പ്രതീകാത്മക ചിത്രം
പാറ്റ്ന: വാഴവെട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് ബന്ധുവായ ജവാനെയും പിതാവിനെയും വെടിവെച്ചുകൊന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന ജവാൻ ജിതേന്ദ്ര കുമാർ, പിതാവ് മുനാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജഗദീഷ് റായിയെ പോലീസ് വെടിവച്ച് പിടികൂടി.
റോഡിലേക്ക് ഇറങ്ങിനിന്ന ഒരു വാഴ വെട്ടിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴിയിലൂടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് മുനാരിക് റായ് വഴി ചില മരങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിനൊപ്പമാണ് പ്രതിയായ ജഗദീഷ് റായിയുടെ വാഴയും വെട്ടിയത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിതേന്ദ്ര കുമാർ നാട്ടിലെത്തിയത്. വാഴ വെട്ടിയതുമായി ബന്ധപ്പെട്ട് ജിതേന്ദ്രയും ജഗദീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രംഗം ശാന്തമാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടുമെത്തിയ ജഗദീഷ് റായ്, ജിതേന്ദ്രയ്ക്കും പിതാവിനും നേരെ വെടിയുതിർക്കുകയായിരുന്നു. മുനാരിക് റായ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ഉടൻ തന്നെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ തിരിഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ ഇരു കാലുകളിലും വെടിയേറ്റു. പരിക്കേറ്റ ജഗദീഷ് റായ് നിലവിൽ ഹാജിപൂർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
Tags : MurderCase Arrest Soldier Death Bihar BananaTree BreakingNews