National
ന്യൂഡൽഹി: ഇന്ത്യ-ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുകെ സർക്കാർ. ബ്രെക്സിറ്റിന് ശേഷം യുകെ ഒപ്പുവെക്കുന്ന ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര കരാർ ആണ് ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നത്.
ലണ്ടനിലെ സ്റ്റീൽ താരിഫ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം നടപ്പിലാക്കാൻ വൈകിയ കരാറാണ് യാഥാർഥ്യമാകുന്നത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നാണ് വിലയിരുത്തലുകൾ.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ യുകെ നിർമ്മിത കാറുകളുടെ നികുതി 100 ശതമാനത്തിൽ നിന്നും 10 ശതമാനമായി കുറയും. സൗന്ദര്യവർധക വസ്തുക്കൾക്ക് ചുമത്തിയിരുന്ന 22 ശതമാനം വരെയുള്ള നികുതികൾ പൂർണമായും ഒഴിവാക്കും.
അതേസമയം ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളും നികുതിയില്ലാതെ യുകെ വിപണിയിലേക്ക് കയറ്റി അയയ്ക്കാൻ സാധിക്കും. വസ്ത്രങ്ങൾ, പാദരക്ഷകൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ കയറ്റുമതിക്കാർക്കും കരാർ പ്രയോജനകരമാണ്.
International
ലണ്ടൻ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾക്കുമേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടനും തീരുമാനിച്ചു. ഈ വർഷം ക്രിസ്മസിനുമുന്പ് ഇതുസംബന്ധിച്ച നിയമം പാസാക്കുമെന്നും നിരോധനം ഏർപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ ലഭിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ പറഞ്ഞു.
സമൂഹമാധ്യമങ്ങൾ കുട്ടികളുടെ സന്തോഷം ഇല്ലാതാക്കുകയാണെന്നും അവരിൽ കടുത്ത ആസക്തിയുണ്ടാക്കുകയാണെന്നും കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകാൻ കൂടുതൽ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സ്റ്റാർമർ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം അടുത്ത വർഷം മാർച്ചിൽ നിലവിൽ വരുമെന്നാണു സൂചന.
കുട്ടികളുടെ സുരക്ഷയും ബൗദ്ധിക-മാനസിക വളർച്ചയും ലക്ഷ്യമിട്ട് ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം നടപ്പാക്കിയത്. പിന്നാലെ ബ്രസീൽ, ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും കുട്ടികൾക്കിടയിൽ സമൂഹമാധ്യമ ഉപയോഗം നിരോധിച്ചു. ഫ്രാൻസ്, സ്പെയിൻ, ഗ്രീസ്, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങൾ പൂർണമായി നിരോധിച്ചാൽ കുട്ടികൾ കൂടുതൽ അപകടം നിറഞ്ഞ മറ്റ് ഓൺലൈൻ സൈറ്റുകളിലേക്കു തിരിയാൻ സാധ്യതയുണ്ടെന്ന് മെറ്റ, സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ടെക് കന്പനികൾ മുന്നറിയിപ്പ് നൽകുന്നു.
NRI
ലണ്ടൻ: ബ്രിട്ടനിൽ സ്വദേശികളായ ജനങ്ങൾക്കിടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകൾ.
എന്നാൽ യുകെയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വിദേശികളായ മാതാപിതാക്കൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇതിൽ ഇന്ത്യൻ വംശജരായ മാതാപിതാക്കളാണ് തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനത്ത് തുടരുന്നതെന്നും യുകെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുകെയുടെ ചരിത്രത്തിൽ ആദ്യമായി, ജനിക്കുന്ന കുഞ്ഞുങ്ങളിൽ 40 ശതമാനത്തിലധികം പേരുടെയും മാതാപിതാക്കളിൽ ഒരാളെങ്കിലും യുകെയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന അമ്പരപ്പിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്.
ജനനനിരക്ക് 1977ന് ശേഷമുള്ള ഏറ്റവും താഴ്ചയിൽ
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ ജനനനിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ജനിച്ച കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷം 5,85,396 ആയി കുറഞ്ഞു.
ഇത് 1977-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. യുകെയിൽ ഒരു സ്ത്രീക്ക് ശരാശരി ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം 1.41-ൽ നിന്നും 1.39 ആയി ഇടിഞ്ഞു. ജനസംഖ്യ ഒരേ നിലയിൽ നിലനിർത്താൻ ആവശ്യമായ തോത് 2.1 ആയിരിക്കെയാണ് ഈ വൻ തകർച്ച.
കാരണം സാമ്പത്തിക അരക്ഷിതാവസ്ഥയും ചെലവും
സാമ്പത്തിക അരക്ഷിതാവസ്ഥ: കുട്ടികളെ വളർത്തുന്നതിനുള്ള ഭാരിച്ച ചെലവുകൾ, വൈകി മാത്രം കുട്ടികൾ മതിയെന്ന ചിന്താഗതി എന്നിവയാണ് ബ്രിട്ടീഷ് ദമ്പതികളെ കുട്ടികളുണ്ടാകുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുതിച്ചുയർന്ന് വിദേശ മാതാപിതാക്കൾ: ഇന്ത്യക്കാർ മുന്നിൽ
ബ്രിട്ടനിലെ തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുത്തനെ ഇടിയുമ്പോൾ, രാജ്യത്തെ ജനസംഖ്യ നിരക്ക് നിലനിർത്തുന്നത് പൂർണമായും കുടിയേറ്റക്കാരാണ്.
യുകെയ്ക്ക് പുറത്ത് ജനിച്ച അമ്മമാരിൽ നിന്ന് ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ഏറ്റവും മുന്നിൽ.
രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാനും മൂന്നാം സ്ഥാനത്ത് നൈജീരിയയുമാണ്. ലണ്ടൻ പോലുള്ള വൻ നഗരങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ 60 ശതമാനത്തോളം പേരുടെയും മാതാപിതാക്കൾ വിദേശത്തുനിന്നും കുടിയേറിയവരാണ്.
ഒഎൻഎസ് കണക്കുകൾ
ഏറ്റവും പുതിയ ഒഎൻഎസ് റിപ്പോർട്ട് പ്രകാരം യുകെയിലെ ആകെ പ്രസവങ്ങളിൽ വിദേശ അമ്മമാരുടെ പങ്ക് 34.6 ശതമാനമാണ്. കുറഞ്ഞത് ഒരു വിദേശ മാതാപിതാവെങ്കിലുമുള്ള കുട്ടികൾ 40.2 ശതമാനം വരും.
വിദേശികളായ അമ്മമാർക്ക് ജനിക്കുന്ന കുട്ടികളുടെ നിരക്ക് 2008-ൽ 30 ശതമാനവും 1998-ൽ വെറും 20 ശതമാനത്തിലും താഴെയായിരുന്നു. അവിടെനിന്നാണ് ഇപ്പോൾ അത് 34.6 ശതമാനത്തിലേക്ക് ഉയർന്നത്.
തൊഴിൽ മേഖലയെ പിടിച്ചുനിർത്തുന്നത് കുടിയേറ്റം
കുടിയേറ്റക്കാരുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ യുകെയിലെ തൊഴിൽ മേഖലയും ജനസംഖ്യയും വലിയ പ്രതിസന്ധിയിലാകുമായിരുന്നു. നിലവിലെ പോക്ക് തുടർന്നാൽ വരും വർഷങ്ങളിൽ യുകെയിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ സ്ഥിരമായി രേഖപ്പെടുത്താൻ തുടങ്ങുമെന്ന് ഡെമോഗ്രാഫി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞുവരുന്ന കുട്ടികളുടെ എണ്ണം കാരണം യുകെയിലെ പല ഭാഗങ്ങളിലും പ്രൈമറി സ്കൂളുകൾ പൂട്ടേണ്ട അവസ്ഥയിലാണ്.
സർക്കാർ ആനുകൂല്യങ്ങൾ ഫലിക്കുമോ?
യുകെയിലെ ലേബർ സർക്കാർ സൗജന്യ ചൈൽഡ് കെയർ സംവിധാനങ്ങളും മെച്ചപ്പെട്ട പാരന്റൽ ലീവ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വദേശികൾക്കിടയിലെ ജനനനിരക്ക് വർധിപ്പിക്കാൻ ഇത് എത്രത്തോളം സഹായിക്കുമെന്ന് കണ്ടറിയണം.
അതേസമയം, മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ വർദ്ധനവ് യുകെയുടെ സാമൂഹിക - ജനസംഖ്യാപരമായ ഘടനയെ മാറ്റിമറിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു എന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യസമരകാലത്തു ബ്രിട്ടീഷുകാരെ പിന്തുണച്ചു കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി.സി. ജോഷി ബ്രിട്ടീഷ് ആഭ്യന്തരവകുപ്പു മേധാവി ആയിരുന്ന റെജിനാൾഡ് മാക്മില്യനു കത്തെഴുതിയെന്ന കോണ്ഗ്രസിലെ ആര്യാടൻ ഷൗക്കത്തിന്റെ പരാമർശം നിയമസഭയിൽ ബഹളത്തിനു കാരണമായി.
ആര്യാടന്റെ പരാമർശത്തെ അസഭ്യമെന്നു വിശേഷിപ്പിച്ച സിപിഎമ്മിലെ കെ.വി. സുമേഷ് ഇതു രേഖയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു. കത്തിന്റെ കോപ്പി ആര്യാടൻ സഭയിൽ ഉയർത്തിക്കാട്ടിയെങ്കിലും, “ശങ്കരാടിയുടെ രേഖ പോലെ എന്തോ ഒന്ന്” എന്നാണ് സുമേഷ് രേഖയെ വിശേഷിപ്പിച്ചത്.
രേഖ ഉദ്ധരിച്ചതിൽ തെറ്റായി ഒന്നുമില്ലെന്നു ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വീണ്ടും പ്രതിപക്ഷം ബഹളം കൂട്ടിയെങ്കിലും അടുത്തയാളെ പ്രസംഗിക്കാൻ ക്ഷണിച്ചതോടെ ബഹളം ശമിച്ചു. ഇതിനിടെ ആര്യാടനു പിന്തുണയുമായി മന്ത്രി ടി. സിദ്ദിഖും രംഗത്തെത്തി.
കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന പി.സി. ജോഷി 1943 മാർച്ച് 15 ന് റെജിനാൾഡ് മാക്മില്യനെഴുതിയ കത്തിലെ ഉള്ളടക്കവും നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കവേ ആര്യാടൻ ഷൗക്കത്ത് വിശദീകരിച്ചു.
സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും കോണ്ഗ്രസുകാരുടെ ഒളിത്താവളങ്ങൾ ബ്രിട്ടീഷുകാർക്കു കാണിച്ചു കൊടുക്കുകയും ചെയ്ത ചരിത്രമാണു കമ്യൂണിസ്റ്റുകാർക്കുള്ളത്. ബിജെപിയുടെ വളർച്ചയിലും സിപിഎമ്മിനു പങ്കുണ്ടെന്ന് ആര്യാടൻ കുറ്റപ്പെടുത്തി.
International
ലണ്ടൻ: റഷ്യൻ ഭീഷണി നേരിടാനായി ബ്രിട്ടനും പോളണ്ടും പ്രതിരോധ സുരക്ഷാ കരാറുണ്ടാക്കുന്നു. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കും ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറും കരാറിൽ ഒപ്പുവയ്ക്കും.
അതിർത്തി സംരക്ഷണം, സംഘടിത കുറ്റകൃത്യങ്ങൾ തടയൽ, പ്രതിരോധ സഹകരണം വർധിപ്പിക്കൽ എന്നിവയും കരാറിന്റെ ഭാഗമാണ്. നേരത്തേ ഫ്രാൻസ്, ജർമനി രാജ്യങ്ങളുമായും ബ്രിട്ടൻ ഇത്തരം കരാറുണ്ടാക്കിയിരുന്നു.
റഷ്യയെ വലിയ ഭീഷണിയായിട്ടാണ് പോളണ്ടും ബ്രിട്ടനും പരിഗണിക്കുന്നതെന്നു ഡൊണാൾഡ് ടസ്ക് ലണ്ടനിലേക്കു യാത്രതിരിക്കും മുന്പായി പറഞ്ഞു.
International
ബ്രിട്ടൻ: യുവതലമുറയെ പുകയിലവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ 'ടുബാക്കോ ആൻഡ് വേപ്പ്സ് ബിൽ' നിയമമാക്കാനൊരുങ്ങി ബ്രിട്ടൻ. ഭാവിതലമുറയ്ക്ക് സിഗരറ്റ് വാങ്ങുന്നത് പൂർണമായും നിരോധിക്കുന്ന ഈ നിയമം, ബ്രിട്ടീഷ് പാർലമെന്റിലെ ഇരുസഭകളും പാസാക്കി. ഇനി രാജാവിന്റെ ഔദ്യോഗിക അനുമതി കൂടി ലഭിക്കുന്നതോടെ ഇത് നിയമമായി മാറും.
യുകെ ഗവൺമെന്റ് നടപ്പിലാക്കുന്ന ഈ നിയമം സിഗരറ്റ് വിൽപ്പന ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. 2009 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് ബ്രിട്ടനിൽ ഇനി ഒരിക്കലും നിയമപരമായി സിഗരറ്റ് വാങ്ങാൻ സാധിക്കില്ല.
സിഗരറ്റ് വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഓരോ വർഷവും ഓരോ വയസ് വീതം ഉയർത്തും. ഇതിലൂടെ ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ എന്നന്നേക്കുമായി അപ്രാപ്യമാകും.
കാൻസർ, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ കുറയ്ക്കുക വഴി ബ്രിട്ടീഷ് ആരോഗ്യ മേഖലയായ എൻഎച്ച്എസിന്റെ ഭാരം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സിഗരറ്റിന് പുറമേ ഇലക്ട്രോണിക് സിഗരറ്റുകൾക്കും കടുത്ത നിയന്ത്രണങ്ങൾ വരുന്നുണ്ട്.
International
ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ ചോഗോസ് ദ്വീപുകൾ മൗറീഷ്യസിനു തിരിച്ചുനല്കാനുള്ള തീരുമാനം ബ്രിട്ടൻ പുനഃപരിശോധിക്കുന്നു.
യുഎസ്-ബ്രിട്ടീഷ് സംയുക്ത വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദ്വീപുകൾ ബ്രിട്ടനു നഷ്ടപ്പെടുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിനുള്ള അതൃപ്തിയാണു കാരണം.
ദ്വീപുകൾ മൗറീഷ്യസിനു കൈമാറാനുള്ള തീരുമാനം നീട്ടിവച്ചതായി ബ്രിട്ടീഷ് സർക്കാർ ഇന്നലെ അറിയിച്ചു. കൈമാറ്റ ഉടന്പടി സംബന്ധിച്ച നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉണ്ടാവില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദ്വീപുകൾ കൈമാറാനുള്ള തീരുമാനം ബ്രിട്ടനു പറ്റിയ എറ്റവും വലിയ അബദ്ധമാണെന്ന് ട്രംപ് ഫെബ്രുവരിയിൽ വിമർശിച്ചിരുന്നു.
ഇറേനിയൻ യുദ്ധത്തിൽ അമേരിക്കൻ സേനയ്ക്ക് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ ആദ്യഘട്ടത്തിൽ അനുമതി ലഭിക്കാതിരുന്നതും ട്രംപിനെ ദേഷ്യം പിടിപ്പിച്ചിരുന്നു.
International
ലണ്ടൻ: കുട്ടികൾക്കിടയിലെ സ്മാർട്ട്ഫോൺ ഉപയോഗവും സോഷ്യൽ മീഡിയ അടിമത്തവും കുറയ്ക്കുന്നതിനായി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ നൂറുകണക്കിന് കൗമാരക്കാരെ ഉൾപ്പെടുത്തി വിപുലമായ പരീക്ഷണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ച മൂന്ന് മാസത്തെ വിപുലമായ കൺസൾട്ടേഷന്റെ ഭാഗമാണിത്. 300-ഓളം കൗമാരക്കാരുടെ വീടുകളിൽ സോഷ്യൽ മീഡിയ നിരോധനം, രാത്രികാല ഡിജിറ്റൽ കർഫ്യൂ, സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ എന്നിവ പരീക്ഷിക്കും. ഇത് കുട്ടികളുടെ ഉറക്കം, മാനസികാരോഗ്യം, പഠനം എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കും.
ഓസ്ട്രേലിയ നടപ്പിലാക്കിയ മാതൃകയിൽ 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിക്കുന്ന കാര്യത്തിൽ മേയ് 26-ഓടെ തീരുമാനമുണ്ടാകും. ഇൻഫിനിറ്റ് സ്ക്രോളിംഗ് പോലുള്ള അഡിക്റ്റീവ് ഫീച്ചറുകൾ ഒഴിവാക്കാനും, എ.ഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും നിർദേശമുണ്ട്.
'ചിൽഡ്രൻസ് വെൽബീയിംഗ് ആൻഡ് സ്കൂൾസ് ബില്ലി'ൽ ആവശ്യമായ ഭേദഗതികൾ വരുത്തി സർക്കാരിന് ഇത്തരം നിരോധനങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം നൽകും. മാർച്ച് ഒൻപതിന് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ നേരിട്ടുള്ള നിരോധനത്തിന് പകരം സർക്കാരിന് നിയന്ത്രണാധികാരം നൽകുന്ന ഭേദഗതിയാണ് സ്വീകരിച്ചത്.
International
ലണ്ടൻ: ഇറാനെതിരായ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനികതാവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി ലഭിച്ചു. വെള്ളിയാഴ്ച ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കാൻ ഇറാൻ സജ്ജമാക്കിയിട്ടുള്ള മിസൈലുകൾ നശിപ്പിക്കാൻ മാത്രമാണ് അനുമതിയെന്നാണ് ബ്രിട്ടീഷ് വൃത്തങ്ങൾ വിശദീകരിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയേഗോ ഗാർസിയ ദ്വീപിലുള്ള ബ്രിട്ടീഷ്-യുഎസ് സൈനിക താവളത്തിൽനിന്ന് ഇനി ഇറാനു നേർക്ക് ആക്രമണം നടത്താൻ അമേരിക്കയ്ക്കു കഴിയും.
ബ്രിട്ടന്റെ തീരുമാനത്തെ ഇറാൻ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി പറഞ്ഞു.
ഇറാനെതിരേ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിൽ പങ്കുചേരാൻ സ്റ്റാർമർ മുന്പ് വിസമ്മതിച്ചിരുന്നതാണ്. പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളെ ഇറാൻ ആക്രമിച്ചതിനെത്തുടർന്ന് സ്റ്റാർമറിന് മനംമാറ്റമുണ്ടാവുകയായിരുന്നു.
International
വാഷിംഗ്ടൺ: ഇറാൻ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ്-ഇസ്രയേൽ സൈന്യം നടത്തിയ സംയുക്ത ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. സൈനിക നീക്കത്തിൽ പങ്കുചേരാത്തതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടനെ വിമർശിച്ച് രംഗത്തെത്തി.
ബ്രിട്ടൻ ഇനി യുദ്ധക്കപ്പലുകൾ അയയ്ക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം ജയിച്ചതിന് ശേഷം കൂടെ കൂടേണ്ടെന്നും ബ്രിട്ടന്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് അറിയിച്ചു.
ഇതുവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുന്നെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
സമ്പൂർണയായി ഇറാൻ തങ്ങൾക്ക് കീഴ്പ്പെടണം. തങ്ങളുടെ ആക്രമണങ്ങൾ വലിയ വിനാശമുണ്ടാക്കും. ഒരുപാട് ജീവനുകൾ നഷ്ടമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം പ്രധാന ആയുധ നിർമാതാക്കൾ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ആയുധ നിർമാണം നാലിരട്ടിയായി വർധിപ്പിക്കാൻ ധാരണയായി. ഹൈപ്പർസോണിക്, സ്റ്റെൽത്ത് മിസൈലുകൾ, അറ്റാക്ക് ഡ്രോണുകളടക്കം ഉയർന്ന ശ്രേണിയിലുള്ള ആയുധ നിർമ്മാണം വേഗത്തിലാക്കും.
International
ലണ്ടൻ: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ ബ്രിട്ടൺ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാർമർ പറഞ്ഞു.
ഇറാന്റെ മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ അഭ്യർഥന ബ്രിട്ടൺ അംഗീകരിച്ചതായി വ്യക്തമാക്കുകയായിരുന്നു കെയർ സ്റ്റാർമർ. ഞായറാഴ്ച എക്സിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിനിടെയായിരുന്നു ശനിയാഴ്ച ഇറാനിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ബ്രിട്ടൺ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരില്ലെന്നും സ്റ്റാർമർ പറഞ്ഞു.
അതേസമയം ഇറാൻ ബ്രിട്ടീഷ് താത്പര്യങ്ങളെ തകർക്കുകയാണെന്നും സ്റ്റാർമർ ആരോപിച്ചു. പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകൾക്കും എയർപോർട്ടുകൾക്കും നേരെയുണ്ടായതായും സ്റ്റാർമർ ആരോപിച്ചു.
ബ്രിട്ടീഷ് പൗരന്മാരുടെ ജീവൻ രക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അഭിപ്രായപ്പെട്ട സ്റ്റാർമർ, ഇറാന് ഉയർത്തുന്ന ഭീഷണി തടയാനുള്ള ഏക മാർഗം സംഭരണ ഡിപ്പോകളിലോ ലോഞ്ചറുകളിലോ ഉള്ള മിസൈലുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുകയെന്നതാണെന്നും കൂട്ടിച്ചേർത്തു.
International
ലണ്ടൻ: സൈബീരിയൻ ജയിലിൽ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ റഷ്യൻ ഭരണകൂടം തവളവിഷം ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബ്രിട്ടൻ.
തെക്കേ അമേരിക്കയിലെ വനങ്ങളിൽ കാണപ്പെടുന്ന തവളകളുടെ ചർമത്തിൽനിന്നു ശേഖരിക്കുന്ന എപിബാറ്റിഡൈൻ എന്ന വിഷം ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി യിവറ്റ് കൂപ്പർ മ്യൂണിക് സുരക്ഷാ ഉച്ചകോടിയിൽ വെളിപ്പെടുത്തി.
നവൽനിയുടെ അനുയായികൾ അദ്ദേഹത്തിന്റെ ശരീരത്തിൽനിന്നു ശേഖരിച്ച സാംപിളുകൾ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. റഷ്യയിൽ കാണപ്പെടാത്ത തവളകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വിഷം ഉപയോഗിച്ച് കൊലപാതകം നടത്താനുള്ള കാരണവും ശേഷിയും അവസരവും റഷ്യൻ ഭരണകൂടത്തിനു മാത്രമാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിശിത വിമർശകനായിരുന്ന നവൽനി 2024 ഫെബ്രുവരിയിലാണ് സൈബീരിയൻ തടവറയിൽ മരിച്ചത്. മരണത്തിനു മുന്പ് അദ്ദേഹത്തിനുണ്ടായ അടിവയറ്റിൽ വേദന, ഛർദി മുതലായ ലക്ഷണങ്ങളും വിഷപ്രയോഗത്തിന്റെ സൂചന നല്കിയിരുന്നു. അതേസമയം, മരണം കൊലപാതകമല്ലെന്നാണു റഷ്യ അവകാശപ്പെടുന്നത്. നവൽനിയെ റഷ്യൻ ഭരണകൂടം കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ യൂലിയയും അനുയായികളും നേരത്തേ മുതൽ ആരോപിക്കുന്നതാണ്.
സോവ്യറ്റ് കാലത്തെ ‘നോവിചോക്’ എന്ന രാസായുധം ഉപയോഗിച്ച് 2020ലും നവൽനിയെ വധിക്കാൻ ശ്രമം നടന്നിരുന്നു. വിദേശത്തെ ചികിത്സയിലാണ് അദ്ദേഹത്തിനു ജീവൻ തിരിച്ചുകിട്ടിയത്.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ മഹാസമുദ്രത്തിലെ ചേഗോസ് ദ്വീപുകളുടെ അവകാശം മൗറീഷ്യസിനു വിട്ടുനല്കാനുള്ള ബ്രിട്ടന്റെ തീരുമാനം മണ്ടത്തരമായിരുന്നുവെന്ന് യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ്-ബ്രിട്ടീഷ് സൈനികതാവളം പ്രവർത്തിക്കുന്ന ദ്വീപുകൾ തിരിച്ചുകൊടുത്തത് ബ്രിട്ടന്റെ ദൗർബല്യം വ്യക്തമാക്കുന്നു. അമേരിക്ക ഗ്രീൻലാൻഡിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനുള്ള കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിന്റെ അനുമതിയോടെ ആയിരുന്നു ബ്രിട്ടൻ ചേഗോസ് ദ്വീപുകൾ മൗറീഷ്യസിനു മടക്കി നല്കിയത്. ആഫ്രിക്കയിലെ അവസാന കോളനി എന്നാണ് ചേഗോസ് ദ്വീപുകൾ അറിയപ്പെട്ടിരുന്നത്.
ദ്വീപുകൾ മൗറീഷ്യസിനു മടക്കിനല്കാനുള്ള തീരുമാനം 2024ൽ ബ്രിട്ടൻ എടുത്തതാണ്. എന്നാൽ, ട്രംപ് 2025ൽ അമേരിക്കാൻ പ്രസിഡന്റായി അധികാരമേറ്റ് അനുമതി നല്കിയശേഷമാണ് ഈ തീരുമാനം ബ്രിട്ടൻ നടപ്പാക്കിയത്.
ചേഗോസിന്റെ ഭാഗമായ ഡിയേഗോ ഗാർസ്യയിലെ യുഎസ്-ബ്രിട്ടീഷ് വ്യോമതാവളം 99 വർഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശം ബ്രിട്ടൻ നിലനിർത്തിയിട്ടുണ്ട്. യെമനിലെ ഹൂതികളെ ആക്രമിക്കാനും ഗാസയിൽ സഹായം വിതരണം ചെയ്യാനും ഡിയേഗോ ഗാർസ്യ താവളം ഉപയോഗിച്ചിരുന്നു.
ഗ്രീൻലാൻഡ് വിഷയത്തിൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ട്രംപിന്റെ പരിഹാസ്യവാക്കുകൾ. ഗ്രീൻലാന്ഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കത്തെ ബ്രിട്ടൻ അനുകൂലിക്കുന്നില്ല. ഇതിൽ പ്രകോപിതനായ ട്രംപ് ബ്രിട്ടനടക്കം എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയിരുന്നു.
International
ഷ്രോപ്ഷയർ: ബ്രിട്ടനിൽ കനാലിന്റെ പുറംഭിത്തി തകർന്നതോടെ ബോട്ടുകൾ കനാലിൽ കുടുങ്ങി. 50 മീറ്റർ നീളവും നാല് അടിയോളം ആഴത്തിലൂം രൂപപ്പെട്ട കിടങ്ങിലേക്ക് രണ്ട് ചെറു ബോട്ടുകൾ വീണു. ചില ബോട്ടുകൾ ഗർത്തത്തിന് സമീപത്ത് എത്തുകയും ചെയ്തു.
ഇതോടെ മേഖലയിൽ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഷ്രോപ്ഷയറിലെ വൈറ്റ് ചർച്ചിലെ ലാൻഗോലൻ കനാലിലാണ് തിങ്കളാഴ്ച അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. കനാൽ നിർമാണത്തിലെ അപാകതകളാണ് കാരണമായതെന്നാണ് എൻജിനീയർമാർ വിശദമാക്കുന്നത്. താഴ്ന്ന പ്രദേശത്തേക്ക് വെള്ളം ഒഴുകിപ്പോവുകയും കനാലിന്റെ അടി ഭാഗം ഇടിയുകയുമുണ്ടായതോടെ വറ്റിയ കനാലിൽ ബോട്ടുകൾ കുടുങ്ങി.
ബോട്ടുകളിൽ കുടുങ്ങിയ ആളുകളെ പുറത്ത് എത്തിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനാലിൽ വെള്ളമില്ലാത്തതിനാലും ഗർത്തം രൂപപ്പെട്ടതിനാലും പ്രദേശം സുരക്ഷിതമല്ലെന്നും ജനങ്ങൾ ഇവിടേക്ക് വരരുതെന്നുമാണ് അധികൃതർ വിശദമാക്കിയത്.
International
ലണ്ടൻ: കേംബ്രിഡ്ജ്ഷെയറിൽ ട്രെയ്നിലുണ്ടായ കത്തിക്കുത്തിൽ നിരവധിപേർക്ക് പരിക്ക്. ഡോണ്കാസ്റ്ററില്നിന്ന് ലണ്ടന് കിംഗ്സ് ക്രോസിലേക്കുള്ള പാസഞ്ചര് ട്രെയ്നിലാണ് ആക്രമണമുണ്ടായത്. ഒൻപത് പേരുടെ നില ഗുരുതരമാണ്. രണ്ടുപേരെ അറസ്റ്റു ചെയ്തു.
ട്രെയിന് ഹണ്ടിങ്ടൻ സ്റ്റേഷനിൽ പിടിച്ചിട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. ആശങ്കാജനമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
ട്രെയിനിലുണ്ടായിരുന്നവരെ ബസുകളിൽ സ്റ്റേഷനിൽനിന്ന് നീക്കി. പോലീസ് അന്വേഷണം ആരംഭിച്ചു. രക്തത്തിൽ കുളിച്ച് നിരവധിപേർ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടതായി ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെത്തുടര്ന്ന് ഈസ്റ്റ് കോസ്റ്റ് മെയിന് ലൈനില് ട്രെയ്ന് സര്വീസുകള് തടസപ്പെട്ടതായി ലണ്ടന് നോര്ത്ത് ഈസ്റ്റേണ് റെയില്വേ അറിയിച്ചു.
Editorial
പലസ്തീനികളും യഹൂദരും വെറുക്കപ്പെട്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ.
എന്നേക്കുമായി പലസ്തീനികളുടെ കണ്ണീരുണങ്ങുമെന്നും യഹൂദരുടെ സുരക്ഷാഭീതി ശമിക്കുമെന്നും പറയാറായിട്ടില്ലെങ്കിലും ഒരു സമാധാനപദ്ധതി രൂപംകൊണ്ടിരിക്കുന്നു. അമേരിക്കയുടെ മുൻകൈയിൽ തയാറാക്കപ്പെട്ടതെങ്കിലും അറബ് രാജ്യങ്ങളും പിന്തുണയ്ക്കുന്ന പദ്ധതി നടപ്പായാൽ പലസ്തീനികൾക്കും യഹൂദർക്കും സമാധാനത്തോടെ ജീവിക്കാനുള്ള പുതിയൊരു യുഗത്തിന്റെ ഉദ്ഘാടനമായേക്കാം.
ഭീകരപ്രസ്ഥാനമായ ഹമാസിന് ഭരണപങ്കാളിത്തമില്ലാത്ത പദ്ധതി, ഗാസയെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇരവാദത്തിനുള്ള ഷോകേസായി ഉപയോഗിക്കുന്നവർക്കും ഇസ്രയേൽ വിരുദ്ധതയാൽ അന്ധരായവർക്കും വോട്ട് രാഷ്ട്രീയക്കാർക്കും ഒഴികെയുള്ള ജനാധിപത്യലോകത്തിന് ആശ്വാസകരമായിരിക്കും.
വൈറ്റ് ഹൗസ് പുറത്തിറക്കിയ സമാധാനപദ്ധതിയിൽ 20 നിർദേശങ്ങളാണുള്ളത്. വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, ഘട്ടങ്ങളായി ഇസ്രയേൽ സൈന്യത്തിന്റെ പിൻവാങ്ങൽ, അടിയന്തര സഹായങ്ങളെത്തിക്കൽ, ഐക്യരാഷ്ട്രസഭ, സന്നദ്ധസംഘടനകൾ എന്നിവയിലൂടെയുള്ള പുനർനിർമാണം തുടങ്ങിയവ ഇതിലുണ്ട്. ഭരണമാറ്റമാണ് പദ്ധതിയുടെ കാതൽ.
ട്രംപ് അധ്യക്ഷനായ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ പോലുള്ള വ്യക്തികൾ ഉൾപ്പെടുന്ന, ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ ഒരു പലസ്തീൻ സമിതി ഗാസ ഭരിക്കും. ഹമാസിനെ നിരായുധീകരിക്കുകയും സംഘത്തിലുള്ളവർക്ക് പൊതുമാപ്പ് നൽകുകയും ചെയ്യും. ഹമാസ് കേന്ദ്രങ്ങളും ടണലുകളും ഇല്ലാതാക്കി ഗാസയെ പുനർനിർമിക്കും.
അമേരിക്ക, അറബ്, പ്രാദേശിക പങ്കാളികൾ അടങ്ങുന്ന ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്എഫ്) പലസ്തീൻ പോലീസിനൊപ്പം സുരക്ഷാപ്രവർത്തനങ്ങൾ നയിക്കും. ക്രമേണ, ഗാസയുടെ ഭരണം പരിഷ്കരിച്ച പലസ്തീൻ അഥോറിറ്റിക്ക് (പിഎ) കൈമാറും. അഥോറിറ്റിയുടെ പരിഷ്കാരനിർദേശങ്ങളും ട്രംപിന്റെ 2020ലെ ‘വികസനത്തിനു സമാധാനം’ പദ്ധതിയും അടിസ്ഥാനമാക്കി പലസ്തീൻ സ്വയംനിർണയത്തിലേക്കും പരമാധികാര രാഷ്ട്രത്തിലേക്കും നീങ്ങും.
നെതന്യാഹു അമേരിക്കൻ പദ്ധതി അംഗീകരിച്ചെങ്കിലും പലസ്തീൻ രാഷ്ട്രം അംഗീകരിക്കില്ലെന്ന നിലപാടിലാണെന്നു റിപ്പോർട്ടുണ്ട്. മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും നിർദേശങ്ങൾ ഹമാസ് പ്രതിനിധികൾക്കു കൈമാറി. 3-4 ദിവസങ്ങൾക്കകം ഇത് അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യമാകും ഫലമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിട്ടുമുണ്ട്.
1948ൽ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ദ്വിരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞ പലസ്തീൻ സംഘടനകളുടെയും അറബ് രാഷ്ട്രങ്ങളുടെയും ചരിത്രപരമായ മണ്ടത്തരം തിരുത്താനുള്ള അവസരമായി പദ്ധതിയെ സ്വീകരിക്കാവുന്നതാണ്.‘നദി മുതൽ കടൽ വരെ’ എന്ന മുദ്രാവാക്യം പലസ്തീനികളും യഹൂദരും ഉപേക്ഷിച്ച് പരസ്പരം അംഗീകരിച്ചാൽ ഏറെ സാധ്യതകളുള്ള പദ്ധതിയാണിത്.
1948ൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനു രണ്ടു വർഷം മുന്പ് പിഎൽഒ നേതാവ് യാസർ അരാഫത്ത്, ഇസ്രയേൽ ഇല്ലാത്ത പലസ്തീനെ സ്വപ്നം കണ്ട് ഉയർത്തിയ മുദ്രാവാക്യമാണ് ‘നദി മുതൽ കടൽ വരെ’, അഥവാ ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ എന്നത്. ഇതിനു തിരിച്ചടിയായി 1977ൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, “കടലിനും ജോർദാനുമിടയിൽ ഇസ്രേലി പരമാധികാരം മാത്രമേ ഉണ്ടാകൂ” എന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു ഇത് ആവർത്തിക്കുകയും ചെയ്തു. പല രാജ്യങ്ങളും നിരോധിച്ച ഈ മുദ്രാവാക്യം ബ്രിട്ടനിലെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഉയർത്തിയതിനാണ് ആൻഡി മക് ഡൊണാൾഡ് എംപിയെ കഴിഞ്ഞദിവസം ലേബർ പാർട്ടി പുറത്താക്കിയത്. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ പലസ്തീൻ അനുകൂല റാലിക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.
സിപിഎമ്മിനും കോൺഗ്രസിനും ഇസ്രയേൽ പ്രശ്നം നിലനിൽക്കണമെന്ന് വാശിയൊന്നും ഉണ്ടാകാനിടയില്ലെങ്കിലും, അതിന്റെ പേരിൽ ലഭിക്കാനിടയുള്ള വോട്ടുകൾ ഉപേക്ഷിക്കാനാകില്ല. പലസ്തീൻ പരിഹാരം എന്നതിലുപരി ഇസ്രയേൽ വിരുദ്ധതയുടെ വിൽപ്പന സാധ്യത അവർക്കറിയാം. ഹമാസ് ഇല്ലാത്ത പലസ്തീൻ പരിഹാരത്തിനു പിന്തുണയേറുന്നുണ്ടെന്നത് ആശാവഹമാണ്; ഇസ്ലാമിക തീവ്രവാദത്തിനു തിരിച്ചടിയും.
തങ്ങൾ വംശഹത്യയാണു നടത്തുന്നതെങ്കിൽ ജറുസലെമിലും വെസ്റ്റ് ബാങ്കിലും പലസ്തീൻ നാഷണൽ അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശങ്ങളിലും എങ്ങനെയാണ് പലസ്തീനികൾ സുരക്ഷിതരായി കഴിയുന്നത്, എന്തിനാണ് ഗാസയിലേക്കുള്ള ഓരോ ആക്രമണത്തിനും മുന്പ് പലസ്തീനികളെ ഒഴിപ്പിക്കുന്നത്, എന്തിനാണ് ഹമാസ് തട്ടിയെടുക്കുന്നതിനിടയിലും പലസ്തീനികൾക്കു ഭക്ഷണവും മരുന്നുമെത്തിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഹമാസിനോട് പോരാടുന്നതൊഴിച്ചാൽ ലോകത്ത് ഒരിടത്തും ഒരു മുസ്ലിമിനെയും തങ്ങൾ ലക്ഷ്യമിടാത്തത്? നെതന്യാഹു ഉൾപ്പെടെയുള്ള യഹൂദരുടെ ഈ ചോദ്യങ്ങൾക്ക് കൂക്കിവിളി മറുപടിയാകില്ല.
ലോകത്തിന്റെ അങ്ങേയറ്റം വരെ ജൂതനും ക്രിസ്ത്യാനിക്കും ജീവിക്കാൻ അവകാശമില്ലെന്നു കരുതുന്ന ഹമാസ് ഉൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളിൽ വംശീയതയുടെ ലക്ഷണങ്ങൾ കാണാത്തവർക്കു മുന്നിൽ ചോദ്യം ചാകാതെ നിൽക്കും. ഒരു ബോട്ട് യാത്രയുടെ കഥകൂടി പറയാം. ഗാസയിലെ വേദനിക്കുന്ന മനുഷ്യർക്കുള്ള ഭക്ഷണവും മരുന്നുമായി ഗ്രേറ്റ തുംബെർഗ് ഗാസയിലേക്കു പോയത് മനുഷ്യത്വത്തിന്റെ ഭാഗമാണ്.
പക്ഷേ, ഹമാസിന്റെ സഹോദരസ്ഥാപനങ്ങളായ ഇസ്ലാമിക് സ്റ്റേറ്റും ബൊക്കോ ഹറാമും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾ വർഷങ്ങളായി നിരവധി രാജ്യങ്ങളിൽ വെടിവച്ചും കഴുത്തറത്തും കൊല്ലുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും, ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത ലക്ഷക്കണക്കിനു ക്രൈസ്തവർക്ക് ആശ്വാസമെത്തിക്കുന്നതു പോയിട്ട് അതൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്ന ഭീകരർക്കെതിരേ ഗ്രേറ്റ ഒരു വാക്കെങ്കിലും ഉരിയാടുന്നതു കേട്ടവരുണ്ടോ?
ഗ്രേറ്റയുടെ ബോട്ടുകളിൽ ഭക്ഷണവും മരുന്നുമാണെങ്കിൽ അതൊഴുകുന്ന കടലിൽ ലിബിയയിലെ സെർത്ത് കടപ്പുറത്ത് ഇസ്ലാമിക തീവ്രവാദികൾ കഴുത്തറത്ത 20 പേരുടേത് ഉൾപ്പെടെ ആയിരക്കണക്കിനു ക്രിസ്ത്യാനികളുടെ ചോരയുണ്ട്. ഗാസയിലെ പലസ്തീനികളുടെ പലായനകാലത്തുതന്നെ അസർബൈജാനിൽനിന്ന് തല്ലിയോടിക്കപ്പെട്ട അർമേനിയൻ ക്രിസ്ത്യാനികളോട് നിങ്ങളൊരു ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടില്ല.
നൈജീരിയയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വീണുകൊണ്ടിരിക്കുന്ന ചോര നിങ്ങളുടെയൊക്കെ മൗനംകൊണ്ട് നിലവിളിക്കുകയാണ്. ഗ്രേറ്റയുടേതു ജീവകാരുണ്യപ്രവൃത്തി തന്നെയാണ്. പക്ഷേ, എല്ലാ മനുഷ്യർക്കും അനുവദിച്ചിട്ടില്ലാത്ത ഇത്തരം ജീവകാരുണ്യ ബോട്ടുകൾ മനുഷ്യത്വത്തിന്റെയോ വിശ്വസാഹോദര്യത്തിന്റെയോ തുറമുഖങ്ങളിൽനിന്നു പുറപ്പെട്ടതല്ലെന്ന യാഥാർഥ്യം തുറന്നുപറയേണ്ടതുണ്ട്.
ഇസ്ലാമിക തീവ്രവാദത്തിന്റെ വംശവെറിയും മനുഷ്യാവകാശത്തിന്റെയും വിമോചനപ്പോരാട്ടങ്ങളുടെയും മറയിലുള്ള അതിന്റെ പരകായപ്രവേശവും അവസാനിക്കട്ടെ, ജനാധിപത്യത്തിന്റെയും തീവ്രവാദ പ്രീണനത്തിന്റെയും കൊടി ഒന്നിച്ചു പിടിക്കുന്ന തട്ടിപ്പുരാഷ്ട്രീയം തുലയട്ടെ.
പലസ്തീനികളും യഹൂദരും പരസ്പരം വെറുക്കേണ്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ. ഗാസയിലെ ഒടുവിലത്തെ സൈത്തുമരവും മണ്ണടിയുംമുന്പ് മനുഷ്യരാശി അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കട്ടെ.
NRI
ലണ്ടൻ: ബ്രിട്ടനിൽ വോട്ടവകാശത്തിനുള്ള പ്രായം പതിനാറായി കുറയ്ക്കാനൊരുങ്ങുന്നു. ജനാധിപത്യ പരിഷ്കരണങ്ങളുടെ ഭാഗമായിട്ടാണു നടപടിയെന്ന് സർക്കാർ അറിയിച്ചു.
ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലൻഡിലെയും വെയിൽസിലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ നിലവിൽ 16 വയസുകാർ വോട്ട് ചെയ്യുന്നുണ്ട്.
വോട്ടുപ്രായം രാജ്യമൊട്ടുക്ക് ഏകീകരിക്കാനാണു നീക്കം. പ്രായപരിധി താഴ്ത്തുന്നതോടെ പോളിംഗ് നിരക്ക് ഉയർന്നേക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
2024ലെ ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ 59.7 ശതമാനമായിരുന്നു പോളിംഗ്. 2001നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.