പ്രതീകാത്മക ചിത്രം
ബർലിൻ: ബ്രിട്ടനു പിന്നാലെ ജർമനിയിലും പെൺകുട്ടികളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയ രീതിയിലുള്ള ‘ഗ്രൂമിംഗ് ഗാംഗുകൾ’ സജീവമാകുന്നതായി റിപ്പോർട്ട്.
ന്യൂറംബർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനും സമീപത്തെ നെൽസൺ മണ്ടേല പ്ലാസയും കേന്ദ്രീകരിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കിയും ഭീഷണിപ്പെടുത്തിയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ടാണു നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പാക് വംശജരാണെന്നാണു റിപ്പോർട്ട്.
13നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ഈ ക്രിമിനൽ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന സംഘാംഗങ്ങൾ ആദ്യഘട്ടത്തിൽ ഇവർക്കു സൗജന്യമായി മയക്കുമരുന്നുകൾ നൽകി ഇതിന് അടിമകളാക്കുകയാണ് ചെയ്യുന്നതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടികൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഉറപ്പുവരുത്തിയശേഷം ക്രൂരമായ ലൈംഗികപീഡനങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇവരെ ഇരയാക്കുന്നു. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി നിർബന്ധിത വേശ്യാവൃത്തിക്കുവരെ ഉപയോഗിച്ചതായാണു ജർമൻ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച പോലീസ് മാതാപിതാക്കളും സ്കൂൾ അധികൃതരും കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ബ്രിട്ടനിലെ ഗ്രൂമിംഗ് ഗാംഗുകളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സമിതികളുടെയും സ്വതന്ത്ര അന്വേഷണങ്ങളുടെയും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1990കൾക്കു ശേഷം രാജ്യത്തെ വിവിധ പ്രാദേശിക ഭരണകൂട പരിധികൾക്കു കീഴിലായി കുറഞ്ഞത് 2,50,000 പെൺകുട്ടികളെങ്കിലും സംഘടിത ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടാകാമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ 11 മുതൽ 16 വയസ് വരെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു ഭൂരിഭാഗവും.
പരാതികൾ വ്യാപകമായതോടെ യുകെ സർക്കാർ ഇത്തരം കുറ്റവാളികൾക്കായി രാജ്യവ്യാപക പരിശോധന നടത്തിവരികയാണ്. ഇതിനോടകം നിരവധി പേർ അറസ്റ്റിലായി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഭൂരിഭാഗവും പാക് വംശജരായിരുന്നു.