പ്രതീകാത്മക ചിത്രം
പാറ്റ്ന: സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം അബദ്ധത്തിൽ സോപ്പുപൊടി ചേർത്തതിനെത്തുടർന്ന് 34 വിദ്യാർഥികൾ ആശുപത്രിയിലായി. ബിഹാറിലെ നളന്ദ ജില്ലയിലെ പാർസ സ്കൂളിലാണ് സംഭവം.
ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ശക്തമായ ഛർദിയും വയറുവേദനയുമുണ്ടാകുകയായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കഴിച്ച ഭക്ഷണത്തിന് സോപ്പുപൊടിയുടെ മണമുണ്ടായിരുന്നതായി കുട്ടികൾ പറഞ്ഞു.
ബിഹാർഷെരിഫ് സദർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കുട്ടികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കിയതായും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നളന്ദ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹേംചന്ദ്ര പ്രതികരിച്ചു.
സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ഒരു സന്നദ്ധ സംഘടനയാണ്. ഈ ഭക്ഷണം മറ്റൊരു സ്കൂളിൽ നിന്നാണ് കൊണ്ടുവന്നതെന്ന് ഒരു അധ്യാപകൻ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉച്ചഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിനെ തുടർന്ന് ചില വിദ്യാർഥികൾ ആവശ്യപ്പെട്ടതനുസരിച്ച്, ഉപ്പാണെന്നു തെറ്റിദ്ധരിച്ച് അധ്യാപകർ സോപ്പുപൊടി നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭക്ഷണം കഴിച്ചയുടൻ തന്നെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കൂടുതൽ കുട്ടികൾ ഛർദിക്കാൻ തുടങ്ങിയതോടെ അധ്യാപകർ ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Tags : Soap SoapPowder School Lunch Children Hospitalized