സി.പി. ജോൺ
തിരുവനന്തപുരം: എഐ കാമറകൾ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കണോയെന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതിച്ചോർ വിവാദത്തിലും സി.പി.ജോൺ നിലപാട് വ്യക്തമാക്കി. ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിൽ തെറ്റില്ലെന്നും ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണ വിതരണത്തിന് വേണ്ടി തന്റെ വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മന്ത്രി തൃശൂർ തേക്കുംകാട് മൈതാനിയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയും രംഗത്തെത്തി.
തേക്കിൻകാട് പൊതു സ്ഥലമാണെന്നും പൊതുസ്ഥലങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തനം തടയുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും സി.പി.ജോൺ കൂട്ടിച്ചേർത്തു.
Tags : BreakingNews NewsUpdate Headlines CPJohn UDF