Editorial
ഇതെന്തൊരു തോന്ന്യാസമാണ്? പത്തനംതിട്ട കവിയൂരിൽ വീട്ടുവളപ്പിലെ കായ്ക്കാറായ തെങ്ങുകൾ കെഎസ്ഇബി വാളിനറത്തുകളഞ്ഞത്, അതു വച്ചുപിടിപ്പിച്ചവരോട് ഒരു വാക്ക് പറയാതെയാണ്. മാസങ്ങൾക്കുള്ളിൽ നിരവധിപ്പേരുടെ ഫലവൃക്ഷങ്ങൾ നശിപ്പിച്ചുകഴിഞ്ഞു. വൈദ്യുതകന്പികളിൽ തട്ടുന്ന വൃക്ഷക്കന്പുകൾ വെട്ടുന്നതിൽ ആർക്കുമില്ല പരാതി. പക്ഷേ, അതിന്റെ മറവിൽ നിശ്ചിത പരിധിക്കപ്പുറത്തുള്ള ഫലവൃക്ഷങ്ങൾ പോലും വെട്ടിക്കൂട്ടിയാൽ പരാതിയുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും പലയിടത്തും ഇതു നടന്നു. കർഷകർക്കു നഷ്ടപരിഹാരം കൊടുത്തു. പക്ഷേ, നശിപ്പിച്ച ഉദ്യോഗസ്ഥന്റെ ശന്പളത്തിൽ ഒരു കുറവുമുണ്ടായില്ല; നടപടിയുമില്ല. ഈ ഉദ്യോഗസ്ഥസംരക്ഷണമാണ് കേരളത്തിന്റെ ശാപം. മന്ത്രിയറിയണം, പത്തനംതിട്ട സംഭവം. കായ്ക്കാറായ തെങ്ങുകളുൾപ്പെടെ അരിഞ്ഞു രസിക്കുകയാണ് ‘കുറുവാസംഘം’. ‘ധവളപത്രത്തിലെ ബാധ്യത’യെ നാട്ടിൽ അഴിച്ചുവിടരുത്.
മാനദണ്ഡങ്ങൾ ലംഘിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതായി ജനുവരി മുതൽ പത്തനംതിട്ടയിൽ വ്യാപക പരാതിയുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് സർക്കാർ നിർത്തിച്ച വെട്ടിനിരത്തലിനു വീണ്ടുമിറങ്ങിയിരിക്കുകയാണ്. നോട്ടീസ് നൽകുകയോ സുരക്ഷാ ദൂരപരിധി പാലിക്കുകയോ ചെയ്യാതെയാണ് പുരയിടങ്ങളിലെ ആദായകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്. കവിയൂർ സ്വദേശി ഡോ. ജേക്കബ് ഉമ്മന്റെ പറമ്പിലെ തെങ്ങുകൾ വെട്ടിയതാണ് പുതിയ ക്രൂരത. 2.6 മീറ്റർ വരെയുള്ളത് തെങ്ങായാലും പ്ലാവായാലും തേക്കായാലും വെട്ടുമെന്നാണ് കെഎസ്ഇബി പറഞ്ഞത്. അളന്നു നോക്കിയപ്പോൾ 2.6 മീറ്ററിനപ്പുറമുള്ളതും വെട്ടിക്കളഞ്ഞെന്നു വീട്ടുകാർ പറഞ്ഞു. നിശ്ചിത ഉയരത്തിലപ്പുറം വളരാത്ത ഇനം കായ്ക്കാറായ തെങ്ങുകളും നശിപ്പിച്ചു.
ചിലയിടത്ത് റബർമരങ്ങളാണ് നശിപ്പിച്ചത്. അകലമൊക്കെ ജീവനക്കാരൻ സ്വയം തീരുമാനിച്ച് വെട്ടിയാൽ മതിയോ, നട്ടുവളർത്തിയവൻ അറിയേണ്ടേ? ക്രെയിനും ജെസിബിയും യന്ത്രവാളുമൊക്കെ ഉപയോഗിച്ചാണ് ജനുവരി മുതൽ ഈ ക്രൂരവിനോദം. വൈദ്യുതിലൈനിലേക്കു ചായുന്ന കന്പോ മരമോ വെട്ടാൻ സമ്മതിക്കാത്തവരില്ല കേരളത്തിൽ. ഉണ്ടെങ്കിൽ അത്തരം സാമൂഹികദ്രോഹികളെ അറസ്റ്റ് ചെയ്തു നീക്കാൻ പോലീസിറങ്ങട്ടെ. പക്ഷേ, സംസ്ഥാനത്തു ചിലയിടങ്ങളിൽ, ചില ഉദ്യോഗസ്ഥർ സംവിധാനം ചെയ്യുന്ന വെട്ടിനിരത്തൽ നാടകം അവസാനിപ്പിക്കണം.
ജില്ലാ കളക്ടറുടെ ദുരന്തനിവാരണ ഉത്തരവിന്റെ മറവിൽ, 10 മീറ്ററകലെയുള്ള മരങ്ങൾപോലും വെട്ടിക്കഴിഞ്ഞന്നാണ് നാട്ടുകാർ പറയുന്നത്. ഇത് തടിക്കച്ചവടക്കാരുമായുള്ള ഡീലാണെന്നും ആരോപണമുണ്ട്. ഈ തടി പിടിയാവിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകും. നിശ്ചിത ദുരത്തിനുള്ളിലാണെങ്കിൽ പോലും, കന്പും കോലും വെട്ടുന്നതുപോലെയാണോ വർഷങ്ങളുടെ അധ്വാനഫലമായി വളർത്തിയെടുത്ത ഫലവൃക്ഷങ്ങൾ ഉടമയോടു പറയാതെ അരിഞ്ഞുവീഴ്ത്തി താണ്ഡവമാടുന്നത്. കാസർഗോഡ് പുത്തിഗെ ചക്കണിഗെയില് സി. ബാലസുബ്രഹ്മണ്യ ഭട്ടിന്റെ 28 കമുകുകൾ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ മണ്ട വെട്ടിക്കളഞ്ഞത് 2025 ഫെബ്രുവരിയിലാണ്.
കമുക് വൈദ്യുതിലൈനിലേക്കു ചാഞ്ഞതല്ല, താങ്ങുകന്പി ദ്രവിച്ചുപൊട്ടിയതിനെത്തുടർന്ന് ലൈൻ കമുകിലേക്കു ചാഞ്ഞതാണെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ, നഷ്ടം കർഷകന്. 2023 ഓഗസ്റ്റിൽ ഓണത്തിനു മുന്‍പ് കോതമംഗലം വാരപ്പെട്ടിയിൽ തോമസ് എന്ന കർഷകന്റെ 400 കുലവാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിക്കളഞ്ഞതിനെത്തുടർന്ന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടിവന്നു. തെമ്മാടിത്തരം കാണിച്ച ഉദ്യോഗസ്ഥന്റെ ശന്പളത്തിൽനിന്ന് നയാപൈസ പിടിച്ചതായറിയില്ല. ഉദ്യോഗസ്ഥരെയും സംഘടനകളെയും പേടിയില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം. പത്തനംതിട്ടയിൽ നഷ്ടപരിഹാരം കൊടുത്തേ തീരൂ. കെഎസ്ഇബിയും ചേർന്ന് കാലിയാക്കിയ ഖജനാവിൽനിന്നല്ല, ഉത്തരവാദികളുടെയത്രയും ശന്പളത്തിൽനിന്ന്.
വൈദ്യുതി കൊടുക്കൽ-വാങ്ങൽ കരാറുകൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ യഥാസമയത്തു നടത്തുകയും അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കുകയും ചെയ്യുന്നതിലും ഈ മിടുക്ക് കാണിച്ചിരുന്നെങ്കിൽ കെഎസ്ഇബി ധവളപത്രത്തിലെ ‘കരിന്പട്ടിക’യിൽ പെടില്ലായിരുന്നു. ഇനിയിപ്പോൾ വൈദ്യുതിവകുപ്പിനെ വെടക്കാക്കി സ്വകാര്യവത്കരിക്കാൻ കൂലിക്കെടുക്കപ്പെട്ട ഉദ്യോഗസ്ഥരാണോ ഈ കർഷകദ്രോഹത്തിനു പിന്നിലെന്നും അന്വേഷിക്കേണ്ടതാണ്.
വന്യജീവി, വനംവകുപ്പ്, കെഎസ്ഇബി... കർഷകന്റെ ജീവിതം തുലയ്ക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. അടിയിളകിയ കേരളത്തിലെ കർഷകരെ കാണാൻ ഈ സർക്കാരിനും ശേഷിയില്ലെന്നു വരരുത്. കായ്ക്കാറായ ഒരു തെങ്ങിനുവേണ്ടി നടത്തേണ്ടിവരുന്ന അധ്വാനം തിരിച്ചറിയാവുന്ന കർഷകർ ആരുമില്ലേ മന്ത്രിസഭയിൽ? പത്തനംതിട്ടയിൽ വെട്ടിനിരത്ത് ഭ്രാന്തിളകിയ കെഎസ്ഇബി മാടന്പിമാരോട്, പാലൂട്ടിയ ജനത്തെ കടിക്കരുതെന്നും കാലം മാറിയെന്നും സർക്കാർ പറയണം. അളമുട്ടിയാൽ കർഷകരും തിരിഞ്ഞുനിൽക്കുമെന്നു മറക്കരുത്.
Kerala
കോഴിക്കോട്: വടക്കൻ കേരളത്തിലെ നാല് പ്രധാന ജില്ലകളിൽ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്ടെ പ്രധാന 400 കെ.വി സബ് സ്റ്റേഷനിലെ പവർ ട്രാൻസ്ഫോർമറിനുണ്ടായ സാങ്കേതിക തകരാറാണ് ഈ പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണം.
ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപണികൾ പൂർണമായി തീർത്ത് സാധാരണ നിലയിലാക്കാൻ 2026 മേയ് 25 വരെ സമയം ആവശ്യമാണെന്ന് പവർ ഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് മേയ് 25 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരിക.
അപ്രതീക്ഷിതമായ ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കുന്നതിനായി വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഈ മാസം 12-ന് തകരാർ സംഭവിച്ചപ്പോൾ ഒരാഴ്ചത്തെ സമയമാണ് അറ്റകുറ്റപണികൾക്കായി ചോദിച്ചിരുന്നതെങ്കിലും, ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്ന സാഹചര്യത്തിലാണ് മേയ് 25 വരെ നിയന്ത്രണം നീട്ടിയത്.
വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും തടസങ്ങളോട് പൂർണമായി സഹകരിക്കണമെന്നും കെഎസ്ഇബി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Kerala
തിരുവനന്തപുരം: വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി. വൈദ്യുതി മോഷണം കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും കെഎസ്ഇബി പറയുന്നു.
വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും.
9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സ്ആപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിന്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നയാൾക്ക് കെഎസ്ഇബി പാരിതോഷികം നൽകും. പിഴ തുക പൂർണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കിൽ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും.
വിവരങ്ങൾ കൈമാറുന്ന ആളിന്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പറുകളും കെഎസ്ഇബി ഫെസ്ബുക് പോസ്റ്റിൽ പരസ്യപ്പെടുത്തി.
Kerala
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെഎസ്ഇബി അറിയിച്ചു.
കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്.
ട്രാൻസ്ഫോർമറിലെ ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരിക്കേണ്ടി വരും.
അതിനാൽ, വരും ദിവസങ്ങളിൽ ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും, അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ നിയന്ത്രിച്ചും കെഎസ്ഇബിയുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പവർഗ്രിഡ് കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും കൃത്യമായ സമയക്രമം പ്രാദേശിക കെഎസ്ഇബി ഓഫീസുകൾ വഴി ലഭ്യമാകുന്നതാണ്.
Kerala
തിരുവനന്തപുരം: കടുത്ത വേനൽചൂടും അപ്രഖ്യാപിത പവർക്കട്ടുമെല്ലാം ജനങ്ങൾക്ക് രൂക്ഷ പ്രതിസന്ധി സൃഷ്ടിച്ചതിനിടെ അടുത്ത ദിവസങ്ങളിൽ പെയ്തിറങ്ങിയ വേനൽമഴ വൈദ്യുതി ബോർഡിനും പൊതുജനങ്ങൾക്കും ഒരേ പോലെ ആശ്വസമായി.
സംസ്ഥാനത്ത് കൊടുംചൂടിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിലെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 117.15 ലശലക്ഷം യൂണിറ്റായിരുന്നു.
എന്നാൽ, വേനൽമഴ പല മേഖലകളിലും പെയ്തിറങ്ങിയതിനു പിന്നാലെ മേയ് മാസത്തിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടായി. അടുത്ത ദിവസങ്ങളിൽ ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത് കഴിഞ്ഞ ഞായറാഴ്ച്ചയാണ് 89.94 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഞായറാഴ്ച്ച ഉപയോഗിക്കേണ്ടി വന്നത്.
ഏപ്രിൽ 18 ലെ വൈദ്യുതി ഉപയോഗവുമായി താരതമ്യം ചെയ്യുന്പോൾ 27.21 ദശലക്ഷം വൈദ്യുതിയുടെ കുറവ് ഉപയോഗമാണ് മേയ് 10ന് ഉണ്ടായിരിക്കുന്നത്. മേയ് മൂന്നിന് 98.89 ദശലക്ഷം യൂണിറ്റും ഏഴിന് 99 ദശലക്ഷവും മേയ് എട്ടിന് 97 ദശലക്ഷവുമായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
ഏപ്രിലിൽ വൻ തോതിലുള്ള വൈദ്യുതി ഉപയോഗത്തിനു പിന്നാലെ സംസ്ഥാനത്ത് അരമണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി മുടക്കവും അനുഭവപ്പെട്ടു. എന്നാൽ അപ്രഖ്യാപിത പവർകട്ട് എന്നു സമ്മതിക്കാൻ ആദ്യം വൈദ്യുതി വകുപ്പ് തയാറായില്ല. തുടർച്ചയായുള്ള ദിവസങ്ങളിൽ ഇതേപോലെ തന്നെ വൈദ്യുതി പ്രതിസന്ധി ഉണ്ടായതോടെയാണ് അപ്രഖ്യാപിത പവർക്കട്ട് എന്നു സമ്മതിക്കാൻ വൈദ്യുതി വകുപ്പ് തയാറായത്.
ഏപ്രിൽ മാസം കൂടുതൽ ദിവസവും സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു. എന്നാൽ വേനൽ മഴയ്ക്ക് പിന്നാലെ മേയ് മാസത്തോടെ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടായി.
കടുത്ത വേനലിനൊപ്പം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതകത്തിനുണ്ടായ ദൗർലഭ്യവും വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണമായി. ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല. ചീഫ് സെക്രട്ടറിയാണ് നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. വ്യവസായ വകുപ്പാണ് ഏറ്റെടുക്കാൻ ഉള്ള നീക്കം തടഞ്ഞത്.
കാലാവധി കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പദ്ധതി പ്രദേശത്ത് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബൊറാണ്ടം ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ ആണ് നിർത്തി വയാക്കൽ.
ഏറ്റെടുക്കൽ പഠിക്കാൻ വെച്ച ഉപസമിതി റിപ്പോർട്ട് വരും മുൻപ് നടപടി പാടില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ കെഎസ്ഇബി നടപടിയെ മന്ത്രി പി. രാജീവ് വിമർശിച്ചു.
പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്. കെഎസ്ഇബി തീരുമാനത്തിനെതിരെ കമ്പനി ഹൈക്കൊടതിയെ സമീപിച്ചിരിക്കെ ആണ് സർക്കാർ പിന്മാറ്റം.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം ലോക്കൽ സെക്രട്ടറി മർദിച്ചതായി പരാതി. പണമിടപാടിൽ മധ്യസ്ഥത വഹിക്കാൻ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് പരാതി.
അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാധരന്റെ പരാതിയിൽ കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറി എൻ.എം. അരുൺ പ്രസാദിനെതിരെ പോലീസ് കേസെടുത്തു.
അരുൺ വിദ്യാധരനെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ഇനിയും മർദിക്കുമെന്ന് പറയുന്നതുമായ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.
Kerala
തിരുവനന്തപുരം: കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ എന്ന കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടുനിന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
2024 ഡിസംബര്‍ 31ന് BOOT കരാര്‍ അവസാനിച്ചതാണ്. അന്ന് ഈ വൈദ്യുതി പദ്ധതിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുത ബോര്‍ഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി ഇവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന് സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 56 കോടി രൂപയുടെ നഷ്ടമുണ്ടായി.
കരാർ കഴിഞ്ഞിട്ടും കഴിഞ്ഞ 14 മാസങ്ങളായി ഈ കമ്പനി മണിയാര്‍ ജലവൈദ്യുത പദ്ധതി അനധികൃതമായി കൈവശം വെച്ച് വൻതോതിൽ വൈദ്യുതോത്പാദനം നടത്തി സ്വകാര്യ കമ്പനികൾക്ക് ഉയർന്ന തുകയ്ക്ക് വിൽക്കുകയാണ്.
വൈദ്യുത ബോർഡ്മായുള്ള കരാർ 2024 ഡിസംബർ 31 ന് അവസാനിച്ചതോടെ ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആർക്കുവേണമെങ്കിലും വില്‍ക്കാനുള്ള സ്വാതന്ത്ര്യം കാർബൊറാണ്ടത്തിന് ലഭിച്ചു.
ഇവിടെ ഒരു യൂണിറ്റിന് ഉത്പാദനചെലവ് 40 പൈസയില്‍ താഴെയാണ്. ഇതാണ് യൂണിറ്റ് ഒന്നിന് 10-14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ വിറ്റ് കമ്പനി കൊള്ളലാഭം ഉണ്ടാക്കിയത്. ഇതേസമയത്ത് കേരളത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാതെ വൈദ്യുത ബോർഡ് വൻ തുകയ്ക്കാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടിയത്.
മൊത്തം 12 മെഗാവാട്ടാണ് ഈ പദ്ധതിയുടെ ഇന്‍സ്റ്റാള്‍ഡ് കപ്പാസിറ്റി. ലളിതമായി പറഞ്ഞാല്‍ 12,000 യൂണിറ്റ് വൈദ്യുതി മണിക്കൂറില്‍ ഉത്പാദിപ്പിക്കാന്‍ ഈ നിലയത്തിനാകും. ബോര്‍ഡിന്റെ നിയന്ത്രണത്തിലാണെങ്കില്‍ 40 പൈസയ്ക്ക് ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയാണ് നമുക്ക് നഷ്ടപ്പെട്ടത്. കേരളത്തിന്റെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയെങ്കിലും ഇതുവരെ ബോർഡ് ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തില്ല.
പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുത ബോര്‍ഡും പകല്‍ക്കൊള്ളയ്ക്കു കൂട്ടുനില്‍ക്കുകയാണ്. ഈ പദ്ധതി തിരിച്ചെടുക്കാൻ ഇത്രയും വൈകിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം - ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് 10 വർഷം ലോഡ് ഷെഡിംഗ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണെന്ന് കെഎസ്ഇബി മുന്‍ ചെയര്മാന് ബിജു പ്രഭാകര്‍. താൻ ചെയർമാനായിരുന്ന കാലത്ത് രഹസ്യമായി ലോഡ് ഷെഡിംഗ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കും. ലോഡ് ഷെഡിംഗിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. താന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് നമുക്കുണ്ടെങ്കിലും മഴക്കാലത്ത് എത്രയെണ്ണം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജു പ്രഭാകർ ചോദിച്ചു.
കൂടംകുളത്ത് സമരം ചെയ്തവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് വൈദ്യുതി വാങ്ങുകയാണ്. തനിക്ക് ഇന്നും കോൺഗ്രസിനോട് ആണ് താത്പര്യമെന്ന് പറഞ്ഞ ബിജു പ്രഭാകർ സ്കൂള്‍ കാലത്ത് നക്സല്‍ ആശയങ്ങള്‍ സ്വാധീനിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗില്ലെന്ന് ഇന്നും ആവർത്തിച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോഴുള്ളത് ലോഡ് ഷെഡിംഗല്ലെന്നും ഗല്ലെന്നും ഉപയോഗം കൂടുമ്പോൾ ഡ്രിപ്പ് ആകുന്നതാണെന്നും ആവർത്തിക്കുകയാണ് മന്ത്രി.
വൈദ്യുതി ഉൽപാദനം കൂട്ടിയെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പ്രതിസന്ധി ആഴമുള്ളതാണ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷൻ കാലതാമസം ഉണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. കമ്മീഷൻ നടപടി വൈകിയപ്പോൾ ബോർഡ് ഇടപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടും ചൂടിനിടെ ജനത്തിന് ഇരുട്ടടിയാകുകയാണ് ലോഡ് ഷെഡിംഗ്. വൈകുന്നേരം ആറ് മുതൽ രാത്രി 12 വരെ അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന അളവിലുള്ള വെള്ളം ഡാമുകളിലേക്ക് എത്തിയിട്ടും ഗുരുതര പ്രതിസന്ധി ഉണ്ടാകാൻ കാരണം ആസൂത്രണമില്ലാതെ ഉള്ള വൈദ്യുതി ഉൽപാദനം ആണെന്നത് വ്യക്തമാവുകയാണ്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗങ്ങളുമായി മന്ത്രി കൃഷ്ണൻകുട്ടി കൂടിക്കാഴ്ച നടത്തി. കെഎസ്ഇബിയും കമ്മീഷനും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്.
250 മെഗാ വാട്ട് വാങ്ങാനുള്ള പെറ്റീഷനുമായി ബന്ധപ്പെട്ടാണ് കെഎസ്ഇബിയും റഗുലേറ്ററി കമ്മീഷനും തമ്മിൽ തർക്കമുണ്ടായത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കുന്നതിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കാലതാമസമുണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
കെഎസ്ഇബി ഒരു അപേക്ഷ നൽകിയാൽ അതിൽ വേഗം തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം റഗുലേറ്ററി കമ്മീഷനുണ്ട്. എന്തുകൊണ്ട് വൈകി എന്ന് കമ്മീഷനോട് ചോദിക്കണം എന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിച്ചത്.
നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. മേയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം. പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചത്. വൈദ്യതി വിതരണ പ്രസരണ ശൃംഘലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേതീരു എന്നാണ് വിശദീകരണം.
ഊര്‍ജ സെക്രട്ടറി പങ്കെടുത്ത കെഎസ്ഇബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും നടത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുന്നൊരുക്കം കെഎസ്ഇബി നടത്തിയില്ലെന്ന് റഗുലേററ്ററി കമ്മീഷൻ വിമര്‍ശിക്കുമ്പോള്‍ പ്രകൃതിയുടെ ചതിയെന്ന വാദിക്കുകയാണ് മന്ത്രി.
കൂടിയവിലക്ക് 250 മെഗാവാട്ട് വാങ്ങാൻ അനുമതി വേണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചെങ്കിലും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ നാളെ തീരുമാനം ആകുമെന്നാണ് പ്രതീക്ഷ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പിലാക്കാൻ കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനം. വൈകുന്നേരം ആറിനും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡിംഗിന് തീരുമാനമായിരിക്കുന്നത്.
പീക്ക് അവറിൽ വാഹന ചാർജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകുന്നേപം ആറിന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസിലാകുന്നതെന്ന് ഉന്നത തലയോഗത്തിൽ വിലയിരുത്തലുണ്ടായി.
Kerala
തിരുവനന്തപുരം: കൂടിയ വില കൊടുത്താലും പുറത്തുനിന്ന് വൈദ്യുതി ലഭിക്കില്ലെന്ന സ്ഥിതി വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പുതിയ പശ്ചാത്തലത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കം പരിഗണനയിലാണ്. നിലവില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാത്രിയില്‍ പതിനഞ്ചു മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് തുടരുന്നതിനിടെയാണ് കൂടുതല്‍ നിയന്ത്രണത്തിലേക്കു നീങ്ങാന്‍ ആലോചിക്കുന്നത്.
പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതിനൊപ്പം കടുത്ത ചൂടു കാരണം ഉപയോഗം കുതിച്ചതുമാണ് വന്‍ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. ഇത് മുന്നില്‍ക്കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ കെഎസ്ഇബിക്കും വൈദ്യുതി റെഗുലേറ്ററി കമ്മീഷനും വീഴ്ച പറ്റിയതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി വാങ്ങി പ്രശ്നപരിഹാരത്തിനായി കെഎസ്ഇബി നീക്കം നടത്തിയെങ്കിലും പവര്‍ എക്സ്ചേഞ്ചുകളില്‍നിന്ന് വൈദ്യുതി ലഭ്യമാകില്ലെന്ന സ്ഥിരീകരണം ലഭിച്ചു. രാജ്യത്താകെ ആവശ്യകത ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേരളത്തിന് ഉടന്‍ വൈദ്യുതി ലഭ്യമാകാനിടയില്ലെന്ന നില വന്നത്. ഈ സാഹചര്യത്തില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്ന് കെഎസ്ഇബി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് ഉന്നതതല യോഗം ചേരും.
കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പവര്‍ എക്സ്ചേഞ്ചുകളില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ദിവസം കെഎസ്ഇബിക്ക് അനുമതി നല്‍കിയിരുന്നു.
യൂണിറ്റിന് 10 രൂപ വരെ വിലയുള്ള ഡേ എഹെഡ് മാര്‍ക്കറ്റിലെ നിരക്കിനേക്കാള്‍ 50 പൈസ വരെ അധികം നല്കി മേയ് 15 വരെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കമ്മീഷന് അനുമതി നല്‍കിയത്. എന്നാല്‍ ഇത് ഉടന്‍ ലഭ്യമായേക്കില്ലെന്നാണു സൂചന. ഇതോടെയാണ് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനുള്ള ആലോചനയിലേക്കു നീങ്ങുന്നത്.
പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ ഇക്കഴിഞ്ഞ 26 മുതല്‍ 200 മെഗാവാട്ടിന്റെ കുറവുകൂടി ഉണ്ടായിരുന്നു. 16 മുതല്‍ 200 മെഗാവാട്ടിന്റെയും 20 മുതല്‍ 200 മെഗാവാട്ടിന്റെയും കുറവ് ഇത്തരത്തില്‍ വന്നിരുന്നു.
ഇതോടെ പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 600 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്. ഇതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ അനുമതി തേടിയുള്ള കെഎസ്ഇബിയുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷന് തീരുമാനം നീട്ടിയതും കെഎസ്ഇബിക്കു തിരിച്ചടിയായി.
തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വൻതോതിൽ വർധിച്ചതിനു പിന്നാലെ അരമണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം. വൈകുന്നേരം ആറുമുതൽ രാത്രി 11 വരെയുള്ള സമയത്താണ് അപ്രഖ്യാപിത വൈദ്യുതി മുടക്കമുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി മുടക്കമുണ്ടായി. ലോഡ് കൂടുന്നത് അനുസരിച്ച് പ്രാദേശികമായി നടപ്പാക്കുന്ന ചില ക്രമീകരണങ്ങളെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
എന്നാൽ, അപ്രഖ്യാപിത പവർകട്ട് എന്നു സമ്മതിക്കാൻ കെഎസ്ഇബി തയാറുമില്ല. പവർകട്ട് സംബന്ധിച്ചു തീരുമാനങ്ങൾ ഒന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.സംസ്ഥാനത്ത് കൊടും ചൂടിനിടെ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം കൂടിയായതോടെ പൊതുജനം ഏറെ പ്രതിസന്ധിയിലായി. പാലക്കാട് 40.1 ഡിഗ്രി സെൽഷസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരും. തുടർനടപടികൾ ചൊവ്വാഴ്ച ഉണ്ടാകാനാണ് സാധ്യത. ഇതിനിടെ കൂടുതൽ വൈദ്യുതി നിയന്ത്രണത്തിനും ബോര്‍ഡ് തയ്യാറെടുക്കുകയാണ്. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം.
പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പായില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയതിന് പിന്നാലെ കെഎസ്ഇബി, പവർ എക്സ്ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ദേശീയതലത്തിൽ ആവശ്യകത വർധിച്ചതും കാരണമായി.
പുറത്ത് നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പെറ്റീഷന് നല്‍കുന്നത് കഴിഞ്ഞ എട്ടിന്. എന്നാൽ കമ്മീഷൻ തീരുമാനം നീട്ടിക്കൊണ്ടു പോയി. കഴിഞ്ഞ 24 ന് കമ്മീഷൻ ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനം എടുത്തില്ല. ഒടുവിൽ വൈദ്യുതി വകുപ്പിൽ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് ഞായറാഴ്ച ഉച്ചയോടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത്.
വൈകുന്നേരം തന്നെ പവർ എക്സ്ചേഞ്ചിലെ ടേം എഹെഡ് മാര്‍ക്കറ്റ് വഴി ഇതിനായി ഡിമാൻഡ് വെക്കുകയും ചെയ്തു. എന്നാൽ വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് ദേശീയ തലത്തിൽ വൈദുതി ആവശ്യം കൂടിയതാണ് കാരണം.
ഇനി എന്ന് ലഭ്യമാകുമെന്ന കാര്യവും അറിയില്ലെന്ന് ബോര്‍ഡ് വൃത്തങ്ങൾ അറിയിച്ചു. 90 ദിവസം മുമ്പ് തന്നെ അഡ്വാന്‍സ് ആയി പവർ എക്സ്ചേഞ്ചിൽ അപേക്ഷിക്കാം. വേനലിലെ വര്‍ധിച്ച ആവശ്യം മുന്‍കൂട്ടി കണ്ട് ഇക്കാര്യത്തിൽ നടപടി എടുക്കുന്നതിൽ കെഎസ്ഇബിക്കും ഗുരുതര വീഴ്ച സംഭവിച്ചു. ഇതിനിടെ സംസ്ഥാനം കൂടുതൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കുകയാണ്.
വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന പീക്ക് അവറിൽ പതിനഞ്ച് മിനിറ്റ് വരെ നിലവിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. ഇത് അരമണിക്കൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 മിനിറ്റ് മുതൽ അരമണിക്കൂർവരെ പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിൽ വൈദ്യുതി നിയന്ത്രണം വരും. വൈദ്യുതി മുടങ്ങുന്ന വിവരം എസ്എംഎസ് മുഖേന അറിയിക്കും.
ഉപഭോഗം കൂടുന്നതിന് അനുസരിച്ച് ലോഡ് ഷെഡിങ്ങിലൂടെ പിടിച്ച് നിൽക്കാനാണ് കെഎസ്ഇബി ശ്രമം. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ ചേർന്ന കെഎസ്ഇബിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിരുന്നു. തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. യൂണിറ്റിന് പരമാവധി 10 രൂപയ്ക്ക്, ഡേ എഹെഡ് കണ്ടിജൻസി മാർക്കറ്റിൽ നിന്ന് ഹ്രസ്വകാല കരാർ വഴി വാങ്ങാനാണ് അനുമതി നൽകിയത്.
വേനൽച്ചൂട് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം കഴിഞ്ഞ 18ന് സർവകാല റിക്കാർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും രാത്രി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി നിലയ്ക്കുന്ന സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. ഈ വിഷത്തിൽ അധികൃതരുടെ അറിയിപ്പ് ഇങ്ങനെ:
പ്രിയ ഉപഭോക്താക്കളെ,
രാത്രികാലകളിൽ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷൻ ഓഫീസുകളിൽ പൊതു ജനങ്ങളും ജീവനക്കാരും തമ്മിൽ വലിയ സംഘർഷങ്ങൾ ഉണ്ടാകുന്നതിന്റെ വെളിച്ചത്തിൽ എന്ത് കൊണ്ട് ലോഡ് നിയന്ത്രണം ആവശ്യമായി വരുന്നു എന്നതിനെകുറിച്ച് ചെറിയ വിവരണമാണിത്.
നിങ്ങളുടെ പ്രയാസം ഞങ്ങൾ മനസിലാക്കുന്നു. ജനങ്ങൾ നേരിട്ട് സംവദിക്കുന്നത് സെക്ഷൻ ഓഫീസുമായാണ്. എന്നാൽ കെഎസ്ഇബിയിൽ ജനറേഷൻ, ട്രാൻസ്മിഷൻ ,ഡിസ്ട്രിബൂഷൻ എന്നിങ്ങനെ മൂന്ന് വിഭാഗം ഉണ്ട്. അനിയിത്രിതമായ ചുട് കാരണം ഈ വർഷം ബോർഡ് പ്രതീക്ഷിച്ചതിലും 25 ശതമാനം ലോഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് നിലവിലെ ലൈനുകൾക്ക് താങ്ങാൻ കഴിയാതെ വരുന്ന സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്.
നമ്മുടെ ട്രാൻസ്ഫോമറുകളിലേക്കുള്ള വൈദ്യുതി എത്തുന്നത് സബ് സ്റ്റേഷനുകളിൽ നിന്നാണ്. ഇത് ട്രാൻസ്മിഷൻ വിംഗിന് കീഴിൽ ആണ്. സബ് സ്റ്റേഷനുകളിലേക്കു വരുന്ന ലൈനിൽ ഓവർ ലോഡ് വരുന്ന സമയങ്ങളിലാണ് 15 മിനിറ്റ് നിയന്ത്രണം ഓരോ സബ്സ്റ്റേഷനിലേയും ഓരോ 11 കെവി ഫീഡറിലും വരുത്തുന്നത്.
അല്ലാത്തപക്ഷം ലോഡ് താങ്ങാനാവാതെ 110 കെവി, 66 കെവി, 220 കെവി ലൈനുകൾ പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടാകും. ഇത് ഗ്രിഡ് മുഴുവനേയും ബാധിക്കുകയും കേരളം മുഴുവൻ ഇരുട്ടിലേക്ക് പോകാനും കാരണമാകാം. ഇത് ഒഴിവാക്കാനാണ് അപഖ്യാപിത ലോഡ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ വിവരം സെക്ഷൻ ഓഫീസിലുളളവർക്കും ആ സമയത്ത് മാത്രമേ ലഭിക്കുകയുള്ളു. അത് കൊണ്ടാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ സാധിക്കാത്തത്. ഈ നിയന്ത്രണം ലോഡ് കുറയുന്നതു വരെ തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ടാണ് രാത്രി പല സമയത്ത് ഇങ്ങനെ ഉണ്ടാകുന്നത്.
ഇനി 15 മിനിറ്റ് മാറ്റി 30 മിനിറ്റോ 45 മിനിറ്റോ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷയം കൂടി വ്യക്തമാക്കാം. നമ്മുടെ മിക്ക വീടുകളിലും ഫ്രിഡ്ജ്, എസി, ഇൻവർട്ടർ എന്നിവ ഉണ്ടാകും അര മണിക്കൂർ കറണ്ട് പോയി വരുമ്പോഴേക്കും ഇവയെല്ലാം ഒന്നിച്ച് ഓണാകുകയും നമ്മുടെ ട്രാൻസ്ഫോർമർ ഓവർ ലോഡ് ആകുകയും ഫ്യൂസുകൾ കത്തിപ്പോകുകയും ചെയ്യാൻ സാധ്യത കൂടുതലാണ്. അതുകൂടി കണക്കിലെടുത്തു കൊണ്ടാണ് 15 മിനിറ്റ് സമയം ആക്കി ലോഡ് നിയന്ത്രണം വച്ചിരിക്കുന്നത്.
സോളാർ വന്നതോടുകൂടി നിയന്ത്രണമില്ലാതെ ചിലരെങ്കിലും രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നു. നമ്മൾ എല്ലാവരും സ്വയം ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടു വന്നാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരം ആകും. രാത്രികാലങ്ങളിൽ (വൈകുന്നേരം ആറ് മുതൽ രാത്രി12 വരെ) അനാവശ്യ ലൈറ്റുകൾ ഓഫാക്കുക, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാതിരിക്കുക, മോട്ടോർ പ്രവർത്തിക്കാതിരിക്കുക, ഫ്രിഡ്ജ് ഓഫ് ചെയ്യുക എന്നിവ ചെയ്ത് സഹകരിച്ചാൽ വലിയ മാറ്റം ഉണ്ടാകും
Kerala
തിരുവനന്തപുരം: വൈകുന്നേരം ആറിനും രാത്രി 11 നുമിടയിലുള്ള പീക്ക് സമയത്ത് വീടുകളിലെ വൈദ്യുത ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി.
വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുന്നു. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവകാല റിക്കാർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി.
വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റിക്കാർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടുകയുണ്ടായി.
കണക്കുകൾ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കൾക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ്ഇബി.
വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്.
ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ വൈകുന്നേരം 6നും രാത്രി 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, എസി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും വൈകുന്നേരം ആറിനു ശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളിൽ ക്രമീകരിക്കണമെന്നും എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഇത്തരം ക്രമീകരണങ്ങൾ ഉയർന്ന വൈദ്യുതി ബിൽ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
Kerala
കൊല്ലം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണിത്.
ഒരാഴ്ച മുൻപുതന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങിയിരുന്നു. ഇതിനുപിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിരിക്കുന്നത്.
എന്നാൽ ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ വേണ്ടിവന്നേക്കാമെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചത്തെ വൈദ്യുതി ഉപയോഗം 112. 07 ദശലക്ഷം യൂണിറ്റ്. ചൊവ്വാഴ്ച്ചത്തേക്കാൾ ഒരുദശലക്ഷം യൂണിറ്റ് ഉപയോഗത്തിന്റെ വർധനയാണ് ബുധനാഴ്ച്ച ഉണ്ടായത്.
ഇന്ന് സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവിന് സാധ്യതയുണ്ട്.
കഴിഞ്ഞ ആഴ്ച്ച സംസ്ഥാനത്ത് റിക്കാർഡ് വൈദ്യുതി ഉപയോഗമായിരുന്നു.
Kerala
തിരുവനന്തപുരം: വേനൽച്ചൂട് കത്തിക്കാളുന്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റിക്കാർഡ് ഭേദിക്കുന്നു. കഴിഞ്ഞ ദിവത്തെ ഉപയോഗം 113.4 ദശലക്ഷം യൂണിറ്റാണെന്നും ഇത് ഏപ്രിൽ മാസത്തെ ഏറ്റവും കൂടിയ ഉപയോഗമാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും വർധനയുണ്ടായി. 5947 മെഗാവാട്ടാണ് കഴിഞ്ഞ ദിവസത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായി കുതിച്ചുയർന്ന പശ്ചാത്തലത്തിൽ കെഎസ്ഇബി ഇന്നലെ ഉന്നതതല യോഗം ചേർന്നു.
പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 6000 മെഗാവാട്ടിനും മുകളിലെത്തിയതോടെ വെദ്യുതിവിതരണ സംവിധാനത്തിന് തകരാറുകൾ സംഭവിക്കാമെന്ന് നേരത്തേ വിലയിരുത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി ആവശ്യകത ഉയർന്നതിനെത്തുടർന്ന് നിരവധി ട്രാൻസ്ഫോർമറുകൾ തകരാറിലായിരുന്നു. വടക്കൻ കേരളത്തിലാണ് ഏറ്റവും കുടുതൽ ട്രാൻസ്ഫോർമറുകൾ തകരാറിലായത്. ഇത് എങ്ങനെ പരിഹരിക്കാനാകുമെന്നും യോഗം വിലയിരുത്തി.
ഉപയോഗം ക്രമാതീതമായി ഉയർന്നാൽ ചെറിയ തോതിലുള്ള നിയന്ത്രണത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ഇതനുസരിച്ച് 10 മുതൽ 15 മിനിറ്റ് വരെ ഫീഡർ ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുകയും നിയന്ത്രണം നടപ്പാക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.
Kerala
തിരുവനന്തപുരം: പാറശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് പാറശാല പോലീസ് കേസെടുത്തിരിക്കുന്നത്.
കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു. സന്തോഷിന്റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പാറശാല താലൂക്ക് ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ സന്തോഷിന്റെ മൃതദേഹവുമായി അമ്പൂരിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ഇബി കരാര്‍ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.
ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സന്തോഷിനെ ഉടൻ തന്നെ പാറശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, സന്തോഷിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജീവൻ രക്ഷിക്കാനുള്ള നടപടികളൊന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും കൃത്യമായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റിക്കാർഡിലേക്ക്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 6,000 മെഗാവാട്ട് കടന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് വൈദ്യുതി ഉപയോഗം 6,012 മെഗാവാട്ട് ആയത്. ഏപ്രിൽ 13ന് രേഖപ്പെടുത്തിയ 5,933 മെഗാവാട്ടായിരുന്നു മുൻ റിക്കാർഡ്.
ചൊവ്വാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ് ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം എട്ടു ലക്ഷം യൂണിറ്റിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ചൂട് വർധിച്ചതോടെ വീടുകളിൽ എസി, കൂളർ എന്നിവയുടെ ഉപയോഗം വർധിച്ചതാണ് ഉപയോഗം കൂടാൻ കാരണം.
വൈദ്യുതി ഉപയോഗം 6,000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെത്തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഉത്പാദനം കൂട്ടുമെന്ന നിലപാടിലാണ് കെഎസ്ഇബി.
Sports
കോഴിക്കോട്: ഫിയസ്റ്റോ 50-ാം വാർഷിക അഖിലേന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വനിതാ വിഭാഗം ഫൈനൽ ചിത്രം വ്യക്തമായി.
തിരുവനന്തപുരം കെഎസ്ഇബിയും സെക്കന്തരാബാദ് സൗത്ത് സെൻട്രൽ റെയിൽവേയും (എസ്സിആർ) തമ്മിലാണ് കിരീട പോരാട്ടം. അവസാന ലീഗ് മത്സരത്തിൽ ഐസിഎഫ് ചെന്നൈയെ കീഴടക്കിയാണ് എസ്സിആർ ഫൈനൽ ടിക്കറ്റ് എടുത്തത്; 94-58.
പുരുഷ വിഭാഗത്തിൽ ബംഗളൂർ യംഗ് ഒാറിയൺസ് 98-62ന് ഇന്ത്യൻ എയർഫോഴ്സിനെ കീഴടക്കി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തോടെ സെമിയിലേക്കു മുന്നേറി.
Kerala
തിരുവനന്തപുരം: വേനൽച്ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ. ബുധനാഴ്ച രാത്രിയിലാണ് 5802 മെഗാവാട്ട് വൈദ്യുതി ആവശ്യകതയുണ്ടായത്. ഇതിനു മുൻപുള്ള റിക്കാർഡ് 2024 മേയ് രണ്ടിനാണ് രേഖപ്പെടുത്തിയത്. അന്ന് വേണ്ടിവന്നത് 5797 മെഗാവാട്ടാണ്.
അതേസമയം ഒരു ദിവസം ഉപയോഗിച്ച ആകെ വൈദ്യുതിയുടെ അളവിൽ 2024ലെ റിക്കാർഡ് മറികടന്നിട്ടില്ല. 2024 മേയ് മൂന്നിലെ 11.59 കോടി യൂണിറ്റ് റിക്കാർഡായി നിലനിൽക്കുന്പോൾ ബുധനാഴ്ചത്തെ ആകെ ഉപയോഗം 10.803 കോടി യൂണിറ്റാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപയോഗം റിക്കാർഡിൽ. ബുധനാഴ്ച വൈദ്യുതി ഉപയോഗം 5,802 മെഗാവാട്ടിലെത്തി.
റിക്കാർഡ് വൈദ്യുതി വിതരണം കെ എസ് ഇ ബി സുഗമമായി കൈകാര്യം ചെയ്തെന്ന് വൈദ്യുത ബോർഡ് അറിയിച്ചു. 2024 മേയ് രണ്ടിലെ 5,797 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് ഭേദിച്ചത്.
വൈദ്യുതി ബോർഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.
Kerala
കൊച്ചി: വൈദ്യുതി കുടിശിക അടക്കാത്തതിനാല്‍ ആലുവ സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 70,000 രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഇന്ന് രാവിലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരിയത്.
ഫെബ്രുവരി മുതലുള്ള ബില്‍ ആണ് അടയ്ക്കാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ജിഎസ്ടി ഓഫീസിലേക്ക് കത്ത് നല്‍കിയിലെങ്കിലും അതില്‍ പ്രതികരണമില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ എത്തി ഫ്യൂസ് ഊരിയത്. മൂന്നു നില കെട്ടിടമാണ് ഇപ്പോള്‍ ഇരുട്ടിലായിരിക്കുന്നത്.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശി സുജിത്(37) ആണ് മരിച്ചത്. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് സുജിത്തിന് ഷോക്കേറ്റത്.
ചെറുമങ്ങാട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെ ആയിരുന്നു അപകടം. സ്ട്രീറ്റ് ലൈറ്റിന്റെ വയറിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി വിതരണക്കന്പനികളുടെ ദേശീയ റാങ്കിംഗിൽ ഇടത്തരം പ്രകടനം കാഴ്ചവച്ച് കേരളത്തിന്റെ ഏക വൈദ്യുതി വിതരണക്കന്പനിയായ കെഎസ്ഇബി.
കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുറത്തുവിട്ട വൈദ്യുതി വിതരണ സേവനങ്ങളുടെ 14-ാമത് സംയോജിത റേറ്റിംഗ് ആൻഡ് റാങ്കിംഗ് റിപ്പോർട്ടിൽ ബി ഗ്രേഡാണു കെഎസ്ഇബിക്കു ലഭിച്ചത്. സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള രാജ്യത്തെ വൈദ്യുതി വിതരണക്കന്പനികളും പവർ ഡിപ്പാർട്ട്മെന്റുകളും ഉൾപ്പെട്ടിട്ടുള്ള 65 വൈദ്യുതി വിതരണ സ്ഥാപനങ്ങളെ റേറ്റിംഗിനു വിധേയമാക്കിയാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ കീഴിൽ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള രാജ്യത്തെ 54 വൈദ്യുതി വിതരണക്കന്പനികളിൽ 24-ാമത് മാത്രമാണ് റേറ്റിംഗിൽ കെഎസ്ഇബിയുടെ സ്ഥാനം. ബി ഗ്രേഡോടെ നൂറിൽ 63.25 സ്കോറാണു കെഎസ്ഇബിക്കു ലഭിച്ചത്.
ഗുജറാത്തിലെ സ്വകാര്യ വൈദ്യുതി വിതരണ സ്ഥാപനങ്ങളായ ടോറന്റ് അഹമ്മദാബാദും ടോറന്റ് സൂറത്തുമാണ് നൂറിൽ നൂറ് സ്കോറോടെ എ പ്ലസ് നേട്ടം സ്വന്തമാക്കി മുന്നിലെത്തിയത്. അതേസമയം കെഎസ്ഇബി കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിനെ അപേക്ഷിച്ചു ഇത്തവണ സ്കോർ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞതവണ നൂറിൽ 58.33 സ്കോറോടെ ബി ഗ്രേഡായിരുന്നു കെഎസ്ഇബിയുടെ പ്രകടനം.
അതിനിടെ രാജ്യത്തെ 11 പവർ ഡിപ്പാർട്ട്മെന്റുകളുടെ റാങ്കിംഗിൽ തൃശൂർ കോർപറേഷൻ വൈദ്യുതി ഡിപ്പാർട്ട്മെന്റ് (ടിസിഇഡി) എ പ്ലസ് ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ തവണത്തെ റാങ്കിംഗിൽ 88.35 സ്കോർ കരസ്ഥമാക്കിയ ടിസിഇഡി ഇത്തവണ നൂറിൽ 98.41 സ്കോർ നേടി.
സാന്പത്തിക സുസ്ഥിരത, പ്രകടനത്തിലെ മികവ്, ബാഹ്യ പരിസ്ഥിതി എന്നീ ഘടകങ്ങൾ മാനദണ്ഡമാക്കിയായിരുന്നു രാജ്യത്തെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ റേറ്റിംഗ്. ഇവ മൂന്നിലും കെഎസ്ഇബി മികച്ച പ്രകടനം കാഴ്ചവച്ച് നൂറിൽ 83.28 സ്കോർ നേടിയെങ്കിലും മൈനസ് മാർക്കിനു കാരണമാകുന്ന ചില നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങൾ ചൂണ്ടിക്കാട്ടി 20.03 സ്കോർ കുറച്ചതോടെയാണ് ബി ഗ്രേഡിലേക്കെത്തിയത്.
ഓഡിറ്ററുടെ പ്രതികൂല അഭിപ്രായംമൂലം കെഎസ്ഇബിയുടെ 15 സ്കോർ കുറഞ്ഞപ്പോൾ തീരുവ ചക്രത്തിന്റെ കാലതാമസം ചൂണ്ടിക്കാട്ടി 0.50 സ്കോറും റഗുലേറ്ററി അസറ്റ്സ് ചൂണ്ടിക്കാട്ടി 4.53 സ്കോറും കുറച്ചു.
Kerala
തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. കരാർ തൊഴിലാളിയായ ആസാം സ്വദേശി ബൈനൂൽ ഇസ്ലാമിനാണ് പരിക്ക്.
ഇയാളെ കയ്പമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. കരാർ തൊഴിലാളിയായ ആസാം സ്വദേശി ബൈനൂൽ ഇസ്ലാമിനാണ് പരിക്ക്. ഇയാളെ കയ്പമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നു കൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
മൂന്ന് പേരാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത്. മൂന്ന് പേർക്കും ഷോക്കേറ്റെങ്കിലും ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്. ജോലി സമയത്ത് ചെയ്യേണ്ടതായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
District News
കൂടരഞ്ഞി : പഞ്ചായത്തിലെ പൂവാറൻ തോടിൽ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനിടെ കേടുപാടുകൾ സംഭവിച്ച വീടുകളുടെ ഉടമകൾക്കും, കോൺവന്റ് കെട്ടിടത്തിനും, ഗവ. സ്കൂളിനുമുള്ള നഷ്ട്ടപരിഹാര തുക പൂവാറൻ തോട് ആര്യാകോൺ ഓഫീസിൽ വെച്ച് നടത്തി.
ലിന്റൊ ജോസഫ് എംഎൽഎയുടെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു നഷ്ടപരിഹാര തുക കൈമാറാനുള്ള തീരുമാനം ഉണ്ടായത്.സന്തോഷ് കിഴക്കേപാല കുന്നത്തിന് ആദ്യ ചെക്ക് കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉപേന്ദ്രൻ നല്കി.
വാർഡ് മെമ്പർ റോയ് ആക്കേൽ, പ്രനൂബ് കാരുമാക്കൽ, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിശ്വനാഥൻ, ഓഫീസ് ക്ലർക്ക് സത്യൻ, ആര്യ കോൺവർക്ക് മാനേജർ മണി, പ്രൊജക്റ്റ് മാനേജർ പി.ജി.സി.എൽ കാർത്തികേയൻ, സമരസമിതി കൺവീനർ ഇ.എസ്. ജിനേഷ് , സെക്രട്ടറി മാർട്ടിൻ വടക്കേൽ തുടങ്ങിയവർ പങ്കെടുത്തു.
District News
പത്തനംതിട്ട: മല്ലപ്പള്ളി, വെണ്ണിക്കുളം മേഖലയിൽ ആധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് കെഎസ്ഇബിയുടെ തീർത്ത് വെട്ടൽ. ജില്ലാ കളക്ടറുടെ ദുരന്ത നിവാരണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരംമുറിക്കൽ. കെഎസ്ഇബിയുടെ നിയമം അനുസരിച്ച് 11 കെവി ലൈൻ പോകുന്നതിന്റെ ഇരുവശങ്ങളിലേക്കും 1.6 മീറ്റർ ഉള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതിയുള്ളതാണ്. 1.6 മീറ്ററിന് അകലെയുള്ള മരങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി വിതരണത്തിന് ദോഷമായി വന്നാൽ അത് വെട്ടിമാറ്റി വൈദ്യുതി വിതരണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ.
ഇത്തരത്തിൽ ശിഖരങ്ങൾ വെട്ടിമാറ്റുന്ന ജോലി എല്ലാവർഷവും കെഎസ്ഇബി ചെയ്യാറുണ്ട്. ഇക്കൊല്ലം യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ടച്ചിംഗ് വെട്ടാൻ തുടങ്ങിയതോടെയാണ് നാശനഷ്ടങ്ങൾ സംബന്ധിച്ച് പരാതികളുണ്ടായിരിക്കുന്നത്. ജെസിബിയുടെയും അതിൽ ഘടിപ്പിച്ച ക്രെയിന്റെയും സഹായത്തോടെയാണ് മല്ലപ്പള്ളി, വെണ്ണിക്കുളം മേഖലയിൽ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നത്.
കായ്ഫലമുള്ള തെങ്ങ്, കമുക് ഉൾപ്പെടെയുള്ളവ യാതൊരു ദാക്ഷിണ്യവുമില്ലാതെ മുറിച്ചു മാറ്റുകയാണ്. മുൻ വർഷങ്ങളിൽ മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും വൻ നാശനഷ്ടം കെഎസ്ഇബിക്ക് ഉണ്ടായതാണ്. ഇക്കാരണത്താലാണ് ഇത്തവണ ടച്ചിംഗ് വെട്ടൽ തകൃതിയിലാക്കിയത്. തന്നെയുമല്ല, ഓരോ വർഷവും ടച്ചിംഗ് വെട്ടലിന്റെ പേരിൽ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ അധികച്ചെലവ് ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാൻ വൈദ്യുതി ലൈനിനു തൊട്ടടുത്തുള്ള മരങ്ങൾ മൂടോടെ മുറിച്ചുമാറ്റാനാണ് ഇപ്പോഴത്തെ നിർദേശമെന്ന് പറയുന്നു.
പ്രവാസികൾ, വയോധികർ തുടങ്ങിയവരുടെ ആൾത്താമസമില്ലാത്ത വീടുകളോടു ചേർന്ന പുരയിടങ്ങളിൽ അതിക്രമിച്ചു കയറിയാണ് പലയിടത്തും മരങ്ങൾ മുറിച്ചിരിക്കുന്നത്. നിയമങ്ങൾ മറികടന്നുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ പറഞ്ഞു.
മരങ്ങൾ പിഴുതിടുന്നു, നഷ്ടപരിഹാരവുമില്ല
കെഎസ്ഇബി ലൈനുകളിൽ നിന്ന് നിശ്ചിത അകലത്തിൽ നിൽക്കുന്ന മരങ്ങൾ പോലും പിഴുതു മാറ്റിയതായും പരാതിയുണ്ട്. നഷ്ടപരിഹാരം പോലും നൽകാതെയാണ് നടപടികൾ. കായ്ഫലമുള്ള തെങ്ങുകൾ, തേക്ക്, പ്ലാവ് ഉൾപ്പെടെയുള്ള മരങ്ങൾ എന്നിവ ഇത്തരത്തിൽ നശിപ്പിച്ചതായാണ് പരാതി. മരങ്ങൾ മുറിച്ചു മാറ്റാനോ ശിഖരങ്ങൾ മുറിക്കാനോ സന്നദ്ധരാണെന്ന് ഉടമസ്ഥർ അറിയിച്ചിട്ടും ഇതു വകവയ്ക്കാതെ പുരയിടങ്ങളിൽ കടന്നുകയറി ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്ന ദൃശ്യങ്ങൾ അടക്കം ഈ മേഖലയിൽ പ്രചരിക്കുകയാണ്.
ഇത്തരത്തിൽ മരങ്ങൾ പിഴുതു മറിച്ചതുമൂലം സമീപത്തെ മതിലുകൾക്കും മറ്റും നാശമുണ്ടാക്കിയ സംഭവങ്ങളുമുണ്ട്. വൈദ്യുതി ലൈനുകൾക്കോ പോസ്റ്റുകൾക്കോ ദോഷകരമായേക്കാവുന്ന തേക്ക് ഉൾപ്പെടെയുള്ള മരങ്ങളിലെ ശിഖരങ്ങൾ മുറിച്ചു മാറ്റി അപകടം ഒഴിവാക്കാമെന്നിരിക്കേ ഇത്തരം മരങ്ങൾ പിഴുതിടുകയോ മുറിച്ചു മാറ്റുകയോ ചെയ്തതുമായി ബന്ധപ്പെട്ടും പരാതികളുണ്ടായി.
നടപടികൾ നിയമവിരുദ്ധമെന്ന് താലൂക്ക് സഭ
വൈദ്യുതി ലൈനിൽ 1.6 മീറ്ററിന് അകലെയുള്ള മരങ്ങൾ മുറിച്ചുമാറ്റുവാൻ നിയമം അനുവദിക്കുന്നില്ലെന്നിരിക്കേ കെഎസ്ഇബി കരാറുകാർ നടത്തുന്ന പ്രവർത്തനങ്ങൾ നിയമവിരുദ്ധമെന്ന് കഴിഞ്ഞദിവസം ചേർന്ന മല്ലപ്പള്ളി താലൂക്ക് സഭയിൽ പരാതിയുണ്ടായി. ഇത്തരത്തിൽ മരം മുറിച്ചു മാറ്റിയാൽ കർഷകനു നഷ്ടപരിഹാരത്തിന് അർതയുണ്ട്. നഷ്ടപരിഹാരം തേടി നിയമനടപടിക്കൊരുങ്ങുകയാണ് താലൂക്കിലെ കർഷകരിൽ പലരും. അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കുന്നത് പരിസ്ഥിതി സന്തുലിതാവസ്ഥയെയും ബാധിക്കും. വഴിയോരത്തെ തണൽ വൃക്ഷങ്ങൾ അടക്കം മൂടോടെ പലയിടത്തും മുറിച്ചു മാറ്റി.
വൈദ്യുതി വിതരണം തടസമില്ലാതെ നടത്തണമെന്നിരിക്കേ ടച്ചിംഗ് വെട്ടലിനു പലരും തടസം പറയാറില്ല. എന്നാൽ സ്വാകാര്യ വസ്തുവിലൂടെയും മറ്റും പൊതു ലൈൻ വലിക്കുകയും ഇതിലേക്ക് പടർന്നു കയറുമെന്ന പേരിൽ കായ്ഫലമുള്ളതും വിലപിടിപ്പുള്ളതുമായ മരങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന കെഎസ്ഇബിയുടെ പ്രവണത അംഗീകരിക്കാനാകില്ലെന്ന് കർഷകർ പറയുന്നു.
ഭൂഗർഭ കേബിളിലൂടെ വൈദ്യുതി വിതരണം നടത്താനുള്ള പദ്ധതി കെഎസ്ഇബി ആലോചിച്ചിരുന്നെങ്കിലും ഘട്ടംഘട്ടമായി പോലും ഇതു നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ടച്ചിംഗ് വെട്ടലിന്റെ മറവിൽ കർഷകരുടെ വസ്തുക്കളിന്മേൽ കടന്നുകയറുന്ന പ്രവണതയ്ക്കെതിരേ കർഷക സംഘടനകളടക്കം രംഗത്തെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ എൻജിനിയർമാരും ഓവർസിയർമാരും ലൈൻമാൻമാരും കരാറുകാരിൽനിന്ന് യുപിഐ (അക്കൗണ്ട്) മുഖേന കൈപ്പറ്റിയത് 16.5 ലക്ഷം രൂപയെന്ന് കണ്ടെത്തൽ.
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലുള്ള വിജിലൻസ് മിന്നൽ പരിശോധനയിൽ ചിലയിടങ്ങളിൽ തൊട്ടടുത്തുള്ള പെട്ടി- തട്ടുകടക്കാരെ ഏജന്റുമാരാക്കി കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി.
വിവിധ സെക്ഷൻ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥർ വിവിധ കരാറുകാരിൽനിന്നാണ് 16.5 ലക്ഷം രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലി കൈപ്പറ്റിയതായി കണ്ടെത്തിയത്. കെഎസ്ഇബിയിലെ ഭൂരിഭാഗം ഓഫീസുകളിലും നടപടിക്രമം പാലിക്കാതെയാണ് കരാർ നൽകുന്നത്.
തിരുവനന്തപുരം വർക്കല സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 55,200 രൂപയും മറ്റൊരു സബ് എൻജിനിയർ 4,000 രൂപയും ഗൂഗിൾ പേ വഴി സ്വീകരിച്ചു. പാറശാലയിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എൻജിനിയർമാർ കരാറുകാരനിൽനിന്ന് 5,000 രൂപ വീതം കൈപ്പറ്റി. ഓച്ചിറയിലെ ലൈൻമാൻ ഉപയോക്താക്കളിൽനിന്ന് 1,900 രൂപ കൈപ്പറ്റി.
അടൂരിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 15,000 രൂപയും ലൈൻമാൻ അതേ കരാറുകാരനിൽനിന്ന് 10,000 രൂപയും ഗൂഗിൾ പേ മുഖേന വാങ്ങി. തിരുവല്ലയിലെ ഓവർസിയറുടെ അക്കൗണ്ടിലേക്ക് ഓഫീസിനു മുന്നിൽ കട നടത്തുന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നു പല തവണയായി 1.67 ലക്ഷം രൂപ ഗൂഗിൾ പേ മുഖേന നൽകി. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 1.83 ലക്ഷം രൂപയും ഓവർസിയർ 18,550 രൂപയും കരാറുകാരനിൽനിന്ന് സ്വീകരിച്ചു.
കട്ടപ്പനയിൽ അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 2,35,700 രൂപയും സബ് എൻജിനിയർ 25,000 രൂപയും മറ്റൊരു സബ് എൻജിനിയർ 47,700 രൂപയും ഓവർസിയർ 2,000 രൂപയും മറ്റൊരു ഉദ്യോഗസ്ഥൻ 2,000 രൂപയും കൈപ്പറ്റിയതായി കണ്ടെത്തി. കൂടാതെ ഈ ഓഫീസിലെ നാല് ഉദ്യോഗസ്ഥർ 1.86 ലക്ഷം രൂപ കരാറുകാർക്ക് അയച്ച് നൽകി. ബിനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥർ തന്നെ വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്നതാണോയെന്ന് വിജിലൻസ് അന്വേഷിക്കും.
വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിലെ ചിറ്റൂർ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ 1.27 ലക്ഷം രൂപയും സബ് എൻജിനിയർ 20,000 രൂപയും ഓവർസിയർ 12,500 രൂപയും മറ്റൊരു ഓവർസിയർ 16,300 രൂപയും കരാറുകാരിൽനിന്ന് ഗൂഗിൾ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.
മലപ്പുറത്ത് കണക്കിൽ പെടാത്ത 34,000 രൂപ പിടികൂടി. കണ്ണൂർ കൂത്തുപറന്പ് ഓഫീസിലെ എഇ 64,000 രൂപ കരാറുകാരനിൽനിന്ന് കൈപ്പറ്റി. തുടർ പരിശോധനകളും ഫീൽഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
Kerala
കാസർഗോഡ്: ബില്ല് അടക്കാത്തതിനെ തുടർന്ന് കാസർഗോട്ടെ എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെസ്ഇബി. ഇതോടെ ഒരാഴ്ചയായി ഓഫീസിൽ വൈദ്യുതി ഇല്ല.
മൂന്ന് മാസമായി ബില്ല് കുടിശിക വന്നതോടെയാണ് കെഎസ്ഇബിയുടെ ഈ നടപടി. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാൻ ഉണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. എഐ കൺട്രോൾ റൂം പ്രവർത്തിക്കുന്ന എംവിഡി എൻഫോഴ്സ്മെന്റെ ഓഫീസിലെ ഫ്യൂസാണ് ഊരിയത്.
എന്നാൽ പണം ഉടൻ അടയ്ക്കുമെന്നാണ് എംവിഡിയുടെ വിശദീകരണം. അതേ സമയം വൈദ്യുതി കണക്ഷൻ വിച്ചേധിക്കപ്പെട്ടതിനാൽ ഈ ഓഫീസിലെ പ്രവർത്തനം തത്കാലികമായി തടസപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് എംവിഡി പതിപ്പിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ റിപൻ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലാണ് സംഭവം.
വൈദ്യുതി ലൈനിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. 2019 മുതൽ വടക്കൻ പറവൂരിൽ ജോലി ചെയ്തുവരികയാണ് യുവാവ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോഴിക്കോട്: റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി പറയാൻ പിഡബ്ല്യുഡി ചീഫ് എൻജിനീയറെ ഫോണിൽ വിളിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി.
കെഎസ്ഇബി ലൈൻമാനായ കാരശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലുക്മാനുൽ ഹക്കീം എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ ചിത്രീകരിച്ചിരുന്നു.
തുടർന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സുഹൃത്തുക്കൾ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ലുക്മാനുൽ ഹക്കീമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ലുക്മാനുൽ ഹക്കീമിനെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു കെഎസ്ഇബി ജീവനക്കാരന്റെ ഹർജി. ഇത് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
Kerala
പാലക്കാട്: ജില്ലാ ആർടിഒ എൻഫോസ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000 തോളം രൂപയാണ് എംവിഡി അടയ്ക്കാനുള്ളത്.
ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. ഇതോടെ എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകൾ പുറപ്പെടുവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ.
നിലവിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിലാണ്. ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Kerala
കൊച്ചി: ബ്രോഡ്വേയില് നടന്ന തീപിടിത്തത്തില്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മേയര്‍ വി.കെ മിനിമോള്‍. തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടെത്തണം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ചു ചെയ്യണം എന്നാണ് മേയര്‍ ബ്രോഡ്വേ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തെക്കുറിച്ച് ആക്ഷേപമുള്ളത് അറിഞ്ഞു. പക്ഷേ, തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടുപിടിക്കേണ്ടതാണ്. ഒരുപാട് ആളുകള്‍ വന്നുപോകുന്ന സ്ഥലമാണിത്. ആളപായമില്ലാതെ നിയന്ത്രിക്കാന്‍ സാധിച്ചു. ഇതു നമ്മള്‍ക്കു കിട്ടുന്ന മുന്നറിയിപ്പാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ട്. - മേയര്‍ പറഞ്ഞു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് കെഎസ്ഇബിയുടെ നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീ പടര്‍ന്നത് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍, കെഎസ്ഇബി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ലക്ഷണങ്ങൾ കണ്ടെത്താനായില്ല.
കടകളുടെ സമീപത്തു മാലിന്യം കൂട്ടിയിട്ടിരുന്നു. ഈ മാലിന്യ കൂമ്പാരത്തില്‍നിന്നു തീപിടിച്ചു കടകളിലേക്കു പകര്‍ന്നതാവാം എന്നൊരു അനുമാനമാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം ചേരും. വ്യാപാരികളുമായി സംസാരിച്ച് ബ്രോഡ്വേയില് കര്‍ശന സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ നടപടികളുണ്ടാകുമെന്നാണ് അറിയുന്നത്.
Kerala
പാലാ: കോട്ടയം പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീപിടിത്തത്തിൽ ലോറിയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിയാണ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചത്. കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരത്തിന് ശേഷം സാധനങ്ങളുമായി തിരികെ പോകുന്പോഴായിരുന്നു അപകടം.
ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ലോറിയാണ് അപകടത്തിൽപെട്ടത്. കസേര ഉൾപ്പെടെയുള്ള സാധനങ്ങളായിരുന്നു ലോറിയിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി.
Kerala
പാലക്കാട്: തൃത്താലയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാൾക്ക് ദാരുണാന്ത്യം.തൃത്താല കപ്പൂരില്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന് (50) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം സംഭവിച്ചത്. മീന്‍ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു ചന്ദ്രൻ. മടങ്ങിവരുന്നതിനിടെ പുല് ചെടികള്‍ക്കിടയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ പിടിച്ചാണ് ഷോക്കേറ്റത്.
Kerala
മലപ്പുറം: മങ്കടയിൽ പത്താംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. വേരുംപുലാക്കൽ ഇബ്രാഹിമിന്റെ മകൻ റിയാൻ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു റിയാന്‍ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റത്.
മങ്കട ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് റിയാൻ. പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചെന്നാണ് സംശയിക്കുന്നത്.
Kerala
പത്തനംതിട്ട: കോന്നിയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്.
കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെ ജീവനക്കാരന് ഷോക്കേറ്റത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറ്റകുറ്റപ്പണികൾക്ക് മുൻപായി വൈദ്യുതി ഓഫ് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്ന് ആരോപണമുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു. വീഴ്ചയുണ്ടോയെന്നടക്കം പരിശോധിക്കുമെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Kerala
നെടുമങ്ങാട്: എൽഐസി ജംഗ്ഷനിൽ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്തു. ശനിയാഴ്ച രാത്രി 10ന് ആയിരുന്നു അപകടം നടന്നത്. സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നെടുമങ്ങാട് ടൗണിൽ നിന്ന് എൽഐസി ഓഫിസ് ജംഗ്ഷനിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. കക്കാപ്പുര സ്വദേശി ഗണപതിയുടെ വീടിന്റെ മതിലും കിണറും തകർത്താണ് ബസ് നിന്നത്. നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റും തകർത്തു.
വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു. ബസ് കഴുകിയ ശേഷം കൊണ്ടുവരുന്നതിനിടെയാണ് അപകടം. അപകടത്തിന് പിന്നാലെ ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടിയതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ഇന്ധന സർചാർജ് പിരിക്കാൻ കെഎസ്ഇബിക്കുണ്ടായിരുന്ന പരിധി എടുത്തുമാറ്റി സർക്കാർ ഉത്തരവ്. ഇതോടെ ഓരോ സമയത്തും പുറത്തുനിന്നു കെഎസ്ഇബി അധികമായി വാങ്ങുന്ന വൈദ്യുതിക്കു ചെലവാകുന്ന തുക ഉപയോക്താക്കളിൽനിന്നും പരിധിയില്ലാതെ പിരിക്കാനുള്ള വ്യവസ്ഥയാണ് നിലവിൽ വരുന്നത്. ഇത് വൈദ്യുതിനിരക്ക് ഉയരാനിടയാക്കുമെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
ഇന്ധന സർച്ചാർജ് യൂണിറ്റിന് പരമാവധി പത്ത് പൈസ എന്ന നിരക്കിൽ മാത്രമാണ് ഇതുവരെ നിയമപരമായി ചുമത്താൻ കഴിഞ്ഞിരുന്നത്. എന്നാൽ പരമാവധി പത്ത് പൈസ എന്ന പരിധി ഒഴിവാക്കിയതോടെ വലിയ വിലകൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന ഘട്ടത്തിൽ സർചാർജായി കൂടുതൽ തുക ഏർപ്പെടുത്താൻ കെഎസ്ഇബിക്കു കഴിയും.
ഉപയോക്താക്കൾക്ക് അമിതഭാരമുണ്ടാകാതിരിക്കാനാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നേരത്തേ സർചാർജിനു പരിധി നിശ്ചയിച്ചിരുന്നത്. കെഎസ്ഇബി ആവശ്യപ്പെടുന്ന തുക 10 പൈസയ്ക്ക് മുകളിലാണെങ്കിൽ പല മാസങ്ങളായി അതു പിരിച്ചെടുക്കാനുള്ള അനുമതിയാണ് കമ്മീഷൻ ഇതുവരെ നൽകിയിരുന്നത്. എന്നാൽ പരിധി ഇല്ലാതാകുന്നതോടെ കെഎസ്ഇബി ആവശ്യപ്പെടുന്ന സർചാർജ് എത്ര കൂടുതലായാലും അതതു മാസത്തെ വൈദ്യുതി ബില്ലിൽ അത് ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന സ്ഥിതിയാണ് ഇനി വരാനിരിക്കുന്നത്.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അര ശതമാനം കൂടി കടമെടുപ്പു പരിധി കൂട്ടാൻ കേന്ദ്രസർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന സർചാർജിലെ ഉയർന്ന പരിധി സംസ്ഥാന സർക്കാർ നീക്കിയത്.
Kerala
തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ചതു മറച്ചുവച്ച് വർക്കർ നിയമനം നേടിയെന്നതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി. അനിൽ കുമാറിനെ ഒടുവിൽ കെഎസ്ഇബി തിരിച്ചെടുത്തു. മുൻകാല പ്രാബല്യത്തോടെയാണ് കെഎസ്ഇബി ഡയറക്ടർ ബോർഡ് തിരികെ എടുക്കാൻ തീരുമാനിച്ചത്.
2018ലാണ് പത്താം ക്ലാസ് പാസായതിന്റെ പേരിൽ അനിൽകുമാറിനെ പിരിച്ചുവിട്ടത്. ഇതിനെതിരേ അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അനിൽ കുമാർ പത്താം ക്ലാസ് പാസായെന്നു തെളിയിക്കാൻ കെഎസ്ഇബിയുടെ കൈവശം രേഖകൾ ഇല്ലാതിരിക്കെ പിരിച്ചുവിട്ടത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നടപടി റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കെഎസ്ഇബിയിലെ നിയമനങ്ങൾക്ക് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന കേന്ദ്ര വൈദ്യുതിനിയമമുള്ള സാഹചര്യത്തിൽ കേസ് ജയിക്കില്ലെന്നു നിയമോപദേശം ലഭിച്ചു. ഇതോടെയാണ് നവംബർ അഞ്ചിനു ചേർന്ന ഡയറക്ടർ ബോർഡ് പ്രമോഷൻ അടക്കമുള്ളഎല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടാതെ വർക്കർ നിയമനത്തിന് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
നിലവിലെ വർക്കർമാരെയെല്ലാം കെഎസ്ഇബി പ്രമോഷൻ നൽകി ലൈൻമാൻമാരാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി വർക്കർ നിയമനം നടത്തുന്നില്ല. അതിനാൽ കെഎസ്ഇബിയിൽ വളരെ കുറച്ചു വർക്കർമാർ മാത്രമാണ് ഇപ്പോഴുള്ളത്. അവരെല്ലാം തന്നെ കരാർ നിയമനത്തിൽ എത്തിയവരാണ്.
Kerala
ഇരിട്ടി: കൃഷി വകുപ്പ് കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കായി സൗജന്യമായി നൽകിയിരുന്ന വൈദ്യുതി കണക്ഷന്റെ തുക കുടിശികയായതോടെ തുക അടയ്ക്കാൻ കെഎസ്ഇബി കർഷകർക്ക് നോട്ടീസ് നൽകി തുടങ്ങി. 2022 ഏപ്രിൽ മാസം മുതൽ വൈദ്യുതി ബിൽ കൃഷിവകുപ്പ് അടച്ചിരുന്നില്ല. ഇതോടെ, കെഎസ്ഇബി കുടിശിക തുകയ്ക്കായി കർഷകരെ സമീപിച്ചിരിക്കുകയാണ്.
പല കർഷകർക്കും ഭീമമായ തുകയാണു കുടിശികയായി വന്നിരിക്കുന്നത്. കണക്ഷൻ വിച്ഛേദിക്കാൻ അധികൃതർ എത്തിയെങ്കിലും കർഷകർ സമ്മതിക്കാതെ വന്നതോടെയാണ് 15 ദിവസത്തെ നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ കുടിശിക അടയ്ക്കാത്ത പക്ഷം യാതൊരു മുന്നറിയിപ്പും ഇല്ലാതെ കണക്ഷൻ വിച്ഛേദിക്കുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
പായം പഞ്ചായത്തിലെ തുണ്ടത്തിൽ സെബാസ്റ്റ്യനു ലഭിച്ച നോട്ടീസിൽ 22,777 രൂപയാണ് കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപോലെ പായം പഞ്ചായത്തിൽ മാത്രം 110 കർഷകരുടെ വൈദ്യുത ബില്ലാണ് 2022 മുതൽ കുടിശികയായിരിക്കുന്നത്.
ഇതരസംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകവും കർഷകനു വൈദ്യുതി ഉൾപ്പെടെ എല്ലാം സൗജന്യമായി നൽകി കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ബിൽ കുടിശിക അടച്ചില്ലെങ്കിൽ കണക്ഷൻ കട്ടുചെയ്യുമെന്ന ഭീഷണിയുമായി കെഎസ്ഇബി എത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കർഷകർക്ക് സൗജന്യമായി നൽകിയിരുന്ന വൈദ്യുതിയുടെ ബിൽ അടയ്ക്കാതെ കൃഷിവകുപ്പ് മുടക്കിയിരിക്കുകയാണ്. കുടിശികയായതോടെ സാധാരണക്കാരായ കർഷകരിൽ പലരും അടയ്ക്കാനായുള്ളത് അതിഭീമമായ തുകയാണ്. വൈദ്യുതി ലഭിച്ചില്ലെങ്കിൽ വേനൽക്കാലം ആകുന്നതോടെ ജലസേചനം മുടങ്ങി കൃഷികൾ പലതും നശിച്ചുപോകുന്ന സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ.
Kerala
മുള്ളേരിയ (കാസർഗോഡ്): ജോലിചെയ്യുന്നതിനിടെ വൈദ്യുതത്തൂൺ പൊട്ടിവീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. മുള്ളേരിയ വൈദ്യുതി സെക്ഷനു കീഴിലെ കരാർ ജീവനക്കാരൻ കുണ്ടാറിലെ എച്ച്. യതീഷ് (41) ആണ് മരിച്ചത്.
മുള്ളേരിയ (കാസർഗോഡ്): ജോലിചെയ്യുന്നതിനിടെ വൈദ്യുതത്തൂൺ പൊട്ടിവീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. മുള്ളേരിയ വൈദ്യുതി സെക്ഷനു കീഴിലെ കരാർ ജീവനക്കാരൻ കുണ്ടാറിലെ എച്ച്. യതീഷ് (41) ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഉച്ചയോടെ കാറഡുക്ക മൂടാംകുളത്തുവച്ചായിരുന്നു അപകടം. തൂണിനു മുകളിൽ കയറി കമ്പി വലിക്കുന്നതിനിടയിലാണ് തൂൺ പൊട്ടിവീണത്. ഗുരുതരമായി പരിക്കേറ്റ യതീഷിനെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ സഞ്ജീവ റാവു-ലളിത ദന്പതികളുടെ മകനാണ്. ഭാര്യ: നവനീത.
Kerala
ഇടുക്കി: മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കെ. കൃഷ്ണൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായ ഒരു ഘട്ടം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന വേളയിൽ, പദ്ധതിയുടെ ജീവനാഡിയായ പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തി. 7.01 മീറ്റർ വ്യാസമുള്ള ഈ പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗം വിശദമായി പരിശോധിച്ചു.
പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്.
കൂടാതെ, ആശയവിനിമയം തടസപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി. ഹാം റേഡിയോ ലൈസൻസുള്ള മനോജ് ആണ് ഇതിനായുള്ള റേഡിയോ സെറ്റ് ഒരുക്കി നൽകിയത്. ഡാം സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ എസ്. സൈന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജൂൺ ജോയ്, അസിസ്റ്റന്റ് എൻജിനിയർമാരായ രാഹുൽ രാജശേഖരൻ, ജയപ്രകാശ്, എം.ബി. ബൈജു എന്നിവരാണ് സാഹസികമായ ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പദ്ധതിയുടെ സുരക്ഷയ്ക്കായി അതിസാഹസികമായി ടണലിനുള്ളിൽ പ്രവേശിച്ച് പരിശോധന പൂർത്തിയാക്കിയ ഡാം സേഫ്റ്റി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. വൈദ്യുതി ഉത്പാദനത്തിൽ മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ അർപ്പണബോധം ശ്ലാഘനീയമാണ്.
Kerala
കൊച്ചി: തേവരയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ. തേവര കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ പ്രദീപനാണ് വിജിലന്‍സിന്റെ പിടിയിലായത്.
പനമ്പള്ളി നഗറില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിൽ താത്കാലിക വൈദ്യുത കണക്ഷൻ സ്ഥിരപ്പെടുത്താനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപയാണ് പ്രദീപൻ ഇതിനായി കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ഇതേതുടർന്ന് കെട്ടിട ഉടമ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ 90,000രൂപ കൈമാറുന്നതിനിടെ പ്രദീപനെ വിജിലൻസ് പിടികൂടുകയായിരുന്നു.
Kerala
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ആണ് ഉത്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.
ചൊവ്വാഴ്ച മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ പ്രവർത്തനം നിർത്തുന്നതോടെ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്.
നിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചെങ്കിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൽ കൂടുതൽ തുറന്ന് ജല വിതരണം ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ ടാറിംഗ് പൂർത്തിയായ റോഡിന് നടുവിലെ വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്ത് കെഎസ്ഇബി. നന്ദിയോട് -മുതുവിള റോഡിലായിരുന്നു വിവാദമായ വൈദ്യുത പോസ്റ്റുകൾ.
ടാറിംഗ് പൂർത്തിയായ റോഡിന് നടുവിലെ പോസ്റ്റ് വൈറലായതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കെഎസ്ഇബിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചത്.
ഗ്രാമപഞ്ചായത്തും റോഡ് കരാറുകാരനും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. വൈദ്യുത പോസ്റ്റ് ആര് നീക്കം ചെയ്യും എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. ചെല്ലഞ്ചിപ്പാലം മുതൽ മുതുവിളയിലേക്കുള്ള റോഡിലാണ് വൈദ്യുത പോസ്റ്റുകൾ നടുവിൽ നിർത്തി ടാറിംഗ് പൂർത്തിയാക്കിയത്.
Kerala
മൂവാറ്റുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഡിസംബർ 10 വരെ 30 ദിവസത്തേക്ക് ഷട്ട് ഡൗണ്‍ ചെയ്യുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
ഇടുക്കി ഡാമില്‍നിന്ന് തുറന്നുവിടുന്ന ജലമാണ് തൊടുപുഴയാറ് വഴി മൂവാറ്റുപുഴയാറിലേക്ക് എത്തുന്നത്.
ഷട്ട്ഡൗണ്‍ സമയത്ത് തൊടുപുഴ - മൂവാറ്റുപുഴയാറിലെ ജലലഭ്യത ക്രമാതീതമായി താഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ആറുകളെ ആശ്രയിച്ച് നില്ക്കുന്ന ജല ശുദ്ധീകരണ ശാലകളില്‍നിന്ന് മൂവാറ്റുപുഴ, കൂത്താട്ടുകുളം നഗരസഭകളിലേക്കും വാളകം, മാറാടി, പായിപ്ര, ആരക്കുഴ, പാലക്കുഴ, ആവോലി, മഞ്ഞള്ളൂര്‍ എന്നീ പഞ്ചായത്തുകളിലേക്കുമുള്ള ശുദ്ധജല വിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
District News
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ, അക്വഡൈറ്റിന് സമീപം കെഎസ്ഇബി യുടെ 220 കെവി ഹൈ വോൾട്ടേജ് ലൈൻ പൊട്ടി വീണ് അപകടം. മൂലമറ്റം-കളമശേരി ഹെവിലൈനാണ് ഇന്നലെ ഉച്ചയോടെ പൊട്ടിവീണത്. പൊല്ലക്കാട്ടിൽ ബാബുവിന്റെ വീടിന്റെ മുകളിലേക്കാണ് വൈദ്യുതി ലൈൻ വീണത്.
സംഭവ സമയത്ത് ബാബുവിന്റെ മകളും രണ്ടര മാസം പ്രായമുള്ള കുഞ്ഞും വീടിനുള്ളിലുണ്ടായിരുന്നു. ഭാഗ്യവശാൽ ഇരുവർക്കും പരിക്കുകളൊന്നുമില്ല. ലൈൻ പൊട്ടിയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും, താഴെ കൂടി പോകുന്ന ലോ ടെൻഷൻ ലൈനിൽ തട്ടിയതോടെയാണ് സമീപത്തെ വീടുകളിലെ വൈദ്യുതി ഷോർട്ടായത്.
ഇരുപതോളം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗുകളും കത്തിനശിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല.
കൃത്യസമയത്ത് പരിശോധനകളും പരിപാലനപ്രവർത്തനങ്ങളും നടത്താത്തതാണ് ഈ അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളും ജനപ്രതിനിധികളും ആരോപിക്കുന്നത്. അപകടത്തെ തുടർന്നു പ്രദേശത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
District News
പറവൂർ: കെഎസ്ഇബി കൗണ്ടറുകളിൽ 1000 രൂപയ്ക്ക് മുകളിലുള്ള പണം സ്വീകരിക്കുന്നില്ലെന്ന് പരാതി. ആയിരം രൂപയ്ക്ക് മുകളിൽ വരുന്ന ബില്ലുകൾ ഓൺലൈനായി അടയ്ക്കാനാണ് ഉപയോക്താക്കൾക്ക് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശം. ഇത് സാധാരണക്കാരായ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്മാർട്ട് ഫോൺ ഉപയോഗവും ഓൺലൈൻ ആയി ബില്ല് അടയ്ക്കാൻ അറിയാത്തതുമാണ് പ്രതിസന്ധി തീർക്കുന്നത്.
അക്ഷയപോലുള്ള സേവന കേന്ദ്രങ്ങളിൽ ഇതിന് തോന്നിയ ഫീസ് ആണ് ഈടാക്കുന്നത്. കെഎസ്ഇബി നടപടിക്കെതിരേ സമരപരിപാടിയുമായി മുന്നിട്ടിറങ്ങുമെന്ന് റെസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൻ(റെയ്സ്) പറവൂർ വരാപ്പുഴ മുത്തകുന്നം മേഖല കമ്മിറ്റി പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ പറഞ്ഞു.
District News
മല്ലപ്പള്ളി: വൈദ്യുതബോര്‍ഡിലെ കാഷ് കൗണ്ടറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സെപ്റ്റംബര്‍ 15 ന് ബോര്‍ഡ് ഇറക്കിയ ഉത്തരവ് ഉപഭോക്തൃ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി. പുതിയ ഉത്തരവ് പ്രകാരം1000 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയുകയുള്ളൂ. ഇത് സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. വൈദ്യുതി ബോര്‍ഡ് വിലക്കുള്ളതുകൊണ്ട് അക്ഷയ സെന്റര്‍ വഴി ഇപ്പോള്‍ പണം അടയ്ക്കാന്‍ കഴിയില്ല.
ഇനി അവിടെ ചെന്ന് അവരുടെ ഗൂഗിള്‍ പേ വഴി അടച്ചാല്‍ ഒരു ബില്ലിന് 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. സാധാരണക്കാര്‍ ബില്‍ തുകയ്ക്ക് പുറമേ പിഴത്തുക കൂടി അടയ്ക്കേണ്ട സ്ഥിതിയാണിതുണ്ടാക്കുന്നത്. കെഎസ്ഇബിയിലെ ധൂര്‍ത്തും ദുര്‍വ്യയവും കൊണ്ടുണ്ടായ വന്കടവും ബാധ്യതയും മറച്ചു പിടിക്കാന്‍ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കുന്നു എന്നു മേനി നടിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം തുഗ്ലക്ക് മോഡല്‍ പരിഷ്കാരം ജനവിരുദ്ധമാണെന്ന് പുതുശേരി കുറ്റപ്പെടുത്തി.
District News
മഞ്ചേരി: വാഹന അപകടത്തില്‍ മരിച്ച കെ എസ് ഇ ബി ഓവര്‍സിയറുടെ കുടുംബത്തിന് 1,12,47,600 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജ് എസ് രശ്മി വിധിച്ചു. കെഎസ്ഇബി വണ്ടൂര്‍ ഓഫീസിലെ ഓവര്‍സീയറായിരുന്ന പളളിക്കുന്ന് കാരപ്പുറത്ത്പൊയില്‍ മനൂരയില്‍ നൗഷാദലി (53) ആണ് മരിച്ചത്. 2021 ഡിസംബര്‍ 14നായിരുന്നു അപകടം.
നിലമ്പൂരില്‍ നിന്നും വണ്ടൂരിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യവെ വടപുറത്തു വെച്ച് ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൗഷാദലിയെ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും 15ന് മരിക്കുകയായിരുന്നു. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. ടി പി മുരളീധരന് നിലമ്പൂര്‍ ഹാജരായി. എട്ടു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.
Kerala
കാസർഗോഡ്: താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ കെ. സുരേന്ദ്രൻ ആണ് പിടിയിലായത്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ മുക്കൂട് പുതുതായി പണികഴിപ്പിച്ച വീടിന്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ സ്ഥല പരിശോധന നടത്തി. വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3000 രൂപ കൈക്കൂലി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈപ്പറ്റുന്നതിനിടയ്ക്കാണ് സുരേന്ദ്രൻ പിടിയിലായത്.
Kerala
ആലപ്പുഴ: കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. ചങ്ങനാശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്.
കരുവാറ്റയിൽ ബുധനാഴ്ച രാവിലെ 10ഓടെയാണ് അപകടം. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ
പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. കരുവാറ്റ സെക്ഷൻ ഓഫീസിന്റെ
പരിധിയിലെ കരാർ ജീവനക്കാരനാണ്. ഭാര്യ : ദീപ. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകൻ: ബിനുദാസ്.
District News
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ മരണം അസ്വാഭാവിക മരണമായി കണക്കാക്കി അന്വേഷണം പുരോഗമിക്കുകയാണ്.
സ്കൂളിന്റെ ഭാഗത്തുനിന്നും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളും നാട്ടുകാരും പ്രക്ഷോഭം നടത്തിവരികയാണ്. സംഭവം നടന്ന ഉടൻ തന്നെ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും ആരോപണങ്ങളുണ്ട്.
ഈ വിഷയത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Kerala
സിജോ പൈനാടത്ത്
കൊച്ചി: വൈദ്യുതിപോസ്റ്റുകളില്‍ സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകളില്‍ കുരുങ്ങി അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്കാന് തങ്ങള്‍ക്കു ബാധ്യതയില്ലെന്ന് കെഎസ്ഇബി. ഇത്തരം അപകടങ്ങളില്‍ വ്യക്തികള്‍ക്കു പരിക്കോ മരണമോ സംഭവിച്ചാല്‍ കേബിള്‍ വലിച്ചിട്ടുള്ള സ്വകാര്യ കമ്പനിയാണു നഷ്ടപരിഹാരം നല്‍കേണ്ടതെന്നും ബോര്‍ഡ് വ്യക്തമാക്കി.
കേബിള്‍ ടിവിയുടെയോ ഇന്റര്‍നെറ്റ് സേവനത്തിന്റെയോ കേബിളുകള്‍ വൈദ്യുതിപോസ്റ്റുകളില്‍ സ്ഥാപിക്കുന്നതിന് കെഎഎസ്ഇബി പ്രതിവര്‍ഷ ഫീസ് ഈടാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സേവനത്തിനുള്ള കേബിളുകള്‍ക്ക് നഗരപ്രദേശങ്ങളില്‍ പോസ്റ്റ് ഒന്നിന് ഒരു വര്‍ഷത്തേക്ക് 615.74 രൂപയും ഗ്രാമങ്ങളില്‍ 307.87 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. കേബിള്‍ ടിവിയുടേതെങ്കില് യഥാക്രമം 337.64 , 163.19 രൂപയാണു വാര്‍ഷിക ഫീസ്. ഈ തുക ബോര്‍ഡിന് മുന്‍കൂറായി അടയ്ക്കണം.
കേബിള്‍ ടിവി, ഇന്റര്‍നെറ്റ് കേബിളുകളില്‍ ജോലികള്‍ ചെയ്യുന്ന സാഹചര്യങ്ങളില്‍ വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റാല്‍ ആശ്വാസധനം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകളില്‍ കെഎസ്ഇബി വ്യക്തമാക്കി. സൂക്ഷ്മതക്കുറവ്, അശ്രദ്ധ, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച എന്നിവമൂലം ഷോക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായാല്‍ വൈദ്യുതി സുരക്ഷാപദ്ധതിയിലെ വ്യവസ്ഥകള്‍പ്രകാരം പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് അനുവദിക്കുക. എന്നാല്‍, സൂക്ഷ്മതക്കുറവുകൊണ്ടും അശ്രദ്ധകൊണ്ടും വൈദ്യുതിപോസ്റ്റുകളില്‍ കൂടിക്കിടക്കുന്ന കേബിളുകളില്‍ തട്ടി അപകടമോ മരണമോ സംഭവിച്ചാല്‍ ഈ തുക ലഭിക്കില്ല.
കേബിള്‍ വഴി വന്നത് 302.89 കോടി
വൈദ്യുതിപോസ്റ്റുകളില്‍ കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ള കേബിള്‍ ടിവി, ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍നിന്നു കെഎസ്ഇബി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈടാക്കിയത് 302.89 കോടി രൂപയാണ്. 2020 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കെഎസ്ഇബിയുടെ വരുമാനത്തിന്റെ കണക്കാണിത്. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഫീസ് നിരക്ക് പുതുക്കുന്നുമുണ്ട്.