തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണത്തിനായി ടാറ്റാ ഗ്രൂപ്പുമായി 10,000 കോടി രൂപയുടെ കരാർ ഉറപ്പിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയിലൂടെ വരും വർഷങ്ങളിൽ സംസ്ഥാനം ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയാണ് ഈ തുകയെന്നും അല്ലാതെ ടാറ്റയുമായി മാത്രമുള്ള ഒറ്റ കരാറല്ലെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
കേരളത്തിൽ കപ്പൽ നിർമാണത്തിനായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ തിരുത്ത്. മിഷന് സമുദ്രയുടെ ഭാഗമായി പ്രമുഖ കപ്പല്‍ നിര്‍മാണ-സമുദ്ര വ്യവസായ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചതെന്നാണ് സർക്കാരിന്റെ വാദം.
വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് ഈ തുകയിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല ഇതിനർത്ഥമെന്നും സർക്കാർ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച കപ്പൽ നിർമാണ പദ്ധതിയെപ്പറ്റി യാതൊരറിവുമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ടാറ്റാ ഗ്രൂപ്പ് രംഗത്തുവന്നത്. കേരളത്തിലെന്നല്ല, രാജ്യത്ത് ഒരിടത്തും കപ്പൽ നിർമാണ ശാലയ്ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. 10,000 കോടിയുടെ നിക്ഷേപം നടത്താൻ തങ്ങൾ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.