ലണ്ടൻ: ബ്രിട്ടനിൽ സ്വദേശികളായ ജനങ്ങൾക്കിടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകൾ.
എന്നാൽ യുകെയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വിദേശികളായ മാതാപിതാക്കൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇതിൽ ഇന്ത്യൻ വംശജരായ മാതാപിതാക്കളാണ് തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനത്ത് തുടരുന്നതെന്നും യുകെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുകെയുടെ ചരിത്രത്തിൽ ആദ്യമായി, ജനിക്കുന്ന കുഞ്ഞുങ്ങളിൽ 40 ശതമാനത്തിലധികം പേരുടെയും മാതാപിതാക്കളിൽ ഒരാളെങ്കിലും യുകെയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന അമ്പരപ്പിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്.
ജനനനിരക്ക് 1977ന് ശേഷമുള്ള ഏറ്റവും താഴ്ചയിൽ
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ ജനനനിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ജനിച്ച കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷം 5,85,396 ആയി കുറഞ്ഞു.
ഇത് 1977-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. യുകെയിൽ ഒരു സ്ത്രീക്ക് ശരാശരി ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം 1.41-ൽ നിന്നും 1.39 ആയി ഇടിഞ്ഞു. ജനസംഖ്യ ഒരേ നിലയിൽ നിലനിർത്താൻ ആവശ്യമായ തോത് 2.1 ആയിരിക്കെയാണ് ഈ വൻ തകർച്ച.
കാരണം സാമ്പത്തിക അരക്ഷിതാവസ്ഥയും ചെലവും
സാമ്പത്തിക അരക്ഷിതാവസ്ഥ: കുട്ടികളെ വളർത്തുന്നതിനുള്ള ഭാരിച്ച ചെലവുകൾ, വൈകി മാത്രം കുട്ടികൾ മതിയെന്ന ചിന്താഗതി എന്നിവയാണ് ബ്രിട്ടീഷ് ദമ്പതികളെ കുട്ടികളുണ്ടാകുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുതിച്ചുയർന്ന് വിദേശ മാതാപിതാക്കൾ: ഇന്ത്യക്കാർ മുന്നിൽ
ബ്രിട്ടനിലെ തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുത്തനെ ഇടിയുമ്പോൾ, രാജ്യത്തെ ജനസംഖ്യ നിരക്ക് നിലനിർത്തുന്നത് പൂർണമായും കുടിയേറ്റക്കാരാണ്.
യുകെയ്ക്ക് പുറത്ത് ജനിച്ച അമ്മമാരിൽ നിന്ന് ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ഏറ്റവും മുന്നിൽ.
രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാനും മൂന്നാം സ്ഥാനത്ത് നൈജീരിയയുമാണ്. ലണ്ടൻ പോലുള്ള വൻ നഗരങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ 60 ശതമാനത്തോളം പേരുടെയും മാതാപിതാക്കൾ വിദേശത്തുനിന്നും കുടിയേറിയവരാണ്.
ഒഎൻഎസ് കണക്കുകൾ
ഏറ്റവും പുതിയ ഒഎൻഎസ് റിപ്പോർട്ട് പ്രകാരം യുകെയിലെ ആകെ പ്രസവങ്ങളിൽ വിദേശ അമ്മമാരുടെ പങ്ക് 34.6 ശതമാനമാണ്. കുറഞ്ഞത് ഒരു വിദേശ മാതാപിതാവെങ്കിലുമുള്ള കുട്ടികൾ 40.2 ശതമാനം വരും.
വിദേശികളായ അമ്മമാർക്ക് ജനിക്കുന്ന കുട്ടികളുടെ നിരക്ക് 2008-ൽ 30 ശതമാനവും 1998-ൽ വെറും 20 ശതമാനത്തിലും താഴെയായിരുന്നു. അവിടെനിന്നാണ് ഇപ്പോൾ അത് 34.6 ശതമാനത്തിലേക്ക് ഉയർന്നത്.
തൊഴിൽ മേഖലയെ പിടിച്ചുനിർത്തുന്നത് കുടിയേറ്റം
കുടിയേറ്റക്കാരുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ യുകെയിലെ തൊഴിൽ മേഖലയും ജനസംഖ്യയും വലിയ പ്രതിസന്ധിയിലാകുമായിരുന്നു. നിലവിലെ പോക്ക് തുടർന്നാൽ വരും വർഷങ്ങളിൽ യുകെയിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ സ്ഥിരമായി രേഖപ്പെടുത്താൻ തുടങ്ങുമെന്ന് ഡെമോഗ്രാഫി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞുവരുന്ന കുട്ടികളുടെ എണ്ണം കാരണം യുകെയിലെ പല ഭാഗങ്ങളിലും പ്രൈമറി സ്കൂളുകൾ പൂട്ടേണ്ട അവസ്ഥയിലാണ്.
സർക്കാർ ആനുകൂല്യങ്ങൾ ഫലിക്കുമോ?
യുകെയിലെ ലേബർ സർക്കാർ സൗജന്യ ചൈൽഡ് കെയർ സംവിധാനങ്ങളും മെച്ചപ്പെട്ട പാരന്റൽ ലീവ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വദേശികൾക്കിടയിലെ ജനനനിരക്ക് വർധിപ്പിക്കാൻ ഇത് എത്രത്തോളം സഹായിക്കുമെന്ന് കണ്ടറിയണം.
അതേസമയം, മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ വർദ്ധനവ് യുകെയുടെ സാമൂഹിക - ജനസംഖ്യാപരമായ ഘടനയെ മാറ്റിമറിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു എന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്.
Tags : Britain Birth Rate Crash Indian Origin parents