പി. രാജീവ്.
കൊച്ചി: മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ആകരുതെന്നും ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും കാണിക്കണമെന്നും പി.രാജീവ് പറഞ്ഞു.
അതേസമയം വിവാദം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രിയെ പ്രതിരോധിച്ചും പ്രഖ്യാപനത്തിൽ വ്യക്തത വരുത്തിയും സംസ്ഥാന സർക്കാർ വിശദീകരണക്കുറിപ്പ് ഇറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതികളാണ് ഇപ്പോൾ മുഖ്യമന്ത്രി സ്വന്തം പേരിൽ അവതരിപ്പിക്കുന്നതെന്ന് പി. രാജീവ് ആരോപിച്ചു. ടാറ്റ സബ്സിഡിയറിയായ ആർട്ട്സൺസിന്റെ നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്.
2025-ലെ ഇൻവെസ്റ്റ് കേരളയിൽ ഈ പദ്ധതി വ്യക്തമായി അവതരിപ്പിച്ചിരുന്നതായും രാജീവ് ചൂണ്ടിക്കാട്ടി. അതിനെയാണ് ഇപ്പോൾ മിഷൻ സമുദ്രയിലെ പുതിയ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ടാറ്റ പരസ്യമായി തള്ളിയത് അതീവ ഗൗരവതരമാണെന്നും ചരിത്രത്തിൽ ആദ്യമായാണ് ടാറ്റ ഇത്തരമൊരു പരാമർശം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മിഷൻ സമുദ്രയുടെ ഭാഗമായുള്ള ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. മിഷൻ സമുദ്രയുടെ ഭാഗമായി സംസ്ഥാനത്ത് വരാൻ പോകുന്ന ആകെ നിക്ഷേപ സാധ്യതകളെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നാണ് സർക്കാരിന്റെ വിശദീകരണം.
Tags : PRajeeve Criticize V.D. Satheesan Tatainvestment BreakingNews