National
മുംബൈ: മഹാരാഷ്ട്രയിലെ ചുനാഭട്ടിയിൽ 17 നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് കാൽനടയാത്രക്കാരൻ മരിച്ചു. അബ്ദുൾ വഹാബ് (55) എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുള്ള കൈവരിയുടെ പ്ലാസ്റ്ററിംഗിന്റെ വലിയൊരു ഭാഗം പെട്ടെന്ന് താഴെയ്ക്ക് പതിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന അബ്ദുൾ വഹാബിന്റെ തലയിലേക്കാണ് കോൺക്രീറ്റ് കഷ്ണം വീണത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപവാസികൾ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിടത്തിൽ തൂങ്ങിക്കിടന്നിരുന്ന ബാക്കി കോൺക്രീറ്റ് ഭാഗങ്ങൾ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. കെട്ടിടത്തിന്റെ പഴക്കവും അറ്റകുറ്റപ്പണികളിലെ വീഴ്ചയും അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
Kerala
വർക്കല: കണ്ണംബ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കണ്ണംബ കല്ലാഴിവിളി വീട്ടിൽ പ്രമീള (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മകനോടൊപ്പം സഞ്ചരിക്കുന്നതിടെയാണ് അപകടം സംഭവിക്കുന്നത്.
ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലാവുകയും പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
National
മുംബൈ: ടെലിവിഷൻ നടി സഞ്ചിത ഉഗാലെ(22)യുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, മരണത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ താരം ജീവനൊടുക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിരുന്നതായി സുഹൃത്ത് ഗീതാഞ്ജലി.
അന്വേഷണത്തെ സഹായിക്കുന്നതിനായി സഞ്ചിതയുമായുള്ള വ്യക്തിപരമായ സന്ദേശങ്ങൾ കൈമാറാൻ താൻ തയാറാണെന്നും ഗീതാഞ്ജലി അറിയിച്ചു. എന്നാൽ, ഈ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലെ വെറും ഉള്ളടക്കങ്ങളായി മാറിപ്പോകരുതെന്നും അവർ ആവശ്യപ്പെട്ടു.
നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ വെളിപ്പെടുത്തലുകൾ നിർണായകമാകുമെന്നാണ് കരുതുന്നത്.
"ഒരാൾ താൻ ആത്മഹത്യ ചെയ്യുമെന്ന് പലതവണ പറയുന്നുണ്ടെങ്കിൽ, ആ മരണം ഒരിക്കലും അപ്രതീക്ഷിതമല്ല. മരിക്കണമെന്നും ജീവിക്കാൻ താല്പര്യമില്ലെന്നും കഴിഞ്ഞ ആറ് മാസമായി അവൾ നിരന്തരം പറയുമായിരുന്നു.' ഗീതാഞ്ജലി ടെല്ലി ടോക്ക് ഇന്ത്യയോട് വെളിപ്പെടുത്തി.
"വർഷത്തിന്റെ തുടക്കം മുതൽ തന്നെ സഞ്ചിത കടുത്ത വിഷാദരോഗവുമായി പോരാടുകയായിരുന്നു. ജനുവരി മുതലാണ് ഇത് തുടങ്ങിയത്. അവൾ കടുത്ത വിഷാദത്തിലായിരുന്നു. ചില സമയങ്ങളിൽ സഞ്ചിത ദിവസങ്ങളോളം ഉറങ്ങാതെ ഇരിക്കുമായിരുന്നു. തുടർച്ചയായി അഞ്ച് ദിവസത്തോളം ഉറങ്ങാതെ അവൾ കഴിഞ്ഞിട്ടുണ്ട്.' ഗീതാഞ്ജലി കൂട്ടിച്ചേർത്തു.
യഥാർഥത്തിൽ എന്താണ് ഇതിന് കാരണമായതെന്ന് വ്യക്തമല്ല, സഞ്ചിത ഏതെങ്കിലും തരത്തിലുള്ള ആഘാതത്തിലൂടെയോ മാനസിക വിഷമതകളിലൂടെയോ കടന്നുപോകുന്നതായി തനിക്ക് തോന്നിയിരുന്നു. "കുമകും ഭാഗ്യ' പരമ്പരയിൽ പ്രധാന വേഷം ലഭിച്ചിരുന്നിട്ടും, ജോലിയിലുള്ള താല്പര്യം സഞ്ചിതയ്ക്ക് നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളും പ്രകടമായിരുന്നു.
ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ സഞ്ചിതയ്ക്ക് തന്റെ ജോലിയിൽ വൈകാരികമായ ഒരു അടുപ്പവും തോന്നുന്നില്ലെന്ന് പറഞ്ഞിരുന്നു. ലഭിച്ച വലിയ അവസരത്തെക്കുറിച്ച് ഓർമിപ്പിച്ച് സഞ്ചിതയെ പ്രോത്സാഹിപ്പിക്കാൻ താൻ ശ്രമിച്ചപ്പോൾ, "ഇല്ല, എനിക്ക് ഒന്നിനെക്കുറിച്ചും നല്ലൊരു തോന്നലില്ല. ഇതൊക്കെ എന്ത് ജീവിതമാണ്? എനിക്കിത് വലിയൊരു പീഡനമായി തോന്നുന്നു'. എന്ന് സഞ്ചിത പറഞ്ഞതായി ഗീതാജ്ഞലി ഓർത്തെടുത്തു.
നിർമാണ കമ്പനിയുമായി സഞ്ചിതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഗീതാഞ്ജലി തള്ളിപ്പറഞ്ഞു. സഞ്ചിതയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും അവളെ സഹായിക്കാനുമായി നിർമാണ കമ്പനിയിലുള്ളവർ നിരവധി ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയിരുന്നതായും ഗീതാഞ്ജലി വ്യക്തമാക്കി.
സഞ്ചിതയ്ക്ക് വിഷാദരോഗം ഉണ്ടായിരുന്നു എന്ന നടിയുടെ പിതാവിന്റെ പ്രസ്താവനയെ ശരിവയ്ക്കുന്നതാണ് സുഹൃത്ത് ഗീതാഞ്ജലിയുടെ ഈ വെളിപ്പെടുത്തലുകൾ.
Kerala
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കൊയിലാണ്ടി സ്വദേശിനിയായ യുവതിയുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ആശുപത്രി അധികൃതർ കൃത്യസമയത്ത് ചികിത്സ നൽകാൻ തയാറാകാത്തതാണ് ശിശുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. വരുന്ന 24നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ അധികൃതർ വിസമ്മതിച്ചതായാണ് ബന്ധുക്കളുടെ പരാതി. കൃത്യമായ സമയത്ത് പരിചരണവും ചികിത്സയും ലഭിക്കാതിരുന്നതാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
International
ദുബായി: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ഭട്കൽ സ്വദേശിയും കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയുമായ മുഹമ്മദ് സഫ്വാൻ ഷാനു (38) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. മകനെ അവസാനമായി കാണുന്നതിനായി മാതാപിതാക്കള്‍ ദുബായിൽ എത്തിയിരുന്നു. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് മുഹൈസിന ഖബർസ്ഥാനിൽ സംസ്കരിച്ചു.
സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് സഫ്വാന്റെ പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരവും ദുബായ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ പോയി മീനും മറ്റ് സാധനങ്ങളും വാങ്ങി സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സഫ്വാൻ പിറ്റേന്ന് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ബാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുഎഇയിലെ പല പ്രാദേശിക ടൂർണമെന്റുകളിലും ടീമുകളെ നയിക്കുകയും മാൻ ഓഫ് ദി മാച്ച്, മികച്ച ടൂർണമെന്റ് അവാർഡുകൾ എന്നിവ സഫ്വാൻ നേടുകയും ചെയ്തിട്ടുണ്ട്. എട്ട് വർഷത്തോളം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷം സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു അദ്ദേഹം.
National
മുംബൈ: ഹിന്ദി ടെലിവിഷന്‍ നടി സഞ്ചിത ഉഗാലെ(22) മരിച്ച നിയിലയില്. മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയായ നടിയാണ് സഞ്ചിത. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച നളസൊപാറ ഈസ്റ്റിലെ ആച്ചോള് ഗ്രാമത്തിലെ സായ് സന്തോഷി ബില്‍ഡിംഗിലെ വസതിയില്‍ സാരി ഇപയോഗിച്ച് തൂങ്ങിയ നിലയിലാണ് താരത്തിനെ കണ്ടെത്തിയത്.
കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വസായ്-വിരാര്‍ മുനിസിപ്പല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോർട്ടിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
പിതാവ് മഛീന്ദ്ര ഉഗലെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (ബിഎന്‍എസ്എസ്) സെക്ഷന്‍ 194 പ്രകാരം അച്ചോലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
National
ഭോപ്പാൽ: മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചതിനെ തുടർന്ന് രക്താർബുദ ബാധിതനായ മൂന്നു വയസുകാരൻ മരിച്ചു. ഭോപ്പാൽ എയിംസിലാണ് സംഭവം. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നുള്ള സാർഥക് യാദവ് എന്ന കുട്ടിയാണ് മരിച്ചത്.
സംഭവത്തിൽ രണ്ട് നഴ്സുമാർക്കെതിരെ പോലീസ് കേസെടുത്തു. ഗുരുതരമായ ചികിൽസാ പിഴവ് നടന്ന് മാസങ്ങൾക്ക് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ആശുപത്രി അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് നഴ്സുമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അനാസ്ഥയും പുറത്തുവന്നത്.
ബയോപ്സി സാമ്പിളുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരവുമായ ഫോർമാലിൻ എന്ന രാസവസ്തുവാണ് കുട്ടിക്ക് മാറി കുത്തിവച്ചത്. സിറിഞ്ചിൽ ഇരിക്കുന്നത് നിർദേശിച്ച മരുന്നല്ലെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അത് വകവയ്ക്കാതെ ഡ്യൂട്ടി നഴ്സ് കുത്തിവെപ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ബാഗ്സെവാനിയ പോലീസ്, നഴ്സുമാരായ മധുബാല ശർമ, അനുക ഗുജറാത്തി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ മധുബാല ശർമയാണ് കുത്തിവെപ്പ് എടുത്തത്.
വാർഡിൽ രാസവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് അനുക ഗുജറാത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് എയിംസ് മാനേജ്മെന്റ് ഇരുവരേയും ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
രക്താർബുദം ബാധിച്ച് നില ഗുരുതരമായതിനെ തുടർന്ന് 2025 ഡിസംബർ 15നാണ് കുട്ടിയെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് ചികിൽസയ്ക്കിടെ നഴ്സുമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അനാസ്ഥയും കുട്ടിയുടെ മരണത്തിന് കാരണമായത്.
District News
ചങ്ങരംകുളം: മുസ്ലിംലീഗ് നേതാവും ചങ്ങരംകുളം സ്വദേശിയുമായ ചള്ളയിൽ യൂസഫ് എന്ന സി.എം. യൂസഫ് (60) അന്തരിച്ചു. തിരുവന്തപുരത്തെ വസതിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ താമസക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എം.കെ. മുനീർ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.
പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പള്ളിക്കര മഹല്ല് ജനറൽ സെക്രട്ടറി, ചങ്ങരംകുളം ടൗണ്‍ മസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എംഎസ്എഫ് സംസ്ഥാന മുൻ സെക്രട്ടറി, കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ, ജില്ലാ യൂത്ത് ലീഗ് മുൻ വൈസ് പ്രസിഡന്റ്, എസ്എം ട്രസ്റ്റ് വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം ഇന്ന് ചങ്ങരംകുളം പള്ളിക്കുന്ന് വസതിയിൽ എത്തിച്ച് പള്ളിക്കര ജുമാമസ്ജിദിൽ കബറടക്കം നടത്തും. ഭാര്യ: സഫിയ. മക്കൾ: യാസിഫ് യൂസഫ്, ഫസിയ. മരുമക്കൾ: ഷബീർ, ഫാത്തിമ.പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ഫാത്തിമ.
National
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ, 14 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. ജാംനഗർ സ്വദേശിനിയായ ആനന്ദി മോദിയാണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണെന്ന് സംശയിക്കുന്നു.
രാജ്കോട്ടിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു ആനന്ദി. ഞായറാഴ്ച വൈകുന്നേരം കുടുംബാംഗങ്ങൾ ഒരുമിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടൽ പരിസരത്ത് മറ്റ് കുട്ടികളോടൊപ്പം കുട്ടി കളിക്കാൻ പോയി. കൂട്ടുകാർക്കൊപ്പം ഓടികളിക്കുന്നതിനിടെ പെട്ടെന്ന് ആനന്ദി കുഴഞ്ഞുവിഴുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാർ ടി.ബി. മുഹമ്മദ് സലിമിനെ (54) ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി കുസാറ്റ് ക്യാമ്പസിന് സമീപമുള്ള അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലാണ് ദാരുണമായ സംഭവം നടന്നത്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഷിനു സലിം. മക്കള്‍: ഹനീന, ഹാനിയ, സന.
Kerala
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാതലവനുമായ ഭായ് നസീർ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഇയാൾ രോഗബാധിതനായിരുന്ന കാലയളവിൽ അനുയായികൾ നസീറിന്റെ പേര് പറഞ്ഞ് കൊച്ചിയിൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
International
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 605 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ ഏഴ് കുട്ടികളാണ് മരിച്ചത്. മാർച്ച് പകുതിയോടെ 74,572-ലധികം സംശയാസ്പദമായ കേസുകളും 9,191 ലബോറട്ടറി സ്ഥിരീകരിച്ച അണുബാധകളും റിപ്പോർട്ട് ചെയ്തിരുന്നു.
60,000-ത്തിലധികം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 55,000-ത്തിലധികം പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. പ്രതിരോധ കുത്തിവയ്പ്പുകൾ തുടരുന്നുണ്ടെങ്കിലും നിരവധി കുട്ടികൾ ഇപ്പോഴും വാക്സിനേഷൻ എടുത്തില്ലെന്ന് അധികൃതർ പറയുന്നു. ഇത് രാജ്യത്തുടനീളം അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
Kerala
തിരുവനന്തപുരം: അമ്മയുമായി പോകുന്നതിനിടെ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ (26) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെ തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. അമ്മയെ സ്കൂട്ടറിന്റെ പിന്നിലിരുത്തി തുമ്പ സ്റ്റേഷൻകടവ് നെഹ്റു ജംഗ്ഷനിൽ നിന്നു വരികയായിരുന്നു അതുൽ. ഈ സമയം ഒരു തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.
നായയുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ അതുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അതുലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജിഷയുടെ ആരോഗ്യനില തൃപ്തികരമാണ്.
തുമ്പ വി.എസ്.എസ്.സി.യിൽ റിസർച്ച് വിദ്യാർഥിയാണ് അതുൽ. ഗവേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് താമസിച്ചുവരികയായിരുന്നു.
National
ന്യുഡൽഹി: ഡൽഹി മാളവ്യനഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. മാക്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാധേ ശ്യാം അഗർവാൾ എന്നയാളെ സന്ദർശിക്കാൻ ഡൽഹിയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
രാധേയുടെ മകൻ ഗുഡ്ഗാവ് സ്വദേശി വിവേക് അഗർവാൾ (47) പിതാവിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാധേയുടെ ഭാര്യ പ്രേമലത (70), വിവേക് അകർവാൾ, ഭാര്യ തർജാനി (42), മക്കളായ ജീവിസ്ക (20), വാരിയ (16) പ്രേമലതയുടെ സഹോദരൻ അശോക് ഗോയൽ (56), പ്രേമലതയുടെ സഹോദരി കമല (56), ബന്ധുവായ ജിംരി എന്നിവരുമാണ് മരിച്ചത്.
തീപിടിത്തം ഉണ്ടായ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും മണിക്കൂറുകളോളം ആശുപത്രി പരിസരങ്ങളിൽ ഉറ്റവർക്കായി കാത്തിരുന്നെങ്കിലും വൈകുന്നേരത്തോടെ എട്ട് പേരും മരണത്തിന് കീഴടുങ്ങുകയായിരുന്നു.
രാധേ ശ്യാം അഗർവാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ മരണവാർത്ത അദ്ദേഹത്തെ അറിയിച്ചിട്ടില്ല.
National
പാട്ന: ബിഹാറിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മുസഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പതിനഞ്ചിലധികം പേർക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റുന്നതു തുടരുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഗ്യാസ് സിലിണ്ടർ നിറയ്ക്കാൻ നിന്നവർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. അയ്യൂബ് (35) എന്ന യുവാവാണ് മരിച്ചത്. ശേഖർ എന്നാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു ഗ്യാസ് ഏജൻസി ഗോഡൗണിന് പുറത്തുള്ള ക്യൂവിലേക്കാണ് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുകയറിയത്. തിങ്കളാഴ്ച ഇൻഡെയ്ൻ ഗ്യാസ് ഏജൻസി അടച്ചിട്ടതിനുശേഷം നിരവധി ഉപഭോക്താക്കൾ ഇവിടെ തടിച്ചുകൂടി. അമിതവേഗത്തിൽ വന്ന ഒരു കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഈ ക്യൂവിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ശേഖർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നയുടനെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അയൂബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
International
ഷാർജ: യുഎഇയിലെ ഷാർജയിൽ രണ്ട് വയസുകാരനെ അയൽവാസികളായ രണ്ട് പെൺകുട്ടികൾ ചേർന്ന് മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി. യുഎഇയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാനി സ്വദേശി സജ്ജാദ് ഹുസൈന്റെ മകൻ അർഷ്മാനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പത്ത് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് സംഭവം.
സംഭവം നടക്കുന്ന ദിവസം പ്രതികളായ പെൺകുട്ടികൾ കുഞ്ഞുമായി ഫ്ലാറ്റിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രം ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി. പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാൾ പടിക്കെട്ടിന്റെ വാതിൽ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിച്ചു. കുഞ്ഞ് അങ്ങോട്ട് ചെന്നയുടൻ രണ്ടാമത്തെ പെൺകുട്ടി വാതിൽ പെട്ടെന്ന് അടച്ചു.
തുടർന്ന് പടിക്കെട്ടിനോട് ചേർന്നുള്ള ജനലിന്റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റർ താഴ്ചയുള്ള നിലത്തേക്ക് കുഞ്ഞിനെ ഇവർ എടുത്തെറിയുകയായിരുന്നു. കുഞ്ഞിനെ താഴേക്ക് ഇട്ട ശേഷം ഒരു പെൺകുട്ടി ഭയന്നോടിപ്പോവുകയും മറ്റേയാൾ ശാന്തമായി അവിടെ നിന്നു നടന്നുനീങ്ങുകയും ചെയ്തു.
കുഞ്ഞിന്റെ അമ്മയുടെ നിലവിളി ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ തന്നെ ഓടിയെത്തി പോലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഷാർജ പോലീസും സിഐഡിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി. പ്രതികളായ പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
Kerala
മൂവാറ്റുപുഴ: യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ ഫിജി ജോർജ് - ഫേബ ദന്പതികളുടെ മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) യാണ് പരിക്കേറ്റ വധു. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ.
ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ എട്ടിന്) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്ലാന്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷമുള്ള ഹെലികോപ്റ്റർ യാത്രയാണ് അപകടത്തിൽ കലാശിച്ചത്.
അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
Kerala
നെന്മാറ/അരൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 വയസുകാരായ രണ്ട് പെൺകുട്ടികൾ മരിച്ചു.
നെന്മാറ ചക്കാത്തറയിൽ രാമൻ-അംബിക ദമ്പതിമാരുടെ മകൾ രാജേശ്വരി, അരൂർ പഞ്ചായത്തിൽ 21-ാം വാർഡിൽ ചീതുപറമ്പിൽ ലെനിൻ-രാജി ദമ്പതികളുടെ മകൾ നിയമോൾ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞമാസം 14ന് ഉച്ചയോടെ വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കേയാണ് രാജേശ്വരിക്ക് മൂർഖന്റെ കടിയേറ്റതെന്നാണു വിവരം. രണ്ടാഴ്ചയിലേറെയായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. നെന്മാറ പഴയഗ്രാമം എൽഎൻഎസ് യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: കൃഷ്ണപ്രസാദ്.
കഴിഞ്ഞ ഏഴിന് സമീപത്തുള്ള സ്ഥാപനത്തിൽ കൂട്ടുകാരുമൊത്ത് ഡാൻസ് പഠിക്കാൻ പോകവേയാണ് നിയമോൾക്ക് പാമ്പുകടിയേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു.
അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്കാരം നടത്തി. സഹോദരൻ: നവീൻ ലെനിൻ.
National
ചെന്നൈ: തമിഴ്നാട്ടിലെ ആവിഡിക്ക് സമീപം അമിതവേഗത്തിൽ വന്ന കാറിടിച്ച് അഞ്ച് വയസുകാരി മരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. തുരുവള്ളൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരായ ശാന്തകുമാറിന്റെയും രമ്യയുടെയും മകൾ ധന്യ സാറയാണ് മരിച്ചത്. കാർ ഡ്രൈവർ വിക്രമനെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്.
തിരുനിൻവൂരിൽ നിന്നും തിരുവള്ളൂരിലേക്ക് ബൈക്കിൽ വരികയായിരുന്നു രമ്യയും മകളും സഹപ്രവർത്തകനായ ഗുണശേഖരനും. ഇവർ സഞ്ചരിച്ച വാഹനം ആയത്തൂരിൽ എത്തിയപ്പോൾ ധന്യക്ക് സുഖമില്ലാതായി. ഇതേ തുടർന്ന് ഗുണശേഖരൻ ബൈക്ക് നിർത്തുകയും ഛർദ്ദിക്കാൻ തുടങ്ങിയ ധന്യയുമായി രമ്യ അല്പം മുന്നോട്ട് മാറി നിൽക്കുകയായിരുന്നു. തുടർന്ന് വെള്ളക്കുപ്പി എടുക്കാനായി രമ്യ വാഹനത്തിനടുത്തേക്ക് മടങ്ങിവന്ന സമയത്താണ് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഗുണശേഖരനെയും കുട്ടിയെയും ഇടിച്ചുതെറിപ്പിച്ചത്.
ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുണശേഖരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: ശക്തമായ കാറ്റലും കനത്ത മഴയിലും ബംഗളൂരുവിൽ സ്വകാര്യ ക്ലബ്ബിന്റെ മതിൽ തകർന്നു വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഗംഗോണ്ടനഹള്ളി സ്വദേശി ശിവബൊരയ്യയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ഹംപിനഗറിലെ വിജയനഗർ ക്ലബ്ബിന് സമീപം റോഡരികിൽ ഓട്ടോ പാർക്ക് ചെയ്ത് ഇരിക്കുകയായിരുന്നു ഇദ്ദേഹം. കനത്ത മഴക്കിടെ ക്ലബ്ബിന്റെ ഏഴ് അടി ഉയരമുള്ള മതിൽ തകർന്നു വീഴുകയായിരുന്നു.
പാർക്ക് ചെയ്തിരുന്ന ഓട്ടോയ്ക്കു മുകളിലേക്കാണ് മതിൽ പതിച്ചത്. ഇതോടെ ശിവബൊരയ്യ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങി. തകർന്ന വാഹനത്തിനും അവശിഷ്ടങ്ങൾക്കും ഇടയിൽപ്പെട്ട് ഇദ്ദേഹം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അവശിഷ്ടങ്ങൾ മാറ്റിയെങ്കിലും ശിവബൊരയ്യ നേരത്തെ തന്നെ മരണടഞ്ഞിരുന്നു.
ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മതിൽ തകരാൻ ഇടയാക്കിയ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഡാളസിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. വാതകം ചോർച്ചയുണ്ടെന്ന വിവരം അറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തുന്നതിനിടയിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഞ്ചിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു നിർമാണ തൊഴിലാളി സംഘം സമീപത്തെ പൈപ്പ് ലൈനിന് കേടുപാടുകൾ വരുത്തിയതാണ് വാതക ചോർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പ്രദേശത്തെ വാതക വിതരണം പൂർണമായും വിച്ഛേദിച്ചിട്ടുണ്ട്.
തീ നിയന്ത്രണവിധേയമാക്കിയെങ്കിലും തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സമീപത്തെ സ്കൂളിൽ കുടുംബാഗങ്ങളെ കണ്ടെത്താനുള്ള സഹായ കേന്ദ്രം അധികൃതർ തുറന്നിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയെയും കടുത്ത കാറ്റിനെയും തുടർന്ന് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികൾ പാലത്തിനടിയിൽ ഉറങ്ങുകയായിരുന്നു. അതിനാൽ ഇവർക്ക് പെട്ടെന്ന് ഓടി രക്ഷപെടാൻ സാധിച്ചില്ല.
ദുരന്തം പാലത്തിന്റെ നിർമാണ നിലവാരത്തെക്കുറിച്ചും നിർമാണ സ്ഥലത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങളുടെ പോരായ്മകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികായണ്.
National
ലക്നോ: ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. മിലക് ഛാവിയിലെ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴായിരുന്നു നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞത്. പരം സിംഗ് (70), മഹിപാൽ (40), ആര്യവീർ (അഞ്ച്) എന്നിവരാണ് മരിച്ചത്.
അമിതവേഗത്തിലെത്തിയ ട്രക്ക് ആദ്യം സമീപത്തെ മരത്തിലിടിക്കുകയും തുടർന്ന് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് ആളുകൾ കൂടിയിരുന്ന പന്തലിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ക്ഷേത്രത്തിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
മൂന്ന് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഭർത്താവിനെ മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചുകൊന്ന യുവതി പിടിയിൽ. മജ്ഹോല സ്വദേശിയായ പവൻ താക്കൂർ (30) കൊല്ലപ്പെട്ടത്. സംഭവത്തിൽ പവന്റെ ഭാര്യ ആഞ്ചൽ, ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത്, ആഞ്ചലിന്റെ സഹോദരി ശിഖ, ശിഖയുടെ കാമുകൻ അജയ് എന്നിവരാണ് പിടിയിലായത്.
ആഞ്ചലും അങ്കിതും തമ്മിലുള്ള ബന്ധം പവൻ അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് പവനെ കൊലപ്പെടുത്താൻ ആഞ്ചലും അങ്കിതും കൂടി തീരുമാനിക്കുകയായിരുന്നു. ഇതിനായി ശിഖയെ ആഞ്ചൽ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശിഖയും അജയും കൂടി വീട്ടിൽ വന്ന ശേഷം പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പവനെ കെട്ടിയിടുകയും മർദിക്കുകയും ചെയ്തു. പിന്നീട് മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചു. അവശനിലയിലായ പവനെ ബലമായി വിഷം കഴിപ്പിക്കുകയും ചെയ്തു.
പിന്നീടാണ് ആത്മഹത്യാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം ഗോവണിപ്പടിയിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു. പവൻ വിഷം കഴിച്ച് ഗോവണിയിൽനിന്ന് വീണതാണെന്നാണ് പ്രതികൾ ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാൽ പവന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഭുവനേശ്വർ: ഒഡിഷയിലെ കലഹണ്ടി ജില്ലയിൽ നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിനുള്ളിൽ ആറ് പേർ ശ്വാസംമുട്ടി മരിച്ചു. നിർമാണ തൊഴിലാളി നിമായ് പാൽ, മകൻ ആകാശ് പാൽ, മേസ്തിരിമാരായ അദൽ മാഝി, മനോരഞ്ജൻ ഹാതി, ഛന്ദ ജൽ, നിർമാണ തൊഴിലാളി ബിപുൽ ജൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട പങ്കജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സെപ്റ്റിക് ടാങ്കിന്റെ നിർമാണത്തിനിടെ ഒരാൾ അബദ്ധത്തിൽ ടാങ്കിനുള്ളിൽ വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന ആറ് പേരും കൂടി ടാങ്കിനുള്ളിലേക്ക് ഇറങ്ങിയതിനെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ ചരൺ മാഝി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, അന്ത്യകർമങ്ങൾക്കായി ജില്ലാ ഭരണകൂടം 30,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: മദ്യപിച്ചെത്തി വീട്ടുകാരുമായി നിരന്തരം വഴക്കിട്ടിരുന്ന യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. തെലുങ്കാനയിലെ യാക്കൂത്പുരയിലാണ് സംഭവം. ബേക്കറി ജീവനക്കാരനായ ഹബീബ് പാഷ (26) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ മുഹമ്മദ് ഫറൂഖ് പാഷ (24), സുഹൃത്ത് അർഷദ് (26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹബീബ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഹബീബ് വീട്ടിൽ വഴക്കുണ്ടാക്കിയതോടെ കോപാകുലനായ മുഹമ്മദും അർഷദും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും സഹോദരി ഷബാന ബീഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്. 2015 ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024 ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്.
അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു. അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്. എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്.
ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി. ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
International
കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കി മടങ്ങവേ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അരുണ്‍ കുമാര്‍ തിവാരി, സന്ദീപ് ആരെ എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്.
കൊടുമുടി കീഴടക്കി തിരികെ ഇറങ്ങുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. തളര്‍ന്നുവീണ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നേപ്പാളിലെ എക്സ്പെഡിഷന് ഓപറേറ്റേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഋഷി ഭണ്ഡാരി പങ്കുവച്ച വിവരമനുസരിച്ച്, സന്ദീപ് ആരെ ബുധനാഴ്ചയും അരുണ്‍ കുമാര്‍ തിവാരി വ്യാഴാഴ്ച വൈകിട്ടുമാണ് എവറസ്റ്റിന്റെ മുകളിലെത്തിയത്.
എന്നാല്‍ മടങ്ങും വഴിയില്‍ ആരോഗ്യപ്രശ്നങ്ങളും അതിശക്തമായ കാലാവസ്ഥയും തിരിച്ചടിയാവുകയായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ പ്രത്യേക ഷെര്‍പ ഗൈഡുകള്‍ പരിശ്രമിച്ചെങ്കിലും വിഫലമായെന്ന് ഭണ്ഡാരി പ്രതികരിച്ചു. സന്ദീപ് ആരെ വ്യാഴാഴ്ച മരണപ്പെട്ടതായും, തിവാരിയുടെ മരണസമയം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എവറസ്റ്റില്‍ തിരക്ക് വര്‍ധിച്ചതും അപകടസാധ്യത ഉയര്‍ത്തിയതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡെത്ത് സോണ്‍ എന്നറിയപ്പെടുന്ന ഏറ്റവും ഉയരമുള്ള മേഖലയിലെ ഓക്സിജന്‍ കുറവും കടുത്ത തണുപ്പുമാണ് പ്രധാന വെല്ലുവിളി.
ബുധനാഴ്ച, 8,848.86 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കിയ 274 പര്‍വതാരോഹകരില്‍ സന്ദീപ് ആരെ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഒരേ ദിവസം ഏറ്റവും കൂടുതല്‍ പേര് എവറസ്റ്റ് കീഴടക്കുകയെന്ന പുതിയ റെക്കോര്‍ഡായിരുന്നു ഇത്.
National
ലക്നോ: ഉത്തർപ്രദേശിലെ സലാംപൂർ ബുദ്ധവിഹാറിന് സമീപം അമിതവേഗത്തിലെത്തിയ ട്രക്ക് ട്രാക്ടറിന് പിന്നിലിടിച്ച് മൂന്ന് പേർ മരിച്ചു. അലിഗഡ് സ്വദേശികളായ വിഷ്ണു (25), ഋതിക് (16), അസെഹ് സ്വദേശി രാഥമോഹൻ കതേരിയ (18) എന്നിവരാണ് മരിച്ചത്. ഋതികിന്റെ പിതാവ് അർജുനാണ് പരിക്കേറ്റത്.
അർജുൻ, ഋതിക്, വിഷ്ണു എന്നിവർ ട്രാക്ടറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സലാംപൂർ ബുദ്ധവിഹാറിന് സമീപം ട്രാക്ടർ എത്തിയപ്പോൾ അമിതവേഗത്തിലെത്തിയ ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ തലകീഴായി മറിഞ്ഞു. ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന ബൈക്ക് യാത്രികനായ രാഥമോഹനെയും ട്രക്ക് ഇടിക്കുകയായിരുന്നു.
രാഥമോഹൻ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും ഋതികിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അർജുൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർ ഡിവൈഡറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ലോനി സ്വദേശി അങ്കിത് കുമാർ, മീററ്റ് സ്വദേശി ആദേശ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മീററ്റ് സ്വദേശികളായ കുൽദീപ്, അദേശ് പാൽ, ഹിമാൻഷു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗാസിയാബാദിൽ നിന്നും മീററ്റിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ പലതവണ മറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ഫ്ലാറ്റിൽ നിന്നു വീണ് യുവാവ് മരിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ ആദിൽ അഹമ്മദ് ഖാൻ (37) ആണ് മരിച്ചത്.
മാറ്റുകളും കാർപ്പെറ്റുകളും ഉണാക്കാനിടുതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോയപ്പോഴായിരുന്നു അപകടം. ഇതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിന്റെ കൃത്യമായ വിവരം അറിയിന്നതിനായി കെട്ടിടത്തിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ മുളുണ്ടിൽ ഐരോളി പാലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെന്പൂർ സ്വദേശി മിത്തൽ പാട്ടീൽ (32) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ വാഹനം നിർത്താതെ പോയി.
ഓട്ടോ ഡ്രൈവർ യു ടേൺ എടുക്കുന്നതിനിടെ മിത്തൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ മിത്തലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ മിത്തലിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി. ഒളിവിൽ പോയ ഓട്ടോ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഖാറിൽ ഓട്ടോയ്ക്കു മുകളിൽ മരം വീണ് 14 വയസുകാരി മരിച്ചു. സാന്താക്രൂസ് സ്വദേശിനി ആരില ശ്രീവാസ്തവയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
ആരില, സഹോദരി മനസ്വി, സുഹൃത്ത് ഹർഷിത കുമാർ എന്നിവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കു മുകളിലേക്കാണ് മരം വീണത്. മനസ്വിയും ഓട്ടോ ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ആരിലയ്ക്കും ഹർഷിതയ്ക്കും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ച ആരില മരണത്തിന് കീഴടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹർഷിത ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ആരിലയുടെ മരണത്തെ തുടർന്ന് സംഭവസ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കന്പനിക്കെതിരെ പോലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. മരം വേരോടെ പിഴുതുവീണാണ് അപകടമുണ്ടായത്. പുറമേക്ക് കേടുപാടുകൾ ഒന്നും കാണാനില്ലായിരുന്നെങ്കിലും മരത്തിന്റെ ഉള്ളിൽ ചിതൽ അരിച്ചതിനെ തുടർന്ന് ദ്രവിച്ച അവസ്ഥയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: ഹോസ്പേട്ടിൽ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. തുംഗഭദ്ര ഡാമിന് സമീപമായിരുന്നു അപകടം. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി പോയവരാണ് അപകടത്തിൽപ്പെട്ടത്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.
റോഡിലെ ഉയരമുള്ള ഭാഗത്തുനിന്ന് ട്രാക്ടർ താഴേക്ക് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.
International
മാലെ: മാലദ്വീപിലെ വാവു അറ്റോളിൽ സമുദ്രാന്തര ഗുഹകളിൽ പര്യവേക്ഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. ഡൈവിംഗിനിടെയാണ് ദുരന്തം സംഭവിച്ചത്.
ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടിൽനിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. 30 മീറ്ററിലധികം ആഴത്തിലുള്ള സമുദ്രാന്തര ഗുഹയിലേക്കാണ് ഇവർ പ്രവേശിച്ചത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് ബോട്ടിലെ ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മാലദ്വീപ് കോസ്റ്റ്ഗാർഡ് നടത്തിയ തെരച്ചിലിനൊടുവിലാണ് സമുദ്രത്തിനടിയിലെ ഗുഹയ്ക്കുള്ളിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജനോവ സർവകലാശാലയിലെ സമുദ്ര-പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫസർ മോണിക്ക മോണ്ടെഫാൽക്കോൺ (51), മകൻ ജോർജിയ സോമാക്കൽ (22) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
മുരിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനഡെറ്റി, ഫെഡറിക്കോ ഗ്വാൾട്ടിയേരി എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. ഗുഹയ്ക്കുള്ളിലെ മണൽ ഇളകിയതുമൂലം കാഴ്ചപരിധി കുറഞ്ഞതാകാം മരണകാരണമെന്നാണ് പ്രാഥമികമായി അധികൃതർ കരുതുന്നത്.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. ചുക്കബല്ലാപ്പൂർ സ്വദേശി ഡി. ശ്രീധർ (34) ആണ് മരിച്ചത്.
ഹൊസ്കോട്ടിൽ നിന്നു ബംഗളൂരുവിലേക്ക് ട്രക്ക് ഓടിച്ചു വരികയായിരുന്നു ശ്രീധർ. നീലേരി ഫ്ലൈഓവറിൽ വാഹനം നിർത്തിയ ശേഷം റോഡിന്റെ മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്പോഴാണ് അപകടമുണ്ടായത്. ഇടിച്ച് വീഴ്ത്തിയ വാഹനം നിർത്താതെ പോയി.
റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ശ്രീധറിനെ ഇടിച്ച വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ബംഗളൂരു: കർണാടകയിൽ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് യുവാവ് മരിച്ചു. നല്ലേരി സ്വദേശി ശേഖർ (28) ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ശേഖർ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.
ശേഖർ ഇരുചക്രവാഹനത്തിൽ ദേശിയപാത മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു വരി കടന്ന് അടുത്ത വരിയിലേക്ക് കടക്കാൻ നിൽക്കുന്നതിനിടെയാണ് അമിതവേഗത്തിൽ വന്ന കാർ ശേഖറിനെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തീപ്പൊരി ചിതറി. വാഹനം വലിച്ചുകൊണ്ട് കാർ ഏതാനും മീറ്ററുകളോളം മുന്നോട്ട് നീങ്ങി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ശേഖർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രാജണ്ണ സിരിസില്ലയിൽ ബസ് കാത്തുനിന്ന യാത്രക്കാർക്കിടയിലേക്ക് അമിതവേഗത്തിൽ വന്ന കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. ലക്ഷ്മി (35) എന്ന യുവതിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രിക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു.
റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറുകയായിരുന്നു. ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇരുവരും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പോലീസ് സ്ഥലത്തെത്തി ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ അലിപൂരിൽ ട്രക്ക് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ ട്രക്ക് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ നടത്തി വരികയാണ്. ഓട്ടോ ഡ്രൈവർ രാജു ശർമ്മ (52), ആറ് വയസുള്ള ഒരു പെൺകുട്ടി എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മുകേഷ്, ഭാര്യ പിങ്കി, ഒന്‍പത് വയസുള്ള ആൺകുട്ടി, ചോട്ടു പണ്ഡിറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ചെ അലിപൂരിലെ ഒരു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് ഓട്ടോയിലിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ ഏഴ് പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലിസ് കേസെടുത്തു. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
National
ബംഗളൂരു: ബംഗളൂരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരൻ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാജ്കുമാർ (47) എന്ന ജീവനക്കാരനാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
ഭുവനേശ്വർ: നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബിശ്വജിത് ബെഹ്റ (70), ഭാര്യ സുലഭ ബെഹ്റ (65), കൊച്ചുമകൾ തേജേശ്വരി ബെഹ്റ (10) എന്നിവരാണ് മരിച്ചത്. ബഡഗഡ കനാൽ റോഡിലുള്ള ഫ്ലാറ്റിലാണ് ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബിശ്വജിതും കുടുംബവും ഒന്നാം നിലയിലെ ഒരു ചെറിയ മുറിയിലായിരുന്നു താമസം. ഒന്നാം നിലയിലെ ഇലക്ട്രിക്കൽ പാനലിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. കുടുംബം ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല.
വിവരമറിഞ്ഞ് അഗ്നിശമനസേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ മകളിലെ നിലകളിലേയ്ക്ക് പടരുന്നത് ഒഴിവായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
പാരീസ്: ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുകയായിരുന്ന അഭയാർഥികളുമായി പോയ ബോട്ട് വടക്കൻ ഫ്രാൻസിലെ ബീച്ചിൽ ഇടിച്ചുകയറി രണ്ട് യുവതികൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ബോട്ടിൽ 82 പേരാണുണ്ടായിരുന്നത്. ബൊലോൺ-സർ-മെർ തുറമുഖത്തിന് ഏതാനും കിലോമീറ്റർ തെക്ക് ഹാർഡെലോട്ട് ബീച്ചിൽനിന്നാണ് ബോട്ട് പുറപ്പെട്ടത്.
എൻജിൻ തകരാറിലായതിനെത്തുടർന്ന് ബോട്ട് നിയന്ത്രണംവിട്ട് ഒഴുകിപ്പോകുകയായിരുന്നു. ഫ്രഞ്ച് തീരസംരക്ഷണ സേന ബോട്ടിലെ 17 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
ബാക്കിയുണ്ടായ 65 പേരുമായി ബോട്ട് കരയിലേക്ക് ഇടിച്ചുകയറി. ചെറുബോട്ടിൽ ശ്വാസംമുട്ടിയാണു യുവതികൾ മരിച്ചത്. ഇവർ സുഡാനിൽനിന്നുള്ളവരാണ്. ഫ്രാൻസിൽനിന്നു യുകെയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.
Kerala
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപം കക്കല്‍തൊണ്ടി മദ്ദേന്‍ഹുണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45) എന്നിവരാണ് മരണപ്പെട്ടത്.
കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ഗുണ്ടല്‍പേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.
National
പനാജി: ഗോവയിലെ ഗുയിരിമിൽ പരിശീലനത്തിനിടെ ഹോക്കി ബോൾ തലയിൽ കൊണ്ട് വിദ്യാർഥിനി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനി റുയീഷ ഖാർസെൽ (13) ആണ് മരിച്ചത്.
പരിശീലത്തിനിടെ മറ്റൊരു കളിക്കാരൻ അടിച്ച ബോൾ റുയീഷയുടെ തലയിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. സിരുമങ്ങാട് സ്വദേശികളായ ഗണേശ് (17), ദക്ഷിണാമൂർത്തി (17) എന്നിവരാണ് മരിച്ചത്.
ക്രിക്കറ്റ് കളിച്ചതിന് ശേഷം പനനൊങ്ക് പറിക്കാനായി മരത്തിൽ കറിയപ്പോഴാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ പനയിൽ കയറി നൊങ്ക് പറിക്കുന്നതിനിടെ ഒരു കുല പഴങ്ങൾ സമീപത്തെ ട്രാൻസ്ഫോർമർ ലൈനിലേയ്ക്ക് വീണ് കുടുങ്ങി.
കുടുങ്ങിക്കിടന്ന പഴങ്ങൾ പുറത്തെടുക്കാനായി ഇവർ തോട്ടി ഉപയോഗിച്ചു. തോട്ടിയുടെ അറ്റത്ത് ഘടിപ്പിച്ചിരുന്ന അരിവാൾ വൈദ്യുതി ലൈനിൽ തട്ടിയതോടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയും തീ പടരുകയുമായിരുന്നു. തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: ചെന്നൈ റെഡ് ഹിൽസിനു സമീപം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. അങ്കാടു സ്വദേശി പരന്താമൻ (56) ആണ് മരിച്ചത്. അപകടം നടക്കുന്പോൾ പരന്താമൻ വീട്ടിൽ തനിച്ചയിരുന്നു.
മദ്യപാനിയായ പരന്താമൻ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്കുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ശെൽവിയും മക്കളും സ്വന്തം വീട്ടിലേയ്ക്കു പോയിരുന്നു.
സംഭവം നടക്കുന്ന ദിവസം വീട്ടിൽ പുതിയ സിലിണ്ടർ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ പരന്താമൻ വീട്ടിൽ തനിച്ചായിരുന്നു. ഉറക്കത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയും തീപിടിത്തമുണ്ടാവുകയുമായിരുന്നു. പരന്താമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചിട്ടുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിലെ ഗിരിദിഹിൽ കാർ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ബംഗാലി ഹാദി (70), കുങ്കുമ് കുമാരി (24) എന്നിവരാണ് മരിച്ചത്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്. ഏഴ് പേരായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വിവാഹാഘോഷത്തിന്റെ ഭാഗമായി വച്ച ഡിജെ സംഗീത്തതിന്റെ അമിത ശബ്ദം കേട്ട് 140 കോഴികൾ ചത്തു. പ്രദേശവാസിയായ ബബ്ബൻ വിശ്വകർമയുടെ മകളുടെ വിവാഹഘോഷയാത്ര കടന്നുപോയപ്പോഴായിരുന്നു സംഭവം. ഫാം ഉടമ സാബിർ അലി നൽകിയ പരാതിയിൽ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ പോലീസ് കേസെടുത്തു.
ഡിജെയിൽ നിന്നുള്ള അസഹനീയമായ ശബ്ദം കോഴികൾക്കിടയിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കിയെന്ന് സാബീർ പറഞ്ഞു. ശബ്ദം താങ്ങാനാവാതെ 140 കോഴികൾ ചത്ത് വീഴുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.
നിശ്ചിത പരിധിയിൽ കൂടുതൽ ശബ്ദം ഡിജെ സിസ്റ്റത്തിൽ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, സംഭവത്തിൽ കവിയോ ബബ്ബന്റെ കുടുംബവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
പോഗ്യാംഗ്: റഷ്യക്കുവേണ്ടി പോരാടവേ യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാൻ ഗ്രനേഡ് പൊട്ടിച്ചു ജീവനൊടുക്കിയ ഉത്തരകൊറിയൻ സൈനികരെ പ്രശംസിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ.
റഷ്യയിൽ കൊല്ലപ്പെട്ട സൈനികർക്കായി സ്ഥാപിച്ച സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവേറായി മരിച്ച സൈനികർ ഹീറോകളാണെന്നു കിം കൂട്ടിച്ചേർത്തു.
ശത്രുസേനയുടെ പിടിയിലാകുമെന്ന സാഹചര്യത്തിൽ സ്വയം മരിക്കണമെന്ന സൈനിക നയം ഉത്തരകൊറിയയിൽ നിലവിലുണ്ടെന്നാണു കിമ്മിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
റഷ്യയിലേക്ക് 15,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചത്. ഇതിൽ 6,000 പേർ കൊല്ലപ്പെട്ടതായി അനുമാനിക്കുന്നു.
റഷ്യയിലെ പ്രതിരോധമന്ത്രി ആന്ദ്രെ ബെലുസോവ്, പാർലമെന്റ് സ്പീക്കർ വ്യാച്ചെസ്ലേവ് വോളോഡിൻ എന്നിവർ സ്മാരക ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
National
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ലിഫ്റ്റിൽ തല കുടുങ്ങി ജീവനക്കാരി മരിച്ചു. ചരക്കുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ലിഫ്റ്റിലാണ് ജ്യോതി ശിവാജി അഹിരെ (50) എന്ന ജീവനക്കാരിയുടെ തല കുടുങ്ങിയത്.
ലിഫ്റ്റിന്റെ ചെറിയ വാതിലിലൂടെ തല ഉള്ളിലേയ്ക്കിട്ട് നോക്കിയപ്പോഴായിരുന്നു ലിഫ്റ്റ് താഴേയ്ക്ക് വരുകയും ജ്യോതിയുടെ തല ഇടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജ്യോതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് പറഞ്ഞു.
National
ജയ്പൂർ: രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോളിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ജോണി, രവീന്ദുത്ത് യാദവ്, കവിത (15), കവിതയുടെ ബന്ധുവായ ഒരു ഏഴ് വയസുകാരി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഹരിയാനയിൽ നിന്നും പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു രവീന്ദുത്ത്. അപകടസമയത്ത് പെൺകുട്ടികൾ ഉപയോഗ ശൂന്യമായ കുപ്പികൾ തരംത്തിരിക്കുകയും അടപ്പുകൾ മാറ്റുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ രവീന്ദുത്ത് കത്തുന്ന ബീഡി കൂട്ടിയിട്ടിരുന്ന കുപ്പിയിലേയ്ക്ക് അബദ്ധത്തിൽ വലിച്ചെറിഞ്ഞു. കുപ്പികളിലെ സ്പിരിറ്റിലേയ്ക്ക് തീ പടർന്നതാണ് ദുരന്തത്തിന് കാരണമായത്. തീ ആളിപടർന്നതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കടയുടെ ഭിത്തിയിൽ തട്ടി അവിടെ കുടുങ്ങിപോവുകയായിരുന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നും തുടർന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതാണെന്നും പോലീസ് പറഞ്ഞു.
കടയിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ പരിക്കുകളോടെ രക്ഷപ്പെട്ടു. കടയുടമയായ കരൺ സിംഗ് നിലവിൽ ഒളിവിലാണ്. ഇയാളുടെ സഹായിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭാണ്ഡുപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിനുവേണ്ടി എടുത്ത കുഴിയിൽ വീണ് ഒരാൾ മരിച്ചു, പത്ത് പേർക്ക് പരിക്കേറ്റു. ഭാൽചന്ദ്ര ഫാലെ (25) എന്ന യുവാവാണ് മരിച്ചത്. ജനത മാർക്കറ്റിന് സമീപം വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
സമീപത്തുള്ള കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രാത്രിയിൽ നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ ഇവർ കുഴിയിൽ വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 19 നും 43 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലായിരിക്കെയാണ് ഭാൽചന്ദ്ര മരണമടഞ്ഞത്. പരിക്കേറ്റവരിൽ എട്ട് പേർ ആശുപത്രി വിട്ടു. നിലവിൽ രണ്ട് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹിയിലെ വികാസ് മാർഗിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വിശ്വാസ് നഗർ സ്വദേശി നീരജ് (35) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സോനത്തിനും രണ്ട് കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റു. കാറോടിച്ച നോയിഡ സ്വദേശി സച്ചിൻ ഗുലാത്തി (45) യെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കണ്ണോട്ട് പ്ലേസിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു നീരജും കുടുംബവും. ലക്ഷ്മി നഗറിലേയ്ക്കുള്ള പാതയിൽ എത്തിയപ്പോഴായിരുന്നു സച്ചിന്റെ കാർ നീരജിന്റെ ബൈക്കിൽ ഇടിച്ചുകയറിയത്.
അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സക്കിടെ നീരജ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ജയ്പൂർ: രാജസ്ഥാനിലെ ഉദയപൂരിൽ സ്കൂൾ മൈതാനത്തെ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥി മഹർത്ത് രാജ് സിംഗ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റിൽ തൂങ്ങിയാടിയ കുട്ടിയുടെ ശരീരത്തിൽ പോസ്റ്റ് വീഴുകയായിരുന്നു. പോസ്റ്റ് തലയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരക്കെ മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ പെദ്ദപ്പള്ളിയിൽ മൂന്ന് വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു കൊന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ദിവ്യ ബെഹ്റാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്.
നായ്ക്കൾ കുട്ടിയുടെ കഴുത്തിന് പിടിക്കുകയും സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. നാട്ടുകാർ ഓടിയെത്തി നായ്ക്കളെ ഓടിക്കുന്നതിന് മുമ്പ് തന്നെ ദിവ്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ മരണം സംഭവിക്കുകയും ചെയ്തു.
വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
National
ദിസ്പൂർ: ആസാമിലെ ഗുവാഹത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് റോഡരികിലെ തുറന്നുകിടന്ന ഓടയിൽ വീണ് യുവതി മരിച്ചു. പായൽ നാത് എന്ന യുവതിയാണ് മരിച്ചത്. നഗത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലായിരുന്നു സംഭവം.
പായൽ നടപ്പാതയ്ക്കരികിലുള്ള ഓടയിൽ അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. തുടർന്ന് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും നാല് മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അപകടം നടന്ന് 150 മീറ്റർ അകലെ മറ്റൊരു ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പായലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴയെത്തുടന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം ഗുവാഹത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ദുർഗം ചെരിവിന് സമീപം കാറിടിച്ച് യുവാവ് മരിച്ചു. ഹഫീസ്പേട്ട് സ്വദേശി ശ്യം രാജ് (32) എന്ന വ്യവസായി ആണ് മരിച്ചത്. അപകടത്തിന് ശേഷം കാർ ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ശ്യമും ഭാര്യയും ദുർഗം ചെരുവ് പാലത്തിന് സമീപം ബൈക്കിൽ എത്തിയതായിരുന്നു. ബൈക്ക് പാർക്ക് ചെയ്ത ശേഷം ഭാര്യ നടപ്പാതയിലും ശ്യം റോഡിലും നിൽകുകയായിരുന്നു. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന കാർ ശ്യാമിനെ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് പാലത്തിൽ ഇടിച്ച് മറിയുകയും ചെയ്തു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തി. ഇതിനിടെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിരിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടസമയത്ത് ഒരാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. പാലത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഡ്രൈവറെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ട്രാക്ടർ മറിഞ്ഞ് കർഷകൻ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. അങ്കിത് (22) എന്ന യുവാവാണ് മരിച്ചത്.
അങ്കിത് മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം വയലിൽ പോകുന്നതിനിടെ അഗ്ദിപൂരിന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
അങ്കിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ കീസരയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഗബ്ബിലാൽപേട്ട് സ്വദേശികളായ എ. കനകരാജു (20), ടി. അരുൺ കുമാർ (19) എന്നിവരാണ് മരിച്ചത്. ഗബ്ബിലാൽപേട്ടിൽ നിന്ന് യാദ്ഗർപള്ളിയിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
കനകരാജുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിതവേഗത്തിൽ വളവ് എടുക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.