Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.15നും അർധരാത്രി 12.45നും ഇടയിലാണ് വൈദ്യുതി മുടങ്ങാൻ സാധ്യത. മധ്യപ്രദേശിൽ നിന്ന് വൈദ്യുതി ലഭിച്ചിട്ടില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. 900 മെഗാവാട്ടിന്റെ വരെ കുറവുണ്ട്.
സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Kerala
കോഴിക്കോട്: വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകരയിലെ മണിയൂരിലാണ് സംഭവം. ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടി തട്ടിയാണ് പരിക്കുണ്ടായത്.
ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം ഉണ്ടായത്. കെഎസ്ഇബി അധികൃതർ മരച്ചില്ലകൾ വെട്ടിമാറ്റാൻ കൊണ്ടുപോകുകയായിരുന്ന തോട്ടിയാണ് അപകടത്തിനിടയാക്കിയത്.
ജാനകിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഊർജിതശ്രമവുമായി കെഎസ്ഇബി. മുംബൈയിൽ ന്യൂക്ലിയര്‍ പവര്‍ കോര്പറേഷൻ ചെയര്‍മാനുമായി കെഎസ്ഇബി ചെയര്മാൻ കൂടിക്കാഴ്ച നടത്തും.
ഒരാഴ്ചയ്ക്കുള്ളിൽ പ്രതിസന്ധി തീരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയും ഉപയോഗം ഉയര്‍ന്നു തന്നെയായിരുന്നു. എന്നാൽ വൈദ്യുതി ലഭ്യത കുറവുമായിരുന്നു.
94.08 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. 900 മെഗാവാട്ടിന്റെ വരെ കുറവ്. ഗ്രിഡ് ഫ്രീക്വന്‍സിയും കുറഞ്ഞു. ഇതോടെ ലോഡ് ഷെഡ്ഡിംഗ് അല്ലാതെയും കറന്റ് പോയി. വൈകുന്നേരം 6.20 നും പുലര്‍ച്ചെ 12.35 നും ഇടയിലായിരുന്നു നിയന്ത്രണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദീർഘകാല, ഹ്രസ്വകാല കരാറിന് ശ്രമിക്കുകയാണ്. വൈദ്യുതി നിയന്ത്രണം കുറച്ചു കൊണ്ട് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻടിപിസിയുമായി ചർച്ച നടത്തി. 30 രൂപക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ല. വൈദ്യുതി പ്രതിസന്ധി ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും. പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, റിപ്പോർട്ടർ ചാനലിലെ റെയ്ഡിലും മുഖ്യമന്ത്രി പ്രതികരിച്ചു. റെയ്ഡ് എസ്ഐടി അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ളതാണ്. വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ അനുമതി വേഗത്തിലാക്കാനും നിക്ഷേപകരെ ആകർഷിക്കാനുമായി സരൾ കേരളം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി 19 നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.
അതേ സമയം 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇന്നലെ ഞായറാഴ്ചത്തെക്കാള്‍ വൈദ്യുതി ഉപയോഗം കൂടി.
അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ വിളിച്ചത്. രാത്രി പന്ത്രണ്ട് മുതൽ രാവിലെ വരെ 900 മെഗാവാട്ടിനും ടെന്‍ഡര്‍ ക്ഷണിച്ചു. രാത്രിയും പകലുമായി 300 മെഗാവാട്ടിനും ടെന്ഡറുണ്ട്.
ഏതാണ്ട് സമാനമായ രീതിയിലാണ് ഡിസംബര്‍ വരെയുള്ള ടെന്‍ഡറുകള്‍. ചോദിച്ചതിൽ പകുതിയെങ്കിലും കിട്ടിയാൽ പിടിച്ചു നിൽക്കാമെന്ന് കണക്കു കൂട്ടലിലാണ് നീക്കം. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 88 മെഗാവാട്ടിനാണ് കമ്മിഷൻ അനുമതി നൽകിയത്.
ഓഫ് പീക്ക് സമയത്തേയ്ക്ക് ഉള്‍പ്പെട വിലക്കൂടുതൽ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. നേരത്തേ പീക്ക് സമയത്തേയ്ക്ക് പത്തു മണി വരെ 500 മൊഗാാട്ടിന് കമ്മീഷൻ അനുമതി നൽകിയിയിരുന്നു. രാവും പകലും അടുത്ത ജുലൈ വരെ 200 മെഗാവാട്ടിന്റെ അനുമതി നൽകിയിരുന്നു. കടം തിരികെ കൊടുക്കുന്നത് ഈ മാസത്തോടെ തീരുമെന്നതും 150 മെഗാവാട്ട് അധിക വിഹിതം കേന്ദ്ര പൂളിൽ നിന്ന് കിട്ടിയതും കെഎസ് ഇബിക്ക് ആശ്വാസമാണ്.
Kerala
കോഴിക്കോട്: എൻടിപിസിയിൽ നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി. എന്‍ടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വാങ്ങാനുള്ള തീരുമാനം വേണ്ടെന്ന് വച്ചു.
ജനങ്ങൾക്ക് ഭാവിയിൽ വൻ ബാധ്യതയാകുമെന്ന് കണ്ടാണ് പിന്മാറ്റം. നിലവിൽ ആകെ ഉറപ്പായത് കേന്ദ്ര പൂളിൽ നിന്നുള്ള 150 മെഗാ വാട്ട് വൈദ്യുതി മാത്രമാണ്. ബദൽ മാർഗം ഇല്ലെങ്കിൽ ഇന്ന് ഗുരുതര പ്രതിസന്ധിയാകും.
രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണങ്ങളുടെ പേരിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ കടുത്ത പ്രതിരോധത്തിലായതോടെയാണ് യൂണിറ്റിന് 30 രൂപ എന്ന റിക്കാർഡ് നിരക്കിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നും വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം തുടങ്ങിയത്.
എന്നാല്‍ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത ഭാവിയിൽ ജനങ്ങളിലേക്ക് വന്നേക്കാമെന്ന് നിരീക്ഷിച്ചാണ് കെഎസ്ഇബിയുടെ പിന്മാറ്റം. കടുത്ത പ്രതിസന്ധിക്കിടയിലും യൂണിറ്റിന് 10 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് സർക്കാർ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ സന്ദേശം. വൈകുന്നേരം ആറേകാൽ മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാനാണ് സാധ്യത.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് രേഖപ്പെടുത്തുന്നത്. 900 മെഗാ വാട്ടിന്റെ കുറവിനാണ് സാധ്യതയുള്ളത്. വായ്പ വഴിയുള്ള 200 മെഗാ വാട്ട് ഇന്നും കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പവർക്കട്ട് ഉണ്ടാകുമെന്ന അറിയിപ്പ്.
ഞായറാഴ്ച റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിച്ചത് കൊണ്ട് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും നിയന്ത്രണം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കിട്ടാവുന്നയിടത്തു നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ് ഇന്ന് വ്യക്തമാക്കിയിരുന്നു. വില കൂടിയാലും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഞായറാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. എന്ടിപിസിയില്നിന്ന് വൈദ്യുതി വാങ്ങാനാണ് ശ്രമം. അധിക സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാകില്ല. അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി വാങ്ങുക എന്നതു മാത്രമാണ് ലക്ഷ്യം. പണത്തെക്കുറിച്ച് ആശങ്കപ്പെട്ടിട്ട് കാര്യമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി സർചാർജോ ലോഡ്ഷെഡിംഗോ ഇല്ലാതെ വൈദ്യുതി വിതരണം തടസമില്ലാതെ നടക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. റിയൽ ടൈം മാർക്കറ്റിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചതാണ് ജനങ്ങൾക്ക് ആശ്വാസമാകുന്നത്.
തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം 900 മെഗാവാട്ട് മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ ഭീമമായ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്.
അവധി ദിനത്തിൽ ആവശ്യമായ വൈദ്യുതി വിപണിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിച്ചതോടെ നിയന്ത്രണങ്ങളില്ലാതെ വൈദ്യുതി വിതരണം നടത്താൻ സാധിക്കുമെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ലഭ്യമാക്കേണ്ട ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ കേരളത്തിന് കോടികളുടെ അധിക ബാധ്യത വരുത്തിവെച്ചത് പിണറായി സർക്കാരും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു.
2014-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവച്ച ദീർഘകാല വൈദ്യുതി കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു.
എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കി. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.
കരാർ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ളയും സർക്കാരിനെയും വൈദ്യുതി മന്ത്രിയെയും റെഗുലേറ്ററി കമ്മിഷനെയും അറിയിച്ചിരുന്നു. എന്നിട്ടും കരാർ സംരക്ഷിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയില്ല.
2022 നവംബർ 24-ലെ മന്ത്രിസഭാ തീരുമാനപ്രകാരം വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസിനെ കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷൻ ചെയർമാനായി നിയമിച്ചത് പിണറായി സർക്കാരാണ്. ഈ സാഹചര്യത്തിൽ കമ്മിഷന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സർക്കാർ നിയമിച്ച ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം കമ്മിഷന്റെ മേൽ മാത്രം ചുമത്തി കൈകഴുകാനുള്ള മുൻ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രമം അംഗീകരിക്കാനാകില്ല.
ഡിബിഎഫ്ഒഒ വ്യവസ്ഥകളിലെ ഇളവുകൾ ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിച്ച് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്താൻ അവസരമുണ്ടായിരുന്നിട്ടും അതിലേക്ക് പോകാതെ കരാർ റദ്ദാക്കുകയായിരുന്നു. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ട റെഗുലേറ്ററി കമ്മിഷൻ സ്വീകരിച്ച ഈ നിലപാട് സംബന്ധിച്ച് സമഗ്രമായ പരിശോധന അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.
കരാർ ഇല്ലാതായതോടെ കെഎസ്ഇബിക്ക് വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നും പറത്തുനിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നു. ചില ഘട്ടങ്ങളിൽ യൂണിറ്റിന് ഏഴു മുതൽ 10 രൂപ വരെ നൽകേണ്ട സാഹചര്യമുണ്ടായി. കെഎസ്ഇബിയുടെ ഔദ്യോഗിക കണക്കുപ്രകാരം കരാർ റദ്ദാക്കിയതിനെ തുടർന്ന് ബോർഡിന് ഉണ്ടായ അധിക സാമ്പത്തിക ബാധ്യത 2,130 കോടി രൂപയിലേറെയാണ്.
കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിക്ക് പകരം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നതിന്റെ സാമ്പത്തിക ഭാരം ഒടുവിൽ സാധാരണക്കാരുടെ തലയിലാണ് എത്തിയത്. സർചാർജായും ഉയർന്ന വൈദ്യുതി ബില്ലുകളായും ജനങ്ങൾ ഈ ബാധ്യത വഹിക്കേണ്ടിവരുന്നു.
കോടികളുടെ അധിക ബാധ്യതയ്ക്ക് ഇടയാക്കിയ തീരുമാനം എങ്ങനെ ഉണ്ടായി, ആരുടെ വീഴ്ചയാണ് ഇതിന് പിന്നിൽ, കരാർ സംരക്ഷിക്കാൻ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്നിവ സമഗ്രമായി അന്വേഷിക്കണം. തീരുമാനമെടുക്കുന്നതിലെ നടപടിക്രമങ്ങളും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിച്ച് ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
അതേസമയം, ജനങ്ങൾക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന അതേ നിയന്ത്രണ സംവിധാനത്തിന്റെ തുടർച്ചയും പുനഃപരിശോധിക്കണം. കമ്മിഷന്റെ തീരുമാനത്തിൽ വീഴ്ചയുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. സർക്കാരിന്റെ നേരിട്ടുള്ള നിയമനത്തിലൂടെ എത്തിയ ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറാതെ മുഴുവൻ വിഷയവും അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
സർക്കാർ നിയന്ത്രിക്കുന്ന റെഗുലേറ്ററി കമ്മിഷനെ മറയാക്കി ജനങ്ങളെ കബളിപ്പിക്കുന്നത് എന്തിനാണ്? 2,130 കോടിയിലേറെ രൂപയുടെ ബാധ്യത സംസ്ഥാനത്തിന് വരുത്തിവെച്ച വിഷയത്തിൽ കമ്മിഷൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മുൻ സർക്കാർ–ഭരണതല തീരുമാനങ്ങൾ എന്നിവയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഗുരുതരമായി തുടരുന്നു. പുറത്തുനിന്നും വൈദ്യുതി ലഭിക്കാത്തതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ സമയം പവർകട്ടിലേക്ക് കേരളത്തെ കൊണ്ടെത്തിക്കാനാണ് സാധ്യത. പ്രതിദിനം 700 മുതൽ 1000 മെഗാവാട്ട് വരെയുള്ള വൈദ്യുതിയുടെ കുറവാണ് രാത്രികാലങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
പരസ്പര ധാരണ പ്രകാരം മധ്യപ്രദേശിൽ നിന്നും 200 മെഗാ വാട്ട് വീതം വാങ്ങാൻ കെഎസ്ഇബി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ മധ്യപ്രദേശിലെ സ്ഥിതി പ്രതികൂലമായതിനാൽ ഈ വ്യവസ്ഥ താൽക്കാലികമായി നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യവും കെഎസ്ഇബിയെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.
മധ്യപ്രദേശ് സർക്കാരിൽ നിന്നും വാങ്ങുന്ന വൈദ്യുതി പിന്നീട് തിരികെ നൽകാമെന്ന് വ്യവസ്ഥയിലാണ് സംസ്ഥാനം സ്വീകരിച്ചു പോന്നിരുന്നത്. എന്നാൽ വൈദ്യുതി പ്രതിസന്ധിയുടെയും കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങളും വൈദ്യുതി പുറത്ത് നൽകാൻ മധ്യപ്രദേശ് സർക്കാരിനെ പിന്തിരിപ്പിച്ചിരിക്കുകയാണ്.
കെഎസ്ഇബിക്ക് നിലവിൽ ആരിൽ നിന്നും വൈദ്യുതി ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതാണ് ഒരു ദിവസം തന്നെ നിരവധി തവണ പവർകട്ടിലേക്ക് കേരളത്തെ എത്തിക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്.
നേരത്തെ ഒരു യൂണിറ്റ് വൈദ്യുതിക്ക് 6.80 രൂപയ്ക്കാണ് വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ 10 രൂപയാണ് ഒരു യൂണിറ്റിന് കെഎസ്ഇബി നൽകേണ്ടി വന്നിരിക്കുന്നത്. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി അടുത്തമാസം ഒന്നാം തീയതി മുതൽ മാത്രമേ ലഭ്യമാകുകയുള്ളൂ എന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പുറത്തുനിന്നുള്ള വൈദ്യുതി ലഭിക്കാത്തതിനാൽ ഈ മാസം മുപ്പതാം തീയതി വരെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരാനാണ് സാധ്യത.
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ബദൽ സംവിധാനങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമായ രീതിയിൽ നടപ്പിലാകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാർ എൽഡിഎഫ് സർക്കാർ പിൻവലിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. എന്നാൽ നിലവിലെ പ്രതിസന്ധിയുടെ കാര്യം ജനങ്ങളെ ഏറെ ഗുരുതരമായി ബാധിക്കുകയും സർക്കാരിനെതിരെയുള്ള വികാരം വർധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.
രാത്രികാലങ്ങളിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതും ഓരോ ദിവസവും ലഭിക്കുന്ന വൈദ്യുതിയുടെ കുറവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട് എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കുന്നത്. ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു എന്നാൽ പ്രതിപക്ഷം അദ്ദേഹത്തിന്റെ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ്.
വൈദ്യുതി മുടങ്ങുന്ന വിവരം നേരത്തെ ഉപഭോക്താക്കളെ അറിയിക്കുമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും മുന്നറിയിപ്പ് സന്ദേശം ചില സ്ഥലങ്ങളിൽ എത്താത്തതിലും കെഎസ്ഇബിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
Kerala
കൂത്താട്ടുകുളം: മുന്നറിയിപ്പില്ലാതെ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസില്‍ ചൂട്ടുകത്തിച്ച് പ്രതിഷേധം. രാത്രി ഏഴരയോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്ഇബി ഓഫീസിലേക്ക് എത്തിയത്.
രാപ്പകലില്ലാതെ വൈദ്യുതി തടസപ്പെടുന്നത് ജനജീവിതത്തെയും വ്യാപാര-വ്യവസായ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ.ടി. അഖില്‍ദാസ് ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരായ ഉപഭോക്താക്കളെ വലയ്ക്കുന്ന കെഎസ്ഇബിയുടെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.
വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
Kerala
കൊച്ചി: സംസ്ഥാനത്ത് പവര്‍ കട്ട് തുടരും. വൈദ്യുതി ഉപയോഗം കൂടുതല്‍ ആയതിനാല്‍ ഒന്നിലേറെ തവണ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉല്പാദനം കുറഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല. ബ്രഹ്മപുരത്ത് 500 മെഗവാട്ട് വൈദ്യുതി സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി നടപ്പാക്കുമെന്നും ജില്ലകളില്‍ സോളാര്‍ എനര്‍ജി സൂക്ഷിച്ചു വയ്ക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു:
ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്. ഒരു സമയത്ത് മാത്രം ക്രമീകരിച്ചാല്‍ പോര, കാരണം കൂടുതല്‍ ഷോർട്ടേജ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം മെഗാവാള്‍ട്ടിന്റെ ആവശ്യം കൂടി വരികയാണ്. രാത്രി വൈകിയും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടി. എയര്‍ കണ്ടീഷനും ഫാനും ഉപയോഗിക്കുന്നു. അതുകൊണ്ട് ഒന്നിലേറെ തവണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു. കല്‍ക്കരിയുടെ ക്ഷാമമുണ്ട്. ഇത് സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ കത്ത് എല്ലാ സംസ്ഥാനങ്ങളും കിട്ടിയിരുന്നു. ഇത് പെട്ടെന്ന് ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന ഒരു കാര്യമല്ല. ഇതിനൊരു കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ടെന്‍ഡര്‍ ക്ഷണിച്ച്, വിതരണത്തിന് സാധ്യതയുള്ള കമ്പനികള്‍ അതില്‍ പങ്കെടുത്ത്, അത് നിശ്ചയിച്ച്, റെഗുലേറ്ററി കമ്മീഷന്റെ അനുവാദം വാങ്ങി, നിരവധി മാസങ്ങള്‍ എടുക്കണം ഒരു കരാറില്‍ ഏര്‍പ്പെടാന്‍.
പെട്ടെന്ന് വാങ്ങുന്ന സംവിധാനമുണ്ട്. ഇന്നത്തേക്ക് വാങ്ങുന്ന സംവിധാനമുണ്ട്, നാളത്തേക്ക് വാങ്ങുന്ന ഡേ എഹെഡ് മാര്‍ക്കറ്റ് ഉണ്ട്, ഇന്ന് തന്നെ വാങ്ങുന്ന റിയല്‍ ടൈം മാര്‍ക്കറ്റ് ഉണ്ട്. എന്നാല്‍ അതിലൊന്നും അവൈലബിലിറ്റി ഇല്ല. കാരണം ഇത് അഖിലേന്ത്യ തലത്തില്‍ തന്നെ ഉല്പാദനം കുറയുകയും ഡിമാന്‍ഡ് കൂടുകയും ചെയ്യുമ്പോള്‍ സപ്ലൈ കുറയും. ഡിമാന്‍ഡ് സപ്ലൈ തിയറി അനുസരിച്ച് ഡിമാന്‍ഡ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുമ്പോള്‍ അതില്‍ വില കൂടുതല്‍ ഉണ്ടാകും.
സോളാര്‍ എനര്‍ജി സൂക്ഷിക്കാന്‍ ജില്ലകളില്‍ പുതിയ പദ്ധതി:
നമുക്ക് വിലയക്ക് നിയന്ത്രണമുണ്ട്. ആ നിയന്ത്രണമുള്ള സമയത്ത് രാത്രികാലങ്ങളില്‍ വൈദ്യുതി പത്തു രൂപയ്ക്ക് എടുക്കാന്‍ കഴിയുള്ളൂ, പകല്‍ ചെറിയ വക്ക് കിട്ടും. കാരണം പകല്‍ സോളാര്‍ ഉല്പാദിപ്പിക്കുന്നുണ്ട്. പക്ഷേ സോളാര്‍ രാത്രികാലങ്ങളിലേക്ക് സൂക്ഷിച്ചു വച്ച് ഉപയോഗിക്കാനുള്ള സ്കീം ഇല്ല. ആ സ്കീം ആരംഭിക്കാന്‍ വേണ്ടി പ്ലാന്‍ ഇട്ടിട്ടുണ്ട്.
കാസര്‍ഗോഡ് മയലാട്ടിയിലും മുള്ളേരിയിലും കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തും തിരുവനന്തപുരത്തെ പോത്തന്‍കോടും മലപ്പുറം ജില്ലയിലെ അരീക്കോടും ആ പദ്ധതികള്‍ നടന്നുവരികയാണ്. വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ബ്രഹ്മപുരത്ത് ബസ് പദ്ധതി:
എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് ബൃഹത്തായ ഒരു 500 മെഗവാട്ട് വൈദ്യുതി പകല്‍ സമയത്ത് ഉല്പാദിപ്പിച്ച് രാത്രിയിലേക്ക് സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി - ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രൊജക്റ്റ് ബ്രഹ്മപുരത്ത് തുടങ്ങുന്നതിനു വേണ്ടി സ്ഥലം ഒരുങ്ങി, പ്രവര്‍ത്തി എത്രയും വേഗം ആരംഭിക്കും. കൊച്ചിയിലെ പ്രധാനപ്പെട്ട ഒരു പദ്ധതി ആയതുകൊണ്ട് മുഖ്യമന്ത്രിയോട് അതിനുവേണ്ടി സമയം ചോദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളുമായിട്ട് മുന്നോട്ടു പോകും.
പുതിയ വൈദ്യുതി പദ്ധതി ഇല്ല:
നമ്മുടെ വൈദ്യുതി ആവശ്യത്തിന്റെ 25% മാത്രമേ കേരളം നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നുള്ളൂ ആന്ധ്രയില്‍ അത് 86% ആണ്. ആന്ധ്രയില്‍ 86% സ്വന്തമായിട്ട് ഉല്പാദിപ്പിക്കുമ്പോള് കേരളം 25% മാത്രമാണ് നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നത്. ഇന്ന് ഇടുക്കിയിലെ പദ്ധതിക്ക് ശേഷം നമുക്ക് ബൃഹത്തായ ഒരു പദ്ധതി ആരംഭിക്കുന്നതിനു വേണ്ടി സാധിച്ചിട്ടില്ല.
ജലവൈദ്യുതിയാണ് നമ്മള് പ്രധാനമായിട്ടും നമ്മള് ആശ്രയിക്കുന്ന മാര്‍ഗം. പുതിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങുന്നതിനു വേണ്ടി സാധിക്കുന്നില്ല. ഞങ്ങള്‍ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ ചെയര്മാന് ശ്രീ രാജമാണിക്യം ഐഎഎസും ഞാനും കേന്ദ്രമന്ത്രിമാരെ കണ്ട് ഈ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ ഇങ്ങോട്ട് ചോദിച്ചു നിങ്ങള്‍ക്ക് ആണവ വൈദ്യുതി ഉപയോഗിച്ചുകൂടെ എന്ന് ചോദിച്ചു.
മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ കൂടംകുളം ഉള്‍പ്പെടെ ആണവനിലയം പദ്ധതികള്‍ ഉണ്ട്. അവിടെ നിന്ന് നമ്മള് വൈദ്യുതി വാങ്ങുന്നുണ്ട്, പക്ഷേ കേരളം അതിനെ എതിര്‍ക്കുകയാണ്. പുതിയ ജലവൈദ്യുതി പദ്ധതികള്‍ വരുന്നില്ല ആണവനിലയം നമുക്ക് അനുവദനീയമല്ല. അങ്ങനെയുള്ള പ്രതിസന്ധിയുണ്ട്. അവിടെയാണ് നമുക്ക് ഹ്രസ്വകാല, ദീര്‍ഘകാല കരാറുകള്‍ ആശ്രയിക്കേണ്ടത്.
465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന പദ്ധതിക്കായി നിയമപോരാട്ടം:
ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍, 25 വര്‍ഷക്കാലത്തേക്ക് 4.29 രൂപ നിരക്കില്‍ 465 മെഗവാട്ട് വൈദ്യുതി കിട്ടുന്നതിനുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ടത്. ആ കരാര്‍ അനുസരിച്ച് ഏതാണ്ട് ഏഴെട്ട് വര്‍ഷക്കാലം വൈദ്യുതി നമുക്ക് ലഭിച്ചു.
ഏറ്റവും കൂടിയ ഉപയോഗം വരുമ്പോള്‍ നമുക്ക് ആവശ്യം വരുന്നത് 700, 800, 900 മെഗവാട്ട് ആണ്. അതിന്റെ പകുതി വൈദ്യുതി 465 മെഗവാട്ട് ലഭിക്കുന്ന ഒരു കരാറില്‍ നമ്മള് ഏര്‍പ്പെട്ട്, ഉപയോഗം തുടരുന്ന സമയത്താണ് ആ കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് അത് റദ്ദാക്കപ്പെട്ടത്.
അത് പുനസ്ഥാപിക്കുന്നതിനു വേണ്ടി കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് സുപ്രീം കോടതിയില്‍. കരാറില്‍ നിന്ന് കേരളം ഔദ്യോഗികമായി പിന്‍വാങ്ങിയപ്പോള്‍ വൈദ്യുതി വിതരണ കമ്പനിക്കാര് 4.29 രൂപയ്ക്ക് നമുക്ക് നല്കുന്നതിനു പകരം കൂടിയ വിലയക്ക് മറ്റു സംസ്ഥാനങ്ങള്‍ക്കും മറ്റു ഏജന്‍സികള്‍ക്കും കൊടുത്തു തുടങ്ങി.
അവര്‍ അതുകൊണ്ട് പിന്നോട്ടു പോകാന്‍ വേണ്ടി നോക്കുകയാണ് അവര്‍ക്കെതിരെ തന്നെ നമ്മള് സുപ്രീം കോടതിയില്‍ കേസ് ഫൈല്‍ ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിനെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെയും ഡല്‍ഹയില്‍ ഈ കേസ് കൈകാര്യം ചെയ്യുന്ന കേരള വൈദ്യുതി ബോര്‍ഡിന്റെ വക്കീലിനെയും വിളിച്ച് സംസാരിച്ച് വേഗത്തില്‍ ആ കേസ് എടുക്കുന്നതിനു വേണ്ടി കബില്‍ സിബിലിനെ തന്നെയാണ് കേരളത്തിന്റെ കേസ് ഏല്‍പ്പിച്ചിട്ടുള്ളത് വേഗത്തില്‍ ആക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല:
ഈ പ്രതിസന്ധി സ്വിച്ചിട്ട് നിര്‍ത്താന്‍ കഴിയുന്ന കാര്യമല്ല. അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു നിര്‍ത്താനും കഴിയുന്ന കാര്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുകയാണ്. ജനങ്ങളുടെ രാത്രികാലത്തെ പ്രയാസം കുട്ടികള്‍ക്കും രോഗികള്‍ക്കും എല്ലാം ഉണ്ടാകുന്ന പ്രയാസം പൂര്‍ണമായിട്ടും മനസിലാക്കുന്നു. ഞാന്‍ സാധാരണക്കാരനായി ജീവിക്കുന്ന പൊതുപ്രവര്ത്തകന് തന്നെയാണ്. അതിന്റെ പ്രയാസങ്ങള്‍ അറിയാം. നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. വാട്സാപ്പ് മെസേജുകളും നിര്‍ദേശങ്ങളും വരുന്നുണ്ട്.
സ്വീകരിക്കാന്‍ പറ്റുന്നതെല്ലാം സ്വീകരിച്ച് ഏറ്റവും അടിയന്തര നടപടികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഈ മേഖലയില്‍ സാധ്യമല്ല വൈദ്യുതി എവിടെ നിന്ന് കി്ടുെങ്കിലും വാങ്ങാന്‍ നമ്മള് തയാറാണ്. നിശ്ചിത വിലയ്ക്ക് നമുക്ക് അനുവദനീയമായ വിലയ്ക്ക് എവിടെ നിന്ന് വൈദ്യുതി കിട്ടുമെങ്കിലും വാങ്ങാന്‍ വേണ്ടി തയാറാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം. ഒരാഴ്ച ഒരേസമയം പവർകട്ട് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവർകട്ടിന് ഒന്നരമണിക്കൂർ മുമ്പ് ഉപഭോക്താക്കളെ നേരത്തെ അറിയിക്കുന്ന സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ ആക്കും.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഈ സംവിധാനം കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ച 700 മെഗാ വാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് നേരിട്ടതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
വൈദ്യുതി നിയന്ത്രണങ്ങൾ ഇനി മുൻകൂട്ടി അറിയാം; എസ്എംഎസ് സന്ദേശം എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക ആപ്പായ 'വിത് യു'വിലൂടെയും മൊബൈൽ ഫോണിൽ എസ്എംഎസ് ആയും വിവരങ്ങൾ ലഭ്യമാക്കും.
വെള്ളിയാഴ്ച ഉച്ചയോടെ ഈ പുതിയ സംവിധാനം സംസ്ഥാനമാകെ പൂർണമായി നിലവിൽ വരും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ പൂർണ വിജയം കണ്ട പശ്ചാത്തലത്തിലാണ് ഈ സൗകര്യം കേരളമാകെ വ്യാപിപ്പിക്കുന്നത്.
വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. പുതിയ ആപ്പിനെ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.
ഈ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റത്തിൽ നിന്നുള്ള സന്ദേശങ്ങളാണ് നേരിട്ട് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുക.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക ആപ്പായ "വിത് യു'വിലൂടെയും മൊബൈൽ ഫോണിൽ എസ്എംഎസ് ആയും വിവരങ്ങൾ ലഭ്യമാക്കും.
വെള്ളിയാഴ്ച ഉച്ചയോടെ ഈ പുതിയ സംവിധാനം സംസ്ഥാനമാകെ പൂർണമായി നിലവിൽ വരും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ പൂർണ വിജയം കണ്ട പശ്ചാത്തലത്തിലാണ് ഈ സൗകര്യം കേരളമാകെ വ്യാപിപ്പിക്കുന്നത്.
വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. പുതിയ ആപ്പിനെ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.
ഈ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റത്തിൽ നിന്നുള്ള സന്ദേശങ്ങളാണ് നേരിട്ട് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുക.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.
വൈകുന്നേരം 6.30 മുതൽ അർധരാത്രി 12.45 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു.
ബുധനാഴ്ച രാത്രി 12.30 വരെ നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.
ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
Kerala
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം തുടരാൻ കെഎസ്ഇബി.
കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചെയുമടക്കം ഒന്നിലേറെ തവണ നിയന്ത്രണം ഏർപ്പെടുത്തിയതിൽ വ്യാപകമായ പരാതി ഉയർന്നതിനു പിന്നാലെ നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 5200 മെഗാവാട്ടിലെത്തിയിരുന്നു. നിലവിലെ ലഭ്യതയേക്കാൾ ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ കുറവ് നേരിട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ചൂട് വർധിച്ചതിനെ തുടർന്ന് ഫാൻ, എയർ കണ്ടീഷണർ തുടങ്ങിയവയുടെ ഉപയോഗം കൂടിയതും വൈദ്യുതി വാഹനങ്ങളുടെ രാത്രി ചാർജിങ്ങും ഉപയോഗം ഉയർത്തിയതായാണ് ബോർഡിന്റെ വിലയിരുത്തൽ.
നിലവിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽനിന്ന് ഏകദേശം 1650 മെഗാവാട്ടും, കേന്ദ്ര വിഹിതമായി 1500 മെഗാവാട്ടും, ദീർഘകാല കരാറുകളിലൂടെ 630 മെഗാവാട്ടും, ഹ്രസ്വകാല കരാറുകളിലൂടെ ഏകദേശം 100 മെഗാവാട്ടും ലഭിക്കുന്നുണ്ട്. എന്നാൽ ആവശ്യകതയിലെ അപ്രതീക്ഷിത വർധനയ്ക്കനുസരിച്ച് വിപണിയിൽനിന്ന് അധിക വൈദ്യുതി ലഭ്യമാകാത്തതാണ് നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് യോഗത്തിനു ശേഷം വ്യക്തമാക്കി.
സൗരോർജ ഉത്പാദനം വർധിച്ചിട്ടും അതിന്റെ സംഭരണശേഷി പരിമിതമാണെന്നതാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. പകൽ ഉത്പാദിപ്പിക്കുന്ന സൗരോർജം രാത്രിയിലെ ആവശ്യത്തിനായി സംഭരിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപിപ്പിക്കും. കാസർകോട്, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ പദ്ധതികൾ വേഗത്തിലാക്കാനും ഫ്ളോട്ടിംഗ് സോളാർ പദ്ധതികൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാർ പുനഃസ്ഥാപിക്കാനുള്ള നിയമപോരാട്ടവും തുടരുകയാണ്. സെപ്റ്റംബർ മധ്യത്തോടെ നിലവിലെ ചില വൈദ്യുതി കൈമാറ്റ ബാധ്യതകളിൽ ഇളവും ഒക്ടോബർ ആദ്യം മുതൽ പുറത്തു നിന്നു കൂടുതൽ വൈദ്യുതിയും ലഭ്യമാൻ കഴിയുമെന്നും ഇതോടെ നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്നുമാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്.
എൽ നിനോ പ്രതിഭാസവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ടിൽ എത്തിയപ്പോൾ 900 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്.
ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യകതയുടെ 86 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിൽ ആവശ്യകതയുടെ 27 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. ബാക്കി വരുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടതുണ്ടെങ്കിലും ആവശ്യാനുസരണം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.
അതിനാൽ പൊതുജനങ്ങൾ സർക്കാരിന്റെ ഈ പ്രതിസന്ധി മനസിലാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമ്പോൾ അത് ഫീഡർ തലത്തിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഈ മാസം മുപ്പത് വരെ നീളുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. രാത്രികാലങ്ങളിൽ ആയിരം മെഗാവാട്ട് വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി ആരുടെയും കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഒന്നു മുതൽ സംസ്ഥാനത്തിന് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരം പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ മാസം പതിനഞ്ചിനുള്ളിൽ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: അധികവില നൽകാൻ തയാറായിട്ടും പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ തുടർച്ചയായി വരും ദിവസങ്ങളിലും പീക്ക് സമയത്ത് നിയന്ത്രണമുണ്ടായേക്കുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന.
മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിച്ചിരുന്നു. ഇതിനു പുറമെ പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലുണ്ടായ കുറവും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്ന അറിയിപ്പ് നേരത്തേ സംസ്ഥാനത്തിനു ലഭിച്ചിരുന്നു.
എന്നാൽ, കൂടുതൽ വില നൽകി വൈദ്യുതി എത്തിക്കാനുള്ള ശ്രമവും വിഫലമായതോടെ ഇക്കഴിഞ്ഞ ആഴ്ചയിൽതന്നെ വൈകുന്നേരം ആറ് മുതൽ അർധരാത്രി 12 വരെയുള്ള സമയത്ത് സംസ്ഥാനത്തിന്റെ പല മേഖലകളിലും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെയും സംസ്ഥാനത്തിന്റെ പല മേഖലകളിലും ഭാഗിക നിയന്ത്രണമുണ്ടായി. വരും ദിവസങ്ങളിലും വൈദ്യുതി ലഭ്യത കുറഞ്ഞാൽ സംസ്ഥാനം പവർകട്ടിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
മഴ കുറഞ്ഞതോടെ ആഭ്യന്തര ഉത്പാദനത്തിലും കുറവുണ്ടായി. അതിനു പുറമെ ഉപയോഗം വർധിച്ചതും തിരിച്ചടിയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്ന പ്രതിദിന ഉപയോഗമാണ് പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകളുടെ ഉപയോഗം വർധിച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ജലവൈദ്യുതി ഉത്പാദനം രാത്രിയിൽ മാത്രമായി ചുരുക്കുന്നുതിനുള്ള സാധ്യത പരിശോധിക്കാന്‍ കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബിയോട് ആവശ്യപ്പെട്ടു.
വൈകുന്നേരം ആറിനുശേഷമുള്ള വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ രാത്രിയിലേക്ക് ജലവൈദ്യുതി ഉത്പാദനം മാറ്റുന്നതിലൂടെ സഹായിക്കുമെന്നും അതുവഴി സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചെലവേറിയ വൈദ്യുതി വാങ്ങല്‍ ഒഴിവാക്കാമെന്നുമുള്ള അനുമാനത്തിലാണ് ടി.കെ. ജോസ് അധ്യക്ഷനായ കമ്മിഷന് ഈ നിര്‍ദേശം കെഎസ്ഇബിക്കു നല്‍കിയിരിക്കുന്നത്.
സമീപ വര്‍ഷങ്ങളില്‍ സൗരോര്‍ജ ശേഷിയില്‍ കുത്തനെ വര്‍ധനയുണ്ടായതിനാല്‍ പകല്‍സമയത്ത് കേരളത്തില്‍ മിച്ചവൈദ്യുതി ഉണ്ടെന്നതാണ് കമ്മിഷന്റെ വിലയിരുത്തല്‍. പകല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ കണക്കുകള്‍ പരിശോധിച്ചായിരുന്നു കമ്മിഷന് വിലയിരുത്തിയത്.
പകൽസമയത്തെ ജലവൈദ്യുതി ഉത്പാദനം നാമമാത്രമാക്കുക അല്ലെങ്കിൽ പൂർണമായും നിർത്തിവയ്ക്കുക. ആ വെള്ളം സംഭരിച്ച് നിർത്തി വൈകുന്നേരം ആറിനുശേഷം പൂർണതോതിൽ ഉത്പാദനം നടത്തുക എന്നതാണ് ഒരു നിർദേശം.
ഇടുക്കി ഉള്‍പ്പെടെ ജലവൈദ്യുതി പദ്ധതികളുടെ സ്ഥാപിതശേഷി 2196.36 മെഗാവാട്ടാണ്. നിത്യോപയോഗത്തില് 20 ശതമാനം വൈദ്യുതി മാത്രമേ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുള്ളൂ.
അടുത്തകാലത്തായി സംസ്ഥാനത്ത് റൂഫ്ടോപ്പ് സോളാർ ഉൾപ്പെടെയുള്ള സൗരോർജ ഉത്പാദനം വൻതോതിൽ വർധിച്ചിട്ടുണ്ട്. പകൽ സമയത്ത് സോളാർ വൈദ്യുതി ഗ്രിഡിലേക്ക് വൻതോതിൽ എത്തുന്നതിനാൽ കെഎസ്ഇബിക്കു മറ്റ് കരാറുകളിൽനിന്നുള്ള വൈദ്യുതി പോലും വേണ്ടെന്നു വയ്ക്കേണ്ടിവരുന്നുണ്ട് .
പകല്‍സമയത്തുള്ള ഈ മിച്ചവൈദ്യുതി ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം(ബെസ്) വഴി സ്റ്റോർ ചെയ്താല്‍ രാത്രിയിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയില്ലേ എന്ന് കമ്മിഷന് കെഎസ്ഇബിയോട് ചോദിച്ചു. ബെസ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതു ഗൗരവമുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട കരാര്‍ കൃത്യമായി പാലിക്കാനാകാത്തത് എന്തുകൊണ്ടാണെന്നും കമ്മിഷന് ആരാഞ്ഞു.
നേരത്തേ അറിയിച്ചപ്രകാരം ഈ മാസം മുതല്‍ കേരളത്തില്‍ ‘ബെസ്’ല്‍ നിന്ന് പീക്ക് സമയ വൈദ്യുതി കിട്ടേണ്ടതാണ്. ഇനിയും ഇതു വൈകരുതെന്നും ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം എത്രയും വേഗത്തിലാക്കണമെന്നും റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബിക്കു കര്‍ശന നിര്‍ദേശം നല്കി. കൂടാതെ, കെഎസ്ഇബിയുടെ ആസൂത്രണത്തിലെ വീഴ്ചകള്‍ മൂലമുണ്ടാകുന്ന അധികചെലവുകള്‍ ഉപയോക്താക്കളുടെ താരിഫില്‍ പ്രതിഫലിക്കുന്നത് അനുവദിക്കാനാവില്ലെന്നും കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്.
ഹ്രസ്വകാല കരാറുകള്‍ വഴി ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങാനുള്ള അനുമതിക്കായി കെഎസ്ഇബി നല്കിയ അപേക്ഷ പരിഗണിക്കവെയായിരുന്നു നിര്‍ദേശം. ഈ മാസം മുതല്‍ അടുത്തവര്‍ഷം മെയ് വരെ യൂണിറ്റിന് 9.40 രൂപ മുതല്‍ 12.50 രൂപ വരെ നല്കി ഒന്‍പത് കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഹ്രസ്വകാല കരാറുകള്‍ വഴിയടക്കം 1190 കോടിയുടെ വിലകൂടിയ വൈദ്യുതി വാങ്ങിയതിന്റെ കണക്കുകളും കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്.
കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ വൈകുന്നേരം 6.30 മുതൽ രാത്രി 12 വരെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വൈകുന്നേരം 6.30 നും രാത്രി 12 നും ഇടയിൽ സംസ്ഥാനത്തുടനീളം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Kerala
തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് വീണ്ടും അധികബാധ്യത. സെപ്റ്റംബർ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി വാങ്ങിയതിനെത്തുടർന്നുണ്ടായ അധികച്ചെലവ് നികത്തുന്നതിനായാണ് ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കുന്നത്.
പ്രതിമാസ ബിൽ അടയ്ക്കുന്ന ഉപഭോക്താക്കളിൽ നിന്ന് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബിൽ അടയ്ക്കുന്നവരിൽ നിന്ന് യൂണിറ്റിന് രണ്ട് പൈസയും അധികമായി ഈടാക്കും. ജൂലൈയിൽ വൈദ്യുതി വാങ്ങിയ ഇനത്തിൽ കെഎസ്ഇബിക്ക് 6.37 കോടി രൂപയുടെ അധികബാധ്യത ഉണ്ടായതിനെ തുടർന്നാണ് ഈ തുക സർചാർജായി ഈടാക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസമായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ അടുത്ത വൈദ്യുതി ബില്ലിൽ അധികത്തുക കൂടി ഉൾപ്പെടും. വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധിക ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർചാർജ് തീരുമാനം.
District News
ഏറ്റുമാനൂർ: കെഎസ്ഇബി ഏറ്റുമാനൂരിൽ നടപ്പാക്കാൻ വിഭാവനം ചെയ്ത സോളാർ പദ്ധതിക്കായി 2.5 കോടി രൂപ ചെലവഴിച്ച് പത്തുവർഷം പിന്നിട്ടിട്ടും പദ്ധതി യാഥാർഥ്യമായില്ല. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ ജനകീയ വികസനസമിതി രംഗത്ത്.
പത്തു വർഷം മുമ്പ് തുടങ്ങിയ പദ്ധതിയുടെ കരാറുകാർ ബംഗളൂരു ഗ്രീൻ സോൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. 6.68 കോടി രൂപയ്ക്കായിരുന്നു കരാർ. രണ്ടര കോടിയോളം രൂപ കരാർ കമ്പനി കൈപ്പറ്റുകയും ചെയ്തു. എന്നാൽ, പദ്ധതിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ചതുപ്പു നിലമാണ് എന്നു പറഞ്ഞ് പദ്ധതി നെന്മാറയിലേക്ക് മാറ്റി. 2019 ഡിസംബറിൽ വീണ്ടും പദ്ധതി ഏറ്റുമാനൂരിൽ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
2.5 കോടി രൂപ മുടക്കിയിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, നിജസ്ഥിതി അറിയുന്നതിന് ജനകീയ വികസനസമിതി ലോകായുക്തയെ സമീപിക്കുമെന്ന് വികസനസമിതി പ്രസിഡന്റ് ബി. രാജീവ് അറിയിച്ചു.
District News
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഉരുൾപെട്ടലിലും മലവെള്ളപ്പാച്ചിലിലും മണ്ണ് ഇടിച്ചിലിലും നല്ലോംപുഴ വൈദ്യുതി സെക്ഷൻ പരിധിയിൽ വൻ നാശനഷ്ടം. ഇതിലേറെയും തയ്യേനിയിലാണ്. ഇവിടെ എട്ട് എച്ച്ടി തൂണുകളും 25 എൽപി തൂണുകളും തകർന്നു. 30ൽ അധികം സ്ഥലങ്ങളിൽ കമ്പികൾ പൊട്ടിവീണു. 50ൽ മരങ്ങൾ വീണുതകർന്നു. വെള്ളം കയറിയ വീടുകളിലെ മീറ്ററുകളും നശിച്ചു.
District News
ഇരിട്ടി: കെഎസ്ഇബിയെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഉപഭോക്താവാണ് രാജാവെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇരിട്ടിയില്‍ നടന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഉപഭോക്തൃ ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ റെഗുലേറ്ററി കമ്മീഷൻ വലിയ പങ്കുവഹിക്കുന്നു.
കേരളത്തില്‍ വൈദ്യുതി ഉപഭോഗം വലിയ തോതില്‍ കുതിച്ചുയരുമ്പോഴും ഉത്പ്പാദനം അതിനനുസരിച്ച് വര്‍ധിക്കുന്നില്ലെന്നത് വലിയ പ്രതിസന്ധിയാണ്. സംസ്ഥാനത്ത് നിലവിലുള്ള ഡാമുകള്‍ സുരക്ഷാ കാരണങ്ങളാലും കോടതി വ്യാവഹാരങ്ങള്‍ കാരണവും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സ്ഥിതിയുണ്ട്. ബാരാപോള്‍ ജല വൈദ്യുത കേന്ദ്രത്തിന്റെ കനാലിലുണ്ടായ വിള്ളല്‍ കാരണം 15 മാസങ്ങളായി ഉത്പ്പാദനം മുടങ്ങി. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സോളാര്‍ സംവിധാനത്തിലൂടെ പകല്‍സമയത്ത് ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി രാത്രി സമയങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ സ്റ്റോര്‍ ചെയ്യാനുതകുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം കേരളത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഇരിട്ടി എംജി കോളജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുമായി സഹകരിച്ച് ഇരിട്ടി എംടു എച്ച് റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ഇരിട്ടി നഗരസഭ ചെയര്മാന് വി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ വി.പി. റഷീദ്, കെഎസ്ഇബി ചീഫ് എൻജിനിയര്‍ ടി.സി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുള്‍ കരീം, എംജി കോളജ് എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഹസീന, കമ്പ്ലയൻസ് എക്സാമിനർ ഭുവനേന്ദ്ര പ്രസാദ് , ജൂനിയർ കൺസൾട്ടന്റ് രാം പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൺസ്യൂമർ അഡ്വക്കസി കൺസൾട്ടന്റ് ബി. ശ്രീകുമാർ വിഷയാവതരണം നടത്തി.
District News
അയ്മനം: വെള്ളത്തിൽ മുങ്ങിയ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് യൂണിറ്റുകൾ കെഎസ്ഇബി ജീവനക്കാർ വെള്ളത്തിൽനിന്ന് ഉയർത്തി വീടുകളിൽ വെളിച്ചമെത്തിച്ചു. അയ്മനം പഞ്ചായത്തിലെ രണ്ടാം വാർഡിലെ മേനോങ്കരി പാടശേഖരത്തിലെ അച്ചൻകുഞ്ഞ് മോട്ടോർതറയുടെ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് വെള്ളത്തിൽ മുങ്ങി അപകടാവസ്ഥലായിരുന്നു. തുടർന്ന് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അയ്മനം കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു.
ഇതോടെ അയ്മനം രണ്ടാം വാർഡിലെ ഏഴ് വീടുകളും ആർപ്പൂക്കരയിലെ 21 വീടുകളും പൂർണമായും ഇരുട്ടിലാകുകയായിരുന്നു.
വെള്ളപ്പൊക്ക സമയത്ത് വൈദ്യുതികൂടി ഇല്ലാത്ത പ്രദേശത്തെ സാഹചര്യം പ്രദേശവാസികൾ കെഎസ്ഇബി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. തുടർന്ന് കെഎസ്ഇബി ജീവനക്കാർ വള്ളത്തിൽ ട്രാൻസ്ഫോർമറിനു സമീപം എത്തി വളരെ അപകടകരമായ സാഹചര്യത്തിൽ വെള്ളത്തിൽനിന്നിരുന്ന ഫ്യൂസ് യൂണിറ്റുകൾ ഉയർത്തി സ്ഥാപിച്ച് അപകടം ഒഴിവാക്കി വീടുകൾക്ക് വൈദ്യുതി നൽകുകയായിരുന്നു.
വെള്ളപ്പൊക്ക സമയത്ത് ഇരുട്ടിലായ കുടുംബങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ജീവൻ പണയംവച്ചും ആത്മാർഥമായി പ്രവർത്തിച്ച കെഎസ്ഇബി ജീവനക്കാരെ നാട്ടുകാർ അഭിനന്ദിച്ചു.
District News
ചക്കിട്ടപാറ: കനത്ത മഴയിലും കാറ്റിലും ജീവൻ പണയംവച്ച് ജോലി ചെയ്ത ചക്കിട്ടപ്പാറ കെഎസ്ഇബി ജീവനക്കാരെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഓഫീസിലെത്തി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
തുടർന്ന് ഏറ്റുവാങ്ങിയ കേക്ക് സബ് എൻജിനിയർ വി.ബി. അനിൽകുമാറും സഹപ്രവർത്തകരും ചേർന്ന് മുറിച്ചു. കനത്ത മഴയിലും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് സമയബന്ധിതമായി തകരാറുകൾ പരിഹരിച്ച് വെളിച്ചം നൽകുന്നതിലുള്ള ആദരമാണ് നാടിന് വേണ്ടി പഞ്ചായത്ത് നൽകിയതെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു ബാലകൃഷ്ണൻ, ജിൻസി മനോജ്, വാർഡ് അംഗങ്ങളായ ബാബു പള്ളിക്കൂടം, ഗിരീഷ് കോമച്ചൻകണ്ടി, ജിനീഷ് കല്ലുംപുറത്ത് എന്നിവരും സംബന്ധിച്ചു. സബ് എൻജിനിയർ ഇ. ബിജിൽ കെഎസ്ഇബിയുടെ നന്ദി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് ഏകദേശം 25.43 കോടി രൂപയുടെ നഷ്ടം.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലു വരെയുള്ള കണക്കനുസരിച്ച് 2892 ട്രാന്‍സ്ഫോര്‍മറുകളെ മഴക്കെടുതി ബാധിച്ചു.
6,56,770 ഉപയോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു. 349 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 248 ഇടങ്ങളില്‍ ഹൈ ടെന്‍ഷന്‍ ലൈനും 7212 ഇടങ്ങളില്‍ ലോ ടെന്‍ഷന്‍ ലൈനും പൊട്ടിവീണു. 233 ട്രാന്‍സ്ഫോര്‍മറുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.
വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊര്‍ജിതശ്രമം സംസ്ഥാന വ്യാപകമായി നടന്നുവരുന്നതായും തകരാ റിലായ കണക്ഷനുക ളിൽ 92 ശതമാനവും പുനഃസ്ഥാപിച്ചതായും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മാസങ്ങളിലും വൈദ്യുതി പ്രതിസന്ധി തുടരാൻ സാധ്യതയെന്ന് കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടെ റിപ്പോർട്ട്.
ഈ വർഷം ഒക്ടോബർ വരെയും പിന്നീട് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം 2027 ജനുവരി മുതൽ മാർച്ച് വരെയും കേരളത്തിൽ വൈദ്യുതി പ്രതിസന്ധി തുടരാൻ സാധ്യതയുണ്ടെന്നും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകതയും ലഭ്യതക്കുറവുമാണ് പ്രതിസന്ധിക്കിടയാക്കുകയെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അഥോറിറ്റിയുടെ 2026 ലെ ലോഡ് ജനറേഷൻ ബാലൻസ് റിപ്പോർട്ടിൽ പറയുന്നു.
ഒരു വർഷം സംസ്ഥാനത്ത് ആവശ്യമായി വരുന്ന വൈദ്യുതിയുടെ അളവും ഒപ്പം ഇതേ കാലയളവിലുള്ള ലഭ്യതയെ സംബന്ധിച്ചും മുൻകൂട്ടി നടത്തുന്ന കണക്കുകൂട്ടലുകൾ ഉൾക്കൊള്ളുന്നതാണ് ലോഡ് ജനറേഷൻ ബാലൻസ് റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഇടംപിടിച്ചിട്ടുള്ളത്. ഒക്ടോബർ മാസം വരെ കേരളത്തിൽ പ്രതിസന്ധി തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്പോഴും സെപ്റ്റംബറിലുൾപ്പെടെ പുറത്തു നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് നിർണായകമാണെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്. കൂടുതൽ വില നൽകി പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രശ്നപരിഹാരത്തിനായി സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള ലഭ്യതക്കുറവ് വൈദ്യുതി നിയന്ത്രണത്തിലേക്ക് കേരളത്തെ അടിക്കടി തള്ളിവിടുന്നുണ്ട്.
അതേസമയം ഇക്കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് ടൈമിലടക്കം വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. മഴക്കുറവും കുതിച്ചുയരുന്ന വൈദ്യുതി ആവശ്യകതയുമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിന്റെ പ്രധാന ആശ്രയമായ ജലവൈദ്യുത പദ്ധതികളിലെ ജലസംഭരണികളിൽ നിലവിൽ ശേഷിയുടെ ഏകദേശം 28 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. സാധാരണയായി ഈ സമയത്ത് 60 ശതമാനത്തോളം ജലനിരപ്പ് ഉണ്ടാകാറുണ്ട്.
ഓഗസ്റ്റിൽ കാലവർഷം ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. ജലസംഭരണികൾ നിറഞ്ഞാൽ ജലവൈദ്യുത ഉത്പാദനം വർധിക്കുകയും പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ കുറയുകയും ചെയ്യും. എന്നാൽ മഴ വീണ്ടും ദുർബലമായാൽ കേരളം സാന്പത്തികമായും വൈദ്യുതി വിതരണത്തിന്റെ കാര്യത്തിലും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നതാണ് നിലവിലെ സൂചന.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഭാഗിക വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി നിയന്ത്രണ അറിയിപ്പ് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കേരളത്തിലെ പവർ കട്ട് ഒഴിവായേക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം ഇന്ന് 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്നതിനാലാണ് നിയന്ത്രണം മാറിയതെന്ന് കെഎസ്ഇബി ചെയർമാൻ അറിയിച്ചത്. എൽനിനോ പ്രതിഭാസമാണ് കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും കെഎസ്ഇബി പറഞ്ഞിരുന്നു.
അതേസമയം എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
District News
കാസർഗോഡ്: കുറ്റിക്കോല്‍ കെഎസ്ഇബി സബ്സ്റ്റേഷന്റെ നിർമാണം പൂർത്തിയാകുന്നു. സബ്സ്റ്റേഷന് കമ്മീഷന് ചെയ്യുന്നതിനു മുമ്പ് ടെസ്റ്റിംഗ് നടത്താനുള്ള അനുമതി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്ന് ലഭിച്ചശേഷം നിയമപരമായ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കമ്മീഷന് ചെയ്യുമെന്നും കെ നീലകണ്ഠന് എംഎല്‍എയുടെ ചോദ്യത്തിനുത്തരമായി ജില്ലാ വികസനസമിതി യോഗത്തിൽ കെഎസ്ഇബി അധികൃതർ അറിയിച്ചു.
മുളിയാര്‍ എബിസി കേന്ദ്രം പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകാത്തവിധം ജനവാസമേഖലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. പുതിയ സ്ഥലം കിട്ടിയാൽ എബിസി കേന്ദ്രം മാറ്റാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം പറഞ്ഞു. അതുവരെ പൊതുജനങ്ങള്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ എ.ബി.സി കേന്ദ്രം നടത്തിക്കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പെരിയ-പെരിയാട്ടടുക്കം-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത സര്‍വീസ് റോഡിന്റെ പ്രവൃത്തി 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്കി. പെരിയ നവോദയ, പോളിടെക്നിക് എന്നിവയ്ക്കു സമീപം മേൽ നടപ്പാലം സ്ഥാപിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തെരുവ് നായ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീർ ഡോ.കെ.ടി. രേഖ അറിയിച്ചു. ആശുപത്രി കോമ്പൗണ്ടിനകത്തുവച്ച് നായകള്‍ക്ക് ഭക്ഷണം നല്കാന് പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാത്രികാലങ്ങളില്‍ ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ജീവനക്കാരോട് ഗ്രില്ലുകള്‍ തുറന്നിടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിര്‍ദേശം നല്‍കിയതായും ഡിഎംഒ അറിയിച്ചു.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയുടെ കെട്ടിട നിര്‍മാണവും മെഡിക്കല്‍ കോളജിൽ നഴ്സിംഗ് കോളജിന്റെ വനിതാ ഹോസ്റ്റൽ നിര്‍മാണവും വേഗത്തിലാക്കണമെന്ന് കല്ലട്ര മാഹിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മഞ്ചേശ്വരം മണ്ഡലത്തില്‍നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ചെങ്കല്ല് കടത്തുന്നത് തടയണമെന്ന് എ.കെ.എം. അഷ്റഫ് എംഎല്‍എ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എം. സുധീഷ് സ്വാഗതം പറഞ്ഞു. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Kerala
മൂവാറ്റുപുഴ: കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ഉപഭോക്താവിൽ നിന്ന് വാങ്ങിയ തുക കെഎസ്ഇബിയിൽ അടക്കാതിരിക്കുക, അനധികൃത കണക്ഷൻ അനുവദിക്കുക തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. കെഎസ്ഇബിയിലെ ആഭ്യന്തര വിജിലൻസ് ആണ് തട്ടിപ്പ് അന്വേഷിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ചു ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.
ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്നും സംസ്ഥാനത്ത് വൈകിട്ട് പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചു.
Kerala
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണുന്നതിൽ ആരാധകർക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഫൈനൽ മത്സരം തടസമില്ലാതെ ആസ്വദിക്കാൻ ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ ഏത് വിലകൊടുത്തും വൈദ്യുതി വാങ്ങുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടം ആവേശം ചോരാതെ കാണാൻ, കൂടുതൽ പണം മുടക്കി വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ തീരുമാനം.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതും, പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും വൈദ്യുതി വകുപ്പിന് വെല്ലുവിളിയായിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കളുടെ താത്പര്യം മുൻനിർത്തി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെഎസ്ഇബി അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ.
പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിംഗ് സൊലൂഷൻ എന്നീ കന്പനികളിൽനിന്ന് 100 മെഗാവാട്ട് വീതം വാങ്ങാനുള്ള കെഎസ്ഇബിയുടെ കരാറിനാണ് അനുമതി ലഭ്യമായത്. ഇതോടെ യൂണിറ്റിന് 5.96 രൂപ നിരക്കിൽ അടുത്ത വർഷം ജൂലൈ 14 വരെ 200 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിനു ലഭ്യമാകും. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിംഗ് നടത്തിയ ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ കരാറിന് അനുമതി നൽകിയത്.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനയാണ് 2025 ജൂലൈയെ അപേക്ഷിച്ച് ഈ ജൂലൈയിലുണ്ടായത്. മഴ കുറഞ്ഞതോടെ ഉത്പാദനവും കുറഞ്ഞു.
പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് 200 മെഗാവാട്ട് വൈദ്യുതി ഇന്നു മുതൽ സംസ്ഥാനത്തിന് കിട്ടിത്തുടങ്ങുക.
ഇതോടെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
കരാറിന് അനുമതി നൽകിയ റെഗുലേറ്ററി കമ്മീഷൻ ലോഡ് ഷെഡിംഗ് സംബന്ധിച്ചും കെഎസ്ഇബിക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലോഡ് ഷെഡിംഗിന്റെ സമയം ഉപയോക്താളെ മുൻകൂട്ടി കൃത്യമായി അറിയിക്കണം. 15 മിനിറ്റ് ലോഡ് ഷെഡിംഗ് എന്നു പറഞ്ഞ ശേഷം അരമണിക്കൂറും ഒരു മണിക്കൂർ വരെയും നീട്ടരുതെന്നും കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതല്‍ 300 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചെന്നും കെഎസ്ഇബി അറിയിച്ചു.
5.96 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് മതിയാകാതെ വരികയും പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ ഇന്ന് സംസ്ഥാനത്ത് പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെഎസ്ഇബി വ്യക്തമാക്കി.
Kerala
പാലക്കാട്: മുന്നറിയിപ്പില്ലാതെയുണ്ടായ വൈദ്യുതിമുടക്കത്തെ തുടർന്ന് ഓക്സിജൻ കോണ്സെൻട്രേറ്റർ പ്രവർത്തനരഹിതമായതോടെ കിടപ്പുരോഗി മരിച്ചെന്ന പരാതിയുമായി കുടുംബം. പാലക്കാട് സിവിൽ സ്റ്റേഷനു സമീപം കേനാത്ത് പറന്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം. കൃഷ്ണൻ (71) ആണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണനെ കഴിഞ്ഞയാഴ്ചയാണ് ഓക്സിജൻ കോണ്‍സെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്കു മാറ്റിയത്. വ്യാഴാഴ്ച അർധരാത്രി പ്രദേശത്ത് വൈദ്യുതിവിതരണം അപ്രതീക്ഷിതമായി നിലച്ചതോടെയാണ് ദുരന്തമുണ്ടായതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ഓക്സിജൻ കോണ്സെൻട്രേറ്റർ പ്രവർത്തനം നിലയ്ക്കുകയും കൃഷ്ണന്റെ ശരീരത്തിലെ ഓക്സിജൻ നില അപകടകരമായി താഴുകയുമായിരുന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ കെഎസ്ഇബി ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും സഹായകരമായ പ്രതികരണമല്ല ലഭിച്ചതെന്ന് അവർ ആരോപിച്ചു.
രാത്രി 12.45 ഓടെ വൈദ്യുതി പുനഃസ്ഥാപിച്ച് യന്ത്രം വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും അതിനകം കൃഷ്ണന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വീട്ടിലെത്തി പരിചരിച്ചിരുന്ന പാലിയേറ്റീവ് നഴ്സിനെ വിവരം അറിയിച്ചെങ്കിലും അവർ എത്തുന്പോഴേക്കും കൃഷ്ണൻ മരിച്ചുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് കെഎസ്ഇബി അധികൃതർ പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവും ഉത്പാദനത്തിലെ കുറവും മൂലം സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കഴിഞ്ഞ വർഷം 3600 മെഗാവാട്ട് വരെയായിരുന്ന പ്രതിദിന ഉപയോഗം ഇത്തവണ 4800 മെഗാവാട്ട് വരെയായി ഉയർന്നെന്ന് മന്ത്രി പ്രതികരിച്ചു.
ഇലക്ട്രിക് വാഹനങ്ങൾ, എയർകണ്ടീഷണറുകൾ, പുതിയ കണക്ഷനുകൾ എന്നിവയാണ് ഉപയോഗം കൂട്ടിയത്. ജലസംഭരണികളിലെ ജലനിരപ്പ് മുൻവർഷത്തെ 60 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഇത് ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചെന്നും മന്ത്രി പറഞ്ഞു
ഏപ്രിൽ, മേയ് മാസങ്ങളിലെ പ്രതിസന്ധി മറികടക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി ഇപ്പോൾ തിരികെ നൽകേണ്ടി വരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.നിലവിലെ കടുത്ത ക്ഷാമം പരിഹരിക്കാൻ ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നിയമസാധ്യതകൾ സർക്കാർ പരിശോധിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
കൂടാതെ, ഉയർന്ന വില നൽകി ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്ഇബി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ വൈദ്യുതിയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മഴക്കുറവും കടുത്ത ചൂടും മൂലം സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പീക്ക് സമയങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. ഇന്നത്തെ ഉപഭോഗം മാത്രം 500 മെഗാവാട്ട് വരെ വർധിക്കാനാണ് സാധ്യതയെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.
എന്നാൽ ഇതിന് ആനുപാതികമായി പവർ എക്സ്ചേഞ്ച് വഴി പുറത്തുനിന്ന് വാങ്ങാൻ ലഭിക്കുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം അനിവാര്യമായി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴിനുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് സംസ്ഥാനത്ത് രാത്രി ഏഴിനുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
Kerala
കൊല്ലം: ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം. പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം.
പുത്തൂർ ആറ്റുവാശേയിലെ ഒരു വീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിനായാണ് അൽതാഫ് എത്തിയത്. സമീപത്തെ പോസ്റ്റിൽ കയറി സർവീസ് വയർ പുനസ്ഥാപിക്കുമ്പോൾ ആണ് ഷോക്കേറ്റത്.
പുത്തൂർ പോലീസും കൊട്ടാരക്കരയിൽനിന്ന് ഫയർ ആന്റ് റെസ്ക്യു ടീമും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ: ഷീജ, മകൻ: മുഹമ്മദ് അൻസിൽ മകൾ: നസ്റിയ.
Kerala
കൊച്ചി: സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 277 ഇടങ്ങളിൽകൂടി അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്.
277 സ്ഥലങ്ങളിലായി 315 അതിവേഗ ചര്‍ജിംഗ് സ്റ്റേഷനുകളാകും പദ്ധതിയിലൂടെ സ്ഥാപിക്കുക. പൊതു ഇടങ്ങളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എത്തുന്നത് ഇലക്ട്രിക് വാഹന മേഖലയ്ക്കും ഉപയോക്താക്കള്‍ക്കും ഗുണകരമാകും. പദ്ധതി നിര്‍ദേശം കെഎസ്ഇബി കേന്ദ്രത്തിനു സമര്‍പ്പിച്ചു.
സര്‍ക്കാര്‍ ഭൂമിയെ മാത്രം ആശ്രയിക്കുന്ന മുന്‍ രീതികളില്‍നിന്ന് വ്യത്യസ്തമായി പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 95 ശതമാനവും (315ല്‍ 299 എണ്ണവും) സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാകും സ്ഥാപിക്കുക. താത്പര്യപത്രം വഴി സ്വകാര്യ ഭൂവുടമകളെയും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തിയാണ് കെഎസ്ഇബിയുടെ നീക്കം. പ്രധാന ഹൈവേകള്‍ കേന്ദ്രീകരിച്ചായിരിക്കും ഫാസ്റ്റ് ചാര്‍ജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുക.
ഒന്നാംഘട്ടത്തില്‍ 209 സ്ഥലങ്ങളിലായി 335 ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ 63.12 കോടി കേന്ദ്ര ധനസഹായം ലഭിച്ചിരുന്നു. ആദ്യഘട്ടത്തിലെ നിര്‍മാണം പുരോഗമിക്കുകയാണ്.
2027 മാര്‍ച്ചോടെ പൂര്‍ത്തിയാകും. രണ്ടാംഘട്ട പദ്ധതി ചെലവിന്റെ പകുതിയോളം വരുന്ന 60 കോടി രൂപയുടെ സര്‍ക്കാര്‍ സബ്സിഡിക്കാണ് കെഎസ്ഇബി കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.
ഉയര്‍ന്ന ശേഷിയുളള ചാര്‍ജറുകള്‍
പുതിയ സ്റ്റേഷനുകളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ശേഷിയുള്ള ചാര്‍ജറുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 245 എണ്ണം 120 കിലോവാട്ട്, 43 എണ്ണം 240 കിലോവാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുകള്‍, 27 എണ്ണം 60 കിലോവാട്ട് ചാര്‍ജറുകള്‍ എന്നിവയാണ് സ്ഥാപിക്കുക. ഇതോടെ പഴയ സ്റ്റേഷനുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ഇതിനുപുറമേ നിലവിലുള്ള പഴയ സ്റ്റേഷനുകള്‍ പുതിയ ഇവി മോഡലുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഉയര്‍ന്ന ശേഷിയുള്ള ചാര്‍ജറുകളാക്കി അപ്ഗ്രേഡ് ചെയ്യാനും കെഎസ്ഇബി പദ്ധതിയിടുന്നുണ്ട്.
വിവിധ ജില്ലകളിലെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം
തിരുവനന്തപുരം - 32, കൊല്ലം -14, പത്തനംതിട്ട -10,
ആലപ്പുഴ -13, കോട്ടയം -19, ഇടുക്കി -14, എറണാകുളം -39,
തൃശൂര്‍-28, പാലക്കാട് -26, മലപ്പുറം- 27, കോഴിക്കോട് -22,
വയനാട് -9, കണ്ണൂര്‍- 13, കാസര്‍ഗോഡ് -11
Kerala
കാസർഗോഡ്: മടിക്കൈ കണിച്ചിറയിൽ കെഎസ്ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ലൈൻമാൻ പുല്ലൂർ മധുരംപാടിയിലെ ഭരതൻ ആണ് മരിച്ചത്
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ഏറെ നേരം പോസ്റ്റിൽ തൂങ്ങിക്കിടന്ന മൃതദേഹം കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് താഴെയിറക്കിയത്.
അരയിൽ കയർ കെട്ടിയതിനാൽ ഷോക്കേറ്റിട്ടും പോസ്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.
Kerala
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതിയുള്ളത്. നിലവിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ലോഡ്ഷെഡിംഗിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ അംഗീകരിച്ചത്.
അതേസമയം, കെഎസ്ഇബിയുടെ വീഴ്ചകൾക്കെതിരെ ഉത്തരവിൽ കമ്മീഷൻ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വിവിധ സ്രോതസ്സുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ കൃത്യമായ വിവരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബോർഡ് സമർപ്പിച്ചില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, അപ്രഖ്യാപിത ലോഡ്ഷെഡിംഗ് ഒഴിവാക്കണമെന്നും നിയന്ത്രണങ്ങൾ ഉണ്ടാകുന്ന പക്ഷം ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ വിവരമറിയിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മൺസൂൺ ശക്തിപ്പെടുന്ന മുറയ്ക്ക് ഉയർന്ന വിലയ്ക്കുള്ള വൈദ്യുതി വാങ്ങൽ കുറയ്ക്കാനും ബോർഡ് ശ്രമിക്കണം.
നിലവിൽ ജൂൺ 30 വരെയാണ് സംസ്ഥാനത്ത് ഔദ്യോഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ശക്തി പ്രാപിക്കാത്തതാണ് നിലവിലെ കടുത്ത പ്രതിസന്ധിക്ക് കാരണം. കെഎസ്ഇബിയുടെ ജലസംഭരണികളിൽ നിലവിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 58.58 ശതമാനമായിരുന്നു. ജൂൺ മാസത്തിൽ അണക്കെട്ടുകളിലേക്ക് പ്രതീക്ഷിച്ച നീരൊഴുക്കിന്റെ 58 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്.
Kerala
കങ്ങഴ: ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെ വൈദ്യുതി മുടങ്ങിയെന്നാരോപിച്ചു കെഎസ്ഇബി ഉദ്യോഗസ്ഥനെ ആക്രമിച്ചു. സംഭവത്തിൽ ദേവഗിരി കല്ലൂർത്താഴ്ചയിൽ റോൾഫി വർഗീസ് (27) അറസ്റ്റിലായി. കോടതി റിമാൻഡ് ചെയ്തു. കെഎസ്ഇബി പത്തനാട് സെക്ഷനിലെ ഓവർസീയർ എം.കെ. മനോജ് കുമാറിനാണ് മർദനമേറ്റത്.
മൂലേപ്പീടിക ഭാഗത്തു വൈദ്യുതി മുടങ്ങിയതോടെ യുവാവ് കെഎസ്ഇബി ഓഫിസിലെത്തി വിവരം തിരക്കി. പിന്നീട്, മരം വീണു തകരാറുണ്ടായ ഭാഗത്തേക്ക് പോയ ഇയാൾ അവിടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ഓവർസീയറെയും തൊഴിലാളിയെയും അസഭ്യം പറഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വൈകുന്നേരം ആറ് മുതൽ അർധരാത്രി 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായത്. 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.
Kerala
ഇരിങ്ങാലക്കുട: വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈന്മാന് മരിച്ചു. കരുവന്നൂര്‍ കെഎസ്ഇബി മേജര്‍ സെക്ഷനിലെ ലൈന്മാനും ആറാട്ടുപുഴ കൊക്കരിപ്പള്ളം അയ്യാണ്ടി വീട്ടില്‍ വാസുവിന്റെ മകനുമായ മനോജ് (46) ആണു മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ മാപ്രാണം ജംഗ്ഷനു സമീപത്താണ് അപകടം സംഭവിച്ചത്. പ്രദേശത്തെ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനായി വൈദ്യുതി പോസ്റ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ മനോജിനു ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് പോസ്റ്റില്‍നിന്നു താഴേക്കു വീണു. സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാലു വര്‍ഷമായി കരുവന്നൂര്‍ കെഎസ്ഇബിയില്‍ ലൈന്‍മാനായി ജോലിചെയ്യുകയായിരുന്നു മനോജ്. പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രതി. മക്കള്‍: പൂജ (പ്ലസ് വണ്‍ വിദ്യാര്‍ഥിനി), അര്ജുന് (നാലാംക്ലാസ് വിദ്യാര്‍ഥി).
Kerala
മാപ്രാണം: വൈദ്യുതി ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകൻ മനോജ് (46) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെ മാപ്രാണം സെന്ററിൽ മാവേലി സ്റ്റോറിന് സമീപമുള്ള വൈദ്യുതിക്കാലിൽ തകരാർ പരിഹരിക്കാൻ കയറിയതായിരുന്നു. ഷോക്കേറ്റ ഉടനെ മനോജിനെ സമീപത്തുള്ള ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: അർത്തുങ്കലിൽ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് നളന്ദ ജംഗ്ഷന് സമീപം കൊച്ചുതയ്യിൽ പരേതനായ മണിയുടെ മകൻ എം രഞ്ജിത്ത് (42) ആണ് മരിച്ചത്.
ശനിയാഴ്ച പകലായിരുന്നു സംഭവം. കാറ്റിലും മഴയിലും മരംവീണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ട അർത്തുങ്കൽ മുട്ടുകൽ ഭാഗത്തെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലിക്കിടെ, ചാരിവെച്ച ഏണിയുമായി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഗീതു. മക്കൾ: ദേവതീർഥ്, രുദ്രതീർഥ്.
Editorial
ഇതെന്തൊരു തോന്ന്യാസമാണ്? പത്തനംതിട്ട കവിയൂരിൽ വീട്ടുവളപ്പിലെ കായ്ക്കാറായ തെങ്ങുകൾ കെഎസ്ഇബി വാളിനറത്തുകളഞ്ഞത്, അതു വച്ചുപിടിപ്പിച്ചവരോട് ഒരു വാക്ക് പറയാതെയാണ്. മാസങ്ങൾക്കുള്ളിൽ നിരവധിപ്പേരുടെ ഫലവൃക്ഷങ്ങൾ നശിപ്പിച്ചുകഴിഞ്ഞു. വൈദ്യുതകന്പികളിൽ തട്ടുന്ന വൃക്ഷക്കന്പുകൾ വെട്ടുന്നതിൽ ആർക്കുമില്ല പരാതി. പക്ഷേ, അതിന്റെ മറവിൽ നിശ്ചിത പരിധിക്കപ്പുറത്തുള്ള ഫലവൃക്ഷങ്ങൾ പോലും വെട്ടിക്കൂട്ടിയാൽ പരാതിയുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും പലയിടത്തും ഇതു നടന്നു. കർഷകർക്കു നഷ്ടപരിഹാരം കൊടുത്തു. പക്ഷേ, നശിപ്പിച്ച ഉദ്യോഗസ്ഥന്റെ ശന്പളത്തിൽ ഒരു കുറവുമുണ്ടായില്ല; നടപടിയുമില്ല. ഈ ഉദ്യോഗസ്ഥസംരക്ഷണമാണ് കേരളത്തിന്റെ ശാപം. മന്ത്രിയറിയണം, പത്തനംതിട്ട സംഭവം. കായ്ക്കാറായ തെങ്ങുകളുൾപ്പെടെ അരിഞ്ഞു രസിക്കുകയാണ് ‘കുറുവാസംഘം’. ‘ധവളപത്രത്തിലെ ബാധ്യത’യെ നാട്ടിൽ അഴിച്ചുവിടരുത്.
മാനദണ്ഡങ്ങൾ ലംഘിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതായി ജനുവരി മുതൽ പത്തനംതിട്ടയിൽ വ്യാപക പരാതിയുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് സർക്കാർ നിർത്തിച്ച വെട്ടിനിരത്തലിനു വീണ്ടുമിറങ്ങിയിരിക്കുകയാണ്. നോട്ടീസ് നൽകുകയോ സുരക്ഷാ ദൂരപരിധി പാലിക്കുകയോ ചെയ്യാതെയാണ് പുരയിടങ്ങളിലെ ആദായകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്. കവിയൂർ സ്വദേശി ഡോ. ജേക്കബ് ഉമ്മന്റെ പറമ്പിലെ തെങ്ങുകൾ വെട്ടിയതാണ് പുതിയ ക്രൂരത. 2.6 മീറ്റർ വരെയുള്ളത് തെങ്ങായാലും പ്ലാവായാലും തേക്കായാലും വെട്ടുമെന്നാണ് കെഎസ്ഇബി പറഞ്ഞത്. അളന്നു നോക്കിയപ്പോൾ 2.6 മീറ്ററിനപ്പുറമുള്ളതും വെട്ടിക്കളഞ്ഞെന്നു വീട്ടുകാർ പറഞ്ഞു. നിശ്ചിത ഉയരത്തിലപ്പുറം വളരാത്ത ഇനം കായ്ക്കാറായ തെങ്ങുകളും നശിപ്പിച്ചു.
ചിലയിടത്ത് റബർമരങ്ങളാണ് നശിപ്പിച്ചത്. അകലമൊക്കെ ജീവനക്കാരൻ സ്വയം തീരുമാനിച്ച് വെട്ടിയാൽ മതിയോ, നട്ടുവളർത്തിയവൻ അറിയേണ്ടേ? ക്രെയിനും ജെസിബിയും യന്ത്രവാളുമൊക്കെ ഉപയോഗിച്ചാണ് ജനുവരി മുതൽ ഈ ക്രൂരവിനോദം. വൈദ്യുതിലൈനിലേക്കു ചായുന്ന കന്പോ മരമോ വെട്ടാൻ സമ്മതിക്കാത്തവരില്ല കേരളത്തിൽ. ഉണ്ടെങ്കിൽ അത്തരം സാമൂഹികദ്രോഹികളെ അറസ്റ്റ് ചെയ്തു നീക്കാൻ പോലീസിറങ്ങട്ടെ. പക്ഷേ, സംസ്ഥാനത്തു ചിലയിടങ്ങളിൽ, ചില ഉദ്യോഗസ്ഥർ സംവിധാനം ചെയ്യുന്ന വെട്ടിനിരത്തൽ നാടകം അവസാനിപ്പിക്കണം.
ജില്ലാ കളക്ടറുടെ ദുരന്തനിവാരണ ഉത്തരവിന്റെ മറവിൽ, 10 മീറ്ററകലെയുള്ള മരങ്ങൾപോലും വെട്ടിക്കഴിഞ്ഞന്നാണ് നാട്ടുകാർ പറയുന്നത്. ഇത് തടിക്കച്ചവടക്കാരുമായുള്ള ഡീലാണെന്നും ആരോപണമുണ്ട്. ഈ തടി പിടിയാവിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകും. നിശ്ചിത ദുരത്തിനുള്ളിലാണെങ്കിൽ പോലും, കന്പും കോലും വെട്ടുന്നതുപോലെയാണോ വർഷങ്ങളുടെ അധ്വാനഫലമായി വളർത്തിയെടുത്ത ഫലവൃക്ഷങ്ങൾ ഉടമയോടു പറയാതെ അരിഞ്ഞുവീഴ്ത്തി താണ്ഡവമാടുന്നത്. കാസർഗോഡ് പുത്തിഗെ ചക്കണിഗെയില് സി. ബാലസുബ്രഹ്മണ്യ ഭട്ടിന്റെ 28 കമുകുകൾ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ മണ്ട വെട്ടിക്കളഞ്ഞത് 2025 ഫെബ്രുവരിയിലാണ്.
കമുക് വൈദ്യുതിലൈനിലേക്കു ചാഞ്ഞതല്ല, താങ്ങുകന്പി ദ്രവിച്ചുപൊട്ടിയതിനെത്തുടർന്ന് ലൈൻ കമുകിലേക്കു ചാഞ്ഞതാണെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ, നഷ്ടം കർഷകന്. 2023 ഓഗസ്റ്റിൽ ഓണത്തിനു മുന്‍പ് കോതമംഗലം വാരപ്പെട്ടിയിൽ തോമസ് എന്ന കർഷകന്റെ 400 കുലവാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിക്കളഞ്ഞതിനെത്തുടർന്ന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടിവന്നു. തെമ്മാടിത്തരം കാണിച്ച ഉദ്യോഗസ്ഥന്റെ ശന്പളത്തിൽനിന്ന് നയാപൈസ പിടിച്ചതായറിയില്ല. ഉദ്യോഗസ്ഥരെയും സംഘടനകളെയും പേടിയില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം. പത്തനംതിട്ടയിൽ നഷ്ടപരിഹാരം കൊടുത്തേ തീരൂ. കെഎസ്ഇബിയും ചേർന്ന് കാലിയാക്കിയ ഖജനാവിൽനിന്നല്ല, ഉത്തരവാദികളുടെയത്രയും ശന്പളത്തിൽനിന്ന്.
വൈദ്യുതി കൊടുക്കൽ-വാങ്ങൽ കരാറുകൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ യഥാസമയത്തു നടത്തുകയും അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കുകയും ചെയ്യുന്നതിലും ഈ മിടുക്ക് കാണിച്ചിരുന്നെങ്കിൽ കെഎസ്ഇബി ധവളപത്രത്തിലെ ‘കരിന്പട്ടിക’യിൽ പെടില്ലായിരുന്നു. ഇനിയിപ്പോൾ വൈദ്യുതിവകുപ്പിനെ വെടക്കാക്കി സ്വകാര്യവത്കരിക്കാൻ കൂലിക്കെടുക്കപ്പെട്ട ഉദ്യോഗസ്ഥരാണോ ഈ കർഷകദ്രോഹത്തിനു പിന്നിലെന്നും അന്വേഷിക്കേണ്ടതാണ്.
വന്യജീവി, വനംവകുപ്പ്, കെഎസ്ഇബി... കർഷകന്റെ ജീവിതം തുലയ്ക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. അടിയിളകിയ കേരളത്തിലെ കർഷകരെ കാണാൻ ഈ സർക്കാരിനും ശേഷിയില്ലെന്നു വരരുത്. കായ്ക്കാറായ ഒരു തെങ്ങിനുവേണ്ടി നടത്തേണ്ടിവരുന്ന അധ്വാനം തിരിച്ചറിയാവുന്ന കർഷകർ ആരുമില്ലേ മന്ത്രിസഭയിൽ? പത്തനംതിട്ടയിൽ വെട്ടിനിരത്ത് ഭ്രാന്തിളകിയ കെഎസ്ഇബി മാടന്പിമാരോട്, പാലൂട്ടിയ ജനത്തെ കടിക്കരുതെന്നും കാലം മാറിയെന്നും സർക്കാർ പറയണം. അളമുട്ടിയാൽ കർഷകരും തിരിഞ്ഞുനിൽക്കുമെന്നു മറക്കരുത്.
Kerala
കോഴിക്കോട്: വടക്കൻ കേരളത്തിലെ നാല് പ്രധാന ജില്ലകളിൽ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്ടെ പ്രധാന 400 കെ.വി സബ് സ്റ്റേഷനിലെ പവർ ട്രാൻസ്ഫോർമറിനുണ്ടായ സാങ്കേതിക തകരാറാണ് ഈ പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണം.
ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപണികൾ പൂർണമായി തീർത്ത് സാധാരണ നിലയിലാക്കാൻ 2026 മേയ് 25 വരെ സമയം ആവശ്യമാണെന്ന് പവർ ഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് മേയ് 25 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരിക.
അപ്രതീക്ഷിതമായ ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കുന്നതിനായി വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഈ മാസം 12-ന് തകരാർ സംഭവിച്ചപ്പോൾ ഒരാഴ്ചത്തെ സമയമാണ് അറ്റകുറ്റപണികൾക്കായി ചോദിച്ചിരുന്നതെങ്കിലും, ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്ന സാഹചര്യത്തിലാണ് മേയ് 25 വരെ നിയന്ത്രണം നീട്ടിയത്.
വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും തടസങ്ങളോട് പൂർണമായി സഹകരിക്കണമെന്നും കെഎസ്ഇബി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Kerala
തിരുവനന്തപുരം: വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി. വൈദ്യുതി മോഷണം കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും കെഎസ്ഇബി പറയുന്നു.
വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും.
9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സ്ആപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിന്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നയാൾക്ക് കെഎസ്ഇബി പാരിതോഷികം നൽകും. പിഴ തുക പൂർണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കിൽ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും.
വിവരങ്ങൾ കൈമാറുന്ന ആളിന്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പറുകളും കെഎസ്ഇബി ഫെസ്ബുക് പോസ്റ്റിൽ പരസ്യപ്പെടുത്തി.
Kerala
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെഎസ്ഇബി അറിയിച്ചു.
കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്.
ട്രാൻസ്ഫോർമറിലെ ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരിക്കേണ്ടി വരും.
അതിനാൽ, വരും ദിവസങ്ങളിൽ ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും, അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ നിയന്ത്രിച്ചും കെഎസ്ഇബിയുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പവർഗ്രിഡ് കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും കൃത്യമായ സമയക്രമം പ്രാദേശിക കെഎസ്ഇബി ഓഫീസുകൾ വഴി ലഭ്യമാകുന്നതാണ്.
Kerala
തിരുവനന്തപുരം: കടുത്ത വേനൽചൂടും അപ്രഖ്യാപിത പവർക്കട്ടുമെല്ലാം ജനങ്ങൾക്ക് രൂക്ഷ പ്രതിസന്ധി സൃഷ്ടിച്ചതിനിടെ അടുത്ത ദിവസങ്ങളിൽ പെയ്തിറങ്ങിയ വേനൽമഴ വൈദ്യുതി ബോർഡിനും പൊതുജനങ്ങൾക്കും ഒരേ പോലെ ആശ്വസമായി.
സംസ്ഥാനത്ത് കൊടുംചൂടിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിലെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 117.15 ലശലക്ഷം യൂണിറ്റായിരുന്നു.
എന്നാൽ, വേനൽമഴ പല മേഖലകളിലും പെയ്തിറങ്ങിയതിനു പിന്നാലെ മേയ് മാസത്തിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടായി. അടുത്ത ദിവസങ്ങളിൽ ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത് കഴിഞ്ഞ ഞായറാഴ്ച്ചയാണ് 89.94 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഞായറാഴ്ച്ച ഉപയോഗിക്കേണ്ടി വന്നത്.
ഏപ്രിൽ 18 ലെ വൈദ്യുതി ഉപയോഗവുമായി താരതമ്യം ചെയ്യുന്പോൾ 27.21 ദശലക്ഷം വൈദ്യുതിയുടെ കുറവ് ഉപയോഗമാണ് മേയ് 10ന് ഉണ്ടായിരിക്കുന്നത്. മേയ് മൂന്നിന് 98.89 ദശലക്ഷം യൂണിറ്റും ഏഴിന് 99 ദശലക്ഷവും മേയ് എട്ടിന് 97 ദശലക്ഷവുമായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
ഏപ്രിലിൽ വൻ തോതിലുള്ള വൈദ്യുതി ഉപയോഗത്തിനു പിന്നാലെ സംസ്ഥാനത്ത് അരമണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി മുടക്കവും അനുഭവപ്പെട്ടു. എന്നാൽ അപ്രഖ്യാപിത പവർകട്ട് എന്നു സമ്മതിക്കാൻ ആദ്യം വൈദ്യുതി വകുപ്പ് തയാറായില്ല. തുടർച്ചയായുള്ള ദിവസങ്ങളിൽ ഇതേപോലെ തന്നെ വൈദ്യുതി പ്രതിസന്ധി ഉണ്ടായതോടെയാണ് അപ്രഖ്യാപിത പവർക്കട്ട് എന്നു സമ്മതിക്കാൻ വൈദ്യുതി വകുപ്പ് തയാറായത്.
ഏപ്രിൽ മാസം കൂടുതൽ ദിവസവും സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു. എന്നാൽ വേനൽ മഴയ്ക്ക് പിന്നാലെ മേയ് മാസത്തോടെ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടായി.
കടുത്ത വേനലിനൊപ്പം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതകത്തിനുണ്ടായ ദൗർലഭ്യവും വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണമായി. ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല. ചീഫ് സെക്രട്ടറിയാണ് നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. വ്യവസായ വകുപ്പാണ് ഏറ്റെടുക്കാൻ ഉള്ള നീക്കം തടഞ്ഞത്.
കാലാവധി കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പദ്ധതി പ്രദേശത്ത് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബൊറാണ്ടം ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ ആണ് നിർത്തി വയാക്കൽ.
ഏറ്റെടുക്കൽ പഠിക്കാൻ വെച്ച ഉപസമിതി റിപ്പോർട്ട് വരും മുൻപ് നടപടി പാടില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ കെഎസ്ഇബി നടപടിയെ മന്ത്രി പി. രാജീവ് വിമർശിച്ചു.
പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്. കെഎസ്ഇബി തീരുമാനത്തിനെതിരെ കമ്പനി ഹൈക്കൊടതിയെ സമീപിച്ചിരിക്കെ ആണ് സർക്കാർ പിന്മാറ്റം.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം ലോക്കൽ സെക്രട്ടറി മർദിച്ചതായി പരാതി. പണമിടപാടിൽ മധ്യസ്ഥത വഹിക്കാൻ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് പരാതി.
അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാധരന്റെ പരാതിയിൽ കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറി എൻ.എം. അരുൺ പ്രസാദിനെതിരെ പോലീസ് കേസെടുത്തു.
അരുൺ വിദ്യാധരനെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ഇനിയും മർദിക്കുമെന്ന് പറയുന്നതുമായ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.
Kerala
തിരുവനന്തപുരം: കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ എന്ന കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടുനിന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
2024 ഡിസംബര്‍ 31ന് BOOT കരാര്‍ അവസാനിച്ചതാണ്. അന്ന് ഈ വൈദ്യുതി പദ്ധതിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുത ബോര്‍ഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി ഇവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന് സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 56 കോടി രൂപയുടെ നഷ്ടമുണ്ടായി.
കരാർ കഴിഞ്ഞിട്ടും കഴിഞ്ഞ 14 മാസങ്ങളായി ഈ കമ്പനി മണിയാര്‍ ജലവൈദ്യുത പദ്ധതി അനധികൃതമായി കൈവശം വെച്ച് വൻതോതിൽ വൈദ്യുതോത്പാദനം നടത്തി സ്വകാര്യ കമ്പനികൾക്ക് ഉയർന്ന തുകയ്ക്ക് വിൽക്കുകയാണ്.
വൈദ്യുത ബോർഡ്മായുള്ള കരാർ 2024 ഡിസംബർ 31 ന് അവസാനിച്ചതോടെ ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആർക്കുവേണമെങ്കിലും വില്‍ക്കാനുള്ള സ്വാതന്ത്ര്യം കാർബൊറാണ്ടത്തിന് ലഭിച്ചു.
ഇവിടെ ഒരു യൂണിറ്റിന് ഉത്പാദനചെലവ് 40 പൈസയില്‍ താഴെയാണ്. ഇതാണ് യൂണിറ്റ് ഒന്നിന് 10-14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ വിറ്റ് കമ്പനി കൊള്ളലാഭം ഉണ്ടാക്കിയത്. ഇതേസമയത്ത് കേരളത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാതെ വൈദ്യുത ബോർഡ് വൻ തുകയ്ക്കാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടിയത്.
മൊത്തം 12 മെഗാവാട്ടാണ് ഈ പദ്ധതിയുടെ ഇന്‍സ്റ്റാള്‍ഡ് കപ്പാസിറ്റി. ലളിതമായി പറഞ്ഞാല്‍ 12,000 യൂണിറ്റ് വൈദ്യുതി മണിക്കൂറില്‍ ഉത്പാദിപ്പിക്കാന്‍ ഈ നിലയത്തിനാകും. ബോര്‍ഡിന്റെ നിയന്ത്രണത്തിലാണെങ്കില്‍ 40 പൈസയ്ക്ക് ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയാണ് നമുക്ക് നഷ്ടപ്പെട്ടത്. കേരളത്തിന്റെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയെങ്കിലും ഇതുവരെ ബോർഡ് ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തില്ല.
പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുത ബോര്‍ഡും പകല്‍ക്കൊള്ളയ്ക്കു കൂട്ടുനില്‍ക്കുകയാണ്. ഈ പദ്ധതി തിരിച്ചെടുക്കാൻ ഇത്രയും വൈകിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം - ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് 10 വർഷം ലോഡ് ഷെഡിംഗ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണെന്ന് കെഎസ്ഇബി മുന്‍ ചെയര്മാന് ബിജു പ്രഭാകര്‍. താൻ ചെയർമാനായിരുന്ന കാലത്ത് രഹസ്യമായി ലോഡ് ഷെഡിംഗ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കും. ലോഡ് ഷെഡിംഗിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. താന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് നമുക്കുണ്ടെങ്കിലും മഴക്കാലത്ത് എത്രയെണ്ണം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജു പ്രഭാകർ ചോദിച്ചു.
കൂടംകുളത്ത് സമരം ചെയ്തവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് വൈദ്യുതി വാങ്ങുകയാണ്. തനിക്ക് ഇന്നും കോൺഗ്രസിനോട് ആണ് താത്പര്യമെന്ന് പറഞ്ഞ ബിജു പ്രഭാകർ സ്കൂള്‍ കാലത്ത് നക്സല്‍ ആശയങ്ങള്‍ സ്വാധീനിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.