കെസിബിസി
കൊച്ചി: 2011ലെ എഫ്സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍ സുതാര്യതയ്ക്കുള്ള നീക്കങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അതേസമയം ആശങ്കകള്‍ പരിഹരിക്കണമെന്നും കെസിബിസി.
വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനിയോഗത്തില്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കുക എന്നീ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ പൂര്‍ണമായി മാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും രാജ്യത്തിന്റെ നിയമങ്ങള്‍ക്കു വിധേയമായി രാഷ്ട്ര പുനര്‍നിര്‍മിതിക്കും സാമൂഹിക നന്മയ്ക്കുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.
സാധാരണക്കാരുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കുംവേണ്ടി വിവിധ തലങ്ങളിൽ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആയിരക്കണക്കിനു സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും എഫ്സിആര്‍എ രജിസ്ട്രേഷനുള്ളവയാണ്.
നിലവില്‍ കൊണ്ടുവന്നിട്ടുള്ള ചട്ട ഭേദഗതികള്‍ (പ്രവര്‍ത്തനമേഖലകളുടെ എണ്ണം നിജപ്പെടുത്തിയത്, മിനിമം ധനവിനിയോഗം നിശ്ചയിച്ചിരിക്കുന്നത് മുതലായവ) അനേകം സന്നദ്ധ സംഘടനകളുടെ ഭാവി അസ്ഥിരമാക്കുമെന്ന് ഭയപ്പെടുന്നു.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന തരത്തില്‍ ഉള്‍പ്പെടുത്തിയ ചട്ട ഭേദഗതികളും ആശങ്കയുളവാക്കുന്നതാണ്.
സദുദ്ദേശ്യത്തോടെയും സുതാര്യമായും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തടസമുണ്ടാകാത്ത വിധത്തില്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.
Tags : KCBC welcomes transparency FCRA law