ഭാഗ്യരാജ്
തമിഴിൽ കെ. ഭാഗ്യരാജും മലയാളത്തിൽ ബാലചന്ദ്രമേനോനും ഒരേ പന്ഥാവിലൂടെ തിരശീലയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച ചലച്ചിത്രകാരന്മാരാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഒപ്പം നായകവേഷവും ചെയ്ത് ഇവര്‍ സിനിമയിൽ തിളങ്ങി.
മെയിൻ സ്ട്രീം സിനിമകളിലെ താരസമവാക്യങ്ങളും ഫോർമുലകളും പ്രബലമായി നിലനിൽക്കെ അതിൽനിന്നൊക്കെ വ്യത്യസ്തമായി തങ്ങളുടെ വഴിവെട്ടിയവരായിരുന്നു ഇരുവരും.
ഭാഗ്യരാജ് വിടപറയുന്പോൾ തമിഴ് സിനിമയുടെ വസന്തകാലമാണ് ഓർമയാകുന്നത്. രജനീകാന്ത്, കമലഹാസൻ, വിജയകാന്ത് തുടങ്ങിയ ജനപ്രിയ നായകന്മാർ അരങ്ങുതകർത്ത ഒരുകാലത്ത് അവരുടെ സിനിമകളെ അന്പരപ്പിക്കുന്ന വാണിജ്യവിജയങ്ങളായിരുന്നു ഭാഗ്യരാജിന്റെ മിക്ക സിനിമകളും.
1953 ജനുവരി ഏഴിന് ഇ റോഡിലെ ഗോപിച്ചെട്ടി പാളയത്തിനു സമീപം വെള്ളക്കോവിലിലാണു ജനനം. കെ. ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. ഗുരുവിന്റെ പ്രശസ്തമായ ‘16 വയതിനി’ലേയില്‍ ചെറിയ വേഷം ചെയ്ത് അഭിനയജീവിതത്തിനും തുടക്കമിട്ടു. ഭാരതിരാജ ചിത്രം ‘സിഗപ്പു റോജാക്കളി’ലൂടെ തിരക്കഥാ ജീവിതവും തുടങ്ങി.
1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്കളിലൂടെ സ്വതന്ത്ര സംവിധായകനായി. മൗന ഗീതങ്ങള്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, മുന്താണൈ മുടിച്ച്, ചിന്നവീട്, എങ്ക ചിന്ന രാസ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ചിരപ്രതിഷ്ഠ നേടിയ ഈ പ്രതിഭ ഇവയിൽ പലതിലും നായകവേഷത്തിലും തിളങ്ങി. പ്രശസ്ത നടി പൂർണിമയാണു ഭാര്യ.
നടൻ ശന്തനുവും ശരണ്യയുമാണ് മക്കൾ. ‘മുന്താണെ മുടിച്ചു’വിലൂടെ ഉർവശിയെ തമിഴിൽ നായികയാക്കിയതും ഭാഗ്യരാജായിരുന്നു. ചിന്നവീട് എന്ന ചിത്രത്തിലൂടെ കൽപനയ്ക്കും തമിഴിൽ വിലാസം നേടിക്കൊടുത്തത് അദ്ദേഹമായിരുന്നു.
തിരക്കിട്ട ചലച്ചിത്ര ജീവിതത്തിനിടെ ഭാഗ്യ എന്ന പേരിലുള്ള തമിഴ് വാരികയുടെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു.
ഒട്ടേറെ നോവലുകളും രചിച്ചിട്ടുണ്ട്. ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
സിനിമലോകത്തിനു വലിയ നഷ്ടമാണ് ഭാഗ്യരാജിന്റെ മരണമെന്ന് തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പെടെ പ്രമുഖർ വസതിയിലെത്തി ഭാഗ്യരാജിന് അന്ത്യോപചാരം അർപ്പിച്ചു.
Tags : K. Bhagyaraj filmmaker wonders