പ്രതീകാത്മക ചിത്രം
പാലക്കാട്: മുന്നറിയിപ്പില്ലാതെയുണ്ടായ വൈദ്യുതിമുടക്കത്തെ തുടർന്ന് ഓക്സിജൻ കോണ്സെൻട്രേറ്റർ പ്രവർത്തനരഹിതമായതോടെ കിടപ്പുരോഗി മരിച്ചെന്ന പരാതിയുമായി കുടുംബം. പാലക്കാട് സിവിൽ സ്റ്റേഷനു സമീപം കേനാത്ത് പറന്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം. കൃഷ്ണൻ (71) ആണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണനെ കഴിഞ്ഞയാഴ്ചയാണ് ഓക്സിജൻ കോണ്‍സെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്കു മാറ്റിയത്. വ്യാഴാഴ്ച അർധരാത്രി പ്രദേശത്ത് വൈദ്യുതിവിതരണം അപ്രതീക്ഷിതമായി നിലച്ചതോടെയാണ് ദുരന്തമുണ്ടായതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ഓക്സിജൻ കോണ്സെൻട്രേറ്റർ പ്രവർത്തനം നിലയ്ക്കുകയും കൃഷ്ണന്റെ ശരീരത്തിലെ ഓക്സിജൻ നില അപകടകരമായി താഴുകയുമായിരുന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ കെഎസ്ഇബി ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും സഹായകരമായ പ്രതികരണമല്ല ലഭിച്ചതെന്ന് അവർ ആരോപിച്ചു.
രാത്രി 12.45 ഓടെ വൈദ്യുതി പുനഃസ്ഥാപിച്ച് യന്ത്രം വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും അതിനകം കൃഷ്ണന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വീട്ടിലെത്തി പരിചരിച്ചിരുന്ന പാലിയേറ്റീവ് നഴ്സിനെ വിവരം അറിയിച്ചെങ്കിലും അവർ എത്തുന്പോഴേക്കും കൃഷ്ണൻ മരിച്ചുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് കെഎസ്ഇബി അധികൃതർ പ്രതികരിച്ചിട്ടില്ല.
Tags : Complaint Power KSEB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs