National
ഹൈദരാബാദ്: തെലുങ്കാനയിലെ സൂര്യപേട്ടിൽ സ്വന്തം മക്കളെ ക്രൂരമായി പീഡിപ്പിച്ച ദമ്പതികൾ പിടിയിൽ. ഹുസൂർനഗർ സ്വദേശികളായ നകിരികന്തി രവി (43), ഭാര്യ ഇന്ദു (25) എന്നിവരാണ് അഞ്ച് വയസുള്ള ധനുഷ്, രണ്ട് വയസുള്ള രേവന്ത് എന്നീ ആൺകുട്ടികളെ മർദിച്ചതിന് അറസ്റ്റിലായത്.
ഇരുമ്പ് ദണ്ഡുകൊണ്ട് മർദിക്കുകയും, ചൂടാക്കിയ വസ്തുക്കൾ കൊണ്ടും സിഗരറ്റ് കൊണ്ടും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
നകിരികന്തി 10 വർഷം മുമ്പ് ആദ്യ ഭാര്യയുമായി വേർപിരിയുകയും നാല് വർഷം മുമ്പ് ഇന്ദുവിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇന്ദുവിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനാണ് ധനുഷ്. പിന്നീടാണ് ഇവർക്ക് മറ്റൊരു മകൻ ജനിക്കുന്നത്.
കുട്ടികൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസമാണെന്ന് കരുതിയാണ് ക്രൂരത കാട്ടിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുട്ടികളെ പിന്നീട് സർക്കാർ ശിശുഭവനിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് നിയമനടപടികൾ ആരംഭിച്ചു.
Health
മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ്. മുതിർന്നവരുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെ കുട്ടികൾക്കും ഉണ്ടാകാം.
കഠിനമായ പനി, തലവേദന, ശരീര വേദന, വിട്ടുമാറാത്ത ചുമ, വയറുവേദന, ശ്വാസംമുട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവ ചെറിയ കുട്ടികളിൽ സാധാരണമാണ്.
കഠിനമായ പനിയുടെ കൂടെ കുട്ടികൾക്കു ഫിറ്റ്സ് വരാനും സാധ്യതയുണ്ട്. ചെവി വേദന, കണ്ണുകൾക്കു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
രണ്ടു വയസിന് താഴെയുള്ള കുട്ടികളിലും മറ്റ് രോഗങ്ങളുള്ള കുട്ടികളിലും ഇൻഫ്ലുവൻസ ബാധിക്കുന്നത് ഗുരുതരമാണ്.
കുട്ടികളിൽ ഇൻഫ്ലുവൻസ ബാധിച്ചാൽ
. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നൽകുക
. ചൂടുവെള്ളം കുടിപ്പിക്കുകയും പോഷകസമൃദ്ധമായ ചെറിയ ഭക്ഷണങ്ങളും നൽകുക
. പനി ഉണ്ടെങ്കിൽ ഭാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക
. തൊണ്ടവേദനയ്ക്ക് ആശ്വാസത്തിനായി ചൂടുവെള്ളം നൽകുക
ഇൻഫ്ലുവൻസ പടരുന്നത് തടയാൻ വാക്സിൻ സ്വീകരിക്കുക
പ്രതിരോധ കുത്തിവയ്പ്പിലൂടെ ഇൻഫ്ലുവൻസ തടയാൻ കഴിയും. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കണം. മഴക്കാലത്തിനു മുൻപേ വാക്സീൻ എടുക്കുന്നതും അനുയോജ്യമാണ്.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളോ വിട്ടുമാറാത്ത രോഗമുള്ളവരോ വീടുകളിൽ ഉണ്ടെങ്കിൽ, വീട്ടിൽ താമസിക്കുന്ന എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കുന്നതു ഉചിതമായിരിക്കും.
ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്, കാരണം ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് സ്വയം ഫ്ലൂ വാക്സിൻ എടുക്കാൻ കഴിയില്ല, കൂടാതെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഫ്ലൂ വന്നാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇൻഫ്ലുവൻസ വ്യാപനം കുറയ്ക്കാം
കൈ കഴുകിയുള്ള ശുചിത്വം കുട്ടികളെ പരിശീലിപ്പിക്കണം. മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളെ രോഗികളിൽ നിന്ന് അകറ്റി നിർത്തുക കുട്ടികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടൗവലോ, ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂക്കും വായയും മൂടാൻ പഠിപ്പിക്കുക.
കുട്ടികൾ വായിൽ വയ്ക്കുന്ന കളിപ്പാട്ടങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. ഡേ കെയറിൽ കുട്ടികൾ പോകുന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലക്ഷണങ്ങളെക്കുറിച്ച് പരിചാരകരോട് പറയുക.
ഡോ.അനിറ്റ ആൻ സൈമൺ
കൺസൾട്ടന്റ് - പീഡിയാട്രിക്സ് വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി പാലാ
Kerala
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. കഴിഞ്ഞ എട്ടുവർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണനോടാണ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. വാളയാറിലുണ്ടായ സംഭവങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.
ആഭ്യന്തരമന്ത്രിക്ക് ലഭിച്ച നിവേദനം തുടർനടപടികൾക്കായി അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ദുരൂഹമരണങ്ങൾക്ക് പുറമെ ജില്ലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കാണാതായ കുട്ടികളെക്കുറിച്ചും ഈ ഘട്ടത്തിൽ വിശദമായി അന്വേഷിക്കാൻ നിർദേശമുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
Education
തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, ആലപ്പുഴ, ആറൻമുള, കിടങ്ങൂർ, വടകര, തലശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളജുകളിൽ ബിടെക് കോഴ്സിന് സഹകരണ വകുപ്പ്/ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള അഞ്ചു ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം.
www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ സഹകരണ വകുപ്പിലെയോ സൊസൈറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയോ ജീവനക്കാരുടെ മക്കളാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അതത് മേലധികാരിയുടെ ഒപ്പ് സഹിതം ഇന്നു രാവിലെ 11.30ന് മുമ്പ് വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
National
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മാതൃകമ്പനിയായ മെറ്റയ്ക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്.
സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസയച്ചത്.
ഇത്തരം പരസ്യങ്ങളും കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഇൻസ്റ്റഗ്രാമിൽനിന്ന് ഉടനടി നീക്കം ചെയ്യാനും മന്ത്രാലയം നിർദേശിച്ചു.
ഇത്തരം പരസ്യങ്ങൾ എങ്ങനെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടുവെന്നും, ഇവ തടയാൻ സ്വീകരിച്ചിട്ടുള്ള സുരക്ഷാമാർഗങ്ങൾ എന്തൊക്കെയാണെന്നും നേരിട്ടു വിശദീകരിക്കാൻ മെറ്റയുടെ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ വിളിച്ചുവരുത്തും. മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ പരസ്യ അവലോകന പ്രക്രിയയും, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാൻ സ്വീകരിക്കുന്ന തുടർനടപടികളും കമ്പനി വിശദീകരിക്കണം.
ഇൻസ്റ്റഗ്രാമിൽ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുന്ന വിവരം മാധ്യമസ്ഥാപനമായ ബിബിസിയുടെ അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത്. ഇതേത്തുടർന്നാണു കേന്ദ്രസർക്കാർ ഇടപെടൽ.
കേന്ദ്രസർക്കാർ നിർദേശം പാലിക്കുന്നതിൽ മെറ്റ പരാജയപ്പെട്ടാൽ ഐടി ആക്ടും 2012ലെ പോക്സോ നിയമപ്രകാരവും നടപടികൾ നേരിടേണ്ടിവന്നേക്കും. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും ഐടി ആക്ടിലെ സെക്ഷൻ 67(ബി) പ്രകാരം ഇന്ത്യയിൽ കുറ്റകരമാണ്.
പെയ്ഡ് പരസ്യങ്ങളിലൂടെ പ്ലാറ്റ്ഫോമുകൾ നേരിട്ടു വരുമാനം ഉണ്ടാക്കുന്നതിനാൽ ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ സാങ്കേതിക കമ്പനികൾക്കു നിയമപരമായ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
National
ബംഗളൂരു: ബംഗളൂരു ഡേ കെയറിൽ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത കാട്ടിയ സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മറ്റ് മൂന്ന് പേർക്കായി അന്വേഷണം ഊർജിതമാക്കി. അഞ്ചു പേർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.
ബംഗളൂരുവിലെ എച്ച്എഎൽ കാമ്പസിലുള്ള കേപ്ജെമിനി ഐടി കമ്പനിക്കുള്ളിലെ ഡേ കെയറിലെ ആയമാർക്കെതിരെയാണ് കേസെടുത്തത്. ഇവർ പിഞ്ചുകുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിലാണ് കേസ്.
രണ്ട് വയസ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ വായിലേക്ക് വെള്ളം ചീറ്റിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഐടി കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറിലാണ് നടുക്കുന്ന സംഭവം. കുട്ടികൾ കരയുകയോ ബഹളംവെക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇത്തരത്തിൽ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
വനിതാ ജീവനക്കാരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
National
ജയ്പൂർ: രാജസ്ഥാനിലെ ഫലോദി ജില്ലയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഗേന റാം (35) എന്ന യുവാവാണ് ഭാര്യ പുഷ്പ (32), മകൾ ഖുശ്ബു (13), മകൻ കിഷൻ (10) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടിക്കിയത്.
ഗേന റാമിനെ തൂങ്ങിയ നിലയിലും ഭാര്യയെയും രണ്ട് മക്കളെയും കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഗേന റാം പുഷ്പയെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, മരണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.
ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
International
ഗാസ: ഇസ്രേലി സേന ഗാസയില്‍ നടത്തിയ നിഷ്ഠുര കൃത്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രണ്ടു വര്‍ഷത്തിനിടെ ഇസ്രേലി സേന കൊന്നൊടുക്കിയത് 20,000 കുട്ടികളെയാണെന്നും ബോധപൂര്‍വം കുട്ടികളെ ലക്ഷ്യമിട്ടതിനും കൊന്നൊടുക്കിയതിനു നിസ്തർക്കമായ തെളിവുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അന്വേഷണസമിതിയുടെ റിപ്പോർട്ട്.
ശ്രീനിവാസൻ മുരളീധർ അധ്യക്ഷനായ യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ആണ് ഇദ്ദേഹം.
2021നും 2025നും ഇടയിലാണ് 20,000 കുട്ടികളെ ഇസ്രേലി സൈന്യം കൊലപ്പെടുത്തിയത്. വെടിനിര്‍ത്തല്‍ നിലവില്‍വന്നതിനു ശേഷവും ഇസ്രേലി സേന തങ്ങളുടെ ക്രൂരത തുടര്‍ന്നുവെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇസ്രയേല്‍ റിപ്പോര്‍ട്ട് തള്ളി. അപകീർത്തികരമായ കള്ളം എന്നാണ് റിപ്പോർട്ടിനെ ഇസ്രേലി അധികൃതർ വിശേഷിപ്പിച്ചത്.
ജനീവയിൽ ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് 100 പേജ് വരുന്ന യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഗാസയില്‍ മാത്രം 20,179 കുട്ടികള്‍ കൊല്ലപ്പെട്ടു.
ഗാസയില്‍ ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനമാണിത്. 44,143 കുട്ടികള്‍ക്കു പരിക്കേറ്റു. ഇത് ആകെ പരിക്കേറ്റവരുടെ 26 ശതമാനമാണ്. അഞ്ചു വയസിൽ താഴെ പ്രായമുള്ള 5031 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 1029 പേർ ഒരു വയസിൽ താഴെയുള്ളവരായിരുന്നു. കൊല്ലപ്പെട്ടവരിൽ 420 പേർ നവജാതശിശുക്കളാണ്.
ഗാസയിലും വെസ്റ്റ് ബാങ്കിലും തടവിലാക്കപ്പെട്ട പലസ്തീൻ കുട്ടികൾ ഗുരുതരമായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായെന്നു റിപ്പോർട്ട് കണ്ടെത്തി. ഓർഫനേജുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തകർത്തതും ഭക്ഷ്യവസ്തുക്കളും മരുന്നുകളടക്കം സഹായങ്ങൾ തടഞ്ഞതും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും പട്ടിണിക്കും കാരണമായെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരെ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ വൻ വർധനയുണ്ടായി. ഗാസയിൽ ഇസ്രേലി സേന എത്രയും പെട്ടെന്നു സൈനികനടപടി അവസാനിപ്പിക്കണമെന്നും പലസ്തീൻ കുട്ടികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പത്ത് വയസുകാരിയുടെ പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ. കേടായ ചോക്ലേറ്റ് കഴിച്ച് പിറന്നാളുകാരിക്കും സുഹൃത്തുക്കൾക്കും ശാരീരിക അസ്വാസ്ഥ്യം നേരിട്ട് ചികിത്സ തേടണ്ടി വരികയായിരുന്നു.
സംഭവത്തിൽ ചോക്ലേറ്റ് നിർമാതാക്കൾക്കും വിറ്റ വ്യാപാരിക്കുമെതിരെ കൺസ്യൂമർ കോടതി നടപടിയെടുത്തു. ഇരയായ കുടുംബത്തിന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
മകളുടെ ജന്മദിനത്തിനാണ് പരാതിക്കാരനായ പിതാവ് 210 രൂപ നൽകി കടയിൽ നിന്നും ചോക്ലേറ്റ് വാങ്ങിയത്. ജന്മദിന പാർട്ടിക്ക് ശേഷം ചോക്ലേറ്റ് കഴിച്ച കുട്ടികൾക്ക് ഛർദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകേണ്ടതായും വന്നു.
കുട്ടികൾ കഴിച്ച ചോക്ലേറ്റ് പരിശോധിച്ചപ്പോഴാണ് അതിൽ പുഴുക്കൾ അടങ്ങിയിട്ടുണ്ടെന്ന വിവരം കുടുംബം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ചോക്ലേറ്റ് നിർമിച്ച കമ്പനിക്കെതിരെയും അത് വിറ്റ കടയുടമയ്ക്കെതിരെയും കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്ന നിലപാടാണ് നിർമതാക്കളും വ്യാപാരിയും സ്വീകരിച്ചത്. ചോക്ലേറ്റിന്റെ ഗുണനിലവാരം തെളിയിക്കുന്നതിനായി കൃത്യമായ ലാബ് പരിശോധനാ റിപ്പോർട്ടുകളോ ശാസ്ത്രീയ തെളിവുകളോ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ ഈ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു അവരുടെ വാദം.
എന്നാൽ ഈ വാദങ്ങളെ കൺസ്യൂമർ കമ്മീഷൻ പൂർണമായും തള്ളി. ഇതോടെ കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കാനാണ് ചോക്ലേറ്റ് കമ്പനിയും വ്യാപാരിയും ശ്രമിച്ചത്. എന്നാൽ കുടുംബം നൽകിയ ചോക്ലേറ്റിന്റെ ചിത്രങ്ങളും കുട്ടികളെ ചികിത്സിച്ച ഡോക്ടർമാരുടെ മെഡിക്കൽ രേഖകളും കുറ്റകൃത്യം തെളിയിക്കാൻ പര്യാപ്തമാണെന്ന് കോടതി കണ്ടെത്തി. ഉപഭോക്താക്കൾക്ക് സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ആഹാരസാധനങ്ങൾ വിതരണം ചെയ്തത് സേവനത്തിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കിയ നെല്ലൂർ ഉപഭോക്തൃ കോടതി, പരാതിക്കാരനായ പിതാവിന് 55,000 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.
National
ന്യൂഡൽഹി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ പുനരധിവാസകേന്ദ്രങ്ങളിൽ നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടി. ഭിന്നശേഷി കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രങ്ങൾ, ചൈൽഡ് ഡെവലപ്മെന്റ് സെന്ററുകൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഭിന്നശേഷി അവകാശ നിയമം, മാനസികാരോഗ്യ സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങളിലെ സുരക്ഷാവ്യവസ്ഥകൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്നും പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ തെറാപ്പികൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ പൂർണമായി ഭേദമാക്കാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി മാതാപിതാക്കളിൽനിന്ന് വൻ തുക ഈടാക്കുന്നതായും കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും മാതാപിതാക്കളുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്തതായും ഹർജിയിൽ ആരോപണമുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ പാനി പൂരി കഴിച്ച 20 ൽ അധികം കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. തിങ്കളാഴ്ച വൈകുന്നേരം ഒരു പ്രാദേശിക വിൽപ്പനക്കാരന്റെ കടയിൽ നിന്ന് കുട്ടികൾ പാനി പൂരി കഴിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നിരവധി കുട്ടികൾക്ക് വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി കൊണ്ടുപോയി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ 20 ലധികം പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യപ്രശ്നങ്ങളുടെ കൃത്യമായ കാരണം ഇതുവരെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ഡോക്ടർമാർ കുട്ടികളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മലിനമായ ഭക്ഷണമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ അസുഖങ്ങൾ ഉണ്ടയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. കുട്ടികൾ നിലവിൽ ചികിത്സയിലാണ്, അവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
Kerala
തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍. ഇതോടെ ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാർഥികൾ കൈകൂപ്പി യാചിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്ന് കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് എസ്എഫ്ഐ പരാതി നല്കി.
കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളാണ് മാറ്റി നിർത്തപ്പെട്ടത്.
International
ലണ്ടൻ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾക്കുമേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടനും തീരുമാനിച്ചു. ഈ വർഷം ക്രിസ്മസിനുമുന്പ് ഇതുസംബന്ധിച്ച നിയമം പാസാക്കുമെന്നും നിരോധനം ഏർപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ ലഭിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ പറഞ്ഞു.
സമൂഹമാധ്യമങ്ങൾ കുട്ടികളുടെ സന്തോഷം ഇല്ലാതാക്കുകയാണെന്നും അവരിൽ കടുത്ത ആസക്തിയുണ്ടാക്കുകയാണെന്നും കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകാൻ കൂടുതൽ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സ്റ്റാർമർ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം അടുത്ത വർഷം മാർച്ചിൽ നിലവിൽ വരുമെന്നാണു സൂചന.
കുട്ടികളുടെ സുരക്ഷയും ബൗദ്ധിക-മാനസിക വളർച്ചയും ലക്ഷ്യമിട്ട് ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം നടപ്പാക്കിയത്. പിന്നാലെ ബ്രസീൽ, ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും കുട്ടികൾക്കിടയിൽ സമൂഹമാധ്യമ ഉപയോഗം നിരോധിച്ചു. ഫ്രാൻസ്, സ്പെയിൻ, ഗ്രീസ്, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങൾ പൂർണമായി നിരോധിച്ചാൽ കുട്ടികൾ കൂടുതൽ അപകടം നിറഞ്ഞ മറ്റ് ഓൺലൈൻ സൈറ്റുകളിലേക്കു തിരിയാൻ സാധ്യതയുണ്ടെന്ന് മെറ്റ, സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ടെക് കന്പനികൾ മുന്നറിയിപ്പ് നൽകുന്നു.
Kerala
കണ്ണൂർ: പാനൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മോകേരിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
നാലും എട്ടും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മേഖലയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു.
Kerala
മലപ്പുറം: മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി. കുഞ്ചത്തൂർ സ്വദേശി ഇബ്രാഹിം അഷ്റഫിന്റെ മകൻ യാസിൻ ഹുസൈൻ(14), അമീറിന്റെ മകൻ സുൽത്താൻ(13) എന്നിവരെയാണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് ശേഷമാണ് കുട്ടികളെ കാണാതായത്. അയൽവാസികളാണ് ഇവർ. മംഗലാപുരത്ത് വ്യത്യസ്ത സ്ഥാപനങ്ങളിൽ ഇസ്ലാമിക മതപഠനം നടത്തുന്നവരാണ് ഇവർ.
കുട്ടികളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളിലൊരാൾ സൈക്കിൾ 500 രൂപയ്ക്ക് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. സഹോദരങ്ങൾക്കാണ് കടിയേറ്റത്.
ഒറ്റപ്പാലം തോട്ടക്കരയിലാണ് സംഭവം. ധൻവിക (3), റിഥിൻ രാജ് (6) എന്നിവർക്കാണ് കടിയേറ്റത്.
വീടിന് മുന്നിൽ കളിക്കുകയായിരുന്നു ഇരുവരും.
പരിക്കേറ്റ കുട്ടികൾ ഒറ്റപാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്.
കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും സ്ഥിരീകരിച്ചു.
ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വെസ്റ്റ് നൈൽ പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
National
റാഞ്ചി: ജാർഖണ്ഡിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച്പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. സിംദേഗ ജില്ലയിലെ കൊലെബിറ പ്രദേശത്തെ അഘർമയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റാഞ്ചിയിൽ നിന്ന് സിംദേഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Kerala
കൽപ്പറ്റ: വയനാട്ടിലെ ഷിഗെല്ല ബാധയിൽ കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന്. നിലവിൽ ഒൻപത് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇന്നലെ ഒരു കുട്ടിക്കുകൂടി രോഗം സ്ഥിരീകരിച്ചു.
നിലവിൽ 502 കുട്ടികളാണ് കോളിയാടി സ്കൂളിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. 47 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. അതേസമയം, സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
International
ഒട്ടാവ: കാനഡയിലും പതിനാറിനു താഴെയുള്ള കുട്ടികൾക്കു സോഷ്യൽ മീഡിയ വിലക്ക് വരുന്നു. ഇതിനുള്ള ബിൽ സാംസ്കാരികവകുപ്പ് മന്ത്രി മാർക്ക് മില്ലർ പാർലമെന്റിൽ അവതരിപ്പിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തെളിയിച്ചാൽ മാത്രം ഇളവ് അനുവദിക്കാമെന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുന്നു.
നിർമിതബുദ്ധി ചാറ്റ് ബോട്ടുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും ബില്ലിൽ നിർദേശമുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ സുരക്ഷയ്ക്കു കൂടുതൽ നടപടികൾ ഏടുക്കേണ്ടിവരും.
Kerala
മലപ്പുറം: ഉപയോഗശൂന്യമായ കുളത്തിൽ രണ്ട് കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവനൂർ ഇരിവേറ്റിയിൽ ചാത്തൻപാറയിലുണ്ടായ സംഭവത്തിൽ ഗൂഡല്ലൂർ സ്വദേശിയായ ബാവയുടെ മക്കളായ അഫിയ, അഫാൻ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം പുറത്തുപോയ കൂട്ടികൾ വൈകുന്നേരം ആറായിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഇരിവേറ്റി വാട്ടർ അഥോറിറ്റി ഓഫീസിന് സമീപത്തെ റോഡരികിലുള്ള കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
International
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര് കുട്ടികളാണ്.
അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന് ആരോപിച്ചു.
അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്‍, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന് വീണ്ടും അഫ്ഗാന് വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനം- വന്യജീവി മന്ത്രി ഷിബു ബേബി ജോൺ. കുട്ടികളുടെ പേരിൽ എഫ്ഡി അക്കൗണ്ട് ആരംഭിച്ച്, നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവായ അഞ്ചു ലക്ഷം രൂപ അതിൽ നിക്ഷേപിക്കും.
അവരുടെ 18 വയസ് വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ, റേഷനിംഗ് എന്നിവയും വനംവകുപ്പ് ഏറ്റെടുക്കും. മറ്റു ചെലവുകൾക്കായി എല്ലാ മാസവും 5000 രൂപ വീതം നൽകും. ഇതുകൂടാതെ ഈ കുട്ടികളുടെ മെന്ററായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വനിതാ ശിശു വികസന വകുപ്പുമായി സംസാരിച്ച് ഈ കുട്ടികൾക്ക് കൂടുതൽ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച ശേഷം കൈയൊഴിയുകയോ, ആ കുട്ടികളെ നിയമത്തിന്റെ നൂലാമാലകളിലേക്ക് തള്ളിവിടുകയോ അല്ല, അവരുടെ സംരക്ഷണം വകുപ്പ് ഏറ്റെടുത്ത് കരുതലിന്റെ പുതിയ മാതൃക തീർക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വന്യജീവി പ്രശ്നത്തിൽ ഒരു സമ്പൂർണ പദ്ധതി തയാറാക്കി ജൂലൈ ഒമ്പതിന് കേന്ദ്രമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സാമൂഹ്യ യാഥാർഥ്യങ്ങൾ അവരെ ബോധ്യപ്പെടുത്തും.
ചിന്നക്കനാലിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജനവാസ മേഖലകളിൽത്തന്നെ ആനകളും സഹവസിക്കുന്ന അവസ്ഥയാണുള്ളത്. പല കാലങ്ങളിൽ നടത്തിയിട്ടുള്ള അശാസ്ത്രീയമായ പുനരധിവാസങ്ങൾ അടക്കം ഇതിന്റെ രൂക്ഷത വർധിപ്പിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനുകളിലൂടെ ഈ പ്രശ്നം ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
District News
കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 28ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
അഞ്ചു വയസില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85,277 കുട്ടികള്‍ക്ക് വാക്സിന് നല്‍കും. മരുന്നു വിതരണത്തിനായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ ആറു മൊബൈല്‍ ടീമുകളുമുണ്ടാകും.
28ന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് അടുത്ത മൂന്ന് ദിവസങ്ങളില്‍ വീടുകളിലെത്തി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
District News
കൂവപ്പള്ളി: കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും ഓരോ വിദ്യാർഥിക്കും സാധിക്കണമെന്നും പ്രഫ. റോണി കെ. ബേബി എംഎൽഎ. കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നൽകിയ സ്വീകരണ പരിപാടിയിലും തുടർന്ന് നടന്ന കുട്ടികൾക്കൊപ്പം എംഎൽഎ എന്ന സംവാദ പരിപാടിയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവസ്തുക്കളുടെ ഉപയോഗം, മൊബൈൽ ഫോൺ അഡിക്ഷൻ എന്നിവയിൽനിന്നും കുട്ടികൾ പൂർണമായും മോചനം നേടേണ്ടതുണ്ട്. ഇത്തരം തെറ്റായ ശീലങ്ങളിൽ പെട്ടുപോകാതെ നല്ല ചിന്താഗതി വളർത്തിയെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് ജോഷീന മേരി ജോർജ്, വാർഡ് അംഗം ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികളും പങ്കെടുത്തു.
Kerala
കാസർഗോഡ്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം.
ചെങ്കൽ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. ഒരു കുട്ടി തൽക്ഷണവും മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴുമാണ് മരിച്ചത്. രാവിലെ മുതൽ കാസർഗോഡ് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
പനി,വയറുവേദന, ഛർദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷി?ഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. കുടലിൽ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാർത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാൽ പിന്നീട് ഇതിൽ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.
International
ക്വാലാലംപുർ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി 16 വയസിൽ താഴെയുള്ളവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൂർണമായി വിലക്കി മലേഷ്യ. തിങ്കളാഴ്ചയാണ് ഈ പുതിയനിയമം രാജ്യത്ത് നിലവിൽ വന്നത്.
പുതിയ നിയമപ്രകാരം, എല്ലാ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളും ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. 16 വയസിൽ താഴെയുള്ള കുട്ടികൾ പുതിയ അക്കൗണ്ട് എടുക്കുന്നത് കമ്പനികൾ തടയണമെന്നും നിയമത്തിൽ പറയുന്നു.
നിലവിലുള്ള അക്കൗണ്ടുകളുടെ പ്രായപരിശോധന അടുത്ത ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണം. 16 മാസത്തിൽ താഴെയുള്ളവരുടേതെന്നു കണ്ടെത്തുന്ന അക്കൗണ്ടുകളിലെ ചിത്രങ്ങളും വിവരങ്ങളും ഡൗൺലോഡ് ചെയ്തത് മാറ്റാൻ ഒരുമാസത്തെ സമയം അനുവദിക്കും.
പുതിയ നിയമങ്ങൾ പാലിക്കാത്ത സാമൂഹിക മാധ്യമങ്ങൾക്കു വൻ പിഴയാണ് മലേഷ്യൻ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാൽ 10 ദശലക്ഷം റിംഗിറ്റ് (ഏകദേശം 21 കോടിയിലധികം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തും. എന്നാൽ, നിയമം ലംഘിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കെതിരേ ശിക്ഷാനടപടികൾ ഉണ്ടായിരിക്കില്ല.
സൈബർ ആക്രമണങ്ങളിൽനിന്നും കുട്ടികൾക്ക് ദോഷകരമാക്കുന്ന ഉള്ളടക്കങ്ങളിൽനിന്നും അവരെ സംരക്ഷിക്കാനാണ് ഈ നടപടിയെന്നു സർക്കാർ വ്യക്തമാക്കി. അതേസമയം, പുതിയ നിയമത്തിനെതിരേ ചില ആശങ്കകളും ഉയരുന്നുണ്ട്.
പൂർണമായ നിരോധനം കൗമാരക്കാരെ സുരക്ഷിതമായ ആപ്പുകളിൽനിന്നു മാറ്റി നിയന്ത്രണങ്ങളില്ലാത്ത മറ്റ് അപകടകരമായ വെബ്സൈറ്റുകളിലേക്കു തിരിയാൻ പ്രേരിപ്പിച്ചേക്കുമെന്ന് മെറ്റാ കമ്പനി വക്താവ് ക്ലാര കോ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ. സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സംസ്ഥാനത്ത് സജ്ജമാക്കും.
അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണം. കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവെച്ച് അവയെ പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയുടെയും താത്പര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ദൗത്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
International
പാരീസ്: ഫ്രാൻസിലെ സ്കൂളുകളിലും ഡേകെയർ സെന്ററുകളിലും കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളുടെ വിവരങ്ങൾ പുറത്ത്. വിദ്യാലയങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശാരീരിക മർദനം, പട്ടിണിക്കിടൽ, ലൈംഗിക അതിക്രമങ്ങൾ, ബലാത്സംഗം എന്നിവയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ആരോപണങ്ങളെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരീസിലെ 84 പ്രീ സ്കൂളുകൾ, ഇരുപതോളം പ്രൈമറി സ്കൂളുകൾ, പത്തോളം ഡേകെയർ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്കൂൾ മോണിറ്റർമാരാണ് ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം. കുട്ടികളുടെ മാതാപിതാക്കൾ നൽക്കിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ സഹായിയായി ജോലി ചെയ്തിരുന്ന ഡേവിഡ് ജി (36) യെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പ്രീ സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും രണ്ട് വനിതാ സഹപ്രവർത്തകരെ ലൈംഗികമായി അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രതിക്ക് പത്ത് വർഷം വരെ തടവുശിക്ഷയും ഒന്നര ലക്ഷം യൂറോ പിഴയും ലഭിച്ചേക്കാം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും കോടതിക്ക് പുറത്ത് പ്രതിഷേധവുമായി രംഗത്തുണ്ട്.
Leader Page
ആധുനിക വിദ്യാഭ്യാസം അറിവ് പകരുന്ന ഒരു സംവിധാനത്തിൽ ഒതുങ്ങാതെ സമഗ്രമായ വ്യക്തിത്വവികസനത്തിനും സാമൂഹിക ഉത്തരവാദിത്വബോധത്തിനും വഴിയൊരുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും സമൂഹവും തമ്മിലുള്ള പരസ്പരബന്ധവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം സമൂഹത്തിനുവേണ്ടി വ്യക്തികളെ രൂപപ്പെടുത്തുമ്പോൾ, സമൂഹംതന്നെ വിദ്യാഭ്യാസത്തിന്റെ ദിശയും ലക്ഷ്യവും നിർണയിക്കുന്നു.
► കുടുംബം പ്രധാനം
സാമൂഹിക ചുറ്റുപാടിന്റെ സ്വാധീനം കുട്ടികളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. കുട്ടിയുടെ ആദ്യ അധ്യാപകർ മാതാപിതാക്കളാണ്. കുടുംബം തന്നെയാണ് പ്രഥമ വിദ്യാലയം. സ്കൂൾ കുട്ടികളുടെ രണ്ടാമത്തെ കുടുംബം തന്നെയായ അധ്യാപകർ റോൾ മോഡൽസ് ആയി പ്രവർത്തിക്കണം. കൗമാരകാലത്ത് കൂട്ടുകാരുടെ സ്വാധീനം കുടുംബത്തേക്കാൾ ശക്തമാകുന്നു. മുതിർന്നവരെപ്പോലെ ഇന്ന് കുട്ടികളും മാധ്യമങ്ങളിൽനിന്നാണ് ലോകത്തെ കൂടുതലായി അറിയുന്നത്. കുട്ടികൾ കുടുംബത്തിന്റെയോ സ്കൂളിന്റെയോ ഭാഗം മാത്രമല്ല; അവർ വിപുലമായ സമൂഹത്തിലെ അംഗങ്ങൾ കൂടിയാണ്.
► സമൂഹം ഉയർത്തുന്ന വെല്ലുവിളികൾ
ലഹരി, കുറ്റകൃത്യങ്ങൾ, അനാചാരങ്ങൾ, സൈബർ പ്രശ്നങ്ങൾ തുടങ്ങി കുട്ടികൾ നേരിടുന്ന നിരവധി സാമൂഹിക വെല്ലുവിളികൾ അവരുടെ ജീവിതത്തെ അപകടത്തിലാക്കുകയും ഭാവിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ (2023) പറയുന്നതു പോലെ, ലോകമെമ്പാടും 15-19 വയസ്സുകാരിൽ ഏകദേശം 13% പേർ ആൽക്കഹോൾ ഉപയോഗിച്ചിട്ടുള്ളവരാണ്. സമപ്രായ സമ്മർദം, മീഡിയകളിലെ മോഡൽ കഥാപാത്രങ്ങളുടെ സ്വാധീനം, കുടുംബത്തിലെ മാനസിക സമ്മർദം, കൗതുകം എന്നിവമൂലം കുട്ടികൾ ലഹരിക്കടിപ്പെടുന്നു.
► കുട്ടിക്കുറ്റവാളികൾ
കുട്ടികളെയും കൗമാരക്കാരെയും ഇന്ന് കുറ്റകൃത്യങ്ങളിൽ പങ്കാളികളായി കണ്ടുവരുന്നു. ഇന്ത്യയിലെ ജുവനൈൽ കേസുകളിൽ 30 ശതമാനവും 16-18 വയസുകാരുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സൈബർ ക്രൈം, മോഷണം, ലൈംഗിക കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളിൽ കൗമാരക്കാരുടെ പങ്കാളിത്തം വർധിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
► സൈബർ പ്രശ്നങ്ങൾ
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൊന്നാണ് സൈബർ പ്രശ്നങ്ങൾ. സൈബർ ബുള്ളിയിംഗ്, ഓൺലൈൻ അതിക്രമങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ഫേക്ക് അക്കൗണ്ട്സ്, ഗെയിമിംഗ് അഡിക്ഷൻ, തെറ്റായ വിവരങ്ങൾ എന്നിവ പ്രധാന സൈബർ പ്രശ്നങ്ങളാണ്. യൂണിസെഫ് റിപ്പോർട്ടിൽ (2020) പറയുന്നതു പ്രകാരം ഇന്ത്യയിലെ കുട്ടികളിൽ 30% പേർ സൈബർബുള്ളിയിഗ് നേരിട്ടിട്ടുണ്ട്. കേരളാ സൈബർ സെൽ റിപ്പോർട്ട് (2023) പ്രകാരം 12-18 വയസുകാരുടെ 40% കേസുകളും ഓൺലൈൻ അതിക്രമങ്ങളോടാണ് ബന്ധപ്പെട്ടിരിക്കുന്നത്.
► വിദ്യാഭ്യാസത്തിലെ സമ്മർദവും ആത്മഹത്യയും
കുട്ടികളിലെ അക്കാദമിക് സമ്മർദം വളരെ ഗൗരവതരമാണ്. ഇന്ത്യൻ ജേർണൽ ഓഫ് സൈക്യാട്രി (2022) പറയുന്നത് ഇന്ത്യയിൽ വർഷംതോറും 10,000 വിദ്യാർഥികൾ പരീക്ഷാ സമ്മർദവും അക്കാദമിക പരാജയവും മൂലം ആത്മഹത്യ ചെയ്യുന്നു എന്നാണ്. 2022ൽ 500ലധികം വിദ്യാർഥികൾ പഠനസമ്മർദം കാരണം ജീവൻ നഷ്ടപ്പെടുത്തിയതായി കേരളാ ക്രൈം റിക്കാർഡ്സ് ബ്യൂറോ വെളിപ്പെടുത്തുന്നു.
► മൂല്യവിദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ
അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ കുട്ടികളുടെ മാർക്കിലും ജോലിയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാധ്യമങ്ങളിലൂടെയുള്ള അക്രമം, ഉപഭോക്തൃ സംസ്കാരം മുതലായവയുടെ വ്യാപനം, മൂല്യപഠനത്തിന് പ്രാധാന്യം നൽകാത്ത വിധമുള്ള കരിക്കുലം തയ്യാറാക്കൽ, മൂല്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ് റൂം പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയവ, കരിക്കുലം പുനഃക്രമീകരണം, മൂല്യങ്ങളുടെ സംയോജനം എല്ലാ പാഠ്യവിഷയങ്ങളിലും ഉറപ്പിക്കൽ, അധ്യാപകർ കുട്ടികളുടെ റോൾ മോഡൽ ആകുംവിധമുള്ള പരിശീലനം നടപ്പാക്കൽ, മാധ്യമങ്ങളിൽ ക്രിയാത്മകമായ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കാം.
► ഗ്ലോബലൈസേഷൻ സംസ്കാരവും കുട്ടികളും
ആഗോളവത്കരണം വിദ്യാഭ്യാസത്തെ താഴെപ്പറയുന്ന രീതികളിൽ സ്വാധീനിക്കുന്നു: കരിക്കുലം അന്താരാഷ്ട്രവത്കരണം, വിദേശ പഠനാവസരങ്ങൾ, അന്തർ സാംസ്കാരിക പഠനം, ആശയവിനിമയശേഷി, വിമർശനാത്മക ചിന്ത, സഹവർത്തിത്വം, പ്രവർത്തനക്ഷമത.
ആഗോളവത്കരണത്തിന്റെ ഗുണപരമായ സ്വാധീനങ്ങൾ: സംസ്കാരാന്തര ബോധവും സഹിഷ്ണുതയും വർധിക്കുന്നു. കുട്ടികൾക്ക് വൈവിധ്യമാർന്ന കല, സാഹിത്യം, സംഗീതം പഠിക്കാൻ അവസരം, അന്താരാഷ്ട്ര സാംസ്കാരിക വ്യാപനം.
ദൂഷ്യഫലങ്ങൾ: സാംസ്കാരിക ഏകീകരണത്തിലൂടെ പ്രാദേശിക സംസ്കാരങ്ങൾ നഷ്ടപ്പെടുന്നു. പാശ്ചാത്യവത്കരണം വർധിക്കുന്നു. ഉപഭോക്തൃ സംസ്കാരം വരും. കുട്ടികൾ കൂടുതൽ ഭൗതികവാദികളായി മാറുന്നു. പൗരാണിക മൂല്യശോഷണം.
► ആഗോളവത്കരണവും മാധ്യമങ്ങളും
മാധ്യമങ്ങൾ ആഗോളവത്കരണത്തിന്റെ പ്രധാന വാഹകരാണ്. ഇൻസ്റ്റഗ്രാം, യുട്യൂബ്, ടിക്ടോക് എന്നിവ വഴി ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവിതരീതികളെ അവർ അനുകരിക്കുന്നു. നെറ്റ് ഫ്ളിക്സ്, ഡിസ്നി+ പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ കുട്ടികളെ പാശ്ചാത്യ സാഹിത്യത്തിലേക്ക് അടുപ്പിക്കുന്നു.
സാമൂഹിക വെല്ലുവിളികൾ: കുട്ടികൾ ഇന്ത്യൻ- പാശ്ചാത്യ സാംസ്കാരിക വ്യത്യാസങ്ങൾക്കുള്ളിൽ കുടുങ്ങുന്നു. സ്വന്തം നാട്ടിൻപുറത്തിന്റെ മൂല്യങ്ങളിൽനിന്ന് അകന്നുപോകുന്നു. ആഗോള തൊഴിൽ മേഖലയിലെ മത്സരം കുട്ടികളിൽ സമ്മർദം കൂട്ടുന്നു. എല്ലാവർക്കും ഒരുപോലെ ആഗോള അവസരങ്ങൾ ലഭ്യമാകുന്നില്ല .
ഗുണപരമായ സാധ്യതകൾ: കുട്ടികൾ ‘ഞാൻ ഇന്ത്യക്കുവേണ്ടി മാത്രമല്ല ലോകത്തിനുവേണ്ടിക്കൂടി’ എന്ന ബോധത്തോടെ വളരുന്നു. വിവിധ സംസ്കാരങ്ങളോടുള്ള സഹാനുഭൂതിയും മത, ജാതി, വർഗ വ്യത്യാസങ്ങളെ മറികടന്നുള്ള സഹജീവിതവും. കുട്ടികൾ അന്താരാഷ്ട്രക്യാന്പെയ്നുകളിൽ പങ്കെടുക്കുന്നു.
Literature
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം നമ്മുടെ കുട്ടികളുടെ പെരുമാറ്റരീതികളെയും സ്വഭാവസവിശേഷതകളെയും അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. സ്മാർട്ട് ഫോണുകളും കുറഞ്ഞ ചെലവിലുള്ള ഇന്റർനെറ്റും സാർവത്രികമായതോടെ, കുട്ടികൾ വളരെ ചെറുപ്പത്തിൽതന്നെ ഓൺലൈൻ ലോകത്തേക്കു പ്രവേശിക്കുന്നു. ഒരിക്കൽ മാതാപിതാക്കളും സ്കൂളുകളും സമൂഹവും ചേർന്നാണു കുട്ടികളുടെ വളർച്ചയെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് സ്ക്രീനുകളും പ്ലാറ്റ്ഫോമുകളും അവയിലെ സങ്കീർണമായ അൽഗോരിതങ്ങളുമാണ് കുട്ടികളുടെ ചിന്തയെയും പെരുമാറ്റത്തെയും ആഗ്രഹങ്ങളെയും സ്വാധീനിക്കുന്നത്.
ഇന്നത്തെ സോഷ്യൽ മീഡിയ കേവലമൊരു ആശയവിനിമയ ഉപകരണം മാത്രമല്ല. മറിച്ച്, ഉപയോക്താവിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഇടപെടലുകൾ ദീർഘിപ്പിക്കാനും തീരുമാനങ്ങളെ സ്വാധീനിക്കാനുമായി മനഃശാസ്ത്രപരമായി രൂപകൽപ്പന ചെയ്ത പെരുമാറ്റ വ്യവസ്ഥയാണ്. ടെലിവിഷൻ പോലുള്ള പരമ്പരാഗത മാധ്യമങ്ങളിൽനിന്നു വ്യത്യസ്തമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഓരോ ഉപയോക്താവിന്റെയും സ്വഭാവം നിരന്തരം പഠിക്കുകയും ‘ആൽഗോരിതമിക് ഫീഡ്ബാക്ക് ലൂപ്പുകൾ’ വഴി അവരുടെ പെരുമാറ്റത്തെ കൂടുതൽ സ്വാധീനിക്കുകയും ചെയ്യുന്നു. ബൗദ്ധികവും മാനസികവുമായ വളർച്ച പൂർണമായിട്ടില്ലാത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അപകടകരമായ മാനസികനിലയിലേക്കും സംഘർഷങ്ങളിലേക്കും നയിക്കും.
പ്രത്യാഘാതങ്ങൾ
ഇതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകംതന്നെ സമൂഹത്തിൽ വ്യക്തമായി കണ്ടുതുടങ്ങിയിട്ടുണ്ട്. ശ്രദ്ധയില്ലായ്മ, ഉറക്കക്കുറവ്, മാനസിക അസ്ഥിരത, സാമൂഹിക താരതമ്യം മൂലമുണ്ടാകുന്ന സമ്മർദം, ഡിജിറ്റൽ അംഗീകാരത്തോടുള്ള (Likes and Shares) അമിത ആശ്രിതത്വം എന്നിവ കുട്ടികളിലും കൗമാരക്കാരിലും ആശങ്കാജനകമാംവിധം വർധിക്കുന്നു. ഒരിക്കൽ കുടുംബബന്ധങ്ങളും നേരിട്ടുള്ള സാമൂഹിക ഇടപെടലുകളുമാണ് വ്യക്തിത്വം രൂപപ്പെടുത്തിയിരുന്നത്. ഇന്നാകട്ടെ ‘ലൈക്കുകളും’ ‘ഫോളോവേഴ്സും’ വ്യക്തിത്വത്തെ നിർവചിക്കുന്ന മാനദണ്ഡങ്ങളായി മാറുകയാണ്.
അതോടൊപ്പം, സൈബർ ബുള്ളിയിംഗ്, തെറ്റായ വിവരങ്ങൾ (Misinformation), അതിരു കടന്ന ഉപഭോക്തൃ സംസ്കാരം, യാഥാർഥ്യവിരുദ്ധമായ ജീവിതശൈലികൾ എന്നിവയ്ക്കും കുട്ടികൾ ഇരയാകുന്നു. വിനോദമായി തോന്നുന്ന പല കാര്യങ്ങളും യഥാർഥത്തിൽ കുട്ടികളുടെ പെരുമാറ്റ നിയന്ത്രണത്തിന്റെയും മാനസിക സ്വാധീനത്തിന്റെയും ഉപാധികളായി പ്രവർത്തിക്കുകയാണ്. ഇത് ഇനി ഒരു സ്വകാര്യ കുടുംബപ്രശ്നമായി കാണാനാകില്ല; മറിച്ച്, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയവും വിദ്യാഭ്യാസ വെല്ലുവിളിയും സാമൂഹിക അപകടസാധ്യതയുമാണ്.
ദേശീയ ചൈൽഡ് ഡിജിറ്റൽ നയത്തിന്റെ ആവശ്യകത
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (2023), ഇൻഫർമേഷൻ ടെക്നോളജി ആക്ട് (2000) എന്നിവ വഴി ഇന്ത്യ ചില നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ സമ്മതം, ഡാറ്റാ സ്വകാര്യത, പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവ തികച്ചും അപര്യാപ്തമാണ്. നിലവിലെ നിയമങ്ങൾ പ്രധാനമായും കുട്ടികളുടെ ഡാറ്റാ സംരക്ഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ അവരുടെ ശ്രദ്ധ, ബൗദ്ധികവളർച്ച, മാനസികാരോഗ്യം എന്നിവയുടെ സംരക്ഷണം ഇതിൽ ഉൾപ്പെടുന്നില്ല. സ്വകാര്യതാ ലംഘനങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നിയന്ത്രിക്കുമ്പോഴും അടിമത്തമുണ്ടാക്കുന്ന പ്ലാറ്റ്ഫോം ഡിസൈൻ, അൽഗോരിതമിക് നിയന്ത്രണം, ഡിജിറ്റൽ ആശ്രിതത്വം തുടങ്ങിയ വിഷയങ്ങൾ അവഗണിക്കപ്പെടുന്നു.
ആഗോളതലത്തിൽ ഈ ചർച്ചകൾ പുതിയ ഘട്ടത്തിലേക്കു കടന്നുകഴിഞ്ഞു. അമേരിക്ക COPPA നിയമത്തിലൂടെ കുട്ടികളുടെ ഡാറ്റാ സംരക്ഷണവും മാതാപിതാക്കളുടെ സമ്മതവും ശക്തമാക്കി. യൂറോപ്യൻ യൂണിയൻ GDPR, Digital Services Act എന്നിവ വഴി കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളുടെ നിയന്ത്രണങ്ങളും പ്ലാറ്റ്ഫോം ഉത്തരവാദിത്വവും കർശനമാക്കി. ബ്രിട്ടനിൽ കുട്ടികൾക്കായുള്ള സുരക്ഷിത പ്ലാറ്റ്ഫോം രൂപകൽപ്പന നിയമപരമാക്കി. ഓസ്ട്രേലിയയും യൂറോപ്യൻ രാജ്യങ്ങളും പ്രായപരിശോധനയും നിയന്ത്രിത പ്രവേശനവും ശക്തമാക്കുമ്പോൾ, ചൈനയും ദക്ഷിണകൊറിയയും അമിത ഡിജിറ്റൽ ഉപയോഗത്തിനെതിരായ നിയന്ത്രണങ്ങളും പുനരധിവാസ സംവിധാനങ്ങളും വികസിപ്പിച്ചുകഴിഞ്ഞു.
ലോകം ഇപ്പോൾ ഡാറ്റ സംരക്ഷണത്തിൽനിന്ന് കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ സംരക്ഷണത്തിലേക്കു നീങ്ങുകയാണ്. ഇന്ത്യക്കും ഇതിനനുസരിച്ചുള്ള സമഗ്രമായ ഒരു ദേശീയ ചൈൽഡ് ഡിജിറ്റൽ നയം അനിവാര്യമാണ്. ഇതിൽ താഴെപ്പറയുന്നവ ഉൾപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
വ്യക്തമായ പ്രായപരിശോധനാ സംവിധാനം, ശക്തമായ പ്ലാറ്റ്ഫോം ഉത്തരവാദിത്വം, ‘ഇൻഫിനിറ്റ് സ്ക്രോൾ’, ‘ഓട്ടോപ്ലേ’ പോലുള്ള അടിമത്തമുണ്ടാക്കുന്ന സംവിധാനങ്ങളുടെ നിയന്ത്രണം, കുട്ടികളെ സ്വഭാവത്തെ സ്വാധീനിക്കുന്ന പരസ്യങ്ങളുടെ നിയന്ത്രണം.
അതോടൊപ്പം കുട്ടികളുടെ ഡിജിറ്റൽ ക്ഷേമത്തിനായി പ്രത്യേകമായ ഒരു ദേശീയ ഡിജിറ്റൽ കമ്മീഷൻ ഫോർ ചിൽഡ്രൻ രൂപീകരിക്കേണ്ടതുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കുക, കുട്ടികളിലെ സ്വാധീന പഠനങ്ങൾ നടത്തുക, വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കുക എന്നിവയായിരിക്കണം ഇതിന്റെ ചുമതല. മാനസികാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ഈ നയത്തിന്റെ ഭാഗമാകണം. അമിത ഗെയിമിംഗ്, സോഷ്യൽ മീഡിയ അടിമത്തം എന്നിവ ബാധിച്ച കുട്ടികൾക്കായി പുനരധിവാസ-കൗൺസലിംഗ് സംവിധാനങ്ങൾ അടിയന്തരമായി വികസിപ്പിക്കണം.
സമൂഹത്തിന്റെ നിയന്ത്രണം
നിയമംകൊണ്ടു മാത്രം ഈ പ്രശ്നം പരിഹരിക്കാനാവില്ല. സർക്കാർ പ്ലാറ്റ്ഫോമുകളെ നിയന്ത്രിച്ചേക്കാം. പക്ഷേ സംസ്കാരത്തെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്നത് സമൂഹമാണ്. മാതാപിതാക്കൾ കേവല നിരീക്ഷണത്തിൽനിന്ന് അർഥവത്തായ ഇടപെടലുകളിലേക്കു മാറണം. ഡിജിറ്റൽ കാലഘട്ടത്തിൽ ഉപകരണങ്ങളെക്കുറിച്ച് മാത്രമല്ല, അൽഗോരിതങ്ങൾ, പെരുമാറ്റ നിയന്ത്രണ രീതികൾ എന്നിവയെക്കുറിച്ചും മാതാപിതാക്കൾക്ക് അറിവുണ്ടാകണം.
കുടുംബങ്ങൾ സ്ക്രീൻ ആശ്രിതത്വത്തിനു പകരം പ്രവർത്തന വൈവിധ്യം സൃഷ്ടിക്കണം. കായികം, കല, വായന, യാത്ര, പ്രകൃതി അനുഭവങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ഇടപെടലുകൾ എന്നിവ പ്രോത്സാഹിപ്പിക്കണം. വീടുകളിൽ ‘ഉപകരണരഹിത സമയവും ഇടങ്ങളും’ (Device-free zones) സാധാരണമാക്കണം. ഡിജിറ്റൽ അടിമത്തത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ കൗൺസലിംഗിനോ ചികിത്സയ്ക്കോ മടിക്കരുത്.
സ്കൂളുകൾക്കും അധ്യാപകർക്കും ഇതിൽ വലിയ ഉത്തരവാദിത്വമുണ്ട്.
ഡിജിറ്റൽ സാക്ഷരത എന്നത് കേവലം സാങ്കേതിക ഉപയോഗത്തിൽ ഒതുങ്ങാതെ, വിമർശനാത്മക ചിന്തയും മാനസിക പ്രതിരോധശേഷിയും പ്ലാറ്റ്ഫോമുകളുടെ സ്വാധീനത്തെക്കുറിച്ചുള്ള ബോധവുംകൂടി ഉൾക്കൊള്ളുന്നതാകണം. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നതിലുപരി, സാങ്കേതികവിദ്യ നമ്മെ എങ്ങനെ ഉപയോഗിക്കുന്നു എന്നതും കുട്ടികൾ പഠിക്കണം. ഇൻഫ്ലുവൻസർമാരും ഉള്ളടക്ക സ്രഷ്ടാക്കളും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് മാനസികാരോഗ്യവും സമതുലിതമായ ഡിജിറ്റൽ ശീലങ്ങളും പ്രോത്സാഹിപ്പിക്കണം.
ഡിജിറ്റൽ പിന്നാക്കാവസ്ഥ ഒഴിവാക്കാൻ നിയന്ത്രിത ഉപയോഗം
ഡിജിറ്റൽ അപകടങ്ങളെ നേരിടാനുള്ള വഴി പൂർണമായ വിലക്കല്ല. സാങ്കേതികവിദ്യ ഭാവി നിർണയിക്കുന്ന ലോകത്ത് കുട്ടികളെ ഇതിൽനിന്നു പൂർണമായും അകറ്റിനിർത്തുന്നത് ‘ഡിജിറ്റൽ പിന്നാക്കാവസ്ഥ’ സൃഷ്ടിക്കും. ലക്ഷ്യം ഡിജിറ്റൽ ഉപയോഗം ഇല്ലാതാക്കലല്ല; മറിച്ച്, പ്രായാനുസൃതവും നിയന്ത്രിതവും മാർഗനിർദേശത്തോടെയുള്ളതുമായ ഉപയോഗമാണ്.
കുട്ടികളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക ആത്മവിശ്വാസവും വളർത്തേണ്ടത് വിദ്യാഭ്യാസത്തിനും ഭാവി തൊഴിൽ സാധ്യതകൾക്കും അത്യന്താപേക്ഷിതമാണ്. ഫിൻലൻഡ്, എസ്തോണിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം സമതുലിതമായ മാതൃകകൾ വികസിപ്പിച്ചിട്ടുണ്ട്. അതിനാൽ ചർച്ച “പൂർണവിലക്ക്” വേണമോ അതോ “പൂർണസ്വാതന്ത്ര്യം” വേണമോ എന്നതല്ല; മറിച്ച്, കുട്ടികൾ സാങ്കേതികവിദ്യയുടെ നിയന്ത്രണത്തിൽപ്പെടാതെ അതിനൊപ്പം വളരാൻ സഹായിക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുക എന്നതാണ്.
ഭാവിക്കായുള്ള സംയുക്ത ഉത്തരവാദിത്വം
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം സൃഷ്ടിക്കുന്ന വെല്ലുവിളി സർക്കാർ മാത്രം പരിഹരിക്കേണ്ട ഒന്നല്ല; സമൂഹത്തിനും ഇതിൽ തുല്യ ഉത്തരവാദിത്വമുണ്ട്. സർക്കാർ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുമ്പോൾ, സമൂഹം സംസ്കാരത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തണം.
ഇത് നിയന്ത്രിക്കപ്പെടാതെ പോയാൽ, കേവലം വ്യാപാര അൽഗോരിതങ്ങൾ രൂപപ്പെടുത്തിയ ഒരു തലമുറയാകും ഉണ്ടാകുക. എന്നാൽ ബുദ്ധിപരമായ ഇടപെടലുകൾ ഉണ്ടെങ്കിൽ സാങ്കേതികവിദ്യ, പഠനത്തിന്റെയും സൃഷ്ടിപരതയുടെയും മികച്ച ഉപകരണമായി മാറും.
(എഡ്യുക്കേഷൻ സ്ട്രാറ്റജിസ്റ്റും ടെക്നോളജി എഡ്യുക്കേറ്ററുമാണ് ലേഖകൻ)
Kerala
കൊച്ചി: നാടകപഠനവും പരിശീലനവും കുട്ടികളുടെ വ്യക്തിത്വത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന് പ്രമുഖ നാടകസംവിധായകനും നടനുമായ പ്രഫ.ചന്ദ്രദാസൻ.
കെസിബിസി മീഡിയ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കാനും സർഗാത്മക വ്യക്തികളാക്കി അവരെ മാറ്റാനും കൂടുതൽ വേദികൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കൽ, ക്യാമ്പ് ഡയറക്ടർ ഡോ. തോമസ് പനക്കളം, ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
‘നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം’എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഷേർളി സോമസുന്ദരം, വർഗീസ് പനക്കളം, ഡോ. തോ മസ് പനക്കളം, ടി.എം. ഏബ്രഹാം, ഗിരീഷ് സോപാനം, അമൽരാജ് ദേവ്, ഡോ.തോമസ് പനക്കളം, പൗളി വിത്സൺ, എം.എസ്. ശിവകുമാർ , ഡോ. സണ്ണി സെബാസ്റ്റ്യൻ, മിനോൺ ജോൺ, സിജോ ആന്റണി, കെ. കരുൺ തുടങ്ങിയവരാണു സെഷനുകൾ നയിക്കുന്നത്. ശില്പശാല 22ന് സമാപിക്കും.
SUNDAY DEEPIKA
സിനിമാക്കമ്പം മൂത്ത് ജോലി രാജിവച്ച് ചെന്നൈയിൽനിന്ന് വീട്ടിലെത്തിയ മകനോട് അപ്പൻ പറഞ്ഞു: "അഭിനയത്തോടുള്ള നിന്റെ അഭിവാഞ്ഛ എനിക്ക് മനസിലാവുന്നുണ്ട്. ഒരുവർഷം സമയം ഞാൻ നിനക്കു തരും. അതിനുള്ളിൽ നീയതു തെളിയിക്കണം. അല്ലേൽ തിരിച്ച് ജോലിയിൽ ജോയിൻ ചെയ്യണം.' അവനത് അക്ഷരംപ്രതി അനുസരിച്ചു. എബിസിഡി എന്ന സിനിമയിൽ മികവുതെളിയിച്ചു.
തുടർന്ന് ഇറങ്ങിയ എന്ന് നിന്റെ മൊയ്തീനിലൂടെ കേരളക്കര അവനെ ഏറ്റെടുത്തു- മലയാളിയുടെ സ്വന്തം ടൊവിനോ തോമസായി. കാലം കടന്നുപോയി. പിന്നെ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിൽ അവർ അപ്പനും മകനുമായി അഭിനയിച്ചു! ഇപ്പോഴിതാ "അതിരടി 'യിൽ ടൊവിനോയുടെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ മകൻ തഹാനും.
കല്ലേറ്റുംകരയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക്
കലേറ്റുംകര ഇളങ്കുന്നപ്പുഴ ഇല്ലിക്കൽ തോമസിന്റെയും മറിയത്തിന്റെയും ആറാമത്തെ മകനായ തോമസ് അഭിഭാഷകവൃത്തി ആരംഭിച്ചതോടെയാണ് ഇരിങ്ങാലക്കുടയിലേക്ക് കൂടുമാറിയത് . 1983ല്‍ ചിറ്റിലപ്പള്ളി തൊമ്മാന സെബാസ്റ്റ്യന്റെ മകൾ ഷീലയെ വിവാഹം ചെയ്തതോടെ ഇരിങ്ങാലക്കുടിയിൽ സ്ഥലം വാങ്ങി വീട് വച്ചു. വർഷം 43 പിന്നിട്ടിട്ടും തോമസ് വക്കീലും പ്രിയതമയും മക്കളായ ടിംഗ്സ്റ്റണും ടൊവിനോയും കുടുംബസമേതം ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസം.
മൂത്തമകൾ ധന്യയെ മൂക്കന്നൂർ മൂലൻ സെബാസ്റ്റ്യന്റെ മകൻ അഡ്വ. ലിയോ വിവാഹം ചെയ്തു. പണവും സെലിബ്രിറ്റി സ്റ്റാറ്റസും എല്ലാം കൈവന്നിട്ടും ഇപ്പോഴും ഈ കുടുംബം ഒരുമിച്ചു തന്നെ. ഒരിക്കൽ ഒരഭി മുഖത്തിൽ ടൊവിനോ പറഞ്ഞത് "ഇപ്പോഴും ഞങ്ങളുടെ ഗൃഹനാഥൻ അപ്പൻ തന്നെയാണ്. അപ്പന്റെ മക്കളായിത്തന്നെ നിൽക്കാനാണ് എനിക്കും ചേട്ടനും ഇഷ്ടം' എന്നായിരുന്നു.
നിഷ്ഠയും സ്വാതന്ത്ര്യവും
അല്പം കാർക്കശ്യത്തോടെയും നിഷ്ഠയോടെയുമാണ് വക്കീലും ഭാര്യയും മക്കളെ വളർത്തിയിരുന്നത്. എങ്കിലും ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മക്കളോടൊപ്പം ചെലവിടാൻ ഇവർ സമയം കണ്ടെത്തിയിരുന്നു. പത്താംതരംവരെ ആൺമക്കൾ ഇരിങ്ങാലക്കുട ഡോൺബോസ്കോയിലും മകൾ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലുമായിരുന്നു പഠനം. മകൾ ബിരുദവും ബിഎഡും കഴിഞ്ഞ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ആൺമക്കൾ രണ്ടുപേരും എൻജിനീയർമാരായി.
സിനിമാ ഭ്രമം
ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിലെ സ്കൂൾ കാലം മുതൽതന്നെ ടൊവിനോയ്ക്ക് സിനിമാമോഹം ഉണ്ടെങ്കിലും സെന്റ് മേരീസിലെ പ്ലസ്ടുക്കാലത്താണ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അങ്കുരിച്ചത്. പക്ഷേ, എൻജിനീയറിംഗ് കഴിഞ്ഞപ്പോഴാണ് വീട്ടിൽ വിവരംപറഞ്ഞത്. സിനിമയെന്ന വലിയ ലോകത്ത് തന്റെ മകൻവിജയിക്കുമോയെന്നായിരുന്നു വക്കീലിന്റെ ആശങ്ക.
അതുകൊണ്ടുതന്നെ ആദ്യമെല്ലാം നിരുത്സാഹപ്പെടുത്തി. ഒരിക്കൽ വക്കീൽ പറഞ്ഞു: "എനിക്ക് കലയോടോ അഭിനയത്തോടോ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവന്റെ ഇഷ്ടത്തിനു ഫ്രീയായിവിട്ടാൽ അവനൊരു സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായില്ലെങ്കിലോ. അവൻ തോറ്റുപോകരുതെന്ന ആഗ്രഹം കൊണ്ടാ, ശരിക്കും പേടിച്ചിട്ടാ. അപ്പോഴെല്ലാം അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ ചേട്ടനോട് പറയുമായിരുന്നു. പലപ്പോഴും പൈസയും ചേട്ടന്റെ കൈയിൽ നൽകുമായിരുന്നു.'
പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സിനിമയിൽ അവൻ തന്റേതായ ഇടം കണ്ടെത്തി. പതുക്കെ പതുക്കെ നായക പദവിയിലെത്തി. 2024ൽ പുറത്തിറങ്ങിയ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ നായകനായ സിനിമയുടെ കാസ്റ്റിംഗ് സമയത്ത് ഡയറക്ടർ ഡാർവിൻ കുര്യാക്കോസ് വക്കീലിനോട് പറഞ്ഞു: നായകന്റെ അപ്പനായി വേറെ ആരെയും നോക്കുന്നില്ല, അപ്പച്ചൻതന്നെ അഭിനയിക്കണം. അങ്ങനെയാണ് അത് സംഭവിച്ചത്.
ബെറ്റർ ഹാഫ്
സ്നേഹ വാത്സല്യങ്ങളുടെ നിറനിലാവാണ് ഷീല എന്ന അമ്മ. ലോകത്തിന്റെ ഏതു കോണിലായാലും ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ ഓടിയെത്തുന്നത് ഭാര്യയെയും മക്കളെയും കാണാൻ മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം നുകരാൻകൂടിയാണ്. മറ്റു മക്കളും അങ്ങനെതന്നെ.
തോമസ് വക്കീൽ പറഞ്ഞു: " 43 വർഷമായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് . ഒരു ദിവസം പോലും പിണങ്ങി നിൽക്കേണ്ടിവന്നിട്ടില്ല. പിണക്കങ്ങൾ മിനിറ്റുകൾ കൊണ്ട് മായും. അത് എന്റെയല്ല അവളുടെ കഴിവാണ്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ആൾരൂപമാണ് അവൾ. അതുകൊണ്ടുതന്നെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും അവൾ ജീവനാണ്. സ്നേഹപ്രകടനങ്ങൾ എല്ലാം അവളോടാണ്. അവൾ തിരിച്ചും. ബിരുദധാരിയാണ് അവൾ. പക്ഷേ, ജോലിയെക്കാൾ മഹത്തരമാണ് ഹോം മേക്കിംഗ്. അതൊരു ചില്ലറ ജോലിയോ ഉത്തരവാദിത്വമോ അല്ല എന്നാണ് എന്റെ വിശ്വാസം. അമ്മയാണല്ലോ വീടിന്റെ വിളക്ക്.
അതുകൊണ്ടുതന്നെ ഞാൻ വാങ്ങുന്ന സ്ഥലങ്ങളെല്ലാം പകുതി അവളുടെ പേരിലാണ്. ഇപ്പോഴും ഞാൻ തോട്ടങ്ങളിൽ പോയി ജാതിക്കയും പത്രിയും പറിക്കും. 700 ഓളം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. ഡ്രിപ് ഇറിഗേഷൻ സിസ്റ്റം ചെയ്തിട്ടുണ്ടെങ്കിലും പരമാവധി ദിനങ്ങളിൽ ഞാൻ രണ്ടുനേരം പോയി നനയ്ക്കും. ദിനചര്യ ക്രമീകരിക്കുന്നതിൽ അവളുടെ പങ്ക് വളരെ വലുതാണ്. അല്ലെങ്കിൽ പ്രാക്ടീസിനിടയിലും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാം മാനേജ് ചെയ്യുക സാധ്യമല്ല.'
ഒരുമ, ഒറ്റക്കെട്ട്
കോവിഡ്കാലത്താണ് ഇരിങ്ങാലക്കുട പട്ടണത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ് ചെടികളും പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രകൃതിയോടിണങ്ങിയ കുറച്ചുകൂടി വലിയൊരു വീടു വച്ചാലോയെന്ന് ടൊവി അപ്പനോടു ചോദിക്കുന്നത്. ചേട്ടനും അനുജനും ഒറ്റ കോമ്പൗണ്ടിൽ വീടുകൾ. ജിം, നീന്തൽക്കുളം, ഗാർഡൻ, ഹോം തിയറ്റർ തുടങ്ങിയവയെല്ലാം കോമൺ. കല്ലേറ്റുംകരയിലെ തറവാട്ടുപറമ്പിൽ വീടുപണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു വീടുകളുടെയും ഒന്നാംനില പൂർത്തിയായിക്കഴിഞ്ഞു. രണ്ടു വീടുകളും തമ്മിലുള്ള അകലം വെറും 20 അടി മാത്രം. ഇടയിൽ മതിലുകളും ഇല്ല. അപ്പനും അമ്മയ്ക്കും രണ്ടിടത്തും ഒരേപോലെ താമസിക്കാൻ സൗകര്യമൊരുക്കുന്നു.
വിശേഷങ്ങൾ, വിനോദം
വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്കെല്ലാം ഇവർ ഒത്തുകൂടുമെങ്കിലും ക്രിസ്മസ്, ഈസ്റ്റർ, ഓണം, ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ എന്നിവയ്ക്ക് ഇവരെല്ലാം വീട്ടിൽ ഉണ്ടാകും. ഷൂട്ടിംഗ് തിരക്കുമൂലം ടൊവിനോയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മകളുടെ കുടുംബം ഉൾപ്പെടെ എല്ലാവരും ഭക്ഷണവും പായ്ക്കുചെയ്ത് ടൊവി കേരളത്തിലെവിടെയാണെങ്കിലും അവിടെ എത്തും.
കഴിഞ്ഞ നാലു വർഷമായി സ്കൂൾ അവധിക്കാലത്ത് 10 -15 ദിവസം നീളുന്ന വിദേശ വിനോദയാത്രയും ഇവർ ഒരുമിച്ച് നടത്തുന്നു. ഇത്തവണ ടൊവിനോയൊഴികെ ബാക്കിയെല്ലാവരും ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോയിരിക്കുകയാണ്. ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഇത്തവണത്തെ ഡെസ്റ്റിനേഷനുകൾ. സ്പെയിനിലെ ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ വിയന്നയിൽ ഇവരോടൊപ്പം ചേരും. കഴിഞ്ഞതവണ ജോർജിയ, കസാക്കിസ്ഥാൻ, അൾജീരിയ എന്നിവിടങ്ങളിലായിരുന്നു വിനോദയാത്ര. മുൻപ് ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും.
മക്കൾ മൂവരും ഇതേ സ്നേഹത്തിലും സന്തോഷത്തിലും സൗഹാർദത്തിലും എക്കാലവും കഴിയണമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹവും പ്രാർഥനയും. മക്കൾക്കാകട്ടെ അപ്പന്റെയും അമ്മയുടെയും സ്നേഹത്തണലിൽ കഴിയാനും.
International
ബർലിൻ: കുട്ടികളെ പീഡിപ്പിച്ച ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ. 130 കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ജർമ്മനിയിലെ ബർലിനിനടുത്തുള്ള ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ ക്ലിനിക്കുകളിൽ ജോലി ചെയ്യുമ്പോഴാണ് പ്രതി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.
46 വയസുള്ള പ്രതി 12 വർഷത്തിലേറെയായി കുറ്റകൃത്യങ്ങൾ തുടരുകയായിരുന്നു. റാഥെനോവിലെയും നൗവെനിലെയും ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന പ്രതി 130 കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. 2013 ഡിസംബർ ഒന്നിനും കഴിഞ്ഞ വർഷം നവംബർ അഞ്ചിനുമിടയിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്നാണ് സൂചന.
റാഥെനോ ആശുപത്രിയിൽ ചികിത്സക്കായെത്തിയ കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും ശിശുരോഗ വിദഗ്ധൻ അറസ്റ്റിലായതും.
National
ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനം ലക്ഷ്യമിടുന്ന 22 ലക്ഷം വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തിയ നീറ്റ് പരീക്ഷാതട്ടിപ്പില് അനുനിമിഷം പുറത്തുവരുന്നത് ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗസ് പേപ്പർ എന്നപേരിൽ അറിയപ്പെടുന്ന ചോദ്യാവലി വ്യാപകമായി പ്രചരിച്ചതാണ് തട്ടിപ്പ് പുറത്തുവരുന്നതിന് കാരണം.
രാജസ്ഥാന് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) മറ്റ് അന്വേഷണ ഏജന്സികളം അന്വേഷിക്കുന്ന കേസിൽ സിബിഐയും ഇടപെട്ടുകഴിഞ്ഞു. സുരക്ഷാ മുൻകരുതലുകളെല്ലാം പാലിച്ചാണു ചോദ്യപേപ്പറുകള്‍ തയാറാക്കുകയും കൊണ്ടുപോകുകയും ചെയ്തിരുന്നതെന്ന് പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) പറയുന്നു. വാഹനത്തിന് ജിപിഎസ് നിരീക്ഷണം, ബയോമെട്രിക് സ്ഥിരീകരണം, എഐ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണം എന്നിവയുണ്ടായിട്ടും ചോദ്യപേപ്പര്‍ ചോരുകയായിരുന്നു.
പരീക്ഷയ്ക്ക് രണ്ടാഴ്ച മുന്‍പാണ് ഗസ് പേപ്പര്‍ ചോർന്നതെന്ന് അന്വേഷണച്ചുമതലയുള്ള രാജസ്ഥാന് എസ്ഒജി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഗസ് പേപ്പറിലെ നൂറിലേറെ ചോദ്യങ്ങള്‍, പ്രത്യേകിച്ചും കെമിട്രിയുടെയും ബയോളജിയുടെയും ചോദ്യങ്ങൾ നീറ്റ് പരീക്ഷയിലും ആവര്‍ത്തിച്ചു. ബയോളജിയിലെ 90 ചോദ്യങ്ങളും അതേപടി നീറ്റ് പരീക്ഷയിൽ ഉണ്ടായിരുന്നു. കെമിസ്ട്രിയില്‍ 45 ചോദ്യങ്ങളില്‍ 35 എണ്ണവും ഗസ്പേപ്പറില്നിന്നായിരുന്നു.
അതേസമയം പുതിയ പരീക്ഷാതീയതി, അഡ്മിറ്റ് കാര്‍ഡ്, പരീക്ഷാകേന്ദ്രം, കൗണ്‍സലിംഗ് സമയക്രമം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള എന്ടിഎയാകട്ടെ കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടുമില്ല.
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസിലാണു ചോദ്യപേപ്പർ അച്ചടിച്ചത്. ഈ ഘട്ടത്തിലാകാം ചോർച്ചയെന്നു വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീറ്റ് കോച്ചിംഗ് സെന്ററുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന രാജസ്ഥാനിലെ സീക്കറിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ചോദ്യാവലി എത്തുകയായിരുന്നു.
നാസിക് പ്രസിലെ ജീവനക്കാരിൽ ഒരാളെയെങ്കിലും സംശയിക്കാമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇവിടെനിന്ന് ഹരിയാന ഗുരുഗ്രാമിലെ ഒരു ഡോക്ടറുടെ കൈവശം ഇവയെത്തി. ഈ ഡോക്ടറിൽനിന്ന് ജയ്പുർ സ്വദേശി ഇതു വാങ്ങി.
സീക്കറിലെ കോച്ചിംഗ് സെന്ററുകളുമായി ചേർന്നുപ്രവർത്തിക്കുന്ന, എംബിബിഎസ് പ്രവേശനത്തിന് കൗൺസലിംഗ് നൽകുന്ന രാകേഷ് കുമാർ എന്നായാൾക്ക് ജയ്പുർ സ്വദേശി ഇതു നൽകുകയായിരുന്നു. രാകേഷ് കുമാർ ഇത് അദ്ദേഹത്തിന്റെ സഹായിയും കേരളത്തിലെ എംബിബിഎസ് വിദ്യാർഥിയുമായ ഒരാൾക്കു നൽകി.
ഈ വിദ്യാർഥിയുടെ പിതാവ് സീക്കറിലെ കോച്ചിംഗ് സെന്ററിനു സമീപം പേയിംഗ് ഗെസ്റ്റ് സംവിധാനം നൽകുന്നയാളാണ്. ചോദ്യാവലി പിതാവിന് അയച്ചുനൽകിയ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റലിലെ പെൺകുട്ടിക്ക് ഇതു കൈമാറണമെന്നു കാണിച്ച് അദ്ദേഹത്തിന് സന്ദേശവും അയച്ചു. പരീക്ഷയുടെ തലേദിവസമായിരുന്നു ഇത്. എംബിബിഎസ് വിദ്യാർഥിയും പെൺകുട്ടിയും തമ്മിൽ നേരത്തേ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം തനിക്കു ലഭിച്ച ചോദ്യാവലി ഹോസ്റ്റലിലെ എല്ലാ പെൺകുട്ടികൾക്കുമായി എംബിബിഎസ് വിദ്യാർഥിയുടെ അച്ഛൻ കൈമാറുകയായിരുന്നു. മാത്രമല്ല താൻ കൈമാറിയ ചോദ്യപേപ്പറിലെ എത്ര ചോദ്യങ്ങൾ നീറ്റ് പരീക്ഷയ്ക്ക് വന്നുവെന്ന് പരീക്ഷയ്ക്കുശേഷം ഇയാൾ കോച്ചിംഗ് സെന്ററിലെത്തി അധ്യാപകരോടു തിരക്കുകയും ചെയ്തു. ഇതോടെയാണു സംഭവം പുറത്താകുന്നതും അന്വേഷണം ത്വരിതപ്പെടുന്നതും.
കേരളത്തിലെ എംബിബിഎസ് വിദ്യാർഥിക്കു പുറമെ ഡല്‍ഹി, ജമ്മുകാഷ്മീര്‍, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോച്ചിംഗ് സെന്ററുകളിലും ചോദ്യാവലി എത്തിയിരുന്നു. 30,000 രൂപ മുതല്‍ 28 ലക്ഷം രൂപവരെ പല നിരക്കിലാണ് ഇടപാടുകൾ നടന്നത്. രാജസ്ഥാനിലെ നാഗൗറിലുള്ള ഒരു വിദ്യാര്‍ഥി പരീക്ഷയുടെ നാലു ദിവസം മുമ്പ് സീക്കറിലെത്തി 28 ലക്ഷം രൂപയ്ക്കാണു ചോദ്യാവലി സ്വന്തമാക്കിയത്.
Kerala
മലപ്പുറം: വെള്ളക്കെട്ടിൽ വീണ് ബന്ധുക്കളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിലുണ്ടായ സംഭവത്തിൽ മേൽമുറി ചേർതൊടി അഫ്സലിന്റെ മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് ഫഹ്ലാൻ (4) എന്നിവരാണു മരിച്ചത്.
സഹോദരിമാരുടെ മക്കളാണ് ഇവർ. പാറമടയിലെ വെള്ളക്കെട്ടിൽ കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
താമരശേരി: മലയാള സിനിമ ലോകത്ത് വലിയ വിജയമായി മാറിയ വാഴ 2 ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ചമലിലെ കുട്ടിത്താരങ്ങളായ അനന്ദുവിനെയും അഭിമന്യുവിനെയും ചമൽ ചൈതന്യ കുടുംബശ്രീ ആദരിച്ചു.250 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ചമലിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾ ഇരുവർക്കും മെമന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സെക്രട്ടറി ശരണ്യ ബിനു അധ്യക്ഷത വഹിച്ചു.
International
മെൽബൺ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന നാലു വനിതകളും ഒന്‍പതു കുട്ടികളും സിറിയയിൽനിന്ന് ഓസ്ട്രേലിയയിൽ മടങ്ങിയെത്തി.
ഒരു കുടുംബത്തിലെ അംഗങ്ങൾ എന്നു കരുതപ്പെടുന്ന മൂന്നു സ്ത്രീകളും എട്ടു കുട്ടികളും മെൽബണിലാണു വിമാനമിറങ്ങിയത്; മറ്റൊരു സ്ത്രീയും അവരുടെ കുട്ടിയും സിഡ്നിയിലും.
ഇവർക്കു മടങ്ങിയെത്താൻ സഹായം നല്‍കില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരുന്നു. ബന്ധുക്കളാണു യാത്രയ്ക്കാവശ്യമായ സഹായങ്ങൾ നടത്തിയത്.
മടങ്ങിയെത്തുന്നവരിൽ ചിലരെ അറസ്റ്റ് ചെയ്യുമെന്നും മറ്റുള്ളവർ അന്വേഷണം നേരിടേണ്ടിവരുമെന്നും പോലീസ് അറിയിച്ചിരുന്നു. സിഡ്നിയിലെത്തിയ സ്ത്രീയെ പോലീസ് വിമാനത്തിൽ കയറി അറസ്റ്റ് ചെയ്തു.
National
ലക്നോ: റീൽസെടുക്കാൻ വാട്ടർ ടാങ്കിനു മുകളിൽ കയറിയ വിദ്യാർഥികളെ വ്യോമസേന രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ട് കുട്ടികളെയാണ് വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്.
റീൽസ് ചിത്രീകരിക്കുന്നതിനായി അഞ്ച് കുട്ടികളാണ് ടാങ്കിന് മുകളിൽ കയറിയത്. ഇതിനിടെ ടാങ്കിലെ പടികൾ തകർന്നതോടെ മൂന്നുപേർ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിക്ക് ജീവൻ നഷ്ടമായെന്നും അധികൃതർ പറഞ്ഞു. ഇതോടെ രണ്ടു കുട്ടികൾ മുകളിൽ കുടുങ്ങിപ്പോകുകയായിരുന്നു.
തുടർന്ന് സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം സെൻട്രൽ എയർ കമാൻഡാണ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ എത്തിച്ചത്. പിന്നീട് രണ്ടുപേരെയും സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ കുളത്തിൽ വീണ് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. തുടർന്ന് അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കുട്ടികളുടെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ കുളിക്കാനായി കുളത്തിലിറങ്ങിയതകണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ കുടുംബങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
തൃശൂർ: കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ആണ് സംഭവം.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ചൂട് കാലാവസ്ഥ മാറുന്നതുവരെ കുട്ടികളെ നിർബന്ധിപ്പിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. വരാതിരിക്കുന്ന കുട്ടികൾക്ക്, അർഹമായ പോഷകാഹാരങ്ങൾ അവരുടെ വീട്ടിൽ എത്തിക്കണം. കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്കർ, സിസിലി ജോസഫ് എന്നിവരുടെ ഫുൾബഞ്ചിന്റേതാണ് ഉത്തരവ്.
കൃത്യമായ വായു സഞ്ചാരമില്ലാത്തതും ടിൻഷീറ്റ് മേൽക്കൂരയുള്ളതും സൗകര്യങ്ങൾ കുറവുള്ളതുമായ അങ്കണവാടികൾ പ്രവർത്തിക്കുന്നില്ല എന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഉറപ്പുവരുത്തണം. പകൽ 11 മുതൽ മൂന്ന് വരെ കുട്ടികളെ പുറത്ത് കളിക്കാൻ വിടാതെ കളികൾ രാവിലെയോ വൈകുന്നേരമോ മാത്രമായി നിജപ്പെടുത്തണം.
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി ഇടക്കിടെ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. മതിയായ ഭക്ഷണം ശുചിത്വ സൗകര്യങ്ങൾ, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തണം. കുഞ്ഞുങ്ങൾക്ക് ചൂട് താങ്ങാവുന്ന അവസ്ഥയല്ലെന്നും കാലാവസ്ഥ മാറുന്നതു വരെ അങ്കണവാടികൾക്ക് അവധി നൽകണമെന്നും മറ്റുമുള്ള പരാതികൾ കമ്മീഷൻ പരിഗണിച്ചാണ് ഉത്തരവ്.
Health
കുട്ടികളുടെ കഴുത്തിനു ചുറ്റും കക്ഷങ്ങളിലും കാണപ്പെടുന്ന കറുത്ത പാടുകൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ. കേവലം അഴുക്കായി കാണരുതെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമെന്നും ഡോക്ടർമാർ. എത്ര കഴുകിയാലും തേച്ചുരച്ചാലും മാറാത്ത ഇത്തരം പാടുകൾ അക്കാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് അറിയപ്പെടുന്നത്.
അമിതഭാരമുള്ള കുട്ടികളിലാണു സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. ചർമത്തിൽ വെൽവെറ്റ് പോലെ തോന്നിക്കുന്ന ഈ കറുപ്പ് നിറം ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതിന്റെ ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഇൻസുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്ത അവസ്ഥയാണിത്. ഇത് ഭാവിയിൽ കുട്ടിക്ക് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അക്കാന്തോസിസ് നൈഗ്രിക്കൻസ് ഒരു പകർവ്യാധിയോ നേരിട്ടു ദോഷകരമായ അവസ്ഥയോ അല്ല. എങ്കിലും ഇതിന്റെ പിന്നിലെ ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇൻസുലിൻ റെസിസ്റ്റൻസ് മറികടക്കാൻ സാധിക്കും. പഞ്ചസാരയുടെ ഉപയോഗം കുറച്ച് പ്രോട്ടീനും നാരുകളും അടങ്ങിയ പോഷകാഹാരങ്ങൾ ശീലമാക്കുകയാണ് ഇതിൽ പ്രധാനം.
വ്യായാമത്തിലൂടെ രക്തത്തിലെ ഗ്ലൂക്കോസിനെ ഊർജമായി മാറ്റാൻ പേശികളെ സഹായിക്കുന്നത് ഇൻസുലിന്റെ ആവശ്യം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതും ഈ ആരോഗ്യപ്രശ്നത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കും. കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
Kerala
തിരുവനന്തപുരം: വർക്കലയിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ മുതിർന്നവർ തമ്മിൽ കൈയാങ്കളി. വർക്കലയിൽ യുവതിയെയും മകനെയും അയൽവാസികളായ ദമ്പതികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശിനി ഷൈഫയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ റജീനയ്ക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു.
കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് അയൽവാസികളായ റജീനയും ഭർത്താവും ചേർന്ന് ഷൈഫയെയും മകനെയും ആക്രമിച്ചത്. തർക്കം രൂക്ഷമായതോടെ റജീനയുടെ ഭർത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ ഷൈഫ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ഷൈഫ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസികൾ തമ്മിലുള്ള ചെറിയ തർക്കം വധശ്രമത്തിന് സമാനമായ ആക്രമണത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശം.
International
ആഥൻസ്: പതിനഞ്ചിനു താഴെ പ്രായമുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് ഗ്രീക്ക് ഭരണകൂടം അറിയിച്ചു. ഇതിനുള്ള ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും.അടുത്ത ജനുവരി ഒന്നിനു നിയമം പ്രാബല്യത്തിലാകും.
ഫേസ്ബുക്ക്, ടിക്ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കു നിരോധനം ബാധകമായിരിക്കും. യുട്യൂബ്, വാട്ട്സാപ്പ്, വൈബർ, മെസഞ്ചർ തുടങ്ങിയ വീഡിയോ സ്ട്രീമിംഗ്, മെസേജിംഗ് ആപ്പുകളെ ഒഴിവാക്കും.
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ പതിനഞ്ചിനു താഴെ പ്രായമുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സോഷ്യൽ മീഡിയ കന്പനികൾക്കാണ്.
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, അടിമത്തം എന്നിവയ്ക്കു കാരണമാകുന്നതിനാലാണ് നടപടിയെന്നു ഗ്രീക്ക് പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോതാക്കീസ് പറഞ്ഞു.
കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു പുറത്താക്കിയ ആദ്യരാജ്യം ഓസ്ട്രേലിയയാണ്. ഡിസംബറിലാണ് ഓസ്ട്രേലിയയിൽ നിയമം പ്രാബല്യത്തിലായത്. ബ്രിട്ടൻ, മലേഷ്യ, ഫ്രാൻസ്, ഡെന്മാർക്ക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ സമാന നീക്കത്തിലാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ സ്കൂൾ ബസിന് തീപിടിച്ച് അഞ്ച് കുട്ടികൾക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. സമസ്പൂരിന് സമീപമയിരുന്നു അപകടം നടന്നത്. അപകടസമയത്ത് പത്തോളം കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
National
ഇംഫാല്‍: മണിപ്പുരില്‍ കുക്കികളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം. ബിഷ്ണുപുര്‍ ജില്ലയില്‍ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമണം ഉണ്ടായത്. ബോംബ് ആളുകള്‍ താമസിക്കുന്ന മോയിറാംഗ് ട്രോംഗ്ളവോബിയിലെ വീട്ടില്‍ പതിച്ച് ആറ് മാസം പ്രായവും അഞ്ച് വയസ് പ്രായവുമുള്ള കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
മൂന്ന് പേരും കിടന്നുറങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
Kerala
തൃശൂർ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ-മേയ് മാസങ്ങളിൽ സ്കൂൾകുട്ടികൾക്കായി സംഘടിപ്പിക്കുന്ന കഥ, കവിത, സയൻസ് വിഷയങ്ങളിലുള്ള സംസ്ഥാനതല ക്യാമ്പുകളിലേക്ക് അപേക്ഷിക്കാം.
കോട്ടയം (കവിത), തൃശൂർ (ശാസ്ത്രം), കണ്ണൂർ (കഥ) ജില്ലകളിലാണു ക്യാമ്പുകൾ നടക്കുക. മൂന്നു ദിവസമാണു ദൈർഘ്യം. ഒരു ക്യാമ്പിൽ 40 കുട്ടികൾക്കാണു പ്രവേശനം. https://ksicl.org എന്ന സൈറ്റ് വഴി 15 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ്.
പുതിയ അധ്യയനവർഷത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. 2025ലെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കു മുൻഗണന ലഭിക്കും. തെരഞ്ഞെടുത്ത കുട്ടികളെ നേരിട്ട് അറിയിക്കുന്നതാണ്. വിവരങ്ങൾക്ക് 8547971483.
Kerala
മലപ്പുറം: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അരീക്കോട് വാവൂര് സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്.
2012 ജൂലൈ 21നാണ് സംഭവം നടന്നത്. മുഹമ്മദ് ശരീഫ്, ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാല്)ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള് വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള് ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.
സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.
National
ഹൈദരാബാദ്: ഭർത്താവിന്റെ പുനർവിവാഹത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ബോഡ പ്രവീണിന്റെ ഭാര്യ എസ്. ബനോത്ത് ശ്രാവന്തി (29), മക്കളായ കാർത്തിക് (12), കൗശിക് (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏകദേശം 13 വർഷം മുമ്പായിരുന്നു ബോഡയുടെയും ബനോത്തിന്റെയും വിവാഹം. ഇയാൾ മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു.
കുറച്ച് ദിവസങ്ങൾക്കു മുന്‍പ് ബനോത്തും മക്കളും വാറങ്കലിലുള്ള യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് തിങ്കളാഴ്ച രാത്രി ബനോത്തിനെയും മക്കളെയും ബോഡക്കൊപ്പം ഹൈദരാബാദിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ബോഡ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ തകർത്ത് വീടിനുള്ളിൽ കയറിപ്പോൾ ബനോത്തിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.ബോഡക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്കു പ്രായപരിധി നിശ്ചയിക്കണമെന്ന നിർദേശത്തെ അനുകൂലിച്ച് പാർലമെന്ററി സമിതി. ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്റ് കമ്മിറ്റി ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി നിർദേശം സംബന്ധിച്ച റിപ്പോർട്ട് അംഗീകരിച്ചു.റിപ്പോർട്ട് നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
കുട്ടികൾക്ക് സമൂഹമാധ്യമത്തിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മിക്ക ലോകരാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമാന രീതിലുള്ള നിയന്ത്രണമാണ് ഇന്ത്യയിലും ആലോചിക്കുന്നത്.
നിയന്ത്രണം സംബന്ധിച്ച വിഷയം കേന്ദ്രസർക്കാർ വിശദമായി പരിശോധിക്കുന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്ത് ആന്ധ്രപ്രദേശിലും തെലുങ്കാനയിലും മാത്രമാണ് കുട്ടികൾക്ക് സമൂഹമാധ്യമം ഉപയോഗിക്കാൻ നിയന്ത്രണമുള്ളത്. ദേശീയതലത്തിൽ പൊതുവായ നയം ഇതുവരെ സ്വീകരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നതിനോടൊപ്പം നിർമിതബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ് ) ദുരുപയോഗം തടയുന്നതിന് സമഗ്രമായ നിയമനിർമാണം കൊണ്ടുവരണമെന്നും പാർലമെന്ററി സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.
ഓണ്‍ലൈൻ മുഖേന നടത്തുന്ന സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾക്ക് സമിതി പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമായ രീതിയിൽ എഐ അധിഷ്ഠിത പഠന കോഴ്സുകൾ പ്രോത്സാഹിപ്പിക്കണമെന്നും സമിതി കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്യും.
കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം അവരുടെ ബൗദ്ധിക, ശാരീരിക വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവിൽ ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസിൽ താഴെയുള്ള കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിയമം മൂലം കഴിഞ്ഞ വർഷം നിരോധിച്ചത്. ഇതിനു പിന്നാലെ ഡെന്മാർക്കും ഏറ്റവുമൊടുവിൽ ഓസ്ട്രിയയും കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിയമം മൂലം നിരോധിച്ചു.
ഫ്രാൻസ്, നോർവെ, ഗ്രീസ്, സ്പെയിൻ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇതുസംബന്ധിച്ച തീരുമാനവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ആന്ധ്രപ്രദേശിനും തെലുങ്കാനയ്ക്കും പിന്നാലെ കർണാടകയും കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യക്തികളിൽ ആസക്തിയുണ്ടാക്കുന്ന വിധത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ലോസ് ഏഞ്ചൽസിലെ കോടതി ഇൻസ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് 4.2 ദശലക്ഷം ഡോളറും യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളിന് 1.8 ദശലക്ഷം ഡോളറും പിഴശിക്ഷ വിധിച്ചിരുന്നു.
Editorial
പല രാജ്യങ്ങളും 16 വയസ് വരെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്നതിനിടെയാണ്, കുട്ടികളിലുൾപ്പെടെ ആസക്തിയുണ്ടാക്കുംവിധം പ്രവർത്തിക്കുന്നെന്ന കേസിൽ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കൻ കോടതി 56 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. നല്ലത്; പക്ഷേ, മലവെള്ളപ്പാച്ചിലിനെ ചിറ കെട്ടി തടയാൻ എത്രകാലം കഴിയുമെന്ന ചോദ്യവുമുണ്ട്. ഗൂഗിളും മെറ്റയും മേൽക്കോടതിയെ സമീപിക്കും. ഈ പിഴത്തുക അവർക്കു വലിയ സംഭവമായതുകൊണ്ടല്ല, കോടതി അധാർമികമെന്നു പറഞ്ഞ ആസക്തിനിർമിതി തന്നെയാണ് തങ്ങളുടെ കച്ചവടരഹസ്യമെന്നതിനാൽ.
സമൂഹമാധ്യമം ഒരു വ്യാപാരകേന്ദ്രമാണ്. ഇനിയൊരിക്കലും അടച്ചുപൂട്ടാനാകാത്ത ഈ ആഗോള സൂപ്പർ മാർക്കറ്റിന് അതിന്റേതായ വശീകരണതന്ത്രങ്ങളുമുണ്ട്. കുട്ടികളും എത്തുന്നതിനാൽ അവിടെ മിഠായിക്കടലാസിൽ പൊതിഞ്ഞ് തോക്ക് വിൽക്കരുതെന്നു പറയാൻ ഏറെക്കാലം കഴിഞ്ഞെന്നു വരില്ല. പക്ഷേ, കുട്ടികളെ അവിടേക്കു തനിച്ചു വിടാതിരിക്കാനും സ്ഫോടനാത്മക ഉള്ളടക്കത്തെക്കുറിച്ചു പഠിപ്പിക്കാനും സാധിക്കും; അതു മാത്രമേ സാധിക്കൂ.
അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നെന്ന യാഥാർഥ്യത്തിനു മുന്നിൽ ലോകം പകച്ചുനിൽക്കുന്പോഴാണ് ചരിത്രവിധിയുമായി അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് കോടതിയെത്തിയത്. ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം തനിക്കു നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനി കാലെ (20) യാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഉള്ളടക്കത്തേക്കാൾ, സമൂഹമാധ്യമ ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറിനെ ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം ‘ആസക്തി’ ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. ഇൻഫിനിറ്റ് സ്ക്രോൾ, അൽഗോരിതമിക് റെക്കമെന്റേഷൻസ് തുടങ്ങിയവ ആളുകളെ കൂടുതൽ സമയം സമൂഹമാധ്യമം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്നും ഇത്തരം ഫീച്ചറുകൾ കാരണം താൻ വിഷാദരോഗിയായെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
ലൈംഗികചൂഷണ സാധ്യതകൾ മറച്ചുവച്ചെന്നും പരാതിയിലുണ്ട്. കുട്ടികളെന്ന വ്യാജേന സമൂഹമാധ്യമ അക്കൗണ്ടുകൾ തുറന്ന അന്വേഷകർക്ക്, ലൈംഗിക കുറ്റവാളികളിൽനിന്നു തുടർച്ചയായ അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്തരം അപകടങ്ങളുണ്ടെന്നറിഞ്ഞിട്ടും മെറ്റ ഉചിതമായ നടപടിയെടുത്തില്ലെന്നും തെളിഞ്ഞു. കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന ‘മനഃസാക്ഷിക്കു നിരക്കാത്ത’ കച്ചവടരീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് കന്പനി മേധാവികൾ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ ഉയർത്തിയത്.
എന്നാൽ, യുട്യൂബ് സമൂഹമാധ്യമമല്ലെന്നും ഉത്തരവാദിത്വത്തോടെ നിർമിച്ച സംപ്രേഷണ സംവിധാനത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗൂഗിൾ വാദിച്ചപ്പോൾ, കൗമാരക്കാരുടെ സങ്കീർണമായ മാനസികാരോഗ്യ പ്രശ്നത്തെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാവില്ലെന്നു മെറ്റ വ്യക്തമാക്കി. ഒന്നുറപ്പാണ്. വിധിയെ മെറ്റയും ഗൂഗിളും സർവ സാധ്യതകളുമുപയോഗിച്ചു മേൽക്കോടതിയിൽ ചോദ്യം ചെയ്യും; അല്ലെങ്കിൽ ഏറ്റവും ലാഭകരവും ലോകത്തിന്റെ ഭാവി നിർണയിക്കുന്നതുമായ കച്ചവടത്തിന്റെ അടിത്തറയിളകും. കൊള്ളലാഭത്തിനുവേണ്ടി ധാർമികമൂല്യങ്ങളെ മറികടക്കുകയും വിൽപനസാധ്യതയുള്ളതു മാത്രം കണ്ടെത്തി ഉപയോക്താവിനെത്തിക്കുന്ന അൽഗോരിതത്തെ ‘അലാവുദ്ദീന്റെ അദ്ഭുതവിളക്കാ’ക്കുകയും ചെയ്യുന്ന കച്ചവടത്തിനു പരിധി നിശ്ചയിക്കാനുള്ള ശ്രമമാണ് കോടതി നടത്തിയിരിക്കുന്നത്. പക്ഷേ, ആ ശ്രമം ഭാവിയിലും ഫലം കാണുമെന്നുറപ്പില്ല.
കോവിഡ് കാലത്ത് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച സമൂഹമാധ്യമങ്ങളെയും പ്രക്ഷേപണ മാധ്യമങ്ങളെയുമൊന്നും ഇനി ഉപേക്ഷിക്കാനാകില്ല. കാരണം, ശാസ്ത്രവും വിജ്ഞാനവും പുരോഗതിയും വിനോദവുമൊക്കെ ഓൺലൈൻ-സമൂഹമാധ്യമ ചിറകുകളിലാണ് പറന്നുകൊണ്ടിരിക്കുന്നത്. വർഗീയതയും ഫാസിസവും ലൈംഗിക അരാജകത്വവുമൊക്കെ ഒപ്പം കയറിയെന്നതാണ് പ്രശ്നം. നിർമിതബുദ്ധിയുടെ പുതിയ പതിപ്പുകളോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഓൺലൈനിൽ സാന്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വർധിച്ചു. യുദ്ധത്തിന് ആയാസം കുറയുകയും വിനാശം കൂടുകയും ചെയ്തു. മദ്യ-മയക്കുമരുന്ന് ആസക്തിയെപ്പോലും പ്രതിരോധിക്കാനാകാത്ത മനുഷ്യവംശം സമൂഹമാധ്യമ ആസക്തിയെ എങ്ങനെ നേരിടുമെന്നറിയാത്ത നാൽക്കവലയിലാണ്.
വാക്സിൻ കണ്ടുപിടിക്കുവോളം കാത്തിരിക്കാനാകില്ല. കൗമാരക്കാരെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്ന ഓസ്ട്രേലിയൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടരണം. കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും സമൂഹമാധ്യമ ഉപയോഗമേഖല ലക്ഷ്യബോധത്തോടെയാക്കുകയും ഉപയോഗസമയം നിയന്ത്രിക്കുകയും ചെയ്യണം. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കായികവിനോദ ഇടങ്ങളെ വീണ്ടെടുക്കണം. മാതാപിതാക്കൾ സ്മാർട്ഫോൺ താഴെവച്ച് മക്കളോടൊത്തു സമയം ചെലവഴിക്കണം. നിർമിതബുദ്ധികാലത്തെ കരിക്കുലം നിശ്ചയിക്കാൻ പാർട്ടി രാഷ്ട്രീയക്കാരെ മാറ്റി രാഷ്ട്രീയബോധമുള്ള വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കണം.
ഇന്റർനെറ്റും സമൂഹമാധ്യമവും മനുഷ്യന്റെ സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവിനെ വിഴുങ്ങാതെ നോക്കാനും അവനു കഴിയണം. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളുടെയും സർക്കാരിന്റെയും പിഴ ഇന്നു സമൂഹത്തിന്റെയും നാളെ മനുഷ്യവംശത്തിന്റെതന്നെയും വലിയ പിഴയാകും. ലോസ് ആഞ്ചൽസ് കോടതിവിധിയിൽ അതിന്റെ പ്രവചനമുണ്ട്.
Health
സമൂഹം ഏറ്റവും കരുതലോടെയാണ് നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാറുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ടു പലതരം ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെങ്കിലും രക്ഷിതാക്കൾ പ്രധാനമായും ഗൗരവത്തോടെ കാണുന്നത് അവരുടെ പഠനം തന്നെയാണ്.
ആദ്യകാല ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ് സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസം.
ആ അർഥത്തിൽ നമ്മുടെ കുട്ടികളെ ആരോഗ്യമുള്ള മനസിനെ ഉടമയാക്കുക എന്നതാണ് ഓരോ രക്ഷിതാവിന്റെയും സമൂഹത്തിന്റെയും ആഗ്രഹവും കടമയും.
എന്നാൽ ഈ ആഗ്രഹങ്ങൾ പല കാരണങ്ങൾ കൊണ്ട് സാധിക്കാതെ വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല കുട്ടികളിലും പഠന വൈകല്യങ്ങൾ അഥവാ ലേണിങ് ഡിസബിലിറ്റി തിരിച്ചറിയാൻ വൈകുന്നു എന്നതാണ് പ്രധാനപ്പെട്ട വിഷയം.
എന്താണ് പഠന വൈകല്യം?
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം.സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള കുട്ടികളിൽ എഴുതുന്നതിനോ വായിക്കുന്നതിനോ കണക്കുകൂട്ടുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് ഇവയിൽ പ്രധാനമായും.
ഇന്ത്യയിൽ അഞ്ചു മുതൽ 10 ശതമാനം കുട്ടികളിൽ ലേണിങ് ഡിസെബിലിറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആൺകുട്ടികൾ 2-3 മടങ്ങ് കൂടുതലായി കാണപ്പെടുന്നു. ആയുർവേദത്തിൽ മേധാ ദൗർബല്യം, സ്മൃതിഹാനി വാതദോഷവൈകല്യം എന്നിവയുമായി ബന്ധിപ്പിച്ചാണ് പഠന വൈകല്യത്തെ കാണുന്നത്.
കാരണങ്ങൾ
1.ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നു. അതു പഠന വൈകല്യത്തിലേക്കും നയിക്കുന്നു.
2. മാതാപിതാക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.
3. ഗർഭിണിയായിരിക്കുമ്പോൾ മദ്യപിക്കുന്നത്, പോഷകക്കുറവ്, ശാരീരിക ബുദ്ധിമുട്ടുകൾ ഇവയെല്ലാം കുട്ടികളിൽ പഠനവൈകല്യം ഉണ്ടാക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Kerala
കൊച്ചി: പ്രമുഖ ബലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന് (81) അന്തരിച്ചു. 70ൽ അധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നു രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ പൊതുദർശനത്തിനുശേഷം 12ന് സംസ്കരിക്കും. ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന കവിതകളും കഥകളും എഴുതി. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു.
നവമന പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ സ്ഥാപനവും നടത്തി. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗമായിരുന്നു. സ്പൈസസ് ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനാണ്.
ഏലം, സ്പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. ഏലം ഒരു ശീലമാക്കൂ എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ. ശങ്കരനാരായണന്റേതാണ്.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവത്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണജൂബിലി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു.
1945ല്‍ കണ്ണൂരിലാണു ജനനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷം പത്രപ്രവര്‍ത്തനം നടത്തി. കലൂർ പി.സി. റോഡിലെ വാടകവീട്ടിലായിരുന്നു താമസം. ഭാര്യ: നളിനി.
International
നയ്റോബി: കെനിയയിൽ ഒരു കൂട്ടക്കുഴിമാടത്തിൽനിന്ന് 25 കുട്ടികളുടേതടക്കം 32 മൃതദേഹങ്ങൾ കണ്ടെത്തി.
മൃതദേഹങ്ങളിൽ ഭ്രൂണങ്ങളും ശിശുക്കളും ഉൾപ്പെടുന്നു. പടിഞ്ഞാറൻ പട്ടണമായ കെറിക്കോയിലെ ശ്മശാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ആശുപത്രിയിൽനിന്ന് 13 അജ്ഞാത മൃതദേഹങ്ങൾ ഇവിടെ എത്തിച്ചുവെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കോടതിയുടെ അനുമതിയോടെ കുഴി മാന്തുകയായിരുന്നു. അപ്രതീക്ഷിതമായി കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി.
ചാക്കുകളിൽ നിറച്ചു കൂട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവയ്ക്കു വലിയ പഴക്കമില്ലെന്നാണ് അന്വേഷണസംഘവും ഫോറൻസിക് വിദഗ്ധരും പറഞ്ഞത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ ഇത്രയും മൃതദേഹങ്ങൾ ഒരുമിച്ചു സംസ്കരിച്ചതിൽ ഊർജിത അന്വേഷണം നടക്കുകയാണ്.
Kerala
മസ്കറ്റ്: ഒമാനില്‍ ഉപേക്ഷിക്കപ്പെട്ട മണ്ണ് നിര്‍മിതമായ കെട്ടിടം തകര്‍ന്ന് നാലു കുട്ടികള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. റുസ്ഖത് വിലായത്തില്‍ ആണ് സംഭവം.
കുട്ടികള്‍ ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് പഴയ കെട്ടിടമായിരുന്നു. അതേസമയം ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പത് ആയി.
മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികളും മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെ പ്രളയത്തിൽ കാണാതായി. ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിൽ ശനിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
കർഷക റോഡിൽ ലൂർദ് ആശുപത്രിക്ക് സമീപമുള്ള ഡ്രീം ഗാർഡൻ അപ്പാർട്ട്മെന്റിലെ ഇവർ താമസിച്ചിരുന്ന മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സ്ത്രീകള്‍ തൂങ്ങി മരിച്ചനിലയിലും കുട്ടികള്‍ കിടപ്പുമുറിയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ ഇവർ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കാണ് എത്തിയത്. രണ്ട് മാസമായി ഇവിടെ താമസിച്ചുവരികയായിരുന്നു.
രണ്ടു നിലയുള്ള വീട്ടിലെ താഴത്തെ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. മുകളിലത്തെ നില പൂട്ടിയിട്ടിരിക്കുകയാണ്. അടുത്ത മുറിയിലുള്ളവരാണ് സംഭവം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നോർത്ത് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
ദുബായ്: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 216 സ്ത്രീകളും 198 കുട്ടികളും കൊല്ലപ്പെട്ടു.
എട്ടു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മിനാബിലെ സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തിൽ 168 സ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു.
ഇറാനിൽ 32 ലക്ഷം പേർ ആഭ്യന്തരമായി പലായനം ചെയ്തുവെന്നു യുഎൻ റെഫ്യൂജി ഏജൻസി അറിയിച്ചു. നഗരങളിൽ നിന്നും രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേക്കുമാണു ജനം പലായനം ചെയ്തത്.