Kerala
കൊച്ചി: കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വീട്ടുവളപ്പിൽനിന്നു അലുമിനിയം തോട്ടി ഉപയോഗിച്ച് കുമ്പളങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ശോശാമ്മയുടെ സമീപത്തുണ്ടായിരുന്ന തോട്ടിയിൽനിന്നു വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു.
പൂതൃക്ക പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ശോശാമ്മ. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
Kerala
കൊട്ടാരക്കര: പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.
പൂവറ്റൂര്‍ കിഴക്ക് സന്ധ്യാ ഭവനില്‍ അനില്‍കുമാര്‍-ബിന്ദു ദമ്പതികളുടെ മകന് അടൂര്‍ ഐടിഐ വിദ്യാര്‍ഥിയായ ആഷിക്. ബി. അനില്‍ (19), കലയപുരം പെരുംകുളം ബിജു സദനത്തില്‍ എം. ബിജു- അനു ദമ്പതികളുടെ മകന് ബി. ലാല്‍ കൃഷ്ണ (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30.ടെ കൊട്ടാരക്കര പെരുംകുളം സിഎസ്ഐ പള്ളിക്കു സമീപമാണ് അപകടം. കൊട്ടാരക്കരയില്‍നിന്നും പൂവറ്റൂരേക്കു പോയ പിക്ക്അപ്പും എതിര്‍ദിശയില്‍വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് പിക്ക് ആപ്പ് വാഹനത്തിന്റെ സൈഡില്തട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
തലയിലും മുഖത്തും സാരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആഷിക്കിന്റെ സഹോദരന് അമൃത്, ലാല്‍കൃഷ്ണയുടെ സഹോദരി രമ്യകൃഷ്ണന്.
National
സിംല: ഹിമാചൽപ്രദേശിലെങ്ങും നാശം വിതച്ച് കനത്ത മഴ. മൂന്നുനിലക്കെട്ടിടം തകർന്നുവീണ് പൂർണഗർഭിണി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. സിർമൗർ ജില്ലയിലായിരുന്നു സംഭവം.
എട്ടു മാസം ഗർഭിണിയായ പൂജ (32), അമ്മ നിർമല (60) എന്നിവരാണു മരിച്ചത്. രണ്ടു കുട്ടികൾക്കു പരിക്കേറ്റു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 209 റോഡുകൾ അടച്ചു.
ഈ മാസം 18 വരെ മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ജൂൺ 30നു ശേഷം ഹിമാചലിൽ മഴക്കെടുതിയിൽ 75 പേരാണു മരിച്ചത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായോയിൽ ഉണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചു. ആന്ധ്രാപ്രദേശിലെ കഡപ സ്വദേശി ദിലീപ് കുമാർ രംഗതവുല (26) ആണ് മരിച്ചത്.
ദിലീപ് സഞ്ചരിച്ചിരുന്ന കാറിലേക്ക് അമിതവേഗത്തിൽ വന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ചെയ്തുവരികയാണ്.
National
കോഴിക്കോട്:കോഴിക്കോട്-ബംഗളൂരു കെഎസ്ആർടിസി സൂപ്പര്‍ ഡീലക്സ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം.
24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ നടക്കാവ് കുന്നത്തുതാഴം വയലില്‍ അജിതനിവാസില് കെ. മിഥിലേഷ് (35), കണ്ടക്ടര്‍ ചേവായൂര്‍ നെച്ചൂളി വീട്ടില്‍ കാവ് ബസ് സ്റ്റോപ്പിന് സമീപം എന്‍.എം. അരുണ്‍ (53) എന്നിവരാണ് മരിച്ചത്. അരുണ്‍ അപകടസ്ഥലത്തും മിഥിലേഷ് ആശുപത്രിയിലുമാണ് മരിച്ചത്. അരുണ്‍ സ്ഥിരം കണ്ടക്ടറാണ്. മിഥിലേഷ് താത്കാലിക ഡ്രൈവറാണ്.
കർണാടകയിലെ രാമനഗര ബിഡദിക്ക് സമീപം ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് ഇന്നലെ പുലർച്ചെ അപകടമുണ്ടായത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ചില്ലുകളും വാതിലുകളും വെട്ടിപ്പൊളിച്ചാണ് പലരെയും ബിഡദിയിലെ ഭാരത് കെപ്പണ്ണ ആശുപത്രി, ബിഡദിയിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചത്.പലര്‍ക്കും തലയ്ക്കും കാലിനുമാണ് പരിക്ക്. എല്ലാവര്ക്കും വിദഗ്ധഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. ഇന്നലെ വൈകുന്നേരത്തോടെ 21 പേര് ആശുപത്രി വിട്ടു.
കോഴിക്കോട് ഡിപ്പോയുടെ എടിസി 129 ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട ബസ് ശനിയാഴ്ച പുലര്‍ച്ചെ 6.40ന് ബിഡദിയില്‍ റോഡിനു സമീപത്തെ സൂചനാ ബോര്‍ഡില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ മഴയുണ്ടായിരുന്നു. താമരശേരി ചുരത്തിലെ ഗതാഗത ക്കുരുക്കുമൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് ബസ് കല്‍പ്പറ്റയിലെത്തിയത്. രാവിലെ 6.30ന് ബംഗളൂരുവില്‍ എത്തേണ്ട ബസായിരുന്നു.
സംഭവമറിഞ്ഞ ഉടൻ ബംഗളൂരുവിലെ കെഎസ്ആർടിസി ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. കൂടാതെ, ബംഗളൂരുവിലെ മലയാളി സമാജത്തിന്റെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.
കെഎസ്ആർടിസിയുടെ പ്രത്യേക സംഘം വിവിധ ആശുപത്രികളിൽ ക്യാമ്പ് ചെയ്ത് പരിക്കേറ്റ യാത്രക്കാരുടെയും ജീവനക്കാരുടെയും ചികിത്സാ പുരോഗതി വിലയിരുത്തുന്നുണ്ട്. മരിച്ച ജീവനക്കാരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ രാത്രിതന്നെ പൂര്‍ത്തിയാക്കി.
കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും കർണാടക ആർടിസിയുടെയും നേതൃത്വത്തിൽ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മരിച്ച ഡ്രൈവര്‍ മിഥിലേഷ് എതാനും മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: രാഖി. ആതിര, ആരവ് എന്നിവർ മക്കളാണ്.അരുണിന്റെ ഭാര്യ: പവിഷ: മക്കള്‍: പ്രാര്‍ഥന, വിഘ്നേഷ് കൃഷ്ണന്.
കോഴിക്കോട് : കോഴിക്കോട്- ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപെട്ടതിനു പിന്നിൽ ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം.
മതിയായ വിശ്രമം ഇല്ലാതിരുന്ന താത്കാലിക ഡ്രൈവറെയാണ് ട്രിപ്പിന് അയച്ചതെന്നാണ് പരാതി. ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്നതാണ് പതിവ്. ജൂൺ 23ന് കെഎസ്ആർടിസി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അയച്ച ഉത്തരവ് മറികടന്നുള്ള നടപടിയാണ് ഡിപ്പോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ആരോപണം.
തൊട്ടുമുമ്പുള്ള ദിവസം മൈസൂരുവിൽനിന്ന് കോഴിക്കോട് സർവീസ് ഓടിച്ചെത്തിയ ഡ്രൈവറെ അന്നു രാത്രിതന്നെ ബംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് അയച്ചു എന്ന ആക്ഷേപവുമുണ്ട്.
മിഥിലേഷിന് ദീർഘദൂര സർവീസുകൾ ഓടിക്കുന്നതിൽ പരിചയക്കുറവുണ്ടെന്ന സൂചനയാണ് കെഎസ്ആർടിസി ജീവനക്കാർ നൽകുന്നത്. അതേസമയം, ചട്ടലംഘനം നടത്തിയെന്ന ആക്ഷേപത്തെ ക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു.
National
ഭുവനേശ്വർ: ഒഡീഷയിലെ റായഗഡ ജില്ലയിൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് തെറ്റായ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് രോഗി മരിച്ചു. ഗെതിപാഡ സ്വദേശിനി ബൈദേഹി കുമാർ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ എ.കെ. ഭദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലായിരുന്നു ബൈദേഹി. മരുന്നുകൾ കഴിച്ചിട്ടും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ബൈദേഹി ജെ.കെ. പൂരിലെ മെഡിക്കൽ സ്റ്റോറിലെത്തുകയും ഭദ്ര ബൈദേഹിക്ക് കുത്തിവയ്പ്പ് നൽകുകയും ചെയ്തു.
കുത്തിവയ്പ്പ് എടുത്ത ഉടൻ തന്നെ ബൈദേഹിയ്ക്ക് കടുത്ത അസ്വസ്ഥതകളുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങൾ ബൈദേഹിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ബൈദേഹിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭദ്രയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
National
പുതുച്ചേരി: പുതുച്ചേരിയിൽ മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. മേട്ടുപ്പാളായം ഹെവി വെഹിക്കിൾ ലോറി ടെർമിനലിന് സമീപമായിരുന്നു സംഭവം.
സമീപത്തെ കടയ്ക്കു മുകളിലേയ്ക്കാണ് മതിൽ ഇടിഞ്ഞുവീണത്. കടയിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ ലോറി കയറി മരിച്ചു. സുനിത അക്ഷയ്ലാൽ പാൽ (46) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അക്ഷയ്ലാൽ പാലിന് പരിക്കേറ്റു.
ഇരുവരും സ്കൂട്ടറിൽ ഭിവണ്ടിയിലെ പുതിയ ഫ്ലാറ്റ് കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഴ വെള്ളം നിറഞ്ഞു കിടന്നതിനാൽ റോഡിലെ കുഴി അക്ഷയ്പാലിന് കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ സ്കൂട്ടർ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അക്ഷയ്ലാൽ റോഡരികിലേക്ക് തെറിച്ച് വീണ് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, സുനിത വീണത് റോഡിന്റെ മധ്യഭാഗത്തേക്കായിരുന്നു. ഈ സമയം പിന്നാലെ വന്ന ലോറി സുനിതയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സുനിത സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ അക്ഷയ്ലാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞ് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതേദഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്ഷേത്ര ദർശനത്തിനെത്തിയ റിട്ടയേർഡ് എൻജിനീയർ ലിഫ്റ്റിനടിയിൽ കുടുങ്ങി മരിച്ചു. വിനായക് നഗറിലെ ക്ഷേത്രത്തിൽ പതിവായി എത്താറുള്ള കുമാരസ്വാമി (80) ആണ് മരിച്ചത്.
ലിഫ്റ്റ് ബട്ടൺ അമർത്തി അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അദ്ദേഹം ലിഫ്റ്റിന് അടിയിൽ കുടുങ്ങുകയായിരുന്നു.
അഗ്നിരക്ഷാ സേനയെത്തിയാണ് ലിഫ്റ്റിന് അടിയിൽ കുടുങ്ങിക്കിടന്ന കുമാരസ്വാമിയെ പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ലിഫ്റ്റ് ഇത്തരത്തിൽ താഴേയ്ക്ക് എത്തിയതിൽ സാങ്കേതിക പിഴവുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: തമിഴ്നാട് മാർത്താണ്ഡത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാർ, കാട്ടാക്കട സ്വദേശി സജികുമാർ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിതവേഗതയിൽ എത്തിയ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാനിന്റെ അടിയിൽപ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്.
ശ്രീകുമാർ സംഭവസ്ഥലത്തുവെച്ചും, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സജികുമാർ മരണപ്പെട്ടത്. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിലെ വിഴുപ്പുറത്തിന് സമീപം അയ്യൂർ അകരം പാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. വഴുപ്പുറം സ്വദേശി ഭൂപതി, കാറിൽ സഞ്ചരിച്ചിരുന്ന ജോൺ അൻപഴകൻ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
അമിതവേഗത്തിലെത്തി ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസിന് പിന്നിലെ വന്ന കാറും ബസിന്റെ പിൻഭാഗത്ത് ഇടിച്ചു. അപകടത്തിൽപ്പെട്ട രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി ആൻമേരി ജോയി (30) ആണ് മരിച്ചത്. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: ശരത് ജോസ്, മകൾ: ഹോളി ആൻ ശരത്.
ടോക്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആൻമേരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള റോയൽ പെർത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനം ഓടിച്ചിരുന്ന യുവാവും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചു.
International
ഹനോയ്: വിയറ്റ്നാമിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ഏഴ് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ലാം ഡോംഗ് പ്രവിശ്യയിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീ വേഗത്തിൽ പടർന്നുപിടിച്ചതിനാൽ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർക്ക് പുറത്തിറങ്ങാനായില്ല. പരിക്കേറ്റ അഞ്ച് പേരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
മാഡ്രിഡ്: ഫുട്ബോൾ ലോകകപ്പ് ജയം ആഘോഷിക്കുന്നതിനിടെ സ്പെയിനിൽ ഫൗണ്ടൻ തകർന്ന് 13 വയസുകാരൻ മരിച്ചു. സിയുഡാഡ് റോഡ്രിഗോയിലാണ് സംഭവം നടക്കുന്നത്.
ഫൗണ്ടൻ തകർന്ന് നിരവധി പേരുടെ മേൽ വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ലോകകപ്പ് വിജയം ആഘോഷിക്കാൻ ധാരാളം ആരാധകരാണ് ഫൗണ്ടനിൽ കയറി നിന്നത്. ജനങ്ങളുടെ ഭാരം താങ്ങാനാവാതെയാണ് ഫൗണ്ടൻ തകർന്നു വീണത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാല് പേരും ട്രക്കിലുണ്ടായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. സലോഡ് സ്വദേശികളായ അങ്കുഷ് റാവത്ത്, രാജേഷ് തിപ്ലെ, ഭാര്യ സുഷമ തിപ്ലെ, മകൾ ജാൻവി, ട്രക്ക് ഡ്രൈവർ സഞ്ജയ് കുമാർ, ക്ലീനർ സമർജിത് പാൽ എന്നിവരാണ് മരിച്ചത്.
എക്സ്പ്രസ് വേയിൽ എഥനോൾ കയറ്റിവന്ന ഒരു കണ്ടെയ്നർ ട്രക്ക് മറിഞ്ഞ് റോഡിൽ ഇന്ധനം ഒഴുകിയിരുന്നു. ഇതേത്തുടർന്ന് റോഡിലെ ഗതാഗതം മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടു. ഈ സമയത്താണ് പൂനയിൽ നിന്ന് വാർധയിലേക്ക് വരികയായിരുന്ന കാറിന് പിന്നിൽ, മുളക് കയറ്റി അമിതവേഗത്തിൽ വന്ന മറ്റൊരു ട്രക്ക് വന്നിടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിനടിയിലാവുകയും, നിമിഷങ്ങൾക്കകം ഇരു വാഹനങ്ങൾക്കും തീപിടിക്കുകയുമായിരുന്നു.
പോലീസും അഗ്നിശമനസേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ട ട്രക്കിലും എഥനോൾ മറിഞ്ഞ സ്ഥലത്തും അതീവ ജാഗ്രതയോടെയാണ് അഗ്നിശമനസേന തീയണച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ വിജയനഗരയിൽ കണറ്റിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള കല്ലേശ്വര ക്ഷേത്രത്തിന്റെ കണറ്റിൽ വിഷ്ണു വിനോദ് എന്ന കുട്ടിയാണ് വീണത്.
മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു വിഷ്ണു. പന്ത് കളിക്കുന്നതിനിടെ പന്ത് അബദ്ധത്തിൽ തുറന്നുകിടന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രപരിസരത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ മേൽ സീലിംഗ് ഫാൻ പൊട്ടിവീണ് മരിച്ചു. ജൂലൈ 18-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്ബർ (42) ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അക്ബറിന്റെ കുടുംബം രംഗത്തെത്തി.
ശനിയാഴ്ച രാത്രി 9.30 ഓടെ ആശുപത്രിയിലെ വാർഡിലാണ് സംഭവം നടന്നത്. അക്ബർ കിടന്നിരുന്ന കട്ടിലിലേക്ക് ഫാൻ ഊരി വീഴുകയായിരുന്നു. ഫാൻ അക്ബറിന്റെ വയറ്റിലാണ് പതിച്ചത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ഇദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ, അക്ബറിന്റെ മരണത്തിന് കാരണം ഫാൻ വീണതല്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. രക്തസമ്മർദം, സ്ട്രോക്ക്, ശ്വാസകോശത്തിലെ അണുബാധ, ശ്വാസതടസം തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളോടെ അബോധാവസ്ഥയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഫാൻ വീണ ഉടൻ തന്നെ രോഗിയെ വിശദമായി പരിശോധിച്ചതായും ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഡൽഹിയിലെ ഗാന്ധി നഗറിൽ നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് ദമ്പതികൾ താഴേക്ക് വീണ് ഭർത്താവ് മരിച്ചു. ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സീലംപൂർ സ്വദേശി വരുൺ ശർമ്മയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഗീത (29) ആശുപത്രിയിൽ ചികിത്സയിലാണ്. താഴേക്ക് വീഴുന്നതിന് മുമ്പ് ഇരുവരും തമ്മിൽ ടെറസിന് മുകളിൽ വച്ച് തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
കുടുംബത്തോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷം ദമ്പതികൾ വീടിന്റെ ടെറസിന് മുകളിൽ ഉറങ്ങാനായി പോയി. ടെറസിൽ നിന്ന് ഇരുവരും തമ്മിൽ വഴക്കിടുന്ന ശബ്ദം താഴെയുള്ള കുടുംബാംഗങ്ങൾ കേട്ടിരുന്നു. പിന്നാലെ വലിയ ശബ്ദത്തോടെ താഴേക്ക് വീഴുന്നതും കേൾക്കുകയായിരുന്നു. ബന്ധുക്കൾ ഓടിയെത്തിയപ്പോൾ വരുണും ഗീതയും വീടിന് താഴെ പരിക്കേറ്റു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വരുണിന്റെ ജീവൻ രക്ഷിക്കാനായില്ല.
വഴക്കിനിടയിൽ ഇരുവരും അബദ്ധത്തിൽ കാൽ വഴുതി വീണതാണോ അതോ പരസ്പരം തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഴ് വർഷം മുമ്പായിരുന്നു വരുണിന്റെയും ഗീതയുടെയും വിവാഹം. ഇവർക്ക് രണ്ടര വയസുള്ള ഒരു മകനുണ്ട്. വരുണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Sports
ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്.
1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞു. മൈതാനത്ത് വിസ്മയങ്ങൾ തീർത്ത ഈ ഇടംകൈയ്യൻ ബാറ്റർ ടെസ്റ്റിൽ 26 സെഞ്ചുറികളോടെ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
1958-ൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. പിന്നീട് മറ്റൊരു വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ഈ റിക്കാർഡ് തകർത്തത്.
ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ അഗ്രഗണ്യനായിരുന്ന സോബേഴ്സ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ ചരിത്രത്തിലെ ആദ്യ താരമെന്ന റിക്കർഡിനും ഉടമയാണ്.
ക്രിക്കറ്റിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് 1975-ൽ ബ്രിട്ടനിലെ രാജ്ഞി അദ്ദേഹത്തിന് സർ പദവി നൽകി ആദരിച്ചിരുന്നു. സോബേഴ്സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അനുശോചിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഘാഗ്ര നദിയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസുകാരൻ മരിച്ചു. കുട്ടിയുടെ ബന്ധു ഉദയരാജ് സിംഗിനൊപ്പം കൃഷിസ്ഥലത്ത് ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. കൃഷിസ്ഥലത്തിന് സമീപമുള്ള നദിക്കരയിൽ ഒളിച്ചിരുന്ന മുതല കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉദയരാജ്, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുതല കുട്ടിയെ നദിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ ഗ്രാമവാസികളും പോലീസും ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. മരണവീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സേലം സാമിനാഥപുരം സ്വദേശികളായ എസ്. ഈശ്വരൻ (55), ഭാര്യ തിരുമകൾ (50), ഇവരുടെ മരുമകനും കോളേജ് അധ്യാപകനുമായ എം. മുകിലൻ (35), മുകിലന്റെ മക്കളായ ശ്രീനിത്ത് (മൂന്ന്), ഒമ്പത് മാസം മാത്രം പ്രായമുള്ള കനീഷ്, ഈശ്വരന്റെ ബന്ധു ജെ. ശിവഗാമി (65) എന്നിവരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുകിലന്റെ ഭാര്യ ഹേമ (31) തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തിരുപ്പൂർ ജില്ലയിലെ ഉതുക്കുളിക്ക് സമീപമാണ് അപകടം നടന്നത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് കാറിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു കുടുംബം. ഉതുക്കുളിക്ക് സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന ഡീസൽ ടാങ്കർ ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ആറ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മറ്റി. സംഭവത്തിൽ ഒളിവിൽ പോയ ലോറി ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ യെല്ലാപ്പൂരീൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. ധാര്‍വാഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ സഞ്ജീവ് അങ്ങാടി (33), ഡ്രൈവർ ബസവരാജ് (48), അഭിഷേക് ഈശ്വർ (28), അക്ഷയ് (26), അഭിഷേക് (26), മഞ്ജുനാഥ് ചുളക്കി (32) എന്നിവരെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം.
ധാര്‍വാഡില്‍ നിന്ന് ധര്‍മസ്ഥലയിലേക്കും ചിക്മംഗളൂരിലേക്കും വന്നവരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഏഴും പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ അമിതവേഗത്തിലെത്തിയ കാർ ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മൈഹാർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
യുവാക്കൾ സഞ്ചരിച്ച കാർ മുന്നിൽ പോവുകയായിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്ത് വൈദ്യുതാഘാതമേറ്റ് ഇന്ത്യൻ യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ സഹാറൻപുർ സ്വദേശി മുഹമ്മദ് ഹമ്മാദ് (27) ആണ് മരിച്ചത്. മുഹമ്മദ് നുമാൻ - ജംഷിദ ദമ്പതികളുടെ മകനാണ്.
ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമപരമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ സംസ്കരിക്കുമെന്നു പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Kerala
പൂങ്കുന്നം: കാൽനടയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്കു മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശിനി ജനീറ്റ രാജ് (22) ആണ് മരിച്ചത്. ഞായറാഴ്ച പൂങ്കുന്നം ജംഗ്ഷനിലായിരുന്നു സംഭവം.
വേലൂരിൽനിന്നു സഹോദരിയുടെ വീട്ടിൽ പോയി തൃശൂരിലേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്. ജമീറ്റയെ ഉടൻതന്നെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് കാറിൽ പോവുകയായിരുന്ന വിജയലക്ഷ്മി (42), മക്കളായ ശ്രീയ (16), പ്രഭവ് (12) , ബന്ധുവായ ശ്രീകർ പ്രസാദ് (62) എന്നിവരാണ് മരിച്ചത്. വിജയലക്ഷ്മിയുടെ ഭർത്താവ് എം. ബി. വി. പ്രസാദ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ് കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.
ബസ് ഡ്രൈവർ രമണ ബാബുവിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ വാട്ടര്‍ ടാങ്കര്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പൈതന്‍ താലൂക്കില്‍ പച്ചോട് പ്രദേശത്ത് കുടിവെളളം വിതരണം ചെയ്യുന്നതിനിടെ ശിവജി സാഹേബ്റാവു ഭുംറെ (58) ആണ് മരിച്ചത്. സംഭവത്തിൽ മനോജ് റാംനാഥ് ഭുംറെയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ടാങ്കര്‍ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതി ടാങ്കറിലൂടെ പ്രവഹിക്കുകയായിരുന്നു. ശക്തമായ വൈദ്യുതാഘാതമേറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും തെറിച്ച് വീണു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിവജിയെ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയില്‍ കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയിടങ്ങളില്‍ വൈദ്യുതാഘാതമേറ്റുളള മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
National
ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ കനത്ത മഴയിൽ മൂന്നുപേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
കനത്ത മഴയിൽ ഏകദേശം 1,527 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. മൂന്ന് വൈദ്യുതി ട്രാൻസ്ഫോർമറുകളും 23 കുടിവെള്ള പദ്ധതികളും തടസപ്പെട്ടു.
കിന്നൗർ ജില്ലയിലെ ചോളിംഗിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചിരുന്ന ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് തുറന്നു. ചമ്പ ജില്ലയിലെ ഭർമ്മൗർ സബ് ഡിവിഷനിൽ കുടുങ്ങിക്കിടന്ന 24 തീർഥാടകരെ രക്ഷപ്പെടുത്തി.
ജുബ്ബാർഹട്ടിയിൽ 43.5 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ജൂലൈ നാല്, അഞ്ച് തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
National
ബംഗളൂരു: ക്വാറിയുടെ മുകളിൽനിന്നു കരിങ്കല്ല് ഇളകിവീണ് തൊഴിലാളികളായ ഏഴു പേർക്ക് ദാരുണാന്ത്യം. പത്തുപേർക്കു പരിക്കേറ്റു. കരിങ്കല്ല് കൊണ്ടുപോകാൻ ക്വാറിയിൽ എത്തിച്ച വാഹനങ്ങൾ പൂർണമായും തകർന്നു. ബംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയിൽ ഇന്നലെ വെളുപ്പിനായിരുന്നു അപകടം.
മരിച്ചവരിൽ അഞ്ചു പേർ മധ്യപ്രദേശ് സ്വദേശികളാണ്. ഓരോ ഛത്തീസ്ഗഡ്, കർണാടക സ്വദേശികളും മരിച്ചു. അപകടത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദുഃഖം രേഖപ്പെടുത്തി. ക്വാറികളിലെ തൊഴിലാളികളുടെ സുരക്ഷ പ്രധാനമാണ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരേ അടിയന്തര നടപടിയുണ്ടാവുമെന്ന് ശിവകുമാർ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായോയിൽ ലോഡ്ജിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരായ മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം.
ഗുജറാത്തിലെ ഖേദ ജില്ലയിലെ നദിയാദ് സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹീനാബെൻ, ഇവരുടെ മകൾ ഈശാനി (20 )എന്നിവരാണു മരിച്ചത്. ഇവർ താമസിച്ചിരുന്ന ഒഹായോയിലെ വൂസ്റ്ററിലുള്ള ഇക്കോണോ ലോഡ്ജ് മോട്ടലിൽ പ്രാദേശികസമയം ഇന്നലെ പുലർച്ചെ 1.30നായിരുന്നു അപകടം.
രണ്ടു വർഷം മുന്‍പാണ് കുടുംബം യുഎസിലേക്കു കുടിയേറിയത്. ഹിതേഷ്ഭായ് ഈ മോട്ടലിൽത്തന്നെയാണു ജോലി ചെയ്തിരുന്നത്. അതിനാൽ കുടുംബവും ഈ മോട്ടലിലാണു താമസിച്ചിരുന്നത്.
തീ പടരുന്നതു കണ്ട് മുറിക്കുള്ളിൽ കുടുങ്ങിയ കുടുംബം സഹായത്തിനായി മോട്ടലിന്റെ ഫ്രണ്ട് ഡെസ്കിലേക്കു വിളിച്ച് കരഞ്ഞുപറയുകയായിരുന്നു. അഗ്നിരക്ഷാസേന എത്തുമ്പോൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് വൻതോതിൽ പുകയും തീയും ഉയരുന്നുണ്ടായിരുന്നു.
ബാത്ത്റൂമിലെ ടാപ്പ് തുറന്നുവിട്ട് അവിടെ സുരക്ഷിതമായി ഇരിക്കാനായിരുന്നു കുടുംബാംഗങ്ങൾക്കു ലഭിച്ച നിർദേശം. ഇതനുസരിച്ച് ഇവർ ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ വൈകിയതോടെ മൂവരും പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറ്റിൽ വീണ് നാലുവയസുകാരൻ മരിച്ചു. ധനിയോറ സ്വദേശി നിർവൈർ സിംഗ് ആണ് മരിച്ചത്. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്.
ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടെയാണ് നിർവൈർ 220 അടി താഴ്ചയുള്ള കുഴൽക്കിണറ്റിൽ വീണത്. അച്ഛൻ മഞ്ജിത്തിനൊപ്പം മുത്തച്ഛൻ കർണൈൽ സിംഗിന് പ്രഭാതഭക്ഷണം എത്തിക്കാൻ കുടുംബത്തിന്റെ വയലിലേക്ക് പോയപ്പോഴായിരുന്നു അപകടം. വയലിൽ കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന കുഴൽക്കിണറ്റിലേക്ക് മണ്ണിടാൻ ശ്രമിക്കവേ വഴുതി വീഴുകയായിരുന്നു.
ആദ്യം പ്രദേശവാസികൾ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെട്ടതോടെ രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ 3.40 ഓടെ കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: വർക്കല ചേന്നൻകോട് ഒറ്റൂരിൽ വയോധികരെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചേന്നൻകോട് സ്വദേശി സുകുമാരൻ, ഓമന എന്നിവരാണ് മരിച്ചത്.
ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു തുടർന്ന് ഇവർ ഒരുമിച്ചായിരുന്നു താമസം.
മണ്ണെണ്ണ പോലെയുള്ള ദ്രാവകം ദേഹത്തൊഴിച്ച് തീപിടിച്ചാണ് ഇരുവരുടെയും മരണം. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവർ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ ഫയർഫോഴ്സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി തീ അണച്ചു.
ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ.
Kerala
തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതി(30) ആണ് മരിച്ചത്.
തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്റ്റ് ലോഡ്ജിൽ ആണ് സംഭവം. ശനിയാഴ്ചയാണ് ജ്യോതി ഹോട്ടലിൽ മുറിയെടുത്തത്.
ഇന്ന് മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
മുറിയെടുക്കുമ്പോൾ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. ഇയാളെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറിയെടുക്കുന്ന സമയത്ത് യുവതി ഗർഭിണിയാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടില്ലെന്നും ലോഡ്ജ് അധികൃതർ അറിയിച്ചത്.
Kerala
കൊച്ചി: ദേശീയപാത നെടുമ്പാശേരി അത്താണിയിൽ നിർത്തിയിട്ട ടാങ്കറിന് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ പത്തനംതിട്ട സ്വദേശി ആദിത്ത്പ്രസാദ് (24), സുഹൃത്ത് കപിൽ (23) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 6.50ഓടെ അത്താണി എയർപോർട്ട് കവലയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ആദിത്ത് അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. അവശനിലയിലായ കിരണിനെ ഉടൻ അങ്കമാലി എൽഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
മുംബൈ: നിർത്തിയിട്ടിരുന്ന കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് രക്തം വാർന്നു യുവാവ് മരിച്ചു. കാശിമിറ സ്വദേശി മോഹിത് സോണി (25) യാണ് മരിച്ചത്. കാറിന്റെ സ്റ്റിയറിംഗ് വീലിലെ എയർബാഗ് പെട്ടെന്ന് പുറത്തേക്ക് വരികയും, അതിന്റെ പ്ലാസ്റ്റിക് കവചം കഴുത്തിൽ ഇടിക്കുകയുമായിരുന്നു.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന മോഹിതിനെ കണ്ട കാൽനടയാത്രകാരനാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മോഹിതിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയർബാഗ് പുറത്തേക്ക് വന്നതിനെ തുടർന്ന് അതിന്റെ പ്ലാസ്റ്റിക് കവർ തെറിച്ച് മോഹിതിന്റെ കഴുത്തിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ആഴത്തിലുള്ള മുറിവേറ്റ മോഹിത് രക്തം വാർന്ന് ബോധരഹിതനാവുകയായിരുന്നു. അപകടസമയത്ത് ആരും കുടെയില്ലതിരുന്നതിനാൽ മോഹിതിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പേലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ കുരങ്ങുകൾ കൂട്ടത്തോടെ വളഞ്ഞതിനെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് നവവധു മരിച്ചു. തൂത്തുക്കുടി സ്വദേശിനി അനിത (24) ആണ് മരിച്ചത്. കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അവ കൂട്ടത്തോടെ വളഞ്ഞപ്പോൾ പരിഭ്രാന്തയായി ഓടുന്നതിനിടെ മലമുകളിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് കാലിടറി താഴേക്ക് വീഴുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന അനിതയുടെ ഭർത്താവ് സുരേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
സുരേഷിനൊപ്പം ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു അനിത. മലമുകളിലെ ക്ഷേത്രപരിസരത്ത് വച്ച് ഇവർ കുരങ്ങുകൾക്ക് പഴങ്ങൾ നൽകുന്നതിനിടെ ഒരു കൂട്ടം കുരങ്ങുകൾ ഇവരെ വളയുകയായിരുന്നു. കുരങ്ങുകൾ അക്രമാസക്തരായതോടെ ഭയന്നോടിയ അനിത നിയന്ത്രണം വിട്ട് വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. അനിത സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അരയിടത്തുപാലം മേൽപാലത്തിൽ ബൈക്കുകളും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് പാലത്തിന് മുകളിൽനിന്ന് താഴെ റോഡിലേക്ക് തെറിച്ചുവീണ തിരുവമ്പാടി സ്വദേശി അൻസാബിത്ത് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന റബിൽ, രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ജിതിൻ, കാർ ഓടിച്ചിരുന്ന ജിനു എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
അപകടം എങ്ങനെയാണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു അൻസാബിത്ത്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ പൽനാട്ടിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പാൽനാട് ജില്ലയിൽ ശ്രീശൈലം റോഡിലായിരുന്നു അപകടം. സുഹൃത്തിന്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ നിന്ന് വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
മാച്ചേർലയിലെ നാഗാരം പ്രദേശത്തിന് സമീപം ടയർ പൊട്ടിയതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. അമിതവേഗത്തിൽ വന്ന കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
റോഡിന്റെ വളവിൽ നിർത്തിയിട്ടിരുന്ന ലോറി, കാർ ഡ്രൈവറുടെ ശ്രദ്ധയിൽപെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ വിവാഹത്തിന് തൊട്ടുതലേന്ന് പ്രതിശ്രുത വധുവിനെയും മാതാപിതാക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകള്‍ രക്ഷിത (21) എന്നിവരാണ് മരിച്ചത്.
രക്ഷിതയുടെ വിവാഹം തൊട്ടടുത്ത ദിവസം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം. ഇതേ ഗ്രാമത്തിൽ തന്നെയുള്ള ഉല്ലാസ് ഗൗഡ എന്ന യുവാവ് രക്ഷിതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ രക്ഷിതയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതോടെ, ഈ വിവാഹം നടക്കാതിരിക്കാൻ ഉല്ലാസ് ഗൗഡ ശ്രമം തുടങ്ങി. രക്ഷിതയെക്കുറിച്ച് മോശം പ്രചാരണം നടത്തുകയും പ്രതിശ്രുത വരന് ചില ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു.
സംഭവ സ്ഥലത്തു നിന്നും പോലീസ് ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് ഉത്തരവാദി ഉല്ലാസ് ഗൗഡയാണെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ കത്തിലെ പൂർണമായ വിവരം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കുറിപ്പ്, ഡിജിറ്റൽ തെളിവുകൾ, ഫോൺ രേഖകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
National
പൂന: പൂനയിലുള്ള ലോഹഗഡ് കോട്ടയിലെ പാറക്കെട്ടിനു സമീപം ഫോട്ടോ എടുക്കുന്നതിനിടെ കാലിടറി വീണ് യുവാവ് മരിച്ചു. ഗഹുഞ്ജെ സ്വദേശി കേതൻ വിശാൽ അഗർവാൾ (26) ആണ് കൊക്കയിലേക്ക് വീണു മരിച്ചത്. കേതൻ, പ്രതിശ്രുത വധുവിന്റെ ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കൾക്കൊപ്പം കോട്ട സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.
പ്രതിശ്രുത വധുവിന്റെ വരാനിരിക്കുന്ന പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കേതൻ സംഭവസ്ഥലത്തെത്തിയത്. കോട്ടയിലെ കുത്തനെയുള്ള ഒരു പാറക്കെട്ടിന്റെ സമീപം നിന്ന് മനോഹരമായ മഞ്ഞു മൂടിയ പശ്ചാത്തലത്തിൽ ഫോട്ടോകൾക്കായി പോസ് ചെയ്യുന്നതിനിടെ കേതന്റെ കാലിടറുകയായിരുന്നു. ആ സമയത്ത് പ്രദേശത്ത് അതിശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നുവെന്നും, കാറ്റിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടാണ് യുവാവ് 400 അടി താഴ്ചയിലേക്ക് പതിച്ചതെന്നും പോലീസ് പറഞ്ഞു.
കേതൻ കൺമുന്നിൽ വച്ച് താഴ്ചയിലേക്ക് വീഴുന്നത് കണ്ട് പ്രതിശ്രുത വധുവും സുഹൃത്തുക്കളും നിസഹായരായി നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. വരാനിരിക്കുന്ന നവംബർ മാസത്തിൽ ഇവരുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു പ്രശസ്തമായ കൊട്ടാരം ഇതിനായി ഇരു കുടുംബങ്ങളും ചേർന്ന് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും 'ശിവദുർഗ് മിത്ര എമർജൻസി റെസ്ക്യൂ ടീം' അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർക്ക് കേതന്റെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും കൂടുതൽ അന്വേഷണം നടത്തിവരികയുമാണ്. ഛത്രപതി ശിവാജി മഹാരാജാവുമായി ബന്ധമുള്ളതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട 12 കോട്ടകളിൽ ഒന്നാണ് ലോഹഗഡ്.
National
ബംഗളൂരു: കർണാടകയിലെ കബ്ബന്പേട്ടില് മൊബൈൽ ഫോൺ തട്ടിപ്പറിച്ചോടുന്നതിനിടെ മോഷ്ടാവ് കുഴഞ്ഞുവീണ് മരിച്ചു. ജുനൈദ് (18) എന്ന യുവാവാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന അര്ബസിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ച് നടന്നു പോവുകയായിരുന്ന ഒരു യുവാവിനെ ജുനൈദും അര്‍ബാസും സ്കൂട്ടറില്‍ പിന്തുടരുകയും മൊബൈല്‍ തട്ടിയെടുത്ത് കടന്നു കളയുകയുമായിരുന്നു. ഉടൻ തന്നെ തലചുമടുമായി സമീപത്ത് നിന്ന തൊഴിലാളി മോഷ്ടാക്കളുടെ സ്കൂട്ടറിന് നേരെ ചുമട് എറിയുകയായിരുന്നു. നിയന്ത്രണം തെറ്റി ഇരുവരും റോഡില്‍ വീണു.
നാട്ടുകാർ പിടികൂടുമെന്ന ഭയത്തില്‍ ഫോണും വാഹനവും ഉപേക്ഷിച്ച് ഓടുന്നതിനിടെ ജുനൈദ് സമീപത്ത് കുഴഞ്ഞുവീണു. തുടര്‍ന്ന് ഇയാൾ വഴിയരികിൽ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഹൃദ്രോഗമുള്ളയാളായിരുന്നു ജുനൈദ്. കഠിനമായ ഓട്ടമാകാം ഹൃദയസ്തംഭനത്തിന് കാരണമായതെന്നാണ് സൂചന.
National
മുംബൈ: മഹാരാഷ്ട്രയിലെ ചുനാഭട്ടിയിൽ 17 നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് കാൽനടയാത്രക്കാരൻ മരിച്ചു. അബ്ദുൾ വഹാബ് (55) എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുള്ള കൈവരിയുടെ പ്ലാസ്റ്ററിംഗിന്റെ വലിയൊരു ഭാഗം പെട്ടെന്ന് താഴെയ്ക്ക് പതിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന അബ്ദുൾ വഹാബിന്റെ തലയിലേക്കാണ് കോൺക്രീറ്റ് കഷ്ണം വീണത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപവാസികൾ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിടത്തിൽ തൂങ്ങിക്കിടന്നിരുന്ന ബാക്കി കോൺക്രീറ്റ് ഭാഗങ്ങൾ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. കെട്ടിടത്തിന്റെ പഴക്കവും അറ്റകുറ്റപ്പണികളിലെ വീഴ്ചയും അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
Kerala
വർക്കല: കണ്ണംബ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കണ്ണംബ കല്ലാഴിവിളി വീട്ടിൽ പ്രമീള (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മകനോടൊപ്പം സഞ്ചരിക്കുന്നതിടെയാണ് അപകടം സംഭവിക്കുന്നത്.
ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലാവുകയും പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
National
മുംബൈ: ടെലിവിഷൻ നടി സഞ്ചിത ഉഗാലെ(22)യുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, മരണത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ താരം ജീവനൊടുക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിരുന്നതായി സുഹൃത്ത് ഗീതാഞ്ജലി.
അന്വേഷണത്തെ സഹായിക്കുന്നതിനായി സഞ്ചിതയുമായുള്ള വ്യക്തിപരമായ സന്ദേശങ്ങൾ കൈമാറാൻ താൻ തയാറാണെന്നും ഗീതാഞ്ജലി അറിയിച്ചു. എന്നാൽ, ഈ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലെ വെറും ഉള്ളടക്കങ്ങളായി മാറിപ്പോകരുതെന്നും അവർ ആവശ്യപ്പെട്ടു.
നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ വെളിപ്പെടുത്തലുകൾ നിർണായകമാകുമെന്നാണ് കരുതുന്നത്.
"ഒരാൾ താൻ ആത്മഹത്യ ചെയ്യുമെന്ന് പലതവണ പറയുന്നുണ്ടെങ്കിൽ, ആ മരണം ഒരിക്കലും അപ്രതീക്ഷിതമല്ല. മരിക്കണമെന്നും ജീവിക്കാൻ താല്പര്യമില്ലെന്നും കഴിഞ്ഞ ആറ് മാസമായി അവൾ നിരന്തരം പറയുമായിരുന്നു.' ഗീതാഞ്ജലി ടെല്ലി ടോക്ക് ഇന്ത്യയോട് വെളിപ്പെടുത്തി.
"വർഷത്തിന്റെ തുടക്കം മുതൽ തന്നെ സഞ്ചിത കടുത്ത വിഷാദരോഗവുമായി പോരാടുകയായിരുന്നു. ജനുവരി മുതലാണ് ഇത് തുടങ്ങിയത്. അവൾ കടുത്ത വിഷാദത്തിലായിരുന്നു. ചില സമയങ്ങളിൽ സഞ്ചിത ദിവസങ്ങളോളം ഉറങ്ങാതെ ഇരിക്കുമായിരുന്നു. തുടർച്ചയായി അഞ്ച് ദിവസത്തോളം ഉറങ്ങാതെ അവൾ കഴിഞ്ഞിട്ടുണ്ട്.' ഗീതാഞ്ജലി കൂട്ടിച്ചേർത്തു.
യഥാർഥത്തിൽ എന്താണ് ഇതിന് കാരണമായതെന്ന് വ്യക്തമല്ല, സഞ്ചിത ഏതെങ്കിലും തരത്തിലുള്ള ആഘാതത്തിലൂടെയോ മാനസിക വിഷമതകളിലൂടെയോ കടന്നുപോകുന്നതായി തനിക്ക് തോന്നിയിരുന്നു. "കുമകും ഭാഗ്യ' പരമ്പരയിൽ പ്രധാന വേഷം ലഭിച്ചിരുന്നിട്ടും, ജോലിയിലുള്ള താല്പര്യം സഞ്ചിതയ്ക്ക് നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളും പ്രകടമായിരുന്നു.
ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ സഞ്ചിതയ്ക്ക് തന്റെ ജോലിയിൽ വൈകാരികമായ ഒരു അടുപ്പവും തോന്നുന്നില്ലെന്ന് പറഞ്ഞിരുന്നു. ലഭിച്ച വലിയ അവസരത്തെക്കുറിച്ച് ഓർമിപ്പിച്ച് സഞ്ചിതയെ പ്രോത്സാഹിപ്പിക്കാൻ താൻ ശ്രമിച്ചപ്പോൾ, "ഇല്ല, എനിക്ക് ഒന്നിനെക്കുറിച്ചും നല്ലൊരു തോന്നലില്ല. ഇതൊക്കെ എന്ത് ജീവിതമാണ്? എനിക്കിത് വലിയൊരു പീഡനമായി തോന്നുന്നു'. എന്ന് സഞ്ചിത പറഞ്ഞതായി ഗീതാജ്ഞലി ഓർത്തെടുത്തു.
നിർമാണ കമ്പനിയുമായി സഞ്ചിതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഗീതാഞ്ജലി തള്ളിപ്പറഞ്ഞു. സഞ്ചിതയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും അവളെ സഹായിക്കാനുമായി നിർമാണ കമ്പനിയിലുള്ളവർ നിരവധി ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയിരുന്നതായും ഗീതാഞ്ജലി വ്യക്തമാക്കി.
സഞ്ചിതയ്ക്ക് വിഷാദരോഗം ഉണ്ടായിരുന്നു എന്ന നടിയുടെ പിതാവിന്റെ പ്രസ്താവനയെ ശരിവയ്ക്കുന്നതാണ് സുഹൃത്ത് ഗീതാഞ്ജലിയുടെ ഈ വെളിപ്പെടുത്തലുകൾ.
Kerala
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കൊയിലാണ്ടി സ്വദേശിനിയായ യുവതിയുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ആശുപത്രി അധികൃതർ കൃത്യസമയത്ത് ചികിത്സ നൽകാൻ തയാറാകാത്തതാണ് ശിശുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. വരുന്ന 24നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ അധികൃതർ വിസമ്മതിച്ചതായാണ് ബന്ധുക്കളുടെ പരാതി. കൃത്യമായ സമയത്ത് പരിചരണവും ചികിത്സയും ലഭിക്കാതിരുന്നതാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
International
ദുബായി: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ഭട്കൽ സ്വദേശിയും കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയുമായ മുഹമ്മദ് സഫ്വാൻ ഷാനു (38) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. മകനെ അവസാനമായി കാണുന്നതിനായി മാതാപിതാക്കള്‍ ദുബായിൽ എത്തിയിരുന്നു. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് മുഹൈസിന ഖബർസ്ഥാനിൽ സംസ്കരിച്ചു.
സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് സഫ്വാന്റെ പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരവും ദുബായ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ പോയി മീനും മറ്റ് സാധനങ്ങളും വാങ്ങി സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സഫ്വാൻ പിറ്റേന്ന് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ബാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുഎഇയിലെ പല പ്രാദേശിക ടൂർണമെന്റുകളിലും ടീമുകളെ നയിക്കുകയും മാൻ ഓഫ് ദി മാച്ച്, മികച്ച ടൂർണമെന്റ് അവാർഡുകൾ എന്നിവ സഫ്വാൻ നേടുകയും ചെയ്തിട്ടുണ്ട്. എട്ട് വർഷത്തോളം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷം സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു അദ്ദേഹം.
National
മുംബൈ: ഹിന്ദി ടെലിവിഷന്‍ നടി സഞ്ചിത ഉഗാലെ(22) മരിച്ച നിയിലയില്. മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയായ നടിയാണ് സഞ്ചിത. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച നളസൊപാറ ഈസ്റ്റിലെ ആച്ചോള് ഗ്രാമത്തിലെ സായ് സന്തോഷി ബില്‍ഡിംഗിലെ വസതിയില്‍ സാരി ഇപയോഗിച്ച് തൂങ്ങിയ നിലയിലാണ് താരത്തിനെ കണ്ടെത്തിയത്.
കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വസായ്-വിരാര്‍ മുനിസിപ്പല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോർട്ടിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
പിതാവ് മഛീന്ദ്ര ഉഗലെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (ബിഎന്‍എസ്എസ്) സെക്ഷന്‍ 194 പ്രകാരം അച്ചോലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
National
ഭോപ്പാൽ: മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചതിനെ തുടർന്ന് രക്താർബുദ ബാധിതനായ മൂന്നു വയസുകാരൻ മരിച്ചു. ഭോപ്പാൽ എയിംസിലാണ് സംഭവം. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നുള്ള സാർഥക് യാദവ് എന്ന കുട്ടിയാണ് മരിച്ചത്.
സംഭവത്തിൽ രണ്ട് നഴ്സുമാർക്കെതിരെ പോലീസ് കേസെടുത്തു. ഗുരുതരമായ ചികിൽസാ പിഴവ് നടന്ന് മാസങ്ങൾക്ക് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ആശുപത്രി അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് നഴ്സുമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അനാസ്ഥയും പുറത്തുവന്നത്.
ബയോപ്സി സാമ്പിളുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരവുമായ ഫോർമാലിൻ എന്ന രാസവസ്തുവാണ് കുട്ടിക്ക് മാറി കുത്തിവച്ചത്. സിറിഞ്ചിൽ ഇരിക്കുന്നത് നിർദേശിച്ച മരുന്നല്ലെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അത് വകവയ്ക്കാതെ ഡ്യൂട്ടി നഴ്സ് കുത്തിവെപ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ബാഗ്സെവാനിയ പോലീസ്, നഴ്സുമാരായ മധുബാല ശർമ, അനുക ഗുജറാത്തി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ മധുബാല ശർമയാണ് കുത്തിവെപ്പ് എടുത്തത്.
വാർഡിൽ രാസവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് അനുക ഗുജറാത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് എയിംസ് മാനേജ്മെന്റ് ഇരുവരേയും ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
രക്താർബുദം ബാധിച്ച് നില ഗുരുതരമായതിനെ തുടർന്ന് 2025 ഡിസംബർ 15നാണ് കുട്ടിയെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് ചികിൽസയ്ക്കിടെ നഴ്സുമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അനാസ്ഥയും കുട്ടിയുടെ മരണത്തിന് കാരണമായത്.
District News
ചങ്ങരംകുളം: മുസ്ലിംലീഗ് നേതാവും ചങ്ങരംകുളം സ്വദേശിയുമായ ചള്ളയിൽ യൂസഫ് എന്ന സി.എം. യൂസഫ് (60) അന്തരിച്ചു. തിരുവന്തപുരത്തെ വസതിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ താമസക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എം.കെ. മുനീർ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.
പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പള്ളിക്കര മഹല്ല് ജനറൽ സെക്രട്ടറി, ചങ്ങരംകുളം ടൗണ്‍ മസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എംഎസ്എഫ് സംസ്ഥാന മുൻ സെക്രട്ടറി, കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ, ജില്ലാ യൂത്ത് ലീഗ് മുൻ വൈസ് പ്രസിഡന്റ്, എസ്എം ട്രസ്റ്റ് വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം ഇന്ന് ചങ്ങരംകുളം പള്ളിക്കുന്ന് വസതിയിൽ എത്തിച്ച് പള്ളിക്കര ജുമാമസ്ജിദിൽ കബറടക്കം നടത്തും. ഭാര്യ: സഫിയ. മക്കൾ: യാസിഫ് യൂസഫ്, ഫസിയ. മരുമക്കൾ: ഷബീർ, ഫാത്തിമ.പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ഫാത്തിമ.
National
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ, 14 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. ജാംനഗർ സ്വദേശിനിയായ ആനന്ദി മോദിയാണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണെന്ന് സംശയിക്കുന്നു.
രാജ്കോട്ടിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു ആനന്ദി. ഞായറാഴ്ച വൈകുന്നേരം കുടുംബാംഗങ്ങൾ ഒരുമിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടൽ പരിസരത്ത് മറ്റ് കുട്ടികളോടൊപ്പം കുട്ടി കളിക്കാൻ പോയി. കൂട്ടുകാർക്കൊപ്പം ഓടികളിക്കുന്നതിനിടെ പെട്ടെന്ന് ആനന്ദി കുഴഞ്ഞുവിഴുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാർ ടി.ബി. മുഹമ്മദ് സലിമിനെ (54) ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി കുസാറ്റ് ക്യാമ്പസിന് സമീപമുള്ള അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലാണ് ദാരുണമായ സംഭവം നടന്നത്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഷിനു സലിം. മക്കള്‍: ഹനീന, ഹാനിയ, സന.
Kerala
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാതലവനുമായ ഭായ് നസീർ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഇയാൾ രോഗബാധിതനായിരുന്ന കാലയളവിൽ അനുയായികൾ നസീറിന്റെ പേര് പറഞ്ഞ് കൊച്ചിയിൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
International
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 605 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ ഏഴ് കുട്ടികളാണ് മരിച്ചത്. മാർച്ച് പകുതിയോടെ 74,572-ലധികം സംശയാസ്പദമായ കേസുകളും 9,191 ലബോറട്ടറി സ്ഥിരീകരിച്ച അണുബാധകളും റിപ്പോർട്ട് ചെയ്തിരുന്നു.
60,000-ത്തിലധികം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 55,000-ത്തിലധികം പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. പ്രതിരോധ കുത്തിവയ്പ്പുകൾ തുടരുന്നുണ്ടെങ്കിലും നിരവധി കുട്ടികൾ ഇപ്പോഴും വാക്സിനേഷൻ എടുത്തില്ലെന്ന് അധികൃതർ പറയുന്നു. ഇത് രാജ്യത്തുടനീളം അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
Kerala
തിരുവനന്തപുരം: അമ്മയുമായി പോകുന്നതിനിടെ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ (26) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെ തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. അമ്മയെ സ്കൂട്ടറിന്റെ പിന്നിലിരുത്തി തുമ്പ സ്റ്റേഷൻകടവ് നെഹ്റു ജംഗ്ഷനിൽ നിന്നു വരികയായിരുന്നു അതുൽ. ഈ സമയം ഒരു തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.
നായയുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ അതുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അതുലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജിഷയുടെ ആരോഗ്യനില തൃപ്തികരമാണ്.
തുമ്പ വി.എസ്.എസ്.സി.യിൽ റിസർച്ച് വിദ്യാർഥിയാണ് അതുൽ. ഗവേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് താമസിച്ചുവരികയായിരുന്നു.
National
ന്യുഡൽഹി: ഡൽഹി മാളവ്യനഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. മാക്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാധേ ശ്യാം അഗർവാൾ എന്നയാളെ സന്ദർശിക്കാൻ ഡൽഹിയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
രാധേയുടെ മകൻ ഗുഡ്ഗാവ് സ്വദേശി വിവേക് അഗർവാൾ (47) പിതാവിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാധേയുടെ ഭാര്യ പ്രേമലത (70), വിവേക് അകർവാൾ, ഭാര്യ തർജാനി (42), മക്കളായ ജീവിസ്ക (20), വാരിയ (16) പ്രേമലതയുടെ സഹോദരൻ അശോക് ഗോയൽ (56), പ്രേമലതയുടെ സഹോദരി കമല (56), ബന്ധുവായ ജിംരി എന്നിവരുമാണ് മരിച്ചത്.
തീപിടിത്തം ഉണ്ടായ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും മണിക്കൂറുകളോളം ആശുപത്രി പരിസരങ്ങളിൽ ഉറ്റവർക്കായി കാത്തിരുന്നെങ്കിലും വൈകുന്നേരത്തോടെ എട്ട് പേരും മരണത്തിന് കീഴടുങ്ങുകയായിരുന്നു.
രാധേ ശ്യാം അഗർവാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ മരണവാർത്ത അദ്ദേഹത്തെ അറിയിച്ചിട്ടില്ല.
National
പാട്ന: ബിഹാറിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മുസഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പതിനഞ്ചിലധികം പേർക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റുന്നതു തുടരുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഗ്യാസ് സിലിണ്ടർ നിറയ്ക്കാൻ നിന്നവർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. അയ്യൂബ് (35) എന്ന യുവാവാണ് മരിച്ചത്. ശേഖർ എന്നാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു ഗ്യാസ് ഏജൻസി ഗോഡൗണിന് പുറത്തുള്ള ക്യൂവിലേക്കാണ് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുകയറിയത്. തിങ്കളാഴ്ച ഇൻഡെയ്ൻ ഗ്യാസ് ഏജൻസി അടച്ചിട്ടതിനുശേഷം നിരവധി ഉപഭോക്താക്കൾ ഇവിടെ തടിച്ചുകൂടി. അമിതവേഗത്തിൽ വന്ന ഒരു കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഈ ക്യൂവിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ശേഖർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നയുടനെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അയൂബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
International
ഷാർജ: യുഎഇയിലെ ഷാർജയിൽ രണ്ട് വയസുകാരനെ അയൽവാസികളായ രണ്ട് പെൺകുട്ടികൾ ചേർന്ന് മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി. യുഎഇയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാനി സ്വദേശി സജ്ജാദ് ഹുസൈന്റെ മകൻ അർഷ്മാനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പത്ത് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് സംഭവം.
സംഭവം നടക്കുന്ന ദിവസം പ്രതികളായ പെൺകുട്ടികൾ കുഞ്ഞുമായി ഫ്ലാറ്റിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രം ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി. പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാൾ പടിക്കെട്ടിന്റെ വാതിൽ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിച്ചു. കുഞ്ഞ് അങ്ങോട്ട് ചെന്നയുടൻ രണ്ടാമത്തെ പെൺകുട്ടി വാതിൽ പെട്ടെന്ന് അടച്ചു.
തുടർന്ന് പടിക്കെട്ടിനോട് ചേർന്നുള്ള ജനലിന്റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റർ താഴ്ചയുള്ള നിലത്തേക്ക് കുഞ്ഞിനെ ഇവർ എടുത്തെറിയുകയായിരുന്നു. കുഞ്ഞിനെ താഴേക്ക് ഇട്ട ശേഷം ഒരു പെൺകുട്ടി ഭയന്നോടിപ്പോവുകയും മറ്റേയാൾ ശാന്തമായി അവിടെ നിന്നു നടന്നുനീങ്ങുകയും ചെയ്തു.
കുഞ്ഞിന്റെ അമ്മയുടെ നിലവിളി ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ തന്നെ ഓടിയെത്തി പോലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഷാർജ പോലീസും സിഐഡിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി. പ്രതികളായ പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
Kerala
മൂവാറ്റുപുഴ: യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ ഫിജി ജോർജ് - ഫേബ ദന്പതികളുടെ മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) യാണ് പരിക്കേറ്റ വധു. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ.
ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ എട്ടിന്) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്ലാന്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷമുള്ള ഹെലികോപ്റ്റർ യാത്രയാണ് അപകടത്തിൽ കലാശിച്ചത്.
അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
Kerala
നെന്മാറ/അരൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 വയസുകാരായ രണ്ട് പെൺകുട്ടികൾ മരിച്ചു.
നെന്മാറ ചക്കാത്തറയിൽ രാമൻ-അംബിക ദമ്പതിമാരുടെ മകൾ രാജേശ്വരി, അരൂർ പഞ്ചായത്തിൽ 21-ാം വാർഡിൽ ചീതുപറമ്പിൽ ലെനിൻ-രാജി ദമ്പതികളുടെ മകൾ നിയമോൾ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞമാസം 14ന് ഉച്ചയോടെ വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കേയാണ് രാജേശ്വരിക്ക് മൂർഖന്റെ കടിയേറ്റതെന്നാണു വിവരം. രണ്ടാഴ്ചയിലേറെയായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. നെന്മാറ പഴയഗ്രാമം എൽഎൻഎസ് യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: കൃഷ്ണപ്രസാദ്.
കഴിഞ്ഞ ഏഴിന് സമീപത്തുള്ള സ്ഥാപനത്തിൽ കൂട്ടുകാരുമൊത്ത് ഡാൻസ് പഠിക്കാൻ പോകവേയാണ് നിയമോൾക്ക് പാമ്പുകടിയേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു.
അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്കാരം നടത്തി. സഹോദരൻ: നവീൻ ലെനിൻ.