അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ സ്പാനിഷ് ടീമിന്റെ വന്പൻ ജയം. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കുഞ്ഞന്മാരായ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ ഇന്നലെ രാത്രിയിൽ അരങ്ങേറിയ മത്സരത്തിൽ സൗദി അറേബ്യയെ ഗോളിൽ മുക്കി. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സ്പെയിൻ ജയമാഘോഷിച്ചു.
കൗമാര സൂപ്പർ താരം ലാമിൻ യമാലിനെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാ ലാ റോജ എന്നറിയപ്പെടുന്ന സ്പെയിൻ കിക്കോഫിനെത്തിയത്. അതിന്റെ ഫലം 10-ാം മിനിറ്റിൽ കണ്ടു. മൈക്കൽ ഒയർസബാലിന്റെ അസിസ്റ്റിൽ ലാമിൻ യമാൽ ഉജ്വലമായ ഫിനിഷിംഗിലൂടെ സ്പെയിനെ മുന്നിലെത്തിച്ചു.
21-ാം മിനിറ്റിൽ ഒയർസബാലിന്റെ ഗോൾ. ലാപോർട്ടെയുടെ അസിസ്റ്റിലായിരുന്നു ഗോളിന്റെ പിറവി. 24-ാം മിനിറ്റിൽ വീണ്ടും ഒയർസബാൽ സൗദി ഗോൾവല കുലുക്കി. ഇത്തവണ അസിസ്റ്റ് നൽകിയത് ഡാനി ഓൾമോ.
രണ്ടാം പകുതി തുടങ്ങിയപ്പോൾ സൗദിയുടെ ഹസൻ തംബാക്തി (49-ാം മിനിറ്റ്) സ്വന്തം വലയിൽ പന്ത് നിക്ഷേപിച്ചു. പിന്നീട് ഗോൾ പിറന്നില്ല. അതോടെ 4-0നു ജയിച്ച് സ്പെയിൻ കളം വിട്ടു.