ഗാരി സോബേഴ്സ്
ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്.
1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞു. മൈതാനത്ത് വിസ്മയങ്ങൾ തീർത്ത ഈ ഇടംകൈയ്യൻ ബാറ്റർ ടെസ്റ്റിൽ 26 സെഞ്ചുറികളോടെ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
1958-ൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. പിന്നീട് മറ്റൊരു വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ഈ റിക്കാർഡ് തകർത്തത്.
ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ അഗ്രഗണ്യനായിരുന്ന സോബേഴ്സ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ ചരിത്രത്തിലെ ആദ്യ താരമെന്ന റിക്കർഡിനും ഉടമയാണ്.
ക്രിക്കറ്റിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് 1975-ൽ ബ്രിട്ടനിലെ രാജ്ഞി അദ്ദേഹത്തിന് സർ പദവി നൽകി ആദരിച്ചിരുന്നു. സോബേഴ്സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അനുശോചിച്ചു.
Tags : Die GarrySobers CricketLegend WestIndies