Kerala
തിരുവനന്തപുരം: മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുക. ഇത്തവണ റിക്കാർഡ് വിൽപനയാണ് മൺസൂൺ ബമ്പറിന് ലഭിച്ചിരിക്കുന്നത്. ആകെ അച്ചടിച്ച് വിപണിയിലിറക്കിയ 40 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാൻ സാധിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു അറിയിച്ചു.
കഴിഞ്ഞ വർഷം 33 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്. 11,14,500 ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റുപോയത്. 4,54,510 ടിക്കറ്റുകൾ വിറ്റ തൃശൂർ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 3,58,500 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഏറ്റവും കുറവ് വിൽപന നടന്നത് മലപ്പുറം ജില്ലയിലാണ് 1,29,000 ടിക്കറ്റുകൾ.
പത്ത് കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ വൻ സമ്മാനത്തുകയാണ് ഇത്തവണ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപയുമാണ്. ഇതിന് പുറമെ 5000, 1000, 500, 250 രൂപ വീതമുള്ള നിരവധി സമ്മാനങ്ങളും ഇത്തവണത്തെ മൺസൂൺ ബമ്പറിലുണ്ട്.
Kerala
കൊച്ചി: മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ആകരുതെന്നും ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും കാണിക്കണമെന്നും പി.രാജീവ് പറഞ്ഞു.
അതേസമയം വിവാദം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രിയെ പ്രതിരോധിച്ചും പ്രഖ്യാപനത്തിൽ വ്യക്തത വരുത്തിയും സംസ്ഥാന സർക്കാർ വിശദീകരണക്കുറിപ്പ് ഇറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതികളാണ് ഇപ്പോൾ മുഖ്യമന്ത്രി സ്വന്തം പേരിൽ അവതരിപ്പിക്കുന്നതെന്ന് പി. രാജീവ് ആരോപിച്ചു. ടാറ്റ സബ്സിഡിയറിയായ ആർട്ട്സൺസിന്റെ നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്.
2025-ലെ ഇൻവെസ്റ്റ് കേരളയിൽ ഈ പദ്ധതി വ്യക്തമായി അവതരിപ്പിച്ചിരുന്നതായും രാജീവ് ചൂണ്ടിക്കാട്ടി. അതിനെയാണ് ഇപ്പോൾ മിഷൻ സമുദ്രയിലെ പുതിയ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ടാറ്റ പരസ്യമായി തള്ളിയത് അതീവ ഗൗരവതരമാണെന്നും ചരിത്രത്തിൽ ആദ്യമായാണ് ടാറ്റ ഇത്തരമൊരു പരാമർശം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മിഷൻ സമുദ്രയുടെ ഭാഗമായുള്ള ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. മിഷൻ സമുദ്രയുടെ ഭാഗമായി സംസ്ഥാനത്ത് വരാൻ പോകുന്ന ആകെ നിക്ഷേപ സാധ്യതകളെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നാണ് സർക്കാരിന്റെ വിശദീകരണം.
Viral
ലക്നോ റെയിൽവേ സ്റ്റേഷനിൽ നിന്ന് പകർത്തിയതെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
നാരങ്ങാവെള്ളം വിൽക്കുന്ന ഒരാൾ പൊതു ശൗചാലയത്തിലെ വെള്ളം ഉപയോഗിച്ച് പാനീയം തയ്യാറാക്കുന്നുവെന്നാണ് ഈ വീഡിയോയിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
സംഭവം പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്. തെരുവോരങ്ങളിൽ ലഭിക്കുന്ന ഭക്ഷണപാനീയങ്ങളുടെ ശുചിത്വത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
ഇത്തരം പ്രവൃത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ, വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അതിനാൽ, ഔദ്യോഗികമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുവരുന്നത് വരെ ഇത്തരം പ്രചാരണങ്ങളെ സംശയത്തോടെ മാത്രം കാണാനാണ് അധികൃതർ നിർദേശിക്കുന്നത്.
Kerala
കോട്ടയം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരമുള്ളതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ദിയ നിവേദനം നൽകി.
സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അവർ അഭ്യർഥിച്ചു. ഞായറാഴ്ച അർധരാത്രിയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾ പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവധി സഹായിക്കുമെന്നാണ് ചെയർപേഴ്സൺ പറയുന്നത്.
ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിന് കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ദിയചൂണ്ടിക്കാട്ടി. ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ അച്ചടക്കം, മാനസികാരോഗ്യം, കൂട്ടായ്മ, നേതൃത്വഗുണം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കാൻ കായികരംഗം സഹായിക്കുമെന്നും ദിയ വ്യക്തമാക്കി.
Viral
വാരണാസിയിലെ സപ്തസാഗർ മരുന്ന് മാർക്കറ്റ് പരിസരത്ത് കഴിഞ്ഞദിവസം ഒരു വിദേശ പൗരൻ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു. അർദ്ധനഗ്നനായെത്തിയ ഇയാൾ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നിരവധി വീടുകളിൽ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നു.
വീടുകളിലെ ഗൃഹോപകരണങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞും തടയാൻ ശ്രമിച്ച പ്രദേശവാസികൾക്ക് നേരെ തിരിഞ്ഞും ഇയാൾ അക്രമാസക്തനായി പെരുമാറി.
ലഹരി പാനീയമായ ഭാംഗ് കഴിച്ചതിനെത്തുടർന്നാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയതെന്ന് ചില പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഒരു താമസയോഗ്യമായ കെട്ടിടത്തിനുള്ളിൽ ഉറക്കെ നിലവിളിച്ചും ചാടിയും പരിഭ്രാന്തി പരത്തിയ ഇയാളെ ഒടുവിൽ നാട്ടുകാർ ചേർന്നാണ് കീഴ്പ്പെടുത്തിയത്.
തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ഇടുങ്ങിയ തെരുവുകളിലൂടെ ഓടി ആളുകളെ പിന്തുടർന്ന് ആക്രമിക്കാൻ ഇയാൾ വീണ്ടും മുതിർന്നു.
മുകൾനിലകളിലെ സാധനങ്ങൾ താഴേക്ക് എറിഞ്ഞ് അക്രമം തുടർന്ന വിദേശിയെ ശാന്തനാക്കാൻ പ്രദേശവാസികൾ പരമാവധി ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല.
ഇതിനിടെ തടയാൻ ശ്രമിച്ച ഒരു നാട്ടുകാരന്റെ കൈയിൽ ഇയാൾ കടിക്കുകയും ചെയ്തു. സ്ഥിതിഗതികൾ സങ്കീർണമായതോടെ സ്ഥലത്തെത്തിയ കോട്വാലി പോലീസ് അനുനയത്തിൽ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരോടും ഇയാൾ അക്രമസ്വഭാവമാണ് കാണിച്ചത്.
തിരിച്ചുപോകാൻ ആവശ്യപ്പെട്ട് പോലീസിന് നേരെ ഇയാൾ ഉറക്കെ ആക്രോശിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. ഒടുവിൽ കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് മെഡിക്കൽ പരിശോധനകൾക്കായി കബീർചൗര ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി.
വിദേശിയുടെ മാനസിക നിലയിലുണ്ടായ തകരാറാണോ അതോ ലഹരിമരുന്നിന്റെ അമിത ഉപയോഗമാണോ ഈ അസാധാരണ പെരുമാറ്റത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണെന്ന് കോട്വാലി ഇൻസ്പെക്ടർ ദയാശങ്കർ വ്യക്തമാക്കി. ഇയാളുടെ കൃത്യമായ വിലാസവും ഏത് രാജ്യക്കാരനാണെന്ന വിവരവും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
Kerala
തിരുവനന്തപുരം: കസ്റ്റഡിയിലുള്ള ബന്ധുക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ അതിക്രം കാണിച്ച സിഐയെ അറസ്റ്റ് ചെയ്തു. ക്രൈം റെക്കോഡ്സ് ബ്യൂറോ സിഐ യഹിയയാണ് അറസ്റ്റിലായത്.
ചുള്ളിമാനൂരിൽ നിന്ന് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത നാല് യുവാക്കളിൽ രണ്ടുപേർ തന്റെ ബന്ധുക്കളാണെന്നും അവരെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് സിഐ യഹിയ നെടുമങ്ങാട് സ്റ്റേഷനിലെത്തിയത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഈ ആവശ്യം തള്ളി.
ഇതോടെ പ്രകോപിതനായ സിഐ സ്റ്റേഷനിൽ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസുകാരുടെ വിലക്ക് മറികടന്ന് ലോക്കപ്പ് സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറിയ ഇയാൾ പിന്നീട് സെല്ലിന്റെ തറയിൽ കിടന്നു. ഇതോടെയാണ് മറ്റ് വഴികളില്ലാതെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ച് സഹപ്രവർത്തകർ ഇയാളെ കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയിലാണ് ഇയാൾ അതിക്രമം നടത്തിയതെന്നും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ വകുപ്പ്തല നടപടിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ ജാമ്യം. അറസ്റ്റ് സാധ്യതയും പ്രതി ചേർക്കപ്പെടാനുള്ള സാഹചര്യവും മുന്നിൽക്കണ്ടാണ് റിബേഷ് കോടതിയെ സമീപിച്ചത്. ഇതിന് പുറമെ കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജിയും കോടതി തള്ളി.
വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവുകൾ. പ്രതിയായ ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് പോലീസ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും ജിതിന് സിപിഎം നേതാക്കൾ സ്വീകരണം നൽകിയിരുന്നു.
സ്വീകരണ യോഗത്തിൽ പോലീസിനും സർക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഈ രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പോലീസ് വേറെയും കേസെടുത്തിരുന്നു.
എന്നാൽ ജാഥകളിൽ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല. പ്രതിയെ കുടുക്കാൻ പോലീസ് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണത്തിനായി ടാറ്റാ ഗ്രൂപ്പുമായി 10,000 കോടി രൂപയുടെ കരാർ ഉറപ്പിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയിലൂടെ വരും വർഷങ്ങളിൽ സംസ്ഥാനം ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയാണ് ഈ തുകയെന്നും അല്ലാതെ ടാറ്റയുമായി മാത്രമുള്ള ഒറ്റ കരാറല്ലെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
കേരളത്തിൽ കപ്പൽ നിർമാണത്തിനായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ തിരുത്ത്. മിഷന് സമുദ്രയുടെ ഭാഗമായി പ്രമുഖ കപ്പല്‍ നിര്‍മാണ-സമുദ്ര വ്യവസായ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചതെന്നാണ് സർക്കാരിന്റെ വാദം.
വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് ഈ തുകയിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല ഇതിനർത്ഥമെന്നും സർക്കാർ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച കപ്പൽ നിർമാണ പദ്ധതിയെപ്പറ്റി യാതൊരറിവുമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ടാറ്റാ ഗ്രൂപ്പ് രംഗത്തുവന്നത്. കേരളത്തിലെന്നല്ല, രാജ്യത്ത് ഒരിടത്തും കപ്പൽ നിർമാണ ശാലയ്ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. 10,000 കോടിയുടെ നിക്ഷേപം നടത്താൻ തങ്ങൾ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
Kerala
കൊച്ചി: ഒരേ വേദിയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി.ഡി.സതീശൻ ഗൗനിക്കാതെ പോയതിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. മുഖ്യമന്ത്രിയായ ശേഷം സതീശൻ ആദ്യമായി ഒരു കലാലയ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു എറണാകുളം എസ്എച്ച് കോളജിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കെഎസ്യു-മുഖ്യമന്ത്രി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സതീശനെ കാണാൻ അലോഷ്യസ് കാത്തുനിന്നെങ്കിലും അദ്ദേഹം മുഖം കൊടുക്കാതെ മടങ്ങുകയായിരുന്നു. താൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരായ നേതാക്കളെ കാണുമ്പോൾ പുഞ്ചിരിക്കുക എന്നതാണെന്നും മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് തനിക്ക് മറുപടിയില്ലെന്നും അലോഷ്യസ് പറഞ്ഞു.
കെഎസ്യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് എല്ലാവരും ഓർക്കണം. തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത് അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു വ്യക്തിപരമായ വിമർശനമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രിയെ കാണാൻ സാധിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്നും അലോഷ്യസ് വ്യക്തമാക്കി.
ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥി സംഘടനയുടെ ആശങ്കകൾ അദ്ദേഹവുമായി നേരിട്ട് പങ്കുവെക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ കോൺക്രീറ്റ് പാളി തകർന്നു വീണ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
ബാർകോട്ട് ഭാഗത്തുനിന്ന് തുരങ്കത്തിനുള്ളിലേക്ക് ഏകദേശം 900 മീറ്റർ ഉള്ളിലായി നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് തുരങ്കത്തിലൂടെ നീങ്ങുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയുടെ കഴുത്തിലേക്ക് കോൺക്രീറ്റ് സ്ലാബ് തകർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് യഥാർഥ കാരണം കണ്ടെത്താനും നിർമാണ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ ബാർകോട്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് നിർദേശം നൽകി.
National
ബംഗളൂരു: ജയനഗറിൽ ഹോട്ടലിലെ ലിഫ്റ്റിൽ തല കുടുങ്ങി യുവാവ് മരിച്ചു. ധാർവാഡ് സ്വദേശി രാജേഷ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിനാരുന്നു സംഭവം. ലിഫ്റ്റ് മുകളിലേക്ക് നീങ്ങുന്നതിനിടെ കഴുത്തും തലയും കുടുങ്ങി രാജേഷിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുമ്പ് ഗ്രില്ലുകൾ ഘടിപ്പിച്ച ലിഫ്റ്റിലാണ് അപകടം സംഭവിച്ചതെന്നും ഇതിന് സുരക്ഷാ വാതിലുകൾ ഇല്ലായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പച്ചക്കറികളും മറ്റ് സാധനങ്ങളും കൊണ്ടുപോകാൻ ഹോട്ടൽ ജീവനക്കാരാണ് ഈ ലിഫ്റ്റ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. രാജേഷ് ഈ ലിഫ്റ്റിൽ കയറിയതായും, ലിഫ്റ്റ് ചലിച്ചുകൊണ്ടിരിക്കുമ്പോൾ തല ഗ്രില്ലിന് പുറത്തേക്കിട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ലിഫ്റ്റ് ഉയരുന്നതിനിടെ രാജേഷിന്റെ തല രണ്ട് നിലകൾക്കിടയിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Viral
മേരിലാൻഡിലെ ബെൽകാംപിൽ വീട്ടുകാർ പുറത്തുപോയ സമയത്ത് വളർത്തുനായ അറിയാതെ ടോസ്റ്റർ ഓൺ ചെയ്തതിനെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ മൂന്ന് വളർത്തുമൃഗങ്ങൾ മരണപ്പെട്ടു.
വീട്ടിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥരാണ് തീപിടുത്തത്തിന്റെ അസാധാരണമായ കാരണം കണ്ടെത്തിയത്. വീട്ടിലെ നായയായ 'ബോ' അടുക്കളയിലെ കൗണ്ടറിലേക്ക് ചാടിക്കയറിയപ്പോൾ അബദ്ധത്തിൽ അവിടെയുണ്ടായിരുന്ന ടോസ്റ്റർ സ്വിച്ച് ഓൺ ആകുകയായിരുന്നു.
ടോസ്റ്ററിൽ നിന്നുള്ള കടുത്ത ചൂട് തൊട്ടടുത്തുണ്ടായിരുന്ന വസ്തുക്കളിലേക്ക് പടരുകയും നിമിഷങ്ങൾക്കകം വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുകയും ചെയ്തു. മുപ്പതോളം അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി 20 മിനിറ്റോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ അയൽവാസികൾ ഓടിയെത്തി 'ബോ'യെയും 'ആഡി' എന്ന മറ്റൊരു നായയെയും രക്ഷപ്പെടുത്തിയെങ്കിലും, 'ഡക്കോട്ട' എന്ന നായയും മറ്റ് രണ്ട് വളർത്തുപൂച്ചകളും വീടിനുള്ളിൽ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
അതിവേഗത്തിൽ പടർന്ന തീയിൽ വീടിനും ഉള്ളിലെ സാധനങ്ങൾക്കും കൂടി വൻ നാശനഷ്ടം സംഭവിച്ചു. വീട്ടുകാരുടെ ഭാഗത്തുനിന്നും മനഃപൂർവ്വമായ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും ഇത് തികച്ചും അപ്രതീക്ഷിതമായ അപകടമാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
നാം നിത്യേന ഉപയോഗിക്കുന്ന സാധാരണ ഗൃഹോപകരണങ്ങൾ പോലും ചെറിയൊരു അശ്രദ്ധ കൊണ്ട് എത്രത്തോളം അപകടകരമായി മാറാം എന്നതിന്റെ വലിയൊരു മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.
National
നോയിഡ: നോയിഡയിലെ മമുറയിൽ അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഇലക്ട്രിക് ബൈക്കിൽ നിന്ന് തീപ്പൊരിയുണ്ടായതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിൽ നിന്ന് തീ പടരുകയായിരുന്നു. തുടർന്ന് പാർക്കിംഗിലുണ്ടായിരുന്ന പെട്രോൾ വാഹനങ്ങളിലേക്കും തീ പടർന്നുപിടിച്ചു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
പുക ശ്വസിച്ചതിനെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട രണ്ട് പേരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
ഗുരുഗ്രാം: ഓൺലൈൻ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റ് വഴി ഓർഡർ ചെയ്ത സാധനങ്ങൾക്കൊപ്പം വളരെ സ്വകാര്യമായ ചില ഫോട്ടോകൾ കൂടി എത്തിയതിനെത്തുടർന്ന് ഒരു യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത ആശങ്ക നിറഞ്ഞ നിമിഷങ്ങൾ. താൻ ഓർഡർ ചെയ്ത സാധനങ്ങളുടെ ബോക്സ് തുറന്നപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്ന ഫോട്ടോകൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും, ആരോ തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ മനഃപൂർവം ചെയ്തതാണോ എന്ന് ഭയന്നുപോയെന്നും യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
എന്നാൽ അന്വേഷണത്തിൽ ഇതിന്റെ പിന്നിലുള്ളത് വലിയൊരു ഗൂഢാലോചനയല്ല, മറിച്ച് പാക്കേജിംഗിലെ വീഴ്ചയാണെന്ന് വ്യക്തമായി. കമ്പനി പാക്കേജിംഗിനായി ഉപയോഗിച്ച ബോക്സ് പഴയതായിരുന്നു. ഇതിന് മുൻപ് ആ ബോക്സ് ഉപയോഗിച്ചിരുന്ന വ്യക്തിയുടെ സ്വകാര്യ ചിത്രങ്ങൾ അതിൽ തന്നെ അവശേഷിച്ചിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ബോക്സുകൾ റീസൈക്കിൾ ചെയ്തപ്പോൾ കമ്പനി അധികൃതർ അത് കൃത്യമായി പരിശോധിക്കാത്തതാണ് ഇത്തരമൊരു അബദ്ധത്തിലേക്ക് നയിച്ചത്.
Kerala
മലപ്പുറം: മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് തുടർന്ന് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിൽ വച്ച് മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിയെ വീട്ടുകാർ ഉടൻ തന്നെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
പാറ്റ്ന: വാഴവെട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് ബന്ധുവായ ജവാനെയും പിതാവിനെയും വെടിവെച്ചുകൊന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന ജവാൻ ജിതേന്ദ്ര കുമാർ, പിതാവ് മുനാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജഗദീഷ് റായിയെ പോലീസ് വെടിവച്ച് പിടികൂടി.
റോഡിലേക്ക് ഇറങ്ങിനിന്ന ഒരു വാഴ വെട്ടിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴിയിലൂടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് മുനാരിക് റായ് വഴി ചില മരങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിനൊപ്പമാണ് പ്രതിയായ ജഗദീഷ് റായിയുടെ വാഴയും വെട്ടിയത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിതേന്ദ്ര കുമാർ നാട്ടിലെത്തിയത്. വാഴ വെട്ടിയതുമായി ബന്ധപ്പെട്ട് ജിതേന്ദ്രയും ജഗദീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രംഗം ശാന്തമാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടുമെത്തിയ ജഗദീഷ് റായ്, ജിതേന്ദ്രയ്ക്കും പിതാവിനും നേരെ വെടിയുതിർക്കുകയായിരുന്നു. മുനാരിക് റായ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ഉടൻ തന്നെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ തിരിഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ ഇരു കാലുകളിലും വെടിയേറ്റു. പരിക്കേറ്റ ജഗദീഷ് റായ് നിലവിൽ ഹാജിപൂർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമന പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പിഎസ്സിക്ക് കത്ത് നൽകി.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നേരിട്ട് പിഎസ്സി ആസ്ഥാനത്തെത്തിയാണ് ചെയർമാന് കത്ത് കൈമാറിയത്. വിവാദത്തിന് വഴിവെച്ച ആസൂത്രണ ബോർഡ് നിയമന പരീക്ഷയുടെ ചോദ്യവലി, ഉത്തരസൂചിക, പരീക്ഷയ്ക്കായി അപേക്ഷ നൽകിയ ഉദ്യോഗാർഥികളുടെ പേരുവിവരങ്ങൾ എന്നിവയടക്കം അടിയന്തരമായി ലഭ്യമാക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം.
ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്നത്. നിലവിൽ പ്രാഥമിക അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമായാൽ മാത്രമായിരിക്കും കേസെടുത്ത് വിശദമായ അന്വേഷണത്തിലേക്ക് കടക്കുക.
തുടർന്ന് അന്വേഷണ റിപ്പോർട്ട് സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കും. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമേ, പിഎസ്സി സ്വന്തം നിലയിൽ പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.
Kerala
കണ്ണൂർ: മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് സ്വന്തം വീടിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിനു സമീപം നടന്ന സംഭവത്തിൽ കണ്ണൂർ ആയിക്കര സ്വദേശി അഭിഷേകാണ് പിടിയിലായത്.
അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകിയിരുന്നില്ല. തുടർന്ന് ഇയാൾ വീടിന് തീയിടുകയായിരുന്നു. പ്രതിയുടെ നിരന്തരമായ ഭീഷണിയും ഉപദ്രവവും കാരണം മാതാപിതാക്കൾ നേരത്തെ തന്നെ ഈ വീട്ടിൽ നിന്നും മാറിത്താമസിക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് അഭിഷേക് വീടിന് തീയിട്ടത്.
പുലർച്ചെ വീട്ടിൽ നിന്നും വലിയ തോതിൽ തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും വീട്ടിനുള്ളിലെ സാധനങ്ങൾ പൂർണമായി കത്തിനശിച്ചിരുന്നു.
പണം നൽകിയില്ലെങ്കിൽ വീടിന് തീവയ്ക്കുമെന്ന് അഭിഷേക് ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാളുടെ പിതാവ് രാജേഷ് പറഞ്ഞു. അഭിഷേകിനെതിരെ പോലീസ് കേസെടുത്തു.
National
മുംബൈ: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ട് നഗരം ചുറ്റിയ യുവാവ് പോലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന സംഭവത്തിൽ ഹസീൻ ബാനോയാണ് കൊല്ലപ്പെട്ടത്.
കേസിൽ ഇവരുടെ ഭർത്താവും ഉത്തർപ്രദേശ് സ്വദേശിയുമായ സൽമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതി കൊലനടത്തിയത്. യാത്രയ്ക്കിടയിലുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ തന്നെ കിടത്തി ഇയാൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിയടിച്ചു. തുടർന്നാണ് രാവിലെ സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: മഴക്കുറവും കടുത്ത ചൂടും മൂലം സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പീക്ക് സമയങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. ഇന്നത്തെ ഉപഭോഗം മാത്രം 500 മെഗാവാട്ട് വരെ വർധിക്കാനാണ് സാധ്യതയെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.
എന്നാൽ ഇതിന് ആനുപാതികമായി പവർ എക്സ്ചേഞ്ച് വഴി പുറത്തുനിന്ന് വാങ്ങാൻ ലഭിക്കുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം അനിവാര്യമായി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന മുൻ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. സംഭവത്തിൽ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്തണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് ഈ ശബ്ദസംഭാഷണം നേരത്തെ പുറത്തുവിട്ടത്. ഡാമുകൾ തുറക്കാൻ വൈകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ശബ്ദരേഖയിലുള്ളതെന്ന തരത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു.
അതേസമയം പ്രചരിക്കുന്ന ശബ്ദരേഖ പൂർണമായും വ്യാജമാണെന്നും കൃത്രിമമായി നിർമിച്ചതാണെന്നും കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ശബ്ദരേഖയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് ക്രൈംബ്രാഞ്ച് നീക്കം.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നത് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും സിസി വിലയിരുത്തി. നേതാക്കളുടെ പെരുമാറ്റത്തിലും ശൈലിയിലുമുണ്ടായ കടുത്ത പിഴവുകൾ അടിമുടി തിരുത്തണമെന്ന് പാർട്ടി തയാറാക്കിയ രേഖ നിർദ്ദേശിക്കുന്നു.
ജനങ്ങളോട് വിനയത്തോടെ സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവം കേൾക്കാനും നേതാക്കൾക്ക് സാധിക്കാതെ വന്നത് വലിയ തിരിച്ചടിയായി. സ്വയംവിമർശനം എല്ലാവർക്കും ബാധകമാണെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ മാധ്യമങ്ങൾ അനാവശ്യമായി ചർച്ചയാക്കുകയായിരുന്നു.
എൽഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാന തലത്തിൽ സിപിഎം-സിപിഐ നേതാക്കൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന് എതിരായി പരാതി ലഭിച്ചിട്ടില്ല. ജില്ലാ സെക്രട്ടറിയായി നിയമിച്ചതിന് എതിരായി ദേശീയ നേതൃത്വത്തിന് പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും ബേബി പറഞ്ഞു.
Kerala
കൊച്ചി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി ചർച്ച നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ബുധനാഴ്ച ഉച്ചയ്ക്ക് 12 നാണ് ചർച്ച. ലഹരി വിരുദ്ധ പോരാട്ടത്തിൽ അദ്ദേഹം നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി നേരത്തെ സംസാരിച്ചിട്ടുണ്ട്. കൂടാതെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വിഷയം ചർച്ച ചെയ്തതായി ചെന്നിത്തല അറിയിച്ചു.
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ ആരംഭിക്കുമ്പോൾ ലഹരി വ്യാപനം ഇത്രയും ഭീതിജനകമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. ഈ ചുരുങ്ങിയ കാലയളവിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Viral
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഓടിക്കൊണ്ടിരുന്ന ഒല ഇലക്ട്രിക് സ്കൂട്ടർ നടുറോഡിൽ പെട്ടെന്ന് രണ്ടായി ഒടിഞ്ഞുമാറിയ സംഭവം ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഒരു യുവാവിന് പിതാവ് സമ്മാനമായി നൽകിയ സ്കൂട്ടറാണ് യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി തകർന്നത്. വാഹനത്തിന്റെ ചേസിസ് മധ്യഭാഗത്തുനിന്നും വേർപെട്ട് മുൻ ടയറും ഹാൻഡിലും ഒരു വശത്തും, പിൻഭാഗം പൂർണമായും റോഡിൽ അമർന്ന നിലയിലുമായിരുന്നു.
കണ്ടുനിന്ന നാട്ടുകാരെപ്പോലും അമ്പരപ്പിച്ച ഈ അപകടത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെയും നിർമ്മാണ നിലവാരത്തെയും കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.
മുൻപൊക്കെ മികച്ച മൈലേജും ആധുനിക ഫീച്ചറുകളും മാത്രം നോക്കി വണ്ടി വാങ്ങിയിരുന്ന ഉപഭോക്താക്കൾ, ഇപ്പോൾ വാഹനങ്ങളുടെ ബോഡി ദൃഢതയ്ക്കും യാത്രാ സുരക്ഷിതത്വത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
എന്തായാലും ഒല സ്കൂട്ടറുകളുടെ ഗുണനിലവാരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഇപ്പോൾ കനത്ത വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
National
ഹൈദരാബാദ്: ഗിന്നസ് ലോക റിക്കാർഡ് സ്വന്തമാക്കാൻ ആറു വയസുള്ള പേരക്കുട്ടിയെക്കൊണ്ട് റോഡിലൂടെ കാർ ഓടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. തെലുങ്കാനയിലെ റംഗ റെഡ്ഡി ജില്ലയിലെ പോലീസുകാരനായ പൂജാരി തിരുപതിക്കെതിരെയാണ് കേസെടുത്തത്.
തിരക്കേറിയ റോഡിലൂടെ ആറ് വയസുകാരി കാറോടിക്കുന്നതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഞായറാഴ്ചയാണ് തിരക്കേറിയ റോഡിൽ പേരക്കുട്ടി ഓടിക്കുന്ന കാറിൽ മുൻസീറ്റിൽ ഇരിക്കുന്ന എസ്ഐയുടെ ദൃശ്യങ്ങൾ പുറത്തു വന്നത്.
ട്രാഫിക്കിൽ കാർ വളരെ വേഗം കുറച്ച് നീങ്ങുന്നത് കണ്ടതോടെയാണ് സ്റ്റിയറിംഗിന് പിന്നിലുള്ള പെൺകുട്ടിയെ ആളുകൾ ശ്രദ്ധിക്കുന്നത്. പരിശീലനം റോഡിലല്ല, ഗ്രൗണ്ടിൽ വച്ച് നൽകാനും മോട്ടോർ വാഹന നിയമങ്ങൾ പോലീസുകാർക്ക് ബാധകമല്ലേയെന്നും നാട്ടുകാർ ചോദിച്ചു.
ഗിന്നസ് റിക്കാർഡ് ഇടാനുള്ള പരിശീലനമാണെന്നും നിങ്ങൾ ആരാണ് ചോദ്യം ചെയ്യാനെന്നും ഇയാൾ പ്രതികരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള വിമർശനം ശക്തമായി. ഇത്തരം സാഹസികതയ്ക്ക് കാറിലുള്ളവർ മാത്രമല്ല റോഡിലെ മറ്റ് വാഹനങ്ങളും കാൽ നടയാത്രക്കാരും അടക്കം വലിയ വില നൽകേണ്ടി വരുമെന്നാണ് വ്യാപകമാവുന്ന വിമർശനം.
സംഭവത്തിൽ പോലീസ് കേസെടുത്തു. ഇതിനു പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒമ്പതുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
കാൺപൂരിന് സമീപം റുമയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചിനായായിരുന്നു അപകടം. ഹരിയാനയിലെ സിർസയിൽനിന്ന് ബിഹാറിലേക്ക് പോവുകയായിരുന്നു കുടുംബം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
National
ന്യൂഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഡൽഹിയിലെ അലിപൂർ മേഖലയിലെ ഹിരങ്കി ഗ്രാമത്തിന് സമീപമാണ് സംഭവം. അഞ്ചു കുട്ടികളാണ് നദിയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ നാലുപേർ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. രക്ഷപ്പെട്ട കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് പോലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ എൻഡിആർഎഫ്, ഡൽഹി ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പോലീസ് എന്നിവർ ചേർന്ന് തിരച്ചിൽ ആരംഭിച്ചു. നിലവിൽ തിരച്ചിൽ തുടരുകയാണ്. ഇതുവരെ കുട്ടികളെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
National
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ വൻ എടിഎം കവർച്ച. കാറിലെത്തിയ സംഘം എടിഎം ബൂത്ത് തകർക്കുകയും, പിന്നാലെ മെഷീൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോവുകയുമായിരുന്നു. പണം കവർന്ന ശേഷം എടിഎം മെഷീൻ വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് അഞ്ച് പേർ ചേർന്ന് കവർച്ച നടത്തിയത്. പ്രാഥമിക വിവരം അനുസരിച്ച്, അക്രമികൾ എടിഎം മെഷീൻ വാഹനത്തിന്റെ പിന്നിൽ കയർ ഉപയോഗിച്ച് കെട്ടി വലിച്ചിഴച്ചു. ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് മെഷീൻ തകർത്ത് പണം കവർന്ന പ്രതികൾ, തകർന്ന എടിഎം റോഡരികിൽ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു.
വാഹനം തിരിച്ചറിയുന്നതിനും മോഷണശ്രമത്തിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനുമായി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. എടിഎമ്മിൽ നിന്ന് എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് തിട്ടപ്പെടുത്താൻ ബാങ്ക് അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
International
നസാവു: കരീബിയന്‍ രാജ്യമായ ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര് മരിച്ചു. നസാവുവിന് അടുത്തുള്ള നോര്‍ത്ത് ആന്‍ഡ്രോസ് എന്ന ദ്വീപിന് സമീപമാണ് അപകടമുണ്ടായത്.
നസാവുവിലെ ലിന്‍ഡന്‍ പിന്ഡ്ലിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സാന്‍ ആന്‍ഡ്രോസിലേക്ക് പുറപ്പെട്ട സെസ്ന 402 വിഭാഗത്തില്‍പ്പെട്ട ചെറുവിമാനമാണ് തകര്‍ന്നുവീണത്. അപകടത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഫ്ളമിംഗോ എയറിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫ്ളമിംഗോ എയറിന്റെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി റദ്ദാക്കിയത് മുന്‍കരുതല്‍ നടപടി മാത്രമാണെന്ന് ഊര്‍ജ-വ്യോമയാന മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച ഫ്ളമിംഗോ എയറിന്റെ മറ്റൊരു വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടിരുന്നു. മായാഗ്വാനയിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ പൈലറ്റ് തകരാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നസാവുവിലേക്ക് തന്നെ തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഇറക്കി യാത്രക്കാരെ പുറത്തെത്തിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. രണ്ട് സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കാസർഗോഡ്: കാസര്‍ഗോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തില്‍ ബേക്കല്‍ കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കാലിലെ മാംസഭാഗങ്ങളും വേര്‍പ്പെട്ട നിലയിലാണ്. അസ്ഥികള്‍ പുറത്തേക്ക് തള്ളിയിട്ടുണ്ട്. തലവേർപ്പെട്ട നിലയിലായതിനാല്‍ മുങ്ങിമരണമാകാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. കുഴിച്ചിട്ട മൃതദേഹം തിരമാലയില്‍പ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്.
ശനിയാഴ്ച രാവിലെയാണ് മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ പോലീസില്‍ വിവരം അറിയിച്ചു. കടലില്‍ വീണപ്പോള്‍ തല വേർപ്പെട്ടതാണോ എന്ന സംശയവും പോലീസിനുണ്ട്. ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കാസര്‍ഗോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
National
ഹൈദരാബാദ്: സ്വിറ്റ്സർലൻഡിലേക്ക് വിനോദയാത്രക്ക് പോയ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളെ കാണാനില്ല. വ്യവസായിയായ പബ്ബ ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരാണ് ജൂൺ 22ന് സ്വിറ്റ്സർലൻഡിലേക്ക് യാത്ര തിരിച്ചത്.
യാത്രയുടെ തുടക്കത്തിൽ കുടുംബവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ ജൂലൈ എട്ടു മുതൽ യാതൊരു വിവരവും ലഭിക്കാതായതിനെ തുടർന്ന് മകൾ ശ്രേയ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായ നിലയിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആകർഷകമായ ലാഭം വാഗ്ദാനം ചെയ്ത് വിവിധ ബിസിനസ്- വ്യക്തിഗത ആവശ്യങ്ങൾക്കായി നിരവധി ആളുകളിൽ നിന്ന് 50 കോടി രൂപ ഇവർ പിരിച്ചെടുത്തതായി ആരോപണമുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഇതൊരു മിസിംഗ് കേസായിട്ടാണ് അന്വേഷിക്കുന്നതെന്നും സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള സാധ്യതകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. മരണവീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സേലം സാമിനാഥപുരം സ്വദേശികളായ എസ്. ഈശ്വരൻ (55), ഭാര്യ തിരുമകൾ (50), ഇവരുടെ മരുമകനും കോളേജ് അധ്യാപകനുമായ എം. മുകിലൻ (35), മുകിലന്റെ മക്കളായ ശ്രീനിത്ത് (മൂന്ന്), ഒമ്പത് മാസം മാത്രം പ്രായമുള്ള കനീഷ്, ഈശ്വരന്റെ ബന്ധു ജെ. ശിവഗാമി (65) എന്നിവരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുകിലന്റെ ഭാര്യ ഹേമ (31) തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തിരുപ്പൂർ ജില്ലയിലെ ഉതുക്കുളിക്ക് സമീപമാണ് അപകടം നടന്നത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് കാറിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു കുടുംബം. ഉതുക്കുളിക്ക് സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന ഡീസൽ ടാങ്കർ ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ആറ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മറ്റി. സംഭവത്തിൽ ഒളിവിൽ പോയ ലോറി ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
റയ്പുർ: ഛത്തീസ്ഗഡിലെ ബൈകുണ്ഠ്പൂരിൽ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയെന്നാരോപിച്ച് 17 വയസുകാരി ജീവനൊടുക്കി. സംഭവത്തിൽ കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
ജൂലൈ ഏഴിനായിരുന്നു പെൺകുട്ടി സഹോദരിക്കൊപ്പം സൂപ്പർമാർക്കറ്റിലെത്തിയത്. അവിടെവച്ച് കോസ്മെറ്റിക് സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമകളായ ദീപക് വൈദ്യ, വിനോദ് വൈദ്യ, ജഗത് വൈദ്യ എന്നിവർ ഇരുവരെയും തടഞ്ഞുവയ്ക്കുകയും പെൺകുട്ടിയുടെ സ്കൂട്ടർ പിടിച്ചുവയ്ക്കുകയും ചെയ്തു. അത് തിരികെ നൽകണമെങ്കിൽ 50,000 രൂപ നൽകി, മോഷണം സമ്മതിച്ചുകൊണ്ടുള്ള രേഖയിൽ ഒപ്പിടാൻ നിർബന്ധിച്ചു.
ഉടൻ തന്നെ പെൺകുട്ടികൾ പോലീസിനെ വിവരം അറിയിച്ചെങ്കിലും സ്കൂട്ടർ തിരികെ നൽകിയിരുന്നില്ല. പിറ്റേന്ന് രാവിലെ പോലിസ് കോൺസ്റ്റബിളായ പെൺകുട്ടിയുടെ പിതാവ് കടയിലെത്തിയപ്പോഴും ഉടമകൾ അതേ തുക ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.
സംഭവത്തിൽ കടയുടമകൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ സൂപ്പർമാർക്കറ്റ് സീൽ ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്.
National
ബംഗളൂരു: കർണാടകയിലെ യെല്ലാപ്പൂരീൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. ധാര്‍വാഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ സഞ്ജീവ് അങ്ങാടി (33), ഡ്രൈവർ ബസവരാജ് (48), അഭിഷേക് ഈശ്വർ (28), അക്ഷയ് (26), അഭിഷേക് (26), മഞ്ജുനാഥ് ചുളക്കി (32) എന്നിവരെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം.
ധാര്‍വാഡില്‍ നിന്ന് ധര്‍മസ്ഥലയിലേക്കും ചിക്മംഗളൂരിലേക്കും വന്നവരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഏഴും പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ റെയിൽവേ വഴിതിരിച്ചുവിടുകയാണ്. മുംബൈയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് ഈ അടിയന്തിര നടപടിക്ക് കാരണമായത്.
ഗതാഗത തടസത്തെ തുടർന്ന് ഇൻഡോർ- കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു. പിന്നാലെ ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. വരും മണിക്കൂറുകളിൽ ഗംഗാനഗർ- കൊച്ചുവേളി എക്സ്പ്രസും സൂറത്തിൽ നിന്നും വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്സർ, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാർ നിലവിൽ വലിയ ദുരിതത്തിലാണ്. രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് പോകേണ്ട മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. മേഖലയിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് ഇറങ്ങണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Kerala
പത്തനംതിട്ട: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. സംഭവം നടക്കുമ്പോൾ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറന്റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഭിന്നശേഷിക്കാരനായ വ്യക്തിയാണ്.
വീടിന് താഴെ വാഹനം നിർത്തി ലിഫ്റ്റിൽ കയറിയതായിരുന്നു ഇദ്ദേഹം. പിന്നീട് ലിഫ്റ്റിൽ തല കുടുങ്ങിക്കിടക്കുന്നത് കണ്ട് ലിഫ്റ്റ് വെട്ടിപ്പൊളിക്കാൻ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ ബന്ധപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
വീട് സ്ഥിതി ചെയ്യുന്നത് താഴ്ചയിൽ ആയതിനാൽ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. മാത്തുക്കുട്ടി ശാരീരിക പരിമിതിയുള്ള വ്യക്തി ആയതിനാലാണ് ഇത്തരമൊരു ലിഫ്റ്റ് സ്ഥാപിച്ചത്. സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല ഇത്. വീടിന് പുറത്ത് സ്ക്വയർ പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് ലിഫ്റ്റ് നിർമിച്ചിരിക്കുന്നത്. കറന്റ് പോയപ്പോൾ സ്ക്വയർ പൈപ്പുകൾക്കിടയിൽ തല കുടുങ്ങിയാണ് ജീവൻ നഷ്ടമായതെന്നാണ് പ്രാഥമിക വിവരം.
കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ വിദേശത്താണ്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സിപിഎം നേതാക്കളുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നതിനു ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കുന്നത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ, സി.കെ. ഹരീന്ദ്രൻ എംഎൽഎ എന്നിവരുടെ ഫോൺ കോളുകളാണു മ്യൂസിയം സിഐ ആർ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിക്കുക. രണ്ട് എംഎൽഎമാരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിന് പോലീസ് ആഭ്യന്തര വകുപ്പിന്റെ മുൻകൂർ അനുമതി തേടും.
മേയ് 27ന് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിലേക്കെത്തുന്നത്. റെയ്ഡ് നടക്കുമ്പോൾ എം.വി. ഗോവിന്ദനും രണ്ട് എംഎൽഎമാരും പിണറായി വിജയന്റെ വീട്ടുവളപ്പിലുണ്ടായിരുന്നു. ഇവർക്കൊപ്പം ജോൺ ബ്രിട്ടാസ് എംപി, വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവരും സംഭവസ്ഥലത്തു നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു.
മുതിർന്ന നേതാക്കളിൽനിന്ന് ആഹ്വാനം ലഭിക്കാതെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറോളം പ്രവർത്തകർ അക്രമാസക്തരായി അവിടെയെത്തില്ലെന്നാണു പോലീസിന്റെ വിലയിരുത്തൽ. അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കും ഉദ്യോഗസ്ഥരോടു വൈരാഗ്യമില്ലെന്നും അതിനാൽ അന്വേഷണം സിപിഎം നേതാക്കളിലേക്കു വ്യാപിപ്പിക്കണമെന്നുമാണ് ഇഡിയുടെയും നിലപാട്.
Kerala
പത്തനംതിട്ട: വി. ഡി. സതീശൻ സർക്കാർ യു ടേൺ സർക്കാരെന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ജെ. കുര്യൻ. ഊരാളുങ്കലിന് അന്വേഷണംപോലും നടത്താതെ ക്ലീൻചിറ്റ് കൊടുത്തത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ആരോപണം ഉന്നയിച്ചതാണ്. പിഎസ് സി ക്രമക്കേട് വിവാദത്തിൽ എസ്ഐടിയെ സർക്കാർ നിയോഗിക്കുകയുംഅഴിമതിക്കാരെ ജയിലിൽ അടയ്ക്കുകയും വേണം . അല്ലെങ്കിൽ ഈ സർക്കാരിനെതിരേ ജനം തിരിയുമെന്നും പി. ജെ. കുര്യൻ പറഞ്ഞു. കെപിസിസി അധ്യക്ഷനെ ഉടൻ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
National
ജയ്പൂർ: സർക്കാർ സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ നിരജ് ശർമ്മയുടെ മകൾ ആയുഷിയും (23) ബന്ധുക്കളായ ആറ് പേരും പിടിയിലായി.
എന്നാൽ അമ്മാവന്റെ പരാതിയിൽ യുവതിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം തകർന്നു. രാജസ്ഥാനിലെ ജയ്പൂപൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശർമ്മയെയാണ് ജൂലൈ മൂന്നിന് കൊലപ്പെടുത്തിയത്. അമിത വേഗത്തിലെത്തിയ സ്കോർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
എന്നാൽ നീരജ് ശർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്കായിരുന്നു നീരജ് ശർമ്മ. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ മരണത്തിന് പിന്നാലെ ആശ്രിത നിയമനത്തിലൂടെ ലഭിച്ചതായിരുന്നു. അച്ഛന്റെ മരണത്തന് പിന്നാലെ ആശ്രിത നിയമനത്തിൽ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശർമ ഇതിന് അനുവാദനം നൽകിയില്ല. ഇത് ആയുഷിയെ കടുത്ത സമ്മദത്തിലാക്കിയിരുന്നു.
ഇതോടെയാണ് ബന്ധുക്കൾക്കൊപ്പം ചേർന്ന് സ്വത്തും അമ്മയുടെ ജോലിയും തട്ടിയെടുക്കാനായി ആയുഷി പദ്ധതി തയാറാക്കിയത്. ഏഴ് ലക്ഷം രൂപയാണ് ആയുഷി അമ്മയെ കൊലപ്പെടുത്താനായി നൽകിയത്. അമ്മയെ കൊലപ്പെടുത്തിയാൽ ആശ്രിത നിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നും അതോടൊപ്പം കുടുംബ സ്വത്തുക്കൾ സ്വന്തമാക്കാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രോസിക്യൂഷന് അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് പുതിയ വനം, കശുവണ്ടി സെക്രട്ടറി കെ. ബിജുവിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു ഹര്‍ജി. ഹൈക്കോടതിയെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി പ്രോസിക്യൂഷന് അനുമതി നല്കിയ നടപടി ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
മൂന്നാം തവണയും പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്കിയ കടകംപള്ളി മനോജാണ് ഉപഹര്‍ജിയിലൂടെ ബിജുവിനെതിരേയും നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് പ്രതികളെ സഹായിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
ഹൈക്കോടതി വിചാരണക്കോടതി പോലെ പ്രവര്‍ത്തിച്ചെന്നും അപ്പീല്‍ നല്‍കാനുള്ള അവകാശം നിലനിര്‍ത്തിയാണ് പ്രോസിക്യൂഷന് അനുമതി നല്കുന്നതെന്നുമുള്ള പരാമര്‍ശത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപഹര്‍ജിയില്‍ പറയുന്നു. വനം, കശുവണ്ടി സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ചില്‍ പരിഗണനയ്ക്കെത്തുന്നുണ്ട്. ഇതോടൊപ്പം ഉപഹര്‍ജിയും പരിഗണിച്ചേക്കും.
Viral
ആംബുലൻസും കൃത്യമായ റോഡുമില്ലാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ റേവ ജില്ലയിൽ രോഗിയായ ഗോത്രവർഗ സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന ദാരുണ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
ചെളിനിറഞ്ഞ കാട്ടുപാതയിലൂടെ ഗ്രാമവാസികൾ കിലോമീറ്ററുകളോളം ഇവരെ ചുമലിലേറ്റി ഓടിയെങ്കിലും, ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ ആ സ്ത്രീ മരണത്തിന് കീഴടങ്ങി.
ഗ്രാമവാസികളുടെ ഈ ദുസഹമായ യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ ദുരന്തം നടന്നതെന്നത് ജനരോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.
ഗ്രാമീണ-ഗോത്ര മേഖലകളിൽ അടിസ്ഥാന റോഡ് സൗകര്യങ്ങളോ അടിയന്തര വൈദ്യസഹായമോ ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് കാണിച്ച് വലിയ രാഷ്ട്രീയ വിമർശനവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും, സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Viral
ഹിമാചൽ പ്രദേശിലെ അട്ടൽ ടണലിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച എസ്യുവി അപകടത്തിൽപ്പെട്ട് രാജസ്ഥാൻ സ്വദേശി മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ മണാലിയിൽ നിന്ന് ലാഹോളിലേക്ക് പോവുകയായിരുന്ന സ്കോർപിയോ കാർ, ടണലിന്റെ വടക്കേ കവാടത്തിന് പുറത്തിറങ്ങിയ ഉടൻ നിയന്ത്രണം വിട്ട് നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അമിതവേഗത മൂലം വളവ് തിരിക്കാൻ കഴിയാതെ ചന്ദ്ര നദിക്ക് സമീപത്തെ നിർമ്മാണ സൈറ്റിലേക്ക് പതിച്ച വാഹനത്തിലേക്ക് കൂറ്റൻ ഇരുമ്പ് കമ്പികൾ തുളച്ചുകയറിയാണ് ദുരന്തമുണ്ടായത്.
രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ കൈലാഷ് ആണ് അപകടത്തിൽ മരണപ്പെട്ടത്. വാഹനമോടിച്ചിരുന്ന സിദ്ധാർഥ്, യാത്രക്കാരായ രാജേന്ദ്ര, ആദിത്യ എന്നിവർക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ പോലീസ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
Viral
ഒമാൻ തീരത്തുണ്ടായ യു.എസ് സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലെ അമേരിക്കൻ എംബസിയുടെ പരസ്യ പ്രചാരണത്തിനെതിരെ വ്യാപക പ്രതിഷേധം.
അമേരിക്കയുടെ 250 ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രവുമായി ഡൽഹിയിലെ ഓട്ടോറിക്ഷകളിൽ പതിച്ചിരുന്ന പോസ്റ്ററുകളാണ് തൊഴിലാളികൾ കൂട്ടത്തോടെ കീറിയെറിഞ്ഞത്.
തുടക്കത്തിൽ ഇത്തരം പരസ്യങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയാതെ, ചെറിയ സമ്മാനങ്ങളിലോ വണ്ടിയുടെ കേടുപാടുകൾ തീർക്കുന്നതിലോ ശ്രദ്ധ കേന്ദ്രീകരിച്ച് പോസ്റ്ററുകൾ ഒട്ടിക്കാൻ സമ്മതിച്ച ഓട്ടോ ഡ്രൈവർമാരാണ് ഇപ്പോൾ കടുത്ത യു.എസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കപ്പൽ ആക്രമണത്തിൽ തദ്ദേശീയരായ ജീവനക്കാർ മരണപ്പെട്ട സംഭവം കേന്ദ്ര സർക്കാരും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സാധാരണക്കാരായ നാവികരുടെ മരണം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അമേരിക്കൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ വിഷയം അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. നിലവിൽ പ്രതിപക്ഷ പാർട്ടികളും മരണപ്പെട്ടവരുടെ കുടുംബങ്ങളും അമേരിക്കയ്ക്കെതിരെ കൂടുതൽ കർശന നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
വ്യാപാര രംഗത്ത് നേരത്തെ തന്നെ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഈ പുതിയ പ്രതിസന്ധി വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Viral
ബ്രസീലിലെ സാവോപോളോയിൽ സാഹസിക വിനോദമായ 'റോപ്പ് ജമ്പിങ്ങി'നിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ 21-കാരിയായ മരിയ എഡുവാർഡ എന്ന ഫിറ്റ്നസ് ട്രെയിനർക്ക് ദാരുണാന്ത്യം.
ലൈമീരയിലെ സ്കെലിറ്റൺ പാലത്തിൽ വെച്ച്, സുരക്ഷാ കയർ ശരീരവുമായി ബന്ധിപ്പിക്കുന്നതിന് മുൻപ് ഇൻസ്ട്രക്ടർമാർ യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഏകദേശം 40 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച മരിയ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
അപകടത്തിന് തൊട്ടുമുൻപ് വരെ അതീവ ആവേശത്തിലായിരുന്ന മരിയ, പാലത്തിൽ നിന്ന് ചാടാൻ തന്നെ അനുവദിച്ചതാര് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തമാശക്കുറിപ്പ് ഒടുവിൽ മരണത്തിന് മുൻപുള്ള അവസാന സന്ദേശമായി മാറി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സാഹസിക യാത്ര സംഘാടകരുടെ കടുത്ത അനാസ്ഥ മൂലം ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവർ.
Viral
തന്നെ പിന്തുടർന്ന അപരിചിതനിൽ നിന്നും രക്ഷതേടിയെത്തിയ യുവതിക്ക് കാവലൊരുക്കിയ ഇന്ത്യൻ യുവാക്കളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ഒരു മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളുടെ അടുത്തേക്കാണ് ഭയന്നുവിറച്ച പെൺകുട്ടി ഓടിയെത്തിയത്. തൊട്ടുപിന്നാലെ ഒരു വിദേശി യുവതിയെ ലക്ഷ്യം വെച്ച് വരുന്നത് കണ്ട കളിക്കാർ, ഒട്ടും മടിക്കാതെ അയാൾക്ക് മുന്നിൽ പ്രതിരോധം തീർക്കുകയായിരുന്നു.
ആരാണ് നീയെന്നും യുവതിയെ മുൻപരിചയമുണ്ടോ എന്നും ചോദിച്ച യുവാക്കൾ, അവിടെ നിന്നും മാറിപ്പോകാൻ അയാളോട് ശക്തമായി ആവശ്യപ്പെട്ടു.
മുന്നറിയിപ്പുകൾ അവഗണിച്ച് അയാൾ അവിടെത്തന്നെ നിലയുറപ്പിച്ചതോടെ പോലീസിനെ വിളിക്കുമെന്ന് യുവാക്കൾ കർശനമായി പറഞ്ഞ ശേഷമാണ് രംഗം ശാന്തമായത്. ഈ സമയമത്രയും കടുത്ത മാനസികവിഷമത്തിലായിരുന്ന പെൺകുട്ടി യുവാക്കളുടെ സുരക്ഷിതത്വത്തിൽ അവർക്കൊപ്പം തന്നെ നിലയുറപ്പിച്ചു.
യുവതി തന്റെ വളർത്തുനായയുമായി നടക്കാൻ ഇറങ്ങിയപ്പോഴായിരിക്കാം ഈ ദുരനുഭവം ഉണ്ടായതെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ.
സംഭവത്തിന്റെ പൂർണമായ പശ്ചാത്തലം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുവാക്കളുടെ സമയോചിതമായ ഇടപെടലിനെ പ്രശംസകൊണ്ട് മൂടുകയാണ് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
ആപത്ത് ഘട്ടത്തിൽ ഒരു അപരിചിതയ്ക്ക് നേരെ നീണ്ട സഹായഹസ്തം ഇന്ത്യൻ സമൂഹത്തിന്റെ നന്മയുടെ തെളിവാണെന്ന് പലരും കുറിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇത്തരം സാഹചര്യങ്ങളിൽ പൊതുസമൂഹം എങ്ങനെ ഇടപെടണമെന്നതിലും വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.
Viral
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലുഫ്താൻസ എയർലൈൻസിന്റെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിംഗ് ഗിയർ പെട്ടെന്ന് തകർന്നു വീണു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ലോസ് ആഞ്ചലസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിന്റെ മുൻഭാഗം റൺവേയിലേക്ക് താഴ്ന്നുപോയത്. ഭാഗ്യവശാൽ ഈ സമയത്ത് യാത്രക്കാർ ആരും തന്നെ വിമാനത്തിൽ കയറിയിരുന്നില്ല.
എന്നാൽ ഉള്ളിലുണ്ടായിരുന്ന ഏതാനും ജീവനക്കാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിന്റെ മുൻഭാഗം താങ്ങിനിർത്തുന്ന സംവിധാനം തകരാറിലായതോടെ ലോസ് ആഞ്ചലസിലേക്കുള്ള സർവീസ് അധികൃതർ റദ്ദാക്കി.
ലുഫ്താൻസയുടെ ഏറ്റവും പുതിയ ദീർഘദൂര വിമാനങ്ങളിലൊന്നായ ബോയിംഗിന് എങ്ങനെയാണ് ഇത്തരമൊരു സാങ്കേതിക തകരാർ സംഭവിച്ചതെന്നതിനെക്കുറിച്ച് വ്യോമയാന അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Viral
മഹാരാഷ്ട്രയിലെ അമരാവതി നഗര മധ്യത്തിൽ പുള്ളിപ്പുലിയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. രാംപുരി ക്യാമ്പിലെ ഒരു കെട്ടിടത്തിനുള്ളിലാണ് ഒൻപത് മാസം പ്രായം തോന്നിക്കുന്ന പുലിക്കുട്ടി അഭയം തേടിയത്.
വിവരമറിഞ്ഞ് വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. ഇതിനിടയിൽ കെട്ടിടത്തിന്റെ ജനലിലൂടെ പുലി പുറത്തേക്ക് ചാടിയത് രക്ഷാപ്രവർത്തകരെയും നാട്ടുകാരെയും കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്.
തുടർന്ന് വനംവകുപ്പും പൊലീസും നഗരസഭയും സംയുക്തമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ പരിക്കുകളൊന്നുമില്ലാതെ ജീവനോടെ വലയിലാക്കിയത്.
നഗരത്തിലെ തിരക്കേറിയ ഭാഗമായതിനാൽ ഏറെ ജാഗ്രതയോടെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയതെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥലത്തെത്തിയ മേയറും ഉദ്യോഗസ്ഥരും വ്യക്തമാക്കി.
Viral
ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ മടിക്കുന്നു, വിദ്യാലയങ്ങളും പാർക്കുകളും അടച്ചുപൂട്ടിയിരിക്കുന്നു, പുൽനാമ്പുകളിലേക്കു പോലും നോക്കാൻ ആളുകൾ ഭയപ്പെടുന്നു. ദക്ഷിണ ഫ്രാൻസിലെ കാസ്റ്റൽജിനെസ്റ്റ് എന്ന ശാന്തസുന്ദരമായ കൊച്ചു നഗരം ഇപ്പോൾ ഒരു വിഷപ്പാമ്പ് വിതച്ച ഭയത്തിന്റെ കരിനിഴലിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പ്രദേശത്ത് മൂർഖനെ കണ്ടെത്തിയതോടെയാണ് ശാന്തമായിരുന്ന ഈ നഗരം ഭീതിയുടെ മുൾമുനയിലായത്. സാധാരണയായി ഇവിടങ്ങളിൽ കാണാത്ത മാരകവിഷമുള്ള മൂർഖനാണു മേഖലയിൽ വിലസുന്നത്.
പ്രദേശവാസി പകർത്തിയ പാമ്പിന്റെ ചിത്രം വിദഗ്ധർ പരിശോധിച്ച് മൂർഖൻ തന്നെയെന്നു സ്ഥിരീകരിച്ചതോടെയാണ് നഗരസഭയും പോലീസും ഫയർഫോഴ്സും അടിയന്തരനടപടികളിലേക്കു കടന്നത്.
വിഷപ്പാമ്പിനെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് ഫ്രഞ്ച് അധികൃതർ നടത്തുന്നത്. പറമ്പുകളും കുറ്റിക്കാടുകളുമുൾപ്പെടെ നാടാകെ അരിച്ചുപെറുക്കുകയാണു സുരക്ഷാസേന. നിരീക്ഷണത്തിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. പ്രദേശവാസികൾക്കു ജാഗ്രതാനിർദേശവും അധികൃതർ നൽകി.
സാഹചര്യം അതീവ ഗുരുതരമാണെന്നും കുട്ടികൾ പുറത്തിറങ്ങുന്നതു പരമാവധി ഒഴിവാക്കണമെന്നും നഗരസഭാ അധികൃതർ മുന്നറിയിപ്പു നൽകി. അപകടസാധ്യത മുന്നിൽക്കണ്ടു പ്രദേശത്തെ പ്രധാന ആശുപത്രിയിൽ ആന്റിവെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സാസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
നഗരത്തിലിപ്പോൾ അപ്രഖ്യാപിത ലോക്ക്ഡൗൺ അവസ്ഥയാണ്. കുട്ടികൾ വീടിനു പുറത്തിറങ്ങുന്നതു മാതാപിതാക്കൾ വിലക്കിയിരിക്കുകയാണ്. വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്. വീടിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞെത്തുമോ എന്നാണു നാട്ടുകാരുടെ ഭയം.
ഉറങ്ങാൻ കിടക്കുന്നതിനു മുന്‍പു കട്ടിലിനടിയിൽ പാമ്പുണ്ടോ എന്നു പരിശോധിക്കുമെന്നു പ്രദേശവാസികൾ ആശങ്കയോടെ പറയുന്നു. അതേസമയം, പാമ്പ് എവിടെനിന്നു വന്നു എന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും വ്യക്തതയില്ല.
നിയമവിരുദ്ധമായി പാമ്പിനെ വളർത്തിയ ആരെങ്കിലും ഉപേക്ഷിച്ചതാണോ, അതോ വളർത്തുകേന്ദ്രത്തിൽനിന്നു ചാടിപ്പോയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ശാന്തമായ ഒരു നഗരത്തിന്റെ താളം തെറ്റിച്ച അതിഥി-യെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതർ.
Viral
ലോകമെമ്പാടുമുള്ള യൂട്യൂബ് ക്രിയേറ്റർമാരെ പ്രതിസന്ധിയിലാക്കി പ്ലാറ്റ്ഫോമിൽ വീഡിയോ അപ്ലോഡിംഗ് തടസപ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് സേവനങ്ങളിൽ പെട്ടെന്ന് തകരാർ അനുഭവപ്പെട്ടു തുടങ്ങിയത്.
സാധാരണ നിലയിൽ വീഡിയോകൾ കാണുന്നവരെക്കാൾ, ഉള്ളടക്കം നിർമ്മിക്കുന്നവരെയാണ് ഈ സാങ്കേതിക പ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് പരാതികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
മിനിറ്റുകൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ഉപയോക്താക്കൾ തടസം റിപ്പോർട്ട് ചെയ്തതോടെ ഇതൊരു ആഗോള സാങ്കേതിക പിഴവാണെന്ന് വ്യക്തമായി.
കമ്പ്യൂട്ടറുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വീഡിയോ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് "Oops, something went wrong" എന്ന സന്ദേശമാണ് ലഭിക്കുന്നത്.
എന്നാൽ പ്ലാറ്റ്ഫോമിലെ വീഡിയോ സ്ട്രീമിംഗിനെയോ പ്ലേബാക്കിനെയോ ഈ പ്രശ്നം ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തകരാർ സംഭവിച്ചയുടൻ തന്നെ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ക്രിയേറ്റർമാരുടെ പരാതികൾ കൊണ്ട് നിറഞ്ഞു.
സെർവറുകളിലെ അറ്റകുറ്റപ്പണികളോ അപ്ലോഡ് പ്രോസസിംഗ് സിസ്റ്റത്തിലുണ്ടായ അമിതഭാരമോ ആകാം ഈ ഭാഗികമായ തടസത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യൂട്യൂബിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും, സേവനങ്ങൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ സാങ്കേതിക വിഭാഗം ആരംഭിച്ചതായാണ് സൂചന.
പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ പുതിയ വീഡിയോകൾ പബ്ലിഷ് ചെയ്യാൻ ക്രിയേറ്റർമാർ അല്പം കൂടി കാത്തിരിക്കേണ്ടി വരും.
Viral
ഇന്തോനേഷ്യയിലെ മൗണ്ട് ഡുകോണോ അഗ്നിപർവ്വതത്തിലുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തിൽ മൂന്ന് വിദേശ വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം. ഹൽമഹേര ദ്വീപിലെ ഈ അഗ്നിപർവ്വതം കഴിഞ്ഞ മെയ് എട്ടിനാണ് പൊട്ടിത്തെറിച്ചത്.
സുരക്ഷാ ഭീഷണിയെത്തുടർന്ന് ട്രക്കിങ്ങിന് ഔദ്യോഗിക നിരോധനം നിലനിൽക്കെ, അത് അവഗണിച്ചു മുന്നോട്ട് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ആകാശത്തേക്ക് ആറ് മൈലോളം ഉയരത്തിൽ കറുത്ത പുകയും ചാരവും പടർന്നതോടെ പ്രദേശം മുഴുവൻ ഇരുട്ടിലായി.
ജീവനും കൊണ്ട് വിനോദസഞ്ചാരികൾ താഴേക്ക് ഓടിയിറങ്ങുന്നതിന്റെ ഭീകരദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ ഇന്തോനേഷ്യൻ പൗരനും മറ്റ് രണ്ടുപേർ സിംഗപ്പൂരിൽ നിന്നുള്ള വിനോദസഞ്ചാരികളുമാണെന്ന് നോർത്ത് ഹൽമഹേര പോലീസ് സ്ഥിരീകരിച്ചു.
അഗ്നിപർവ്വതം ഇപ്പോഴും സജീവമായി തുടരുന്നതിനാലും ഭൂപ്രകൃതിയുടെ കാഠിന്യം കാരണവും മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന നടപടികൾ ദുഷ്കരമാണ്. ട്രക്കിങ്ങിനേർപ്പെടുത്തിയിരുന്ന കർശന വിലക്ക് ലംഘിച്ച് ഇരുപതോളം പേരാണ് പർവ്വത മേഖലയിലേക്ക് പ്രവേശിച്ചത്.
2025 മാർച്ച് മുതൽ ഏകദേശം ഇരുന്നൂറോളം തവണ ചെറുതും വലുതുമായ സ്ഫോടനങ്ങൾ ഇവിടെ നടന്നിട്ടുള്ളതിനാൽ വലിയ ജാഗ്രതാ നിർദ്ദേശങ്ങൾ അധികൃതർ നേരത്തെ തന്നെ നൽകിയിരുന്നു.
അപകടത്തെത്തുടർന്ന് കാണാതായ 17 പേർക്കായി വൻതോതിലുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. ഒടുവിൽ വൈകുന്നേരത്തോടെ രക്ഷപ്പെട്ട 15 പേരെയും കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.
വിലക്ക് നിലനിൽക്കുന്ന പ്രദേശത്തേക്ക് സഞ്ചാരികളെ കടത്തിവിട്ടതിന് പിന്നിൽ ടൂർ ഓപ്പറേറ്റർമാരുടെ വീഴ്ചയുണ്ടോ എന്ന് പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്.
പർവ്വതത്തിന്റെ ഗർത്തത്തിൽ നിന്നും രണ്ടര മൈൽ ദൂരപരിധിയിൽ ആരും പ്രവേശിക്കരുതെന്ന നിർദ്ദേശം നിലനിൽക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. നിലവിൽ രണ്ടാം ഘട്ട ജാഗ്രതാ നിർദ്ദേശമാണ് ഈ മേഖലയിൽ നൽകിയിരിക്കുന്നത്.
Viral
രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന വിവാഹാഘോഷം തീപിടുത്തത്തെത്തുടർന്ന് പരിഭ്രാന്തിയിലായി. പാൽ റോഡിലെ എമ്പയർ റിസോർട്ടിൽ മെയ് ആറിന് വൈകുന്നേരമാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.
വിവാഹച്ചടങ്ങിനിടെ സ്റ്റേജിൽ ഉപയോഗിച്ച കോൾഡ് ഫയർ, അലങ്കാര വസ്തുക്കളിലേക്ക് പടർന്നതാണ് അപകടത്തിന് കാരണമായത്. മാല ചാർത്തിയതിന് തൊട്ടുപിന്നാലെ സ്റ്റേജിലെ പ്ലാസ്റ്റിക് പൂക്കളിലും തുണികളിലും തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും ചെയ്തു.
വധുവും വരനും വേദിയിൽ നിന്ന് ഉടൻ തന്നെ ഓടി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അവിടെയുണ്ടായിരുന്ന അതിഥികൾ ഉടൻ തന്നെ വെള്ളമുപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചതിനാൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, സന്തോഷകരമായ നിമിഷങ്ങൾക്കിടെയുണ്ടായ ഈ സംഭവം വിവാഹത്തിനെത്തിയവരെ ഏറെ പരിഭ്രാന്തരാക്കി. നിലവിൽ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആഡംബര വിവാഹങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ഗൗരവത്തെക്കുറിച്ച് ഈ സംഭവം വീണ്ടും ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Viral
ആന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന മനോഹരമായ രണ്ട് നേട്ടങ്ങളാണ് ഇപ്പോൾ കടലിനടിയിൽ പിറന്നിരിക്കുന്നത്.
സമുദ്രത്തിന്റെ ആഴങ്ങളിൽ ഭീമൻ ദേശീയ പതാക അനാവരണം ചെയ്ത് വിസ്മയിപ്പിച്ചതിന് തൊട്ടുപിന്നാലെ, വെള്ളത്തിനടിയിൽ മനുഷ്യ ഗോപുരം തീർത്താണ് ഡൈവിംഗ് സംഘം രണ്ടാം ലോക റെക്കോർഡ് സ്വന്തമാക്കിയത്.
സ്വരാജ് ദ്വീപിലെ പ്രശസ്തമായ ലൈറ്റ് ഹൗസ് ഡൈവിംഗ് പോയിന്റിലായിരുന്നു ഈ സാഹസിക പ്രകടനം നടന്നത്. ലഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ. ജോഷിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ 14 സ്കൂബാ ഡൈവർമാർ ഒത്തുചേർന്ന് കടലിനടിയിൽ 22.3 മീറ്റർ ഉയരമുള്ള ഒരു മനുഷ്യ ഗോപുരം നിർമ്മിക്കുകയായിരുന്നു.
കടലിന്റെ അടിയൊഴുക്കുകളെയും സമ്മർദ്ദത്തെയും അതിജീവിച്ച്, അതീവ ശ്രദ്ധയോടെ മൂന്ന് മിനിറ്റോളം ഈ രൂപം മാറ്റമില്ലാതെ നിർത്താൻ അവർക്ക് സാധിച്ചു. മെയ് മൂന്നിന് നടന്ന ഈ പ്രകടനം "കടലിനടിയിലെ ഏറ്റവും ഉയർന്ന മനുഷ്യ ഗോപുരം" എന്ന ഗിന്നസ് റെക്കോർഡിലേക്കാണ് സംഘത്തെ എത്തിച്ചത്.
ഇതിന് തലേദിവസം, അതായത് മെയ് രണ്ടിന് രാധാനഗർ ബീച്ചിൽ 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കൂറ്റൻ ദേശീയ പതാക കടലിനടിയിൽ വിടർത്തിയും ആന്തമാൻ ഭരണകൂടം ലോകശ്രദ്ധ നേടിയിരുന്നു.
ടൂറിസം വകുപ്പിനൊപ്പം ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, പോലീസ്, വനം വകുപ്പ് തുടങ്ങിയ വിഭാഗങ്ങളും വിവിധ ഡൈവിംഗ് സെന്ററുകളും സംയുക്തമായാണ് ഈ ദൗത്യങ്ങൾ വിജയകരമാക്കിയത്.
വിജയകരമായ ഈ നേട്ടങ്ങൾക്ക് പിന്നാലെ ഡോൾഫിൻ റിസോർട്ടിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി ഋഷി നാഥ് ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ കൈമാറി.
ഇത്തരം നേട്ടങ്ങൾ ആന്തമാനെ ലോകത്തിലെ ഏറ്റവും മികച്ച ഡൈവിംഗ് കേന്ദ്രങ്ങളിലൊന്നായി മാറ്റാൻ സഹായിക്കുമെന്ന് അഡ്മിറൽ ഡി.കെ. ജോഷി ചടങ്ങിൽ വ്യക്തമാക്കി.
സാഹസികതയും രാജ്യസ്നേഹവും ഒത്തുചേർന്ന ഈ അപൂർവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഈ പരിശ്രമത്തെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.
Viral
മുംബൈ നഗരത്തെ നടുക്കിയ ഭീതിജനകമായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. തലയിൽ ആഴത്തിൽ തറച്ചുകയറിയ ഒരു അരിവാളുമായി യാതൊരു ഭാവമാറ്റവുമില്ലാതെ ഒരാൾ ആശുപത്രിയിലേക്ക് നടന്നുപോകുന്ന കാഴ്ച കണ്ടുനിന്നവരെയെല്ലാം ഒരുപോലെ അമ്പരപ്പിച്ചു.
സയൺ ആശുപത്രിക്ക് സമീപമാണ് സിനിമകളെപ്പോലും വെല്ലുന്ന ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അജ്ഞാതനായ ഒരാളുടെ ആക്രമണത്തിന് ഇരയായ യുവാവ്, മാരകമായി പരിക്കേറ്റിട്ടും സ്വയം നടന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു.
ആശുപത്രി പരിസരത്ത് നിൽക്കുമ്പോഴും ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും യാതൊരു പരിഭ്രമവുമില്ലാതെ പെരുമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇത്രയും വലിയൊരു ആയുധം തലയോട്ടിയിൽ തറഞ്ഞിട്ടും ഇയാൾ എങ്ങനെ ബോധം മറയാതെ ഇത്രയും ദൂരം സഞ്ചരിച്ചു എന്നത് വൈദ്യശാസ്ത്രപരമായും വലിയ അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മുംബൈയിലെ തെരുവുകളിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങളുടെ നേർചിത്രമായി ഈ വീഡിയോ മാറിയിരിക്കുകയാണ്. നിസാര തർക്കങ്ങൾ പോലും വലിയ സംഘർഷങ്ങളിലേക്കും മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലേക്കും നയിക്കുന്നത് നഗരവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ആക്രമണത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ലെങ്കിലും മുംബൈയിലെ പൊതുജന സുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
Viral
മുംബൈയിലെ തിരക്കേറിയ മലാഡ് മാൽവാനി പ്രദേശത്ത് പട്ടാപ്പകൽ നടന്ന ക്രൂരമായ ഒരു മർദ്ദന ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
മദ്യലഹരിയിലെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പെരുമാറിയ ഒരാൾ ഒരു യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. റോഡരികിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് പെട്ടെന്ന് അക്രമത്തിലേക്ക് വഴിമാറിയത്.
യുവതിയെ തുടർച്ചയായി അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന അക്രമിയെ തടയാൻ സമീപത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ ധീരമായി മുന്നോട്ടുവന്നു. താൻ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ടെന്നും പോലീസിൽ അറിയിക്കുമെന്നും അവർ വിളിച്ചുപറഞ്ഞതോടെ അക്രമി കൂടുതൽ പ്രകോപിതനായി അവർക്ക് നേരെ തിരിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സാഹചര്യം വഷളാകുന്നത് കണ്ട് അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരൻ ഇടപെട്ട് രണ്ടാമത്തെ സ്ത്രീയെ അക്രമിയുടെ അടുത്തുനിന്ന് മാറ്റി. ഇതിനിടയിൽ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
സ്ത്രീസുരക്ഷയുടെ പേരിൽ അറിയപ്പെടുന്ന മുംബൈ നഗരത്തിൽ ഇത്തരമൊരു സംഭവം പരസ്യമായി നടന്നിട്ടും കണ്ടുനിന്നവർ കൃത്യസമയത്ത് ഇടപെടാതിരുന്നതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.
അക്രമിയും യുവതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നോ അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ മർദ്ദനത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിക്കെതിരെയുള്ള നിയമനടപടികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
Viral
സിപ്ലൈൻ സാഹസികതയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചെന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വലിയ തോതിലുള്ള ചർച്ചകൾക്കും ദുരൂഹതകൾക്കും വഴിതെളിച്ചിരിക്കുകയാണ്.
വീഡിയോയിൽ, ഒരു യുവതി സിപ്ലൈൻ യാത്രയ്ക്കായി തയ്യാറെടുക്കുന്നതും മുന്നോട്ട് നീങ്ങുന്നതും കാണാമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ആ വീഡിയോ അവസാനിക്കുന്നു. ഇതിനൊപ്പം സ്ട്രെച്ചറിൽ കിടക്കുന്ന ഒരു യുവതിയുടെ ചിത്രം കൂടി ചേർത്താണ് അപകടം നടന്നുവെന്ന തരത്തിൽ പ്രചരിക്കുന്നത്.
യാത്രയ്ക്ക് മുൻപ് തന്നെ കമ്പികൾക്ക് അയവുണ്ടെന്ന് യുവതി പരാതിപ്പെട്ടിരുന്നുവെന്നും സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നുമാണ് പോസ്റ്റിലെ ആരോപണം. എന്നാൽ ഈ വീഡിയോയുടെയും ചിത്രത്തിന്റെയും സത്യാവസ്ഥയെക്കുറിച്ച് വലിയ തോതിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
വീഡിയോയിലെ യുവതി ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും സ്ട്രെച്ചറിലുള്ള ആളുടെ വസ്ത്രവും തമ്മിലുള്ള പ്രകടമായ വ്യത്യാസം ചൂണ്ടിക്കാട്ടി ഇത് വ്യാജമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. വെറും കാഴ്ചക്കാരെ കൂട്ടാനുള്ള തന്ത്രമാണിതെന്നാണ് ഇവരുടെ പക്ഷം.
എന്നാൽ വെളിച്ചത്തിന്റെ വ്യത്യാസമോ വസ്ത്രം നനഞ്ഞതോ ആകാം നിറം മാറാൻ കാരണമെന്നും പശ്ചാത്തലത്തിലുള്ള ചില വസ്തുക്കൾക്ക് സമാനതകളുണ്ടെന്നും വാദിച്ച് ദൃശ്യങ്ങൾ യഥാർഥമാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കണ്ട ഈ ദൃശ്യങ്ങൾ സാഹസിക വിനോദ കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയ ആശങ്കകൾക്കും തുടക്കമിട്ടിട്ടുണ്ട്.
വാർത്തയുടെ ആധികാരികത ഉറപ്പിക്കാൻ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, വിനോദസഞ്ചാര മേഖലയിലെ സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
കൃത്യമായ തെളിവുകളില്ലാതെ പ്രചരിക്കുന്ന ഇത്തരം ദൃശ്യങ്ങൾ വലിയ തോതിലുള്ള ഭീതിയും ആശയക്കുഴപ്പവുമാണ് പൊതുസമൂഹത്തിൽ ഉണ്ടാക്കുന്നത്.
Viral
കൊളംബിയയിലെ പോപ്പയാൻ നഗരത്തിൽ വാഹന പ്രദർശനത്തിനിടെയുണ്ടായ മോൺസ്റ്റർ ട്രക്ക് അപകടം അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.
വിനോദത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയും മുപ്പത്തിയെട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ വർധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. പ്രദർശന വേദിയിലെ തടസങ്ങൾ വേഗത്തിൽ മറികടക്കുന്നതിനിടയിൽ ട്രക്കിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച വാഹനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ആക്സിലറേറ്റർ കുടുങ്ങിയത് മൂലം നിയന്ത്രണം നഷ്ടമായി ഗാലറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാണികൾ തിങ്ങിനിറഞ്ഞ ഭാഗത്തെ തൂണിലിടിച്ചാണ് ട്രക്ക് മറിഞ്ഞത്.
നിമിഷനേരം കൊണ്ട് നടന്ന അപകടമായതിനാൽ ഗാലറിയിലുണ്ടായിരുന്നവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ പോപ്പയാൻ പോലീസ് കമാൻഡർ കേണൽ ജൂലിയൻ കാസ്റ്റനഡ മെക്കാനിക്കൽ ഫെയിലിയർ സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റ ഡ്രൈവർ നിലവിൽ ചികിത്സയിലാണ്. അപകടസ്ഥലത്തുണ്ടായിരുന്ന സന്നദ്ധപ്രവർത്തകരും കാണികളും ചേർന്നാണ് ഗാലറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്.
ഈ ദുരന്തം രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇത്തരം സാഹസിക പ്രദർശനങ്ങൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട അന്താരാഷ്ട്ര സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ കൊളംബിയൻ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധനയിലും സംഘാടകരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയിലും ഉണ്ടായ കുറവുകൾ അന്വേഷണ വിധേയമാക്കും. ആഘോഷമായി തുടങ്ങിയ പരിപാടി ചോരപ്പുഴയിൽ അവസാനിച്ചത് നഗരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
വരും ദിവസങ്ങളിൽ പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടിലൂടെ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
Viral
തീവണ്ടിയിൽ നിന്ന് കുട്ടി താഴെ വീണിട്ടും ട്രെയിൻ നിർത്താൻ അധികൃതർ തയ്യാറായില്ലെന്നും അടിയന്തര ആവശ്യങ്ങൾക്കുള്ള ചങ്ങല വലിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം.
റാണി നഗർ ന്യൂ ജൽപായ്ഗുരി സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെ നടന്ന സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായതായാണ് ആരോപണം.
ട്രെയിനിൽ നിന്ന് കുട്ടി താഴെ വീണ ഉടൻ തന്നെ സഹയാത്രികർ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകളിലും ട്രെയിനിലെ ജീവനക്കാരെയും വിവരം അറിയിച്ചെങ്കിലും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ല.
കുട്ടി വീണ സ്ഥലത്തുനിന്ന് ട്രെയിൻ കിലോമീറ്ററുകൾ മുന്നോട്ട് പോയിട്ടും നിർത്താനോ അന്വേഷിക്കാനോ റെയിൽവേ തയ്യാറായില്ലെന്നത് യാത്രക്കാരിൽ വലിയ ആശങ്കയും പ്രതിഷേധവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ കുട്ടിയുടെ സഹോദരി എന്ന് കരുതുന്ന യുവതിയുടെ നടുക്കവും സങ്കടവും വ്യക്തമാണ്.
അടിയന്തര സാഹചര്യത്തിൽ പോലും ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിലാണോ റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന വലിയൊരു ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്.
വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുമ്പോഴും സംഭവത്തെക്കുറിച്ച് ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകേണ്ട റെയിൽവേ അധികൃതർ മൗനം പാലിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യമുയരുന്നത്.
Viral
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് സാധനങ്ങൾ കവരുന്നതിനിടയിൽ, വേദന കൊണ്ട് പുളയുന്ന ഡ്രൈവറെ അപ്പാടെ അവഗണിച്ച് ജനക്കൂട്ടം നടത്തിയ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
സോഫ്റ്റ് ഡ്രിങ്ക് പെട്ടികളുമായി വന്ന ലോറി ബൈപാസ് റോഡിൽ മറിഞ്ഞതിനെ തുടർന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.
അപകടത്തിൽപ്പെട്ട വാഹനം റോഡരികിൽ കിടക്കുമ്പോൾ, ചിതറിക്കിടന്ന സാധനങ്ങൾ കൈക്കലാക്കാനായി ജനക്കൂട്ടം ലോറിക്ക് ചുറ്റും തടിച്ചുകൂടുന്നതാണ് വീഡിയോയിലുള്ളത്.
ആശുപത്രിയിൽ എത്തിക്കുകയോ പ്രഥമശുശ്രൂഷ നൽകുകയോ ചെയ്യുന്നതിന് പകരം, റോഡിൽ ചിതറിക്കിടന്ന കുപ്പികൾ പെറുക്കിയെടുക്കുന്ന തിരക്കിലായിരുന്നു അവിടെയുണ്ടായിരുന്നവർ.
ബാഗുകളിലും കൈകളിലും നിറയെ സാധനങ്ങൾ വാരിക്കൂട്ടാൻ അവർ പരസ്പരം മത്സരിച്ചപ്പോൾ, പരിക്കേറ്റ് സഹായത്തിനായി കേഴുന്ന ഡ്രൈവർക്ക് മുന്നിൽ മനുഷ്യത്വം അടിയറവ് പറയുകയായിരുന്നു.
ദയനീയമായി അപേക്ഷിച്ചിട്ടും ഡ്രൈവറുടെ നിലവിളി ആരും കേട്ടില്ലെന്നു മാത്രമല്ല, സാധനങ്ങൾ കൊള്ളയടിക്കുന്ന തിരക്കിൽ അവർ അതൊന്നും ശ്രദ്ധിച്ചതുമില്ല.
ഈ ദൃശ്യങ്ങൾ കണ്ട് ഞെട്ടിയ ജനങ്ങൾ കടുത്ത രോഷമാണ് പ്രകടിപ്പിക്കുന്നത്. മാനവികതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ള ഈ പ്രവൃത്തി, സമൂഹത്തിന്റെ ധാർമ്മികമായ തകർച്ചയെക്കുറിച്ചും പൊതുബോധത്തിന്റെ പോരായ്മകളെക്കുറിച്ചുമാണ് ചർച്ച ചെയ്യപ്പെടുന്നത്.
മനുഷ്യരൂപത്തിലുള്ള കഴുകൻമാർ എന്നാണ് ഇത്തരക്കാരെ പലരും വിശേഷിപ്പിക്കുന്നത്. പരിക്കേറ്റ ഒരു വ്യക്തിയെ സഹായിക്കാതെ സാധനങ്ങൾക്ക് പിന്നാലെ ഓടിയ ഈ ജനക്കൂട്ടത്തിന്റെ പെരുമാറ്റം, നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യമാണ് ഉയർത്തുന്നത്.
Viral
പുണെയിൽ തെരുവുനായയുമായി ബന്ധപ്പെട്ടുണ്ടായ ഒരു റോഡ് തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കാബ് ഡ്രൈവറും രണ്ട് സ്ത്രീകളും തമ്മിൽ നടന്ന വാഗ്വാദമാണ് വീഡിയോയിലുള്ളത്.
റോഡിലൂടെ വാഹനം ഓടിച്ചുപോകുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടിയ തെരുവുനായയെ ഇടിക്കാതെ ഡ്രൈവർ കഷ്ടപ്പെട്ട് വാഹനം നിർത്തി അപകടം ഒഴിവാക്കുകയായിരുന്നു.
എന്നാൽ, നായയ്ക്ക് പരിക്കേറ്റെന്ന് ആരോപിച്ച് അതുവഴി വന്ന രണ്ട് സ്ത്രീകൾ ഡ്രൈവറെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ സംഭവം വലിയൊരു ചർച്ചയായി മാറിയത് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലൂടെയാണ്.
ഡ്രൈവർ മനഃപൂർവ്വം ഒന്നും ചെയ്തിട്ടില്ലെന്നും അപകടം ഒഴിവാക്കുകയാണ് ചെയ്തതെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, നായയുടെ വേദന പരിഗണിക്കണമെന്നും ഡ്രൈവർമാർ കൂടുതൽ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നുമാണ് മറുവിഭാഗത്തിന്റെ പക്ഷം.
വാഗ്വാദത്തിനിടെ സ്ത്രീകളിൽ ഒരാളെ നായ കടിക്കാൻ ശ്രമിച്ചതായും വേദനകൊണ്ട് അവർ അലറുന്നതായും വീഡിയോയിലുണ്ട്. സംഭവം നടന്ന തീയതിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, റോഡിലെ സുരക്ഷയെക്കുറിച്ചും മൃഗങ്ങളോടുള്ള മനോഭാവത്തെക്കുറിച്ചും വലിയ ചർച്ചകളാണ് ഈ വീഡിയോയ്ക്ക് താഴെ നടക്കുന്നത്.
Viral
ബിഹാറിലെ ദാർഭംഗയിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ചലിച്ചുകൊണ്ടിരുന്ന ചരക്ക് തീവണ്ടിയുടെ മുകളിൽ കയറിനിന്ന യുവാവ്, ട്രെയിനിന് മുകളിലൂടെയുള്ള ഹൈ-വോൾട്ടേജ് വൈദ്യുത ലൈനിൽ തട്ടി തൽക്ഷണം മരണപ്പെട്ടതാണ് ഈ ദാരുണമായ സംഭവം.
അപകടകരമാണെന്ന് തിരിച്ചറിയാതെ, തീവണ്ടിയുടെ മുകളിലൂടെ നടന്നുനീങ്ങുന്ന യുവാവിനെ വീഡിയോയിൽ കാണാം. സമീപത്തുണ്ടായിരുന്നവർ താഴെയിറങ്ങാൻ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവെക്കാതെ ഇയാൾ മുന്നോട്ടുപോവുകയായിരുന്നു.
ഏറ്റവും ഒടുവിൽ, ട്രെയിനിന് മുകളിലുള്ള വൈദ്യുത കമ്പിയിലേക്ക് കൈ ഉയർത്തിയ നിമിഷം തന്നെ വലിയ സ്ഫോടനത്തോടെ വൈദ്യുതി പ്രവഹിക്കുകയും യുവാവ് തീവണ്ടിയുടെ മുകളിലേക്ക് തന്നെ മറിഞ്ഞുവീഴുകയുമായിരുന്നു.
സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ച യുവാവ് ആരാണെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്യുന്നുണ്ടെങ്കിലും അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.
തീർത്തും അപകടകരമായ ഇത്തരം പ്രവൃത്തികൾക്ക് മുതിരുന്നത് സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്താൻ കാരണമാകുമെന്ന വലിയ മുന്നറിയിപ്പാണ് ഈ ദൃശ്യങ്ങൾ പൊതുസമൂഹത്തിന് നൽകുന്നത്.