National
ബംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിൽ കോഴിക്കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സീതാറാമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ സുഹൃത്ത് അരുൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെലഗാവിയിലെ ഒരു സ്റ്റീൽ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. ജോലിക്കിടയിൽ താമസസ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പമുള്ള മദ്യപാനത്തിനിടയാണ് സംഭവം.
മദ്യപാനത്തിനിടെ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചു എന്നതിനെ ചൊല്ലി സീതാറാമും അരുൺ കുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ അരുൺ കുമാർ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതാറാം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം സീതാറാമിനെ ആശുപത്രിയിൽ എത്തിച്ച പ്രതി കെട്ടിടത്തിൽ നിന്നും വീണാണ് യുവാവിന് പരിക്കേറ്റതെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ പരിക്കിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അരുൺ കുമാർ കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്തുനിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിൽ ഭക്ഷണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് മർദനമേറ്റു. ഭക്ഷണം കഴിക്കാനെത്തിയ മനുബോതുല പ്രശാന്ത് എന്നയാളെയാണ് പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവരടങ്ങിയ സംഘം ആക്രമിച്ചത്. ശ്രീരാംപൂർ ഏരിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ശിവാജി ബിരിയാണി സെന്ററിലാണ് സംഭവം നടന്നത്.
ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പ്രതികൾ മനുബോതുല പ്രശാന്തിനോട് തൈര് ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹം ജീവനക്കാരനല്ലെന്ന് വ്യക്തമാക്കിയിട്ടും ഇവർ പ്രകോപിതരായി മനുബോതുല പ്രശാന്തിനെ മർദിച്ചു. ഇദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപുരിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. വിവാഹാലോചന നിരസിച്ചതിനിന്റെ വൈരാഗ്യത്തെ തുടർന്ന് ഹർഷ് ഭാട്ടി (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ 21 കാരിയായ യുവതിക്കും 19 കാരിയായ സഹോദരിക്കും കൈയ്ക്കും തോളിനും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മൂത്തമകളെ ഹർഷ് ഭാട്ടിക്ക് വിവാഹം ചെയ്തു നൽകാൻ തീരുമാനിച്ചിരുന്നതായി പിതാവ് റോഷൻ പറഞ്ഞു. എന്നാൽ യുവാവിന്റെ അമിത മദ്യപാനമുൾപ്പെടെയുള്ള സ്വഭാവദൂഷ്യങ്ങൾ മനസിലാക്കിയ കുടുംബം പിന്നീട് വിവാഹാലോചനയിൽനിന്ന് പിന്മാറുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടികളുടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് പ്രതി ആക്രമണം നടത്തിയത്. ബഹളം കേട്ട് കുടുംബാംഗങ്ങൾ ഉണർന്ന ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്ക് ആസിഡ് എവിടെനിന്നാണ് ലഭിച്ചതെന്ന കാര്യങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ മൂന്നുവയസുകാരനെ കസേരയിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ മുപ്പത്തഞ്ചുകാരിയായ പ്ലേ സ്കൂൾ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികമായ മാറ്റങ്ങളും ശരീരത്തിലെ പരിക്കുകളും മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുട്ടിയുടെ മുഖത്തും കൈകളിലും പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കൾ ഡോക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും ചെവിക്ക് ഗുരുതര പരിക്കുകളും ഉള്ളതായി കണ്ടെത്തി.
കുട്ടിക്ക് സ്കൂളിൽ വച്ചാണ് പരിക്കേറ്റതെന്ന് സംശയിച്ച കുട്ടിയുടെ പിതാവ് സ്കൂൾ അധികൃതരെ സമീപിക്കുകയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സിസിടിവി തകരാറിലാണെന്ന് പറഞ്ഞ് സ്കൂൾ അധികൃതർ ആദ്യം ഒഴിഞ്ഞുമാറി. പിന്നീട് അടുത്ത ദിവസം എത്തിയപ്പോൾ ദൃശ്യങ്ങൾ കാണിക്കുന്നതിനായി 1,500 രൂപ ആവശ്യപ്പെടുകയും മാതാപിതാക്കൾ തുക നൽകിയ ശേഷമാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകുകയും ചെയ്തത്.
തുടർന്ന് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ചെവിയിൽ പിടിച്ച് വലിച്ച് കസേരയിൽ മണിക്കൂറുകളോളം കെട്ടിയിടുകയും മർദിക്കുകയും ചെയ്യുന്നത് കണ്ടത്. പരിക്കേറ്റ കുട്ടിയുടെ മേൽത്തന്നെ കുഴപ്പങ്ങൾ കെട്ടിവയ്ക്കാനും സ്കൂൾ ജീവനക്കാർ ശ്രമിച്ചിരുന്നു.
പരിക്കേറ്റ കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ച് കേസെടുത്തു. പ്ലേ സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പാൽ, രണ്ട് അധ്യാപകർ എന്നിവരെയാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുവയസുകാരി ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിനി പ്ലസ് വൺ വിദ്യാർഥിനിയാണ് സ്വകാര്യ സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരാണ് പിടിയിലായത്.
ബന്ധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ട പെൺകുട്ടിക്ക് കനത്ത മഴയെത്തുടർന്ന് വഴി തെറ്റുകയായിരുന്നു. തുടർന്ന് ഗ്രേറ്റർ നോയിഡയിലെ എത്തിയ പെൺകുട്ടി റോഡരികിൽ കിടന്നിരുന്ന സ്വകാര്യ സ്ലീപ്പർ ബസിൽ കയറിയത്. ഈ സമയം ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും ഏകദേശം 47 കിലോമീറ്റർ അകലെ ഡൽഹി കശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ ഇറക്കിവിട്ട് പ്രതികൾ കടന്നുകളഞ്ഞു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തിമാപൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൃത്യത്തിന് ഉപയോഗിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മധുര സ്വദേശി ദുരൈ പാണ്ഡ്യൻ (26), പൺരുട്ടി സ്വദേശി യുവരാജ് (23), ദർശൻ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഈറോഡ് സ്വദേശി മോണിഷ് ചെങ്കൽപട്ടു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച സിനിമ കണ്ട് മടങ്ങുമ്പോഴാണ് ദുരൈയും യുവരാജും അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ മറ്റൊരു ബൈക്കിൽ വരികയായിരുന്ന മോണിഷും സുഹൃത്ത് ദർശനുമായി ഇവർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട നാല് പേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ദുരൈ പാണ്ഡ്യനും യുവരാജും മരണത്തിന് കീഴടങ്ങുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് ചെങ്കൽപട്ടു മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് ദർശൻ മരച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ കാറിടിച്ച് എട്ടുവയസുകാരൻ മരിച്ചു. അൻഷ് രവീന്ദ്ര ഗുപ്ത എന്ന കുട്ടിയാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ബാന്ദ്ര സ്വദേശിനി മേഘ റാവൽ (45) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. മേഘ ഫോണിൽ സംസാരിച്ചുകൊണ്ടാണ് വാഹനം ഓടിച്ചിരുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അൻഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് മേഘയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
National
ലക്നോ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ഉത്തർപ്രദേശ് പോലീസും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ് ഗോഗി സംഘത്തിൽ ഉൾപ്പെടുന്നവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരെ കൊല്ലപ്പെടുത്തിയത്.
പോലീസിന് നേരെ പ്രതികൾ വെടിയുതിർത്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഈ മാസം 26-നാണ് ഉത്തർപ്രദേശിലെ ഷാംലിയിൽ അങ്കിത് ബാലിയാനെ കൊലപ്പെടുത്തിയത്. ജിമിൽനിന്ന് വ്യായാമം കഴിഞ്ഞ് ഇറങ്ങിവന്ന അങ്കിത് ബാലിയാനു നേരെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോഗി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അതേസമയം, പ്രതികളെ നാല് ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് അങ്കിത് ബാലിയാന്റെ ഭാര്യ ഭീഷണി മുഴക്കിയിരുന്നു. സംഭവത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അങ്കിത് ബാലിയാന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു.
National
മുംബൈ: മുംബൈ തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ ക്രെയിന് തീപിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ക്രെയിൻ ഓപ്പറേറ്റർമാരായ രൺജീത് സിംഗ്, നിഷാന്ത് സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. കപ്പലിൽ നിന്ന് 140 ടൺ ഭാരമുള്ള ചരക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ചരക്ക് ഇറക്കിക്കൊണ്ടിരുന്നത്. ഭാരം കൂടുതലായതിനാൽ ലിഫ്റ്റിംഗ് സ്ട്രാപ്പുകളിൽ ഒരെണം വഴുതിപ്പോവുകയും ചരക്കിന്റെ മുഴുവൻ ഭാരവും രണ്ടാമത്തെ ക്രെയിനിലിലേക്ക് പതിക്കുകയും ചെയ്തു. ഇതേ തുടർന്ന് രണ്ടാമത്തെ ക്രെയിൻ നിലത്തുനിന്ന് ഉയർന്നുപോവുകയും കപ്പലിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിലാണ് ക്രെയിനിൽ തീപിടുത്തമുണ്ടായത്.
വിവരമറിഞ്ഞെത്തിയ മുംബൈ പോർട്ട് ഫയർഫോഴ്സ് ഉടൻ തന്നെ തീയണച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Viral
കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണടിച്ചിലിലും തകർന്നുതരിപ്പണമായ നേപ്പാളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ കഠിനപ്രയത്നമാണ് നടക്കുന്നത്.
നേപ്പാൾ-ടിബറ്റ് അതിർത്തി ഗ്രാമങ്ങളെ സാരമായി ബാധിച്ച പ്രകൃതിദുരന്തത്തിൽ നിരവധി മനുഷ്യരാണ് ഒറ്റപ്പെട്ടുപോയത്. ഇവരെ കരമാർഗവും ആകാശമാർഗവും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള തീവ്രശ്രമത്തിലാണ് സുരക്ഷാ സേന.
രസുവ ജില്ലയിലെ അപ്പർ തൃശൂലി ഹൈഡ്രോ പവർ പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയ തൊഴിലാളികളെയും വിനോദസഞ്ചാരികളെയും പുറത്തെത്തിക്കാൻ സൈനികർ ചെളിയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങൾ പ്രദേശത്തെ ഭീകരാവസ്ഥ വ്യക്തമാക്കുന്നു.
പ്രളയത്തിൽ ഒഴുകിയെത്തിയ കട്ടി ചെളിയും അവശിഷ്ടങ്ങളും തുരങ്കത്തിന്റെ കവാടം മൂടിയത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. റോഡ് മാർഗം എത്താൻ കഴിയാത്ത ഇടങ്ങളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്.
തകർന്ന കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സഹായം കാത്തുനിന്നവരെ അപകടകരമായ സാഹചര്യത്തിലും ജീവൻ പണയം വെച്ച് ഹെലികോപ്റ്ററുകളിൽ കരകയറ്റുന്നുണ്ട്.
ദുരന്തത്തിൽ ഇതുവരെ നേപ്പാളിലും ടിബറ്റിലുമായി അഞ്ഞൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് നിലവിൽ ദുരന്തഭൂമിയിൽ സേവനമനുഷ്ഠിക്കുന്നത്.
ഇതിനോടകം ആയിരക്കണക്കിന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനായി. പ്രളയം ഇന്ത്യൻ പൗരന്മാരെയും ബാധിച്ചിട്ടുണ്ട്. നൂറിലധികം ഇന്ത്യക്കാരെ ഇതിനകം രക്ഷപ്പെടുത്തുകയും ചൈന അതിർത്തി വഴി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെങ്കിലും നിരവധി പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. കാണാതായവർക്കായുള്ള തെരച്ചിൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വൻ കവർച്ച. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ കടയിൽ നിന്ന് 92 ഐഫോണുകൾ മോഷ്ടിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടയുടെ ഷട്ടർ തകർത്ത് അകത്തുകടന്ന സംഘം ഐഫോണുകൾ മാത്രമാണ് കവർന്നത്. ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്.
ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മോഷ്ടാക്കൾ അകത്തുകടന്ന ഉടൻ തന്നെ കടയ്ക്കുള്ളിലെ സിസിടിവി കാമറകൾ തിരിച്ചു വച്ചിരുന്നു. വിവരമറിഞ്ഞ് പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഒന്നിലധികം പേർ അടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. ചെങ്ങന്നൂർ കോടതി ജീവനക്കാരൻ സുനിൽ ആണ് മരിച്ചത്. ജനവാസ മേഖലയിലേക്ക് അതിക്രമിച്ചുകടന്ന കാട്ടുപോത്തിനെ പ്രദേശവാസികൾ ചേർന്ന് തുരത്തിയോടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്.
കാട്ടുപോത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ വിൽപനയ്ക്ക് വച്ച കടക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു. ഉദ്യോഗസ്ഥനെക്കൊണ്ട് നാട്ടുകാർ ബിസ്ക്കറ്റ് കഴിപ്പിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കടയിൽ നിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ച രണ്ട് വയസുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തിരുന്നു. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധനയ്ക്കായി എത്തിയത്.
കടയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ പിടിച്ചെടുത്തെങ്കിലും, കടയുടമയിൽ നിന്ന് കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥൻ പരാതി ഒത്തുതിർപ്പാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രകോപിതരായ ജനക്കൂട്ടം ഉദ്യോഗസ്ഥനെ വളയുകയും, പിടിച്ചെടുത്ത കാലാവധി കഴിഞ്ഞ ബിസ്ക്കറ്റുകൾ അദ്ദേഹത്തിന്റെ വായിലേക്ക് വച്ച് നൽകാൻ ശ്രമിക്കുകയും ചെയ്തു.
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഒട്ടേറെ റെയ്ഡുകൾ നടത്തി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ അവസരത്തിലാണ് ഉദ്യോഗസ്ഥനു നേരെ കൈകൂലി ആരോപണം ഉയർന്നത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. സംഭവത്തെ തുടർന്ന് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ ഡ്യൂട്ടി ഡോ. സോണൽ അഗർവാൾ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. നിധി പാണ്ഡെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൽപ്പന മിശ്രയും കുഞ്ഞുമാണ് മരിച്ചത്. കൽപ്പനയുടെ ബന്ധുക്കളോട് മോശമായി പെരുമാറിയതിനെ തുടർന്ന് രണ്ട് നഴ്സുമാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.
ഓഗസ്റ്റ് 26-ന് പുലർച്ചെയാണ് കൽപ്പനയെ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി പ്രസവത്തിനിടെ കൽപ്പനയും കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉയർന്ന രക്തസമ്മർദവും കരളിന്റെ പ്രവർത്തനത്തിലെ വ്യതിയാനങ്ങളുമാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയതായി മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു.
ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു.
International
വിയന്ന: ആറു പതിറ്റാണ്ട് മുമ്പ് ഓസ്ട്രിയൻ മഞ്ഞുമലയിൽ ഉപേക്ഷിക്കേണ്ടി വന്ന ബാഗും പർവതാരോഹണ ഉപകരണങ്ങളും 86 കാരനായ ഉടമയ്ക്കു തിരികെ ലഭിച്ചു.
ഓസ്ട്രിയയിലെ ടൈറോൾ മേഖലയിലുള്ള സത്സൽഫെർനർ മഞ്ഞുമലയിൽ നിന്ന് കഴിഞ്ഞ മാസം ജൂലൈ 16-നാണ് ഒരു പർവതാരോഹകൻ ഈ ബാഗ് കണ്ടെത്തിയത്. ഓസ്ട്രിയൻ മഞ്ഞുമല ഉരുകിയതിനെ തുടർന്ന് 60 വർഷത്തിലധികം മുമ്പ് ഉപേക്ഷിച്ച ബാഗാണ് തിരികെ ലഭിച്ചത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,955 മീറ്റർ ഉയരത്തിലാണ് ഇത് കണ്ടെത്തിയത്. 1950-കളിലേയോ 60-കളിലേയോ എന്ന് കരുതുന്ന ഐസ് ആക്സ്, കാമറ, പൈപ്പ് എന്നിവയും ബാഗിലുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ബാഗിലുണ്ടായിരുന്ന രേഖകളിൽനിന്ന് ഉടമയുടെ പേര് കണ്ടെത്തുകയായിരുന്നു.
1963 ഓഗസ്റ്റ് നാലിന് സുഹൃത്തുക്കൾക്കൊപ്പം മലകയറുന്നതിനിടയിൽ മഞ്ഞുപാളിയിലെ വിള്ളലിൽ ഇദ്ദേഹം വീണുപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ സഹായത്താൽ കയർ ഉപയോഗിച്ച് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. എന്നാൽ, ഭാരം കുറച്ച് വേഗത്തിൽ രക്ഷപ്പെടുന്നതിനായി ബാഗ് വിള്ളലിലേക്കു വലിച്ചെറിയുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ കാരണം 86 കാരനായ ഉടമയ്ക്കു നേരിട്ടെത്താൻ സാധിക്കാത്തതിനാൽ, ഓഗസ്റ്റ് 25ന് പോലീസ് കണ്ടെത്തിയ വസ്തുക്കൾ അദ്ദേഹത്തിന്റെ മകനു കൈമാറി.
ആഗോളതാപനം മൂലമാണ് യൂറോപ്യൻ മഞ്ഞുമലകൾ അതിവേഗം ഉരുകുന്നതെന്നു ശസ്ത്രജ്ഞർ പറയുന്നത്. സമീപ പതിറ്റാണ്ടുകളിലായി ഇത് മൂലം നിരവധി പഴയ അവശിഷ്ടങ്ങളും മനുഷ്യശരീരഭാഗങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒന്നാം ലോക മഹായുദ്ധകാലത്തെ വൈറ്റ് വാർ പോരാട്ടത്തിനിടയിൽ ഓസ്ട്രോ-ഹംഗേറിയൻ സൈന്യത്തിനെതിരെ പോരാടുമ്പോൾ ഇറ്റാലിയൻ സൈനികർ അഭയം പ്രാപിച്ച താവളം 2015ൽ സ്റ്റെൽവിയോ ചുരത്തിന് അഭിമുഖമായി സ്കോർലുസ്സോ പർവതത്തിൽ കണ്ടെത്തിയിരുന്നു. 20 വർഷത്തിനിടെ യൂണിഫോം ധരിച്ച നിലയിലുള്ളവരുടേതടക്കം നിരവധി സൈനികരുടെ മൃതദേഹങ്ങളാണ് മഞ്ഞ് ഉരുകിയതിനെത്തുടർന്ന് പുറത്തുവന്നത്.
National
ചണ്ഡീഗഢ്: മൈതാനത്ത് കളിക്കുന്നതിനിടെ 750 കിലോ ഭാരമുള്ള പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസുകാരൻ മരിച്ചു. ബിഹാർ സ്വദേശി ആകാശ് കുമാർ ആണ് മരിച്ചത്. ഹരിയാനയിലെ ഐ.എം.ടി മാനസർ ക്രിക്കറ്റ് അക്കാദമിയിലാണ് സംഭവം.
മൈതാനത്ത് ആകാശും സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൈതാനം നിരപ്പാക്കാൻ ഉപയോഗിക്കുന്ന റോളറിന് മുകളിലേക്ക് കുട്ടികൾ കയറി. ഇതിനിടയിൽ കുട്ടികളിലൊരാൾ അബദ്ധത്തിൽ റോളറിന്റെ മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ ഓൺ ചെയ്തു.
റോളർ പ്രവർത്തിച്ചു തുടങ്ങി മുന്നോട്ടും പിന്നോട്ടും ചലിച്ചതോടെ ആകാശ് ഇതിന്റെ അടിയിലേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് മറ്റ് കുട്ടികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്. പിന്നീട് അക്കാദമിയിലെത്തിയ മറ്റ് കളിക്കാർ പരിക്കേറ്റ് കിടക്കുന്ന ആകാശിനെ കണ്ട് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികൾ റോളറിന് മുകളിൽ കയറി കളിക്കുമ്പോൾ മേൽനോട്ടം വഹിക്കാൻ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
National
ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ജെസിബി ബൈക്കിലിടിച്ച് എൻജിനിയർ മരിച്ചു. മഥുര സ്വദേശി തുഷാർ കുമാർ (27) ആണ് മരിച്ചത്. മൗൾസരി അവന്യൂ റാപ്പിഡ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
റോഡിന്റെ അറ്റകുറ്റപ്പണിക്കിടയിൽ ജെസിബി പുറക്കിലേക്ക് എടുക്കുന്നതിനിടെ തുഷാറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസമയത്ത് തുഷാർ ഹെൽമറ്റ് ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. അപകടത്തിനു പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ നാലു വർഷമായി ഗുരുഗ്രാമിലാണ് തുഷാർ ജോലി ചെയ്തിരുന്നത്.
കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകളോ സൂചനാ ബോർഡുകളോ ഇല്ലാതെയാണ് രാത്രി റോഡിൽ ജോലി നടത്തിയിരുന്നതെന്നു തുഷാറിന്റെ പിതാവ് ഹരീഷ് കുമാർ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവർക്കായി തെരച്ചിൽ തുടരുകയാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകത്തിന് സമീപം കാറിന്റെ ടയർ പൊട്ടിത്തെറിച്ച് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. രാജ് പ്രസാദ്, ദുതേരൻ, ദീപക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലെ കോളജിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലേക്ക് മറിയുകയുമായിരുന്നു.
ഉടൻ തന്നെ പോലീസും രക്ഷപ്രവർത്തകരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മൂന്നു പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ റാംപ്രസാദ്, ലോകേശ്വവർ, ഹരികൃഷ്ണൻ, അനീശ്വർ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ദിസ്പൂർ: ആസമിലെ നാഗോണിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. നാഗോൺ മെഡിക്കൽ കോളജിലെ ഡോ. ഷാഹിൻ അഹമ്മദ് (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
വ്യായാമം ചെയ്യുന്നതിനിടയിൽ ഡോക്ടർ പെട്ടെന്ന് കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ ജിമ്മിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ സഹായിക്കാനും വെള്ളം നൽകാനും ശ്രമിച്ചെങ്കിലും അദ്ദേഹം സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുവാഹത്തി സ്വദേശിയായ ഷാഹിൻ അഹമ്മദ് ഏകദേശം ഒരു വർഷം മുമ്പാണ് നാഗോൺ മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചത്.
International
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ നാരയണി നദിയിലൂടെ ഒഴുകിവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ കമ്മലുകൾ ഊരിയെടുത്ത രണ്ടുപേരെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് പിടിയിലായത്.
സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ഇവർ ആഭരണങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസ് പ്രതികളെ പിടുകൂടിയത്. മുടിയിൽ പിടിച്ചു വെള്ളത്തിൽ നിന്ന് കരയിലേക്ക് വലിച്ചിട്ട മൃതദേഹത്തിൽ നിന്നാണ് പ്രതികൾ കമ്മലുകൾ ഊരിയെടുത്തത്. ചിത്വാൻ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ ഭരത്പൂർ മെട്രോപൊളിറ്റൻ സിറ്റി-1 ലെ പൊഖ്റ ബസ് പാർക്കിന് സമീപത്തുനിന്നാണ് പിടികൂടിയത്.
നേപ്പാളിൽ സമീപകാലത്തുണ്ടായതിൽവച്ചേറ്റവും വലിയ പ്രളയദുരന്തങ്ങളിലൊന്നാണിത്. മിന്നൽപ്രളയത്തിൽ മരണം 392 ആയി ഉയർന്നു. ആയിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
Viral
ഹിമാലയൻ അതിർത്തി പ്രദേശങ്ങളെ പ്രകമ്പനം കൊള്ളിച്ച് ഉണ്ടായ ഭീകരമായ പ്രളയത്തിനു കാരണം ചൈനീസ് ഭാഗത്തെ അപകടാവസ്ഥയിലുള്ള അണക്കെട്ട് തകർന്നതാണെന്ന നേപ്പാളിന്റെ ആരോപണം ചൈന ശക്തമായി തള്ളി.
ഈ വാദം പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കിയ നേപ്പാളിലെ ചൈനീസ് എംബസി, ഇത്തരം ദുരന്തമുഖങ്ങളിൽ പരസ്പര ആരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ പ്രധാനം സംയുക്തമായ രക്ഷാപ്രവർത്തനവും സഹകരണവുമാണെന്ന് കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 26-ന് നേപ്പാളിന്റെ അതിർത്തിക്കുള്ളിലുണ്ടായ ശക്തമായ ഹിമാനീപതനമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. ഇതിനെത്തുടർന്ന് രൂപപ്പെട്ട കൂറ്റൻ ചെളിപ്രവാഹം ഗൈറോംഗ്-രസുവഗധി അതിർത്തി മേഖലയിലുടനീളം വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയായിരുന്നു.
വരാനിരുന്ന അപകടത്തെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയില്ലെന്ന നേപ്പാളിന്റെ ആക്ഷേപവും ചൈന നിഷേധിച്ചു. ഉയർന്ന ഹിമാലയൻ നിരകളിൽ നിന്ന് വലിയ അളവിൽ മഞ്ഞും പാറക്കല്ലുകളും ഇടിഞ്ഞ് ലെൻഡെ കോല നദീതടത്തിലേക്ക് പതിച്ചതാണ് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ വിനാശകരമായ പ്രളയമായി മാറിയത്.
തുടക്കത്തിൽ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനമാണ് ദുരന്തത്തിന് കാരണമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, മഞ്ഞുമല തകർന്നു വീഴുമ്പോഴുണ്ടായ പ്രകമ്പനമാണ് ഉപകരണങ്ങളിൽ രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കൽ സർവേ പിന്നീട് സ്ഥിരീകരിച്ചു.
ഈ മലവെള്ളപ്പാച്ചിലിൽ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ ഭൂരിഭാഗവും കൈലാസ മാനസസരോവർ യാത്രയിലായിരുന്ന ഇന്ത്യൻ തീർഥാടകരും അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുമാണ്.
കനത്ത മഴയും ദുർഘടമായ മലയോര പാതകളും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിലും നേപ്പാളും ചൈനയും സൈന്യത്തെയും വിദഗ്ദ്ധ രക്ഷാസേനകളെയും വിന്യസിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
നദികളിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി ഇരു രാജ്യങ്ങളിലെയും അധികൃതർ മേഖലയിൽ കടുത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ യൂട്യൂബറും ഹരിയാൻവി ഗായകനുമായ അങ്കിത് ബാലിയാൻ (32) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജിമ്മിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.
രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ അങ്കിത് ബാലിയാൻ നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതികളെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഷാംലി എസ്പി എം.പി. സിംഗ് വ്യക്തമാക്കി.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. യൂട്യൂബിൽ മൂന്നര ലക്ഷത്തിധികം സബ്സ്ക്രൈബേഴ്സ് ഉള്ള അങ്കിത് പാട്ടുകളിലൂടെയും വീഡിയോകളിലൂടെയും ശ്രദ്ധേയനായിരുന്നു.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. യുപിയിലെ ക്രമസമാധാനനില തകർന്ന് പൂജ്യത്തിലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അങ്കിത് ബലിയന്റെ കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷണം നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിൽ വച്ചായിരുന്നു സംഭവം.
രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് ഒച്ചു തേവർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടെന്നും തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം കാട്ടാനക്കൂട്ടം നിൽക്കുന്നത് ഒച്ചു തേവർ കണ്ടിരുന്നില്ല.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന സഹപ്രവർത്തകരാണ് പിന്നീട് കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ. ബദരീനാഥ് ദേശീയപാതയിലെ ജോഷിമഠ്-മാർവാരി റോഡ് പൂർണമായി ഒലിച്ചുപോയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. സുരക്ഷ മുൻനിർത്തി സംസ്ഥാനത്ത് 72-ലധികം റോഡുകൾ അടച്ചു.
പിത്തോറഗഢ്, നൈനിറ്റാൾ, ചമോലി ജില്ലകളിലാണ് ഗതാഗതം ഏറ്റവും അധികം തടസപ്പെട്ടിരിക്കുന്നത്. പിത്തോറഗഢിൽ 14-ഉം, നൈനിറ്റാളിൽ 12-ഉം, ചമോലിയിൽ 10-ഉം റോഡുകൾ അടച്ചു. കൂടാതെ പൗറിയിൽ ഏഴും, ബാഗേശ്വർ, രുദ്രപ്രയാഗ്, തെഹ്രി, ഉത്തരകാശി ജില്ലകളിൽ ആറ് വീതവും ഡെറാഡൂണിൽ നാലും ഹരിദ്വാറിൽ ഒരു റോഡും അടച്ചിട്ടിട്ടുണ്ട്. എന്നാൽ അൽമോറ, ചംപാവത്, ഉധം സിംഗ് നഗർ ജില്ലകളിൽ റോഡ് തടസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാനമായും മലയോര മേഖലകളിലാണ് ഗതാഗത തടസം രൂക്ഷമായിരിക്കുന്നത്.
ഓഗസ്റ്റ് 23-ന് ഭംഗേലിഗഡിന് സമീപം സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് യമുനോത്രി തീർഥാടന യാത്ര ജാങ്കി ചട്ടി-യമുനോത്രി പാതവഴി തിരിച്ചുവിട്ടു. തീർഥാടകരുടെ സുരക്ഷയ്ക്കായി സ്ഥലത്ത് സംസ്ഥാന ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചിട്ടുണ്ട്. തകർന്ന റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും, അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടിവരുമെന്ന് ഉത്തരകാശി ജില്ലാ ദുരന്തനിവാരണ ഓഫീസർ ശാർദുൽ ഗുസൈൻ അറിയിച്ചു. ഇതിനിടെ, യമുനോത്രി ഫീഡർ തകരാറിലായതിനെ തുടർന്ന് മോറി തഹസിലിലെ മൂന്ന് ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 29 വരെ മലയോര ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
National
ജയ്പൂർ: രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി. മധ്യപ്രദേശ് സ്വദേശിനി ഖുശ്ബു പട്ടേൽ (20) ആണ് മരിച്ചത്.
മെഡിക്കൽ പ്രവേശന പരീക്ഷക്കായ രണ്ടാം തവണയാണ് ഖുശ്ബു തയാറെടുക്കുന്നത്. കോട്ടയിൽ തന്നെയുള്ള മറ്റൊരു കോച്ചിംഗ് സ്ഥാപനത്തിൽ ജെഇഇ പരീക്ഷയ്ക്ക് പഠിക്കുന്ന ഖുശ്ബുവിന്റെ സഹോദരി ഖുഷി പട്ടേൽ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ ജവഹർ നഗറിലെ ക്ലാസ് കഴിഞ്ഞ് ഫ്ലാറ്റിലെത്തി ഖുഷി, വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. നിരവധി തവണ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെയും അയൽക്കാരെയും വിളിച്ചുവരുത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ഖുശ്ബുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മുൻപ് എഴുതിയ നീറ്റ് പരീക്ഷയിൽ 450 മാർക്ക് ലഭിച്ചതിനെ തുടർന്ന് ഖുശ്ബു കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ ദേശ്രാജ് പട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, ഈ വർഷം ജനുവരി മുതൽ കോട്ടയിൽ കോച്ചിംഗ് വിദ്യാർഥികൾ ജീവനൊടുക്കുന്ന എട്ടാമത്തെ സംഭവമാണിത്.
National
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രക്കിടിച്ച് എട്ടുവയസുകാരൻ മരിച്ചു. ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയാണ് മരിച്ചത്. പ്രാർഥന കഴിഞ്ഞ് ക്ഷേത്രത്തിനു പുറത്തേക്ക് ഇറങ്ങിയ ഉടൻ അമിതവേഗത്തിലെത്തിയ ട്രക്ക് കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തു.
പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ മൃതദേഹം റോഡിൽ കിടത്തി പ്രതിഷേധിക്കുകയും അപകടമുണ്ടാക്കിയ ട്രക്കിനു തീയിടുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സിനെയും പോലീസിനെയും നാട്ടുകാർ തടഞ്ഞു. ട്രക്ക് പൂർണമായും കത്തിയമരുന്നതുവരെ തീ അണയ്ക്കാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല.
അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി ഇയാളെ പോലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് മാമുരാബാദ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസപ്പെട്ടു.
National
മൈസൂരു: കർണാടകയിലെ മാണ്ഡ്യയിൽ ഭിക്ഷാടനം നടത്തിയ വയോധികയുടെ മരണശേഷം വീട്ടിൽ നിന്ന് ചാക്കുകളിൽ നിറച്ച നിലയിൽ ലക്ഷക്കണക്കിന് രൂപ കണ്ടെത്തി. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് മരിച്ച ഹൂർ (68) എന്ന വയോധികയുടെ വീട്ടിലാണ് എട്ടു ലക്ഷത്തോള്ളം രൂപ കണ്ടെത്തിയത്.
മാണ്ഡ്യയിലെ സബ്ദരിയബാദ് മൊഹല്ലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഹൂർ, നഗരത്തിലെ റോഡുകളിലും ജംഗ്ഷനുകളിലും ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് സഹോദരി മരിച്ചതിനെ തുടർന്ന് ഹൂർ ഒറ്റയ്ക്കായിരുന്നു താമസം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ച ഇവരുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീട് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. വീടിനുള്ളിൽ മുപ്പതിലധികം ചാക്കുകളിലായി 10, 20, 50 രൂപയുടെ നോട്ടുകളും നാണയങ്ങളും നിറച്ച നിലയിലായിരുന്നു.
ചാക്കുകളിലെ പണവും ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചപ്പോൾ ആകെ 8,40,000 രൂപയോളം ഉള്ളതായി കണ്ടെത്തി. ഈ പണം പിന്നീട് അവരുടെ സഹോദരങ്ങൾക്ക് കൈമാറി. സഹോദരങ്ങളിൽ ഒരാൾ ആറു ലക്ഷം രൂപ എടുത്തപ്പോൾ, മറ്റേയാൾ തനിക്ക് ലഭിച്ച 2,40,000 രൂപ സംഭാവനയായി നൽകി. സ്വാഭാവിക മരണമായതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
National
ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയായ 'വെട്രി പയന തിട്ടം' കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. പ്രതിവർഷം 6,000 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ഓർഡിനറി, സിറ്റി ബസുകളിലാണ് ഈ ആനുകൂല്യം ഉള്ളത്.
രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചു. 1.34 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയുടെ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാഞ്ചീപുരത്തെ പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്നും, ചെന്നൈയിൽ മറ്റൊരു സ്ഥലത്ത് പുതിയ വിമാനത്താവളം നിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനുപുറമെ, നിലവിലെ ചെന്നൈ വിമാനത്താവളത്തിൽ അഞ്ചാമത്തെ ടെർമിനൽ നിർമിക്കുമെന്നും വിജയ് അറിയിച്ചു.
പരന്തൂറിലെ 13 ഗ്രാമങ്ങളിലെ 5,746 ഏക്കറിൽ 29,400 കോടി രൂപ ചിലവിൽ വിമാനത്താവളം നിർമിക്കാനായിരുന്നു മുൻ സർക്കാരിന്റെ പദ്ധതി. കർഷക സമരം അവഗണിച്ച് സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടുപോയ പദ്ധതിക്കെതിരെ 2025 ജനുവരിയിൽ വിജയ് നേരിട്ട് സമരമുഖത്ത് എത്തിയതോടെയാണ് വിഷയം ദേശീയശ്രദ്ധ നേടിയത്.
National
ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് മെട്രോ സ്റ്റേഷന് സമീപം കാർ ഇടിച്ച് ഒരാൾ മരിച്ചു. സംഭവത്തിൽ കാർ ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ശശി എന്ന സ്ത്രീയാണ് മരിച്ചത്. ശശിയുടെ ഭർത്താവ് കുൽഭൂഷണിന് പരിക്കേറ്റു.
കൈലാഷ് കോളനി മെട്രോ സ്റ്റേഷന് സമീപം നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് കാൽനടയാത്രക്കാരായ ദമ്പതികളെ കാർ ഇടിച്ചു വീഴ്ത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശശിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുൽഭൂഷൺ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വാട്ടര് പ്ലാന്റില് ക്ലോറിൻ വാതകം ചോർന്നു. ഇതേ തുടർന്ന് സമീപവാസികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം.
ഗോധാനിലെ വാട്ടര് പ്ലാന്റില് 900 കിലോ ശേഷിയുള്ള ക്ലോറിൻ സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. വാതകം സമീപത്തെ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ആളുകളിൽ ചുമയും കടുത്ത ശ്വാസതടസവും അനുഭവപ്പെടുകയും ചെയ്തു.
വാതക ചോർച്ചയെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയ പോലീസ്, സമീപവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ 5:30-ഓടെ ചോർച്ച പൂർണമായി നിയന്ത്രണ വിധേയമാക്കി. പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങള് ശക്തമാക്കുന്ന നടപടികള് പുരോഗമിക്കുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നവാഡിയ സ്വദേശി ഫൈസാനാണ് (28) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഫൈസാൻ.
ഫൈസാനും ഭാര്യ ജാസ്മിൻ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഫൈസൻ ഉറങ്ങാൻ കിടന്നു. ഒരേ മുറിയിൽ തന്നെയാണ് ഇരുവരും ഉറങ്ങിയിരുന്നത്. എന്നാൽ ഞായറാഴ്ച രാവിലെ ജാസ്മിൻ ഉണർന്ന് നോക്കിയപ്പോൾ ഫൈസനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു.
തുടർന്ന് ജാസ്മിൻ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും പോലീസും സ്ഥലത്തെത്തി. ഫൈസാന്റെ വിവാഹത്തിൽ വീട്ടുകാർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഫൈസാനിൽ മാനസിക സമ്മർദമുണ്ടാക്കിയിരുന്നു എന്ന് ജാസ്മിൻ പോലീസിനോട് പറഞ്ഞു.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഫൈസന്റെ ബന്ധുക്കൾ ആരോപിച്ചു. ഫൈസന്റെ തലയിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നുവെന്നു ബന്ധുകൾ പോലീസിനോട് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.
National
റാഞ്ചി: ജാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ സ്റ്റീൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. എൻജിനീയർമാരായ സഞ്ജീവ് കുമാർ കേസരി (50), വിനീത് മഹാതോ (25), അഭിഷേക് പാണ്ഡെ (24) എന്നിവരാണ് മരിച്ചത്. തരുൺ രാജ്വാർ എന്ന ജീവനക്കാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പവർ പ്ലാന്റ് സിസ്റ്റത്തിലെ താപനില അമിതമായി ഉയർന്നതിനെ തുടർന്ന് ഉണ്ടായ സാങ്കേതിക തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും, കൃത്യമായ കാരണം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഹേസലോ ഫാർമ എന്ന വ്യവസായ ശാലയിലാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ എട്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്ലാന്റിനുള്ളിൽ കെമിക്കൽ റിയാക്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനം കേട്ട് ദോതിഗുഡം, അന്തമ്മഗുഡം എന്നീ സമീപ ഗ്രാമങ്ങളിലെ ജനങ്ങൾ രാത്രിയിൽ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ രാജീന്ദർ നഗറിൽ ഹോസ്റ്റൽ മുറിയിൽ നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി. മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയാണ് മരിച്ചത്. നജഫ്ഗഡ് സ്വദേശിനിയാണ് പെൺകുട്ടി.
സുഹൃത്തുക്കളായ സഹപാഠികളാണ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ വൽസാദ് ജില്ലയിൽ ജ്വല്ലറിയിൽ കവർച്ചയ്ക്ക് കയറിയ പ്രതികൾ കുടുങ്ങിയപ്പോൾ രക്ഷയ്ക്കായി പോലീസിനെ വിളിച്ചുവരുത്തി. ദിനേഷ് സോൻകർ, വിപിൻ പഥക് എന്നിവരാണ് ജ്വല്ലറിയിൽ മോഷണത്തിനായി കയറിയത്.
സഞ്ജൻ ഗ്രാമത്തിലെ 'ബി.ജെ. ജ്വല്ലേഴ്സ്' എന്ന കടയിലാണ് സംഭവം. കടയുടെ പൂട്ട് തകർത്ത് അകത്തു കയറി മോഷണം നടത്തുന്നതിനിടയിൽ സംശയം തോന്നിയ നാട്ടുകാർ പുറത്തുനിന്ന് ഷട്ടർ താഴ്ത്തി പുറത്തുനിന്ന് പൂട്ടി.
ഷട്ടര് പൂട്ടിയതോടെ പുറത്തുകടക്കാന് കഴിയില്ലെന്ന് മനസിലാക്കിയ മോഷ്ടാക്കള് പോലീസിനെ വിളിക്കുകയായരിന്നു. "സർ, ഞങ്ങൾ കവർച്ച നടത്താൻ വന്നതാണ്, പക്ഷേ നാട്ടുകാർ പുറത്തുനിന്ന് ഷട്ടർ പൂട്ടിയിരിക്കുകയാണ്. ദയവായി ഞങ്ങളെ രക്ഷിക്കൂ" എന്നായിരുന്നു മോഷ്ടാക്കൾ പോലീസിനെ വിളിച്ചറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ നളസോപരയിൽ പതിനാറു വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. നാഗിദാസ് പാഡ സ്വദേശിനി ശ്രേയ മിസാൽ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രഗതി മോറെ (36) എന്ന യുവതിക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന ഉടമ രാജേഷ് ഷാ, ഡ്രൈവർ മഹേഷ് നായിക് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
വീട്ടുജോലിക്കാരായ ശ്രേയയും പ്രഗതിയും ജോലി കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകവേ ദത്ത് നഗറിന് സമീപത്ത് വച്ച് കാർ ഇടിക്കുകയായിരുന്നു. മഹേഷ് കടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ വാഹനത്തിലെ ക്ലീനറായ പതിനാറുകാരൻ വാഹനം റിവേഴ്സ് എടുക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രേയ ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ പ്രഗതി ശസ്ത്രക്രിയക്ക് വിധേയയായി.
കാറിനുള്ളിൽ നിന്ന് മദ്യ കുപ്പികൾ കണ്ടെത്തിയതായി ശ്രേയയുടെ ഭർത്താവ് ശ്രീകാന്ത് ആരോപിച്ചു. എന്നാൽ അപകടസമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടി മദ്യപിച്ചിരുന്നില്ലെന്നും വാഹത്തിലുണ്ടായിരുന്ന മദ്യം ബാറുകളിൽ നിന്നും നിയമപരമായി വാങ്ങിയതാണെന്നു പോലീസ് പറഞ്ഞു. ഈ മദ്യം എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അന്വേഷിച്ചുവരികയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജിനഗര് ജില്ലയിൽ നീറ്റ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. സൂരജ് സുഭാഷ് ഷിൻഡെ (19) ആണ് മരിച്ചത്.
സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ ഗ്രാമത്തിലെ ഒരു ചടങ്ങിനായി പുറത്തുപോയതായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ സൂരജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സഹോദരി മുകളിലെ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് സൂരജിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
International
ടോക്കിയോ: ജപ്പാനിൽ റെയിൽവേ ട്രാക്കിൽ കള നശിപ്പിക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന നാല് ജീവനക്കാർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചു മരിച്ചു. ഷിൻ-കനുമ സ്റ്റേഷനിലായിരുന്നു അപകടം.
ടോക്കിയോയിലേക്ക് പോവുകയായിരുന്ന സ്പേഷ്യ എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിൽ നിന്ന് ജോലി ചെയ്തിരുന്നവരെ ഇടിച്ചത്. മൂന്ന് തൊഴിലാളികളും ഒരു സൂപ്പർവൈസറും ഉൾപ്പെടെ നാല് മരിച്ചത്. പരിക്കേറ്റരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് പേരാണ് റെയിൽവേ ട്രാക്കിൽ കളനാശിനി തളിക്കുന്ന ജോലി ചെയ്തിരുന്നത്. ആറ് പേർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: ഹൈദരാബാദിൽ അമിതവേഗത്തിയിലെത്തിയ ആഡംബര കാറിടിച്ചു യുവതി മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപിയും ജനസേന പാർട്ടി നേതാവുമായ ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷി (21)നെതിരെ പോലീസ് കേസെടുത്തു. ഇൻഓർബിറ്റ് മോളിന് സമീപമുള്ള കടയിലെ ജീവനക്കാരി ഭാരതി മുഖി (26) ആണ് മരിച്ചത്.
ആഗസ്റ്റ് 16-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭാരതിയും സഹപ്രവർത്തകയായ പൂജ അശോക് അലോണും ഭക്ഷണം വാങ്ങി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. മാളിന് മുന്നിൽ വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിയിലെത്തിയ കാർ ഭാരതിയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഭാരതിയെ ഇതേ കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൂജ സ്റ്റോർ മാനേജരെ വിവരമറിയിക്കുകയും, അദ്ദേഹം പോലീസിൽ പരാതി നൽകുകയുമായിരുന്നു.
അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ലിംഗമനേനി സഞ്ജുഷിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിക്ക് നോട്ടീസ് നൽകിയതായും മാധാപുർ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ യുവതിയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച് ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു. സംഭവത്തിൽ അയൽവാസി ലളിതയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന ലളിതയുടെ ഭർത്താവ് ധർമ്മേന്ദ്രയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഹാർ സ്വദേശിനി പ്രീതി (23)യുടെ ശരീരത്തിലാണ് ദമ്പതികൾ തിളച്ച വെള്ളം ഒഴിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടത്.
രണ്ട് വർഷം മുൻപ് വിവാഹിതയായ പ്രീതി, ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അയൽക്കാരായ ധർമ്മേന്ദ്ര, ലളിത എന്നിവരുടെ വീട്ടിലായിരുന്നു താമസം. സംഭവം നടക്കുന്ന ദിവസം ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മേൽ ഇവർ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. ആക്രമത്തിൽ പ്രീതിയുടെ ശരീരത്തിൽ ഏകദേശം 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റതിന് ശേഷം ചികിത്സ തേടാൻ അനുവദിക്കാതെ യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും മുറിയിൽ പൂട്ടിയിടുകയുമായിരുന്നു.
തുടർന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ മോചിപ്പിച്ചത്. ആദ്യം ബി.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ കേസെടുത്ത പോലീസ് ലളിതയെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ധർമ്മേന്ദ്രയ്ക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രീതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Viral
ശരീരത്തിൽ കടുത്ത പുകച്ചിലും എരിച്ചിലും അനുഭവപ്പെടുന്ന അപൂർവ്വ രോഗബാധയെത്തുടർന്ന് വെയിൽ പോലുമേൽക്കാൻ കഴിയാതെ കഷ്ടപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാലുകാരന് ഒടുവിൽ വിദഗ്ധ വൈദ്യസഹായം ലഭ്യമായി.
മുർഷിദാബാദിലെ ബെൽഡംഗയിൽ നിന്നുള്ള ഇക്ബാൽ എന്ന കൗമാരക്കാരൻ അസഹനീയമായ പുകച്ചിലിൽ നിന്നും രക്ഷനേടാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അടുത്തുള്ള കുളങ്ങളിൽ മുങ്ങിക്കിടക്കുകയായിരുന്നു പതിവ്.
വെള്ളത്തിൽ കഴിയുമ്പോൾ മാത്രമാണ് കുട്ടിയുടെ ശരീരത്തിന് അല്പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതുൾപ്പെടെ കുളത്തിൽ കഴുത്തോളം വെള്ളത്തിൽ മുങ്ങിയിരുന്നുകൊണ്ടായിരുന്നു.
ഈ ദയനീയ കാഴ്ചകൾ പ്രദേശവാസികൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർച്ചയായി വെള്ളത്തിൽ കഴിയുന്നത് കുട്ടിയുടെ ആരോഗ്യ നിലയെ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.
ചർമ്മത്തിൽ വിള്ളലുകൾ വീഴാനും മറ്റ് ഗുരുതരമായ അണുബാധകൾക്കും ഇത് കാരണമാകുമെന്ന് ചർമ്മരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. വാർത്ത പടർന്നതോടെ റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ അനന്ത് അംബാനി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.
കുട്ടിയുടെ കുടുംബത്തിന് തുടർച്ചയായ ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷിയില്ലാത്ത വിവരം മനസിലാക്കിയ അദ്ദേഹം ഇക്ബാലിന്റെ സമ്പൂർണ ചികിത്സാച്ചുമതല ഏറ്റെടുത്തു.
റിലയൻസ് ഫൗണ്ടേഷന്റെ പ്രത്യേക മെഡിക്കൽ സംഘം വീട്ടിലെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, അത്യാധുനിക പരിചരണത്തിനായി കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് മുംബൈയിലെ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കുട്ടിയുടെ രോഗനിർണയവും ചികിത്സയും പുരോഗമിക്കുകയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ബൽവന്ത്പൂർ സ്വദേശികളായ ദാന്തുഗുല രാജു (30), ഭാര്യ ഭാഗ്യ (22), മകൻ നിഹാൻഷ് (അഞ്ച്), മകൾ ഷാൻവിക (മൂന്ന്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി സിദ്ദിപേട്ടിലേക്ക് പോയതായിരുന്നു കുടുംബം. ചടങ്ങുകൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപ്പനപള്ളിക്ക് സമീപം എത്തിയപ്പോൾ കാറിന്റെ നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന് കിണറ്റിലേക്ക് മറിയുകയായിരുന്നു.
കുടുംബം, വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്തറിയുന്നത്. ദമ്പതികളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കാർ കിണറ്റിൽ വീണ വിവരം കണ്ടെത്തിയത്.
പോലീസും അഗ്നിശമന സേനയും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്തെങ്കിലും നാലുപേരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തിപ്പെട്ട് സ്ത്രീ കൊല്ലപ്പെട്ടു. വനിത (50) എന്ന സ്ത്രീയാണ് മരിച്ചത്. ലിഫ്റ്റിന്റെ വാതിലുകൾ തുറന്നുകിടന്നുകൊണ്ട് താഴേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായത്.
ഒങ്കോളിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. മകൾക്കും കൊച്ചുമകൾക്കുമൊപ്പം ലിഫ്റ്റിൽ കയറിയതായിരുന്നു വനിത. മകളും കൊച്ചുമകളും ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും, വനിത പുറത്തിറങ്ങാൻ തയാറെടുക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലുകൾ അടയാതെ താഴേക്ക് നീങ്ങുകയായിരുന്നു.
വനിത പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതിനിടയിൽ ലിഫ്റ്റിനും ഭിത്തിക്കുമടിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ വനിതയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റിന് ആവശ്യമായ സുരക്ഷാ പരിശോധനകൾ കൃത്യമായി നടന്നിരുന്നോ അതോ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധയാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മയെ വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരൻ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊലപ്പെടുത്തിയത്.
ആദ്യം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അമ്മ മരിച്ചതെന്നായിരുന്നു കരുതിയത്. എന്നാൽ ട്രാക്കിനു സമീപം പോലീസ് വീൽചെയർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധച്ചതിനെ തുടർന്നാണ് മകൻ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമായത്.
യേലഗിരി എക്സ്പ്രസ് ട്രെയിൻ കടന്നുവരുന്നതിനിടയിലാണ് പാർത്ഥസാരഥിയെ വീൽചെയറോടെ ട്രാക്കിലേക്ക് തള്ളിയിട്ടത്. അമ്മയെയും ശാരീരിക പരിമിതികൾ നേരിടുന്ന സഹോദരനെയും നോക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടതിനാലാണ് കൊലപാതകം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പദ്മാവതി ഭർത്താവ് 2007-ൽ മരണമടഞ്ഞിരുന്നു. ഇതേതുടർന്ന് മാസംതോറും 15,000 രൂപ പെൻഷൻ ലഭിച്ചുവരികയായിരുന്നു.
ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന പാർത്ഥസാരഥിയായിരുന്നു ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും അമ്മയേയും പാർത്ഥസാരഥിയായിരുന്നു പരിചരിച്ചിരുന്നത്. 12,000 രൂപ മാസ ശമ്പളത്തിന് കരാർ ജോലി ചെയ്തിരുന്ന ഇയാൾ കടുത്ത മദ്യപാനിയായിരുന്നുവെന്നും കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽക്കൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പൽ രൂപ റെഡ്ഡിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിയുൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. ആഗസ്റ്റ് 11-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആക്രമണം നടക്കുമ്പോൾ രൂപ റെഡ്ഡി വീട്ടിൽ തനിച്ചായിരുന്നു.
വയറ്റിലും കഴുത്തിലും ഉൾപ്പെടെ ശരീരത്തിൽ ഗുരുതരമായി കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദിൽ ആയിരുന്ന രൂപ റെഡ്ഡിയുടെ ഭർത്താവ്, താൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ രൂപ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് എൺപതോളം പേരെ പോലീസ് ചോദ്യം ചെയ്തു. തുടർന്നാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയുടെ മോശം പെരുമാറ്റത്തെത്തുടർന്ന് രൂപ റെഡ്ഡി ശാസിച്ചിരുന്നതായും ഇതിലുള്ള പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ഇടുക്കി: കുമളിയിൽ നിയന്ത്രണം വിട്ട് ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി ചെക്ക്പോസ്റ്റിന് സമീപം ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. റോഡരികിൽ നിന്നിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
തമിഴ്നാട്ടിൽ നിന്നു ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിശോധനയ്ക്കായി വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. പരിശോധന പൂർത്തിയാക്കി ജീവനക്കാർ വാഹനത്തിനരികിലേക്ക് മടങ്ങിയെത്തുന്നതിനിടെ ലോറിയുടെ ബ്രേക്ക് റിലീസ് ആയി. തുടർന്ന് മുന്നോട്ട് പോയ ലോറി റോഡിന് എതിർവശത്തുള്ള മൂന്ന് കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് റോഡിൽ നിന്നിരുന്നവർ ലോറി വരുന്നത് കണ്ട് ഓടി മാറിയതിലാനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് അഞ്ച് വയസുകാരി മരിച്ചു. കുടുംബത്തിലെ മറ്റ് നാല് അംഗങ്ങൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അശോക്ഭായ് കൽസാരിയയുടെ മകൾ ആര്യയാണ് മരിച്ചത്.
ഷീതൽ റെസ്റ്റോറന്റിൽ നിന്നാണ് കുടുംബം പനീർ കറി ഓർഡർ ചെയ്ത് കഴിച്ചത്. തുടർന്ന് ഭക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടൻ തന്നെ അടച്ചുപൂട്ടാൻ അധികാരികൾ ഉത്തരവിട്ടു.
ആഗസ്റ്റ് 16-ന് പുലർച്ചെ നാലിന് അശോക്ഭായ് കൽസാരിയയ്ക്കും മകൾക്കും കടുത്ത വയറുവേദന അനുഭവപ്പെട്ടു. രാവിലെ ഒമ്പതിന് അടുത്തുള്ള ക്ലിനിക്കിൽ നിന്ന് ചികിത്സ തേടിയെങ്കിലും നില വഷളാകുകയായിരുന്നു. പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും രോഗലക്ഷണങ്ങൾ പ്രകടമായി.
തുടർന്ന് എല്ലാവരെയും സൂറത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ച് 15 മിനിറ്റിനുള്ളിൽ ആര്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. അശോക്ഭായ്, ഭാര്യ, മറ്റ് രണ്ട് പെൺമക്കൾ എന്നിവർ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി പ്രഫുൽ പൻശേരിയ ആശുപത്രിയിൽ കഴിയുന്ന കുടുംബത്തിന് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി. കൂടാതെ ഹോട്ടൽ ഉടൻ സീൽ ചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
National
ചണ്ഡിഗഡ്: ഹരിയാനയിലെ സോണിപത് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ രണ്ട് എംബിബിഎസ് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കോളജിലെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമ്പസിൽ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി.
ഗൊഹാനയിലെ ഭഗത് ഫൂൽ സിംഗ് ഗവൺമെന്റ് വിമൻസ് മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികളാണ് ആക്രമണത്തിന് ഇരയായത്. വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. കാമ്പസിൽ സുരക്ഷാ ജീവനക്കാരുടെ കുറവുണ്ടെന്നും ഡോക്ടർമാർക്കും വിദ്യാർഥികൾക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. മരിച്ചവരെല്ലാം ചികിത്സയ്ക്കായി കോൽക്കത്തയിലെത്തിയ ബംഗ്ലാദേശ് സ്വദേശികളാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
ന്യൂ മാർക്കറ്റിന് സമീപമുള്ള ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഒരു ഹോട്ടലിലാണ് പുലർച്ചെ രണ്ടിന് തീ പടർന്നത്. ഉറങ്ങിക്കിടന്നിരുന്ന അതിഥികൾ കനത്ത പുകയിൽ ശ്വാസംമുട്ടി കെട്ടിടത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അപകടവിവരമറിഞ്ഞ് നാല് ഫയർ യൂണിറ്റുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. കെട്ടിടത്തിൽ ആകെ പുക പടർന്ന കാരണം ഗോവണിയിലൂടെ മുകളിലത്തെ നിലകളിലേക്ക് പ്രവേശിക്കുന്നത് രക്ഷാപ്രവർത്തകർക്ക് തടസമായി. തുടർന്ന് ഗോവണികൾ ഉപയോഗിച്ച് ജനലുകളിലൂടെ അകത്തു കടന്നാണ് ഫയർഫോഴ്സ് സംഘം ആളുകളെ പുറത്തെത്തിച്ചത്. തീ പൂർണമായും അണച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
National
കോൽക്കത്ത: കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ കെട്ടിടത്തിൽ തീപിടിത്തം. അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയും വിമാന സർവീസുകൾ തടസമില്ലാതെ തുടരുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ നാലിന് എടിസി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും തീയും പുകയും ഉയരുന്നത് കണ്ട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എടിസിയുടെ പ്രവർത്തനങ്ങളെയും വിമാന സർവീസുകളെയും തീപിടിത്തം ബാധിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം പൂർണമായും സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എടിസി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ അലങ്കാരപ്പണികൾ നടത്തിയിരുന്നു. ഇവിടെ ചെറിയ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ദീർഘനേരം ലൈറ്റുകൾ പ്രവർത്തിച്ചതോ അല്ലെങ്കിൽ അലങ്കാര വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സംഭവത്തിൽ മറ്റെന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ മദ്യപിച്ച് ബോധമില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ ജില്ലാ പഞ്ചായത്ത് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. വിനോദ് കട്കെ എന്ന അധ്യാപകനെതിരെയാണ് ജില്ലാ ഭരണകൂടത്തിന്റെ കർശന നടപടി.
രാജ്യവ്യാപകമായി നടക്കുന്ന 'സ്കൂൾ നന്നാക്കൂ' എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അധ്യാപകന്റെ ഗുരുതരമായ അനാസ്ഥ പുറത്തുവന്നത്. ക്ലാസ് മുറിയിലെ മദ്യലഹരിയിൽ കിടന്നുറങ്ങുന്ന പ്രധാനാധ്യാപകന്റെ ദൃശ്യങ്ങൾ സംഘടനയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിടുകയായിരുന്നു.
വിനോദ് കട്കെ പതിവായി മദ്യപിച്ച് സ്കൂളിലെത്താറുണ്ടെന്നും കുട്ടികളെ ക്ലാസുകളിൽ നിന്ന് പുറത്താക്കാറുണ്ടെന്നും രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. കൂടാതെ, ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം മൂന്ന് മണി വരെ ക്ലാസുകൾ എടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവരെക്കൊണ്ട് ക്ലാസുകൾ എടുപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
അധ്യാപകനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ തെളിവുകൾ സഹിതം അധികാരികൾക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ പരിഷത്ത് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എന്നാൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്ന്, പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
രാജ്യത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് സിജെപി കാമ്പയിൻ ആരംഭിച്ചത്. കാമ്പയിനിന്റെ ഭാഗമായി സ്കൂളുകൾ സന്ദർശിച്ചപ്പോഴാണ് അധ്യാപകൻ ലഹരിയിൽ മയങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രവർത്തകർക്ക് ലഭിച്ചത്.
National
പാറ്റ്ന: ബിഹാറിലെ നവാദയിൽ യുവതിയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. നിദ ഖാത്തൂൻ (32), മക്കളായ സരിയ ഖാത്തൂൻ (നാല്), സിദ്ര ഖാത്തൂൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
നിദയുടെ ഭർത്താവ് മുഹമ്മദ് ഷാഹിദ് കഴിഞ്ഞ ഒരു വർഷമായി സൗദിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് നിദയും മക്കളും താമസിച്ചിരുന്നത്.
വീടിന്റെ വാതിൽ ഏറെ നേരം തുറക്കാതിരുന്നതിനെ തുടർന്ന് താഴത്തെ നിലയിൽ താമസിച്ചിരുന്ന ഭർതൃവീട്ടുകാർ വന്നു നോക്കുകയായിരുന്നു. വാതിൽ തുറന്നു നോക്കിയപ്പോഴാണ് നിദയെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
കൊലപാതകമാണോ ആത്മഹത്യയാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിദയുടെ ശരീരത്തിലെ ചില ഭാഗങ്ങളിൽ പരിക്കുകൾ കണ്ടത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് കുടുംബാംഗങ്ങളെയും അയൽവാസികളെയും ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ ബുറാരിയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ട പോലീസ്, തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിച്ച സ്ഥലം എവിടെയാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അജിത് വിഹാറിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് പോലീസ് കണ്ടെടുത്തു.
അതേസമയം കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തിവരികയാണ്.
National
ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഏജൻസികൾ കർശന നടപടികളിലേക്ക്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സമൂഹമാധ്യമ കമ്പനികൾക്ക് നൽകിയത് ലക്ഷക്കണക്കിന് നിർദേശങ്ങളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹയോഗ് പോർട്ടൽ വഴി ദിവസേന ആയിരക്കണക്കിന് ഉത്തരവുകളാണ് കമ്പനികൾക്ക് ലഭിക്കുന്നത്.
ശരാശരി പ്രതിദിനം 1,275 ഉത്തരവുകൾ, അതായത് ഓരോ 68 സെക്കൻഡിലും ഒരു ഉത്തരവ് എന്ന തോതിലാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര ഏജൻസികൾ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എല്ലാ സർക്കാർ ഏജൻസികളെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടാണ് സഹയോഗ് പോർട്ടൽ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന് പുറമെ സംസ്ഥാന സർക്കാരുകൾക്കും ഈ പോർട്ടൽ വഴി സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ അഭ്യർഥിക്കാം.
ഡൽഹി ജന്തർമന്തറിൽ നടന്ന സമരങ്ങളുടെ സമയത്ത് ഇത്തരം സർക്കാർ ഉത്തരവുകളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായത്. വിദ്യാർഥി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും വ്യാപകമായതോടെയാണ് നടപടികൾ കർശനമാക്കിയത്.
വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 79(3)(ബി) പ്രകാരമാണ് സഹയോഗ് പോർട്ടൽ വഴി ഇത്തരം ഉത്തരവുകൾ നൽകുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവിടങ്ങളിൽ നിന്നും 1,95,000 പോസ്റ്റുകൾ നീക്കം ചെയ്യാൻ വിവിധ സർക്കാർ ഏജൻസികൾ മെറ്റയ്ക്ക് റിക്വസ്റ്റ് നൽകിയിട്ടുണ്ട്.
ആകെ ലഭിച്ച ഉത്തരവുകളിൽ ഒരു ലക്ഷത്തോളവും മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റാഗ്രാമിനാണ് ലഭിച്ചത്. വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഇൻസ്റ്റാഗ്രാം പ്രധാന പ്രചാരണ ഉപാധിയായതാണ് ഇതിന് കാരണം. ഏകദേശം 80,000-ത്തോളം പോസ്റ്റുകൾ പിൻവലിക്കാനുള്ള നിർദേശങ്ങൾ ഫേസ്ബുക്കിനും ലഭിച്ചു. വീഡിയോകളടക്കമുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ യൂട്യൂബിന് 15,000-ത്തോളം ഉത്തരവുകളും ലഭിച്ചിട്ടുണ്ട്.
ഓരോ ഔദ്യോഗിക അഭ്യർഥനയിലും സമാനമായ ഉള്ളടക്കമുള്ള നൂറുകണക്കിന് പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. മെറ്റയുടെ ഓട്ടോമേറ്റഡ് സംവിധാനം ഈ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള പോസ്റ്റുകൾ സ്വയം കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
എന്നാൽ, ഈ ഓട്ടോമേറ്റഡ് സംവിധാനം പലപ്പോഴും അശ്രദ്ധമായോ തെറ്റായോ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഇടയാക്കുന്നുണ്ടെന്നും, പിന്നീട് ചില ഘട്ടങ്ങളിൽ കമ്പനികൾക്ക് ഇതിൽ ഖേദം പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഉമാംഗ് ഭവനിൽ വച്ച് അധ്യാപകനെ മർദിച്ച ഗവേഷക വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. 2024-25 അധ്യായന വർഷത്തിൽ രണ്ടാം ഘട്ടത്തിൽ ഡൽഹി സർവകലാശാലയിലെ നിയമവിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനം നേടിയ വിദ്യാർഥിക്കെതിരെയാണ് നടപടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിതിന് പിന്നാലെയാണ് സർവകലാശാല അധികൃതർ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനൊപ്പം വിശദമായ അന്വേഷണം നടത്തുമെന്നും തീരുമാനിച്ചു. സർവകലാശാല നിയമത്തിലെ ഓർഡിനൻസ് 15 ബി പ്രകാരമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
ഗ്വാളിയോറിൽ നിന്നു ഉത്തർപ്രദേശിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് വാനായിരുന്നു അപകടത്തിൽപ്പെട്ടത്. ഭിന്ദ്-ഗ്വാളിയോർ ദേശീയപാതയിൽ ചീംക ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
റോഡിലേക്ക് വന്ന കന്നുകാലികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനിന്റെ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പിക്കപ്പ് വാൻ പൂർണമായി തകരുകയും നിരവധി തൊഴിലാളികൾ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോവുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
അഞ്ച് പേർ സംഭവസ്ഥലത്തുവച്ചും മൂന്ന് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരണമടഞ്ഞത്. പരിക്കേറ്റ 32 പേരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ വിധികൾ ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു. നാല് മാസത്തിനിടെ വിവിധ കേസുകളിലായി 22 പ്രതികൾക്കാണ് ജഡ്ജി വധശിക്ഷ വിധിച്ചത്.
മുസാഫർനഗറിൽ ചുമതലയേറ്റെടുത്ത ശേഷം 10 കേസുകളിലായാണ് ജഡ്ജി 22 പ്രതികൾക്ക് മരണശിക്ഷ വിധിച്ചത്. ഇതിനുമുമ്പ് ബറൈലി കോടതിയിൽ സേവനമനുഷ്ഠിക്കവെ 13 പേർക്കും അദ്ദേഹം വധശിക്ഷ വിധിച്ചിരുന്നു. ഇതോടെ ജഡ്ജി രവികുമാർ ദിവാകർ ഇതുവരെ വധശിക്ഷ വിധിച്ച ആകെ പ്രതികളുടെ എണ്ണം 35 ആയി ഉയർന്നു.
ഏപ്രിൽ ആറിന് അഡ്വക്കേറ്റ് സമീർ സൈഫിയുടെ കൊലപാതക കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടാണ് മുസാഫർനഗർ സെഷൻസ് ജഡ്ജിയായുള്ള അദ്ദേഹത്തിന്റെ ആദ്യ വധശിക്ഷാ വിധി പുറത്തുവരുന്നത്. ഏപ്രിൽ 28ന് ഒരു കൊലപാതകക്കേസിൽ സ്ത്രീ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് കോടതി വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവർച്ചാ കൊലപാതക കേസിൽ നാല് പേർക്കാണ് ഒടുവിൽ വധശിക്ഷ വിധിച്ചത്.
ബിഎൻഎസ്എസ് സെക്ഷൻ 407(1) പ്രകാരം സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതിയുടെ അംഗീകാരത്തിന് വിധേയമാണ്. ഹൈക്കോടതി വിധി ശരിവച്ചാൽ മാത്രമേ ഈ വധശിക്ഷകൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂ.
National
ഭുവനേശ്വർ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് റസിഡൻഷ്യൽ സ്കൂളിൽ മുന്നൂറോളം വിദ്യാർഥികൾ കുടുങ്ങി. കുലസാഹി സേവാശ്രം സ്കൂളിലാണ് സംഭവം. കനത്ത മഴയയിൽ ബ്രഹ്മണി നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് സ്കൂളിൽ വെള്ളം കയറിയത്.
ഹോസ്റ്റലുകളും ക്ലാസ് മുറികളും വെള്ളത്തിനടിയിലാണ്. സ്കൂളിന്റെ അടുക്കള, കുഴൽക്കിണർ, ശുചിമുറികൾ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. വിദ്യാർഥികളെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റി. കുട്ടികൾക്ക് കുടിവെള്ളവും ഭക്ഷണവും എത്തിച്ചു നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം നിരവധി ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
Kerala
തൃശൂർ: പാവറട്ടിയിൽ മകന്റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടു. വെങ്ങര സ്വദേശിനി ഡോളിയാണ് (68) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബെൻഹറിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. വീടിനുള്ളിൽ വച്ചാണ് ബെൻഹർ ഡോളിയെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയിൽ പിതാവിനെയും നാല് വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. അഭിനന്ദൻ (33), മകൻ യദുവീർ എന്നിവരാണ് മരിച്ചത്.
അഭിനന്ദന്റെയും മകന്റെയും മരണത്തെ തുടർന്ന് ഭാര്യ ഹരണിയാണ് പോലീസിൽ വിവരം അറിയിച്ചത്. ബന്ധുവിന്റെ വീട്ടിൽ പോയി ഞായറാഴ്ച വൈകുന്നേരമാണ് മടങ്ങിയെത്തിയതെന്ന് ഹരണി പോലീസിനോട് പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ ഗുരുതരമായ പരിക്കുകളില്ലെങ്കിലും ഇരുവരുടെയും ശരീരത്തിൽ ചെറിയ പരിക്കുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഹരണിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.