ലണ്ടൻ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾക്കുമേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടനും തീരുമാനിച്ചു. ഈ വർഷം ക്രിസ്മസിനുമുന്പ് ഇതുസംബന്ധിച്ച നിയമം പാസാക്കുമെന്നും നിരോധനം ഏർപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ ലഭിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ പറഞ്ഞു.
സമൂഹമാധ്യമങ്ങൾ കുട്ടികളുടെ സന്തോഷം ഇല്ലാതാക്കുകയാണെന്നും അവരിൽ കടുത്ത ആസക്തിയുണ്ടാക്കുകയാണെന്നും കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകാൻ കൂടുതൽ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സ്റ്റാർമർ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം അടുത്ത വർഷം മാർച്ചിൽ നിലവിൽ വരുമെന്നാണു സൂചന.
കുട്ടികളുടെ സുരക്ഷയും ബൗദ്ധിക-മാനസിക വളർച്ചയും ലക്ഷ്യമിട്ട് ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം നടപ്പാക്കിയത്. പിന്നാലെ ബ്രസീൽ, ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും കുട്ടികൾക്കിടയിൽ സമൂഹമാധ്യമ ഉപയോഗം നിരോധിച്ചു. ഫ്രാൻസ്, സ്പെയിൻ, ഗ്രീസ്, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങൾ പൂർണമായി നിരോധിച്ചാൽ കുട്ടികൾ കൂടുതൽ അപകടം നിറഞ്ഞ മറ്റ് ഓൺലൈൻ സൈറ്റുകളിലേക്കു തിരിയാൻ സാധ്യതയുണ്ടെന്ന് മെറ്റ, സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ടെക് കന്പനികൾ മുന്നറിയിപ്പ് നൽകുന്നു.
Tags : Britain imposes social media children social media ban