Kerala
ആലപ്പുഴ: സംസ്ഥാന വ്യാപക ലഹരിവിരുദ്ധ പരിശോധനയായ തൂഫാൻ നാർക്കോട്ടിക് ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വച്ച യുവാവിനെ എടത്വാ പോലീസ് അറസ്റ്റ് ചെയ്തു
ചെറുതന ആയാപറമ്പ് പുത്തൻകളത്തിൽ കിരൺ കൃഷ്ണൻ (20) പിടിയിലായത്. പോലീസ് എടത്വാ പണ്ടങ്കേരി കൊച്ചുശാസ്താ ക്ഷേത്രത്തിന് സമീപത്തു സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഇയാളെ ഓടിച്ചിട്ട് പിടിച്ചു പോലീസ് ചോദ്യം ചെയ്യുകയും തുടർന്നുള്ള പരിശോധയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
എടത്വാ പോലീസ് സിഐ എം. അൻവറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എസ്ഐ രാജേഷ്, സിപിഒമാരായ ഇമ്മാനുവേൽ, കിരൺ ബാബു എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതിയുടെ പക്കൽനിന്നു കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്തതെന്നുപോലീസ് പറഞ്ഞു.
ഇയാൾക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കാറിൽ മയക്കുമരുന്ന് കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ലുധിയാന സ്വദേശി പ്രിൻസി (27) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. 49 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്.
വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പോലീസ് സംഘം പിന്തുടരുകയായിരുന്നു. എന്നാൽ, ഇതിനിടെ പ്രതികൾ പോലീസ് വാഹനത്തിൽ കാറിടിപ്പിച്ച് രക്ഷപ്പെട്ടു. പോലീസ് വാഹനം തകരാറിലായിതോടെ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാരനായ പ്രദീപ് കുമാർ എന്നയാൾ തന്റെ കാർ പോലീസ് ഉദ്യോഗസ്ഥർക്കു നൽകി. തുടർന്ന് ഇദ്ദേഹത്തിന്റെ കാറിൽ പോലീസ് സംഘം പ്രതികളെ പിന്തുടരുകയായിരുന്നു.
ഇതിനിടെ പ്രതികൾ കാറിൽനിന്നു റോഡിലേക്കു നൂറിന്റെ നോട്ടുകൾ എറിഞ്ഞു. തുടർന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം പ്രതികളുടെ കാർ പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ പ്രതികൾ വെടിയുതിർത്തു. പോലീസും തിരിച്ചടിച്ചു. തുടർന്ന് പോലീസിന്റെ വെടിവയ്പ്പിൽ പരിക്കേറ്റ പ്രിൻസിനെ പിടികൂടുകയായിരുന്നു.
ഝാർഖണ്ഡിൽനിന്നു പഞ്ചാബിലേക്കു മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നാണ് പ്രതികൾ പോലീസിനു മൊഴി നൽകിയത്. പ്രതികൾ സഞ്ചരിച്ച കാറിൽനിന്നു നാടൻ തോക്കും 50,000 രൂപയും പോലീസ് പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ വഴിയരികിൽ നർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുന്ദർ ത്യാഗിയെ, അമിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുന്ദറിന്റെ മകൻ തുഷാർ ത്യാഗി (23) യാണ് മരിച്ചത്.
ജൂൺ ഒന്നിന് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ തുഷാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് തുഷാറിന്റെ ഭാര്യ ശിഖ പോലീസിൽ പരാതി നൽകുകയും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ സുന്ദറും അമിതും പിടിയിലാവുകയുമായിരുന്നു.
സുന്ദറിനെ വധിക്കാൻ തുഷാർ 10 ലക്ഷം രൂപ ക്വട്ടേഷൻ നൽകിയെന്ന സംശയത്തെ തുടർന്ന് ഇയാൾ മകനെ കൊല്ലുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം തുഷാറിന്റെ കാറും സുന്ദറന്റെ കാറും ഒന്നിച്ചു നിങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ഇതേ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹവും വാഹനവും വഴിയരികിൽ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊലപാതക കുറ്റത്തിന് കേസെടുത്ത് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ഭര്‍ത്താവ് ഫര്മാന് ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്ക് അറസ്റ്റ് പാടില്ല എന്നാണ് നിര്‍ദേശം. ജസ്റ്റീസ് കൗസര്‍ ഇടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. മധ്യപ്രദേശ് കോടതിയെ സമീപിക്കാനാണ് മുഹമ്മദ് ഫര്മാന് കോടതി സാവകാശം നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു, തട്ടിക്കൊണ്ടുപോയി എന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പെണ്‍കുട്ടിയും ഭര്‍ത്താവും ഹൈക്കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്നാണ് മധ്യപ്രദേശ് പോലീസിന്റെ അഭിഭാഷകന്റെ വാദം. ഹിന്ദു നിയമപ്രകാരം രണ്ടു ഹിന്ദുക്കള്‍ക്ക് മാത്രമേ അമ്പലത്തില്‍ വച്ച് വിവാഹിതരാകാന്‍ സാധിക്കുകയുള്ളു, അല്ലാത്തപക്ഷം ആ വിവാഹം അസാധുവാണ്, അതിനാല്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് നിയമസാധുതയില്ല എന്നും അഭിഭാഷകന് അറിയിച്ചു.
പെണ്‍കുട്ടിയെ ഇരയായി കണ്ട് സംരക്ഷിക്കാന്‍ ഒരുക്കമാണെന്നും പോലീസ് അറിയിച്ചിരുന്നു. ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിയുടെ ജനന തീയതി 2009 ഡിസംബര്‍ 13 ആണെന്നും ജനന സര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മധ്യപ്രദേശ് പോലീസ് ചൊവ്വാഴ്ച വാദിച്ചിരുന്നു.
എന്നാല്‍ തനിക്ക് 18 വയസ് തികഞ്ഞതാണെന്നും മധ്യപ്രദേശിലേക്ക് പോവുകയാണെങ്കില്‍ താന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ട്, കേരളത്തില്‍ ആയതു കൊണ്ട് മാത്രമാണ് സുരക്ഷിതയായി ഇരിക്കുന്നത് എന്നുമായിരുന്നു പെണ്‍കുട്ടിയുടെ വാദം.
Kerala
ഹരിപ്പാട്: പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി. കരുവാറ്റ വടക്ക് തൈപ്പറമ്പിൽ ഗോപേഷ് (32) ആണ് പോക്സോ കേസിൽ ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
സ്കൂൾ കഴിഞ്ഞ് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന കുട്ടിയോട് പിന്നിൽ നിന്ന് വണ്ടി വരുന്നുണ്ടെന്നും ഓരം ചേർന്ന് നടക്കണമെന്നും പറഞ്ഞ് പ്രതി അടുത്തുകൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ ചേർത്തുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്.
വീട്ടിലെത്തിയ ശേഷം ഭയന്നുവിറച്ചിരുന്ന കുട്ടി പിന്നീട് അച്ഛനോടാണ് വിവരം തുറന്നുപറഞ്ഞത്. രാത്രി ഒൻപതരയോടെ രക്ഷിതാക്കൾ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലായ ഗോപേഷ് ഹരിപ്പാട് സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.
National
മഥുര: യുവതികളെ വശീകരിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ ആൾദൈവം അഭിഷേക് മിശ്ര (29) ഉത്തർപ്രദേശിൽ അറസ്റ്റിൽ. തൊഴിൽപരമായ കാര്യങ്ങളിൽ വാഗ്ദാനങ്ങൾ നൽകി യുവതികളെ വശീകരിച്ചായിരുന്നു ബലാത്സംഗം. രാധാകുണ്ടിലെ ആശ്രമത്തിൽ വച്ചാണ് ഒഡീഷ സ്വദേശിയായ അഭിഷേക് മിശ്രയെ പോലീസ് പിടികൂടിയത്.
2021ൽ ഐഐടി റൂർക്കിയിൽനിന്ന് (2017-2021 ബാച്ച്) പഠനം പൂർത്തിയാക്കിയ അഭിഷേക് മിശ്ര ഓൺലൈൻ വഴി മതപ്രഭാഷണങ്ങൾ നടത്തിയിരുന്നു. മൂന്നു വർഷം മുൻപ് മഥുരയിലെ ഗോവർധൻ പ്രദേശത്തുള്ള രാധാകുണ്ഡിലേക്ക് ഇയാൾ താമസം മാറിയിരുന്നു. യുവതികളെ മയക്കുമരുന്ന് നൽകി വശീകരിക്കുകയും തുടർന്ന് ആശ്രമത്തിൽ തടവിലാക്കുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് മഥുര റൂറൽ പോലീസ് സൂപ്രണ്ട് സുരേഷ് ചന്ദ്ര റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു സ്ത്രീ മേയ് 25ന് നൽകിയ ബലാത്സംഗ പരാതിയെത്തുടർന്ന് തിങ്കളാഴ്ചയാണ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ പ്രഭാഷണങ്ങളിൽ സ്വാധീനിക്കപ്പെട്ട യുവതിയുമായി പ്രതി ശാരീരിരകബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ പ്രസാദമെന്ന പേരിൽ മിശ്ര തനിക്ക് ലഹരിവസ്തു കലക്കിയ പാൽ നൽകിയെന്ന് യുവതി പരാതിയിൽ പറഞ്ഞു.
പാലിൽ ലഹരിവസ്തു ഉണ്ടായിരുന്നെന്നും അതു കുടിച്ചതോടെ തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും മിശ്ര ബലാത്സംഗം ചെയ്തെന്നുമാണു യുവതിയുടെ പരാതി. തന്റെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പണം നൽകിയില്ലെങ്കിൽ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
Kerala
തിരൂർ: മലപ്പുറം താനാളൂരിൽ വൻ ലഹരി വേട്ട. 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദുൾ മജീദ് (40) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 153.462 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.
തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്. അബ്ദുൾ മജീദിന്റെ കെ.ടി. ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ലഹരി വസ്തു കൂടാതെ 2,46,000 രൂപയും പ്രതിയിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു.
ലഹരി കച്ചവടത്തിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് നിഗമനം. ജില്ലയിലെ തീരദേശ മേഖലകളിൽ ലഹരി എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ തുടരന്വേഷണം നടക്കുമെന്ന് എക്സൈസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്ത ഹരിയാന സ്വദേശി പിടിയിൽ.ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുന്ന വിശാൽ (26) ആണ് പിടിയിലായത്. 70ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്.
ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് നട്ടുവളർത്തിയത്. ചട്നി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് പ്രതിയുടെ മൊഴി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിൽ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട് വിശാലിന്. കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടിയുടെ ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇതിനുപുറമേ ഇലകൾ ചേർത്ത ചമ്മന്തിയും പതിവായി ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
ഫ്ലാറ്റിനുള്ളിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടികൾക്ക് പ്രതി രാസവളം ഉപയോഗിച്ചിരുന്നില്ലെന്നും പൂർണമായും ജൈവവളം മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മൊഴി നൽകിയിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ യുവതിയും ഭർത്താവും ചേർന്ന് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി. ഫത്തേപൂർ സ്വദേശി വിജയ് നിഷാദിനെ മെയ് എട്ട് മുതൽ കാണാനില്ലായിരുന്നു. വിജയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. സംഭവത്തിൽ കിരൺ ദേവി, ഭർത്താവ് കാംത പ്രസാദ് എന്നിവർ പിടിയിലായി.
വിജയ്യും കിരണും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കാംത ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിയുകയും തുടർന്ന് കിരണുമായി ചേർന്ന് വിജയ്യെ കൊലപ്പെടുത്താൻ പദ്ധതിയിടുകയുമായിരുന്നു.
ദമ്പതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി വിജയ്യെ കിരൺ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഈ സമയം കംത ഇയാളെ ആക്രമിച്ച് കൊല്ലുകയുമായിരുന്നു. കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള മാർഗങ്ങളെപ്പറ്റി ദമ്പതികൾ യൂട്യൂബിൽ തിരച്ചിൽ നടത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.
മൃതദേഹം ചാക്കിൽ കൊള്ളാതായപ്പോഴാണ് കഷ്ണങ്ങളായി മുറിച്ച് വനത്തിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചു.
Kerala
കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര് പിടിയില്‍. കലൂര്‍ ഭാഗത്ത് നിന്നു തന്നെയാണ് പ്രതികള്‍ പിടിയിലായത്. പാലക്കാട് സ്വദേശിയായ യുവാവാണ് കേസിലെ മുഖ്യപ്രതി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളാണ് പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ച് അക്രമിക്കാന്‍ ആരംഭിച്ചത്.
പ്രതികളില്‍ കൂടുതലും പാലക്കാട് സ്വദേശികളാണ് എന്നാണ് വിവരം. ഈ പ്രതികളിലൂടെ മറ്റ് പ്രതികളിലേക്ക് എത്താനാണ് പോലീസിന്റെ ശ്രമം. രണ്ടു പെണ്‍കുട്ടികള്‍ അടക്കം പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തത്.
ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് റൂമിലേക്ക് തിരിച്ചു പോയ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് കലൂര്‍ ചക്കാലപ്പാടം റോഡില്‍ വച്ച് അതിക്രമം നടന്നത്. വഴിയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവതികളും ആറു യുവാക്കളും അടങ്ങിയ എട്ടംഗ സംഘം പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ അക്രമിക്കുകയുമായിരുന്നു.
മുടി പിടിച്ച് വലിക്കുകയും റോഡിലേക്ക് തള്ളിയിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. വീഡിയോ എടുക്കാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ അക്രമികള്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികളെ ഉപദ്രവിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Kerala
കൊച്ചി: 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ റൈഫുള്‍ മൊണ്ടാല്‍, പര്‍വേസ് മൊണ്ഡൽ എന്നിവരാണ് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായത്. ബംഗാളില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.
ഇന്ന് രാവിലെ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ അങ്കമാലിയില്‍ എത്തിയ പ്രതികളെ പോലീസും ഡാന്‍സാഫും സാഹസികമായാണ് പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിൻ മാര്‍ഗം ചെന്നൈയില്‍ എത്തി അവിടെ നിന്നാണ് ഇവര്‍ കേരളത്തിലേക്ക് എത്തിച്ചത്.
ആലുവ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ലഹരിയുമായി എത്തുന്നവര്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
Kerala
കൊച്ചി: മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഗുണ്ടാ നേതാവ് ഭീഷണിപ്പെടുത്തിയതായി യുവതി. ഗുണ്ടാ നേതാവ് ഔറംഗസേബിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്കി. സെക്സ് റാക്കറ്റിനെതിരെ താന്‍ നല്കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നാണ് യുവതിയുടെ പരാതി.
വിദേശത്തുള്ള സുഹൃത്തിന്റെ ഫോണിലേക്കാണ് ഗുണ്ടാ നേതാവിന്റെ ശബ്ദ സന്ദേശം എത്തിയത്. കേസ് പിന്‍വലിച്ചല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. നിങ്ങളെയൊക്കെ വീട്ടില്‍ കയറി മര്‍ദിക്കും എന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്.
പരാതി പരിശോധിക്കാനായി കൊച്ചി സിറ്റി സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കേസിലെ നാലാം പ്രതിയായ അലീനയുടെ സുഹൃത്താണ് എറണാകുളത്തെ ഗുണ്ടാ നേതാവായ ഔറംഗസേബ്. പോലീസ് നിരീക്ഷണത്തിലുള്ള ഗുണ്ടാ നേതാവാണ് ഔറംഗസേബ്.
പ്രധാന പ്രതിയായ സിന്ധുവിന്റെ അക്കൗണ്ടില്‍ നിന്നും ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് സെക്സ് റാക്കറ്റ് കേസുമായി എന്താണ് ബന്ധമെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Kerala
കോഴിക്കോട്: ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ പിടിയിൽ. ആന്ധ്ര – കർണാടക അതിർത്തിയിൽ ഒരു ട്രെയിനിൽ വച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.
മേയ് 23- നായിരുന്നു ഇയാൾ മുക്കം പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ഇയാൾ ഗുജറാത്തിലെ വഡോദരയിൽ വച്ച് രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെയിൽവേ പോലീസിന്റെയും ആർപിഎഫിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നയാളാണെന്നാണ് പോലീസ് പറഞ്ഞു.
National
ലക്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ലോണി ബോർഡർ സ്വദേശിയായ സിറാജ് (25) ആണ് ഗാസിയാബാദ് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച പുലർച്ചെ സേവാധാം-തീലാമോഡ് റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വന്ന സിറാജ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പോലീസ് കൈകാണിച്ചെങ്കിലും ഇയാൾ സ്കൂട്ടർ നിർത്താതെ പോവുകയും കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് പോലീസിനു നേരെ വെടിയുതിർക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് തിരിച്ചു വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ വലതുകാലിനു പരുക്കേറ്റ പ്രതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് തോക്കും ആയുധങ്ങളും പിടിച്ചെടുത്തെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: കൊടുവള്ളിയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് ബലി പെരുന്നാൾ ആഘോഷിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാനിദ്, കുന്ദമംഗലം സ്വദേശി വി. അർഷാദ് എന്നിവരാണ് പിടിയിലായത്.
ഗതാഗത തടസമുണ്ടാക്കിയതിനാണ് പോലീസ് നടപടി. പെരുന്നാൾ തലേന്ന് അർധരാത്രി കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. എംപിസി ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിലായിരുന്നു യുവാക്കളുടെ അതിരുവിട്ട പെരുന്നാൾ ആഘോഷം.
സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പ്രതികൾ തട്ടിക്കയറുകയായിരുന്നു. ഒരു പ്രതി ഒളിവിൽ തുടരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുനെല്ലായി സ്വദേശി രവീന്ദ്രൻ ആണ് പിടിയിലായത്. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
മേയ് 28ന് ആയിരുന്നു സംഭവം. വണ്ടിയുടെ ആര്‍സി ബുക്ക് പണയം വച്ച് പണം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ ബിനുവിനെ വിളിച്ചു വരുത്തിയത്. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു.
ബിനുവിന് 15 ലക്ഷം രൂപ ലോട്ടറിയടിച്ചെന്നായിരുന്നു പ്രതികളുടെ ധാരണ. സമ്മാനതുക ആവശ്യപ്പെട്ടായിരുന്നു മർദനം. ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
മെയ് 30ന് തടങ്കലിൽ നിന്ന് രക്ഷപ്പെട്ട ബിനുവിനെ നാട്ടുകാർ ചേർന്നാണ് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. പ്രതികൾ ബിനുവിന്റെ ബന്ധുക്കളാണെന്നാണ് പോലീസ് പറയുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.
Kerala
തൃശൂർ: തിരുവില്വാമലയിൽ കവർച്ച നടത്തി മുങ്ങിയ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി സൂര്യയെ (24) ആണ് പോലീസ് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. കുത്താമ്പുള്ളി കയറംപാറയിലെ 'ഷെഫ് മിൽസ് ആൻഡ് കമ്പനി' എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച നടന്നത്.
പിടിയിലായ പ്രതി സൂര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപന ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ ബോധപൂർവം ഓഫാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്.
പരാതി ലഭിച്ചതിന് പിന്നാലെ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പത്തനംതിട്ട: മദ്യപിച്ച് അമിത വേഗത്തിൽ ഇരുചക്ര വാഹനം ഓടിക്കുകയും പിറകിൽ ഇരുന്ന ബന്ധു റോഡിൽ തലയടിച്ചു വീണ് മരിക്കുകയും ചെയ്ത സംഭവത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചയാളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കര ഇടത്തറമുക്ക് നെയ്തടം ചരിവുകാല പുതുപ്പറമ്പിൽ വീട്ടിൽ അജേഷ് കുമാർ (45) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. അറസ്റ്റിലായ അജേഷ് ബന്ധുവായ സുരേഷിനെ (58) പിന്നിലിരുത്തി അമിതവേഗത്തിൽ ബൈക്ക് ഓടിച്ച് വരികയും കൊമ്പനോലി തെക്കുംമലയിൽ നിയന്ത്രണം വിട്ട് പിന്നിലിരുന്ന സുരേഷ് തെറിച്ച് തലയടിച്ച് റോഡിൽ വീഴുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.
ബൈക്ക് ഓടിച്ച അജേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറി. മലയാലപ്പുഴ ഇൻസ്പെക്ടർ എസ്എച്ച്ഒ ബി.എം. ഷാഫി, എഎസ്ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അജേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Kerala
കൊച്ചി: നാലു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഇൻതാജ് ഷെയ്ഖിനെ (36)ആണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് ഭാഗത്തുള്ള ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മൂർഷിദാബാദിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. റൂറൽ ജില്ലയിൽ ഈ വർഷം ഇതുവരെ പോലീസ് 380 കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 75000 രൂപയും മൂന്ന് പവൻ സ്വർണവും ആണ് മോഷ്ടിച്ചത്.
19 വയസുള്ള കൊടുവന്താനം സ്വദേശി അജിത് അനിൽ എന്നയാളും 17 വയസുള്ള രണ്ട് പേരുമാണ് പിടിയിലായത്. മേയ് 24 ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിലാണ് മൂവരും മോഷണം നടത്തിയത്.
Kerala
തിരുവനന്തപുരം: ഒമ്പതാംക്ലാസുകാരി പീഡനത്തിനിരയായ കേസിൽ പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനു (24) ആണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്.
മണ്ണന്തല സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതിയുടെ ഒരു ബന്ധുവീട്ടില്‍ വച്ചാണ് മനു പരിചയപ്പെടുന്നത്. ഈ പരിചയം തുടരുകയും പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ബന്ധം നിലനിര്‍ത്തുകയുമായിരുന്നു.
മേയ് 18ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇയാള്‍ പ്രതിയുടെ സുഹൃത്താണെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ഇവരുടെ വീട്ടില്‍വച്ച് മയക്കുഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കുകയും ബോധരഹിതയായ ഇവരെ പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
തനിക്ക് കുടിക്കാന്‍ നല്കിയ ജ്യൂസില്‍ പ്രതി ഗുളിക കലര്‍ത്തുകയായിരുന്നു. മനുവിനൊപ്പമുണ്ടായിരുന്നയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവോയെന്നും അന്വേഷിക്കുന്നുണ്ട്. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ പീഡനത്തിനിരയായതെന്ന് പെണ്‍കുട്ടി മനസിലാക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതിനല്‍കുകയായിരുന്നു.
പ്രതിയെ വീട്ടില്‍ നിന്നു പിടികൂടിയ പോലീസ് ഇയാളുടെ സുഹൃത്തിനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തിയാല്‍ മാത്രമേ സുഹൃത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
അതേസമയം, തനിക്കൊപ്പം വേറെ ആരും ഉണ്ടായിരുന്നില്ല എന്നാണ് മനു പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴില്‍ രണ്ടുപേരുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. മനുവിന് വേറെ കേസുകള്‍ ഉണ്ടോ, ഇയാള്‍ക്കൊപ്പം എത്തിയത് സുഹൃത്താണോ തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
Kerala
തിരുവനന്തപുരം: കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ.
രാജൻ നെറ്റോ (47) എന്നയാളെ തുമ്പ പോലീ ആണ് പിടികൂടിയത്. കുടുംബത്തെ ആക്രമിക്കുന്നതിനാൽ പ്രതിക്കെതിരെ കോടതിയിൽ നിന്നുമുള്ള പ്രൊട്ടക്ഷൻ ഓർഡർ നിലവിലുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയത്.
വീട്ടിൽ കയറിയ പ്രതി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. രാജൻ നെറ്റോ തുമ്പ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. കൂടാതെ ഇയാൾക്കെതിരെ തുമ്പ സ്റ്റേഷനിൽ തന്നെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: അമ്പലത്തറ പാഴ്സൽ സർവീസ് വഴി കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി.
വള്ളക്കടവ് സുലൈമാൻ തെരുവ് സുമയ്യാ മൻസിലിൽ താമസിക്കുന്ന അൽത്താഫ് (54) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടരക്കോടിയോളം രൂപ വിലവരുന്ന 20 കിലോ ഹാഷിഷ് ഓയിൽ ഡിആർഐ സംഘം പിടിച്ചെടുത്തു.
അമ്പലത്തറ ബൈപ്പാസിലുള്ള പാഴ്സൽ സർവീസ് ഹബ് കേന്ദ്രീകരിച്ച് രാവിലെയായിരുന്നു ഡിആർഐയുടെ മിന്നൽ പരിശോധന.
തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് പാഴ്സൽ വഴി മയക്കുമരുന്ന് എത്തിച്ച ശേഷം, അവിടെയുള്ള തുറമുഖം വഴിയോ വിമാനത്താവളത്തിലെ കാർഗോ വഴിയോ വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി.
ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിക്കുന്നതായി ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തലേദിവസം രാത്രി മുതൽ പാഴ്സൽ സർവീസ് കേന്ദ്രം ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലായിരുന്നു. രാവിലെ വാഹനത്തിൽ നിന്നും ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൽത്താഫിനെ സംഘം വളഞ്ഞുപിടികൂടിയത്.
മുൻപ് സ്ഥിരമായി മാലിദ്വീപിലേക്ക് യാത്ര നടത്തിയിരുന്ന അൽത്താഫ് കസ്റ്റംസിന്റെ നിരീക്ഷണ പട്ടികയിലുള്ളയാളായിരുന്നു. കസ്റ്റംസ് നിരീക്ഷണം ശക്തമാണെന്ന് മനസ്സിലാക്കിയ ഇയാൾ ഒളിവിൽ കഴിയാനായി പല സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്.
ഒടുവിൽ പാഴ്സൽ സർവീസ് കേന്ദ്രത്തിന് സമീപമുള്ള നീലാറ്റിൻകരയിൽ വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ വലിയൊരു മയക്കുമരുന്ന് മാഫിയ തന്നെ പിന്നിലുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച ദൃശ്യങ്ങൾ പരിശോധിച്ച് ശനിയാഴ്ച രാത്രിയാണ് പ്രതികളെ പോലീസ് പിടികൂടിയത്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിലെ സന്ദർശനത്തിനിടെയാണ് അഭിഷേക് ബാനർജിക്കെതിരെ അതിക്രമമുണ്ടായത്. ജനക്കൂട്ടം അദ്ദേഹത്തിന് നേരെ കല്ലുകളും മുട്ടകളും എറിയുകയും കള്ളൻ എന്ന് വിളിക്കുകയും ചെയ്തു. ഒരു ക്രിക്കറ്റ് ഹെൽമറ്റ് ധരിച്ചാണ് അദ്ദേഹം ജനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വ്യാപക അക്രമത്തിൽ നിരവധി തൃണമൂൽ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. മരിച്ചയാളുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അക്രമമുണ്ടായത്.
അഭിഷേക് ബാനർജിയെ കോൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
അഭിഷേക് ബാനർജിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി പരാതി നൽകാത്തതിനെത്തുടർന്ന്, പോലീസ് ഈ സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
കൊച്ചി: പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് മരിച്ചത്. സംഭവത്തിൽ ജെൻസൻ എന്നയാളാണ് അറസ്റ്റിലായത്.
തേവര പോലീസാണ് ജെൻസനെ പിടികൂടിയത്. പള്ളുരുത്തി വെളിയിൽ രാത്രി 10 ഓടെയായിരുന്നു സംഭവം. ജെൻസന്റെ സുഹൃത്തിന്റെ മകളുമായി കണ്ണൻ അടുപ്പത്തിലായതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.
മുൻപും ജെൻസനും കണ്ണനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ അർധരാത്രി ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തിനിടെ കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നു. പെൺസുഹൃത്തിന്റെ അച്ഛനും മറ്റൊരാളും കൊല നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ഇരുവരെയും കേസിൽ പ്രതി ചേർത്തു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ 10 ഓടെ പോസ്റ്റ്മോർട്ടം നടക്കും.
National
ന്യൂഡൽഹി: ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒമ്പത് പേരെ പിടികൂടി ഡൽഹി പോലീസ് സ്പെഷൽ സെൽ. പാക് ചാരസംഘടനയുടെ സഹായത്തോടെ പ്രവർത്തിച്ച നേപ്പാളി പൗരൻ അടക്കമുള്ളവരെയാണ് പിടികൂടിയത്. ഡൽഹിയിലെയും മുംബൈയിലെയും തന്ത്രപ്രധാനമേഖലകളിലാണ് ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടത്.
വിജയ് ഷൂട്ടർ എന്ന ഗുണ്ടയുടെ അറസ്റ്റോടെയാണ് രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലേക്ക് പോലീസ് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതതോടെയാണ് ഐഎസ്ഐ സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘം ഇന്ത്യയിലെ തന്ത്രപ്രധാനമേഖലകളെയും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
സംഘത്തിലുള്ള നൗകീൻ ഷെയ്ഖ്, അബ്ബാസ് ഖാൻ എന്നിവരെ മുംബൈയിൽനിന്ന് പിടികൂടി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിംഗ്, മൻജീത് സിംഗ്, ഗഗൻദീപ് സിംഗ് എന്നിവരിലേക്ക് സ്പെഷൽ സെൽ എത്തിയത്. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചിരുന്ന സംഘത്തിലേക്ക് പോലീസ് അന്വേഷണം നീണ്ടു.
പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ഇവരെ ഏറ്റുമുട്ടലിനൊടുവിൽ ഡൽഹിയിലെ ഛത്രപൂരിൽ നിന്നാണ് പിടികൂടിയത്. ഇവരുടെ കൂട്ടാളി കാമി ലാമാ എന്ന നേപ്പാൾ സ്വദേശിയെയും അറസ്റ്റ് ചെയ്തു. ഹാൻഡ് ഗ്രനേഡുകളും തോക്കുകളും അടക്കം ആയുധങ്ങൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. പാക് ഓർഡനൻസ് ഫാക്ടറിയിൽ നിർമിച്ച ഗ്രേനേഡ് അടക്കമാണ് പിടികൂടിയത്. ഡ്രോൺ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തി പ്രദേശത്ത് എത്തിച്ച ആയുധങ്ങളാണ് ഭീകരരുടെ കൈവശമുണ്ടായിരുന്നത്.
കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ എൻഎസ്ജിയുടെ സഹായത്തോടെ നിർവീര്യമാക്കി. മുന്നാ ജിൻദ്രാൻവാല എന്ന അധോലോക നേതാവിനും നീക്കത്തിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പാക് ചാര സംഘടനായ ഐഎസ്ഐ ഇന്ത്യയിലെ അധോലോക സംഘത്തെ ഉപയോഗിച്ച് സ്ഫോടനങ്ങൾ ലക്ഷ്യമിടുന്നതായി നേരത്തെ സൂചന കിട്ടിയിരുന്നു. ബാങ്കോക്ക്, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് ഈ സംഘത്തിന്റെ ബന്ധം നീളുന്നത്. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് സ്പെഷൽ സെൽ.
Kerala
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് നിരോധിത ലഹരിവസ്തുക്കളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ റത്വ താലൂക്കിൽ ഷിബ്നഗർ സ്വദേശിയായ മസിദുർ റഹ്മാൻ (41) ആണ് പിടിയിലായത്.
പ്രതിയിൽ നിന്ന് 36.338 ഗ്രാം ഹെറോയിനും 5.869 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിൽപന നടത്തിയിരുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.
ഇയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റുകളെക്കുറിച്ച് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘം ഇയാളെ വളയുകയായിരുന്നു.
Kerala
കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിൻ ആണ് പിടിയിലായത്.
കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിധിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്റെ വിവാഹം മുടക്കുമെന്ന് നിധിൻ ഭയന്നു. പിന്നാലെ കാറിൽവച്ച് തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോണും ബാഗും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിമഠം കോളനിയിൽ താമസക്കാരനായ സന്ദീപ് ആണ് അറസ്റ്റിലായത്.
ഫോർട്ട് പോലീസ് ആണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ബാഗാണ് പ്രതി കവർന്നത്.
ബാഗിനുള്ളിൽ ഏകദേശം 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഉണ്ടായിരുന്നു. അറസ്റ്റിലായ സന്ദീപ് മുൻപും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: ഡൽഹിയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒമ്പത് പേർ അറസ്റ്റിൽ. ഡൽഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെ പ്രമുഖ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇവർ ആക്രമണങ്ങൾക്ക് രൂപം നൽകിയത്.
അറസ്റ്റിലായവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.
Kerala
പത്തനംതിട്ട: പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യൂട്യൂബർമാർ അറസ്റ്റിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്ക് എതിരെ അടൂർ പോലീസ് കേസ് എടുത്തു.
ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും, പുനലൂർ, അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം, കണ്ടാലറിയാവുന്ന ഒരാൾ എന്നീ ആറുപേർക്കെതിരെയാണ് കേസ്.
അഗ്നി (33) , അനീഷ് (35) എന്നിവരാണ് പിടിയിലായത്. പോലീസ് വഴി വീഡിയോ കിട്ടിയെന്നും 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
പോക്സോ കേസിലെ പ്രതിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിൽ വ്യാജ മദ്യം കഴിച്ച് 14പേർ മരിച്ചു. പൂനെയിലും പിംപ്രി ചിഞ്ച്വാഡിലുമാണ് സംഭവം. പരിക്കേറ്റ നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പിംപ്രി ചിഞ്ച്വാഡിലെ ഫുഗേവാഡിയിൽ നിന്ന് പത്തുപേരും, പൂനെയിലെ ഹദപ്സറിലെ പന്ഥാരെ മാലയിൽ നിന്ന് നാലുപേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്. തീവ്രമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക അന്വേഷണത്തിൽ വ്യാജമദ്യത്തിൽ മാരകമായ മെഥനോൾ കലർന്നിട്ടുണ്ടെന്നാണ് അധികൃതർ സംശയിക്കുന്നത്.
സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേസ് അന്വേഷണം ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറിയതായി അറിയിച്ചു. കേസ് അന്വേഷണത്തിൽ കൃത്യവിലോപം കാണിച്ചതിന് ഒരു സീനിയർ പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പാണ്ഡുരംഗ് സഖാറാം ഫുഗെ (53), അക്ബർ അസിംഖാൻ പത്താൻ (48), രാജേഷ് ശാന്താറാം രാജ്പുത് (50), ആനന്ദ് പണ്ഡേറാവു ദേശായി (53), ആനന്ദ് കാശിനാഥ് നികൽജെ (64), ഭീമന്ന ബസണ്ണ നാഗരാൽ (27), അക്ഷയ് അശോക് അവസർമൽ (28), സച്ചിൻ അശോക് അവസർമൽ (28), സച്ചിൻ (56), രാജു റാത്തോഡ് (34) എന്നിവരാണ് മരിച്ചത്. എല്ലാവരും ദപോഡിയിലെ ഫുഗെവാഡി സ്വദേശികളാണ്.
Kerala
കൊച്ചി: മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. മരോട്ടിച്ചുവട് ഭാഗത്ത് യുവാക്കൾ മദ്യലഹരിയിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃക്കാക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇവർ ആക്രമിച്ചത്.
സംഘർഷത്തിൽ സിഎയുടെ കൈയ്ക്ക് പൊട്ടലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അക്ഷയ്, കൊല്ലം സ്വദേശി ജിനീഷ്, നെന്മാറ സ്വദേശി ഷംസുദ്ദീൻ, തിരുവനന്തപുരം സ്വദേശികളായ അജ്മൽ, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഒരു പ്രമുഖ മാളിലെ ജീവനക്കാരാണ് പിടിയിലായ യുവാക്കൾ.
പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമടക്കം ഗുരുതര വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ യുവാക്കൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
International
നയ്റോബി: കെനിയയിലെ ഉതുമിഷ ഗേൾസ് അക്കാദമി ഹോസ്റ്റലിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാർഥിനികൾ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വ്യാഴാഴ്ച പുലർച്ചെ, മറ്റുള്ളവർ ഉറങ്ങിക്കിടക്കുമ്പോള്‍, ഡോർമിറ്ററിയിലെ മെത്തയ്ക്ക് വിദ്യാർഥികള്‍ തീയിടുകയായിരുന്നു. ഹോസ്റ്റല്‍ അധികൃതരുടെ കടുത്ത അച്ചടക്ക നടപടികള്‍ക്ക് പ്രതികാരമെന്ന നിലയ്ക്കാണ് പ്രതികള്‍ കൃത്യം ചെയ്തത്.
സെൻട്രൽ കെനിയയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തില്‍ 16 പേർ മരിക്കുകയും, 79 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15നും 18നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും പോലീസ് ഉദ്യോഗസ്ഥരുടെ മക്കളാണ്.
തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇരുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ ഭാഗം പൂർണമായും കത്തി നശിച്ചു.
സ്കൂളിലെ ജീവനക്കാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്ത ശേഷവും, സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷവുമാണ് പോലീസ് വിദ്യാർഥിനികളിലേക്ക് തിരിഞ്ഞത്. സംഭവത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നീ ആറ് സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്.
ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടയുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം കലാപശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Kerala
കൽപ്പറ്റ: വയനാട്ടിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. വെങ്ങപ്പള്ളിയിലുണ്ടായ സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്താണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ലത്തീഫിനും രോഗിയുടെ സഹോദരൻ നഫ്സീറിനുമാണ് മർദനമേറ്റത്.
കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കോറോത്ത് നിന്ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.
National
മുംബൈ: മഹാരാഷ്ടയിലെ ബുൽദാനയിൽ പോലീസ് ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ച് കൊലപാതകക്കുറ്റം ചുമത്തി പിതാവിനെയും സഹോദരനെയും ജയിലിലടച്ച യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ സ്റ്റേഷനിലെത്തി. ശിവാനി കൽമേക്കർ എന്ന യുവതിയാണ് മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ ജീവനോടെ മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.
കഴിഞ്ഞ ഏപ്രിലിലാണ് ബുർഹാൻപൂർ ജില്ലയിൽ നിന്നും ശിവാനിയെയും സുഹൃത്തായ അരുൺ ദാദു കൽമേക്കറിനെയും കാണാതാവുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ ജൽഗാവ് ജാമോദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രജുര അണക്കെട്ടിന് സമീപം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശാസ്ത്രീയമായ പരിശോധനയോ, ഡിഎൻഎ ടെസ്റ്റോ നടത്താതെ ഈ മൃതദേഹം ശിവാനിയുടേതാണെന്ന് മഹാരാഷ്ട്ര പോലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാനിയുടെ പിതാവ് ബാപുരം കൽമേക്കർ, സഹോദരൻ അജയ് കൽമേക്കർ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശിവാനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഖക്നാർ പോലീസ് നടത്തിയ സമാന്തര അന്വേഷണത്തിലാണ് നാസിക്കിന് സമീപം അരുണും ശിവാനിയും ഒന്നിച്ച് താമസിക്കുന്നതായി കണ്ടെത്തിയത്. പിന്നീട് ഇരുവരെയും മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
നിരപരാധികളായ ബാപുരനെയും അജയെയും ജയിലിലടച്ച മഹാരാഷ്ട്ര പോലീസിന്റെ നടപടിക്കെതിരെ ബുർഹാൻപൂരിലും പരിസര പ്രദേശങ്ങളിലും ജനരോഷം ശക്തമാവുകയാണ്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയും സിപിഎം പ്രവർത്തകനുമായ ദിനകർ അറസ്റ്റിൽ. ഇതോടെ കേസിൽ ഇതുവരെ 19 പേർ അറസ്റ്റിലായി. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വധശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, മനഃപൂര്‍വം പരിക്കേല്പിക്കല് ഉള്‍പ്പെടെ കുറ്റകൃത്യങ്ങളാണു ചുമത്തിയിട്ടുള്ളത്. മ്യൂസിയം സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ പോലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ മൊഴി നൽകി.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍.
കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ.പി. മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. കൊടുവള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെക്കാലമുക്ക് സ്വദേശി രാഹുല്‍ പി. അശോക് (38) ആണ് അറസ്റ്റിലായത്.
മാര്‍ച്ച് 31-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഉടമസ്ഥതയിലുളള പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലുള്ള വേസ്റ്റ് ബിന്നില്‍ ഒളികാമറയും പവര്‍ ബാങ്കും വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
കാമറ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ബുധനാഴ്ച രാത്രിയോടെ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ 300 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ കുറച്ചുപേർക്കെതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെങ്കിലും കണ്ടാലറിയാവുന്ന ഒട്ടേറെ പേർക്കെതിരെ ഇനിയും കേസുകൾ വരാൻ സാധ്യതയുണ്ട്. കേസിലെ പ്രതികളായ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തിരഞ്ഞ് പോലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ 'കസിൻ ഷാലു' എന്നറിയപ്പെടുന്ന ഷാലു (23) ആണ് പിടിയിലായത്.
പ്രണയം നടിച്ച് പെൺകുട്ടിക്ക് ലഹരി നൽകി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതിയുള്ളത്. പെൺകുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വച്ച് പ്രതി പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞ് പ്രതി മുങ്ങിയിരുന്നു.
എന്നാൽ ഇയാൾ വീട്ടിലെത്തിയ വിവരം അറിഞ്ഞ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂര്‍: ഗുരുവായൂര്‍ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുന്നംകുളം കല്ലായിക്കുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച ചാവക്കാട് നിന്നാണ് ഇയാൾ പിടിയിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ഉണ്ണികൃഷ്ണൻ നേരത്തെ ദേവസ്വത്തില്‍ താത്കാലിക ജീവനക്കാരനായിരുന്നു. ഇയാള്‍ കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മേയ് ഏഴിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അരിയന്നൂര്‍ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് പ്രതി 10 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. മോഷണത്തിന് പിന്നാലെ പ്രതി കൊടൈക്കനാലിലേക്ക് കടന്നിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പിടിയിലാകുമെന്ന് കണ്ട് പ്രതി എട്ട് പവൻ സ്വർണവും മാപ്പപേക്ഷയും പരാതിക്കാരന്റെ വീട്ടിൽ കൊണ്ടിട്ടിരുന്നു. എന്നാൽ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികൾ അറസ്റ്റിൽ. ആറ് പ്രതികളെ സിപിഎം പോലീസിന് കൈമാറി.
ഇഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസില്‍ അഭയം തേടുകയായിരുന്നു.
തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ തമ്പടിച്ചു. തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളായ വി. ജോയ്, വി. ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ് എംപി, വി.കെ. പ്രശാന്ത് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
പ്രതികള്‍ ഏരിയ കമ്മിറ്റി ഓഫീലില്‍ ഇല്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. ഈ സമയം പത്ത് പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് സിപിഎം നേതാക്കള്‍ക്ക് കൈമാറി. പ്രതികളെ പിടികൂടാനായി പാര്‍ട്ടി ഓഫീസിലേക്ക് കയറുമെന്നും നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസിനെ പാര്‍ട്ടി ഓഫീസില്‍ കയറാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് വി. ശിവന്‍കുട്ടി സ്വീകരിച്ചത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത്.
ബേക്കറി ജംഗ്ഷനില്‍വച്ചാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസിന്റേതായിരുന്നു നടപടി.
Kerala
കൊല്ലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കാവനാട് സ്വദേശി ശശി, പ്രവീൺ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച നടത്തുന്നതാണ് പ്രതികളുടെ രീതി.
കൊട്ടാരക്കര പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ ശശിയും പ്രവീണും ബൈക്ക് മോഷണം അടക്കം നിരവധി കവർച്ചാ കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഏകദേശം 14 ഓളം കേസുകളിൽ ഇരുവരും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഎം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ബൃന്ദ കാരാട്ട് അടക്കം മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഏകാധിപത്യം അനുവദിക്കില്ലെന്ന് നേതാക്കൾ മുദ്രാവാക്യം മുഴക്കി.
പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ചാണ് പോലീസ് നീക്കിയത്. മുഴുവൻ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
Kerala
കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ രണ്ടു പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും. അലീന, മഞ്ജിമ എന്നീ പ്രതികളുടെ കസ്റ്റഡിയാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
കേസിലെ പ്രധാന പ്രതികളായ ബിലാല്‍, സിന്ധു എന്നിവരെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അലീനയും മഞ്ജിമയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചാണ് യുവതികളെ വിദേശത്തേക്ക് എത്തിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ക്ക് പുറമെ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് പങ്കുണ്ടോ എന്നും മറ്റ് ഇടനിലക്കാരുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേസില്‍ ഇതുവരെ നാലു പ്രതികളാണ് അറസ്റ്റിലായത്. വിദേശത്തുള്ള രണ്ടു പ്രതികളെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മേയ് 21നാണ് കേസിലെ മുഖ്യ സൂത്രധാരനായ മാവേലിക്കര സ്വദേശി ബിലാല്‍ അറസ്റ്റിലായത്.
മുഖ്യപ്രതി സിന്ധുവിനെ ജൂണ്‍ നാലുവരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വിസിറ്റിംഗ് വിസയിലാണ് പ്രതികള്‍ ഇരകളെ ദുബായില്‍ എത്തിച്ചിരുന്നത്. യുവതികളുടെ ചിത്രങ്ങള്‍ കാണിച്ച് ഡീല്‍ ഉറപ്പിച്ച ശേഷം മയക്കുമരുന്ന് നല്കി ലൈംഗികചൂഷണത്തിന് തള്ളിവിടും.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്യും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോള്‍ 25,000 രൂപയാണ് സംഘത്തിന് ലഭിച്ചിരുന്നത്. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് നിന്ന് രാസലഹരിയുമായി യുവാവ് പിടിയിൽ. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില് ടി.കെ.ഹൗസില്‍ സാജിദ് ജമാല്‍ അഹമ്മദ് (27) ആണ് പിടിയിലായത്.
ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ സമാന കുറ്റത്തിന് പിടിയിലാകുന്നത്. വിൽപനയ്ക്കായി എത്തിച്ച 37.170 ഗ്രാം എംഡിഎംഎയും ഇത് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 4,630 രൂപയും പോലീസ് കണ്ടെടുത്തു.
സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്‍മെട്രീസ് എന്ന ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്വീലര്, ജര്മന്ഷെപ്പേര്ഡ് തുടങ്ങിയ നായകളെ പ്രതി വളർത്തിയിരുന്നതായി പോലീസ് പറയുന്നു.
സാജിദ് സ്ഥിരം മയക്കുമരുന്ന് വില്പനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ബംഗളൂരുവിൽ മൊത്തവില്‍പ്പനക്കാരില്‍ നിന്നും എംഡിഎംഎ വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.
Kerala
കൊല്ലം: കരമടച്ച രസീത് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കൊല്ലത്ത് നടന്ന സംഭവത്തിൽ നെടുമ്പന കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്.
കുത്തേറ്റ ഇയാളുടെ ഭാര്യ രമ (47) ചികിത്സയിലാണ്. കണ്ണനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജാമ്യത്തിനായി കരമടച്ച രസീത് വേണമെന്ന് സതീശൻ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന രമയെ ഇതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
എന്നാൽ ജാമ്യം നിൽക്കാനോ രേഖകൾ കൈമാറാനോ രമ തയാറായില്ല. തുടർന്ന് ഇയാൾ കത്തികൊണ്ട് രമയെ ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഭർത്താവിനെ മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചുകൊന്ന യുവതി പിടിയിൽ. മജ്ഹോല സ്വദേശിയായ പവൻ താക്കൂർ (30) കൊല്ലപ്പെട്ടത്. സംഭവത്തിൽ പവന്റെ ഭാര്യ ആഞ്ചൽ, ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത്, ആഞ്ചലിന്റെ സഹോദരി ശിഖ, ശിഖയുടെ കാമുകൻ അജയ് എന്നിവരാണ് പിടിയിലായത്.
ആഞ്ചലും അങ്കിതും തമ്മിലുള്ള ബന്ധം പവൻ അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് പവനെ കൊലപ്പെടുത്താൻ ആഞ്ചലും അങ്കിതും കൂടി തീരുമാനിക്കുകയായിരുന്നു. ഇതിനായി ശിഖയെ ആഞ്ചൽ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശിഖയും അജയും കൂടി വീട്ടിൽ വന്ന ശേഷം പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പവനെ കെട്ടിയിടുകയും മർദിക്കുകയും ചെയ്തു. പിന്നീട് മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചു. അവശനിലയിലായ പവനെ ബലമായി വിഷം കഴിപ്പിക്കുകയും ചെയ്തു.
പിന്നീടാണ് ആത്മഹത്യാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം ഗോവണിപ്പടിയിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു. പവൻ വിഷം കഴിച്ച് ഗോവണിയിൽനിന്ന് വീണതാണെന്നാണ് പ്രതികൾ ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാൽ പവന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ വെൺമണി സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്നാട് സ്വദേശികൾ പിടിയിലായി. സെന്തിൽ, മണികണ്ഠൻ, തമിഴരശൻ, സെൽവൻ എന്നിവരെയാണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
വെൺമണി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥയെ 2024 ഏപ്രിലിൽ മുംബൈയിലെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.
സൈബർ തട്ടിപ്പുകേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊല്ലം: അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ പിടിയിൽ. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അഞ്ചൽ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്ക് ആണ് പ്രതികൾ കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്ക് കത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾക്ക് വ്യക്തത കിട്ടാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
യുവതി ഗൂഗിൾ പേ വഴി ഓട്ടോഡ്രൈവർക്ക് പണം നൽകിയിരുന്നു. ഇതാണ് പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെമ്പായം പുത്തൻവിള സ്വദേശി ശരത്(37) ആണ് ആക്രമണത്തിനിരയായത്.
മലയിൻകീഴ് അരുവിപ്പാറ തെക്കെവിള വീട്ടിൽ സുജിത്ത് (32), മലയിൻകീഴ് വിറകുവെട്ടിക്കോണം ആതിര നിലയത്തിൽ അഭിലാഷ് (39), അഭിലാഷിനൊപ്പം താമസിക്കുന്ന കായംകുളം വളിക്കുന്നം കടുവിനാൽ സുഭാഷ് ഭവനിൽ സരിത (37) എന്നിവരാണ് പിടിയിലായത്.
2021ൽ നടന്ന കരമന വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും. ശരത്തും പ്രതികളും തമ്മിൽ മുൻ പരിചയമുണ്ട്. അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ ജയിലിലാകാൻ കാരണം ഇയാളാണെന്ന് കരുതിയാണ് ആക്രമണമെന്ന് പോലീസ് പറയുന്നു.
മലയിൻകീഴിൽ പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടായിരുന്നു ആക്രമണം. ബോധരഹിതനായ ശരത്ത് മരിച്ചെന്ന് കരുതി ഫ്ലാറ്റിൽ ഉപേക്ഷിച്ച് മൂവരും രക്ഷപ്പെടുകയായിരുന്നു. ബോധം തെളിഞ്ഞപ്പോൾ ഇയാൾ ഫ്ലാറ്റിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി.
മണ്ണന്തല സ്റ്റേഷനിൽ മൊഴി നൽകുന്നതിനിടെ കുഴഞ്ഞുവീണ ശരത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ അറസ്റ്റിലായ സിന്ധുവിന്റെ നിയന്ത്രണത്തില്‍ കൂടുതല്‍ ഏജന്റുമാര്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. മുഖ്യസൂത്രധാരന്‍ മാവേലിക്കര സ്വദേശി ബിലാലി(ശ്രീകുമാര്‍)ല്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഏജന്റുമാര്‍ക്കായി അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാരുടെ വിശദാംശങ്ങള്‍ ബിലാല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിദേശത്ത് ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലി, മോഡലിംഗ് രംഗത്തും ഇതുവഴി സിനിമയിലും സീരിയലിലും അവസരം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബിലാലിന് പുറമേ കേസില്‍ ഇതിനകം അറസ്റ്റിലായ സിന്ധു, പി. മഞ്ജിമ, അലീന എബ്രഹാം എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അലീനയുടെ ലിവിംഗ് പാര്‍ട്ണറായ ഗുണ്ടാ നേതാവ് ഔറംഗസേബിനെ കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ 149.732 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി സ്വദേശി അൻഷാദ്, പുന്നമട സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്.
ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 4.67 ലക്ഷം രൂപയും മഴുവും പിടിച്ചെടുത്തു. അൻഷാദ് നാല് കേസുകളിലെ പ്രതിയാണ്.
ടൂറിസം മേഖല കേന്ദ്രീകരിച്ച് വിൽപ്പനയ്ക്ക് എത്തിച്ചതാണ് എംഡിഎംഎ. ജില്ലയിൽ എക്സൈസിന്റെ വലിയ എംഡിഎംഎ വേട്ടയാണിത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണവും നടന്നുവരുന്നു. ഇതിന്റെ പിന്നിലെ പ്രധാന കണ്ണികളിലേക്ക് എത്തുകയെന്ന ലക്ഷ്യത്തിലാണ് എക്സൈസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
കൊച്ചി: എറണാകുളം ഇരുമ്പത്ത് ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ മഹഫൂജ് എസ്.കെ (21), ഈമാൻ എസ്.കെ (23) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസാണ് ഇരുവരെയും പിടികൂടിയത്. മുർഷിദാബാദ് ജില്ലയിലെ കാസിപാറ സ്വദേശികളാണ് ഇരുവരും. ഇവർ സഹോദരങ്ങളാണെന്നും വിവരമുണ്ട്. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) ടീം ഇരുമ്പനം ചുങ്കത്ത് റോഡിലുള്ള പ്രതികളുടെ വാടക വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്.
പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 6.112 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി ലോക്കൽ പോലീസിന് കൈമാറി.
ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റു ലഹരി മാഫിയകൾക്ക് പങ്കുണ്ടോ എന്നും അറിയാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ ലഹരി വിനിമയം തടയുന്നതിനായി പരിശോധന കർശനമായി തുടരുമെന്ന് പോലീസ് കമ്മീഷ്ണർ അറിയിച്ചു.
Kerala
തൃശൂർ: ചേർപ്പിൽ സ്കൂൾ കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ച കഞ്ചാവും രാസലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ. വധശ്രമം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ആനന്ദപുരം കൂപ്ലിക്കാടൻ ആഷിക്ക് (25), കുട്ടനെല്ലൂർ ആലുക്കൽ ശ്രീജിത്ത് (38) എന്നിവരാണ് അറസ്റ്റിലായത്.
ലഹരിവിൽപ്പനയിലൂടെ ലഭിച്ച 1.30 ലക്ഷം രൂപ ആഷിക്കിൽനിന്ന് കണ്ടെടുത്തു. ആഷിക്കിനെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് കഞ്ചാവുമായി പിടികൂടിയത്. ചൊവ്വൂരിൽനിന്ന് രാസലഹരിയുമായാണ് ശ്രീജിത്തിനെ പിടികൂടിയത്. പ്രതികളുടെ പേരിൽ ബാലനീതിനിയമത്തിലെ ജാമ്യമില്ലാവകുപ്പുകൂടി ചേർത്ത് കേസെടുത്തു.
വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലും മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനമോടിച്ച് ഒരാൾക്കു ഗുരുതരപരിക്കേറ്റ കേസിലും പ്രതിയാണ് ശ്രീജിത്ത്.
Kerala
ആലപ്പുഴ: കിടപ്പുരോഗിയായ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാർക്കുനേരെ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന പട്ടണക്കാട് ഹൈസ്കൂൾ ബ്രാഞ്ച് സെക്രട്ടറിയായ പ്രസന്നകുമാർ എന്ന പ്രസാദ് (52) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. വനിത-ശിശുക്ഷേമ വകുപ്പിലെ ജില്ലാ വനിതാ സംരക്ഷണ ഓഫീസർമാരായ മായ എസ്.പണിക്കർ,കൗൺസിലർ അഞ്ജന, ഡ്രൈവർ ലോറൻസ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. കിടപ്പുരോഗിയായ അമ്മ സതിയെ സംരക്ഷിക്കുന്നില്ലെന്ന് കാട്ടി പ്രസന്നകുമാറിന്റെ മൂത്ത സഹോദരി അമ്പിളി പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് ഇവരെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് ഇയാൾ മർദിച്ചത്.
സംഭവമുണ്ടായതിന് പിന്നാലെ പോലീസ് ഇവിടെയെത്തിയെങ്കിലും അമ്മയെ കട്ടിലിൽ നിന്നും എടുത്തുയർത്തി ഇയാൾ ഭീഷണിമുഴക്കി. ഇതോടെ പോലീസ് മടങ്ങുകയായിരുന്നു. പിന്നാലെ ഇയാൾ വീട്ടിൽനിന്നും മുങ്ങി.
മന്ത്രി ബിന്ദു കൃഷ്ണ പ്രതിയെ പിടികൂടണമെന്ന് നിർദേശം നൽകിയിരുന്നു. ഞായറാഴ്ച പുലർച്ചെ കായംകുളം കൃഷ്ണപുരത്ത് നടത്തിയ പരിശോധനയിൽ പട്ടണക്കാട് സ്റ്റേഷൻ ഓഫീസർ പി.എസ്.ജയന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രസന്നകുമാറിനെ ചേർത്തല ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പിൽ വീട്ടിൽ കുമാർദാസ് (40) ആണ് പിടിയിലായത്. ഫോർട്ട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
മേയ് 21ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ആയിരുന്നു പ്രതിയുടെ ആക്രമണം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വിറകുകൊള്ളി ഉപയോഗിച്ച് മാരകമായി മർദിക്കുകയും ചെയ്തതായാണ് പരാതി.
പിടിയിലായ കുമാർദാസ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുമാർദാസ് വിവിധ സ്റ്റേഷനുകളിലായി ഏഴ് വധശ്രമക്കേസുകളിൽ പ്രതിയാണ്.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിൽ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരാണ് അറസ്റ്റിലായത്.
അമ്പലപ്പുഴ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ സ്വദേശികളായ ബിജു, ബന്ധു ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ ബിവറേജസിൽ വച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചു. തുടർന്ന് പിന്നാലെയെത്തിയ പ്രതികൾ ബിജുവിനെയും ശരത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിൽ വണ്ടാനത്ത് വച്ച് ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു.