Kerala
കൊച്ചി: നാടകപഠനവും പരിശീലനവും കുട്ടികളുടെ വ്യക്തിത്വത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന് പ്രമുഖ നാടകസംവിധായകനും നടനുമായ പ്രഫ.ചന്ദ്രദാസൻ.
കെസിബിസി മീഡിയ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കാനും സർഗാത്മക വ്യക്തികളാക്കി അവരെ മാറ്റാനും കൂടുതൽ വേദികൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കൽ, ക്യാമ്പ് ഡയറക്ടർ ഡോ. തോമസ് പനക്കളം, ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
‘നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം’എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഷേർളി സോമസുന്ദരം, വർഗീസ് പനക്കളം, ഡോ. തോ മസ് പനക്കളം, ടി.എം. ഏബ്രഹാം, ഗിരീഷ് സോപാനം, അമൽരാജ് ദേവ്, ഡോ.തോമസ് പനക്കളം, പൗളി വിത്സൺ, എം.എസ്. ശിവകുമാർ , ഡോ. സണ്ണി സെബാസ്റ്റ്യൻ, മിനോൺ ജോൺ, സിജോ ആന്റണി, കെ. കരുൺ തുടങ്ങിയവരാണു സെഷനുകൾ നയിക്കുന്നത്. ശില്പശാല 22ന് സമാപിക്കും.
SUNDAY DEEPIKA
സിനിമാക്കമ്പം മൂത്ത് ജോലി രാജിവച്ച് ചെന്നൈയിൽനിന്ന് വീട്ടിലെത്തിയ മകനോട് അപ്പൻ പറഞ്ഞു: "അഭിനയത്തോടുള്ള നിന്റെ അഭിവാഞ്ഛ എനിക്ക് മനസിലാവുന്നുണ്ട്. ഒരുവർഷം സമയം ഞാൻ നിനക്കു തരും. അതിനുള്ളിൽ നീയതു തെളിയിക്കണം. അല്ലേൽ തിരിച്ച് ജോലിയിൽ ജോയിൻ ചെയ്യണം.' അവനത് അക്ഷരംപ്രതി അനുസരിച്ചു. എബിസിഡി എന്ന സിനിമയിൽ മികവുതെളിയിച്ചു.
തുടർന്ന് ഇറങ്ങിയ എന്ന് നിന്റെ മൊയ്തീനിലൂടെ കേരളക്കര അവനെ ഏറ്റെടുത്തു- മലയാളിയുടെ സ്വന്തം ടൊവിനോ തോമസായി. കാലം കടന്നുപോയി. പിന്നെ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിൽ അവർ അപ്പനും മകനുമായി അഭിനയിച്ചു! ഇപ്പോഴിതാ "അതിരടി 'യിൽ ടൊവിനോയുടെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ മകൻ തഹാനും.
കല്ലേറ്റുംകരയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക്
കലേറ്റുംകര ഇളങ്കുന്നപ്പുഴ ഇല്ലിക്കൽ തോമസിന്റെയും മറിയത്തിന്റെയും ആറാമത്തെ മകനായ തോമസ് അഭിഭാഷകവൃത്തി ആരംഭിച്ചതോടെയാണ് ഇരിങ്ങാലക്കുടയിലേക്ക് കൂടുമാറിയത് . 1983ല്‍ ചിറ്റിലപ്പള്ളി തൊമ്മാന സെബാസ്റ്റ്യന്റെ മകൾ ഷീലയെ വിവാഹം ചെയ്തതോടെ ഇരിങ്ങാലക്കുടിയിൽ സ്ഥലം വാങ്ങി വീട് വച്ചു. വർഷം 43 പിന്നിട്ടിട്ടും തോമസ് വക്കീലും പ്രിയതമയും മക്കളായ ടിംഗ്സ്റ്റണും ടൊവിനോയും കുടുംബസമേതം ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസം.
മൂത്തമകൾ ധന്യയെ മൂക്കന്നൂർ മൂലൻ സെബാസ്റ്റ്യന്റെ മകൻ അഡ്വ. ലിയോ വിവാഹം ചെയ്തു. പണവും സെലിബ്രിറ്റി സ്റ്റാറ്റസും എല്ലാം കൈവന്നിട്ടും ഇപ്പോഴും ഈ കുടുംബം ഒരുമിച്ചു തന്നെ. ഒരിക്കൽ ഒരഭി മുഖത്തിൽ ടൊവിനോ പറഞ്ഞത് "ഇപ്പോഴും ഞങ്ങളുടെ ഗൃഹനാഥൻ അപ്പൻ തന്നെയാണ്. അപ്പന്റെ മക്കളായിത്തന്നെ നിൽക്കാനാണ് എനിക്കും ചേട്ടനും ഇഷ്ടം' എന്നായിരുന്നു.
നിഷ്ഠയും സ്വാതന്ത്ര്യവും
അല്പം കാർക്കശ്യത്തോടെയും നിഷ്ഠയോടെയുമാണ് വക്കീലും ഭാര്യയും മക്കളെ വളർത്തിയിരുന്നത്. എങ്കിലും ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മക്കളോടൊപ്പം ചെലവിടാൻ ഇവർ സമയം കണ്ടെത്തിയിരുന്നു. പത്താംതരംവരെ ആൺമക്കൾ ഇരിങ്ങാലക്കുട ഡോൺബോസ്കോയിലും മകൾ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലുമായിരുന്നു പഠനം. മകൾ ബിരുദവും ബിഎഡും കഴിഞ്ഞ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ആൺമക്കൾ രണ്ടുപേരും എൻജിനീയർമാരായി.
സിനിമാ ഭ്രമം
ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിലെ സ്കൂൾ കാലം മുതൽതന്നെ ടൊവിനോയ്ക്ക് സിനിമാമോഹം ഉണ്ടെങ്കിലും സെന്റ് മേരീസിലെ പ്ലസ്ടുക്കാലത്താണ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അങ്കുരിച്ചത്. പക്ഷേ, എൻജിനീയറിംഗ് കഴിഞ്ഞപ്പോഴാണ് വീട്ടിൽ വിവരംപറഞ്ഞത്. സിനിമയെന്ന വലിയ ലോകത്ത് തന്റെ മകൻവിജയിക്കുമോയെന്നായിരുന്നു വക്കീലിന്റെ ആശങ്ക.
അതുകൊണ്ടുതന്നെ ആദ്യമെല്ലാം നിരുത്സാഹപ്പെടുത്തി. ഒരിക്കൽ വക്കീൽ പറഞ്ഞു: "എനിക്ക് കലയോടോ അഭിനയത്തോടോ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവന്റെ ഇഷ്ടത്തിനു ഫ്രീയായിവിട്ടാൽ അവനൊരു സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായില്ലെങ്കിലോ. അവൻ തോറ്റുപോകരുതെന്ന ആഗ്രഹം കൊണ്ടാ, ശരിക്കും പേടിച്ചിട്ടാ. അപ്പോഴെല്ലാം അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ ചേട്ടനോട് പറയുമായിരുന്നു. പലപ്പോഴും പൈസയും ചേട്ടന്റെ കൈയിൽ നൽകുമായിരുന്നു.'
പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സിനിമയിൽ അവൻ തന്റേതായ ഇടം കണ്ടെത്തി. പതുക്കെ പതുക്കെ നായക പദവിയിലെത്തി. 2024ൽ പുറത്തിറങ്ങിയ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ നായകനായ സിനിമയുടെ കാസ്റ്റിംഗ് സമയത്ത് ഡയറക്ടർ ഡാർവിൻ കുര്യാക്കോസ് വക്കീലിനോട് പറഞ്ഞു: നായകന്റെ അപ്പനായി വേറെ ആരെയും നോക്കുന്നില്ല, അപ്പച്ചൻതന്നെ അഭിനയിക്കണം. അങ്ങനെയാണ് അത് സംഭവിച്ചത്.
ബെറ്റർ ഹാഫ്
സ്നേഹ വാത്സല്യങ്ങളുടെ നിറനിലാവാണ് ഷീല എന്ന അമ്മ. ലോകത്തിന്റെ ഏതു കോണിലായാലും ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ ഓടിയെത്തുന്നത് ഭാര്യയെയും മക്കളെയും കാണാൻ മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം നുകരാൻകൂടിയാണ്. മറ്റു മക്കളും അങ്ങനെതന്നെ.
തോമസ് വക്കീൽ പറഞ്ഞു: " 43 വർഷമായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് . ഒരു ദിവസം പോലും പിണങ്ങി നിൽക്കേണ്ടിവന്നിട്ടില്ല. പിണക്കങ്ങൾ മിനിറ്റുകൾ കൊണ്ട് മായും. അത് എന്റെയല്ല അവളുടെ കഴിവാണ്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ആൾരൂപമാണ് അവൾ. അതുകൊണ്ടുതന്നെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും അവൾ ജീവനാണ്. സ്നേഹപ്രകടനങ്ങൾ എല്ലാം അവളോടാണ്. അവൾ തിരിച്ചും. ബിരുദധാരിയാണ് അവൾ. പക്ഷേ, ജോലിയെക്കാൾ മഹത്തരമാണ് ഹോം മേക്കിംഗ്. അതൊരു ചില്ലറ ജോലിയോ ഉത്തരവാദിത്വമോ അല്ല എന്നാണ് എന്റെ വിശ്വാസം. അമ്മയാണല്ലോ വീടിന്റെ വിളക്ക്.
അതുകൊണ്ടുതന്നെ ഞാൻ വാങ്ങുന്ന സ്ഥലങ്ങളെല്ലാം പകുതി അവളുടെ പേരിലാണ്. ഇപ്പോഴും ഞാൻ തോട്ടങ്ങളിൽ പോയി ജാതിക്കയും പത്രിയും പറിക്കും. 700 ഓളം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. ഡ്രിപ് ഇറിഗേഷൻ സിസ്റ്റം ചെയ്തിട്ടുണ്ടെങ്കിലും പരമാവധി ദിനങ്ങളിൽ ഞാൻ രണ്ടുനേരം പോയി നനയ്ക്കും. ദിനചര്യ ക്രമീകരിക്കുന്നതിൽ അവളുടെ പങ്ക് വളരെ വലുതാണ്. അല്ലെങ്കിൽ പ്രാക്ടീസിനിടയിലും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാം മാനേജ് ചെയ്യുക സാധ്യമല്ല.'
ഒരുമ, ഒറ്റക്കെട്ട്
കോവിഡ്കാലത്താണ് ഇരിങ്ങാലക്കുട പട്ടണത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ് ചെടികളും പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രകൃതിയോടിണങ്ങിയ കുറച്ചുകൂടി വലിയൊരു വീടു വച്ചാലോയെന്ന് ടൊവി അപ്പനോടു ചോദിക്കുന്നത്. ചേട്ടനും അനുജനും ഒറ്റ കോമ്പൗണ്ടിൽ വീടുകൾ. ജിം, നീന്തൽക്കുളം, ഗാർഡൻ, ഹോം തിയറ്റർ തുടങ്ങിയവയെല്ലാം കോമൺ. കല്ലേറ്റുംകരയിലെ തറവാട്ടുപറമ്പിൽ വീടുപണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു വീടുകളുടെയും ഒന്നാംനില പൂർത്തിയായിക്കഴിഞ്ഞു. രണ്ടു വീടുകളും തമ്മിലുള്ള അകലം വെറും 20 അടി മാത്രം. ഇടയിൽ മതിലുകളും ഇല്ല. അപ്പനും അമ്മയ്ക്കും രണ്ടിടത്തും ഒരേപോലെ താമസിക്കാൻ സൗകര്യമൊരുക്കുന്നു.
വിശേഷങ്ങൾ, വിനോദം
വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്കെല്ലാം ഇവർ ഒത്തുകൂടുമെങ്കിലും ക്രിസ്മസ്, ഈസ്റ്റർ, ഓണം, ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ എന്നിവയ്ക്ക് ഇവരെല്ലാം വീട്ടിൽ ഉണ്ടാകും. ഷൂട്ടിംഗ് തിരക്കുമൂലം ടൊവിനോയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മകളുടെ കുടുംബം ഉൾപ്പെടെ എല്ലാവരും ഭക്ഷണവും പായ്ക്കുചെയ്ത് ടൊവി കേരളത്തിലെവിടെയാണെങ്കിലും അവിടെ എത്തും.
കഴിഞ്ഞ നാലു വർഷമായി സ്കൂൾ അവധിക്കാലത്ത് 10 -15 ദിവസം നീളുന്ന വിദേശ വിനോദയാത്രയും ഇവർ ഒരുമിച്ച് നടത്തുന്നു. ഇത്തവണ ടൊവിനോയൊഴികെ ബാക്കിയെല്ലാവരും ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോയിരിക്കുകയാണ്. ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഇത്തവണത്തെ ഡെസ്റ്റിനേഷനുകൾ. സ്പെയിനിലെ ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ വിയന്നയിൽ ഇവരോടൊപ്പം ചേരും. കഴിഞ്ഞതവണ ജോർജിയ, കസാക്കിസ്ഥാൻ, അൾജീരിയ എന്നിവിടങ്ങളിലായിരുന്നു വിനോദയാത്ര. മുൻപ് ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും.
മക്കൾ മൂവരും ഇതേ സ്നേഹത്തിലും സന്തോഷത്തിലും സൗഹാർദത്തിലും എക്കാലവും കഴിയണമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹവും പ്രാർഥനയും. മക്കൾക്കാകട്ടെ അപ്പന്റെയും അമ്മയുടെയും സ്നേഹത്തണലിൽ കഴിയാനും.
International
ബർലിൻ: കുട്ടികളെ പീഡിപ്പിച്ച ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ. 130 കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ജർമ്മനിയിലെ ബർലിനിനടുത്തുള്ള ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ ക്ലിനിക്കുകളിൽ ജോലി ചെയ്യുമ്പോഴാണ് പ്രതി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.
46 വയസുള്ള പ്രതി 12 വർഷത്തിലേറെയായി കുറ്റകൃത്യങ്ങൾ തുടരുകയായിരുന്നു. റാഥെനോവിലെയും നൗവെനിലെയും ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന പ്രതി 130 കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. 2013 ഡിസംബർ ഒന്നിനും കഴിഞ്ഞ വർഷം നവംബർ അഞ്ചിനുമിടയിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്നാണ് സൂചന.
റാഥെനോ ആശുപത്രിയിൽ ചികിത്സക്കായെത്തിയ കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും ശിശുരോഗ വിദഗ്ധൻ അറസ്റ്റിലായതും.
National
ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനം ലക്ഷ്യമിടുന്ന 22 ലക്ഷം വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തിയ നീറ്റ് പരീക്ഷാതട്ടിപ്പില് അനുനിമിഷം പുറത്തുവരുന്നത് ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗസ് പേപ്പർ എന്നപേരിൽ അറിയപ്പെടുന്ന ചോദ്യാവലി വ്യാപകമായി പ്രചരിച്ചതാണ് തട്ടിപ്പ് പുറത്തുവരുന്നതിന് കാരണം.
രാജസ്ഥാന് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) മറ്റ് അന്വേഷണ ഏജന്സികളം അന്വേഷിക്കുന്ന കേസിൽ സിബിഐയും ഇടപെട്ടുകഴിഞ്ഞു. സുരക്ഷാ മുൻകരുതലുകളെല്ലാം പാലിച്ചാണു ചോദ്യപേപ്പറുകള്‍ തയാറാക്കുകയും കൊണ്ടുപോകുകയും ചെയ്തിരുന്നതെന്ന് പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) പറയുന്നു. വാഹനത്തിന് ജിപിഎസ് നിരീക്ഷണം, ബയോമെട്രിക് സ്ഥിരീകരണം, എഐ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണം എന്നിവയുണ്ടായിട്ടും ചോദ്യപേപ്പര്‍ ചോരുകയായിരുന്നു.
പരീക്ഷയ്ക്ക് രണ്ടാഴ്ച മുന്‍പാണ് ഗസ് പേപ്പര്‍ ചോർന്നതെന്ന് അന്വേഷണച്ചുമതലയുള്ള രാജസ്ഥാന് എസ്ഒജി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഗസ് പേപ്പറിലെ നൂറിലേറെ ചോദ്യങ്ങള്‍, പ്രത്യേകിച്ചും കെമിട്രിയുടെയും ബയോളജിയുടെയും ചോദ്യങ്ങൾ നീറ്റ് പരീക്ഷയിലും ആവര്‍ത്തിച്ചു. ബയോളജിയിലെ 90 ചോദ്യങ്ങളും അതേപടി നീറ്റ് പരീക്ഷയിൽ ഉണ്ടായിരുന്നു. കെമിസ്ട്രിയില്‍ 45 ചോദ്യങ്ങളില്‍ 35 എണ്ണവും ഗസ്പേപ്പറില്നിന്നായിരുന്നു.
അതേസമയം പുതിയ പരീക്ഷാതീയതി, അഡ്മിറ്റ് കാര്‍ഡ്, പരീക്ഷാകേന്ദ്രം, കൗണ്‍സലിംഗ് സമയക്രമം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള എന്ടിഎയാകട്ടെ കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടുമില്ല.
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസിലാണു ചോദ്യപേപ്പർ അച്ചടിച്ചത്. ഈ ഘട്ടത്തിലാകാം ചോർച്ചയെന്നു വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീറ്റ് കോച്ചിംഗ് സെന്ററുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന രാജസ്ഥാനിലെ സീക്കറിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ചോദ്യാവലി എത്തുകയായിരുന്നു.
നാസിക് പ്രസിലെ ജീവനക്കാരിൽ ഒരാളെയെങ്കിലും സംശയിക്കാമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇവിടെനിന്ന് ഹരിയാന ഗുരുഗ്രാമിലെ ഒരു ഡോക്ടറുടെ കൈവശം ഇവയെത്തി. ഈ ഡോക്ടറിൽനിന്ന് ജയ്പുർ സ്വദേശി ഇതു വാങ്ങി.
സീക്കറിലെ കോച്ചിംഗ് സെന്ററുകളുമായി ചേർന്നുപ്രവർത്തിക്കുന്ന, എംബിബിഎസ് പ്രവേശനത്തിന് കൗൺസലിംഗ് നൽകുന്ന രാകേഷ് കുമാർ എന്നായാൾക്ക് ജയ്പുർ സ്വദേശി ഇതു നൽകുകയായിരുന്നു. രാകേഷ് കുമാർ ഇത് അദ്ദേഹത്തിന്റെ സഹായിയും കേരളത്തിലെ എംബിബിഎസ് വിദ്യാർഥിയുമായ ഒരാൾക്കു നൽകി.
ഈ വിദ്യാർഥിയുടെ പിതാവ് സീക്കറിലെ കോച്ചിംഗ് സെന്ററിനു സമീപം പേയിംഗ് ഗെസ്റ്റ് സംവിധാനം നൽകുന്നയാളാണ്. ചോദ്യാവലി പിതാവിന് അയച്ചുനൽകിയ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റലിലെ പെൺകുട്ടിക്ക് ഇതു കൈമാറണമെന്നു കാണിച്ച് അദ്ദേഹത്തിന് സന്ദേശവും അയച്ചു. പരീക്ഷയുടെ തലേദിവസമായിരുന്നു ഇത്. എംബിബിഎസ് വിദ്യാർഥിയും പെൺകുട്ടിയും തമ്മിൽ നേരത്തേ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം തനിക്കു ലഭിച്ച ചോദ്യാവലി ഹോസ്റ്റലിലെ എല്ലാ പെൺകുട്ടികൾക്കുമായി എംബിബിഎസ് വിദ്യാർഥിയുടെ അച്ഛൻ കൈമാറുകയായിരുന്നു. മാത്രമല്ല താൻ കൈമാറിയ ചോദ്യപേപ്പറിലെ എത്ര ചോദ്യങ്ങൾ നീറ്റ് പരീക്ഷയ്ക്ക് വന്നുവെന്ന് പരീക്ഷയ്ക്കുശേഷം ഇയാൾ കോച്ചിംഗ് സെന്ററിലെത്തി അധ്യാപകരോടു തിരക്കുകയും ചെയ്തു. ഇതോടെയാണു സംഭവം പുറത്താകുന്നതും അന്വേഷണം ത്വരിതപ്പെടുന്നതും.
കേരളത്തിലെ എംബിബിഎസ് വിദ്യാർഥിക്കു പുറമെ ഡല്‍ഹി, ജമ്മുകാഷ്മീര്‍, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോച്ചിംഗ് സെന്ററുകളിലും ചോദ്യാവലി എത്തിയിരുന്നു. 30,000 രൂപ മുതല്‍ 28 ലക്ഷം രൂപവരെ പല നിരക്കിലാണ് ഇടപാടുകൾ നടന്നത്. രാജസ്ഥാനിലെ നാഗൗറിലുള്ള ഒരു വിദ്യാര്‍ഥി പരീക്ഷയുടെ നാലു ദിവസം മുമ്പ് സീക്കറിലെത്തി 28 ലക്ഷം രൂപയ്ക്കാണു ചോദ്യാവലി സ്വന്തമാക്കിയത്.
Kerala
മലപ്പുറം: വെള്ളക്കെട്ടിൽ വീണ് ബന്ധുക്കളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിലുണ്ടായ സംഭവത്തിൽ മേൽമുറി ചേർതൊടി അഫ്സലിന്റെ മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് ഫഹ്ലാൻ (4) എന്നിവരാണു മരിച്ചത്.
സഹോദരിമാരുടെ മക്കളാണ് ഇവർ. പാറമടയിലെ വെള്ളക്കെട്ടിൽ കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
താമരശേരി: മലയാള സിനിമ ലോകത്ത് വലിയ വിജയമായി മാറിയ വാഴ 2 ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ചമലിലെ കുട്ടിത്താരങ്ങളായ അനന്ദുവിനെയും അഭിമന്യുവിനെയും ചമൽ ചൈതന്യ കുടുംബശ്രീ ആദരിച്ചു.250 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ചമലിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾ ഇരുവർക്കും മെമന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സെക്രട്ടറി ശരണ്യ ബിനു അധ്യക്ഷത വഹിച്ചു.
International
മെൽബൺ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന നാലു വനിതകളും ഒന്‍പതു കുട്ടികളും സിറിയയിൽനിന്ന് ഓസ്ട്രേലിയയിൽ മടങ്ങിയെത്തി.
ഒരു കുടുംബത്തിലെ അംഗങ്ങൾ എന്നു കരുതപ്പെടുന്ന മൂന്നു സ്ത്രീകളും എട്ടു കുട്ടികളും മെൽബണിലാണു വിമാനമിറങ്ങിയത്; മറ്റൊരു സ്ത്രീയും അവരുടെ കുട്ടിയും സിഡ്നിയിലും.
ഇവർക്കു മടങ്ങിയെത്താൻ സഹായം നല്‍കില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരുന്നു. ബന്ധുക്കളാണു യാത്രയ്ക്കാവശ്യമായ സഹായങ്ങൾ നടത്തിയത്.
മടങ്ങിയെത്തുന്നവരിൽ ചിലരെ അറസ്റ്റ് ചെയ്യുമെന്നും മറ്റുള്ളവർ അന്വേഷണം നേരിടേണ്ടിവരുമെന്നും പോലീസ് അറിയിച്ചിരുന്നു. സിഡ്നിയിലെത്തിയ സ്ത്രീയെ പോലീസ് വിമാനത്തിൽ കയറി അറസ്റ്റ് ചെയ്തു.
National
ലക്നോ: റീൽസെടുക്കാൻ വാട്ടർ ടാങ്കിനു മുകളിൽ കയറിയ വിദ്യാർഥികളെ വ്യോമസേന രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ട് കുട്ടികളെയാണ് വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്.
റീൽസ് ചിത്രീകരിക്കുന്നതിനായി അഞ്ച് കുട്ടികളാണ് ടാങ്കിന് മുകളിൽ കയറിയത്. ഇതിനിടെ ടാങ്കിലെ പടികൾ തകർന്നതോടെ മൂന്നുപേർ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിക്ക് ജീവൻ നഷ്ടമായെന്നും അധികൃതർ പറഞ്ഞു. ഇതോടെ രണ്ടു കുട്ടികൾ മുകളിൽ കുടുങ്ങിപ്പോകുകയായിരുന്നു.
തുടർന്ന് സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം സെൻട്രൽ എയർ കമാൻഡാണ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ എത്തിച്ചത്. പിന്നീട് രണ്ടുപേരെയും സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ കുളത്തിൽ വീണ് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. തുടർന്ന് അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കുട്ടികളുടെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ കുളിക്കാനായി കുളത്തിലിറങ്ങിയതകണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ കുടുംബങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
തൃശൂർ: കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ആണ് സംഭവം.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ചൂട് കാലാവസ്ഥ മാറുന്നതുവരെ കുട്ടികളെ നിർബന്ധിപ്പിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. വരാതിരിക്കുന്ന കുട്ടികൾക്ക്, അർഹമായ പോഷകാഹാരങ്ങൾ അവരുടെ വീട്ടിൽ എത്തിക്കണം. കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്കർ, സിസിലി ജോസഫ് എന്നിവരുടെ ഫുൾബഞ്ചിന്റേതാണ് ഉത്തരവ്.
കൃത്യമായ വായു സഞ്ചാരമില്ലാത്തതും ടിൻഷീറ്റ് മേൽക്കൂരയുള്ളതും സൗകര്യങ്ങൾ കുറവുള്ളതുമായ അങ്കണവാടികൾ പ്രവർത്തിക്കുന്നില്ല എന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഉറപ്പുവരുത്തണം. പകൽ 11 മുതൽ മൂന്ന് വരെ കുട്ടികളെ പുറത്ത് കളിക്കാൻ വിടാതെ കളികൾ രാവിലെയോ വൈകുന്നേരമോ മാത്രമായി നിജപ്പെടുത്തണം.
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി ഇടക്കിടെ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. മതിയായ ഭക്ഷണം ശുചിത്വ സൗകര്യങ്ങൾ, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തണം. കുഞ്ഞുങ്ങൾക്ക് ചൂട് താങ്ങാവുന്ന അവസ്ഥയല്ലെന്നും കാലാവസ്ഥ മാറുന്നതു വരെ അങ്കണവാടികൾക്ക് അവധി നൽകണമെന്നും മറ്റുമുള്ള പരാതികൾ കമ്മീഷൻ പരിഗണിച്ചാണ് ഉത്തരവ്.
Health
കുട്ടികളുടെ കഴുത്തിനു ചുറ്റും കക്ഷങ്ങളിലും കാണപ്പെടുന്ന കറുത്ത പാടുകൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ. കേവലം അഴുക്കായി കാണരുതെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമെന്നും ഡോക്ടർമാർ. എത്ര കഴുകിയാലും തേച്ചുരച്ചാലും മാറാത്ത ഇത്തരം പാടുകൾ അക്കാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് അറിയപ്പെടുന്നത്.
അമിതഭാരമുള്ള കുട്ടികളിലാണു സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. ചർമത്തിൽ വെൽവെറ്റ് പോലെ തോന്നിക്കുന്ന ഈ കറുപ്പ് നിറം ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതിന്റെ ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഇൻസുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്ത അവസ്ഥയാണിത്. ഇത് ഭാവിയിൽ കുട്ടിക്ക് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അക്കാന്തോസിസ് നൈഗ്രിക്കൻസ് ഒരു പകർവ്യാധിയോ നേരിട്ടു ദോഷകരമായ അവസ്ഥയോ അല്ല. എങ്കിലും ഇതിന്റെ പിന്നിലെ ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇൻസുലിൻ റെസിസ്റ്റൻസ് മറികടക്കാൻ സാധിക്കും. പഞ്ചസാരയുടെ ഉപയോഗം കുറച്ച് പ്രോട്ടീനും നാരുകളും അടങ്ങിയ പോഷകാഹാരങ്ങൾ ശീലമാക്കുകയാണ് ഇതിൽ പ്രധാനം.
വ്യായാമത്തിലൂടെ രക്തത്തിലെ ഗ്ലൂക്കോസിനെ ഊർജമായി മാറ്റാൻ പേശികളെ സഹായിക്കുന്നത് ഇൻസുലിന്റെ ആവശ്യം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതും ഈ ആരോഗ്യപ്രശ്നത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കും. കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
Kerala
തിരുവനന്തപുരം: വർക്കലയിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ മുതിർന്നവർ തമ്മിൽ കൈയാങ്കളി. വർക്കലയിൽ യുവതിയെയും മകനെയും അയൽവാസികളായ ദമ്പതികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശിനി ഷൈഫയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ റജീനയ്ക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു.
കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് അയൽവാസികളായ റജീനയും ഭർത്താവും ചേർന്ന് ഷൈഫയെയും മകനെയും ആക്രമിച്ചത്. തർക്കം രൂക്ഷമായതോടെ റജീനയുടെ ഭർത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ ഷൈഫ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ഷൈഫ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസികൾ തമ്മിലുള്ള ചെറിയ തർക്കം വധശ്രമത്തിന് സമാനമായ ആക്രമണത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശം.
International
ആഥൻസ്: പതിനഞ്ചിനു താഴെ പ്രായമുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് ഗ്രീക്ക് ഭരണകൂടം അറിയിച്ചു. ഇതിനുള്ള ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും.അടുത്ത ജനുവരി ഒന്നിനു നിയമം പ്രാബല്യത്തിലാകും.
ഫേസ്ബുക്ക്, ടിക്ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കു നിരോധനം ബാധകമായിരിക്കും. യുട്യൂബ്, വാട്ട്സാപ്പ്, വൈബർ, മെസഞ്ചർ തുടങ്ങിയ വീഡിയോ സ്ട്രീമിംഗ്, മെസേജിംഗ് ആപ്പുകളെ ഒഴിവാക്കും.
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ പതിനഞ്ചിനു താഴെ പ്രായമുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സോഷ്യൽ മീഡിയ കന്പനികൾക്കാണ്.
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, അടിമത്തം എന്നിവയ്ക്കു കാരണമാകുന്നതിനാലാണ് നടപടിയെന്നു ഗ്രീക്ക് പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോതാക്കീസ് പറഞ്ഞു.
കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു പുറത്താക്കിയ ആദ്യരാജ്യം ഓസ്ട്രേലിയയാണ്. ഡിസംബറിലാണ് ഓസ്ട്രേലിയയിൽ നിയമം പ്രാബല്യത്തിലായത്. ബ്രിട്ടൻ, മലേഷ്യ, ഫ്രാൻസ്, ഡെന്മാർക്ക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ സമാന നീക്കത്തിലാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ സ്കൂൾ ബസിന് തീപിടിച്ച് അഞ്ച് കുട്ടികൾക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. സമസ്പൂരിന് സമീപമയിരുന്നു അപകടം നടന്നത്. അപകടസമയത്ത് പത്തോളം കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
National
ഇംഫാല്‍: മണിപ്പുരില്‍ കുക്കികളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം. ബിഷ്ണുപുര്‍ ജില്ലയില്‍ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമണം ഉണ്ടായത്. ബോംബ് ആളുകള്‍ താമസിക്കുന്ന മോയിറാംഗ് ട്രോംഗ്ളവോബിയിലെ വീട്ടില്‍ പതിച്ച് ആറ് മാസം പ്രായവും അഞ്ച് വയസ് പ്രായവുമുള്ള കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
മൂന്ന് പേരും കിടന്നുറങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
Kerala
തൃശൂർ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ-മേയ് മാസങ്ങളിൽ സ്കൂൾകുട്ടികൾക്കായി സംഘടിപ്പിക്കുന്ന കഥ, കവിത, സയൻസ് വിഷയങ്ങളിലുള്ള സംസ്ഥാനതല ക്യാമ്പുകളിലേക്ക് അപേക്ഷിക്കാം.
കോട്ടയം (കവിത), തൃശൂർ (ശാസ്ത്രം), കണ്ണൂർ (കഥ) ജില്ലകളിലാണു ക്യാമ്പുകൾ നടക്കുക. മൂന്നു ദിവസമാണു ദൈർഘ്യം. ഒരു ക്യാമ്പിൽ 40 കുട്ടികൾക്കാണു പ്രവേശനം. https://ksicl.org എന്ന സൈറ്റ് വഴി 15 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ്.
പുതിയ അധ്യയനവർഷത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. 2025ലെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കു മുൻഗണന ലഭിക്കും. തെരഞ്ഞെടുത്ത കുട്ടികളെ നേരിട്ട് അറിയിക്കുന്നതാണ്. വിവരങ്ങൾക്ക് 8547971483.
Kerala
മലപ്പുറം: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അരീക്കോട് വാവൂര് സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്.
2012 ജൂലൈ 21നാണ് സംഭവം നടന്നത്. മുഹമ്മദ് ശരീഫ്, ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാല്)ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള് വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള് ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.
സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.
National
ഹൈദരാബാദ്: ഭർത്താവിന്റെ പുനർവിവാഹത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ബോഡ പ്രവീണിന്റെ ഭാര്യ എസ്. ബനോത്ത് ശ്രാവന്തി (29), മക്കളായ കാർത്തിക് (12), കൗശിക് (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏകദേശം 13 വർഷം മുമ്പായിരുന്നു ബോഡയുടെയും ബനോത്തിന്റെയും വിവാഹം. ഇയാൾ മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു.
കുറച്ച് ദിവസങ്ങൾക്കു മുന്‍പ് ബനോത്തും മക്കളും വാറങ്കലിലുള്ള യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് തിങ്കളാഴ്ച രാത്രി ബനോത്തിനെയും മക്കളെയും ബോഡക്കൊപ്പം ഹൈദരാബാദിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ബോഡ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ തകർത്ത് വീടിനുള്ളിൽ കയറിപ്പോൾ ബനോത്തിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.ബോഡക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്കു പ്രായപരിധി നിശ്ചയിക്കണമെന്ന നിർദേശത്തെ അനുകൂലിച്ച് പാർലമെന്ററി സമിതി. ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്റ് കമ്മിറ്റി ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി നിർദേശം സംബന്ധിച്ച റിപ്പോർട്ട് അംഗീകരിച്ചു.റിപ്പോർട്ട് നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
കുട്ടികൾക്ക് സമൂഹമാധ്യമത്തിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മിക്ക ലോകരാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമാന രീതിലുള്ള നിയന്ത്രണമാണ് ഇന്ത്യയിലും ആലോചിക്കുന്നത്.
നിയന്ത്രണം സംബന്ധിച്ച വിഷയം കേന്ദ്രസർക്കാർ വിശദമായി പരിശോധിക്കുന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്ത് ആന്ധ്രപ്രദേശിലും തെലുങ്കാനയിലും മാത്രമാണ് കുട്ടികൾക്ക് സമൂഹമാധ്യമം ഉപയോഗിക്കാൻ നിയന്ത്രണമുള്ളത്. ദേശീയതലത്തിൽ പൊതുവായ നയം ഇതുവരെ സ്വീകരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നതിനോടൊപ്പം നിർമിതബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ് ) ദുരുപയോഗം തടയുന്നതിന് സമഗ്രമായ നിയമനിർമാണം കൊണ്ടുവരണമെന്നും പാർലമെന്ററി സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.
ഓണ്‍ലൈൻ മുഖേന നടത്തുന്ന സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾക്ക് സമിതി പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമായ രീതിയിൽ എഐ അധിഷ്ഠിത പഠന കോഴ്സുകൾ പ്രോത്സാഹിപ്പിക്കണമെന്നും സമിതി കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്യും.
കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം അവരുടെ ബൗദ്ധിക, ശാരീരിക വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവിൽ ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസിൽ താഴെയുള്ള കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിയമം മൂലം കഴിഞ്ഞ വർഷം നിരോധിച്ചത്. ഇതിനു പിന്നാലെ ഡെന്മാർക്കും ഏറ്റവുമൊടുവിൽ ഓസ്ട്രിയയും കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിയമം മൂലം നിരോധിച്ചു.
ഫ്രാൻസ്, നോർവെ, ഗ്രീസ്, സ്പെയിൻ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇതുസംബന്ധിച്ച തീരുമാനവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ആന്ധ്രപ്രദേശിനും തെലുങ്കാനയ്ക്കും പിന്നാലെ കർണാടകയും കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യക്തികളിൽ ആസക്തിയുണ്ടാക്കുന്ന വിധത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ലോസ് ഏഞ്ചൽസിലെ കോടതി ഇൻസ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് 4.2 ദശലക്ഷം ഡോളറും യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളിന് 1.8 ദശലക്ഷം ഡോളറും പിഴശിക്ഷ വിധിച്ചിരുന്നു.
Editorial
പല രാജ്യങ്ങളും 16 വയസ് വരെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്നതിനിടെയാണ്, കുട്ടികളിലുൾപ്പെടെ ആസക്തിയുണ്ടാക്കുംവിധം പ്രവർത്തിക്കുന്നെന്ന കേസിൽ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കൻ കോടതി 56 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. നല്ലത്; പക്ഷേ, മലവെള്ളപ്പാച്ചിലിനെ ചിറ കെട്ടി തടയാൻ എത്രകാലം കഴിയുമെന്ന ചോദ്യവുമുണ്ട്. ഗൂഗിളും മെറ്റയും മേൽക്കോടതിയെ സമീപിക്കും. ഈ പിഴത്തുക അവർക്കു വലിയ സംഭവമായതുകൊണ്ടല്ല, കോടതി അധാർമികമെന്നു പറഞ്ഞ ആസക്തിനിർമിതി തന്നെയാണ് തങ്ങളുടെ കച്ചവടരഹസ്യമെന്നതിനാൽ.
സമൂഹമാധ്യമം ഒരു വ്യാപാരകേന്ദ്രമാണ്. ഇനിയൊരിക്കലും അടച്ചുപൂട്ടാനാകാത്ത ഈ ആഗോള സൂപ്പർ മാർക്കറ്റിന് അതിന്റേതായ വശീകരണതന്ത്രങ്ങളുമുണ്ട്. കുട്ടികളും എത്തുന്നതിനാൽ അവിടെ മിഠായിക്കടലാസിൽ പൊതിഞ്ഞ് തോക്ക് വിൽക്കരുതെന്നു പറയാൻ ഏറെക്കാലം കഴിഞ്ഞെന്നു വരില്ല. പക്ഷേ, കുട്ടികളെ അവിടേക്കു തനിച്ചു വിടാതിരിക്കാനും സ്ഫോടനാത്മക ഉള്ളടക്കത്തെക്കുറിച്ചു പഠിപ്പിക്കാനും സാധിക്കും; അതു മാത്രമേ സാധിക്കൂ.
അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നെന്ന യാഥാർഥ്യത്തിനു മുന്നിൽ ലോകം പകച്ചുനിൽക്കുന്പോഴാണ് ചരിത്രവിധിയുമായി അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് കോടതിയെത്തിയത്. ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം തനിക്കു നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനി കാലെ (20) യാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഉള്ളടക്കത്തേക്കാൾ, സമൂഹമാധ്യമ ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറിനെ ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം ‘ആസക്തി’ ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. ഇൻഫിനിറ്റ് സ്ക്രോൾ, അൽഗോരിതമിക് റെക്കമെന്റേഷൻസ് തുടങ്ങിയവ ആളുകളെ കൂടുതൽ സമയം സമൂഹമാധ്യമം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്നും ഇത്തരം ഫീച്ചറുകൾ കാരണം താൻ വിഷാദരോഗിയായെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
ലൈംഗികചൂഷണ സാധ്യതകൾ മറച്ചുവച്ചെന്നും പരാതിയിലുണ്ട്. കുട്ടികളെന്ന വ്യാജേന സമൂഹമാധ്യമ അക്കൗണ്ടുകൾ തുറന്ന അന്വേഷകർക്ക്, ലൈംഗിക കുറ്റവാളികളിൽനിന്നു തുടർച്ചയായ അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്തരം അപകടങ്ങളുണ്ടെന്നറിഞ്ഞിട്ടും മെറ്റ ഉചിതമായ നടപടിയെടുത്തില്ലെന്നും തെളിഞ്ഞു. കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന ‘മനഃസാക്ഷിക്കു നിരക്കാത്ത’ കച്ചവടരീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് കന്പനി മേധാവികൾ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ ഉയർത്തിയത്.
എന്നാൽ, യുട്യൂബ് സമൂഹമാധ്യമമല്ലെന്നും ഉത്തരവാദിത്വത്തോടെ നിർമിച്ച സംപ്രേഷണ സംവിധാനത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗൂഗിൾ വാദിച്ചപ്പോൾ, കൗമാരക്കാരുടെ സങ്കീർണമായ മാനസികാരോഗ്യ പ്രശ്നത്തെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാവില്ലെന്നു മെറ്റ വ്യക്തമാക്കി. ഒന്നുറപ്പാണ്. വിധിയെ മെറ്റയും ഗൂഗിളും സർവ സാധ്യതകളുമുപയോഗിച്ചു മേൽക്കോടതിയിൽ ചോദ്യം ചെയ്യും; അല്ലെങ്കിൽ ഏറ്റവും ലാഭകരവും ലോകത്തിന്റെ ഭാവി നിർണയിക്കുന്നതുമായ കച്ചവടത്തിന്റെ അടിത്തറയിളകും. കൊള്ളലാഭത്തിനുവേണ്ടി ധാർമികമൂല്യങ്ങളെ മറികടക്കുകയും വിൽപനസാധ്യതയുള്ളതു മാത്രം കണ്ടെത്തി ഉപയോക്താവിനെത്തിക്കുന്ന അൽഗോരിതത്തെ ‘അലാവുദ്ദീന്റെ അദ്ഭുതവിളക്കാ’ക്കുകയും ചെയ്യുന്ന കച്ചവടത്തിനു പരിധി നിശ്ചയിക്കാനുള്ള ശ്രമമാണ് കോടതി നടത്തിയിരിക്കുന്നത്. പക്ഷേ, ആ ശ്രമം ഭാവിയിലും ഫലം കാണുമെന്നുറപ്പില്ല.
കോവിഡ് കാലത്ത് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച സമൂഹമാധ്യമങ്ങളെയും പ്രക്ഷേപണ മാധ്യമങ്ങളെയുമൊന്നും ഇനി ഉപേക്ഷിക്കാനാകില്ല. കാരണം, ശാസ്ത്രവും വിജ്ഞാനവും പുരോഗതിയും വിനോദവുമൊക്കെ ഓൺലൈൻ-സമൂഹമാധ്യമ ചിറകുകളിലാണ് പറന്നുകൊണ്ടിരിക്കുന്നത്. വർഗീയതയും ഫാസിസവും ലൈംഗിക അരാജകത്വവുമൊക്കെ ഒപ്പം കയറിയെന്നതാണ് പ്രശ്നം. നിർമിതബുദ്ധിയുടെ പുതിയ പതിപ്പുകളോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഓൺലൈനിൽ സാന്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വർധിച്ചു. യുദ്ധത്തിന് ആയാസം കുറയുകയും വിനാശം കൂടുകയും ചെയ്തു. മദ്യ-മയക്കുമരുന്ന് ആസക്തിയെപ്പോലും പ്രതിരോധിക്കാനാകാത്ത മനുഷ്യവംശം സമൂഹമാധ്യമ ആസക്തിയെ എങ്ങനെ നേരിടുമെന്നറിയാത്ത നാൽക്കവലയിലാണ്.
വാക്സിൻ കണ്ടുപിടിക്കുവോളം കാത്തിരിക്കാനാകില്ല. കൗമാരക്കാരെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്ന ഓസ്ട്രേലിയൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടരണം. കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും സമൂഹമാധ്യമ ഉപയോഗമേഖല ലക്ഷ്യബോധത്തോടെയാക്കുകയും ഉപയോഗസമയം നിയന്ത്രിക്കുകയും ചെയ്യണം. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കായികവിനോദ ഇടങ്ങളെ വീണ്ടെടുക്കണം. മാതാപിതാക്കൾ സ്മാർട്ഫോൺ താഴെവച്ച് മക്കളോടൊത്തു സമയം ചെലവഴിക്കണം. നിർമിതബുദ്ധികാലത്തെ കരിക്കുലം നിശ്ചയിക്കാൻ പാർട്ടി രാഷ്ട്രീയക്കാരെ മാറ്റി രാഷ്ട്രീയബോധമുള്ള വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കണം.
ഇന്റർനെറ്റും സമൂഹമാധ്യമവും മനുഷ്യന്റെ സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവിനെ വിഴുങ്ങാതെ നോക്കാനും അവനു കഴിയണം. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളുടെയും സർക്കാരിന്റെയും പിഴ ഇന്നു സമൂഹത്തിന്റെയും നാളെ മനുഷ്യവംശത്തിന്റെതന്നെയും വലിയ പിഴയാകും. ലോസ് ആഞ്ചൽസ് കോടതിവിധിയിൽ അതിന്റെ പ്രവചനമുണ്ട്.
Health
സമൂഹം ഏറ്റവും കരുതലോടെയാണ് നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാറുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ടു പലതരം ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെങ്കിലും രക്ഷിതാക്കൾ പ്രധാനമായും ഗൗരവത്തോടെ കാണുന്നത് അവരുടെ പഠനം തന്നെയാണ്.
ആദ്യകാല ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ് സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസം.
ആ അർഥത്തിൽ നമ്മുടെ കുട്ടികളെ ആരോഗ്യമുള്ള മനസിനെ ഉടമയാക്കുക എന്നതാണ് ഓരോ രക്ഷിതാവിന്റെയും സമൂഹത്തിന്റെയും ആഗ്രഹവും കടമയും.
എന്നാൽ ഈ ആഗ്രഹങ്ങൾ പല കാരണങ്ങൾ കൊണ്ട് സാധിക്കാതെ വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല കുട്ടികളിലും പഠന വൈകല്യങ്ങൾ അഥവാ ലേണിങ് ഡിസബിലിറ്റി തിരിച്ചറിയാൻ വൈകുന്നു എന്നതാണ് പ്രധാനപ്പെട്ട വിഷയം.
എന്താണ് പഠന വൈകല്യം?
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം.സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള കുട്ടികളിൽ എഴുതുന്നതിനോ വായിക്കുന്നതിനോ കണക്കുകൂട്ടുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് ഇവയിൽ പ്രധാനമായും.
ഇന്ത്യയിൽ അഞ്ചു മുതൽ 10 ശതമാനം കുട്ടികളിൽ ലേണിങ് ഡിസെബിലിറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആൺകുട്ടികൾ 2-3 മടങ്ങ് കൂടുതലായി കാണപ്പെടുന്നു. ആയുർവേദത്തിൽ മേധാ ദൗർബല്യം, സ്മൃതിഹാനി വാതദോഷവൈകല്യം എന്നിവയുമായി ബന്ധിപ്പിച്ചാണ് പഠന വൈകല്യത്തെ കാണുന്നത്.
കാരണങ്ങൾ
1.ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നു. അതു പഠന വൈകല്യത്തിലേക്കും നയിക്കുന്നു.
2. മാതാപിതാക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.
3. ഗർഭിണിയായിരിക്കുമ്പോൾ മദ്യപിക്കുന്നത്, പോഷകക്കുറവ്, ശാരീരിക ബുദ്ധിമുട്ടുകൾ ഇവയെല്ലാം കുട്ടികളിൽ പഠനവൈകല്യം ഉണ്ടാക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Kerala
കൊച്ചി: പ്രമുഖ ബലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന് (81) അന്തരിച്ചു. 70ൽ അധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നു രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ പൊതുദർശനത്തിനുശേഷം 12ന് സംസ്കരിക്കും. ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന കവിതകളും കഥകളും എഴുതി. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു.
നവമന പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ സ്ഥാപനവും നടത്തി. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗമായിരുന്നു. സ്പൈസസ് ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനാണ്.
ഏലം, സ്പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. ഏലം ഒരു ശീലമാക്കൂ എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ. ശങ്കരനാരായണന്റേതാണ്.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവത്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണജൂബിലി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു.
1945ല്‍ കണ്ണൂരിലാണു ജനനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷം പത്രപ്രവര്‍ത്തനം നടത്തി. കലൂർ പി.സി. റോഡിലെ വാടകവീട്ടിലായിരുന്നു താമസം. ഭാര്യ: നളിനി.
International
നയ്റോബി: കെനിയയിൽ ഒരു കൂട്ടക്കുഴിമാടത്തിൽനിന്ന് 25 കുട്ടികളുടേതടക്കം 32 മൃതദേഹങ്ങൾ കണ്ടെത്തി.
മൃതദേഹങ്ങളിൽ ഭ്രൂണങ്ങളും ശിശുക്കളും ഉൾപ്പെടുന്നു. പടിഞ്ഞാറൻ പട്ടണമായ കെറിക്കോയിലെ ശ്മശാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ആശുപത്രിയിൽനിന്ന് 13 അജ്ഞാത മൃതദേഹങ്ങൾ ഇവിടെ എത്തിച്ചുവെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കോടതിയുടെ അനുമതിയോടെ കുഴി മാന്തുകയായിരുന്നു. അപ്രതീക്ഷിതമായി കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി.
ചാക്കുകളിൽ നിറച്ചു കൂട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവയ്ക്കു വലിയ പഴക്കമില്ലെന്നാണ് അന്വേഷണസംഘവും ഫോറൻസിക് വിദഗ്ധരും പറഞ്ഞത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ ഇത്രയും മൃതദേഹങ്ങൾ ഒരുമിച്ചു സംസ്കരിച്ചതിൽ ഊർജിത അന്വേഷണം നടക്കുകയാണ്.
Kerala
മസ്കറ്റ്: ഒമാനില്‍ ഉപേക്ഷിക്കപ്പെട്ട മണ്ണ് നിര്‍മിതമായ കെട്ടിടം തകര്‍ന്ന് നാലു കുട്ടികള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. റുസ്ഖത് വിലായത്തില്‍ ആണ് സംഭവം.
കുട്ടികള്‍ ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് പഴയ കെട്ടിടമായിരുന്നു. അതേസമയം ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പത് ആയി.
മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികളും മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെ പ്രളയത്തിൽ കാണാതായി. ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിൽ ശനിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
കർഷക റോഡിൽ ലൂർദ് ആശുപത്രിക്ക് സമീപമുള്ള ഡ്രീം ഗാർഡൻ അപ്പാർട്ട്മെന്റിലെ ഇവർ താമസിച്ചിരുന്ന മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സ്ത്രീകള്‍ തൂങ്ങി മരിച്ചനിലയിലും കുട്ടികള്‍ കിടപ്പുമുറിയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ ഇവർ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കാണ് എത്തിയത്. രണ്ട് മാസമായി ഇവിടെ താമസിച്ചുവരികയായിരുന്നു.
രണ്ടു നിലയുള്ള വീട്ടിലെ താഴത്തെ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. മുകളിലത്തെ നില പൂട്ടിയിട്ടിരിക്കുകയാണ്. അടുത്ത മുറിയിലുള്ളവരാണ് സംഭവം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നോർത്ത് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
ദുബായ്: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 216 സ്ത്രീകളും 198 കുട്ടികളും കൊല്ലപ്പെട്ടു.
എട്ടു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മിനാബിലെ സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തിൽ 168 സ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു.
ഇറാനിൽ 32 ലക്ഷം പേർ ആഭ്യന്തരമായി പലായനം ചെയ്തുവെന്നു യുഎൻ റെഫ്യൂജി ഏജൻസി അറിയിച്ചു. നഗരങളിൽ നിന്നും രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേക്കുമാണു ജനം പലായനം ചെയ്തത്.
NRI
ഹണ്ട്സ്വിൽ: ഭാര്യയെയും എട്ടു വയസുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ നടപ്പിലാക്കി.
ഹണ്ട്സ്വിൽ യൂണിറ്റിൽ വച്ച് മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. ഈ വർഷം ടെക്സസിൽ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.
2013-ൽ ബെഡ്ഫോർഡിലെ അപ്പാർട്ട്മെന്റിൽ നടന്ന തർക്കത്തിനിടെയാണ് റിക്സ് തന്റെ പങ്കാളിയായ റോക്സാൻ സാഞ്ചസിനെയും മകൻ ആന്തണിയെയും കൊലപ്പെടുത്തിയത്.
മറ്റൊരു മകൻ മാർക്കസിനെ കുത്തിയെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ശിക്ഷ നടപ്പിലാക്കും മുമ്പ് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും രക്ഷപ്പെട്ട മാർക്കസിനോടും റിക്സ് മാപ്പപേക്ഷിച്ചു.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്സ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപ്പീൽ കോടതി തള്ളി.
National
അമരാവതി/ബംഗളൂരു: ഓസ്ട്രേലിയയും ഇന്തോനേഷ്യയും ഉൾപ്പെടെ വിദേശരാജ്യങ്ങളുടെ മാതൃകയിൽ കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതു നിരോധിക്കാൻ ആന്ധ്രയും കർണാടകയും.
രാജ്യത്ത് ആദ്യമായാണു രണ്ട് സംസ്ഥാനങ്ങൾ ഇത്തരമൊരു നിയമനിർമാണത്തിലേക്കു നീങ്ങുന്നത്.
ആന്ധ്രയിൽ പതിമൂന്നു വയസിനു താഴെയുള്ള കുട്ടികൾക്കാണു നിരോധനമെങ്കിൽ കർണാടകയിൽ 16 വയസിനുതാഴെയുള്ളവർക്കാണു വിലക്ക്. 16 വയസുവരെയുള്ളവർക്കു നിരോധനം കൊണ്ടുവരണമോ എന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് തെലുങ്കുദേശം (ടിഡിപി) നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ പറഞ്ഞു.
90 ദിവസത്തിനുള്ളിൽ തീരുമാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിയമസഭയിൽ പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ പരിഗണിച്ചാണു തീരുമാനം.
Health
ലോക കേൾവി ദിനമായ മാർച്ച് മൂന്നിന് കേൾവിക്കുറവ്, കേൾവി മെച്ചപ്പെടുത്തൽ, കേൾവി പരിരക്ഷണം എന്നിവയെപ്പറ്റിയുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് ആഗോള തലത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിപാടികൾ ഇക്കുറിയും ഒരു പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ്.
"കുട്ടികളിലെ കേൾവി സംരക്ഷണം സമൂഹത്തിൽ നിന്ന് ക്ലാസ് മുറികളിലേക്ക്' എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ പ്രമേയം. അഞ്ച് വയസിനും 19 വയസിനും ഇടയിലുള്ള ഏകദേശം 90 ദശലക്ഷം കുട്ടികൾ കേൾവി പരിമിതി നേരിടുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഇതിൽ 60 ശതമാനത്തിലേറെപ്പേരുടേയും അതായത് 54 ദശലക്ഷത്തിലേറെപ്പേരുടെയും കേൾവി പ്രശ്നം വലിയ ചെലവില്ലാതെ തന്നെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ഇത് മുൻകൂട്ടി കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. സ്കൂളുകളുമായും ശിശു ആരോഗ്യ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് ഇത് ഫലപ്രദമായി നിർവഹിക്കാൻ കഴിയും. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വരുന്ന സ്വാഭാവിക ഇടങ്ങൾ എന്ന നിലയിൽ ഇവയെല്ലാം കോർത്തിണക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഫലം ചെയ്യുമെന്നും കരുതപ്പെടുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രമേയം കേൾവി ദിനത്തിനു സ്വീകരിച്ചിട്ടുള്ളത്. ജന്മ വൈകല്യത്താലോ ശൈശവ ബാല്യ കൗമാര യൗവന ഘട്ടങ്ങളിലെ രോഗാവസ്ഥകളാലോ അപകടങ്ങളിൽ പെട്ട് മനുഷ്യന് കേൾവിശേഷി നഷ്ടപ്പെടാം.
ആധുനിക വൈദ്യശാസ്ത്രം അത്ഭുതാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള കേൾവിശേഷി നഷ്ടവും ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയും.
ഇവിടെ സൂചിപ്പിച്ചതിനു പുറമേ എസ്എസ്എൻഎച്ച്എൽ എന്ന് വൈദ്യശാസ്ത്രത്തിൽ പറയുന്ന പെട്ടെന്നുണ്ടാകുന്ന കേൾവി നഷ്ടം സെൻസറി ന്യൂറൽ ഹിയറിംഗ് ഫലപ്രദമായി പരിഹരിക്കാൻ സാധിക്കും.
പെട്ടെന്ന് ഉണ്ടാകുന്ന ചെവിയടപ്പുമായി ബന്ധപ്പെട്ടതാണ് ഈ രോഗാവസ്ഥ. ഉദാഹരണത്തിന് രാവിലെ നമ്മൾ ഉറക്കം ഉണരുന്ന സമയത്ത് ഒരു വശത്തെ ചെവി അടഞ്ഞിരിക്കുന്നതായി തോന്നുക പിന്നെ പെട്ടെന്ന് ചെവിയിൽ ഒരു മൂളൽ അനുഭവപ്പെടുക ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെവിയിലെ മെഴുക്ക് അല്ലെങ്കിൽ ഇയർ വാക്സ് കൊണ്ട് ചെവിയടഞ്ഞതാകാം എന്നാവും നാം കരുതുക ഈ അവസ്ഥ തനിയെ മാറും എന്ന് പ്രതീക്ഷക്കുകയും ചെയ്യും.
എന്നാൽ ഇതങ്ങനെ തുടരുകയാണെങ്കിൽ അതായത് ഈ അവസ്ഥ മാറാതെ നിൽക്കുകയാണെങ്കിൽ നിങ്ങൾ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം. ചെവി പരിശോധിക്കുന്ന ആദ്യഘട്ടത്തിൽ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല എങ്കിൽ ഓഡിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കും.
ഓഡിയോഗ്രാം പരിശോധനയിലൂടെ ചെവിയിലെ നാഡികളുടെ തകരാർ മൂലമുള്ള കേൾവി നിർണയിക്കാൻ സാധിക്കും പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിലോ, പ്രമേഹ രോഗികളിലോ, ഗർഭിണികളിലോ, ശബ്ദമലിനീകരണം നേരിടേണ്ടി വരുന്നവരിലോ, അടുത്തിടെ അണുബാധ ഉണ്ടായവരിലോ, തൈറോയിഡ് രോഗികളിലോ, പ്രത്യേകതരം മരുന്നുകൾ ഉപയോഗിക്കുന്നവരിലോ ഒക്കെയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
ഈ അവസ്ഥ ഉണ്ടായാൽ നിങ്ങൾ പെട്ടെന്ന് ചികിത്സ തേടേണ്ടത് ഓഡിയോമെട്രി സൗകര്യമുള്ള ആശുപത്രിയിലാവണം.
Dr. Ammu Sreeparvathi
Consultant Laryngology and ENT
SUT Hospital, Pattom
Kerala
ആലപ്പുഴ: മാന്നാറിൽ രണ്ടു കുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്.
കുട്ടികൾക്ക് വിഷം നൽകിയ ശേഷം സ്വയം വിഷം കഴിച്ചാണ് മനോജ് മരിച്ചത്. മക്കൾ ശിവഗംഗ, ശിവ കീർത്തന എന്നിവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ജ്യൂസിലാണ് പെൺകുട്ടികൾക്ക് അച്ഛൻ വിഷം കലക്കി നൽകിയത്.
വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചതെന്നും പോലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
Kerala
മലപ്പുറം: ഇരുവേറ്റിയിൽ ബിഹാർ സ്വദേശികളായ മൂന്ന് കുട്ടികൾക്ക് രണ്ടാനമ്മയുടെ ക്രൂര ആക്രമണത്തിൽ പരിക്ക്. അഞ്ച്, ആറ്, 11 വയസുള്ള പെൺകുട്ടികളുടെ കാലിൽ രണ്ടാനമ്മ ഷീലാ ദേവി ചട്ടുകം വച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു.
നാട്ടുകാരുടെ പരാതിയിൽ ഷീലാ ദേവിയെയും ഭർത്താവ് രാജേഷ് ശർമയെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.
പതിവായി കുട്ടികളുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിഷയം പോലീസിൽ അറിയിച്ചത്. പരിശോധനയിൽ ഇവരുടെ കാലിൽ ഗുരുതര പരിക്കും കണ്ടെത്തി. കുട്ടികളെ ആക്രമിക്കുന്നതിൽ രാജേഷ് ശർമയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. വർഷങ്ങളായി സ്ഥലത്ത് താമസിച്ച് ജോലി ചെയ്തുവരുന്നയാളാണ് രാജേഷ് ശർമ.
National
ന്യൂഡൽഹി: യുവതിയെയും മൂന്ന് പെൺമക്കളെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സമയ്പുർ ബദ്ലിയിലെ ചന്ദൻ പാർക്ക് പ്രദേശത്തായിരുന്നു സംഭവം.
മൂന്ന് മുതൽ അഞ്ച് വയസ് വരെയാണ് കുട്ടികളുടെ പ്രായം. നാലുപേരെയും കഴുത്തറത്ത നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവായ പാറ്റ്ന സ്വദേശി മുഞ്ചുൻ കെവാത്ത് ആണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് നിഗമനം.
നാല് പേരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
National
പാറ്റ്ന: ബിഹാറിലെ സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനം.
വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു.
വിദ്യാലയങ്ങൾക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആരുടെയും ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിൻഹ പറഞ്ഞു. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2007ലെ ബിഹാർ മുൻസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ ലൈസൻസില്ലാതെ മാംസവിൽപ്പന നടത്തുന്നത് ഈ നിയമം വഴി കർശനമായി തടയും.
ചീഫ് മുൻസിപ്പൽ ഓഫീസറുടെ കൃത്യമായ ലൈസൻസ് ഇല്ലാതെ ഇനി മുതൽ ആർക്കും ഇറച്ചി വെട്ടുകാരനായോ മീൻ വിൽപ്പനക്കാരനായോ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
National
ന്യൂഡൽഹി: 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിൽ സുപ്രധാന വിധി. ഉത്തർപ്രദേശിലെ പോക്സോ കോടതി ദമ്പതികൾക്കു വധശിക്ഷ വിധിച്ചു. പ്രതികളായ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവർക്കാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ വധശിക്ഷ കിട്ടിയത്. പീഡിപ്പിക്കപ്പെട്ടവരിൽ മൂന്നു വയസുള്ള കുട്ടികൾ പോലുമുണ്ട്. യുപിയിലെ ബന്ദയിലെ പോക്സോ പ്രത്യേക കോടതിയാണ് പ്രധാന വിധി പ്രഖ്യാപിച്ചത്.
പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ, കുട്ടികളുടെ അശ്ലീലസാഹിത്യം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. പീഡനത്തിന് ഇരയായ ഒാരോ കുട്ടിക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ പക്കൽനിന്നു കണ്ടുകെട്ടുന്ന തുകയും ഇരകൾക്കു തുല്യമായി വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞു.
സിബിഐ കണ്ടെത്തൽ
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 2020 ഒക്ടോബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാംഭവനും മറ്റുള്ളവർക്കുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
അന്വേഷണത്തിൽ, പ്രതികൾ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതായി സിബിഐ കണ്ടെത്തി. ക്രൂരമായ പീഡനങ്ങളാണ് ഇവരിൽനിന്നു കുട്ടികൾക്കു നേരിടേണ്ടി വന്നത്. പലരുടെയും സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. ചിലർക്കു വർഷങ്ങളോളം ആശുപത്രികളിൽ കഴിയേണ്ടിവന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കേറ്റവരുണ്ട്. മാനസികാഘാതം വേറെ.
സമ്മാനങ്ങൾ നൽകി
പ്രതികൾ 2010 നും 2020 നും ഇടയിൽ യുപിയിലെ ബന്ദയിലും ചിത്രകൂടിലും പ്രവർത്തിച്ചിരുന്നു. രാംഭവൻ ജലസേചന വകുപ്പിൽ ജൂനിയർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ഓൺലൈൻ വീഡിയോ ഗെയിമുകൾ കാണിച്ചും പണവും സമ്മാനങ്ങളും നൽകിയുമാണ് രാംഭവൻ കുട്ടികളെ ആകർഷിച്ചിരുന്നത്.
കേസ് ഏറ്റെടുത്ത സിബിഐ കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അവർക്കു കൗൺസലിംഗ് നൽകി. ഫോറൻസിക്, ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരേ കോടതിയിൽ ഹാജരാക്കി. 2021 ഫെബ്രുവരിയിൽ രാംഭവനും ഭാര്യയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
സമാനതകളില്ലാത്ത ക്രൂരതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താൽ കേസ് "അപൂർവങ്ങളിൽ അപൂർവം" ആണെന്നു കോടതി പറഞ്ഞു. ഒന്നലധികം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുറ്റകൃത്യ പരന്പര പ്രതികൾ ചെയ്ത ഹീനകൃത്യത്തെ വെളിപ്പെടുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയ്ക്ക് അർഹമാണ് കുറ്റമെന്നു കോടതി പറഞ്ഞു.
Kerala
ചങ്ങനാശേരി: സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ അധ്യാപകർക്കു കഴിയണമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിനു തുടക്കംകുറിച്ചു കുന്നന്താനം സെഹിയോനില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
അധ്യാപനത്തെ തൊഴില്‍ മാത്രമായി കാണാതെ ദൈവനിയോഗമായി കണ്ട് വിദ്യാര്‍ഥികളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കാന്‍ അധ്യാപക സമൂഹത്തിനു കഴിയണമെന്നും മാർ തോമസ് തറയില്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശപോരാളിയെന്ന പേരിലറിയപ്പെടുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തലിന്റെ കബറിടത്തില്‍നിന്ന് ഛായാചിത്ര പ്രയാണം ആരംഭിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് പതാക സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന് കൈമാറി ഫ്ളാഗ്ഓഫ് ചെയ്തു. പ്രയാണം കുന്നന്താനം സെഹിയോനില്‍ എത്തിച്ചേര്‍ന്നതോടെ സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. ജോണി അധ്യക്ഷത വഹിച്ചു. ഡോ. അജു കെ. നാരായണന് സെമിനാര്‍ നയിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍, ചങ്ങനാശേരി അതിരൂപത വികാരിജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോബി മൂലയില്‍, ഡോ. ജിഷമോള്‍ അലക്സ്, കെ.ജി. സാബു, സി.ജെ. ആന്റണി, സുബാഷ് മാത്യു, ബിജു പി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Kerala
കോട്ടയം: കുട്ടികളിലെ അമിതമായ ഫോണ്‍ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ പദ്ധതിയുമായി കേരള പോലീസ്. സ്ക്രീനുകള്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും അടിമകളാക്കുകയും തന്മൂലം നിരവധി സംഭവങ്ങളും ആത്മഹത്യകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ അടിയന്തിര ഇടപെടല്‍.
ഡി-ഡാഡ് അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന് എന്ന പേരിലുള്ള പദ്ധതി പ്രധാനമായും കൗണ്‍സലിംഗിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍നിന്ന് മോചനമെന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മനഃശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിംഗ്, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. അമിതമായ സ്ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പോലീസ് നടപ്പാക്കുന്നതെന്നതും പ്രധാന പ്രത്യേകതയാണ്.
കൗണ്‍സലിംഗിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതി ഉറപ്പുവരുത്തുന്നു. ഇതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആറു സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവില്‍ ഇവരുടെ നേതൃത്വത്തില്‍ സ്കൂളുകള്‍ മുഖാന്തിരം ഡിജിറ്റല്‍ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ടുള്ള കൗണ്‍സലിംഗും നടത്തിവരുന്നുണ്ട്. ഇതിന് തുടര്‍ച്ചയായാണ് ഡി-ഡാഡ് പ്രവര്‍ത്തിക്കുന്നത്. അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവയാണ് അഡിക്ഷന്റെ പ്രധാന ലക്ഷണം.
ഇത്തരം അടിമത്തം അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള ഗുരുതര പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ഡി-ഡാഡില്‍ ബന്ധപ്പെടാന്‍ 949790200 എന്ന നമ്പറിലൂടെ സാധിക്കും. ഡി ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Sports
ബ്രസീലിയ: ബ്രസീല്‍ ഫുട്ബോളര് നെയ്മര്‍, തന്റെ ക്ലബ്ബായ സാന്റോസിലെ ജഴ്സി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും മക്കള്‍ക്കും സമ്മാനിച്ചു.
സാന്റോസ് ക്ലബ്ബിലെ തന്റെ 10-ാം നമ്പര്‍ ജഴ്സിയാണ് മെസിക്കും മക്കള്‍ക്കും നെയ്മര്‍ സമ്മാനിച്ചത്. ബ്രസീല്‍ ഇതിഹാസം പെലെ സാന്റോസ് എഫ്സിയിലായിരുന്നപ്പോള് അണിഞ്ഞതും 10-ാം നമ്പര്‍ ജഴ്സിയായിരുന്നു.
അടുത്ത സുഹൃത്തുക്കളായ മെസിയും നെയ്മറും സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് എന്നിവിടങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. മനീഷ് കുമാർ (35), ഭാര്യ സീമ (32), ഇരുവരുടെയും മക്കൾ ഹണി (എട്ട്), പ്രിയാൻഷി (അഞ്ച്), പ്രതീക് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയും മക്കൾ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മനീഷും കുടുംബവും വീടിന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾക്കരികിൽ പാൽ ഗ്ലാസുകൾ കണ്ടെതിനാൽ വിഷം കലർത്തിയ പാൽ കുടിച്ചാണ് മരിച്ചതെന്നായിരുന്നു സംശയിച്ചത്. പന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിന്നാണ് മരണകാരണം വ്യക്തമായത്.
അടുത്തിടെ 12 ലക്ഷം രൂപയ്ക്ക് കുറച്ച് സ്ഥലം വിറ്റതായും വാങ്ങിയ വ്യക്തിയെ ഒരു വിധത്തിലും കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ആത്മഹത്യാ കുറിപ്പും വീടിന്റെ ഭിത്തിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.
District News
രാമങ്കരി: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കേ ഛർദി, അതിസാരം എന്നിവയ്ക്ക് സമമായ ഷിഗല്ല രോഗം കുട്ടനാട്ടിൽ തലപൊക്കുന്നു. പണ്ട് വെള്ളപ്പൊക്ക കാലങ്ങളിൽ മാത്രമാണ് ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ നല്ല വേനൽക്കാലത്തും ഇത് പ്രകടമാകുന്നുവെന്നതാണ് സ്ഥിതി.
രണ്ടാഴ്ച മുന്‍പ് ചന്പക്കുളം പഞ്ചായത്ത് 11ാം വാർഡിലാണ് 11വയസ് പ്രായം വരുന്ന ഇരട്ടക്കുട്ടികൾക്കും, 5 വയസ് മാത്രം പ്രായം വരുന്ന ഇവരുടെ സഹോദരനും രോഗം സ്ഥിരീകരിച്ചത്.
ആദ്യം ചന്പക്കുളത്തെ ഗവ. ആശുപ്ത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഭേദമാകാതെ വന്നതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപ്ത്രി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയോടെ എല്ലാവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. ചന്പക്കുളത്തെ കുടുംബ വീട്ടിൽ നിന്നും കഴിഞ്ഞ 24ന് ഇവർ കാവാലത്തെ അമ്മവീട്ടിൽ പോകുകയും അവിടെ വച്ച് കുടിവെള്ള സംഭരണിയിലെ ജലം ഉപയോഗിച്ചതായും പറയുന്നു. 26ന് തിരികെ ഇവർ നാട്ടിലെത്തി. അടുത്ത ദിവസം ഇരട്ടക്കുട്ടികൾ സ്കൂളിലേക്ക് പോയെങ്കിലും തലവേദനയും ഛർദിയും മറ്റും അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മോശമായ കുടിവെള്ളത്തിന്റെ ഉപയോഗമകാം രോഗം പിടിപെടാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
രോഗം സ്ഥിരികരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നല്കുന്ന സൂചന.
Kerala
വടകര: സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ പൂജാരിയെ വടകര പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തു.
കൊല്ലം കരുനാഗപ്പളളി കല്ലേരിഭാഗം സുകൃതത്തില്‍ സമ്പത്തിനെയാണ് (30) വടകര എസ്എച്ച്ഒ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന സ്ത്രീയുടെ മക്കളുടെ പരിപാലനചുമതല സമ്പത്തിനെ ഏല്‍പ്പിച്ചിരുന്നു.
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി ട്രെയിന്‍ യാത്രയ്ക്കിടയിലാണ് സമ്പത്തുമായി പരിചയപ്പെട്ടത്. തുടര്‍ന്നാണ് കുട്ടികളെ പരിപാലിക്കുന്നതിലേക്കെത്തിയത്. ശരീരം പൊള്ളിക്കുന്നതടക്കമുള്ള ക്രൂരമായ പീഡനങ്ങളാണ് ഇയാള്‍ നടത്തിയത്.
National
ബംഗുളൂരു: കർണാടകയിലെ ബാഗൽകോട്ടയിൽ മൂന്ന് മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി ഡീസൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
സമൃദ്ധി (അഞ്ച്), പ്രീതം (നാല്), സുക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രൂപ (27) എന്ന യുവതി ഗുരുതരാവസ്ഥയിൽ ബദൽകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുമ്പോൾ രൂപയും കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാവിലെ രൂപയുടെ ഭർത്താവ് ഹനുമന്ത്, മാതാവിനെ ക്ഷേത്രത്തിൽ കൊണ്ടാക്കിയിട്ട് ജോലിക്ക് പോയിരുന്നു. ഹനുമന്ത് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നുവെന്നും രൂപയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രൂപയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.
ഹനുമന്തും രൂപയും വിവാഹിതരായിട്ട് എട്ട് വർഷമായി. ഹനുമന്തും മാതാവും രൂപയെ പീഡിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണം കുട്ടികളുടെ മൗലികാവകാശമാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍.
ജില്ലയിലെ വിവിധ ഉപജില്ലകളിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്കും ഉച്ച ഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകര്‍ക്കും വേണ്ടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംബന്ധിച്ച ബോധവലത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്പശാലയില്, കമ്മീഷന് അധ്യാപകരോട് സംവദിക്കുകയും ഉച്ചഭക്ഷണ പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തു.
തൃക്കാക്കര മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ.കെ.എന്‍. സുഗതന് അധ്യക്ഷനായി. വി.രമേശന് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അരുവിക്കര പാണ്ടിയോട് മുത്തലത്ത് പുത്തൻ വീട്ടിൽ ബാദുഷയുടെ ഭാര്യ ഹസീന (40) ആണ് മരിച്ചത്. മക്കളായ ഷംന (16), റംസാന (ഏഴ്) എന്നിവർക്ക് പരിക്കേറ്റു.
പഴകുറ്റി പെട്രോൾ പമ്പിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം. മകൾ റംസാനയെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നന്ദിയോട് ഭാഗത്ത് നിന്ന് എത്തിയ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. ആനാട് താഴേ പുനവക്കുന്ന് റോഡരികത്ത് വീട്ടിൽ വാടകയ്ക്കാണ് ഇവർ താമസിച്ചിരുന്നത്.
National
അമരാവതി: സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിയമം നിർമിക്കാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ.
16 വയസിൽ താഴെ പ്രായമുള്ളവർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം അതല്ലെങ്കിൽ പൂർണമായ വിലക്ക് സംബന്ധിച്ച് വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി വംഗലപുടി അനിത അറിയിച്ചു.
2025 ഒക്ടോബറിൽ രൂപവത്കരിച്ച സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അവർ പറഞ്ഞു. ഐടി മന്ത്രി നാരാ ലോകേഷ് അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രി വംഗലപൂടി അനിത, ആരോഗ്യ മന്ത്രി സത്യകുമാർ എന്നിവർ അംഗങ്ങളാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ദുരുപയോഗവും കുട്ടികളെ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു നീക്കം.
District News
തൃശൂർ: ചവിട്ടുനാടകം എന്നാൽ രാജു ആശാനു ജീവനും ശ്വാസവുമാണ്. അച്ഛനിലൂടെ പകർന്നുകിട്ടിയ സിദ്ധി ജ്യേഷ്ഠൻ അനിരുദ്ധനും അനുജൻ രാജുവും പൊന്നുപോലെ കാത്തുസൂക്ഷിച്ച് തലമുറകൾക്കു പകർന്നുനൽകുന്നു.
കഴിഞ്ഞ13 വർഷമായി കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽനിന്ന് ഒന്നാംസ്ഥാനം നേടി സംസ്ഥാന കലോത്സവത്തിനെത്തി എ ഗ്രേഡ് സ്വന്തമാക്കിയത് ഇവർ പരിശീലിപ്പിച്ച ടീമുകളാണ്. രണ്ടുവർഷം മുന്‍പ് ജ്യേഷ്ഠൻ മരിച്ചതോടെ രാജുവിനായി പൂർണ ഉത്തരവാദിത്വം. ഇതോടെ സഹായികളായി രണ്ട് ആണ്മക്കളും കളത്തിലിറങ്ങി; അമൽ രാജും അഭിരാജും. മാസങ്ങൾക്കുമുന്‍പ് അമൽരാജ് കാനഡയിൽ ജോലികിട്ടി പോയെങ്കിലും ഇളയവൻ അച്ഛനൊപ്പമുണ്ട്.
ഹയർ സെക്കൻഡറി ചവിട്ടുനാടകമത്സരത്തിൽ രാജുവിന്റെ നാലു ടീമുകൾ മത്സരിച്ചു. സെന്റ് ജോസഫ്സ് തലശേരി, രാജീവ് ഗാന്ധി ഗവ. എച്ച്എസ്എസ് പാനൂർ, ചട്ടഞ്ചാൽ സിഎച്ച്എസ്എസ് കാസർഗോഡ്, എച്ച്ഡിപി സമാജം എടതിരിഞ്ഞി എന്നിവ. നാലു ടീമിനും എ ഗ്രേഡ്. തലശേരി ടീം മാത്രമായിരുന്നു ആണ്‍കുട്ടികളുടേത്.
ഹൈസ്കൂൾ വിഭാഗത്തിൽ മാറ്റുരച്ചത് ആശാന്റെ അഞ്ചു ടീമുകൾ. സെന്റ് മേരിസ് കായംകുളം, പ്രോവിഡൻസ് കോഴിക്കോട്, രാജീവ് ഗാന്ധി പാനൂർ, രാമവിലാസം തലശേരി, ചട്ടഞ്ചാൽ കാസർഗോഡ് ടീമുകൾ. ഗാംഭീര്യമുള്ള ശബ്ദത്തിൽ ചേട്ടനും അനുജനും പാടിയിട്ടുള്ള പാട്ടുകളാണ് ഇവരുടെ നാടകങ്ങളുടെ ഹൈലൈറ്റ്.
ഗോതുരുത്ത് ഗ്രാമത്തിൽ ചവിട്ടുനാടകം എന്ന കലാരൂപം കൊണ്ടുവന്ന സബീന റാഫി ടീച്ചറുടെ കാലംമുതലേ രാജു ആശാന്റെ അച്ഛൻ നടരാജൻ ചവിട്ടുനാടകം കളിക്കുമായിരുന്നു. ഒന്നാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മുന്പിൽ കളിച്ച ചവിട്ടുനാടക ടീമിന്റെ ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. അച്ഛന്റെ കാലത്ത് 15 ദിവസമായി കളിച്ചിരുന്ന കാറൾസ്മാൻ ചരിതം അഞ്ചു ഭാഗങ്ങളായി തിരിച്ച് അഞ്ചു ചെറിയ നാടകങ്ങളാക്കിയാണ് ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നത് - കാറൾസ്മാൻ, പ്ലോരിപ്പിസ്, ഗളളോന്റെ ചതി, അഞ്ജലിക, ഭാര്യമാരുടെ മരണം.
504 കുടുംബശ്രീ അംഗങ്ങളെ ചവിട്ടുനാടകം പഠിപ്പിച്ച അരങ്ങിലെത്തിച്ച് മാസങ്ങൾക്കുമുന്‍പ് വേൾഡ് ടാലന്റ് റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട് രാജു ആശാൻ. ഗോതുരുത്ത് കുറുന്പാതുരുത്തിൽനിന്ന് ഉയർന്നുവന്ന അമ്മാഞ്ചേരി വീട്ടിൽ രാജുവെന്ന ഈ കലാഗുരു കലോത്സവചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതിച്ചേർക്കുകയാണ് ഓരോ വർഷവും.
National
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് 13 ദിവസം മുന്‍പ് കാണാതായ അഞ്ചുവയസുകാരൻ അൻഷ് കുമാറിനെയും നാലുവയസുള്ള സഹോദരി അൻഷികയെയും കണ്ടെത്തി.
പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്കു നീണ്ട അന്വേഷണത്തിനൊടുവിലാണു കുട്ടികളെ അപ്രതീക്ഷിതമായി കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കൾ എത്തി കുട്ടികളെ തിരിച്ചറിഞ്ഞുവെന്നും ജാർഖണ്ഡ് പോലീസ് അറിയിച്ചു.
ധുർവ പോലീസ് സ്റ്റേഷൻ പരിധിയിലെ ജഗർനാഥ്പുർ മൗസി ബാരിയിൽനിന്നാണ് ഈ മാസം ആദ്യം ഇരുവരെയും കാണാതായത്. സമീപത്തെ കടയിൽ പോയ കുട്ടികൾ അപ്രത്യക്ഷരാവുകയായിരുന്നു.
കുട്ടികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചുവെങ്കിലും നിർണായക വഴിത്തിരിവൊന്നും ആദ്യദിവസങ്ങളിൽ ഉണ്ടായില്ല. അഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങളും അയ്യായിരത്തോളം വാഹനങ്ങളുടെ വിശദാംശങ്ങളും സംഘം ഇഴകീറി പരിശോധിച്ചു. ഒട്ടേറെ ആളുകളെ ചോദ്യംചെയ്തു.
ഇതിനിടെ ബുധനാഴ്ച പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാംഗഡിൽ നടത്തിയ പരിശോധനയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.
ചിത്താർപുരിൽ ഒരു വീടിനു സമീപം ഇരിക്കുകയായിരുന്നു ഇരുവരും. കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
District News
പത്തനംതിട്ട: സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ബിആര്‍സി, ഭിന്നശേഷി കുട്ടികള്‍ക്കായി സഫലമീയാത്ര എന്ന പേരില്‍ വിമാനയാത്ര സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 19 കുട്ടികളാണ് പറന്നെത്തിയത്. വിമാനയാത്രയ്ക്കു ശേഷം കുട്ടികള്‍ മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിലെത്തിയ കുട്ടികള്‍ക്ക് മന്ത്രി മധുരവും പൂക്കളും സമ്മാനിച്ചു. കുട്ടികള്‍ വിമാന യാത്രാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും പാട്ട് പാടുകയും ചെയ്തു.
വിവിധ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളും മൂന്ന് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 27 അംഗ സംഘമാണ് സംഘത്തിലുണ്ടായത്. കുട്ടികള്‍ക്ക് ആത്മവിശ്വാസവും മനോധൈര്യവും നല്‍കുന്നതിനായാണ് യാത്ര സംഘടിപ്പിച്ചത്. സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ തങ്ങള്‍ക്കും പ്രാപ്യമാണെന്ന് തിരിച്ചറിയുന്നത് ഈ കുട്ടികളില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തും. എനിക്കും ഇത് സാധിക്കും എന്ന ചിന്ത അവരുടെ മാനസിക വളര്‍ച്ചയ്ക്ക് വലിയ കരുത്തേകും. വിമാനത്താവളത്തിലെ നടപടിക്രമം, സുരക്ഷാ പരിശോധന എന്നിവ പുതിയ അറിവ് നല്‍കുന്നതായിരുന്നു.
കുട്ടികള്‍ക്കായി ഈ യാത്ര സ്പോണ്സര് ചെയ്തത് ലോക കേരളസഭാ അംഗം ജയിംസ് ചക്കാട്ടും യാത്ര കോഓര്‍ഡിനേറ്റ് ചെയ്തത് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസുമാണ്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ രശ്മിയും പങ്കെടുത്തു. ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ കുട്ടികളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
Kerala
കൊച്ചി: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ബീഹാറില്‍ നിന്നുള്ള 21 കുട്ടികള്‍ക്ക് രക്ഷകരായത് ആലുവ റൂറല്‍ എസ്പി എം. ഹേമലതയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങള്‍.
എറണാകുളം പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ സുബീഷ്, മുനമ്പം പോലീസ് സ്റ്റേഷനിലെ സിപിഒ പി.എസ്. സുജിത് ലാല്‍, കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സിപിഒ മജീഷ് എന്നിവരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്.
ഒരു മോഷണക്കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി ഒഡീഷയിലെത്തി മടങ്ങുകയായിരുന്നു പോലീസ് സംഘം. ഭുവനേശ്വറില്‍ നിന്ന വിവേക് എക്സ്പ്രസില്‍ കയറിയപ്പോള്‍ കുട്ടികള്‍ അതിലുണ്ടായിരുന്നു. കൂടെ ആരെയും കാണാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അവരുമായി സംസാരിച്ചപ്പോള്‍ ഇവിടേക്ക് പഠിക്കാനായി വന്നതാണെന്നും ഇതുവരെ സ്കൂളില്‍ പോയിട്ടില്ലെന്നും കുട്ടികള്‍ പറഞ്ഞു.
ഇതില്‍ ഒരു കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ 13 വയസാണ് രേഖപ്പെടുത്തിയിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോ ജനന സര്‍ട്ടിഫിക്കറ്റുകളോ കൈവശം ഇല്ലാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇടയ്ക്ക് ഒരാള്‍ മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ നിന്ന് വന്ന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതു പോലീസുകാര്‍ ശ്രദ്ധിച്ചിരുന്നു.
തുടര്‍ന്ന് ഇയാളുടെയും 21 കുട്ടികളുടെയും ഫോട്ടോയെടുത്ത പോലീസ് സംഘം ഇത് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിലെ എസ്ഐ എം.എസ്. ഷാനിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹം റെയില്‍വേ പോലീസിന് ഫോട്ടോ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് എത്തുകയായിരുന്നു. മതിയായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 21 കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യുടെ നേതൃത്വത്തില്‍ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി.
Kerala
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ കണ്ടെത്തി.
ബിഹാറില്‍ നിന്നുള്ള 21 കുട്ടികളെയാണ് പaലീസ് കണ്ടെത്തിയത്. 10 മുതല്‍ 13 വയസgവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.
വിവേക് എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയതാണെന്ന് കുട്ടികള്‍ പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നെത്തിയതാണ് കുട്ടികളെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കൃത്യമായ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍, കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ പറഞ്ഞ സ്ഥാപനത്തെക്കുറിച്ചും രക്ഷിതാക്കളെ ബന്ധപ്പെടാനും പോലീസ് ശ്രമം ആരംഭിച്ചു.
District News
നേമം: നെൽകൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനും നേമം ഗവ. യുപി സ്കൂളിലെ കുട്ടികൾ കല്ലിയൂർ കാഞ്ഞിരത്തടി പാടശേഖരത്തിലെത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കു വേണ്ടിയാണു വേറിട്ട പഠന പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 10 മണിയോടെ പാടശേഖരത്തിലെത്തിയ സംഘം കർഷകരോടൊപ്പം ടില്ലർ ഓടിച്ച് നിലമൊരുക്കിയ ശേഷമാണു ഞാറുനട്ടത്. കർഷകരും കല്ലിയൂർ കൃഷിഭവൻ ഉദ്യോഗസ്ഥരും അധ്യാപകരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.
കൃഷിക്കു നേതൃത്വം നൽകുന്ന കർഷകൻ വിവേകാനന്ദൻ നിലമൊരുക്കൽ, ഞാറുല്പാദിപ്പിക്കുന്ന രീതി, വിവിധയിനം വിത്തുകൾ, വളപ്രയോഗങ്ങൾ എന്നിവയെ കുട്ടികൾ ക്കു പരിചയപ്പെടുത്തി. കൃഷി ഓഫീസർ പി. മേരിലത, അസിസ്റ്റന്റുമാരായ കെ. രമണി, ജെ.എസ്. അനിൽകുമാർ, എസ്.കെ. ഷിനു, പാടശേഖര സമിതി സെക്രട്ടറി കെ.സി. അജിത് കുമാർ എന്നിവർ കുട്ടികളെ സ്വീകരിച്ചു. അധ്യാപകരായ പ്രിയ കുമാരി, സ്വപ്നകുമാരി, അബ്ദുൽ ഷുഹൂദ് എന്നിവർ കുട്ടികളെ അനുഗമിച്ചു.
NRI
ടെക്സസ്: അമേരിക്കയിലെ ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇൻഫ്ലുവൻസ കേസുകൾ അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട്. ഹൂസ്റ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആശുപത്രികളിൽ പനിയുമായി എത്തുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ടെക്സസ് ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ നിലവിൽ പനി ബാധ അതിരൂക്ഷമാണ്.
അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടുതൽ കാണപ്പെടുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളിലെ ആശുപത്രി സന്ദർശനം കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനം വർധിച്ചു.
അവധിക്കാലം കഴിഞ്ഞ് കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക് എത്തുന്നതോടെ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേസുകൾ ഇനിയും ഉയർന്നേക്കാം.
National
ഹൈദരാബാദ്: മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദിലെ നല്ലകുണ്ട സ്വദേശിയായ വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. വെങ്കിടേഷിന് ത്രിവേണിയെ സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഡിസംബർ 24ന് കുട്ടികളുടെ മുന്നിൽവച്ച് വെങ്കിടേഷ് ത്രിവേണിയെ അക്രമിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പിന്നാലെ, രക്ഷിക്കാൻ ശ്രമിച്ച മകളെ തീയിലേക്ക് തള്ളിയിടുകയും വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയും ചെയ്തു.
നിലവിളി കേട്ട അയൽക്കാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളേറ്റ ത്രിവേണി മരിച്ചിരുന്നു. നിസാര പരുക്കുകളോടെ മകളെ ആശുപത്രിയിൽ എത്തിച്ചു.
Kerala
കണ്ണൂർ: പയ്യന്നൂര്‍ രാമന്തളിയില്‍ നാല് ജീവനുകൾ പൊലിഞ്ഞത് മക്കളെ ചൊല്ലിയുള്ള തർക്കത്തിൽ. കുട്ടികളെ ആര് നോക്കുമെന്ന തർക്കമാണ് ഒടുവിൽ ജീവനെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് രാമന്തളി വടക്കുമ്പാട് സ്വദേശിയായ കലാധരൻ, അമ്മ ഉഷ, കലാധരന്റെ മക്കളായ അഞ്ച് വയസുകാരി ഹിമ, രണ്ട് വയസുള്ള കണ്ണന് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളെ തനിക്കൊപ്പം വിടണമെന്ന് അമ്മ നിലപാടെടുത്തപ്പോൾ കോടതിയും അനുകൂല ഉത്തരവിട്ടിരുന്നു. ആഴ്ചയിലൊരു ദിനം പിതാവിനൊപ്പം വിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് പിതാവിനൊപ്പം നിന്നാല്‍ മതിയെന്നും അമ്മയുടെ വീട്ടിലേക്ക് വിട്ടാല്‍ അവര്‍ കൊല്ലുമെന്ന് കുഞ്ഞുങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കുട്ടികളുടെ അമ്മയില്‍ നിന്നും പലതവണ കള്ളപ്പരാതികളെത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.
വിവാഹമോചനത്തിന് പിന്നാലെ കുട്ടികളെ അവരുടെ അമ്മയ്ക്കൊപ്പം വിടുന്നതില്‍ കലാധരന്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലുമായിരുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി കലാധരനും ഭാര്യയും മാറിത്താമസിക്കുകയായിരുന്നു.
കലാധരന്റെ മാതാപിതാക്കളും ആദ്യം ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ കലാധരന്റെ പിതാവ് ഉണ്ണിക്കൃഷ്ണന് മക്കളെ ഉപദ്രവിക്കുന്നെന്ന് ആരോപിച്ച് അമ്മ പരാതി നല്കി. പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.
മുത്തച്ഛനെതിരെ കേസ് കൊടുത്തതോടെ കുടുംബം തകര്‍ന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ കലാധരന്റെ അച്ഛന് വീട്ടില്‍ നിന്നും താമസം മാറ്റി. ഒടുവില്‍ കുട്ടികൾക്ക് പാലില്‍ വിഷം നല്കിയ ശേഷം കലാധരനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു.
National
മുംബൈ: മുംബൈയിൽ നിന്നും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്. കഴിഞ്ഞ 36 ദിവസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത 82 കുട്ടികളെ കാണാതായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മുംബൈയിൽ നിന്ന് 93 പെൺകുട്ടികൾ ഉൾപ്പെടെ 145 കുട്ടികളെ കാണാതായതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
നവംബർ ഒന്നിനും ഡിസംബർ ആറിനും ഇടയിൽ രജിസ്റ്റർ ചെയ്ത 82 കേസുകളിൽ, കാണാതായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ 41 പെൺകുട്ടികളും 18 വയസ് വരെ പ്രായമുള്ള 13 ആൺകുട്ടികളും ഉൾപ്പെടുന്നു.
ഈ കാലയളവിൽ കാണാതായവരിൽ അഞ്ച് വയസ് വരെ പ്രായമുള്ള പെൺകുട്ടികളും 11 വയസ് വരെ പ്രായമുള്ള ആൺകുട്ടികളും ഉൾപ്പെടുന്നു.
കുർള വില്ലേജ്, വക്കോള, പവായ്, മാൽവാനി, സക്കിനാക്ക തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരോധാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം മനുഷ്യക്കടത്താണെന്ന് പോലീസ് സംശയിക്കുന്നു.
കാണാതായവരുടെ കണക്കുകൾ
ജൂൺ: 26 കുട്ടികൾ (എല്ലാവരും പെൺകുട്ടികൾ)
ജൂലൈ: 25 കുട്ടികൾ (15 ആൺകുട്ടികൾ, 10 പെൺകുട്ടികൾ)
ഓഗസ്റ്റ്: 19 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, 14 പെൺകുട്ടികൾ)
സെപ്റ്റംബർ: 21 കുട്ടികൾ (ആറ് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഒക്ടോബർ: 19 കുട്ടികൾ (12 ആൺകുട്ടികൾ, ഏഴ് പെൺകുട്ടികൾ)
നവംബർ: 24 കുട്ടികൾ (ഒൻപത് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഡിസംബർ (ഇതുവരെ): 11 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ)
International
കോപ്പൻഹേഗൻ: ബീജം ദാനം ചെയ്ത യുവാവിന് അപ്രതീക്ഷിതമായുണ്ടായ ജനിതക വ്യതിയാനം മൂലം ജനിച്ച കുഞ്ഞുങ്ങൾക്ക് കാൻസർ വരാൻ സാധ്യതയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
2005 മുതൽ ബീജം ദാനം ചെയ്തിട്ടുള്ള വ്യക്തിക്ക് യൂറോപ്പിൽ ഉടനീളം ഇതുവരെ 197 കുട്ടികൾ ജനിച്ചിട്ടുണ്ട്. കോപ്പൻഹേഗൻ: ബീജം ദാനം ചെയ്ത യുവാവിന് അപ്രതീക്ഷിതമായുണ്ടായ ജനിതക വ്യതിയാനം മൂലം ജനിച്ച കുഞ്ഞുങ്ങൾക്ക് കാൻസർ വരാൻ സാധ്യതയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2005 മുതൽ ബീജം ദാനം ചെയ്തിട്ടുള്ള വ്യക്തിക്ക് യൂറോപ്പിൽ ഉടനീളം ഇതുവരെ 197 കുട്ടികൾ ജനിച്ചിട്ടുണ്ട്.
നിരവധി കുട്ടികൾ ഇതിനോടകം മരിച്ചു. കഴിഞ്ഞ 17 വർഷത്തിനിടെ ഇയാളുടെ ബീജം ഡെൻമാർക്കിലെ യൂറോപ്യൻ സ്പേം ബാങ്ക് വഴി നിരവധി സ്ത്രീകളിലേക്ക് എത്തിയിട്ടുണ്ട്. എല്ലാ സ്ക്രീനിംഗ് പരിശോധനകൾക്കും ശേഷമാണ് ഇയാളുടെ ബീജം സ്വീകരിച്ചതെങ്കിലും ജനിക്കുന്നതിനുമുൻപ് തന്നെ ഇയാളുടെ കോശങ്ങളിലെ ഡിഎൻഎയ്ക്ക് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ശരീരത്തിലെ കോശങ്ങൾ അർബുദ ബാധിതമാകുന്നതിനെ തടയുന്ന TP-53 ജീൻ തകരാറിലായിരുന്നു. TP-53 ജീനിന്റെ അപകടകരമായ രൂപം ഇയാളുടെ ശരീരത്തിൽ പൊതുവേ കുറവാണെങ്കിലും 20 ശതമാനത്തോളം ബീജത്തിൽ അതിന്റെ സാന്നിധ്യമുണ്ട്. 90 ശതമാനം കാൻസർ രൂപപ്പെടാനുള്ള സാധ്യതയാണ് ഇതിലൂടെയുണ്ടാകുന്നത്.
ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ അധികം പേർക്കും കുട്ടിക്കാലത്തുതന്നെ കാൻസർ വന്നേക്കാം. മുതിർന്ന സ്ത്രീകളിൽ സ്തനാർബുദവും ഉണ്ടാകാം. യുകെയിലെ ക്ലിനിക്കുകളിൽ ഇയാളുടെ ബീജം ലഭ്യമാക്കിയിരുന്നില്ലെങ്കിലും ബ്രിട്ടീഷ് വനിതകൾ ഡെൻമാർക്കിൽ എത്തുകയും വന്ധ്യതാ ചികിൽസ തേടിയെന്നുമാണു നിഗമനം.
International
കാൻബറ: കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്ട്രേലിയ. 16നു താഴെയുള്ള എല്ലാവർക്കും സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന സർക്കാർ ഉത്തരവ് ബുധനാഴ്ച പ്രാബല്യത്തിലായി.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ്, ടിക്ടോക്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കുട്ടികളെ അനുവദിക്കരുതെന്നാണ് സർക്കാർ നിർദേശം. ലംഘിച്ചാൽ കനത്ത പിഴയൊടുക്കേണ്ടിവരും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളായ മെറ്റപോലുള്ള ടെക് കന്പനികളും അഭിപ്രായസ്വാതന്ത്ര്യവാദികളും നിരോധനത്തെ എതിർക്കുന്നുണ്ട്. അതേസമയം മാതാപിതാക്കളും രക്ഷിതാക്കളും സർക്കാരിനൊപ്പമാണ്.
കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഓസ്ട്രേലിയൻ സർക്കാർ നടപ്പാക്കുന്ന നിരോധനം ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.
പല പാശ്ചാത്യ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു പരിഗണിച്ചുവരിയാണ്. ഓസ്ട്രേലിയൻ നിരോധനത്തിന്റെ ഫലക്ഷമത ഈ രാജ്യങ്ങൾ വിലയിരുത്തും.
International
കയ്റോ: സുഡാനിൽ കഴിഞ്ഞയാഴ്ച കിൻഡർഗാർട്ടനു നേർക്കും മറ്റു പ്രദേശങ്ങളിലും റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതർ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ 63 കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന.
കോർദോഫാൻ സംസ്ഥാനത്തെ കഗോലിയിൽ മൂന്നിടത്ത് വ്യാഴാഴ്ചയായിരുന്നു ഡ്രോൺ ആക്രമണം. ആദ്യം കിൻഡർഗാർട്ടനു നേർക്കായിരുന്നു ആക്രമണം. രോഗികളുമായി പോകുകയായിരുന്നു വാഹനങ്ങളും പിന്നീട് ആക്രമിക്കപ്പെട്ടു. വാർത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തമൂലമാണു മരണസംഖ്യ പുറത്തുവരാൻ വൈകിയത്.
സുഡാനീസ് സൈന്യവും ആർഎസ്എഫും രണ്ടു വർഷമായി തുടരുന്ന സംഘർഷത്തിൽ നാൽപ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
1.2 കോടി ആളുകൾ പലായനം ചെയ്തു. മരണസംഖ്യ ഇതിലും ഉയർന്നതാണെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. എണ്ണ സന്പന്നമായ കോർദോഫാൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് നിലവിൽ സംഘർഷം.
പടിഞ്ഞാറൻ സുഡാനിലെ എൽ-ഫാഷർ ഏതാനും നാൾ മുന്‍പ് ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് ഒരു ലക്ഷത്തിലേറെ പേർ പലായനം ചെയ്തു.
Movies
ബോളിവുഡ് താരം കരിഷ്മ കപുറും മക്കളും പുതിയ അപ്പാര്‍ട്ട്മെന്റിലേക്കു താമസം മാറി. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുറിന്റെ 30,000 കോടി രൂപയുടെ എസ്റ്റേറ്റില്‍ തനിക്കും മക്കള്‍ക്കും അവകാശമുന്നയിച്ചുള്ള നിയമപോരാട്ടത്തിനിടെയാണ് കരിഷ്മ കപുര്‍ ആഡംബര അപ്പാര്‍ട്ട്മെന്റിലേക്കു താമസം മാറുന്നത്. മാസം 5.51 ലക്ഷം രൂപയാണ് വാടക! മുംബൈ ബാന്ദ്ര വെസ്റ്റില്‍ ആണ് അപ്പാര്‍ട്ട്മെന്റ്.
ഹില്‍ റോഡിലെ ഗ്രാന്‍ഡ് ബേ കോണ്ടോമിനിയത്തിലാണ് അപ്പാര്‍ട്ട്മെന്റ് സ്ഥിതിചെയ്യുന്നത്. ഏകദേശം 2,200 ചതുരശ്രയടി വിസ്തീര്‍ണമുണ്ട് വസതിക്ക്. മൂന്ന് പാര്‍ക്കിംഗ് സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്ട്രേഷന് ഫീസ് 1,000 രൂപയും സ്റ്റാമ്പ് ഡ്യൂട്ടി 17,100 രൂപയുമാണ്. 20 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി അപ്പാര്‍ട്ട്മെന്റ് ഉടമയ്ക്കും നല്കി. നവംബര്‍ മുതല്‍ 12 മാസത്തേക്കാണ് വാടകക്കരാര്‍.
മുംബൈയിലെ മനോഹരമായ പാര്‍പ്പിട മേഖലകളിലൊന്നാണ് ബാന്ദ്ര വെസ്റ്റ്. വമ്പന്‍ ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇവിടെ പാര്‍പ്പിട സമുച്ചയങ്ങളുണ്ട്. ജനപ്രിയ കഫേകള്‍, കാര്‍ട്ടര്‍ റോഡ് തുടങ്ങിയ മനോഹരമായ സ്ഥലങ്ങള്‍ക്കു പേരുകേട്ടതാണ് ബാന്ദ്ര.
നിയമപോരാട്ടം
കരിഷ്മയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുര്‍ ജൂണിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, സ്വത്തുമായി ബന്ധപ്പെട്ട് നിയമപരമായ തര്‍ക്കം ആരംഭിച്ചു. കരിഷ്മയുടെ മക്കള്‍ അച്ഛന്റെ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കുമ്പോള്‍, സഞ്ജയ്യുടെ സഹോദരി മന്ദിര കപുര്‍ അമ്മയുടെ ഭാഗം അവകാശപ്പെട്ട് കോടതിയെ സമീപിച്ചു. സഞ്ജയ്-കരിഷ്മ ദമ്പതിമാരുടെ മക്കളായ സമൈറ, കിയാന് എന്നിവരും നിയമപോരാട്ടത്തിലാണ്. തങ്ങളുടെ അച്ഛന്റെ രണ്ടാം ഭാര്യ പ്രിയ സച്ദേവ് തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്ത് വിട്ടുനല്‍കുന്നില്ലെന്നു കാണിച്ചാണ് മക്കള്‍ കോടതിയെയെ സമീപിച്ചത്. കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്.
National
ബംഗളൂരു: ക്ഷേത്രത്തിൽ മകളെ നരബലി നൽകാൻ ശ്രമിച്ച അമ്മ പിടിയിൽ. കഴുത്തിനുപിന്നിൽ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം.
അനേക്കലിൽ താമസിക്കുന്ന സരോജമ്മയാണ് (55) മകൾ രേഖയെ (25) വെട്ടിയത്. ഇരുവരും കഴിഞ്ഞദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. പ്രാർഥിച്ചുകഴിഞ്ഞപ്പോഴാണ് സരോജമ്മ മകളെ പിന്നിൽനിന്ന് അരിവാൾ ഉപയോഗിച്ച് വെട്ടിയത്.
രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ സരോജമ്മയെ പിടിച്ചുമാറ്റുകയായിരുന്നു. കഴുത്തിനുപിന്നിൽ ഗുരുതരമായി വെട്ടേറ്റ രേഖയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രേഖയും ഭർത്താവും സ്ഥിരമായി വഴക്കടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽവന്ന മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു. ജ്യോത്സ്യന്റെ നിർദേശപ്രകാരമാണ് മകളെ നരബലിനൽകാൻ സരോജമ്മ തീരുമാനിച്ചതെന്നാണ് സംശയം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.