച്ചു
ഫ്രഞ്ച് ആരാധകര്‍ തിങ്ങിനിറഞ്ഞ, ഫ്രാന്‍സിന്റെ സ്റ്റാന്‍ഡില്‍ ഇരുന്നായിരുന്നു ഞാന്‍ സെമിക്കു സാക്ഷ്യംവഹിച്ചത്. കളത്തില്‍ ഫ്രഞ്ച് ടീം നിഷ്പ്രഭമായപ്പോള്‍ ഗാലറിയിലും അതിന്റെ അനുരണനങ്ങള്‍. ഫ്രാന്‍സിന്റെ നീലജഴ്സിയാല് എനിക്കു ചുറ്റും നീലത്തരംഗം. കാല്‍പ്പന്ത് കളിയുടെ ഭാവനയും സൗന്ദര്യവും ടാക്റ്റിക്കല്‍ തികവുമെല്ലാം സമന്വയിപ്പിച്ച കളിയായിരുന്നു ലാമിന് യമാല്‍, ഡാനി ഓള്‍മോ, മൈക്കല്‍ ഒയര്‍സബാല്‍, മാര്‍ക്ക് കുക്കുറെയ്യ തുടങ്ങിയവര്‍ അണിനിരന്ന സ്പെയിന് കാഴ്ചവച്ചത്.
സ്പെയിനിന്റെ ഓരോ കളിക്കാരും കോ ഓർഡിനേഷനിലും കൃത്യതയിലും ടാക്ലിംഗിലും ഫൈനല്‍ തേര്‍ഡിലെ നീക്കങ്ങളിലുമെല്ലാം താളവും കൃത്യമായ പദ്ധതിയും നടപ്പിലാക്കിയ മത്സരം. 22-ാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബാലിന്റെ പെനാല്‍റ്റിയിലൂടെയും 58-ാം മിനിറ്റില്‍ പെഡ്രൊ പൊറോയുടെ ഉജ്വല ഫിനിഷിംഗിലൂടെയും 2-0ന്റെ ലീഡ് നേടിയശേഷവും കളിയുടെ ടെംബോ നിലനിര്‍ത്താന്‍ സ്പെയിന് ടീം പ്രത്യേകം ശ്രദ്ധിച്ചെന്നതും സുപ്രധാനം. ഗാലറിയില്‍ ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്ന ഫ്രഞ്ച് ആരാധകര്‍പോലും മനോഹര ഗെയിം (ബ്യൂട്ടിഫുള്‍ ഗെയിം) എന്നാണ് സ്പെയിനിന്റെ കളിയെ വിശേഷിപ്പിച്ചെന്നതും ശ്രദ്ധേയം.
സ്പെയിന് ജയിച്ച കാരണങ്ങള്‍
ഫ്രാന്‍സിനെ കീഴടക്കാന്‍ സ്പെയിനെ സഹായിച്ച പ്രധാന കാരണം ലാമിന് യമാലും കിലിയന്‍ എംബപ്പെയും തമ്മിലുള്ള പോരാട്ടമായിരുന്നു. എംബപ്പെയ്ക്ക് ഓണ്‍ ടാര്‍ഗറ്റായി ഒരു ഷോട്ട് പോലും നേടാന്‍ സാധിച്ചില്ല. അതേസമയം, ആദ്യ ഗോളിനു വഴിവച്ച പെനാല്‍റ്റിയും, 62-ാം മിനിറ്റില്‍ ഓഫ് സൈഡിലൂടെ തള്ളിയെങ്കിലും വലകുലുക്കാനും യമാലിനു സാധിച്ചു. വലത് വിംഗില്‍ ഇടിമുഴക്കമായി യമാല്‍.
മൈതാനത്തിന്റെ മിഡില്‍ തേര്‍ഡ് പൂര്‍ണമായി സ്പെയിനിന്റെ വരുതിയിലായിരുന്നു. റോഡ്രിയും ഫാബിയന്‍ റൂയിസുമായിന്നു മധ്യനിര നിയന്ത്രിച്ചത്. മറുവശത്ത് ഫ്രാന്‍സിന്റെ അഡ്രിയന്‍ റാബിയോട്ടും ഓറേലിയന്‍ ചൗമേനിയും വെറും കാഴ്ചക്കാര്‍ മാത്രമായി. സെന്‍ട്രല്‍ ബാക്കായ വില്യം സാലിബ പരിക്കിനെത്തുടര്‍ന്ന് മൈതാനം വിട്ടതും ഫ്രാന്‍സിനു തിരിച്ചടിയായി.
പെഡ്രൊ പൊറോയിലൂടെ സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ ടാക്റ്റിക്കല്‍ നീക്കം. ഡാനി ഓള്‍മോയ്ക്ക് ഒപ്പമുള്ള ഓവര്‍ലാപ്പിംഗ് ഓട്ടം ഫ്രാന്‍സിന്റെ സന്തുലിതാവസ്ഥ തകര്‍ത്തു. ഏറ്റവും ഒടുവിലായി സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണ്‍ സ്വീപ്പറായി ബോക്സിനു പുറത്തേക്ക് എത്തി. മൈക്കല്‍ ഒലിസിനെ പിന്‍വലിക്കാന്‍ ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപ് നിര്‍ബന്ധിതനായി. പകരമിറക്കിയ റയാന് ചെര്ക്കിക്കും ഓഫ് ദ ബോള്‍ നീക്കത്തില്‍ ആധിപത്യം കണ്ടെത്താന്‍ സാധിച്ചില്ല.
Sports
“സെയ്യറത് മട്ടുംതാന്‍ സൊല്‍വേന്‍... സൊന്നത് മട്ടും താന്‍ സെയ്വേ''... എന്ന തമിഴ് സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഫിഫ 2026 ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിന് എതിരേ സ്പെയിനും ലാമിന് യമാലും നടത്തിയ പ്രകടനം. ക്വാര്‍ട്ടര്‍വരെ ബുള്ളറ്റ് ട്രെയിനിന്റെ കുതിപ്പ് നടത്തിയെത്തിയ ഫ്രാന്‍സ്, സെമിയില്‍ സ്പെയിനിന്റെ മാന്ത്രിതകയ്ക്കു മുന്നില്‍ മയങ്ങിവീണു.
“ഫ്രാന്‍സ് ടീം ആരെയെങ്കിലും പേടിക്കേണ്ടതുണ്ടെങ്കില് അത് ഞങ്ങളെ (സ്പെയിന്) ആയിരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളാണ് അവരെ നോക്കൗട്ടില്‍ പുറത്താക്കിയിട്ടുള്ളത്. ഞങ്ങള്‍ക്ക് ആരെയും ഭയമില്ല”- ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയത്തിനുശേഷം ലാമിന് യമാല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതെ, പറഞ്ഞതുപോലെ യമാലും സംഘവും ചെയ്തു. 2025 യുവേഫ നേഷന്‍സ് ലീഗ് സെമി, 2024 യൂറോ സെമി എന്നീ ജയങ്ങള്‍ക്കുശേഷം 2026 ലോകകപ്പ് സെമിയിലും ഫ്രാന്‍സിനെ സ്പെയിന് വീഴ്ത്തി. തുടരെ മൂന്ന് സെമിയില്‍ ഫ്രാന്‍സിനുമേല്‍ സ്പാനിഷ് അര്‍മാഡ ജയം.
യമാലിന്റെ പെനാല്‍റ്റി ജയം
20-ാം മിനിറ്റില്‍ ലാമിന് യമാലിനെ ഫൗള്‍ ചെയ്തിനു ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. ഫ്രഞ്ച് ഡിഫെന്‍ഡര്‍ ലൂക്കാസ് ഡിഗ്നെ പന്ത് നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിനിടെ, അയാളുടെ കാലിന്റെ കീഴിലേക്ക് പറന്നിറങ്ങുകയായിരുന്നു യമാല്‍ എന്നതാണ് വാസ്തവം.
പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ഡിഗ്നെ, യമാല്‍ വരുന്നത് കണ്ടില്ലെന്നതും യാഥാര്‍ഥ്യം. എന്നാല്‍, യമാലിന്റെ ഇടത് തുടയില്‍ ഡിഗ്നെയുടെ തൊഴി ഏറ്റു. നിലത്തുവീണ യമാല്‍ വേദനയാല്‍ പുളഞ്ഞു. പെനാല്‍റ്റി വിധിക്കാന്‍ റഫറിക്ക് അതുമതിയായിരുന്നു.
19-ാം ജന്മദിനത്തിന്റെ (ജൂലൈ 13) പിന്നാലെയാണ് യമാല്‍ സെമി കളിച്ചത്. ഫൈനല്‍ പ്രവേശത്തോടെ ജന്മദിനമാഘോഷിക്കാന് യമാലിനു സാധിച്ചു.
Sports
ബാഴ്സലോണ: ലോകകപ്പിൽ ഫ്രാൻസിനെ അട്ടിമറിച്ച് സ്പെയിൻ ഫൈനലിലേക്ക് മുന്നേറിയതിന് തൊട്ടുപിന്നാലെ സൂപ്പർതാരം ലാമിൻ യമാലിന്റെ ആഡംബര വസതിയിൽ കവർച്ചാശ്രമം.
ബാഴ്സലോണയുടെ പ്രാന്തപ്രദേശമായ എസ്പ്ലുഗഡ് ഡിയോബ്രിഗേറ്റിലുള്ള യമാലിന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് മോഷണശ്രമം നടന്നത്.
മുഖംമൂടി ധരിച്ച രണ്ടുപേർ വീടിന്റെ ചുറ്റുമതിൽ ചാടി അകത്തുകടക്കാൻ ശ്രമിക്കുന്നത് സിസിടിവിയിലൂടെ സുരക്ഷാജീവനക്കാർ കണ്ടതിനാലാണ് മോഷണം തടയാനായത്. സുരക്ഷാജീവനക്കാരെ കണ്ടതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവർക്ക് വീടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ലെന്ന് സുരക്ഷാജീവനക്കാർ വ്യക്തമാക്കി. ഏകദേശം നൂറുകോടിയിലധികം രൂപ വിലമതിക്കുന്നതാണ് യമാലിന്റെ ഈ ആഡംബരവസതി.
Sports
ഡാളസ്: സ്പെയിനിനോട് തോറ്റ് ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ, നിരാശയിലാണ്ടത് ഫ്രഞ്ച് ആരാധകർ മാത്രമല്ല, ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളാണ്. ടൂർണമെന്റിലുടനീളം മാന്ത്രിക പ്രകടനങ്ങളുമായി ഫ്രാൻസിനെ മുന്നോട്ട് നയിച്ച കിലിയൻ എംബാപ്പെ എന്ന ക്യാപ്റ്റനും പോരാളിക്കും ഈ ലോകകപ്പ് വേദിയിലെ അവസാന മത്സരമായിരുന്നു ചൊവ്വാഴ്ചത്തേത്.
ഒരു ലോകകപ്പ് കിരീടം കൂടി ഫ്രാൻസിലേക്ക് എത്തിക്കുക എന്ന സ്വപ്നവുമായാണ് എംബാപ്പെ കളത്തിലിറങ്ങിയത്. ടൂർണമെന്റിലുടനീളം പ്രതിരോധക്കോട്ടകളെ കീറിമുറിച്ചുള്ള അദ്ദേഹത്തിന്റെ കുതിപ്പുകളും, എതിരാളികളുടെ വലകുലുക്കിയ നിമിഷങ്ങളും ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളായിരുന്നു.
സെമിഫൈനലിൽ സ്പെയിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാൻ അവസാന നിമിഷം വരെ പൊരുതാൻ എംബാപ്പെ ശ്രമിച്ചു. എന്നാൽ മുന്നേറ്റങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. സ്പെയിനിന്റെ രണ്ടു ഗോളിന് മറുപടിയില്ലാതെ ഫ്രഞ്ച് പട പുറത്താകുകയും ചെയ്തു.
ഈ ലോകകപ്പിലുടനീളം എട്ടു ഗോളുകളുമായി അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസിയോട് പോരാടി ഗോളടി വീരന്മാരുടെ പട്ടികയിൽ ഒപ്പത്തിനൊപ്പം കുതിച്ച എംബാപ്പെയുടെ പ്രകടനം ഫുട്ബോൾ ചരിത്രത്തിലെ തന്നെ സുവർണ അധ്യായമാണ്.
കളിക്കളത്തിൽ പ്രതിഭയും വേഗവും ഒരേപോലെ സമ്മേളിച്ച നിമിഷങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പ്രതിരോധ നിരകളെ നിഷ്പ്രഭമാക്കുന്ന വേഗമായിരുന്നു എംബാപ്പെയുടെ പ്രധാന ആയുധം. വിംഗുകളിലൂടെ പന്തുമായി അയാൾ നടത്തിയ കുതിപ്പുകൾ എതിരാളികളുടെ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
ഫ്രഞ്ച് പടയുടെ നായകനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടീം പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം തനിയെ കളി തിരിച്ചുവിടാനുള്ള ഉത്തരവാദിത്തം എംബാപ്പെ ഏറ്റെടുത്തു.
കളിക്കളത്തിലെ ജയപരാജയങ്ങൾക്കപ്പുറം, ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടാണ് ഒരാൾ യഥാർഥ നായകനാകുന്നത്. കിരീടം കൈവിട്ടെങ്കിലും, ഈ ലോകകപ്പ് ഓർക്കപ്പെടുക എംബാപ്പെ എന്ന ഫുട്ബോൾ ലോകത്തെ ഈ യുവരാജാവിന്റെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളുടെ പേരിൽകൂടിയായിരിക്കും.
ലോകകപ്പ് വേദികളിൽ അദ്ദേഹം അവശേഷിപ്പിച്ച പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല. നന്ദി എംബാപ്പെ, മൈതാനത്തെ ആ ആവേശ നിമിഷങ്ങൾക്ക്!
Sports
ഫിഫ ലോകകപ്പ് 2026 എഡിഷനിലെ ആദ്യ ഫൈനലിസ്റ്റിന്റെ ചിത്രം ഈ രാത്രി തെളിയും. ഫൈനൽ പോരാട്ടത്തിലെ രണ്ടു ടീമുകളിൽ ഒന്നാകാന്‍ ഫ്രാന്‍സും സ്പെയിനും തമ്മിലാണ് ആദ്യ സെമി.
ഇന്ത്യൻ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഡാളസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് x സ്പെയിന് സെമിക്കു കിക്കോഫ്.
യൂറോപ്പിലെ രണ്ട് സൂപ്പര്‍ പവറുകളാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നതെന്നത് പോരാട്ടത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കും. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പെയിനിന്റെ കൗമാര താരം ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
2024 യൂറോ കപ്പ് ജേതാക്കളാണ് സ്പെയിന്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി പോരാട്ടങ്ങളില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതിന്റെ ഓര്‍മപ്പെടുത്തല്‍ സ്പാനിഷ് താരം ലാമിന് യമാല്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു.
നോക്കൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ ചരിത്രം സ്പെയിനിനുണ്ടെന്നും ഫ്രാന്‍സ് പേടിക്കണമെന്നുമായിരുന്നു യമാല്‍ നടത്തിയ പ്രതികരണം. 8സ്പോർട്സ് പേജ് കാണുക
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഈ രാത്രി അറിയാം. ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സും സ്പെയിനും കൊമ്പുകോര്‍ക്കും. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഫ്രാന്‍സ്. സ്പെയിന് മൂന്നാം സ്ഥാനക്കാരും.
ലോക ഫുട്ബോളിലെ ടോപ് ക്ലാഷ് ആണ് ഈ രാത്രിയില്‍ അരങ്ങേറുന്നതെന്നു ചുരുക്കം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് (ചൊവ്വ പുലര്‍ച്ചെ 12.30) ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സ് x സ്പെയിന് വമ്പന്‍ പോരാട്ടം. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പാനിഷ് കൗമാര സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതും ഈ മത്സരത്തിന്റെ ഹൈലൈറ്റാണ്.
എംബപ്പെ x യമാല്‍
എംബപ്പെയും യമാലും തമ്മിലുള്ള പോരാട്ടമായാണ് സെമി വിശേഷിപ്പിക്കപ്പെടുന്നത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്ക് ഒപ്പം (8) ഒന്നാം സ്ഥാനത്തുള്ളവനാണ് കിലിയന്‍ എംബപ്പെ. മൂന്ന് അസിസ്റ്റും ഉണ്ട്. അതേസമയം, ലാമിന് യമാലിന് ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അസിസ്റ്റ് നടത്തിയിട്ടുമില്ല. എന്നാല്‍, കളത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ യമാലിനു സാധിച്ചു. നാല് ഗോള്‍ നേടിയ മൈക്കല്‍ ഒയര്‍സബാലാണ് സ്പെയിനിന്റെ ടോപ് സ്കോറര്‍. രണ്ട് ഗോളുമായി ഇംപാക്ട് സബ്ബായ മൈക്കല്‍ മെറിനോയാണ് രണ്ടാമത്.
സ്പാനിഷ് ലാ ലിഗയിലെ ചിരവൈരികളായ റയല്‍ മാഡ്രിഡിനും (എംബപ്പെ) എഫ്സി ബാഴ്സലോണയ്ക്കും (യമാല്‍) വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനോടകം ഇരുവരും തമ്മില്‍ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര പോരാട്ടത്തില്‍ ഇരുവരും രണ്ട് തവണ മാത്രമാണ് കൊമ്പുകോര്‍ത്തത്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി ഫൈനലുകളിലായിരുന്നു അത്. രണ്ടു തവണയും സ്പെയിനിനായിരുന്നു ജയം.
യൂറോപ്യന്‍ ശത്രുത
ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുന്നതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലാണെന്നതു ശ്രദ്ധേയം. 2026 ഫിഫ ലോകകപ്പ് സെമിക്കു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ സ്പെയിന് 5-4നു ഫ്രാന്‍സിനെ കീഴടക്കി. 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും അതിനു മുമ്പ് ഏറ്റുമുട്ടിയത്. സ്പെയിന് 2-1നു ജയിച്ച പോരാട്ടം. അതിനു മുമ്പു നടന്ന 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്ഫ്രാന്സ് 2-1നു സ്പെയിനിനെ കീഴടക്കിയായിരുന്നു ചാമ്പ്യന്മാരായത്.
കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍കോള, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സാണോ; അതോ, ലാമിന് യമാല്‍, മാര്‍ക്ക് കുക്കെറെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിനാണോ ചിരിക്കുക എന്നതിനായാണ് ഫുട്ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്.
ഫിഫ ലോകകപ്പ് വേദിയില്‍ ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 2006 ലോകകപ്പ് പ്രീക്വാര്‍ട്ടറിലായിരുന്നു ഇരു ടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സ് 2-1ന്റെ ജയം സ്വന്തമാക്കി.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനൽ ലൈനപ്പായി. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അർജന്റീന എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുക.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് സ്പെയിനെ നേരിടും. അർലിംഗ്ടണിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം.
ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും. അറ്റലാന്റയിലെ അറ്റലാന്റ സ്റ്റേഡിയത്തിലാണ് മത്സരം.
Sports
ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കളായ, എസ്പാനക്കാര് ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2010ല്‍ കന്നി ലോകകപ്പ് നേടിയശേഷം സ്പെയിനിന്റെ ആദ്യസെമി.
നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് സ്പെയിന് കാല്‍പ്പന്ത് പോരാട്ടത്തിന്റെ ഭൂഗോളപ്പോരില് അവസാന നാലില്‍ ഇടം നേടുന്നതെന്നതാണ് ശ്രദ്ധേയം. ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് സ്പെയിന് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
കലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 70,492 കാണികള്‍. സ്പെയിന് ആരാധകര്‍ക്ക് ആവേശം വിതറിയ മത്സരമായിരുന്നു അരങ്ങേറിയത്. ടിക്കി ടാക്കയുടെ മനോഹര നീക്കങ്ങളുമായി സ്പാനിഷ് ടീം കളത്തില്‍ നിറഞ്ഞു. അവരുടെ ടീനേജ് സെന്‍സേഷനായ ലാമിന് യമാല്‍ രണ്ടു പേര് മാര്‍ക്ക് ചെയ്തിട്ടുപോലും ബെല്‍ജിയം പെനാല്‍റ്റി ബോക്സില്‍ ചലനം സൃഷ്ടിച്ചു.
ഗോൾ 1: ഫാബിയന്‍ റൂയിസ്
സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ ഞെട്ടിക്കുന്ന മാറ്റത്തോടെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായി പെദ്രിയെ സബ്സ്റ്റിറ്റ്യൂഷന് ബെഞ്ചില്‍ ഇരുത്തി. പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത് ഫാബിയന്‍ റൂയിസ്. ഫ്യൂന്റെയുടെ ആ നീക്കത്തിനു 30-ാം മിനിറ്റില്‍ ഫലമെത്തി. ഫാബിയന്‍ റൂയിസിന്റെ ഗോളില്‍ സ്പെയിന് 1-0ന്റെ ലീഡ് നേടി. പോറൊയും യമാലും വണ്‍-ടു പ്ലേയുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക്. പന്തിന്റെ നിയന്ത്രണം ലഭിച്ച ഡാനി ഓള്‍മോയുടെ ലോംഗ്ഷോട്ട്. എന്നാല്‍, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പന്ത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടായി പന്ത് എത്തിയത് ഫാബിയന്‍ റൂയിസിന്റെ പാകത്തിന്. റൂയിസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍.
ഗോൾ 2: സ്പെയിൻ ഗോള്‍ വഴങ്ങി
2026 ഫിഫ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോളിനായിരുന്നു 41-ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റലെയറിന്റെ ഹെഡര്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനെ കടന്ന് വലയില്‍. അതോടെ 1-1 എന്ന നിലയില്‍ ബെല്‍ജിയം തലയുയര്‍ത്തി ആദ്യപകുതിക്കു പിരിഞ്ഞു. സ്പെയിനിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 1958നുശേഷം ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ട് കൗമാരക്കാരുമായി മത്സരം തുടങ്ങിയ ടീമായിരുന്നു സ്പെയിന്. പൗ കുബാര്‍സിയും യമാലുമായിരുന്നു ലാ റോജയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ കൗമാരക്കാര്‍.
ഗോൾ 3: മെറിനോ
71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പരിക്കേറ്റു പുറത്തായി. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന ബെല്ജിയത്തിനേറ്റ പ്രഹരമായിരുന്നു അത്. രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായ സെനെ ലാമന്‍സ് അതോടെ വലയ്ക്കു മുന്നിലെത്തി. 86-ാം മിനിറ്റില്‍ ഡാനി ഓള്‍മോയെ പിന്‍വലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ വജ്രായുധമായ മൈക്കല്‍ മെറിനോയെ ഇറക്കി. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ മെറിനോയുടെ ഗോള്‍.
88-ാം മിനിറ്റ്. ലാമിന് യമാലും നിക്കൊ വില്യംസും നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് കുബാര്‍സിയുടെ ലോംഗ് റേഞ്ച്. ബെല്‍ജിയം ഗോളി സെനെ ലാമന്‍സ് അത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, പന്ത് എത്തിയത് മെറിനോയുടെ പക്കലേക്ക്. റീബൗണ്ട് വലയിലാക്കി മെറിനോ സ്പെയിനിനെ ജയത്തിലെത്തിച്ചു.
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്പെയിന് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്റെ സെമി പ്രവേശം.
സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെയും എഫ്സി ബാഴ്സലോണയുടെ ലാമിന് യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്പെയിന് പോരാട്ടത്തിന്റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.
തീരാപ്പകയുടെ പോരാട്ടം
ഫ്രാന്‍സ് x സ്പെയിന് ഫുട്ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്പെയിന് ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്പെയിന് സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.
രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്റെ നേതൃത്വത്തില്‍.
2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.
ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്
ഫ്രാന്‍സും സ്പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്പെയിന് 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്പെയിന് (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.
ഇതിന്റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന് യമാല്‍, മാര്‍ക്ക് കുര്ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിന് വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.
Sports
ഒരു വശത്ത് ഫ്രഞ്ച് പട അപരാജിത കുതിപ്പുമായി സെമിയിൽ കടന്നിരിക്കുന്നു. എംബാപ്പെയെയും സംഘത്തെയും ആര് പിടിച്ചുകെട്ടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതായാലും സെമിയിൽ ഫ്രാൻസിനെ ആര് നേരിടുമെന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി.
ഇന്നു രാത്രി നടക്കുന്ന ക്വാർട്ടർ. അക്ഷരാർഥത്തിൽ ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഏറ്റുമുട്ടുന്നത് യൂറോപ്യൻ വമ്പൻമാരായ സ്പെയിനും ബെൽജിയയവും ആയതിനാൽ തന്നെ അങ്ങനെ പ്രതീക്ഷിച്ചല്ലേ പറ്റൂ.
ഇരു ടീമുകളും അവസാനം നേർക്കുന്നേർ വന്നതു പത്ത് കൊല്ലങ്ങൾക്ക് മുമ്പ് 2016ൽ. അതും സൗഹൃദ മത്സരത്തിൽ. അന്നു ഡേവിഡ് സിൽവയുടെ ഇരട്ട ഗോൾ മികവിൽ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചു. 36 കൊല്ലത്തിന് ശേഷമാണ് സ്പെയിനും ബെൽജിയവും വിശ്വവേദിയിൽ ഏറ്റുമുട്ടുന്നത്.
ഇതിന് മുമ്പ് രണ്ട് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. 1986ൽ ആയിരുന്നു ആദ്യ പോര്. അന്ന് ഷൂട്ടൗട്ടിൽ ബെൽജിയം വിജയിച്ചു. എന്നാൽ, തൊട്ടടുത്ത ലോകകപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു ജയിച്ചു സ്പെയിൻ കണക്ക് തീർത്തു.
നിലവിലെ യൂറോ ജേതാക്കളായ സ്പെയിൻ മികച്ച ഫോമിലാണ്. ഒരു കളി പോലും തോറ്റിലെന്ന് മാത്രമല്ല ഒറ്റ ഗോൾ പോലും വഴങ്ങാതെയാണ് ക്വാർട്ടറിലെത്തിയത്. പ്രീക്വാർട്ടറിൽ വീഴ്ത്തിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ.
ലമൈൻ യമാൽ, മൈക്കൽ ഒയർസബാൽ, അലക്സ് ബയേന, പെഡ്രി, റോഡ്രി.. ഓ........ സൂപ്പർ താരങ്ങളുടെ വൻ നിര. അതു മാത്രമല്ല ഒരു താരത്തിനും ഒരു ടീമിനും ഉനയ് സിമൺ കാവൽനിൽക്കുന്ന സ്പെയിന്റെ ഗോൾവല കുലുക്കാനായിട്ടില്ല. 2010ന് ശേഷം ലോകത്തിന്റെ നെറുകയിൽ എത്താനുള്ള കുതിപ്പിലാണ് ലാ റോജ.
എന്നാൽ, ബെൽജിയം ഒട്ടും നിസാരക്കാരല്ല. സുവർണ തലമുറ ഏറെക്കുറെ കളമൊഴിഞ്ഞെങ്കിലും സൂപ്പർ താരങ്ങൾക്ക് കുറവില്ല ബെൽജിയം നിരയിൽ. കെവിൻ ഡിബ്രുയിൻ, റൊമേലു ലുക്കാക്കു, ജെറെമി ഡോക്കു, ചാൾസ് ഡി കെറ്റെലായ്രെ, ലിയാൻഡ്രോ ട്രൊസാർഡ്, യോരി ടിലെമാൻസ്. ഇവർക്കൊപ്പം ഗോൾകീപ്പർ തിബോ ക്വാർട്ടുവ. വീറും വാശിയോടെ പൊരുതാൻ പേരു കേട്ടവരാണ് ബെൽജിയം. സെനഗലിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നത് നമ്മൾ കണ്ടതാണ്. അവസാന നാലിലെത്താൻ അവർ കൈയും മെയ്യും മറന്ന് പൊരുതുമെന്നുറപ്പാണ്.
ഏതായാലും ഒപ്പത്തിനൊപ്പം.... എന്നു പറയാവുന്ന..... ഇരു ടീമുകളും ഏറ്റുമുട്ടുബോൾ തീ പാറുമെന്നുറപ്പാണ്.
Sports
കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍ ഇന്നു സൂപ്പര്‍ പോരാട്ടം. ഫിഫ 2026 ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്ചാമ്പ്യന്മാരായ സ്പെയിന് ബെല്‍ജിയവുമായി കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ സമയം ശനി പുലര്‍ച്ചെ 12.30നാണ് കിക്കോഫ്. കൗമാര സൂപ്പര്‍ താരം ലാമിന് യമാലും പവര്‍ഫുള്‍ സ്ട്രൈക്കര്‍ റൊമേലു ലുകാക്കുവും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ ഹൈലൈറ്റ്. റോഡ്രിയാണ് സ്പെയിനിന്റെ ക്യാപ്റ്റന്‍.
2010നുശേഷം മറ്റൊരു ലോകകിരീടമാണ് നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയിനിന്റെ യുവ സംഘം ലക്ഷ്യംവയ്ക്കുന്നത്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായാണ് സ്പെയിന് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയായിരുന്നു തുടക്കം. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ (3-0) തോല്‍പ്പിച്ചു. പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയും (1-0) കീഴടക്കി.
സുവര്‍ണ തലമുറയുടെ ബാക്കിപത്രമായി ബെല്‍ജിയം ടീമില്‍ ശേഷിക്കുന്നത് കെവിന് ഡി ബ്രൂയിന്, റൊമേലു ലുകാക്കു, തിബൊ കോര്‍ത്വ എന്നിവര്‍. ജെറെമി ഡോക്കു, ചാള്‍സ് ഡി കെറ്റലെയന് തുടങ്ങിയ യുവതാരങ്ങളാണ് നിലവിലെ കരുത്ത്. യൂരി ടൈലെമാന്സാണ് ക്യാപ്റ്റന്‍.
2026 ലോകകപ്പ് ഗ്രൂപ്പ് ജി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ സെനഗലിനെ (3-2) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ അമേരിക്കയുടെ (4-1) വെല്ലുവിളിയും അവസാനിപ്പിച്ചു. 2018ല്‍ മൂന്നാം സ്ഥാനത്ത് എത്തിയത് മികച്ച പ്രകടനം.
നേര്‍ക്കുനേര്‍ നേര്‍ക്കുനേര്‍
ആകെ മത്സരം: 22
സ്പെയിന് ജയം: 12
ബെല്‍ജിയം ജയം: 05
സമനില: 05
NRI
പാംപ്ലോണ (സ്പെയിൻ): ലോകപ്രശസ്തമായ സ്പെയിനിലെ "റണ്ണിംഗ് ഓഫ് ദി ബുൾസ്' (Running of the Bulls) അഥവാ സാൻ ഫെർമിൻ ഉത്സവത്തിന് വടക്കൻ സ്പെയിനിലെ പാംപ്ലോണ നഗരത്തിൽ ആവേശകരമായ തുടക്കമായി.
നഗരത്തിന്റെ കാവൽ വിശുദ്ധനായ സാൻ ഫെർമിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പന്ത്രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. പരമ്പരാഗതമായ "ചുപിനാസോ' (Chupinazo) റോക്കറ്റ് വിക്ഷേപണത്തോടെയാണ് ഉത്സവത്തിന് ഔദ്യോഗിക തുടക്കമായത്.
പാംപ്ലോണ ടൗൺ ഹാളിന്റെ ബാൽക്കണിയിൽ നിന്ന് റോക്കറ്റ് ആകാശത്തേക്ക് ഉയർന്നതോടെ നഗരചത്വരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം ചുവന്ന സ്കാർഫുകൾ വീശിയും പരസ്പരം വീഞ്ഞും മുന്തിരിച്ചാറും ഒഴിച്ചും ആഘോഷങ്ങളിൽ മുഴുകി.
സാൻ ഫെർമിനോടുള്ള ആദരസൂചകമായാണ് ചുവന്ന സ്കാർഫ് ധരിക്കുന്ന പതിവ്. ഉത്സവത്തിലെ പ്രധാന ആകർഷണമായ കാളയോട്ടം ചൊവ്വാഴ്ച രാവിലെ ആരംഭിക്കും.
ജൂലൈ 14 വരെ എല്ലാ ദിവസവും രാവിലെ എട്ടിന് നടക്കുന്ന കാളയോട്ടത്തിൽ ഏകദേശം 600 കിലോഗ്രാം വരെ ഭാരമുള്ള ആറ് പോരുകാളകളെ 848 മീറ്റർ നീളമുള്ള നഗരത്തിലെ ഇടുങ്ങിയ പാതയിലൂടെ ഓടിച്ചുവിടും.
കാളകൾക്ക് മുന്നിലായി നൂറുകണക്കിന് സാഹസികരാണ് ജീവൻ പണയംവെച്ച് ഓടുന്നത്. എല്ലാ വർഷവും നിരവധി പേർക്ക് പരിക്കേൽക്കാറുണ്ടെന്നും 1924 മുതൽ രേഖകൾ സൂക്ഷിച്ചുവരുന്നതിനിടെ ഇതുവരെ 16 പേർ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാവിലെ കാളയോട്ടത്തിൽ പങ്കെടുത്ത കാളകളെ വൈകുന്നേരം നഗരത്തിലെ ബുൾറിംഗിൽ നടക്കുന്ന പരമ്പരാഗത കാളപ്പോരിൽ കൊല്ലുന്നതാണ് പതിവ്. ഇതിനെതിരെ മൃഗസംരക്ഷണ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്സവത്തിന് മുന്നോടിയായി പ്രവർത്തകർ തലയിൽ കാളക്കൊമ്പുകൾ ധരിക്കുകയും ശരീരത്തിൽ ചുവന്ന പെയിന്റ് പൂശുകയും ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച സാൻ ഫെർമിൻ ഉത്സവത്തെ ലോകശ്രദ്ധയിലെത്തിച്ചതിൽ അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേയുടെ ദി സൺ ഓൾസോ റൈസസ് എന്ന നോവലിന് നിർണായക പങ്കുണ്ട്.
ഉത്സവത്തെ പശ്ചാത്തലമാക്കി രചിച്ച ഈ കൃതി പ്രസിദ്ധീകരിച്ചിട്ട് ഈ വർഷം 100 വർഷം തികയുന്നതും ശ്രദ്ധേയമാണ്.
യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഉത്സവത്തിൽ പങ്കെടുക്കാനും കാളയോട്ടം കാണാനുമായി പാംപ്ലോണയിലേക്ക് എത്തുന്നത്. സംഗീതപരിപാടികൾ, പരേഡുകൾ, സാംസ്കാരിക ആഘോഷങ്ങൾ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നഗരമൊട്ടാകെ അരങ്ങേറുന്നുണ്ട്.
Sports
ഡാളസ്: ഒരു യുഗത്തിന്റെ അവസാനമാണോ ഇത്? ലോകകപ്പ് വേദിയിൽ നിന്ന് പോർച്ചുഗൽ കണ്ണീരോടെ മടങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ നെഞ്ച് തകരുന്നത് തങ്ങളുടെ പ്രിയപ്പെട്ട സിആർ സെവന്റെ മുഖം കണ്ടിട്ടാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച്, നാല്പതുകളിലും രാജ്യത്തിന്റെ എല്ലാ പ്രതീക്ഷകളും പേറുന്ന കാലുകളുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയത്.
അദ്ദേഹത്തിന്റെ കളിമിടുക്കിൽ മാത്രമല്ല, തോറ്റുകൊടുക്കാൻ മനസില്ലാത്ത ആ പോരാട്ടവീര്യത്തിലുമാണ് ലോകമെങ്ങുമുള്ള സിആർ7 ആരാധകരും പ്രതീക്ഷ വച്ചത്. പ്രായത്തിന്റെ വെല്ലുവിളികളും അമിത പ്രതീക്ഷകളുടെ സമ്മർദ്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന് ഈ ലോകകപ്പ്.
തന്റെ 41-ാം വയസിലും കരിയറിലെ ആറാം ലോകകപ്പ് കളിക്കുക എന്ന അത്യപൂർവ നേട്ടത്തോടെയാണ് റൊണാൾഡോ ഈ ടൂർണമെന്റിൽ എത്തിയത്. ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു താരത്തിനും സ്വപ്നം കാണാൻ കഴിയാത്ത കായികക്ഷമതയാണ് അദ്ദേഹം ഈ പ്രായത്തിലും നിലനിർത്തിയത്. മൈതാനത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നൽകിയ മാനസികമായ ആത്മവിശ്വാസം ചെറുതല്ലായിരുന്നു.
എന്നാൽ, പ്രായത്തിന്റേതായ സ്വാഭാവിക വേഗതക്കുറവ് ഈ ലോകകപ്പിൽ റൊണാൾഡോയുടെ കളിയിൽ പ്രകടമായിരുന്നു. മുൻകാലങ്ങളിലെപ്പോലെ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് ഈ ലോകകപ്പിൽ ചില പിഴവുകൾ സംഭവിച്ചു. എതിരാളികളുടെ ശക്തമായ ഡിഫെൻഡിംഗും മാർക്കിംഗും റൊണാൾഡോയെ സമ്മർദ്ദത്തിലാക്കി. മിഡ്ഫീൽഡിൽ നിന്ന് കൃത്യമായ അസിസ്റ്റുകൾ ലഭിക്കാതെ പോയത് അദ്ദേഹത്തിന്റെ ഗോൾ വേട്ടയെ ബാധിച്ചു.
ഒരു വ്യക്തിഗത പ്രകടനം എന്ന നിലയിൽ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരുന്നില്ല ഇത്. എങ്കിലും അദ്ദേഹം തന്റെ ടീമിനെ മുന്നിൽ നിന്നു നയിച്ചു. പോർച്ചുഗൽ ഫുട്ബോളിന് അദ്ദേഹം നൽകിയ നിശ്ചയദാർഢ്യത്തിന്റെ ഊർജം ഈ ടൂർണമെന്റിലും ദൃശ്യമായിരുന്നു.
എന്നാൽ, കാലം ഒന്നിനും കാത്തുനിൽക്കില്ല എന്ന പ്രകൃതിനിയമം ഫുട്ബോൾ രാജാവിനും ബാധകമാണെന്ന് ഈ ടൂർണമെന്റ് ഓർമിപ്പിക്കുകയാണ്. തന്റെ കരിയറിന്റെ അവസാന നാളുകളിലും രാജ്യത്തിനായി സർവതും സമർപ്പിക്കാൻ കാണിച്ച ആ മനസ്സിനാണ് ആരാധകർ ഇപ്പോൾ കൈയടിക്കുന്നത്.
പോർച്ചുഗൽ എന്ന ടീമിനെ യൂറോപ്പിന്റെയും ലോകത്തിന്റെയും നെറുകയിലേക്ക് നയിച്ചതിൽ ഈ ഏഴാം നമ്പർ ജേഴ്സിക്കാരന്റെ പങ്ക് വാക്കുകൾക്ക് അപ്പുറത്താണ്. യൂറോ കപ്പ് (2016), നേഷൻസ് ലീഗ് (2019, 2025) കിരീടങ്ങൾ പോർച്ചുഗലിലേക്ക് എത്തിച്ചത് റൊണാൾഡോ എന്ന ക്യാപ്റ്റന്റെ നിശ്ചയദാർഢ്യമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റിക്കാർഡ് ഇന്നും റോണോയുടെ പേരിൽ ഭദ്രമാണ്.
വായുവിൽ ഉയർന്നുചാടി ഡിഫെൻഡർമാരെ നിഷ്പ്രഭരാക്കി ഗോൾവലയിലേക്ക് പന്ത് ചെത്തിയിടുന്ന കരുത്തൻ ഹെഡ്ഡറുകൾ, വായുവിൽ കരണം മറിഞ്ഞുള്ള ബൈസിക്കിൾ കിക്കുകൾ, ബോക്സിന് പുറത്തുനിന്നുള്ള വെടിയുണ്ട പോലുള്ള ലോംഗ് റേഞ്ച് ഷോട്ടുകൾ... വർഷങ്ങളായി നമ്മെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ 'സിഗ്നേച്ചർ' ശൈലികൾ.
ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ചാണ് ക്രിസ്റ്റ്യാനോ മടങ്ങുന്നത്. എങ്കിലും, കളിക്കളത്തിൽ അദ്ദേഹം ഒഴുക്കിയ ഓരോ തുള്ളി വിയർപ്പും, നേടിയ ഓരോ ഗോളും ഫുട്ബോൾ ചരിത്രത്തിന്റെ സുവർണ താളുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മൈതാനത്ത് നിന്ന് കണ്ണീരോടെ മടങ്ങുന്ന റൊണാൾഡോ, തോറ്റത് ഒരു മത്സരത്തിൽ മാത്രമാണ്; കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹം ഒരിക്കലും തോല്‍ക്കില്ല.
നന്ദി ക്രിസ്റ്റ്യാനോ! വീണുപോകുന്നിടത്തുനിന്ന് എങ്ങനെ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കണം എന്ന് ലോകത്തിന് കാണിച്ചുതന്നതിന്, അസാധ്യമായതിനെ സാധ്യമാക്കാൻ പഠിപ്പിച്ചതിന്, ഞങ്ങൾക്ക് സമ്മാനിച്ച ആവേശം നിറഞ്ഞ നിമിഷങ്ങൾക്ക്...
കണ്ണീരോടെയല്ല, കൈയടിയോടെയാണ് ഞങ്ങൾ നിങ്ങളെ യാത്രയാക്കുന്നത്. ഫുട്ബോൾ ഉള്ളിടത്തോളം കാലം ഈ ഏഴാം നമ്പർ ജേഴ്സിക്ക് പകരക്കാരനില്ല.
National
ചണ്ഡിഗഡ്: കൊടുംകുറ്റവാളി ഗോൾഡി ധില്ലൻ എന്നറിയപ്പെടുന്ന ഗുർപ്രീത് സിംഗ് സ്പെയിനിൽ അറസ്റ്റിലായി.
പഞ്ചാബ് പോലീസിന്റെ ആന്റി ഗാംഗ്സ്റ്റർ ടാസ്ക് ഫോഴ്സ്, ചണ്ഡിഗഡ് പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പാനിഷ് അധികൃതരാണ് ഇയാളെ മാഡ്രിഡിൽനിന്നു കസ്റ്റഡിയിലെടുത്തത്. ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യൻ ഏജൻസികൾ നയതന്ത്ര-നിയമ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയിൽ കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി പത്തുലക്ഷം രൂപയും പഞ്ചാബ് പോലീസ് അഞ്ചുലക്ഷം രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം 13ന് ചണ്ഡിഗഡിൽ ഫാർമസി കാഷർ ജാൻകി ദാസ് (45) കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ധില്ലനായിരുന്നു. പട്ടാപ്പകലാണു ദാസ് കൊല്ലപ്പെട്ടത്. കാനഡയിൽ നടന്ന ചില വെടിവയ്പു സംഭവങ്ങളിലും കാനഡയിലെ ബിസിനസുകാരെ ഭീഷണിപ്പെടുത്തിയ കേസുകളിലും ഇയാൾക്ക് പങ്കുള്ളതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
മുമ്പ് ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ തുടങ്ങിയവര്‍ക്കൊപ്പം പ്രവർത്തിച്ചിരുന്ന ധില്ലൻ പിന്നീട് സ്വന്തമായി ക്രിമിനൽ ശൃംഖല രൂപീകരിക്കുകയായിരുന്നു.
2022ൽ ഇന്ത്യയിൽനിന്നു കടന്ന ഇയാൾ ജർമനിയിലാണ് ആദ്യമെത്തിയത്. തുടർന്ന് താവളങ്ങൾ മാറ്റിക്കൊണ്ടിരുന്നു. സിഗ്നൽ, സാംഗി എന്നീ ഇൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകൾ വഴിയാണ് ഇയാൾ ഇന്ത്യയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.
Sports
ടെക്സസ്: ഫിഫ 2026 ലോകകപ്പില്‍ ഇന്നു ഗ്ലാമര്‍ പ്രീക്വാര്‍ട്ടര്‍. പോര്‍ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും സ്പെയിനിന്റെ കൗമാര സൂപ്പര്‍ സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു.
ഇന്ത്യന്‍ സമയം ചൊവ്വ പുലര്‍ച്ചെ 12.30നാണ് പോര്‍ച്ചുഗല്‍ x സ്പെയിന് മഹാപോരാട്ടം.
റൗണ്ട് ഓഫ് 32ല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാണ് (2-1) പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഓസ്ട്രിയയെ കീഴടക്കി (3-0) സ്പെയിനും അവസാന 16ലേക്കു കുതിച്ചെത്തി.
2018 ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമും ഫിഫ ലോകകപ്പ് വേദിയില്‍ അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് റൊണാള്‍ഡോയുടെ ഹാട്രിക്കിലൂടെ പോര്‍ച്ചുഗല്‍ 3-3ന്റെ സമനില നേടി.
Sports
ഫിഫ 2026 ലോകകപ്പില്‍ യുവത്വവും പ്രതിഭയും ഒന്നിക്കുന്ന ടീമായ സ്പെയിന്, പ്രീക്വാര്‍ട്ടറില്‍. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ കീഴടക്കിയാണ് സ്പെയിന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു സ്പെയിനിന്റെ ജയം. കൗമാര സൂപ്പര്‍ താരം ലാമിന് യമാല്‍ 85 മിനിറ്റ് കളിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ഗോള്‍ നേടാന്‍ സാധിച്ചില്ല.
യമാലിന്റെ ഗോളെന്നുറച്ച മൂന്നു ഷോട്ട് എങ്കിലും ഓസ്ട്രിയന്‍ പ്രതിരോധത്തിലും ഗോള്‍ കീപ്പറിന്റെ മികവില്‍ ലക്ഷ്യത്തില്‍നിന്നകന്നു. മൈക്കല്‍ ഒയല്സബാലിന്റെ ഇരട്ടഗോളാണ് സ്പെയിനിന് ആധികാരിക ജയമൊരുക്കിയത്.
ഒയര്‍സബാല്‍
ഒരു യൂറോപ്യന്‍ രാജ്യത്തിനെതിരേ സ്പെയിന് അവസാനം പരാജയപ്പെട്ടത് 2023ല്‍ സ്കോട്ലന്ഡിന് എതിരേയാണ്. കിക്കോഫ് കഴിഞ്ഞ ആദ്യമിനിറ്റില്‍ത്തന്നെ സ്പെയിന് ഓസ്ട്രിയന്‍ ഗോള്‍മുഖത്ത് ആശങ്ക പടര്‍ത്തി.
അലക്സ് ബയീനയും ലാമിന് യമാലും ചേര്‍ന്നു നടത്തിയ ആക്രമണം ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ അലക്സാണ്ടര്‍ ഷ്ലാഗര്‍ തടഞ്ഞു. തുടക്കത്തിലെ ഇലക്ട്രിക് ആക്രമണത്തിനുശേഷം സ്പെയിന് ശാന്തമായി. പന്ത് ലഭിച്ചപ്പോള്‍ പ്രത്യാക്രമണത്തിനു മുതിര്‍ന്ന ഓസ്ട്രിയന്‍ നീക്കത്തിലാണ് സ്പെയിന് ശാന്തമായത്. 29-ാം മിനിറ്റില്‍ സ്പാനിഷ് ലെഫ്റ്റ് ബാക്ക് മാര്‍ക് കുകുറെയ്യ ഓസ്ട്രിയന്‍ വല കുലുക്കി. എന്നാല്‍, ഫൗള്‍ കണ്ടെത്തിയ റഫറി ഗോള്‍ അനുവദിച്ചില്ല.
എന്നാല്‍, 36-ാം മിനിറ്റില്‍ മൈക്ക് ഒയര്‍സബാല്‍ സ്പെയിനിനു ലീഡ് നല്കി. പെദ്രിയുടെ മുന്നേറ്റം. തുടര്‍ന്ന് പന്ത് കുകുറെയ്യയ്ക്കു മറിച്ചു. ലെഫ്റ്റ് ബാക്ക് താരത്തിന്റെ ക്രോസ്. ഒയര്‍സബാലിന്റെ ക്ലോസ് റേഞ്ച് ഫിനിഷ്. 1-0ന് സ്പെയിന് ലീഡില്‍.
സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണ്‍ ഫിഫ ലോകകപ്പില്‍ ഗോള്‍ വഴങ്ങാതെ 519 മിനിറ്റ് പൂര്‍ത്തിയാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഗോള്‍ വഴങ്ങാതെ നില്ക്കുന്ന ഗോള്‍ കീപ്പര്‍ എന്ന റിക്കാര്‍ഡ് സിമോണിനു സ്വന്തം. ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പറായ വാള്‍ട്ടര്‍ സെംഗയുടെ റിക്കാര്‍ഡാണ് മറികടന്നത്.
NRI
മല്ലോർക്ക (സ്പെയിൻ): അയർലൻഡിലെ ഡബ്ലിനിൽ നിന്ന് സഞ്ചാരികളുമായി എത്തിയ ടൂയി എയർവേയ്സിന്റെ ബോയിംഗ് 737 വിമാനം പാൽമ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേയിൽ ശക്തമായി ഇടിച്ചു.
കഴിഞ്ഞ ശനിയാഴ്ച റൺവേ 24L-ൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടി ഗുരുതര കേടുപാടുകൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഭാഗങ്ങൾ റൺവേയിൽ തെറിച്ചുവീണു.
പൈലറ്റുമാർ ഉടൻ ലാൻഡിംഗ് ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർത്തി. “PAN PAN' അടിയന്തര സന്ദേശം നൽകിയതിനെ തുടർന്ന് സമാന്തര റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
അപകടത്തെ തുടർന്ന് രണ്ട് റൺവേകളും മിനിറ്റുകളോളം അടച്ചിട്ടു. മറ്റ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ആകാശത്ത് വട്ടമിട്ടു പറക്കുകയും ചെയ്തു. ഇന്ധനം തീരാറായ മറ്റൊരു വിമാനം കൂടി ലാൻഡിംഗിന് അനുമതി തേടിയത് ടവറിൽ സമ്മർദ്ദമുണ്ടാക്കി.
യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ സുരക്ഷിതരാണ്. ശക്തമായ കാറ്റാണോ, പൈലറ്റിന്റെ പിഴവാണോ, സാങ്കേതിക തകരാറാണോ കാരണമെന്ന് വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വിമാനം സർവീസിൽ നിന്ന് മാറ്റിനിർത്തി.
NRI
മാഡ്രിഡ്: യൂറോപ്പിനെ മുഴുവൻ വിഴുങ്ങിയ അസാധാരണ ഉഷ്ണതരംഗത്തിൽ സ്പെയിനിൽ മാത്രം 1,028 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ. സ്പെയിനിലെ കാർലോസ് III ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ജൂൺ മാസത്തിൽ മാത്രമാണ് ഇത്രയും പേർ കടുത്ത ചൂടിനെ തുടർന്ന് മരിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ രേഖപ്പെടുത്തിയ 407 മരണങ്ങളെക്കാൾ ഇരട്ടിയിലധികമാണിത്. 2015-ന് ശേഷം ജൂൺ മാസത്തിൽ സ്പെയിനിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
73 ശതമാനം ജനങ്ങളും അപകടഭീഷണിയിൽ
ജൂൺ 23ന് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായപ്പോൾ, രാജ്യത്തെ 3.57 കോടി ജനങ്ങൾ - മൊത്തം ജനസംഖ്യയുടെ 73 ശതമാനം - ഗുരുതരമായ ആരോഗ്യ ഭീഷണി നേരിട്ടു. സ്പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂൺ മാസമാണ് കടന്നുപോയതെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി "Aemet' സ്ഥിരീകരിച്ചു.
സാധാരണയേക്കാൾ ശരാശരി 3.2 ഡിഗ്രി സെൽഷ്യസ് അധിക താപനിലയാണ് ജൂണിൽ രേഖപ്പെടുത്തിയത്. മാത്രമല്ല, ശരാശരിയേക്കാൾ 1.6 ഡിഗ്രി സെൽഷ്യസ് അധിക ചൂടുമായി 2026-ലെ ആദ്യ ആറ് മാസങ്ങൾ സ്പെയിനിലെ ഏറ്റവും ചൂടേറിയ കാലയളവായി റെക്കോർഡിട്ടു.
യൂറോപ്പിലാകെ 'ഹീറ്റ് ഡോം' ഭീതി
സ്പെയിനിൽ മാത്രമല്ല, ഫ്രാൻസ്, ജർമനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി സർവകാല റിക്കാർഡുകൾ തകർത്തു.
ഫ്രാൻസിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രാത്രികാല താപനിലയാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലുടനീളം ഉഷ്ണതരംഗം മൂലം ഇതുവരെ 1,300-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കാരണം ഹീറ്റ് ഡോം പ്രതിഭാസം
സഹാറയിൽ നിന്ന് വീശുന്ന ചൂടുകാറ്റും ആഫ്രിക്കൻ ആന്റിസൈക്ലോൺ എന്ന ശക്തമായ ഉയർന്ന മർദ്ദമേഖലയുമാണ് കടുത്ത ചൂടിന് കാരണം. ഇത് യൂറോപ്പിന് മുകളിൽ ഹീറ്റ് ഡോം അഥവാ ചൂടിന്റെ മേലാപ്പ് സൃഷ്ടിച്ച് ചൂടുള്ള വായുവിനെ അന്തരീക്ഷത്തിൽ തളച്ചിടുന്നു.
ഇതുമൂലം ഓരോ ദിവസവും താപനില ഉയരുകയാണ്.
വില്ലൻ കാലാവസ്ഥാ വ്യതിയാനം
ആഗോള കാലാവസ്ഥാ വ്യതിയാനമാണ് ഉഷ്ണതരംഗത്തെ ഇത്രയും രൂക്ഷമാക്കിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആഗോളതാപനം കാരണം സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് അധിക ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിലും ചൂട് കനക്കുമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Sports
ലോസ് ആഞ്ചലസ്: ഫിഫലോകകപ്പിൽ പ്രീക്വാർട്ടിറിൽ കടന്ന് സ്പെയിൻ. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിച്ചത്.
മികേല്‍ ഒയർസബാലിന്റെ ഇരട്ട ഗോളുകളും (36,86), പെഡ്രോ പൊറോയുടെ ഗോളുമാണ് (66) സ്പെയിന് അനായാസ വിജയം നേടിക്കൊടുത്തത്. പ്രീക്വാർട്ടറിൽ പോർച്ചുഗൽ– ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.
കളത്തിൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ച സ്പെയിൻ 22 ഗോൾ ശ്രമങ്ങളും 10 ഓൺടാർഗറ്റ് ഷോട്ടുകളുമാണ് തൊടുത്തത്. അതേസമയം ഓസ്ട്രിയയ്ക്ക് ഒരു ഓൺടാർഗറ്റ് ഷോട്ട് പോലുമില്ല.
Sports
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ വീഴ്ത്തി സ്പെയിൻ. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് ജയം. 47-ാം മിനിറ്റില്‍ അലക്സ് ബയേനയാണ് വിജയഗോൾ നേടിയത്.
ഉറുഗ്വെ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയുടെ പിഴവിൽ നിന്നാണ് സ്പെയിനിന്റെ ഗോൾ പിറന്നത്. അലക്സ് ബയേന തൊടുത്തുവിട്ട താരതമ്യേന വേഗം കുറഞ്ഞ ഷോട്ട് മുസ്ലേരയുടെ കൈയിൽനിന്നു വഴുതി ഗോള്‍വര കടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഗോള്‍ കീപ്പറെ മാറ്റി ഉറുഗ്വെ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മത്സരത്തിന്റെ അവസാന നിമിഷം അഗസ്റ്റിന് കനോബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവർക്ക് തിരിച്ചടിയായി. ഇതോടെ, മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലുമില്ലാതെ ഉറുഗ്വെ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.
Sports
മെക്സ്ക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഉറുഗ്വെയ്ക്കെതിരെ സ്പെയിൻ മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലാണ് സ്പെയിൻ.
സ്പെയിന് വേണ്ടി അല്ക്സ് ബയേനയാണ് ഗോൾ നേടിയത്. 42-ാം മിനിറ്റിലാണ് ബയേന ഗോൾ സ്കോർ ചെയ്തത്. ബയേനയുടെ ഫിഫ ലോകകപ്പിലെ ആദ്യ ഗോളാണ് ഇത്.
Sports
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ സ്പാനിഷ് ടീമിന്റെ വന്പൻ ജയം. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കുഞ്ഞന്മാരായ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ ഇന്നലെ രാത്രിയിൽ അരങ്ങേറിയ മത്സരത്തിൽ സൗദി അറേബ്യയെ ഗോളിൽ മുക്കി. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സ്പെയിൻ ജയമാഘോഷിച്ചു.
കൗമാര സൂപ്പർ താരം ലാമിൻ യമാലിനെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാ ലാ റോജ എന്നറിയപ്പെടുന്ന സ്പെയിൻ കിക്കോഫിനെത്തിയത്. അതിന്റെ ഫലം 10-ാം മിനിറ്റിൽ കണ്ടു. മൈക്കൽ ഒയർസബാലിന്റെ അസിസ്റ്റിൽ ലാമിൻ യമാൽ ഉജ്വലമായ ഫിനിഷിംഗിലൂടെ സ്പെയിനെ മുന്നിലെത്തിച്ചു.
21-ാം മിനിറ്റിൽ ഒയർസബാലിന്റെ ഗോൾ. ലാപോർട്ടെയുടെ അസിസ്റ്റിലായിരുന്നു ഗോളിന്റെ പിറവി. 24-ാം മിനിറ്റിൽ വീണ്ടും ഒയർസബാൽ സൗദി ഗോൾവല കുലുക്കി. ഇത്തവണ അസിസ്റ്റ് നൽകിയത് ഡാനി ഓൾമോ.
രണ്ടാം പകുതി തുടങ്ങിയപ്പോൾ സൗദിയുടെ ഹസൻ തംബാക്തി (49-ാം മിനിറ്റ്) സ്വന്തം വലയിൽ പന്ത് നിക്ഷേപിച്ചു. പിന്നീട് ഗോൾ പിറന്നില്ല. അതോടെ 4-0നു ജയിച്ച് സ്പെയിൻ കളം വിട്ടു.
Sports
അറ്റ്ലാന്റ: ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തകർപ്പൻ പ്രകടനത്തോടെ സ്പെയിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് എച്ചിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്പെയിൻ സൗദി അറേബ്യയെ തകർത്തത്. കൗമാര താരം ലമീൻ യമാലിന്റെയും മിഷേൽ ഒയാർസബാലിന്റെയും തകർപ്പൻ പ്രകടനമാണ് സ്പെയിന് അനായാസ ജയം സമ്മാനിച്ചത്.
കളി തുടങ്ങി പത്താം മിനിറ്റിൽ ലമീൻ യമാലിലൂടെയാണ് സ്പെയിൻ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ കടുത്ത വിമർശനം നേരിട്ട ഒയാർസബാൽ പിന്നീട് ഇരട്ട ഗോളുകളുമായി സ്പെയിന്റെ വിജയമുറപ്പിച്ചു. ആദ്യ മത്സരത്തിൽ നവാഗതരായ കേപ് വെർഡെയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന സ്പെയിന്, അറ്റ്ലാന്റയിലെ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരം നിർണായകമായിരുന്നു.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച ചരിത്രമുള്ള സൗദി അറേബ്യ ആദ്യ മത്സരത്തിൽ ഉറുഗ്വേയെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങിയതെങ്കിലും സ്പാനിഷ് പടയ്ക്ക് മുന്നിൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല. ഈ തകർപ്പൻ ജയത്തോടെ സ്പെയിൻ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.
International
മാഡ്രിഡ്: ചരിത്രമുറങ്ങുന്ന മാഡ്രിഡ് നഗരത്തിനു തിലകക്കുറിയായി ഇനിയൊരു കുരിശുമുണ്ടാകും.
സ്പെയിൻ സന്ദർശനത്തിനിടെ മാഡ്രിഡിലെ പ്ലാസ ദെ ലിമയിൽ ലെയോ പതിനാലാമൻ മാർപാപ്പ യുവാക്കൾക്കൊപ്പം നടത്തിയ നിശാ ജാഗരണ പ്രാർഥനാവേദിയിൽ താത്കാലികമായി സ്ഥാപിച്ച 82 അടി ഉയരമുള്ള കുരിശാണ് നഗരത്തിന്റെ ആകാശക്കാഴ്ചയിലെ സ്ഥിരമായ ലാൻഡ്മാർക്കാകാൻ പോകുന്നത്.
സിറ്റി കൗൺസിലിന്റെ സെക്കൻഡ് ഡെപ്യൂട്ടി മേയറായ ബോർജ കാരബന്റെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“ലെയോ പതിനാലാമൻ മാർപാപ്പ യുവാക്കൾക്കൊപ്പം നടത്തിയ പ്രാർഥനാസമ്മേളനത്തിനു സാക്ഷ്യം വഹിച്ച ഈ വലിയ കുരിശ് ആ ചരിത്രപരമായ സന്ദർശനത്തിന്റെ ഓർമ്മപ്പെടുത്തലായും നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തിന്റെ പ്രതീകമായും മാഡ്രിഡിൽതന്നെ നിലനിൽക്കും”ബോർജ അറിയിച്ചു.
കുരിശ് നിലനിർത്തുമെന്ന് ഉറപ്പായെങ്കിലും അതു നിലവിലുള്ള സ്ഥലത്തുതന്നെ സൂക്ഷിക്കണോ അതോ മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റണോ എന്ന കാര്യത്തിൽ നഗരസഭ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
പ്രാർഥനാസമ്മേളനം നടന്ന സ്ഥലത്തെ അടയാളപ്പെടുത്തുന്ന ഒന്നായതുകൊണ്ട്, മാഡ്രിഡിലെയും സ്പെയിനിലെയും ഭൂരിഭാഗം ആളുകളും കുരിശ് അതിന്റെ യഥാർഥ സ്ഥാനത്തുതന്നെ നിലനിർത്തുന്നതാണു നല്ലതെന്ന് കരുതുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാന്റിയാഗൊ ബെർണബ്യൂ സ്റ്റേഡിയത്തിനു സമീപമുള്ള പ്ലാസ ദെ ലിമയിൽ കഴിഞ്ഞ ആറിന് മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന ജാഗരണപ്രാർഥനയിൽ അഞ്ചു ലക്ഷത്തോളം യുവതീയുവാക്കളാണു പങ്കെടുത്തത്.
NRI
മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ, വിപ്ലവാത്മകമായ നയവുമായി സ്പെയിൻ സർക്കാർ. രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനുമുള്ള "സെറ്റിൽമെന്റ് വീസ' നൽകാനുള്ള പൊതുമാപ്പ് പദ്ധതിയിൽ അപേക്ഷിക്കാൻ ഇനി രണ്ടാഴ്ച കൂടി സമയം ബാക്കി.
അപേക്ഷ 10 ലക്ഷം കടക്കും
ആദ്യം അഞ്ച് ലക്ഷം പേരെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെങ്കിലും പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഇതുവരെ ഒൻപത് ലക്ഷത്തിലധികം പേർ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞതായി സ്പാനിഷ് കുടിയേറ്റകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
അപേക്ഷാ കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ആകെ ഗുണഭോക്താക്കളുടെ എണ്ണം പത്ത് ലക്ഷവും കടന്ന് 1.2 മില്യൺ വരെ എത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"കുടിയേറ്റം സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത്': പ്രധാനമന്ത്രി
അനധികൃതമായി എത്തിയ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും താമസം നിയമാനുസൃതമാക്കുന്നത് കേവലം കാരുണ്യമല്ല, മറിച്ച് രാജ്യത്തിന്റെ നീതിക്കും സമ്പദ്ഘടനയ്ക്കും അത്യാവശ്യമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻഞ്ചസ് വ്യക്തമാക്കി.
തൊഴിലാളി ക്ഷാമത്തിന് പരിഹാരം: സ്പെയിനിലെ അതിഥിസത്കാര മേഖല, വയോജന പരിചരണം തുടങ്ങിയ രംഗങ്ങളിൽ നിലവിലുള്ള കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കുടിയേറ്റക്കാർ വലിയ പങ്കാണ് വഹിക്കുന്നത്.
പെൻഷൻ ഫണ്ടിലേക്ക് സംഭാവന: ഇവരുടെ ജോലികൾ നിയമാനുസൃതമാക്കുന്നതിലൂടെ നികുതി വരുമാനവും സാമൂഹ്യ സുരക്ഷാ വിഹിതവും വർധിക്കും. ഇത് രാജ്യത്തെ പൊതു പെൻഷൻ പദ്ധതി കൂടുതൽ സുഗമമാക്കാൻ സഹായിക്കും.
2026 ഏപ്രിലിൽ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ 3,60,000 താത്കാലിക വർക്ക് പെർമിറ്റുകൾ സ്പെയിൻ നൽകിക്കഴിഞ്ഞു. നടപടികൾക്കായി അപേക്ഷ സ്വീകരിക്കപ്പെട്ടാൽ ഉടൻ തന്നെ, വീസ ലഭിക്കുന്നതിനായി കാത്തുനിൽക്കാതെ കുടിയേറ്റക്കാർക്ക് നിയമപരമായി ജോലി ചെയ്ത് തുടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
വിസ ലഭിക്കാനുള്ള യോഗ്യതകൾ
പ്രധാനമന്ത്രി സാൻഞ്ചസ് കൊണ്ടുവന്ന പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം താഴെ പറയുന്ന മാനദണ്ഡങ്ങളാണ് വിസയ്ക്കായി നിശ്ചയിച്ചിട്ടുള്ളത്:
വ്യാപക വിമർശനവുമായി പ്രതിപക്ഷം
അതേസമയം, ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഈ വൻ ജനപ്രിയ പദ്ധതിക്കെതിരെ കൺസർവേറ്റീവ് പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.
സ്പെയിനിലെ പൊതുസേവന സംവിധാനങ്ങൾ ഇതിനകം തന്നെ കടുത്ത സമ്മർദത്തിലാണെന്നും 12 ലക്ഷത്തോളം പേർക്ക് ഒന്നിച്ച് വീസ നൽകുന്നത് രാജ്യത്തെ തദ്ദേശീയ ജനങ്ങൾക്ക് തിരിച്ചടിയാകുമെന്നും അവർ വാദിക്കുന്നു.
പലവിധ അഴിമതി ആരോപണങ്ങളിൽ പ്രതിരോധത്തിലായ സർക്കാർ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
എങ്കിലും, ജർമനി ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ, സ്പെയിൻ സ്വീകരിച്ചിരിക്കുന്ന ഈ ഉദാരമായ നിലപാട് യൂറോപ്പിലെ പ്രവാസി സമൂഹത്തിനും അഭയാർഥികൾക്കും വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.
NRI
മാഡ്രിഡ്: യൂറോപ്യൻ യൂണിയന്റെ (ഇയു) പുതിയ കർശനമായ അതിർത്തി നിയന്ത്രണങ്ങളും കുടിയേറ്റ നയങ്ങളും പ്രാബല്യത്തിൽ വരുന്നതിനിടയിലും സ്പെയിൻ സർക്കാർ മനുഷ്യപരവും സാമ്പത്തികപരവുമായ പ്രഖ്യാപനവുമായി രംഗത്തെത്തി.
രാജ്യത്ത് രേഖകളില്ലാതെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഏകദേശം അഞ്ച് ലക്ഷം ആളുകൾക്ക് ഘട്ടം ഘട്ടമായി നിയമപരമായ പദവി നൽകാനുള്ള പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.
യൂറോപ്പിലെ പല രാജ്യങ്ങളും കുടിയേറ്റക്കാർക്ക് നേരെ വാതിലുകൾ കൂടുതൽ കർശനമാക്കുമ്പോഴാണ് സ്പെയിൻ ഈ വ്യത്യസ്ത സമീപനം സ്വീകരിച്ചിരിക്കുന്നത്.
ഇത് മനുഷ്യാവകാശപരമായും തൊഴിൽ വിപണി ആവശ്യകതകളെ അടിസ്ഥാനമാക്കിയുമുള്ള നയമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
സ്പെയിനിലെ വിവിധ മേഖലകളിൽ നിലവിലുള്ള കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.
നിലവിൽ അനധികൃതമായി ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ആളുകൾക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതോടെ തൊഴിൽ വിപണി കൂടുതൽ സ്ഥിരതയിലാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
അതിനൊപ്പം, നികുതി വരുമാനം വർധിപ്പിക്കാനും ഈ നീക്കം സഹായകരമാകുമെന്ന് സർക്കാർ പറയുന്നു.
നിയമപരമായ പദവി ലഭിക്കുന്നവർ രാജ്യത്തെ നികുതി സംവിധാനത്തിന്റെ ഭാഗമാകുകയും സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുകയും ചെയ്യും.
കർശനമായ മാനദണ്ഡങ്ങൾ
ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അപേക്ഷകർ നിശ്ചിത താമസ മാനദണ്ഡങ്ങൾ പാലിക്കണം.
എത്ര വർഷമായി സ്പെയിനിൽ താമസിക്കുന്നു, തൊഴിൽ നില, കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നിയമപദവി അനുവദിക്കുക.
വിമർശനങ്ങളും ആശങ്കകളും
സർക്കാരിന്റെ ഈ നീക്കത്തിനെതിരേ പ്രതിപക്ഷവും ചില സാമൂഹിക സംഘടനകളും വിമർശനം ഉയർത്തിയിട്ടുണ്ട്.
പെട്ടെന്ന് വലിയ തോതിൽ ആളുകൾക്ക് നിയമപദവി നൽകുന്നത് പൊതുജനാരോഗ്യ സംവിധാനത്തെയും മറ്റ് സാമൂഹിക ആനുകൂല്യങ്ങളെയും ബാധിക്കാമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
പ്രതീക്ഷയുടെ കാഴ്ചപ്പാട്
എങ്കിലും, ഈ പദ്ധതി വരും വർഷങ്ങളിൽ സ്പെയിനിലേക്ക് കുടിയേറാനും അവിടെ തൊഴിൽ തേടാനും ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് മലയാളി പ്രവാസികൾ ഉൾപ്പെടെ, വലിയൊരു പ്രതീക്ഷ നൽകുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു.
Sports
അറ്റ്ലാന്റ: ബ്രസീല്‍, ജര്‍മനി, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കു പിന്നാലെ സ്പെയിനും ബെല്‍ജിയവും ഫിഫ 2026 ലോകകപ്പ് കളത്തിലേക്ക്.
ലാ റോജ എന്നറിയപ്പെടുന്ന, 2010 ലോകകപ്പ് ജേതാക്കളായ സ്പെയിന് ഗ്രൂപ്പ് എച്ചില് തങ്ങളുടെ ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കിക്കോഫ്.
പരിക്കേറ്റു വിശ്രമത്തിലായിരുന്ന കൗമാര സൂപ്പര്‍ താരം ലാമിന് യമാല്‍ കളത്തിലേക്കു തിരിച്ചെത്തുമോ എന്നതാണ് സ്പെയിന് ഇറങ്ങുമ്പോഴുള്ള സുപ്രധാന ചോദ്യം. പരിക്കില്‍നിന്നു മുക്തനായ യമാല്‍, ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
അര്‍ധരാത്രി 12.30ന് വാഷിംഗ്ടണില്‍ നടക്കുന്ന മത്സരത്തില്‍ കെവിന് ഡി ബ്രൂയിന്റെ ബെല്‍ജിയം മുഹമ്മദ് സലയുടെ ഈജിപ്തിനെ നേരിടും. ഗ്രൂപ്പ് ജിയിലെ ചാമ്പ്യനെ നിശ്ചയിക്കുന്ന പോരാട്ടമാകുമോ ഇതെന്നതാണ് കണ്ടറിയേണ്ടത്.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിന് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
മൈക്കൽ ഒയർസബാലും പെഡ്രിയും ആണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. പെറു താരം പെഡ്രോ ഗലെസെയുടെ ഓൺ ഗോളും സ്പെയിന്റെ ഗോൾപട്ടികയിലുണ്ട്.
ജയ്റോ വെലെസ് ആണ് പെറുവിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ലോകകപ്പിന് ശേഷമെന്ന് സ്പെയിൻ മധ്യനിര താരം റോഡ്രി. ലോകകപ്പിൽ സ്പെയിൻ ടീമിനെ നയിക്കുന്നതിലാണ് ഇപ്പോൾ തന്റെ പൂർണ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ലെ ബാലണ്‍ ഡി ഓര് ജേതാവായ റോഡ്രിയുടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് താരം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ കേപ് വെർദെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന്റെ പ്രധാന കരുത്താണ് ഈ 29കാരൻ.
International
മാഡ്രിഡ്: മാതാപിതാക്കളെ വെടിവച്ചുകൊന്ന ഇരുപത്തഞ്ചുകാരൻ സ്പെയിനിൽ അറസ്റ്റിലായി. ഇയാളുടെ ഏഴു വയസുള്ള മകൻ അടക്കം നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തെക്കൻ സ്പെയിനിലെ എൽ എലിഡോ എന്ന ചെറു പട്ടണത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കൃത്യത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിന്നീട് പോലീസിനു കീഴടങ്ങുകയായിരുന്നു. പരിക്കേറ്റവരിൽ ഒന്നര വയസുള്ള കുഞ്ഞും ഉൾപ്പെടുന്നു.
NRI
ബെർലിൻ: സ്പെയിനിലെ അനധികൃത കുടിയേറ്റക്കാരെ ചേർത്തുപിടിച്ച് ഭരണകൂടം. അഞ്ച് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർക്ക് വർക്ക് പെർമിറ്റും താമസസൗകര്യവും നൽകാൻ പെഡ്രോ സാഞ്ചസ് സർക്കാർ തീരുമാനിച്ചു.
ഇതോടെ വൻതിരക്കാണ് സ്പെയിനിലെ സർക്കാർ ഓഫീസുകളിൽ കുടിയേറ്റക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്പെയിനിൽ നിയമപരമായ രേഖകൾ ലഭിച്ചു കഴിഞ്ഞാൽ, ഈ കുടിയേറ്റക്കാരിൽ നല്ലൊരു വിഭാഗം മെച്ചപ്പെട്ട ജോലിക്കും ജീവിതത്തിനുമായി ജർമനിയിലേക്ക് കടന്നുവരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം.
ഇത് അനധികൃത കുടിയേറ്റത്തിനു കാരണമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
NRI
മാഡ്രിഡ്: സ്പെയിനിലെ തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനും കുടിയേറ്റക്കാർക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനുമായി സർക്കാർ നടത്തിയിരിക്കുന്ന വലിയ ഒരു ചുവടുവയ്പ്പാണ് ഇത്.
1. തൊഴിൽ ക്ഷാമം: കൃഷി, നിർമാണം, ടൂറിസം തുടങ്ങിയ മേഖലകളിൽ സ്പെയിൻ വലിയ രീതിയിലുള്ള തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്.
നിലവിൽ രേഖകളില്ലാതെ ജോലി ചെയ്യുന്നവരെ നിയമപരമായ പരിധിയിൽ കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് അത് ഗുണകരമാകും.
സാമൂഹിക സുരക്ഷ: കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുന്നതിലൂടെ അവർക്ക് കൃത്യമായ ശമ്പളവും ഇൻഷുറൻസും മറ്റ് സാമൂഹിക ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സാധിക്കും.
2. അപേക്ഷിക്കാനുള്ള യോഗ്യതകൾ:
താമസം: കുറഞ്ഞത് അഞ്ച് മാസമായി സ്പെയിനിൽ താമസിക്കുന്നു എന്ന് തെളിയിക്കുന്ന രേഖകൾ (ഉദാഹരണത്തിന്: മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, വാടക കരാറുകൾ, അല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകൾ).
ക്രിമിനൽ പശ്ചാത്തലം: സ്പെയിനിലോ സ്വന്തം രാജ്യത്തോ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്.
പ്രായം: പ്രായപൂർത്തിയായവർക്കും കുട്ടികൾക്കും ഈ നിയമം ബാധകമാണ്.
3. നടപടിക്രമങ്ങൾ:
അപേക്ഷാ കാലയളവ്: ഏപ്രിൽ 16 മുതൽ ജൂൺ അവസാനം വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഈ നിശ്ചിത സമയത്തിനുള്ളിൽ തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.
റെസിഡൻസ് പെർമിറ്റ്: ആദ്യഘട്ടത്തിൽ നൽകുന്ന ഒരു വർഷത്തെ പെർമിറ്റ് കാലാവധി കഴിയുമ്പോൾ നിബന്ധനകൾക്ക് വിധേയമായി പുതുക്കാൻ സാധിക്കും.
4. നേട്ടങ്ങൾ:
നിയമപരമായ ജോലി: കമ്പനികൾക്ക് ഇവരെ ഔദ്യോഗികമായി ജോലിക്ക് നിയമിക്കാൻ സാധിക്കും.
യാത്രാ അനുമതി: റെസിഡൻസ് പെർമിറ്റ് ലഭിക്കുന്നതോടെ ഇവർക്ക് ഷെങ്കൻ രാജ്യങ്ങൾക്കുള്ളിൽ യാത്ര ചെയ്യാനും സ്വന്തം നാട്ടിലേക്ക് പോയി വരാനും നിയമപരമായ തടസങ്ങൾ ഉണ്ടാവില്ല.
നികുതി: ഇവർ ഔദ്യോഗികമായി നികുതി അടച്ചു തുടങ്ങുന്നത് സ്പെയിനിന്റെ ഖജനാവിനും ഗുണകരമാകും.
ഈ പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ അപേക്ഷാ ഫോമുകൾക്കും മറ്റ് വിവരങ്ങൾക്കുമായി സ്പെയിനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെയോ (Ministry of Interior) ഇമിഗ്രേഷൻ വിഭാഗത്തിന്റെയോ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
International
മാഡ്രിഡ്: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് സ്പെയിൻ. ഇറാനെതിരായ ആക്രമണങ്ങൾക്ക് സ്പെയിനിലെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന മുൻ തീരുമാനത്തിന് പിന്നാലെയാണ് വ്യോമപാതയും നിരോധിച്ചുകൊണ്ട് സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് നിലപാട് കടുപ്പിച്ചത്.
ഇറാനിലെ സൈനിക നടപടികൾക്കായി സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ച് വ്യോമപാത ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇറാനെതിരായ യുദ്ധം "തികച്ചും നിയമവിരുദ്ധവും അനീതിയുമാണ്" എന്നാണ് സ്പെയിനിന്റെ ഔദ്യോഗിക നിലപാട്.
സ്പെയിനിന്റെ ഈ തീരുമാനം പശ്ചിമേഷ്യയിലേക്കുള്ള അമേരിക്കൻ വിമാനങ്ങളുടെ ഗതാഗതം സങ്കീർണമാക്കും. വിമാനങ്ങൾ മറ്റ് ദൈർഘ്യമേറിയ റൂട്ടുകൾ വഴി തിരിച്ചുവിടേണ്ടി വരുന്നത് ഇന്ധനച്ചെലവും യാത്രാസമയവും വർധിപ്പിക്കും.
International
മാഡ്രിഡ്: ഇറാനിലെ ഇസ്രയേൽ-യുഎസ് സൈനിക നടപടിയെ വീണ്ടും വിമർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്. ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണിത്.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വച്ചുകൊണ്ടുള്ള മരണക്കളിയാണിതെന്നും (റഷ്യൻ റൗലറ്റ്) പെദ്രോ സാഞ്ചസ് പറഞ്ഞു. സ്പെയിനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനെതിരായ ആക്രമണങ്ങളിൽ സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കാത്തതിനെത്തുടർന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനു പിന്നാലെയാണ് പെദ്രോ സാഞ്ചസ് നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയത്.
“ആരുടെയെങ്കിലും പ്രതികാര നടപടി ഭയന്ന്, ലോകത്തിന് ദോഷകരവും രാജ്യത്തിന്റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വിരുദ്ധവുമായ ഒരു കാര്യത്തിലും ഞങ്ങൾ പങ്കാളികളാകാൻ പോകുന്നില്ല”- സാഞ്ചസ് പറഞ്ഞു. ഇറാനു നേർക്കുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണെന്ന് സാഞ്ചസ് വിശേഷിപ്പിച്ചു.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും മുമ്പ് അമേരിക്ക ഇടപെടലുകൾ നടത്തിയതിന് സമാനമായി, ഇറാനിലെ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിൽ മറ്റൊരു ചെലവേറിയ സൈനിക നടപടിയിലേക്ക് നയിച്ചേക്കാം. സ്പെയിനിന്റെ നിലപാട് യുദ്ധം വേണ്ട എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെയും സ്പെയിൻ തുറന്നെതിർത്തിരുന്നു. വെനസ്വേലയ്ക്കെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തിനെതിരേയും സ്പെയിൻ ശക്തമായ നിലപാടെടുത്തിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന്, സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
"ഞങ്ങൾ സ്പെയിനുമായുള്ള എല്ലാ വ്യാപാരവും അവസാനിപ്പിക്കാൻ പോവുകയാണ്. അവരുമായി ഞങ്ങൾക്ക് യാതൊരു ബന്ധവും വേണ്ട" ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്പെയിനിൽ നിന്നുള്ള ഇറക്കുമതിക്ക് വലിയ തോതിൽ നികുതി ഏർപ്പെടുത്താൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കായി സ്പെയിനിലെ റോട്ട, മൊറോൺ വ്യോമ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായോ ഉഭയകക്ഷി കരാറുകൾക്ക് പുറത്തോ ഉള്ള ഒരു ആക്രമണത്തിനും തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നാണ് സ്പെയിനിന്റെ നിലപാട്.
തങ്ങളുടെ പരമാധികാരത്തിന് കീഴിലുള്ള സൈനിക താവളങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായ ആക്രമണങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബാരസ് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 15 യുഎസ് വിമാനങ്ങളാണ് മടങ്ങിയത്. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിലേക്കാണ് വിമാനങ്ങൾ തിരിച്ചുപോയത്.
വ്യാപാര കാര്യങ്ങൾ സ്പെയിൻ തനിയെയല്ല, മറിച്ച് യൂറോപ്യൻ യൂണിയൻ വഴിയാണ് തീരുമാനിക്കുന്നതെന്നും അതിനാൽ അമേരിക്കയ്ക്ക് ഏകപക്ഷീയമായി ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും സ്പെയിൻ ചൂണ്ടിക്കാട്ടി.
International
വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകളോട് വിയോജിച്ച യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് മേലുള്ള വ്യോമാക്രമണത്തെ പിന്തുണയ്ക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ പരസ്യമായി വിമർശിച്ച ട്രംപ്, സൈനിക താവളങ്ങൾ വിട്ടുനൽകാൻ വിസമ്മതിച്ച സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായും പ്രഖ്യാപിച്ചു.
ഇറാനിലെ 'ഭരണകൂട മാറ്റത്തിന്' വേണ്ടിയുള്ള സൈനിക നടപടികളിൽ പങ്കാളികളാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ താത്പര്യങ്ങൾക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് 'പ്രതിരോധ നടപടികൾ' മാത്രമേ സ്വീകരിക്കൂ എന്ന സ്റ്റാർമറുടെ നിലപാടിനെതിരെ ട്രംപ് രംഗത്തെത്തി. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള സുദൃഢമായ ബന്ധം ഇപ്പോൾ പഴയതുപോലെയല്ലെന്ന് പറഞ്ഞ ട്രംപ്, സ്റ്റാർമറുടെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു.
ഇറാൻ ഓപ്പറേഷനുകൾക്കായി തങ്ങളുടെ മണ്ണിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിന് തിരിച്ചടിയായി സ്പെയിനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും അമേരിക്ക നിർത്തിവെച്ചു. കൂടാതെ, സ്പെയിനിനെതിരെ പൂർണമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ അമേരിക്കയുടെ ആക്രമണാത്മകമായ നീക്കങ്ങൾക്കെതിരെ യൂറോപ്യൻ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നതായാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
International
മാഡ്രിഡ്: ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ്.
സ്പെയിൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ 15 യുഎസ് വിമാനങ്ങൾ സൈനിക താവളങ്ങൾ വിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെക്കൻ സ്പെയിനിലെ റോട്ട, മൊറോൺ സൈനിക താവളങ്ങളിലുണ്ടായിരുന്ന യുഎസ് വിമാനങ്ങളാണ് രാജ്യം വിട്ടത്.
ഇറാനെതിരായ ആക്രമണങ്ങളിൽ ജോസ് മാനുവൽ അൽബാരസ് അപലപിച്ചു. അതേസമയം ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ ആദ്യം വിസമ്മതിച്ച ബ്രിട്ടൺ പിന്നീട് നിലപാട് തിരുത്തിയിരുന്നു.
ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതിരോധത്തിനായി സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ സ്പെയിനിന്റെ നിലപാട് യുഎസുമായുള്ള ബന്ധം വഷളാക്കുമെന്നാണ് വിലയിരുത്തൽ.
Sports
ദോഹ: 2026 ഫൈനല്‍സിമ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. 2024 യൂറോ ചാമ്പ്യന്മാരായ സ്പെയിനും 2024 കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മിലാണ് ഫൈനല്‍സിമ പോരാട്ടം.
മാര്‍ച്ച് 27ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഭൂഖണ്ഡാന്തര കിരീടപോരാട്ടം. നിലവിലെ ഫൈനല്‍സിമ ജേതാക്കളാണ് അര്‍ജന്റീന.
ഫൈനല്സിമയ്ക്കൊപ്പം ഖത്തറില്‍ ഫുട്ബോള്‍ ഫെസ്റ്റിവലും അരങ്ങേറും. അര്‍ജന്റീനയ്ക്കും സ്പെയിനിനുമൊപ്പം ഈജിപ്ത്, സൗദി അറേബ്യ, സെര്‍ബിയ, ഖത്തര്‍ ടീമുകളും മാര്‍ച്ച് 26 മുതല്‍ 31വരെ അരങ്ങേറുന്ന 2026 ഫുട്ബോള്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കും.
Sports
ഭുവനേശ്വർ: എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി. ഷൂട്ടൗട്ടിൽ സ്പെയിൻ 4-3ന് ഇന്ത്യയെ പരാജയപ്പെടുത്തി.
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ നേടി തുല്ല്യത പാലിച്ചു. തുടർന്ന് ഷൂട്ടൗട്ടിൽ വിജയിയെ നിർണയിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ നാലാം മത്സരം.
Sports
ഹൊബാർട്ട്: എഫ്ഐഎച്ച് പ്രോ ലീഗ് മത്സരത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് പരാജയം. 0-2ന് സ്പെയിൻ ഇന്ത്യയെ പരാജയപ്പെടുത്തി. തുടർച്ചയായി സമ്മർദം സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ ഇന്ത്യൻ സംഘത്തിന് സാധിച്ചില്ല.
അതേസമയം ലഭിച്ച അവസരം വിനിയോഗിച്ച് ഇഗ്നാസിയോ അബാജോ (6), ഇഗ്നാസിയോ കോബോസ് (36) മിനിറ്റുകളിൽ സ്പെയിനിനായി സ്കോർ ചെയ്തു. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
International
ദുബായ്: 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.
ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയ നിയന്ത്രിക്കാന്‍ വൈകാതെ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sports
സ്പെയിൻ: 2030 ലോകകപ്പ് ഫുട്ബോൾ ഫൈനലിന് സ്പെയിൻ ആതിഥേയത്വം വഹിക്കുമെന്ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് വ്യക്തമാക്കി.
സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ ഫൈനൽ മത്സരം എവിടെ നടത്തുമെന്ന് ഫിഫ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ മത്സരം സ്പെയിനിൽ നടക്കുമെന്ന് വ്യക്തമാക്കിയ റാഫേൽ ലൂസാൻ ഏത് വേദിയിലാണ് കിരീട പോരാട്ടം നടക്കുകയെന്ന് പറഞ്ഞില്ല. മാധ്യമ പരിപാടിയിലായിരുന്നു ലൂസാൻ ഇക്കാര്യം സൂചിപ്പിച്ചത്.