പ്രതീകാത്മക ചിത്രം
വിജയവാഡ: പ്രണയനൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കിയ സോഫ്റ്റ്വെയർ എൻജിനീയറായ യുവതിയുടെ മൃതദേഹം കാമുകന്റെ വീട്ടുപടിക്കൽ എത്തിച്ച് ബന്ധുക്കളുടെ പ്രതിഷേധം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ പൊണ്ടൂരു ഗ്രാമത്തിലാണ് മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഗുണ്ടൂർ സ്വദേശിനിയും മുംബൈയിൽ സോഫ്റ്റ്വെയർ എൻജിനീയറുമായിരുന്ന അദ്ദഗല്ല കീർത്തി (24) ആണ് കഴിഞ്ഞ 14ന് ജീവനൊടുക്കിയത്. പൊണ്ടൂരു സ്വദേശിയായ സായ് സുമന്തുമായി കീർത്തി കഴിഞ്ഞ എട്ടുവർഷമായി പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയ വഴി തുടങ്ങിയ പ്രണയത്തിനൊടുവിൽ സായ് സുമന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.
തന്റെ മൃതദേഹം കാമുകന്റെ നാട്ടിൽ സംസ്കരിക്കണമെന്നും അവന്റെ കൈകൊണ്ട് താലി കെട്ടിക്കണമെന്നും കീർത്തി അവസാന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കുടുംബം അവകാശപ്പെട്ടു. തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ വ്യാഴാഴ്ച സായ് സുമന്തിന്റെ വീട്ടിലെത്തുകയായിരുന്നു. മൃതദേഹത്തിൽ സുമന്ത് താലി ചാർത്തണമെന്നും തുടർന്ന് ഗ്രാമത്തിൽ സംസ്കാരം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അവർ വീട്ടുപടിക്കൽ മൃതദേഹവുമായി ധർണയിരുന്നു.
ഖത്തറിൽ ഹാർഡ്വെയർ എൻജിനീയറായ സായ് സുമന്ത് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ വീട്ടുമുറ്റത്ത് വെച്ച് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഒടുവിൽ യുവതിയുടെ സംസ്കാരം ഗ്രാമത്തിൽ നടത്താൻ സുമന്തിന്റെ വീട്ടുകാർ സമ്മതിച്ചതോടെയാണ് നാടകീയ രംഗങ്ങൾക്ക് അറുതിയായത്.
തുടർന്ന് ഗ്രാമത്തിൽ തന്നെ സംസ്കാര ചടങ്ങുകൾ നടത്തി. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : PoliceCase Death AndhraPradesh Techie Hangs