ഉച്ചഭക്ഷണത്തിൽ അലക്കുപൊടി കലർത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ.
പാറ്റ്ന: ബിഹാറിലെ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം അലക്കുപൊടി കലർത്തിയതിനെത്തുടർന്ന് 34 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളന്ദയിലെ പരാസിയിലുള്ള ഒരു മിഡിൽ സ്കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഭക്ഷണം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സ്കൂളിലെ അടുക്കളയിൽ ഉപ്പിന്റെയും അലക്കുപൊടിയുടെയും കുപ്പികൾ അടുത്തടുത്തായാണു വച്ചിരുന്നത്. സോയാബീനും ഉരുളക്കിഴങ്ങും ചേർന്ന കറിയും ചോറും ഉൾപ്പെട്ട ഉച്ചഭക്ഷണത്തിൽ ഉപ്പ് കുറവാണെന്ന് ചില വിദ്യാർഥികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പാചകക്കാരൻ ഉപ്പാണെന്നു കരുതി ഭക്ഷണത്തിൽ അലക്കുപൊടി ചേർക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു.
ഇതിനെക്കാൾ ലജ്ജാകരമായി മറ്റെന്തുണ്ടെന്നാണ് സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രതികരിച്ചത്. ബിഹാറിലെ ഗ്രാമീണ വികസന മന്ത്രി ശ്രാവൺ കുമാർ ആശുപത്രിയിൽ വിദ്യാർഥികളെ സന്ദർശിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Tags : WashingPowder Instead Salt lunch Bihar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash