തിരുവനന്തപുരം: കടുത്ത വേനൽചൂടും അപ്രഖ്യാപിത പവർക്കട്ടുമെല്ലാം ജനങ്ങൾക്ക് രൂക്ഷ പ്രതിസന്ധി സൃഷ്ടിച്ചതിനിടെ അടുത്ത ദിവസങ്ങളിൽ പെയ്തിറങ്ങിയ വേനൽമഴ വൈദ്യുതി ബോർഡിനും പൊതുജനങ്ങൾക്കും ഒരേ പോലെ ആശ്വസമായി.
സംസ്ഥാനത്ത് കൊടുംചൂടിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിലെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 117.15 ലശലക്ഷം യൂണിറ്റായിരുന്നു.
എന്നാൽ, വേനൽമഴ പല മേഖലകളിലും പെയ്തിറങ്ങിയതിനു പിന്നാലെ മേയ് മാസത്തിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടായി. അടുത്ത ദിവസങ്ങളിൽ ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത് കഴിഞ്ഞ ഞായറാഴ്ച്ചയാണ് 89.94 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഞായറാഴ്ച്ച ഉപയോഗിക്കേണ്ടി വന്നത്.
ഏപ്രിൽ 18 ലെ വൈദ്യുതി ഉപയോഗവുമായി താരതമ്യം ചെയ്യുന്പോൾ 27.21 ദശലക്ഷം വൈദ്യുതിയുടെ കുറവ് ഉപയോഗമാണ് മേയ് 10ന് ഉണ്ടായിരിക്കുന്നത്. മേയ് മൂന്നിന് 98.89 ദശലക്ഷം യൂണിറ്റും ഏഴിന് 99 ദശലക്ഷവും മേയ് എട്ടിന് 97 ദശലക്ഷവുമായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
ഏപ്രിലിൽ വൻ തോതിലുള്ള വൈദ്യുതി ഉപയോഗത്തിനു പിന്നാലെ സംസ്ഥാനത്ത് അരമണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി മുടക്കവും അനുഭവപ്പെട്ടു. എന്നാൽ അപ്രഖ്യാപിത പവർകട്ട് എന്നു സമ്മതിക്കാൻ ആദ്യം വൈദ്യുതി വകുപ്പ് തയാറായില്ല. തുടർച്ചയായുള്ള ദിവസങ്ങളിൽ ഇതേപോലെ തന്നെ വൈദ്യുതി പ്രതിസന്ധി ഉണ്ടായതോടെയാണ് അപ്രഖ്യാപിത പവർക്കട്ട് എന്നു സമ്മതിക്കാൻ വൈദ്യുതി വകുപ്പ് തയാറായത്.
ഏപ്രിൽ മാസം കൂടുതൽ ദിവസവും സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു. എന്നാൽ വേനൽ മഴയ്ക്ക് പിന്നാലെ മേയ് മാസത്തോടെ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടായി.
കടുത്ത വേനലിനൊപ്പം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതകത്തിനുണ്ടായ ദൗർലഭ്യവും വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണമായി. ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചിരുന്നു.
Tags : KSEB summer rains Powercut