National
ചെന്നൈ: ചെന്നൈ നഗരത്തിലെ താമസസ്ഥലത്ത് സ്ത്രീയെ കൊലപ്പെടുത്തി തുണ്ടംതുണ്ടമാക്കി സ്യൂട്ട്കേസിലാക്കി ആഗ്രയിൽ ട്രെയിനിൽ ഉപേക്ഷിച്ച കേസിലെ പ്രതിയെ തമിഴ്നാട് പോലീസ് മണിപ്പുരിൽനിന്നു പിടികൂടി.
കുറ്റാന്വേഷണ സിനിമകളിലേതുപോലെ ഉദ്വേഗങ്ങൾ നിറഞ്ഞ സംഭവത്തിൽ ഒട്ടേറെ സൂചനകൾ പിന്തുടർന്നും വിവിധ സിസി ടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തുമാണ് ചെന്നൈ സംഘം പ്രതിയിലേക്ക് എത്തിയത്.
പ്രധാന പ്രതി മണിക് ഉദ്ദീൻ ലസ്കാർ(22)നെ അറസ്റ്റ് ചെയ്ത പോലീസ് തുടർന്ന് ഇയാളെ ചെന്നൈയിലെത്തിച്ചു. ഗുഡുവാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധയിൽ നടന്ന കുറ്റകൃത്യത്തിൽ പ്രതിയെ ചോദ്യംചെയ്തുവരികയാണ്.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭഗവതി മാജു എന്ന യുവതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ തലയുടെ ഭാഗം കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയുന്നതിനും കൊലയ്ക്കു പിന്നിലെ ലക്ഷ്യം കണ്ടെത്താനുമാണിതെന്ന് പോലീസ് പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനാണ് ആഗ്ര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ന്യൂഡൽഹി-തമിഴ്നാട് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം പൊതിഞ്ഞിരുന്ന പൊളിത്തീൻ കവറിലെ വസ്ത്രവ്യാപര സ്ഥാപനത്തിന്റെ പേരാണ് കൊലപാതകത്തെ ചെന്നൈയിലെ തെക്കൻ ഗ്രാമമായ ഗുഡുവാഞ്ചേരിയിലേക്ക് എത്തിച്ചത്.
ആഗ്ര റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത് ആന്വേഷണം ആരംഭിച്ച കേസിൽ തുടർന്ന് ചെന്നൈ-താന്പരം പോലീസിന്റെ സഹകരണത്തോടെ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.
രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച സംഘം സമാന സ്യൂട്ട്കേസുമായി ഒരു സത്രീയും പുരുഷനും യാത്രയ്ക്കെത്തുന്നത് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർ അന്വേഷണത്തിൽ കൊലപാതകം നടന്നത് ഗുഡുവാഞ്ചേരിയിലെ ഒരു ഓട് പാകിയ വീട്ടിലാണെന്നും കണ്ടെത്തിയതോടെ താന്പരം പോലീസ് വീടു കണ്ടെത്തി പൂട്ടുപൊളിച്ചു പരിശോധിച്ചു.
ഒഡീഷ സ്വദേശികളായ ഒരു പുരുഷനും രണ്ടു സ്ത്രീകളും ഇവിടെ താമസിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ശേഷിക്കുന്ന ശരീരഭാഗങ്ങൾ അടക്കം കണ്ടെടുക്കേണ്ടതുള്ളതിനാൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ പോലീസ് തയാറായിട്ടില്ല.
District News
കുമളി: 14 വയസുകാരിയെ പീഡിപ്പിച്ച കേസി ൽ യുവാവ് അറസ്റ്റിൽ. അണക്കര ചിറയ്ക്കൽ ബിബി (22) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. മൂന്നു മാസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. തുടർന്ന് നിരവധി തവണ രാത്രികാലങ്ങളിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി വിളിച്ചിറക്കി പീഡിപ്പിച്ചതായാണ് പരാതി. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പിലിന്റെ നിർദേശപ്രകാരം എസ്എച്ച്ഒ പ്രേംകുമാർ, എസ്ഐ മാരായ എബി ജോർജ്, സജികുമാർ, എഎസ്ഐ മനോജ് കുമാർ, ഇ.ജി. ബാബുരാജ്, വിനോദ് വിജയൻ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Kerala
കൊച്ചി: ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പുനലൂർ കരുവാലൂർ വെച്ചമ്പു ബ്ലാത്തൂർ വീട്ടിൽ ഷാജി (56) ആണ് അറസ്റ്റിലായത്.
കാലടി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം ചെയ്യുന്ന എളമ്പകപ്പിള്ളി സ്വദേശിയേയാണ് ഇയാൾ കബളിപ്പിച്ച് പണം തട്ടിയത്.
ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5000 രൂപ സമ്മാനം ലഭിച്ചതായി ലോട്ടറി വിൽപ്പനക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 2300 രൂപയുടെ ടിക്കറ്റും 2700 രൂപ പണമായും ഇയാൾ വാങ്ങിയെടുത്തു.
കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കൊട്ടാരക്കര, ചടയമംഗലം, പാരിപ്പിള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം സൗത്ത് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പതിമൂന്ന് കേസുകളുണ്ട്.
എസ്എച്ച്ഒ എ. അജ്മൽ, സബ് ഇൻസ്പെക്ടർ അജി പി. നായർ, എഎസ്ഐ മനോജ് കുമാർ, സീനിയർ സിപിഒ രജിത്ത് രാജൻ, സിപിഒമാരായ കെ.ആർ. ധനേഷ്, ഷിജോ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
National
കോയമ്പത്തൂർ: കേരളത്തിലേക്ക് കടത്താൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ വൻ ലഹരിമരുന്ന് ശേഖരവുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കോയമ്പത്തൂരിൽ വച്ച് പ്രതികളെ പിടികൂടിയത്.
മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിനകത്തും പുറത്തും വലിയ രീതിയിൽ ലഹരിവ്യാപാരം നടത്തുന്ന അന്തർസംസ്ഥാന റാക്കറ്റിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന സംഘം പിടിയിലായിരുന്നു. ഈ കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരികടത്തിന്റെ മുഖ്യവേരുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.
ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ ഇതര സംസ്ഥാന നഗരങ്ങളിൽ രഹസ്യ കേന്ദ്രങ്ങൾ സജ്ജീകരിച്ച് വൻതോതിൽ എംഡിഎംഎ സംഭരിച്ചശേഷം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് കടത്തുന്നതാണ് ഇവരുടെ രീതി.
ആഡംബര കാറുകളിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറകളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. പോലീസിന്റെ കണ്ണുവെട്ടിക്കാനായി തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി, കൊടൈക്കനാൽ തുടങ്ങിയ തിരക്കേറിയ ടൗണുകൾ ഇടത്താവളങ്ങളാക്കിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്.
ഈ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്നും പ്രതികളെ പോലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുമെന്നാണ് കണക്കാക്കുന്നത്.
District News
കോഴിക്കോട് : ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ലാപ് ടോപ്പ് മോഷണം നടത്തിയ നിരവധി കേസുകളിലെ പ്രതി പിടിയില്‍.ഒളവണ്ണ പയ്യൂന്നി വീട്ടില്‍ അജ്നാസ് (28 ) നെയാണ് ടൗണ്‍ പോലീസും സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് പിടികൂടി. സെന്റ് ജോസഫ് സ്കൂളിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഫാരിസ് എന്നയാളുടെ ലാപ്ടോപ്പ് പ്രതി മോഷ്ടിക്കുകയായിരുന്നു.
പ്രതിയ്ക്ക് കോഴിക്കോട് ടൌണ്‍ , കസബ, പന്നിയങ്കര, നല്ലളം, നടക്കാവ്, പോലീസ് സ്റ്റേഷനുകളിലായി മയക്കു മരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും വില്പനക്കിടെ പിടിയിലായതിനും കാസര്‍കോഡ് സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണുകളും പേഴ്സും പിടിച്ചു പറിച്ചു കൊണ്ടു പോയതിനും പൊതു ജനശല്യത്തിനും മറ്റുമായി പത്തോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
National
ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ദമ്പതിമാരെ ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ഇവർ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിനു (ഐഎസ്ഐ) വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ ചാരവൃത്തി നടത്തിയെന്നാണ് കണ്ടെത്തിയത്. ഇവരുടെ രണ്ട് മൊബൈലുകളിൽനിന്ന് പാക് പൗരന്മാരുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാനിലുള്ളവർ ഇവർക്ക് പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മുഹമ്മദ് സഹിൽ (25), സമീറ (21) എന്നീ ഡൽഹി സ്വദേശികളാണ് അറസ്റ്റിലായത്. ഇവർ ഇന്ത്യൻ സിം കാർഡുകൾ ശേഖരിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചും ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയുമാണ് ചാരപ്രവൃത്തി നടത്തിയിരുന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, 2024നും 2025നുമിടയ്ക്ക് സഹിലും സമീറയും എട്ട് ഇന്ത്യൻ സിം കാർഡുകൾ ശേഖരിച്ച് ദുബായ് വഴി പാക്കിസ്ഥാനിലേക്ക് കടത്തി. ഈ നമ്പറുകൾ പാക്കിസ്ഥാനിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യാൻ ഉപയോഗിച്ചു.
പാക്കിസ്ഥാൻ ചാരന്മാർ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ ഈ അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. ഇന്ത്യയിലെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഈ അക്കൗണ്ടുകൾ നുഴഞ്ഞുകയറിയതായി പോലീസ് പറയുന്നു. സിമ്മുകൾ കൈമാറിയതിനു പാക്കിസ്ഥാനിലുള്ളവർ സഹിലിനും സമീറയ്ക്കും 30,000 രൂപ നൽകുകയും ചെയ്തു.
Kerala
തിരുവനന്തപുരം: കിടപ്പിലായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം കവർച്ച നടത്തിയത്. വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ ഐ ഫോൺ ഇവിടെനിന്നും കവർന്നു.
സംഭവത്തിൽ ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെ പോലീസ് പിടികൂടി. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ശ്രീഹരിയോട് പ്രതികൾ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ലിബിൻ പോക്സോ ഉൾപ്പെടെ അഞ്ച് കേസുകളിലും ആശിഷ് പത്തോളം കേസുകളിലും ആശിഷ് മെഡിക്കൽ കോളെജിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയ കേസിലും പ്രതിയാണ്.
വീട്ടിൽ നിന്നു ഫോൺ കവർന്ന് മടങ്ങിയ പ്രതികളെ എടയ്ക്കോടുവച്ച് നരുവാമൂട് പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
ഇരിട്ടി: കർണാടകയിലെ കുടക് ജില്ലയിൽ സംരക്ഷിത വനമേഖലയിൽ അനധികൃതമായി പ്രവേശിച്ച് നായാട്ടിനു ശ്രമിച്ച മലയാളി ഉൾപ്പെടെ മൂന്നു പേർ കർണാടക വനംവകുപ്പിന്റെ പിടിയിൽ. സംഘത്തിലെ രണ്ടുപേർ തോക്കുകളുമായി ഉൾവനത്തിലേക്കു രക്ഷപ്പെട്ടു.
തൃശൂർ സ്വദേശികളായ തോമസ്, സുരേഷ്, വീരാജ്പേട്ട കൊണ്ടഗേരി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണു പിടിയിലായത്. കൊണ്ടഗേരി സ്വദേശി എ.എം. നൗഷാദ്, കണ്ണൂർ സ്വദേശി അഷ്റഫ് എന്നിവരാണു തോക്കുകളുമായി വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടത്.
വിരാജ്പേട്ട് താലൂക്കിലെ മാൽദാരെയ്ക്കു സമീപം ദുബാരെ റിസർവ് വനത്തിലെ ദൊഡ്ഡഹഡ്ഡു വനമേഖലയിലാണു സംഭവം. വനത്തിൽ താമസിക്കുന്പോൾ ധരിക്കുന്ന പ്രത്യേക വസ്ത്രങ്ങൾ, പാചകസാമഗ്രികൾ, കത്തി, മെറ്റൽ ഡിറ്റക്ടർ, കഞ്ചാവെന്നു സംശയിക്കുന്ന ഇലകൾ, മൊബൈൽ ഫോണുകൾ, ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.
Kerala
കണ്ണൂർ: സർക്കാർ ഹൈസ്കൂളിലെ മുഖ്യാധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ റൂറൽ പോലീസ് ജില്ലാ പരിധിയിലെ സർക്കാർ സ്കൂളിലാണു കേസിനാസ്പദമായ സംഭവം.
സ്കൂളിലെ ക്ലർക്കായിരുന്ന പ്രതി മുഖ്യാധ്യാപികയെ ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തിരുന്നതായാണു പരാതി. ശല്യം തുടർന്നതോടെ പോലീസിൽ പരാതി നൽകുമെന്ന് അധ്യാപിക അറിയിച്ചിരുന്നു. ഇതോടെ പ്രതി അധ്യാപികയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
തുടർന്ന് അധ്യാപിക വിവരം സ്കൂൾ പിടിഎ ഭാരവാഹികളെ അറിയിച്ചു. പ്രതിക്കെതിരേ നടപടി സ്വീകരിക്കണമെന്ന നിലപാടിൽ പിടിഎ ഉറച്ചതോടെയാണ് അധ്യാപിക പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ചണ്ഡീഗഢ്: ചണ്ഡീഗഢിൽ വൻ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. സെക്ടർ 43-ലെ ബസ് ടെർമിനലിന് സമീപത്തുനിന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലവ്പ്രീത് സിംഗ് (19), ജഷൻപ്രീത് സിംക് (21), പ്രഭ്പ്രീത് സിംഗ് (19) എന്നിവരാണ് പിടിയിലായത്. ഇവർ വിഘടനവാദി സംഘടനയായ ബബർ ഖൽസയുമായി ബന്ധമുള്ളവരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികളുടെ പക്കൽനിന്ന് ടിഫിൻ ബോക്സിൽ ഒളിപ്പിച്ച നിലയിൽ ഐഇഡി എന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവും അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും ഇവർ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കണ്ടെടുത്തു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Kerala
തൃശൂർ: ആംബുലൻസിൽ 250 ഗ്രാം എംഡിഎംഎ കടത്തിയ സംഭവത്തിൽ സൂത്രധാരൻ ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്ന് സാഹസികമായാണ് ഇയാളെ തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
മുൻപും എംഡിഎംഎ കടത്തുകേസിൽ പ്രതിയായ ഇയാൾ ബംഗളൂരുവിൽനിന്ന് പല മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ നേതൃത്വം നൽകിയിട്ടുണ്ട്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലഹരിവസ്തുക്കൾ എത്തിക്കുന്നതിന്റെ ഇടനിലക്കാരനായ ഇയാൾ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിക്കൊണ്ടാണ് ഇതിനു നേതൃത്വം നൽകിയിരുന്നത്.
150-ഓളം കാവൽജീവനക്കാരുള്ള ഫ്ളാറ്റ് സമുച്ചയത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ കയറി അറസ്റ്റുചെയ്യുക പ്രായോഗികമല്ലെന്നതിനാൽ ഫ്ളാറ്റിൽനിന്ന് പുറത്തിറങ്ങിയ സമയംനോക്കിയാണ് അറസ്റ്റ് ചെയ്തത്.
District News
കുണ്ടറ: ഓണ വിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശിനികള്‍ പിടിയില്‍. ഡാന്‍സാഫ് സംഘവും കുണ്ടറ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ഒഡീഷ ഗജപതി ജില്ലയില്‍ നിന്നുള്ള മിനി പ്രധാന് (35), അഫ്രിന് (38) എന്നിവരാണ് പിടിയിലായത്. ഓണ വിപണി ലക്ഷ്യമിട്ട് ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ട്രെയിന്‍ മാര്‍ഗം ആലപ്പുഴയില്‍ എത്തിയ ശേഷം കഞ്ചാവുമായി ഇവര്‍ ഓട്ടോറിക്ഷയില്‍ കുണ്ടറയിലേക്ക് വരുമ്പോഴാണ് പിടിയിലായത്.
Kerala
തൃശൂര്‍: പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കുമ്പളക്കോട് സ്വദേശി അനില്‍കുമാര്‍(28) ആണ് പോലീസിന്റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.
ഇതേതുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കകം ഇയാളെ പിടികൂടി. കേസില്‍ പ്രതിയായ ഇയാളെ പഴയന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനായി ചേലക്കര ഗവൺമെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചെക്കപ്പിനുശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ അനില്‍കുമാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
Kerala
മൂന്നാർ: ഇടുക്കി തൂക്കുപാലത്ത് പട്രോളിംഗിനിടയിൽ ഓട്ടോ റിക്ഷാ ഡ്രൈവറെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച നെടുംകണ്ടം എസ്ഐ ലിജോ പി. മാണിയെ ആക്രമിച്ച രണ്ട് പ്രതികൾ അറസ്റ്റിലായി. തൂക്കുപാലം സ്വദേശി കുരുവിക്കാട്ട് ആനന്ദ്, ആനവിലാസം ചപ്പാത്ത് സ്വദേശി ആലത്തറക്കൽ അഭിഷേക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം നെടുംകണ്ടം പോലീസ് തൂക്കുപാലം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം. ബീവറേജിന് സമീപത്ത് വച്ച് മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ അരുൺ എന്നയാളെ പ്രതികൾ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുന്നത് കണ്ട പോലീസ് സംഘം ഇവരെ തടയുകയും പോലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ എസ്ഐക്ക് നേരെ തിരിയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം വിളിക്കുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
International
കൊച്ചി: മൂവാറ്റുപുഴയിൽ 12 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മസദുൾ ഇസ്ലാം (39) ആണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പിടിയിലായത്.
തൃക്കളത്തൂർ സംഗമംപടിയിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്. രണ്ട് ബാഗുകളിലായി 12 ബണ്ടിലുകളിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
Kerala
മാനന്തവാടി: തവിഞ്ഞാല്‍ യവനാര്‍കുളത്തെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. മലപ്പുറം കീഴാറ്റൂര്‍ പട്ടിക്കാട് കാരാടാന്‍ വീട്ടില്‍ മൊയ്തീന് കുട്ടി(49) ആണ് പിടിയിലായത്.
ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂലൈ 30 ന് അര്‍ധരാത്രിയാണ് മോഷണം നടന്നത്.
സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി മേശയില്‍ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ കെ. ശ്രീതു, തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജില്‍ജിത്, അനസ്, വിജയന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
National
റായ്പൂർ: ഛത്തീസ്ഗഢ് റായ്പുരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിൽ ബിഎസ്സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ.
ദുർഗ് ജില്ലയിലെ സ്വകാര്യകോളജ് അധ്യാപകനായ യോഗേഷ് സോൻകേസരിയ (38), വിദ്യാർഥികളായ അജയ് നായക് (20), ത്രിദേവ് പട്ടേൽ(22), നിതിൻ പാണ്ഡെ (22), അനുജ് മിഞ്ച് (22), ആദിത്യ സാഹു (20) എന്നിവരെയാണ് അറസ്റ്റിലായത്.
സീൽ ചെയ്ത കവറിനുള്ളിലേക്ക് എൻഡോസ്കോപ്പിക് കാമറ കടത്തിവിട്ടാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ പകർത്തിയത്.
കഴിഞ്ഞ 20നു നിശ്ചയിച്ചിരുന്ന രണ്ടാം വർഷ എന്റമോളജിയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇവ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സർവകലാശാല അധികൃതർക്ക് പരീക്ഷനടക്കുന്ന ദിവസമാണ് വിവരം ലഭിച്ചത്. തുടർന്ന് പരീക്ഷ റദ്ദാക്കി.
അറസ്റ്റിലായ പ്രഫസർ സർവകലാശാലയിൽനിന്ന് ചോദ്യപേപ്പർ ശേഖരിച്ച് കോളേജിലേക്കു കൊണ്ടുപോകുന്ന ചുമതല വഹിച്ചിരുന്നയാളാണ്. എന്നാൽ 17-ന് ഇയാൾ ശേഖരിച്ച ചോദ്യപേപ്പറുകൾ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് വീട്ടിലെത്തിച്ചു കവറിനുള്ളിൽ ചെറുദ്വാരമുണ്ടാക്കി, കാമറ അതിലൂടെ കടത്തിവിട്ട് ചോദ്യങ്ങൾ പകർത്തുകയായിരുന്നു. 11000 രൂപയ്ക്കാണ് ഇയാൾ അജയ് നായക് എന്ന വിദ്യാർഥിക്കു വിറ്റത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിദ്യാർഥികൾ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും ഡിസിപി സ്മൃതിക് രാജനാല അറിയിച്ചു.
Kerala
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പിടിയിലായത്.
ഹെറോയിൻ വിൽപനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ കുറച്ചുനാളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പട്ടാമ്പിയിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ബസിൽ ആണ് വല്ലത്ത് എത്തിയത്. പ്രതിക്ക് ലഹരിമരുന്ന് നൽകിയവരെയും പ്രതിയിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
District News
കോഴിക്കോട്: ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. പരപ്പില്‍ തലനാര് തൊടുകയിൽ സ്വദേശി ഷഫീഖ് നിവാസില്‍ അര്‍ഫാ (24 ) നെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലേക്ക് പോകുന്ന റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നടക്കാവ് സ്വദേശിയായ ഷാജഹാന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ പ്രതി മോഷ്ടിക്കുകയായിരുന്നു.\
യുവാവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരേ ഇരുപതോളം കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി ഉണ്ടെന്ന് പോലീസ് അറിയിച്ചു.
District News
വടകര: ഓണക്കാല സ്പെഷല്‍ ഡ്രൈവിന്റെയും ഓപ്പറേഷന് തണ്ടറിന്റെയും ഭാഗമായ എക്സൈസ് റെയ്ഡില്‍ പത്ത് ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. വില്യാപ്പള്ളി പൊട്ടകണ്ടിയില് നാരായണനെയാണ് (67) വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സയിദ് മുഹമ്മദും സംഘവും പിടികൂടിയത്. മുന്‍ പ്രവാസിയായ ഇയാള്‍ വീട് കേന്ദ്രീകരിച്ചാണ് ചാരായം വാറ്റുന്നത്.
ഇന്നലെ ഉച്ചയ്ക്ക് കന്നാസില്‍ പത്ത് ലിറ്റര്‍ ചാരായവുമായി ബൈക്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ അരയാക്കൂല്‍ താഴെകുനിയില്‍ നിന്നാണ് പ്രതി പിടിയിലാകുന്നത്. ബൈക്കും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെയും അസി. കമ്മീഷണറുടെയും നിര്‍ദേശാനുസരണം നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഉനൈസ്, ഷിരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍ അനിരുദ്ധ്, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: സംസ്ഥാന പോലീസ് നടപ്പാക്കിയ ഓപ്പറേഷന് ഗ്രിപ്പില്‍ ( ഗുണ്ടാ - സാമൂഹികവിരുദ്ധ വേട്ട) കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് കോഴിക്കോട് റൂറലില്‍. കഴിഞ്ഞ എട്ടു മുതല്‍ 20 വരെയുള്ള കണക്കാണിത്.
ഗുണ്ടാസംഘങ്ങള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരേ നടപടിയെടുക്കുന്നതിനായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ എട്ടിനാണ് പ്രത്യേക ഡ്രൈവ് തുടങ്ങിയത്. ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും അക്രമസംഭവങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇക്കാലയളവില്‍ 139 ഗുണ്ടകളാണ് അറസ്റ്റിലായത്. രണ്ടാംസ്ഥാനത്ത് എറണാകുളം സിറ്റിയാണ്. 22 ഗുണ്ടകള്‍ ഇവിടെ അറസ്റ്റിലായി. 18 ഗുണ്ടകളെ അറസ്റ്റ് ചെയ്ത് മലപ്പുറമാണ് മൂന്നാം സ്ഥാനത്തുള്ളത്. അര്ജുന് ആയങ്കിയുടെ അറസ്റ്റോടെ തുടങ്ങിയ ഓപ്പറേഷന് ഗ്രിപ്പ് കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ അറസ്റ്റിലെത്തി നില്ക്കുന്നു.
പോലീസ് കര്‍ശന നിയന്ത്രണത്തിലാക്കിയതു 11,277 പേരെയാണ്. തിരുവനന്തപുരം റൂറല്‍ - 1,776, കോട്ടയം - 1,049, ആലപ്പുഴ- 912, തിരുവനന്തപുരം സിറ്റി -754, വയനാട് - 742 എന്നിങ്ങനെയാണു പോലീസ് നിയന്ത്രണത്തിലാക്കിയവരുടെ എണ്ണം.
ജാമ്യത്തിലിറങ്ങി വ്യവസ്ഥകള്‍ ലംഘിച്ച 51 പേരുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഇതില്‍ തൃശൂര്‍ സിറ്റിയില്‍നിന്നും മലപ്പുറത്തു നിന്നും പത്തുവീതം കേസുകളുണ്ട്. പാലക്കാടുനിന്നുള്ള രണ്ടു കേസുകളില്‍ ജാമ്യം റദ്ദാക്കി.
സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 21 പേരെക്കൂടി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടയ്ക്കുകയും 18 പേര്‍ക്കെതിരേ ജില്ലകളില്‍നിന്ന് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
District News
കോഴഞ്ചേരി: മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്രം കടപ്ര കാഞ്ഞിരം നില്ക്കുന്നതില് വീട്ടില്‍ പൊന്നമ്മ തോമസി (75) നെ കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ മകന് ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ചു വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍(37) എന്നിവരെ കോയിപ്രം പൊലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു ഫോണ്‍ സന്ദേശം.
ഇതിനു പിന്നാലെ കോയിപ്രം എസ്ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികതകള്‍ തോന്നിയതിനേ തുടർന്ന് വിവരം ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിനെ അറിയിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി തിരുവല്ല ഡിവൈഎസ്പി പി.ആർ. സന്തോഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സി ഐ സുരേഷ് കുമാര്‍ എസ്ഐ പങ്കജ് വി. കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പോലീസ് സര്ജന് ഡോ. അശ്വതി നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പൊന്നമ്മയ്ക്കൊപ്പം താമസിച്ചിരുന്ന മകന് ടിജോ തോമസിനെയും റിന്‍സിമോളെയും ചോദ്യം ചെയ്യുകയായിരുന്നു. ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം ആറുമാസത്തില്‍ അധികമായി റിന്‍സിയും താമസിക്കുകയാണ്.
ഇവര്‍ തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസം പിടിക്കാന്‍ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എസ്സിപിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിന്‍രാജ്, അഭിലാഷ്, സിപിഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
National
മുംബൈ: മുംബൈയിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. താനെ ഖാരേഗാവ് സ്വദേശിയായ അനിൽ ശേഷ്റാവു ഷിൻഡെ (28) ആണ് പോലീസിന്റെ പിടിയിലായത്. ദോഷം മാറ്റാനെന്ന വ്യാജേനയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്.
കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. സംഭവത്തിനുശേഷം യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് പൊവയ് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
സാരി ധരിച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ താനെയിലെ ഒരു ചേരിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ട്രാൻസ്ജെൻഡറാണെന്ന് നടിച്ചു വേഷംമാറി യാചകനായും ഇയാൾ പലയിടങ്ങളിലും കറങ്ങിനടന്നിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും അപരിചിതരെ യാതൊരു കാരണവശാലും വീടുകൾക്കുള്ളിൽ പ്രവേശിപ്പിക്കരുതെന്നും പോലീസ് കർശന മുന്നറിയിപ്പ് നൽകി.
District News
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിയുടെ ലാപ്ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃക്കരിപ്പൂർ പടന്ന സ്വദേശി കെ.സുധാകരനെയാണ് (56) ആർ.പി.എഫും റെയിൽവേ പൊലിസും ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടിയത്.
ഏറനാട് എക്സ്പ്രസിൽ ഫറോക്കിൽ നിന്ന് കാസർഗോഡേക്ക് യാത്ര ചെയ്യുകയായിരുന്നു എൻജിനിയറിംഗ് കോളജ് വിദ്യാർഥിയുടെ 80,000 രൂപ വില വരുന്ന ലാപ്ടോപ്പ് അടങ്ങിയ ബാഗായിരുന്നു കവർന്നത്. ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.30ഓടെ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മോഷണം. വിദ്യാർഥിയുടെ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ 11ഓടെ കണ്ണൂരിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്പെക്ടർ രമേഷ്കുമാർ, റെയിൽവേ എസ്ഐ സന്തോഷ്,ആർ.പി.എഫ് എഎസ്ഐ സഞ്ജയ്, ഹെഡ്കോൺസ്റ്റബിൾമാരായ അജീഷ്, വിജേഷ്, റെയിൽവേ ഇന്റലിജൻസ് സിപിഒ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
എടക്കര: മൂത്തേടം കാരപ്പുറം സ്വദേശിയുടെ മാരുതി സിഫ്റ്റ് കാര്‍ വില്പന നടത്താമെന്ന് ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി കാര്‍ കൊണ്ടുപോവുകയും പണമോ കാറോ തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്ത കേസിലെ പ്രതിയെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു.
അര്ഷദ്ബാബുവിനെയാണ് (30) വിചാരണ നടപടികള്‍ക്ക് വിധേയനാകാതെ ഒളിവില്‍ കഴിഞ്ഞു വരവെ എടക്കര പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. 2023-ലാണ് കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
District News
കാട്ടാക്കട: പേഴ്സണൽ സ്റ്റാഫെന്ന് പറഞ്ഞു കാട്ടാക്കട എംഎൽഎയുടെ പേരിൽ വൻ പണപ്പിരിവു നടത്തിയ മൂന്നുപേർ പിടിയിൽ.
സംഭത്തിൽ കൂടുതൽ തട്ടിപ്പു നടന്നതായി സംശയം ഉയർന്നതിനെ തുടർന്ന് ശക്തമായ അനേ്വഷണത്തിന് തയാറെടുത്ത് പോലീസ്. എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞു പണം തട്ടിയ മൂന്നുപേരെയാണു കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
കുടയത്തൂർ സ്വദേശി രാജേഷ് (43), കിളിയൂർ മണ്ണാങ്കോണം സ്വദേശി വിനീത് (38), എറണാകുളം തോട്ടുപടി സുരേഷ് (41) എന്നിവരാണ് അറസ്റ്റിൽ ആയത്. എംഎൽഎ ആശുപത്രിയിലാണെന്നും വിളിക്കുന്നതു പേഴ്സണൽ അസിസ്റ്റന്റാണെന്നും പണം അയയ്ക്കണമെന്നും പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. നിരവധി പേർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. ഫോൺ വഴിയാണ് ഇവർ സന്ദേശം നൽകുന്നത്. ഇതു സംബന്ധിച്ച് എംഎൽഎയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു കാട്ടാക്കട പോലീസിൽ പരാതി നൽകിയത്. മണ്ഡപത്തിൻ കടവ് സ്വദേശിയാണ് താനെന്നും തട്ടിപ്പു നടത്തിയയാൾ പറയുന്നു.
കാട്ടാക്കട ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്കുപിന്നിൽ വേറെ ആളുകളുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.
എംഎൽഎയുടെ കുടുംബവീടിനടുത്തുള്ള സ്ഥലമാണ് മണ്ഡപത്തിൻ കടവ്. അതിനാൽ തന്നെയാണ് പേഴ്സണൽ അസിസ്റ്റന്റ് എന്നു പറഞ്ഞെത്തിയ ഫോൺ സന്ദേശം വിശ്വസിച്ചതും തട്ടിപ്പിനിരയാകുകയും ചെയ്തത്.
District News
തുറവൂർ: നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പോലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി അക്ഷയ് സുരേഷ് (24), പത്തനംതിട്ട ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി.വി. മകൻ അച്ചു ശശി (20), പത്തനംതിട്ട ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത് തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്പി മഞ്ജുനാഥിന്റെ നിർദേശപ്രകാരം കുത്തിയതോട് പോലീസും ജില്ലാ ലഹരിവിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെയാണ് പിടികൂടിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന നാലു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്കിയ പരാതിയിലാണ് അറസ്റ്റ്.
കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കും.
ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം.
സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്മണിയുടെ മാപ്പ് പറച്ചില് അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.
National
ചണ്ഡീഗഡ്: ദേവീന്ദർ ബാംബിയ ക്രമിനൽ സംഘത്തിലെ പിടികിട്ടാപ്പുള്ളികളായ മൂന്നു കൊടുംകുറ്റവാളികളെ മലേഷ്യയിൽനിന്ന് ഇന്ത്യയിലെത്തിച്ചു.
ഡൽഹിയിലെത്തിച്ച പ്രതികളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി പഞ്ചാബിലേക്ക് കൊണ്ടുവന്നു. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാംബിയ സംഘത്തിലെ പ്രധാനകണ്ണികളാണ് മൂവരുമെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
പാക് ഐഎസ്ഐയ്ക്ക് ബന്ധമുള്ള ലുധിയാന സ്ഫോടന കേസിലും കൊലപാതകം, ഭീഷണിപ്പെടുത്തി പണംതട്ടൽ തുടങ്ങി നിരവധി കേസുകളിലും പ്രതികളാണിവർ.
District News
ആറ്റിങ്ങൽ: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തകർക്കത്തെ തുടർന്നു കൂടെയുണ്ടായിരുന്ന ആളെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ.
മണമ്പൂർ മടവിളാകം റോസ് ലാൻഡിൽ ജെയിംസ് ഉണ്ണി (36), മണമ്പൂർ കാവുവിള പുത്തൻവീട്ടിൽ ഒ.എം.ആർ. എന്ന ലിജു (28), കടയ്ക്കാവൂർ പെരുംകുളം പാറയിൽ കടവ് പനക്കാട്ടുകോണം കുന്നിൽ വീട്ടിൽ ഷിബു (40) എന്നിവരാണ് പിടിയിലായത്. കല്ലമ്പലം കരവാരം പുതുശ്ശേരി മുക്കിൽ ബൈതുൾ ഹംദു വീട്ടിൽ സുധീറി(48)നെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്റെ വീടായ പാലാംകോണം സി.വി. ഹൗസിൽവച്ച് സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ടു വാക്കുതർക്കം ഉണ്ടാവുകയും തുടർന്നു സുധീറിനെ ആക്രമിക്കുകയും ആയിരുന്നു.
പട്ടികകൊണ്ട് തലയ്ക്കടിച്ചും ബിയർ കുപ്പി കൊണ്ടു മുതുകിൽ കുത്തിയുമാണ് സുധീറിനെ പരിക്കേൽപ്പിച്ചത്. സുധീറിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. കടയ്ക്കാവൂർ എസ്എച്ച്ഒ സജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മാഹിൻ ജയപ്രസാദ്, ഉദ്യോഗസ്ഥരായ സാബു, മെബിൻ, ജയശങ്കർ, നിസാമുദ്ദീൻ, അനന്തു, മനോജ് എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജെയിംസ് ഉണ്ണിക്ക് കടയ്ക്കാവൂർ, കല്ലമ്പലം, ആറ്റിങ്ങൽ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്. കാപ്പാ കേസിലും ജയിലിൽ ആയിട്ടുണ്ട്.
District News
കണ്ണൂർ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി 22 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലിസ് ബംഗളൂരുവിൽനിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷ് (49) ആണ് പിടിയിലായത്. 2001-ൽ കണ്ണൂർ തളാപ്പിൽ നടന്ന കൊമ്പ്ര പ്രദീപൻ വധക്കേസ്, 2004ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന സിപിഎം പ്രവർത്തകൻ രവീന്ദ്രന്റെ കൊലപാതകം, 2001ൽ താവക്കരയിൽ യോഗാനന്ദനെ വധിക്കാൻ ശ്രമിച്ച കേസ് എന്നിവയിലെ പിടികിട്ടാപ്പുള്ളിയാണ്. കണ്ണൂർ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ ഭരത് റെഡ്ഢിയുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജിന്റെയും കണ്ണൂർ എസിപി എം.പി. ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു തർബനഹള്ളി കേന്ദ്രീകരിച്ച് ഒരാഴ്ചയോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് രാഗേഷ് താമസിച്ചിരുന്ന വീട് കണ്ടെത്തിയത്. തുടർന്ന് ഇന്നലെ അർധരാത്രിയോടെ പ്രത്യേക അന്വേഷണ സംഘം വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വളർത്തുനായയെ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടി.
നാട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. പഴയ സുഹൃത്തിൽനിന്ന് അവ്യക്തമായ ഫോട്ടോ ലഭിച്ചതും അന്വേഷണത്തിൽ വഴിത്തിരിവായി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോട്ടോ കൂടുതൽ വ്യക്തതയോടെ പൊലിസ് തയാറാക്കി നടത്തിയ അന്വേഷണമാണ് ബംഗളൂരുവിലേക്ക് എത്തിച്ചത്. സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എസ്ഐ വിനോദ്, എഎസ്ഐമാരായ ഷാജി, രാജീവൻ, സ്നേഹേഷ് ,സജിത്ത്, സിപിഒമാരായ നാസർ, അനുപ്, ഷംസീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വീട്ടിലെ ഫോട്ടോകളുമായി മുങ്ങി; ഒടുവിൽ ആ ഫോട്ടോയിൽ കുടുങ്ങി
കണ്ണൂർ: വീട്ടിലുണ്ടായിരുന്ന ഫോട്ടോകളെല്ലാം എടുത്താണ് രാഗേഷ് ഒളിവിൽ പോയത്. ഇതേക്കുറിച്ച് ചോദിച്ച വീട്ടുകാരോട് സിനിമയിൽ അഭിനയിക്കാൻ വേണ്ടി അയച്ചുകൊടുക്കാനാണെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ജാമ്യത്തിലിറങ്ങി മുങ്ങിയ രാഗേഷിനെ തേടി പൊലിസ് പലതവണ വീട്ടിലെത്തിയെങ്കിലും കേസിലേക്ക് ആവശ്യമായ തെളിവോ ഫോട്ടോയോ ഒന്നും കിട്ടിയില്ല. അതിനിടെയാണ് രാഗേഷിന്റെ പഴയൊരു സുഹൃത്തിൽനിന്ന് കിട്ടിയ ഫോട്ടോ പൊലിസിന് പിടിവള്ളിയായത്. പ്രഫഷണലുകളെ ഉപയോഗിച്ച് ഫോട്ടോയിൽ കാലത്തിന് അനുസരിച്ച് മാറ്റം വരുത്തി നടത്തിയ അന്വേഷണം ഒടുവിൽ പ്രതിയിലേക്ക് എത്തി.
ഫോട്ടോ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിനടുത്ത് ഒരു മലയാളി നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ പ്രതിയെ കണ്ടെന്ന് നിർണായക വിവരം ലഭിച്ചു. ബംഗളൂരു കേന്ദ്രീകരിച്ച് കാറ്ററിംഗ് നടത്തുന്ന മലയാളികളെ കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. അങ്ങനെയാണ് തർബനഹള്ളിയിൽ മറ്റൊരു പേരിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ‘സാബു’ എന്ന പേരിലാണ് അവിടെ അറിയപ്പെട്ടിരുന്നത്. തൃശൂർ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച് ഏകദേശം 20 വർഷമായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.
കാറ്ററിംഗ് ജോലി കഴിഞ്ഞാൽ അധികസമയവും വീട്ടിൽ തന്നെ കഴിയുന്നതിനാൽ നാട്ടുകാർക്ക് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ലായിരുന്നു. ടൂവിലറിന്റെ നമ്പർ സംഘടിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ അത് രാഗേഷ് എന്ന പേരിലാണെന്ന് മനസിലായി. ആർസി വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒരു ഫോൺ നമ്പർ കിട്ടി. അതും രാഗേഷ് എന്ന് പേരിലായിരുന്നു. അതിന്റെ വിശദാംശങ്ങൾ എടുത്തപ്പോൾ ഫോട്ടോയും കിട്ടി. ഫോട്ടോ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചപ്പോൾ അവർ രാഗേഷിനെ തിരിച്ചറിയുകയുമായിരുന്നു.
District News
ചെങ്ങന്നൂർ: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. പാണ്ടനാട് വെസ്റ്റ് നെടുമാലിൽ പ്രസന്നന്റെ മകൻ പ്രജീഷിനെ (21) ആണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
വെൺമണി സ്വദേശിയായ പെൺകുട്ടിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്ന പ്രതി വിവാഹ വാഗ്ദാനം നൽകി പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടി വെൺമണി പോലീസിൽ പരാതി നൽകിയ വിവരമറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മാവേലിക്കര തഴക്കര ഭാഗത്തുനിന്ന് മാന്നാർ സിഐ ഇ. അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെൺമണി എസ്എച്ച്ഒ എൻ.യു. അനന്തു, സിവിൽ പോലീസ് ഓഫീസർമാരായ വി. വിജേഷ്, ഷിഹാബ് സലാം, വിശാഖ് തമ്പി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
ചാരുംമൂട്: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിലായി. പതിനഞ്ചോളം ക്രിമിനൽ കേസിലെ പ്രതി കുറത്തികാട് വാത്തികുളം സുമ ഭവനത്തിൽ രാഹുൽ (നന്ദുമാഷ്) ആണ് പിടിയിലായത്. ഇയാൾ രണ്ടുതവണ കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കപ്പെട്ട പ്രതിയാണെന്നും പോലീസ് പറഞ്ഞു . കുറത്തികാട് എസ്ഐ വി. ഉദയകുമാർ സിപിഒമാരായ വിഞ്ജിത്ത്, മനോജ്, ഷമീർ, അശ്വിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: മദ്യം ദേഹത്ത് വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ഗിരിനഗർ സ്വദേശിയും നിലവിൽ കാക്കനാട് ചിറ്റേത്തുകര എൻ. മാതർ ഫ്ലാറ്റിൽ വാടകയ്ക്ക് താമസക്കാരനുമായ സോണൽ സന്തോഷ് (29) ആണ് അറസ്റ്റിലായത്.
ഇൻഫോപാർക്ക് പോലീസ് ആണ് സോണലിനെ അറസ്റ്റ് ചെയ്തത്. തിങ്കളാള്ച പുലർച്ചെ എറണാകുളം ചിറ്റേത്തുകരയിലുള്ള കോറൽ റീഫ് ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം.
ബാറിനുള്ളിൽ അടുത്തടുത്തിരുന്ന് മദ്യപിക്കുന്നതിനിടെ എറണാകുളം ചെറായി സ്വദേശിയായ പരാതിക്കാരന്റെ ഗ്ലാസിൽ നിന്നും സോണലിന്റെ ദേഹത്തേക്ക് മദ്യം വീണതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ബാറിനുള്ളിൽ വെച്ച് വാക്കേറ്റമുണ്ടായി.
തുടർന്ന് ബാർ അടച്ച ശേഷം പുറത്തിറങ്ങിയ ഇരുകൂട്ടരും കാർ പാർക്കിംഗിൽ വച്ച് വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും, പ്രകോപിതനായ സോണൽ പരാതിക്കാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഇൻഫോപാർക്ക് പോലീസ് സബ്ബ് ഇൻസ്പെക്ടർ എസ്. സനീഷ്, എസ്സിപിഒ മാരായ കണ്ണൻ, അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
മലപ്പുറം: കരിപ്പുർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്ദ് ആണ് അറസ്റ്റിലായത്. മൂന്ന് മാസമായി പ്രതി ഒളിവിലായിരുന്നു
കേസിൽ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട് എടുത്തത് ഷെബീ റുഷ്ദ് ആയിരുന്നു. സ്വർണം പൂർണമായും കണ്ടെടുക്കാൻ ആയിട്ടില്ല.
മറ്റൊരു സംഭവത്തിൽ എടക്കര പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന മുൻ എസ്ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. ഈ കേസിൽ നേരത്തെ ഇയാൾക്കെതിരെ എടക്കര പൊലീസും കേസെടുത്തിരുന്നു.
District News
വളാഞ്ചേരി: ലോറിയിൽ കടത്തുകയായിരുന്ന 37 ചാക്ക് ഹാൻസ് പിടികൂടി. 17 ലക്ഷം രൂപ വിലവരുന്ന 30,000 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്. വാഹനം ഓടിച്ച വളാഞ്ചേരി വൈക്കത്തൂർ സ്വദേശി റിയാസി(38)നെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പോലീസിന്റെയും ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വാനിൽ കടത്തിയ നിരോധിത പുകയില ഉത്പന്നം പിടിച്ചെടുത്തത്.
ജില്ലയിൽ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാണ് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളെന്ന് പോലീസ് പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വളാഞ്ചേരി എസ്ഐ ഷുഹൈബ്, എഎസ്ഐമാരായ അജയൻ, ജയപ്രകാശ്, സിപിഒമാരായ ശ്രീഷ്, സബീഹ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 253 ഭീകരരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകരവാദ സംഘടനയായ ഷഹ്സാദ് ഭട്ടി ശൃംഖലയിലെ ഭീകരരെയാണു കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങളിൽനിന്നായി ഈ മാസം 12ന് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഉത്തർപ്രദേശ് (62), ഹരിയാന (52), ഡൽഹി (51), പഞ്ചാബ് (44), രാജസ്ഥാൻ (15), മഹാരാഷ്ട്ര(8), ഉത്തരാഖണ്ഡ് (5), കർണാടക, ഗുജറാത്ത്, ബിഹാർ (3 വീതം), തെലുങ്കാന, ഹിമാചൽപ്രദേശ്, ജമ്മു കാഷ്മീർ, കേരളം (രണ്ടു വീതം) എന്നിങ്ങനെയാണു പിടിയിലായ ഭീകരരുടെ കണക്ക്.
District News
ഏറ്റുമാനൂർ: ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നടത്തിയ ഒരാൾ പിടിയിൽ. ഏറ്റുമാനൂർ പേരൂർ കണ്ടൻചിറയിൽ പി.ആർ. ബേക്കറിയുടെ ഗോഡൗണിൽ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന 90 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂർ കണ്ടൻചിറ സ്വദേശി പി.ആർ. ഉണ്ണിക്കുട്ടനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡാണ് പരിശോധന നടത്തിയത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് ബേക്കറിയുടെ മറവിൽ ഇയാൾ വില്പന നടത്തിയിരുന്നതായാണ് എക്സൈസ് സംഘം പറയുന്നത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ആർ. ദർശകും സംഘവും നടത്തിയ പരിശോധനയിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ഹരിഹരൻ പോറ്റി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എൻ. അജിത് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ എന്നിവർ പങ്കെടുത്തു.
District News
കൊടുങ്ങല്ലൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഓപറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ മദ്യവില്പന നടത്തിയയാളെ എക്സൈസ് സംഘം പിടികൂടി.
അഴീക്കോട് ലൈറ്റ്ഹൗസ് തേവാലിൽ സ്മിജു (42)വാണ് പിടിയിലായത്. തീരദേശമേഖലയിൽ വ്യാപകമായി മദ്യക്കച്ചവടം നടത്തുന്നതായുള്ള പരാതിയിൽ സ്മിജു എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. മുൻപും മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് എക്സൈസിലും പോലീസിലും ഇയാൾക്കെതിരേ കേസുകളുണ്ട്.
സ്മിജുവിന്റെ ഫോൺ പരിശോധിച്ചതിൽ മദ്യവില്പനയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായും എക്സൈസ് കണ്ടെത്തി. ഇൻസ്പെക്ടർ ജി. കിഷോർ, വനിത സിവിൽ എക്സൈസ് ഓഫീസർ എ.എസ്. സുധ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനായക്, കെ.എം. സിജാദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ചിഞ്ചു പോൾ, എം.പി. ജിതിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ആർ. സുനിൽകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
തൃപ്രയാർ: കുട്ടികൾക്കും യുവാക്കൾക്കുംമറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് എസ്എൻ സെന്റർ സ്വദേശി കറപ്പം വീട്ടിൽ അബ്ദുള്ളക്കുട്ടി (65) എന്നയാളാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം വലപ്പാട് എസ്എൻ സെന്ററിലുള്ള ബിസ്മി സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 65 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ്ഐ സി.എൻ. എബിൻ, ജി എസ്ഐ ഉണ്ണി, സിപിഒമാരായ സിയാദ്, ജസ്ലിൻ തോമസ്, ശാലിന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
National
ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി അടയ്ക്ക ഇറക്കുമതി ചെയ്യുന്ന സംഘത്തെ പിടികൂടി. തീരുവ വെട്ടിപ്പിലൂടെ 2500 കോടിയിലധികം രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് (ഡിആർഐ) വെട്ടിപ്പ് കണ്ടെത്തിയത്.
ബംഗ്ലാദേശിൽനിന്നാണെന്ന വ്യാജേന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുകയായിരുന്നു. സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ പ്രകാരമുള്ള നികുതി ആനുകൂല്യങ്ങളുടെ മറവിലാണ് തട്ടിപ്പുസംഘം കസ്റ്റംസ് തീരുവ അടയ്ക്കാതെ അടയ്ക്ക ഇറക്കുമതി നടത്തിയത്.
സാധാരണയായി ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുമ്പോൾ, ഇറക്കുമതിക്കാർ 100 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ നൽകണം. എന്നാൽ, സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ കരാർ നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾക്ക് അർഹത നേടിയാൽ കസ്റ്റംസ് തീരുവ നൽകാതെ ഇറക്കുമതി ചെയ്യാൻ കഴിയും.
ബംഗ്ലാദേശിൽനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ അടയ്ക്കയ്ക്ക് ഈ ഇളവ് ലഭിക്കണമെങ്കിൽ, അവ യഥാർഥത്തിൽ ബംഗ്ലാദേശിൽ ഉത്പാദിപ്പിച്ചതും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതുമായിരിക്കണം.
ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ അടക്കമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് അടയ്ക്ക വാങ്ങുകയും കൊണ്ടുവരികയും ചെയ്യുന്നതിലൂടെയായിരുന്നു തട്ടിപ്പ്. എന്നാൽ ഇറക്കുമതി രേഖകളിൽ ബംഗ്ലാദേശിനെ ഉത്പാദനരാജ്യമായി തെറ്റായി കാണിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട്, കോൽക്കത്തയിലും വിശാഖപട്ടണത്തും ഒരേ സമയം നിരവധി കേന്ദ്രങ്ങളിൽ ഡിആർഐ പരിശോധന നടത്തി. പരിശോധനയ്ക്കിടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നാണ് അടയ്ക്ക വന്നതെന്ന് കാണിക്കുന്ന രേഖകളും തെളിവുകളും കണ്ടെത്തി.
നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത അടയ്ക്ക വിറ്റതിലൂടെ ലഭിച്ചതെന്നു കരുതുന്ന 75 ലക്ഷം രൂപയും പിടിച്ചെടുത്തു. 160 ടൺ അടയ്ക്കയും പിടികൂടി.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിസി സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി.
മെവിൻ, യദുകൃഷ്ണൽ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കൈയേറ്റം ചെയ്തുവെന്ന് സിസാ തോമസിന്റെ പരാതിയിലും പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കേസിലുമാണ് നടപടി. രണ്ട് കേസുകളിലുമായാണ് നാല് വിദ്യാർഥികളെ അറസ്റ്റു ചെയ്തത്.
കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു.
National
സിലിഗുരി: പാക് ചാരസംഘടന ഐഎസ്ഐക്ക് വേണ്ടി പ്രവർത്തിച്ചതായി സംശയിക്കുന്ന മൂന്ന് യുവാക്കളെ പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിൽനിന്ന് അറസ്റ്റ്ചെയ്തു.
സ്പെഷൽ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ദിൻഹാത-2 ബ്ലോക്കിന് കീഴിലുള്ള സാഹിബ്ഗഞ്ച് പ്രദേശത്തുനിന്ന് റഷിദുൽ, നസീറുദ്ദീൻ, സൈഫുൾ എന്നിവരെ കസ്റ്റഡിയിലെടുത്തത്.
Kerala
കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ യുവതിയും യുവാക്കളും പിടിയിൽ.
പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജിൽ നിന്നാണ് പത്തനംതിട്ട സ്വദേശി ശ്രീലക്ഷ്മി, നിലമ്പൂർ സ്വദേശി തോമസ്, കൊല്ലം സ്വദേശി ശ്രീതു എന്നിവർ പിടിയിലായത്.
ഇവരിൽ നിന്നും 4.675 ഗ്രാം എംഡിഎംഎയും വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന സാമിഗ്രികളുമായി പിടിച്ചെടുത്തു. എംഡിഎംഎ ഉപയേക്കോഗിക്കാനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു.
തോമസ് ആണ് ബംഗളൂരുവിൽ നിന്നടക്കം എംഡിഎംഎ വിൽപ്പനയ്ക്കായി എ ത്തിക്കുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
National
കോൽക്കത്ത: ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം ധൃതിപിടിച്ചു സംസ്കരിച്ച സംഭവത്തിൽ മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ നിർമൽ ഘോഷിനെ ബംഗാൾ പോലീസ് അറസ്റ്റ്ചെയ്തു.
ഒഡീഷയിലെ പുരിയിലുള്ള ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഖർദാ പോലീസ് സ്റ്റേഷനിൽനിന്നുള്ള പ്രത്യേകസംഘമാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
Kerala
പറവൂര്‍: പ്രണയത്തിൽനിന്നു പിൻമാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ ശശികുമാറിന്റെയും സാബിതയുടെയും മകള്‍ പി.എസ്. സുരമ്യയാണു (24) മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അഞ്ചു വര്‍ഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. നാലു മാസം മുമ്പ് പെണ്‍കുട്ടി ബന്ധത്തില്‍നിന്നു പിന്മാറിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പിന്മാറ്റത്തില് താത്പര്യമില്ലാതിരുന്ന ഷിബിന്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് വിളിച്ചതിനെത്തുടര്‍ന്ന് സുരമ്യ ഇന്നലെ രാവിലെ ബസില്‍ പറവൂരിലെത്തി. സിഎ പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ ഒരു സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുരമ്യ ജോലിക്കു പോകുകയാണെന്നു പറഞ്ഞാണു രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്.
പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ ബൈക്കില്‍ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഇവിടെ വച്ചുള്ള സംസാരത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഷിബിന്‍ മുറിയില്‍ വച്ച് കത്തിയെടുത്തു സുരമ്യയെ കുത്തുകയായിരുന്നു. പിന്നാലെ മുറിയില്‍നിന്നു പുറത്തിറങ്ങിയ ഷിബിന്‍ ബൈക്കില്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴുത്തിലും നെഞ്ചിലുമാണു സുരമ്യക്കു കുത്തേറ്റത്. ഇരുവരും തമ്മിലുണ്ടായ പിടിവലിയില്‍ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റു.
ഇന്‍ക്വസ്റ്റിന് ശേഷം സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് നടക്കും. സഹോദരന്: സൂരജ്.
Kerala
കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്രക്കാരായ അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടിയ കണ്ടക്ടറെ ഇൻസ്പെക്ടറുടെ പരിശോധനയിൽ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്തത്.
സംഭവത്തിൽ അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷന്മാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് അവ സീറോ ടിക്കറ്റുകളാണെന്ന് കണ്ടെത്തിയത്.
തങ്ങൾ ടിക്കറ്റിനുള്ള തുക നൽകിയിട്ടുണ്ടെന്ന് യാത്രക്കാർ വ്യക്തമാക്കിയതിനെ തുടർന്ന് ഇൻസ്പെക്ടർ ബസിനുള്ളിൽക്കയറി നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സമാന രീതിയിൽ സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടർക്ക് പണം നൽകിയിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
Kerala
ചിങ്ങവനം: കാനഡയിൽ നഴ്സിംഗ്, ഡ്രൈവർ ജോലികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി സ്വദേശിയുംഎറണാകുളം പനങ്ങാട് താമസക്കാരനുമായ ജയിംസ് കുട്ടി കുര്യാക്കോസ് (64) യെയാണ് ചിങ്ങവനം പോലീസ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
നേരത്തെ ചിങ്ങവനം പോലീസിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ജോലി വാഗ്ദാനം ചെയ്ത് വിവിധ ആളുകളിൽനിന്ന് ഇയാൾ വൻതുക കൈപ്പറ്റി. തുടർന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ജോലിയോ പണമോ നൽകിയില്ല. അന്‍പതോളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.
ചിങ്ങവനം പോലീസിൽ മാത്രം 15 പരാതികൾ നിലവിലുണ്ട്. എടത്വ, കരുനാഗപ്പള്ളി, പത്തനംതിട്ട, കൂത്താട്ടുകുളം, പേരാമംഗലം, മരങ്ങാട്ടുപള്ളി, വൈക്കം, ഫോർട്ട് കൊച്ചി, അങ്കമാലി, ചങ്ങനാശേരി, എലത്തൂർ, തൊടുപുഴ, പള്ളിക്കത്തോട് സ്റ്റേഷനുകളിലും കേസുകളുണ്ട്.
Kerala
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ.വി. അനുരാജാണ് (23) അറസ്റ്റിലായത്. 14 വയസുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പോത്തൻകോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് ഇരുവരുടെയും നഗ്ന ചിത്രങ്ങളും യുവാവ് കൈക്കലാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വിദ്യാർത്ഥിനികളിലൊരാളാണ് ആദ്യം പ്രണയത്തിലായത്. പിന്നാലെ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായും ഇയാൾ പ്രണയത്തിലായി.
കണ്ണൂരിൽനിന്ന് പോത്തൻകോടെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് പീഡനം നടത്തിയത്. പിന്നാലെ ഈ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് വീട്ടുകാർ ഉറങ്ങിയശേഷം രാത്രി 12 ഓടെയാണ്
ഇയാൾ സ്ഥലംവിട്ടത്.
തിരികെ നാട്ടിലെത്തിയ പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെ ഇതേപ്പറ്റി പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. ആദ്യത്തെ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ പെൺകുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്.
പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തശേഷം കണ്ണൂരിലെത്തിയാണ് യുവാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
Kerala
തിരുവനന്തപുരം: മയക്കുമരുന്നു കേസിൽ പിടിയിലായതു മുഖ്യമന്ത്രി വി.ഡി.സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്നു് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മുഖ്യമന്ത്രിയുമൊത്തുള്ള പ്രതിയുടെ വിവിധ ദൃശ്യങ്ങൾ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടാണു ഗുരുതരമായ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്. സംഭവം അതീവ ഗൗരവമുള്ളതാണ്.
ഒരു പക്ഷേ ഇയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ പിടിക്കുമായിരുന്നില്ല. ഇയാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വന്തം പാർട്ടിക്കകത്തുതന്നെ ആദ്യം തൂഫാൻ നടത്തണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കടലിൽ കാണാതായവർക്കു ധനസഹായം ലഭിക്കുന്നതിന് ഏഴുവർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്നു മുഖ്യമന്ത്രി സതീശൻ പറയുന്നതു തെറ്റാണ്. ദിവസവും ഒരു കള്ളമെങ്കിലും പറയാതിരിക്കാൻ അദ്ദേഹത്തിനു കഴിയില്ല.
ഇടതുസർക്കാരിന്റെ കാലത്ത് ഓഖി സമയത്തു നിയമം മറികടന്നാണു സഹായം വിതരണം ചെയ്തത്. അന്നു കടലിൽ രക്ഷാപ്രവർത്തനത്തിനു വേണ്ടി ഇടതു സർക്കാർ നിയമിച്ചവരെ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുകയാണ്. പിരിച്ചുവിട്ട 200 ഓളം പേരെ തിരിച്ചെടുക്കണമെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു.
International
സിയൂൾ: ചാരവൃത്തി ആരോപിച്ച് ദക്ഷിണകൊറിയയിൽ രണ്ടു മുൻ ചൈനീസ് സൈനികർ അറസ്റ്റിലായി. യുദ്ധവിമാനങ്ങളുമായുള്ള ആശയവിനിമയം തടസപ്പെടുത്തുക, യുഎസ് ആയുധങ്ങളുടെ നീക്കങ്ങൾ സംബന്ധിച്ച വിവരം ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായൊരാൾ 60 വയസുള്ള ചൈനക്കാരനാണ്. ഇയാൾ മുൻപ് ചൈനീസ് സൈന്യത്തിൽ പ്രവർത്തിച്ചിരുന്നു. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി ഉപയോഗിക്കുന്ന വ്യോമതാവളത്തിനു സമീപം ഹോട്ടലിൽ താമസിച്ച് ഇയാൾ വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. ഇതിനായി ഹോട്ടൽമുറിയിൽ രഹസ്യ ഉപകരണം സ്ഥാപിച്ചെന്നും പോലീസ് പറയുന്നു.
2024 മുതൽ ദക്ഷിണകൊറിയ, യുഎസ് യുദ്ധവിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ യൂണിറ്റും തമ്മിലുള്ള ആശയവിനിമയം പലതവണ ഇയാൾ തടഞ്ഞതായും പോലീസ് ആരോപിക്കുന്നു.
സീയൂളിനു സമീപം യുഎസ് സൈനിക ആസ്ഥാനത്തുനിന്നു വിവരങ്ങൾ ശേഖരിച്ചെന്ന കുറ്റത്തിനാണ് നാൽപ്പതുകാരനായ ചൈനക്കാരൻ അറസ്റ്റിലായത്. യുഎസ് കമാൻഡിൽ ജോലി ചെയ്യുന്ന ദക്ഷിണ കൊറിയൻ യുവതിയിൽനിന്നാണ് ഇയാൾ വിവരങ്ങൾ ശേഖരിച്ചത്.
Kerala
ആലപ്പുഴ: കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കോമന കിട്ടിയാട്ടില്ലം വീട്ടിൽ വിപിൻ ജോൺസൺ (30) ആണ് മാന്നാർ പോലീസിന്റെ പിടിയിലായത്.
മഹാലക്ഷ്മി ഫിനാൻസ് എന്ന പേരിൽ പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു ഇയാളുടെ തട്ടിപ്പ്. 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്ന പരസ്യം കണ്ട് ബന്ധപ്പെടുന്നവരിൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം ഈടാക്കുന്നതാണ് രീതി.
അനീഷ് എന്ന വ്യാജപ്പേരിലാണ് ഇയാൾ ആളുകളുമായി ഫോണിൽ സംസാരിച്ചിരുന്നത്. പരസ്യം കണ്ട് 20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മാന്നാർ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം അടയ്ക്കണമെന്ന് ധരിപ്പിച്ച് 6.90 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഇയാൾ പാലക്കാട് സൈബർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായെന്ന വിവരത്തെ തുടർന്ന്, മാന്നാർ പൊലീസ് പാലക്കാട്ടെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സമാനരീതിയിൽ പെരിന്തൽമണ്ണ, കനകക്കുന്ന് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിനുപുറമെ, എടിഎം കവർച്ച ഉൾപ്പെടെ അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, കായംകുളം സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുള്ളതായും പോലീസ് അറിയിച്ചു.
District News
കടുത്തുരുത്തി: മോഷ്ടിച്ചു ബൈക്ക് വിറ്റതായി പറയുന്ന ആക്രി കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാനക്കാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞദിവസം മേട്ടുംപാറയില്നിന്നും മോഷ്ടിച്ച ബൈക്ക്മോഷണവുമായി ബന്ധപ്പെട്ടാണ് സംഭവം. ആപ്പാഞ്ചിറ പൂഴിക്കോല്‍ കൊടുതുള്ളി അഖില്‍ അജി (25), പൂഴിക്കോല്‍ പറയരുകുഴി ആദില്‍ റസാഖ് (24), ആയാംകുടി ആപ്പൂഴ ആദര്‍ശ് അയ്യപ്പന് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇരവിമംഗലം മേട്ടുംപാറ മറ്റത്തില്‍ ശ്രേയസിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ടാണ് സംഭവം. ഈ കേസില്‍ രണ്ടുപേരെ കടുത്തുരുത്തി പൊലീസ് പിടികൂടിയിരുന്നു. മേട്ടുംപാറയില്നിന്നും മോഷ്ടിച്ച ബൈക്ക് ആപ്പാഞ്ചിറയിലെ മാരി മുത്തുവിന്റെ കടയില്‍ വിറ്റുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് ചോദിച്ചപ്പോള്‍ തന്റെ കടയില്‍ ബൈക്ക് നല്‍കിയിട്ടില്ലെന്ന് കടയുടമ പറഞ്ഞു.
അഖില്‍ അജിയാണ് ബൈക്ക് വില്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂവരും ചേര്‍ന്ന് ബൈക്കിന്റെ കാര്യം ചോദിക്കാന്‍ കടയിലെത്തുകയും ഇവിടെയുണ്ടായിരുന്ന ജീവനക്കാരന് ബീഹാര്‍ സ്വദേശി ഭഗവാന് ലാലിനെ മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നേരത്തേ പിടിയിലായ രണ്ടുപേരും റിമാന്‍ഡിലാണ്.
ഇതിനിടെ മാഞ്ഞൂരില്‍ വീണ്ടും ബൈക്ക് മോഷണം നടന്നിരുന്നു. കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനു സമീപം കൊച്ചുകുടിയില്‍ അനീഷിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വീടിന്റെ പോര്‍ച്ചില്‍ വച്ചിരുന്ന ബൈക്ക് നേരം വെളുത്തപ്പോള്‍ കാണാതാവുകയായിരുന്നു. ബസ് ഡ്രൈവറായ അനീഷ് രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിയുന്നത്.
കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏതാനും നാളുകളായി മാഞ്ഞൂരില്‍ ഇരുചക്ര വാഹന മോഷണം പതിവായിരിക്കുകയാണ്.
District News
തലയോലപ്പറമ്പ്: ഹോം അപ്ലയന്‍സസ് സ്ഥാപനത്തില്‍നിന്ന് 11.40 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം നടത്തിയശേഷം തുക തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച യുവാവ് അറസ്റ്റില്‍. കുമാരനല്ലൂര്‍ പെരുമ്പായിക്കാട് മമ്മൂട് ചാരളുകുഴി റെന്‍ജു ജോസഫ് (27) ആണ് അറസ്റ്റിലായത്.
പഴയകടവില്‍ പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സസ് സ്ഥാപനത്തില്‍ ജീവനക്കാരനും പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി 2024 ഡിസംബര്‍ ഏഴിന് രാവിലെ 9.30നും ഉച്ചയ്ക്ക് 12നും ഇടയില്‍ 11,40,000 രൂപ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതായാണു പരാതി.
സംഭവം അറിഞ്ഞ സ്ഥാപന ഉടമ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച സാധനങ്ങളുടെ വിലയായ 11.40 ലക്ഷം രൂപ നല്‍കാമെന്നു പ്രോമിസറി നോട്ടിലും വെള്ളപ്പേപ്പറിലും എഴുതി നല്കി. തുടര്‍ന്ന് ആറ് മാസത്തിനകം തുക തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2025 ജനുവരി 23നു പുതിയ കരാര്‍ ഉണ്ടാക്കുകയും, 11.40 ലക്ഷം രൂപയുടെ തുക രേഖപ്പെടുത്തിയ ഒന്നാം പ്രതി ഒപ്പിട്ട ചെക്കും മുദ്രപ്പത്രവും പരാതിക്കാരനു കൈമാറുകയും ചെയ്തു.
പിന്നീട് അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയായിരുന്നു. പരാതിക്കാരന് 11.40 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
District News
പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്
കരുവാരകുണ്ട്: വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് യുവതിയെ സഹായിച്ച ബന്ധുക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കേരള പാറമ്മല്ത്തൊടിക നസ്റുദീന്‍ (33) ആണ് വധശ്രമത്തിന് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം ആറിന് പാന്തറ മുക്കട്ടയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ പിതൃ സഹോദരന് പള്ളിത്തൊടിക ഹാരിസിനാണ് പരിക്കേറ്റത്. കത്തിക്കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുനതിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നസ്റുദീന്‍ മര്‍ദിക്കുന്നതിനെതിരേ യുവതി നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
യുവതിയുടെ മറ്റൊരു ബന്ധുവും കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി. ഷൗക്കത്തലിയെ പ്രശ്നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ അപായപ്പെടുത്താനും പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു. കഞ്ചാവ് കേസ് അടക്കം അഞ്ച് കേസുകളില്‍ പ്രതിയാണ് നസ്റുദീന്‍.
പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. നസ്റുദീന്റെ പരാതിയില്‍ ഹാരിസിനെതിരേയും കേസെടുത്തിട്ടുണ്ട്.
Kerala
കണ്ണൂർ: കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ.
തലശ്ശേരി സബ് ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ ചൊവ്വാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.
District News
തൃശൂർ: നഗരമധ്യത്തിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടിടത്തു കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. ചാവക്കാട് തൊട്ടാപ്പ് പാറക്കൽ സാദിഖ് (19), പീച്ചി ചെന്നായ്പ്പാറ ഡാനി ജോർജ് (27) എന്നിവരാണു ഗുരുവായൂരിൽ പിടിയിലായത്. ഇന്നലെ പുലർച്ചെ ശക്തൻ സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന വൃദ്ധ ദന്പതികളെയും ലോട്ടറി വില്പനക്കാരായ വികലാംഗനെയും മർദിച്ചു പണവും എടിഎം കാർഡും കൈക്കലാക്കുകയായിരുന്നു.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുത്തുകൃഷ്ണൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. സിറ്റി കാമറ കണ്ട്രോളിന്റെ സഹായത്താലാണ് പ്രതികളെ ഗുരുവായൂരിൽനിന്നു പിടികൂടിയത്. ഒന്നാം പ്രതിയായ സാദിഖിന് തൃശൂർ ഈസ്റ്റ്, കുന്നംകുളം, ഗുരുവായൂർ, വാഴക്കാട് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. എസിപി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ്ഐമാരായ ജീസ് മാത്യു, വരുണ്‍, എസിപി സ്ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക്, ഈസ്റ്റ് സ്റ്റേഷൻ സ്ക്വാഡ് സൂരജ്, ജിതിൻ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
District News
പുതുക്കാട്: തലോരിൽ ഹോട്ടലിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നരിപ്പറമ്പ് കടപ്പുറം തെക്കത്തിൽവീട്ടിൽ അബ്ദുൽ മുർഷിദ്(28) ആണ് അറസ്റ്റിലായത്. തലോർ റോയൽ ഹോട്ടലിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന തൃക്കൂർ സ്വദേശി ഗീതാഞ്ജലി വീട്ടിൽ സുനിലിന്റെ യമഹ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പ്രതിയെ പേരാമംഗലത്തു നിന്നാണ് പിടികൂടിയത്.
മോഷ്ടിച്ച ബൈക്ക് പ്രതിയുടെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുതുക്കാട് എസ്ഐ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ്, ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
വെള്ളിക്കുളങ്ങര: ചെമ്പൻകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പൻകുന്ന് സ്വദേശിയായ ഗിരീഷ് (26 ) ആണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ 12.45 നും രാവിലെ ഏഴിനും ഇടയിലാണ് സംഭവം. ചെമ്പൻകുന്ന് എസ്എൻഡിപി ശാഖയുടെ കീഴിലുള്ള ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്ത് അതിക്രമിച്ചുകയറിയ പ്രതി, ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരപ്പെട്ടിയിൽനിന്നും അടച്ചിട്ടിരുന്ന തിടപ്പള്ളിയുടെ വാതിൽ തുറന്ന് അവിടെ പ്ലാസ്റ്റിക് ബോക്സിൽ സൂക്ഷിച്ചിരുന്ന പണം ഉൾപ്പെടെ ആകെ 3,000 രൂപയോളമാണ് മോഷ്ടിച്ചത്.
ഗിരീഷിനെ നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കും. വെള്ളിക്കുളങ്ങര സിഐ കെ.കെ. ഷെബാബ്, ഗ്രേഡ് എസ്ഐമാരായ കെ.ടി. വെൽസ്, സുനിൽകുമാർ, സിപിഒ അജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
District News
ഇരിട്ടി: കാന്തപെട്ടിക്കുള്ളിൽ എംഡിഎംഎ കടത്തിയ കേസിൽ കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ, ഷമീം എന്നിവർ അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരൻ ബംഗളൂരിൽ നിന്ന് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊളച്ചേരി കമ്പിൽ ഹാനി ഹദാഷി (26 ) നെയാണ് ബംഗളുരുവിൽ നിന്ന് ലഹരി കൈമാറുന്നതിനിടയിൽ പിടികൂടിയത്. മുമ്പ് പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
വിദേശത്ത് പഠനം പൂർത്തിയാക്കിയ പ്രതി വിദേശബന്ധങ്ങൾ ഉപയോഗപ്പെടുത്തി ബംഗളുരുവിൽ മയക്കുമരുന്ന് വ്യാപാരത്തിന്റെ മുഖ്യ കണ്ണിയായി പ്രവൃത്തിച്ചു വരികയായിരുന്നു. പിടിയിലായ പ്രതി നിരവധി ക്രിമിനൽ കേസുകളിലും 2022 ൽ ഇരിട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കടത്ത് കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയ വാഹനത്തിൽ നിന്നും 96 ഗ്രാം എംഡിഎംഎ കണ്ടെടുത്ത സംഭവത്തിലെ സൂത്രധാരനാണ് പ്രതി. വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം എന്ന ചാണ്ടി ഷമീം (45 ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ ദേഹപരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്ത പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിന് അടിയിൽ കാന്തപെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.