പ്രതീകാത്മക ചിത്രം
തൊടുപുഴ: വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ തകര്‍ത്തു.
ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് കൊടുംക്രൂരതയ്ക്ക് കാരണം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
തൊടുപുഴയിലെ ഗ്രാന്റിസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആൻഡ് ലാപ്ടോപ്പ് സര്‍വീസ് കോഴ്സ് പഠിക്കാനാണ് വിദ്യാര്‍ഥി സ്ഥാപനത്തില്‍ എത്തിയത്. വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്.
ഇതില്‍ മൂന്നു പേര് സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അധ്യാപകന് കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ സ്ഥാപനത്തിലേക്ക് കയറിയത് തടസപ്പെടുത്തി ജീവനക്കാര്‍ രംഗത്തെത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. എന്നാല്‍ ഓഫീസില്‍ ചര്‍ച്ച നടക്കുന്നതിനിടെ പിന്നെയും ജീവനക്കാരും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജീവനക്കാരന് മര്‍ദനമേറ്റു.
വിദ്യാര്‍ഥിയെ മര്‍ദിച്ച വിവരം ആരും അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞപ്പോള്‍ത്തന്നെ നടപടി എടുത്തെന്നും അധികൃതര്‍ പറഞ്ഞു. ഹോസ്റ്റല്‍ പരിശോധിച്ചപ്പോള്‍ ലഹരി ഉത്പ്പന്നങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമാക്കി.
ലഹരി ഉപയോഗത്തിന്റെ വീഡിയോ അധ്യാപകനു ലഭിച്ച കാര്യം കുറ്റാരോപിതന് അറിഞ്ഞതെങ്ങനെയെന്നും അന്വേഷിക്കും. വിദ്യാര്‍ഥിക്ക് നീതി ലഭിക്കുന്നതിനു എല്ലാ സഹായവും നല്‍കുമെന്ന് ഗ്രാന്റിസ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ മാഹിന്‍ മഹമ്മദ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ മറ്റു രണ്ട് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും സ്ഥാപന അധികൃതര്‍ വ്യക്തമാക്കി.
Tags : Classmates Destroy Student Reported Drug Teachers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash