National
ചിക്കബല്ലപുര: കോടതിമുറിയിൽ ദുർമന്ത്രവാദം നടത്തിയതിന് സ്ത്രീയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കപ്പെടുന്നുണ്ട്.
മഞ്ജുള എന്നാണ് ഇവരുടെ പേര്. ഇവരുടെ ഭൂമി സംബന്ധമായ തർക്കത്തിൽ ഇന്ന് കോടതി വാദം കേൾക്കാനിരിക്കേ നേരത്തേ കോടതിമുറിയിലെത്തിയ ഇവർ നടപടികൾ ആരംഭിക്കുന്നതിനു മുന്‍പ് ജഡ്ജിയുടെ കസേരയിൽ വെളുത്ത കടുകുകൾ വിതറുകയായിരുന്നു.
തനിക്ക് അനുകൂലമായ വിധിയുണ്ടാകാനാണ് മഞ്ജുള ഇത്തരത്തിൽ ചെയ്തതെന്നാണ് പ്രഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. കോർട്ട് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ ദുരാചാരങ്ങളും ദുർമന്ത്രവാദങ്ങളും തടയുന്ന 2017ലെ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
അറസ്റ്റിലായ മഞ്ജുളയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണം പുരോഗമിക്കുകയാണ്.
District News
തൃശൂർ: നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. ഒഡീഷയിൽനിന്ന് എത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ സോനാപുർ സ്വദേശി സഞ്ജീവ് മഹാകറി (36)നെയാണ് തൃശൂർ റേഞ്ച് എക്സ്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വിപണിയിൽ പത്തുലക്ഷം വിലമതിക്കും. പൂത്തോൾ പി ആൻഡ് ക്വാർട്ടേഴ്സിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഒരുവട്ടം കഞ്ചാവെത്തിച്ചാൽ 10,000 രൂപ പ്രതിഫലം കിട്ടുമെന്ന് ഇയാൾ മൊഴി നൽകിയതായി എക്സൈസ് പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.പി പ്രവീണ്‍കുമാർ, എൻ.ആർ. രാജു, കെ.എസ്. ഗിരീഷ്. പ്രിവന്റീവ് ഓഫീസർമാരായ പി.ബി. സിജോമോൻ, നിധിൻ എം. മാധവൻ, എം.ഡി. ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ രാജൻ, ധനുസ് കൃഷ്ണ, അനൂപ് ദാസ്, ഷാജിത് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
International
കാഠ്മണ്ഡു: സിന്തറ്റിക് ലഹരിമരുന്നു കടത്താൻ ശ്രമിച്ചതിന് അഞ്ച് ഇന്ത്യക്കാരെ പൊഖ്റ നർക്കോട്ടിക് ഡ്രഗ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.
ബികാസ് കുമാർ, ബർജലി പാസ്വാൻ, അഭയകുമാർ മിശ്ര, പ്രീതം കുമാർ, അഭിഷേക് കുമാർ പാസ്വാൻ എന്നിവരാണ് പൊഖ്റ മെട്രോപൊളിറ്റൻ സിറ്റിയിലൂടെ ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിക്കുന്പോൾ മജുവയിൽനിന്ന് പിടിയിലായത്.
Kerala
കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ചെല്ലാനം സ്വദേശി തന്നെയായ ശരത് ആണ് പോലീസ് പിടിയിലായത്. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് ഇയാള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. കൂടാതെ രണ്ടു സ്കൂട്ടറുകള് കനാലിലേക്ക് തള്ളിയിടുകയും ചെയ്തു.
മദ്യലഹരിയില്‍ ചെയ്തതാണെന്ന് ശരത് പോലീസിന് മൊഴി നല്കി. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികള്‍ക്കാണ് പ്രതി തീയിട്ടത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു.
മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണക്കുകയായിരുന്നു. ഒരു ചായക്കടയില്‍ വച്ചിരിക്കുന്ന സ്കൂട്ടര്‍ സംശയാസ്പദമായ രീതിയില്‍ തള്ളിക്കൊണ്ടു പോവുന്ന പ്രതിയുടെ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
Kerala
പാലക്കാട്: വടകരപ്പതിയിൽ സ്വർണ മൂക്കുത്തി കവരാനായി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ. ആട്ടയാമ്പതി സ്വദേശിയായ പതിനേഴുകാരനെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിന്റെ സുഹൃത്താണ് പിടിയിലായത്. ആട്ടയാമ്പതിയിലെ വീട്ടിൽ കഴിഞ്ഞ 20 വർഷമായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സരസമ്മാളിനെ (72) കഴിഞ്ഞ ജൂൺ 10 മുതലാണ് കാണാതായത്.
അമ്മയെ കാണാനില്ലെന്ന് കാട്ടി മകൾ നൽകിയ പരാതിയിൽ കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സരസമ്മാൾ ധരിച്ചിരുന്ന രണ്ട് സ്വർണ്ണ മൂക്കുത്തികൾ കൈക്കലാക്കാനായിരുന്നു കൊലപാതകം. സരസമ്മാളിന്റെ അയൽവാസിയായ ഉദയകുമാർ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വീടിന്റെ ശുചിമുറിയിൽ വച്ച് കത്തിക്കുകയും, അവശിഷ്ടങ്ങൾ വീടിന്റെ പിൻഭാഗത്ത് കുഴിച്ചിടുകയുമായിരുന്നു.
National
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതി പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയാണ് പിടിയിലായത്.
ലഹരിമരുന്ന് ആവശ്യമുള്ളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന ലഹരിമരുന്ന് വേണ്ടവർക്ക് മറ്റൊരു ഇടപാടുകാരൻ അത് കൈമാറുന്ന രീതിയാണ് തുടർന്നു വന്നതെന്ന് പോലീസ് കണ്ടെത്തി.
കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. പിന്നാലെ പോലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു.
District News
കണ്ണൂർ: പോർട്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുടെ ട്രോളി ബാഗുമായി കടന്നുകളഞ്ഞ വിരുതനെ പോലീസും ആർപിഎഫും ചേർന്ന് പിടികൂടി. മണിക്കടവ് സ്വദേശി ഷിജോ തോമസ് (46) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.20 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനെത്തിയ പെൺകുട്ടിയുടെ ട്രോളി ബാഗ് പോർട്ടറാണെന്ന വ്യാജേന കരസ്ഥമാക്കി കടന്നുകളയുകയുമായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തിൽനിന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. റെയിൽവേ പോലീസ് എസ്എച്ച്ഒ പി.കെ. സന്തോഷ്, ആർപിഎഫ് എസ്.ഐ സഞ്ജയ്, റെയിൽവേ ഇന്റലിജൻസിലെ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 127 പേര് അറസ്റ്റിലായി. 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശംവച്ചതിനു 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശംവച്ചതിനു അഞ്ചു കേസും 27 എന്‍ഡിപിഎസ് ആക്ട് പ്രകാരം 62 കേസുകളും കോട്പ പ്രകാരം 45 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 20.074 ഗ്രാം എംഡിഎംഎയും 0.215 കിലോഗ്രാം കഞ്ചാവും 3.3 ഗ്രാം ബ്രൗണ്‍ ഷുഗറും, 1.3 ഗ്രാം മെത്താംഫെറ്റമിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 6394 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 6873 അറസ്റ്റുകള്‍ നടന്നു.
Kerala
മുഹമ്മ: കണക്ഷൻ വിച്ഛേദിക്കാനെത്തിയ കേരള വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടിൽ ഗോപിയെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തത്.
ചേർത്തല വാട്ടർ അതോറിട്ടി പിഎച്ച് സബ് ഡിവിഷൻ ഡിസ്കണക്ഷൻ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയിലാണ് നടപടി.
മീറ്റർ തകരാറിലായതുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകിയശേഷമാണ് കണക്ഷൻ വിച്ഛേദിക്കുന്നതിനായി വ്യാഴാഴ്ച രണ്ടേകാലോടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിലെത്തിയത്.
ഇതിനിടെ ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച പ്രതി വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയറെയും ഡ്രൈവറെയും ആക്രമിക്കാൻ ശ്രമിച്ചു. തടയാനെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ തള്ളുകയും ഡ്രൈവറുടെ അടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പ്രതിയെ ചേർത്തല ജുഡീഷൽ സെക്കൻഡ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്.
സാദിഖിന്റെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി. മുൻപ് പിടികൂടിയ ലഹരി പാർട്ടി ഡീലർ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു.
Kerala
അന്തിക്കാട്: നിയമസഭാ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നാട്ടിക മുൻ എംഎൽഎയുടെ പിഎ ആയിരുന്ന മസൂദ് കെ. വിനോദ് അറസ്റ്റിൽ.
നിയമസഭയിൽനിന്നു 2021-2024 കാലയളവിൽ മുൻ എംഎൽഎ ആയിരുന്ന സി.സി. മുകുന്ദന്റെ വ്യാജ ഒപ്പിട്ട് സാന്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് മസൂദ് കെ. വിനോദിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
നിയമസഭയിൽ ഹാജരാകാതെ എംഎൽഎയുടെ വ്യാജ ഒപ്പിട്ട് അനധികൃതമായി അലവൻസ് കൈപ്പറ്റിയെന്നായിരുന്നു പരാതി.
National
റായ്പുര്‍: കുപ്രസിദ്ധ രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ആഡംബരജീവിതം നയിച്ച് ബില്ലടയ്ക്കാതെ മുങ്ങുന്നതു പതിവാക്കിയ വിരുതൻ ഒടുവിൽ പിടിയില്‍.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ ബിംഗ്സണ് ജോണ്‍(69) ആണ് പിടിയിലായത്. കഴിഞ്ഞ 30 വർഷത്തിലേറെയായി രാജ്യത്തുടനീളമുള്ള മൂന്നൂറിലേറെ ഹോട്ടലുകളിലാണ് ഇയാള്‍ താമസിച്ചശേഷം പണമടയ്ക്കാതെ മുങ്ങിയത്
വിദേശ ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അധ്യാപകന്, യോഗ ട്രെയിനര്‍ എന്നിങ്ങനെയുള്ള വ്യാജേനയാണ് ഇയാള്‍ ഹോട്ടലുകളില്‍ മുറിയെടുത്തിരുന്നത്. ദിവസങ്ങളോളം താമസിച്ചശേഷം ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
പലപ്പോഴായി ഹോട്ടലുകളില്‍നിന്ന് വിലയേറിയ വസ്തുക്കളും മോഷ്ടിച്ചിരുന്നതായും പോലീസ് പറയുന്നു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലെ ഹയാത്ത് ഹോട്ടലിലായിരുന്നു ഇയാളുടെ അവസാന തട്ടിപ്പ്.
ഇവിടെ രണ്ടു ദിവസം താമസിച്ച ഇയാള്‍ 63,755 രൂപയുടെ ബില്ല് അടയ്ക്കാതെ മുങ്ങിയതായും 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് കവര്‍ന്നതായും പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: കരാറുകാരനിൽനിന്ന് 12 ലക്ഷം രൂപ കൈക്കൂലി വാങ്ങാൻ ശ്രമിച്ച നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഷില്ലോംഗ് പ്രോജക്ട് ഡയറക്ടർ ആനന്ദ് സിംഗ് ചൗഹാൻ ഉൾപ്പെടെ മൂന്നുപേരെ സിബിഐ അറസ്റ്റ് ചെയ്തു.
കരാറുകാരന് ലഭിക്കാനുണ്ടായിരുന്ന 13.38 കോടി രൂപയുടെ കുടിശിക ബിൽ പാസാക്കി നൽകുന്നതിനാണ് പ്രതികൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ മാസം ആദ്യം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത സിബിഐ തുടർനടപടി സ്വീകരിക്കുകയായിരുന്നു.
കൈക്കൂലിത്തുകയുടെ ആദ്യ ഗഡുവായി നാലു ലക്ഷം രൂപ ഒരു ഇടനിലക്കാരനു കൈമാറാനാണ് കരാറുകാരനോട് ചൗഹാൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സിബിഐ പ്രതിയെ കുടുക്കുന്നതിനുള്ള കെണിയൊരുക്കി.
പിന്നീട് പണം കൈപ്പറ്റുന്നതിനിടയിൽ ഇടനിലക്കാരായ പുനീത് അഗർവാൾ, മനീഷ് അഗർവാൾ എന്നിവരെ കൈയോടെ പിടികൂടി. തുടർന്ന് പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെ മൂന്നു പ്രതികളെയും സിബിഐ അറസ്റ്റ് ചെയ്യുകയും ഇവരുടെ താമസസ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
മണ്ണുത്തി: ഗൃഹനാഥനെ കെട്ടിയിട്ട് 45.5 പവൻ സ്വർണവും അമ്പതിനായിരം രൂപയും കവർന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. അന്തർസംസ്ഥാന ലോറി ഡ്രൈവർമാരായ മഹാരാഷ്ട്ര പൂന സ്വദേശി ആകാശ് ഷിൻഡെ, രാജസ്ഥാൻ സ്വദേശി മജീദ് എന്നിവരാണ് പിടിയിലായത്.
മറ്റു പ്രതികളായ രാജസ്ഥാൻ സ്വദേശികളായ സൂരജ് പവാർ, വിക്കി പവാർ, മഹാരാഷ്ട്ര സ്വദേശി നീലേഷ് ഷിൻഡെ എന്നിവരെ പിടികൂടാനുണ്ട്. ഇവരിൽ സൂരജ് പവാർ പോലീസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും അന്തർ സംസ്ഥാന ലോറി പേട്ടകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികൾ പിടിയിലായതെന്ന് ഒല്ലൂർ എസിപി കെ.പി. തോംസൺ പറഞ്ഞു.
കഴിഞ്ഞ ജൂൺ ഏഴിന് പുലർച്ചെ ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിലാണു കവർച്ച നടന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡും മണ്ണുത്തി എസ്എച്ച്ഒ ബിജു, എസ്ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് രാജസ്ഥാനിലും മഹാരാഷ്ട്രയിലും പോയി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കവർച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികളിൽ മൂന്നു പേർ കവർച്ചാ കേസുകളിൽ പ്രതികളാണ്. ആരുടെ പേരിലും കേരളത്തിൽ മുൻപ് കേസുകളില്ലെന്ന് പോലീസ് പറഞ്ഞു.
District News
നെടുമ്പാശേരി: നെടുമ്പാശേരിയിൽ പ്രവർത്തിക്കുന്ന സ്പായിൽ നിന്നും ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ശല്യംചെയ്ത കേസിൽ മരട് അനീഷടക്കം മൂന്നു പേരെ നെടുമ്പാശേരി പോലീസ് പിടികൂടി.
അനീഷിനെ കൂടാതെ കൂട്ടാളികളായ പ്രേം, അജിത് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുന്നത്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.
കൃത്യമായി മാസപ്പടി നൽകിയില്ലെങ്കിൽ സ്പാ പൂട്ടിക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു. ശല്യം തുടർന്നതോടെ സ്പാ നടത്തിപ്പുകാരൻ പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കുശേഷം തൃശൂരിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
District News
കോവളം: കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കോവളം കെ.എസ്. റോഡിൽ പാൽ സൊസൈറ്റിക്ക് സമീപമുള്ള രഘുനാഥന്റെ ചായക്കടയിലും സ്റ്റേഷനറി കടയിലുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചെറുകോണത്ത് വലിയ കുളത്തിൻകര മേലെ ചാനൽക്കര വീട്ടിൽ അബി(21)നെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. കട കുത്തിത്തുറന്ന് 3000 രൂപയും ഏകദേശം 4000 രൂപ വിലപിടിപ്പുള്ള സാധനസാമഗ്രികളും മോഷണം നടത്തി.
രണ്ടു ദിവസം മുൻപ് കോവളം ജംഗ്ഷനിലെ എസ്ഐ എസ്പി എന്ന സ്ഥാപനത്തിലെ സോഷ്യൽ വർക്കർ സിന്ധുവിന്റെ ഒരു മൊബൈൽ ഫോണും സ്ഥാപനത്തിലെ ഐപാഡും മോഷണം ചെയ്ത കേസിലും മുൻപും സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂട്ടർ മോഷണം ചെയ്ത കേസിലും അബിൻ പ്രതിയാണ്.
District News
ചാത്തന്നൂര്‍: മദ്യലഹരിയില്‍ കള്ളുഷാപ്പില്‍ വെച്ചൊരു വീരവാദം തകര്‍ത്തെറിഞ്ഞത് 39 വര്‍ഷത്തെ ഒളിവുജീവിതം. സഹോദരീ ഭര്‍ത്താവിനെ കഴുത്തറുത്തു കൊന്ന് 25-ാം വയസില്‍ മുങ്ങിയ പ്രതി ഒടുവില്‍ പൂയപ്പള്ളി പോലീസിന്റെ വലയിലായി. നാല് പതിറ്റാണ്ടോളം കാലം പോലീസിന്റെ കണ്ണുവെട്ടിച്ച് പുതിയ പേരും പുതിയ കുടുംബവുമായി ജീവിച്ചുപോന്ന കൊലക്കേസ് പ്രതി ഒടുവില്‍ കള്ളുഷാപ്പില്‍ വെച്ചുണ്ടായ ഒരു അഹങ്കാര സംസാരത്തിലാണ് കുടുങ്ങിയത്.
39 വര്‍ഷം മുമ്പ് സ്വന്തം സഹോദരീഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം നാടുവിട്ട വെളിയം പടിഞ്ഞാറ്റിന്‍കര സ്വദേശി മോഹനന് പിള്ളയാണ് (64) ഒടുവില്‍ പൂയപ്പള്ളി പോലീസിന്റെ അതിസാഹസികമായ നീക്കത്തില്‍ അകത്തായത്. ഇരുപത്തിയഞ്ചാം വയസില്‍ നാട്ടില്‍നിന്നു മുങ്ങിയ പ്രതി, രാജനെന്ന വ്യാജപ്പേരില്‍ പുതിയൊരു ജീവിതം കെട്ടിപ്പൊക്കുകയായിരുന്നു.
1987 ജനുവരി 11നായിരുന്നു നാടിനെ നടുക്കിയ ആ കൊലപാതകം നടന്നത്. സഹോദരി ഭര്‍ത്താവായ ചന്ദ്രശേഖരന്പിള്ളയെയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ചന്ദ്രശേഖരന് പിള്ള മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയതാണ് കൊലപാതകത്തിന് കാരണമായത്. വാക്കേറ്റത്തിനൊടുവില്‍ കലിപൂണ്ട മോഹനന് പിള്ള വെട്ടുകത്തിയെടുത്ത് ചന്ദ്രശേഖരന് പിള്ളയുടെ കഴുത്തിനുതന്നെ മൂന്നോളം തവണ ആഴത്തില്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ചോര വാര്‍ന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് മോഹനന് പിള്ള വെളിയം നാട്ടില്‍നിന്ന് അപ്രത്യക്ഷനായത്.
പോലീസിനെ പറ്റിക്കാന്‍ പ്രതി ആദ്യം പോയത് തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലേക്കാണ്. അവിടെ കുറേക്കാലം ഒളിച്ചുകഴിഞ്ഞ ശേഷം കോട്ടയത്തെ കല്ലറ കാലായില്‍ തോട്ടം തൊഴിലാളിയായി എത്തി. അവിടെവെച്ചാണ് ഇയാള്‍ തന്റെ പഴയ സ്വത്വമെല്ലാം ഉപേക്ഷിച്ച് കേശവന്റെ മകന് രാജന് എന്ന പുതിയ മേല്വിലാസംഉണ്ടാക്കുന്നത്. കല്ലറയില്വെച്ച് ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും നിലവില്‍ 35ഉം 37ഉം വയസ്സുള്ള രണ്ട് മക്കളുമായി ജീവിക്കുകയുമായിരുന്നു. സ്വന്തം അച്ഛന് ഒരു കൊലക്കേസ് പ്രതിയാണെന്ന കാര്യം ഈ കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
വര്‍ഷങ്ങളായി പോലീസ് ഫയലുകളില്‍ പൊടിപിടിച്ചിരുന്ന കേസിന് അടുത്തിടെയാണ് ജീവന് വച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മോഹനന് പിള്ള കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നു. അവിടെവെച്ച് യാദൃച്ഛികമായി തന്റെ പഴയ നാട്ടുകാരായ ഒരാളെ മോഹനന് പിള്ള കണ്ടുമുട്ടി. ഭയം മറന്ന് നാട്ടിലെ വിശേഷങ്ങള്‍ തിരക്കിയതാണ് പ്രതിക്ക് വിനയായത്. ഈ വിവരം ഉടന്‍ തന്നെ പൂയപ്പള്ളി പോലീസിന്റെ കാതുകളിലെത്തി.
പോലീസ് കോട്ടയം കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം ശക്തമാക്കുന്നതിനിടയിലാണ് അടുത്ത ട്വിസ്റ്റ് സംഭവിച്ചത്. നിലവില്‍ വീടിനടുത്തുള്ള ഒരു കള്ളുഷാപ്പില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രതി മദ്യലഹരിയില്‍ അവിടെയുണ്ടായിരുന്ന മറ്റുള്ളവരുമായി കടുത്ത വഴക്കുണ്ടാക്കി. തര്‍ക്കം മൂത്തപ്പോള്‍ കേസൊന്നും എനിക്ക് പുത്തരിയല്ലെടാ എന്ന് പ്രതി അഹങ്കാരത്തോടെ വിളിച്ചുപറഞ്ഞു.
പോലീസിന്റെ ഇന്‍ഫോര്‍മര്‍ ഈ വിവരം തത്സമയം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.വിവരം കിട്ടിയയുടന്‍ പൂയപ്പള്ളി പോലീസ് കള്ളുഷാപ്പ് വളഞ്ഞ് പ്രതിയെ പൊക്കി. 39 വര്‍ഷത്തെ പ്രായവ്യത്യാസവും രൂപമാറ്റവും കാരണം ആദ്യഘട്ടത്തില്‍ പോലീസിന് പോലും ആളെ മനസിലായില്ല.
താന്‍ രാജനാണെന്ന് പറഞ്ഞ് പ്രതി കള്ളക്കളി കളിച്ചെങ്കിലും പൂയപ്പള്ളി പോലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ പ്രതിക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലപാതകം നടത്തി ഒളിച്ചോടിയ മോഹനന് പിള്ളതന്നെയെന്ന് ഇയാള്‍ക്ക് സമ്മതിക്കേണ്ടി വന്നു.
അറസ്റ്റിലായ പ്രതിയെ സഹോദരി സരസമ്മയും ബന്ധുക്കളും നേരിട്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന്, കൊട്ടാരക്കര ഡിവൈഎസ്പി ബിനുകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം പൂയപ്പള്ളി എസ്എച്ച്ഒ പി.ഷാജിമോന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് 39 വര്‍ഷം പഴക്കമുള്ള കേസിന് വിരാമമിട്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
National
ചണ്ഡിഗഡ്: കൊടുംകുറ്റവാളി ഗോൾഡി ധില്ലൻ എന്നറിയപ്പെടുന്ന ഗുർപ്രീത് സിംഗ് സ്പെയിനിൽ അറസ്റ്റിലായി.
പഞ്ചാബ് പോലീസിന്റെ ആന്റി ഗാംഗ്സ്റ്റർ ടാസ്ക് ഫോഴ്സ്, ചണ്ഡിഗഡ് പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പാനിഷ് അധികൃതരാണ് ഇയാളെ മാഡ്രിഡിൽനിന്നു കസ്റ്റഡിയിലെടുത്തത്. ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യൻ ഏജൻസികൾ നയതന്ത്ര-നിയമ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയിൽ കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി പത്തുലക്ഷം രൂപയും പഞ്ചാബ് പോലീസ് അഞ്ചുലക്ഷം രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം 13ന് ചണ്ഡിഗഡിൽ ഫാർമസി കാഷർ ജാൻകി ദാസ് (45) കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ധില്ലനായിരുന്നു. പട്ടാപ്പകലാണു ദാസ് കൊല്ലപ്പെട്ടത്. കാനഡയിൽ നടന്ന ചില വെടിവയ്പു സംഭവങ്ങളിലും കാനഡയിലെ ബിസിനസുകാരെ ഭീഷണിപ്പെടുത്തിയ കേസുകളിലും ഇയാൾക്ക് പങ്കുള്ളതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
മുമ്പ് ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ തുടങ്ങിയവര്‍ക്കൊപ്പം പ്രവർത്തിച്ചിരുന്ന ധില്ലൻ പിന്നീട് സ്വന്തമായി ക്രിമിനൽ ശൃംഖല രൂപീകരിക്കുകയായിരുന്നു.
2022ൽ ഇന്ത്യയിൽനിന്നു കടന്ന ഇയാൾ ജർമനിയിലാണ് ആദ്യമെത്തിയത്. തുടർന്ന് താവളങ്ങൾ മാറ്റിക്കൊണ്ടിരുന്നു. സിഗ്നൽ, സാംഗി എന്നീ ഇൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകൾ വഴിയാണ് ഇയാൾ ഇന്ത്യയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.
International
കാഠ്മണ്ഡു: നേപ്പാളിലെ പർസ ജില്ലയിൽ 102.636 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യൻ പൗരൻ പിടിയിൽ. ബിഹാർ സ്വദേശിയായ ഗുഡ്ഡു വർമ (32) ആണ് നേപ്പാൾ പോലീസിന്റെ പിടിയിലായത്.
പർസയിലെ ജഗനാഥ്പുർ റൂറൽ മുനിസിപ്പാലിറ്റിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കഞ്ചാവു കടത്താൻ ഉപയോഗിച്ച ഇന്ത്യൻ രജിസ്ട്രേഷനിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പത്ത് വലിയ പാക്കറ്റിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ബിഹാർ ബെട്ടിയ ജില്ലയിലെ നവാൽപുർ സ്വദേശിയാണ് അറസ്റ്റിലായ ഗുഡ്ഡു വർമയെന്ന് പർസ ജില്ലാ പോലീസ് അധികൃതർ പറഞ്ഞു.
Kerala
കൊച്ചി: ബാര്‍ ഹോട്ടലില്‍ പണം വാതുവച്ച് ചീട്ടുകളി മത്സരം നടത്തിയ ഏഴംഗ സംഘം പിടിയിൽ. എടത്തല പൂക്കാട്ടുപടിയിലെ ക്ലബ് 99 എന്ന ബാര്‍ ഹോട്ടലില്‍ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഏഴംഗ സംഘത്തെ പോലീസ് പിടികൂടിയത്.
ഗൂഗിള്‍ പേ ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടന്നത്. പിടിയിലായവരുടെ ഗൂഗിള്‍ പേ ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുകൂടാതെ സ്ഥലത്തുനിന്നു 19,000 രൂപയും പോലീസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത പണം കണ്ടു കെട്ടി. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇവിടെ ചീട്ടുകളി മത്സരങ്ങള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
National
മുംബൈ: മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ കൂടി പിടിയിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ആഗ്രയിലെ പ്രിന്റിംഗ് പ്രസ് ജീവനക്കാരനായ നരേഷ് കുമാർ മഹോർ, സഞ്ജയ് കുമാർ ശർമ, ബാബുലാൽ കുശ്വാഹ എന്നിവരെയാണു പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റുചെയ്തത്.
ടിഇടി പരീക്ഷയ്ക്ക് തൊട്ടുതലേ ദിവസം പോലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് ഈ റാക്കറ്റിനെ പിടികൂടിയത്.
Kerala
കൊച്ചി: ഓട്ടോയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ. പനങ്ങാട് സ്വദേശി മിഥുന് (34)ആണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്.
ഓട്ടോയിൽ കയറിയ യുവതിയ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മിഥുന് അടിപിടി ഉള്‍പ്പടെ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.
Kerala
കോഴിക്കോട്: നഗരത്തിലെ പല ഭാഗങ്ങളിലും വിൽപ്പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി ഒരു സംഘം യുവാക്കളെ പോലീസ് പിടികൂടി. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി(22), മലപ്പുറം അരീക്കോട് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ സ്വദേശി മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പിൽ സ്വദേശികളായ മുഹമ്മദ് (30), എം.കെ റോഡ് ഹന മഹലിൽ ദിയ മുഹമ്മദ് ബഹ് ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി സ്വദേശി മുഹമ്മദ് ഷഹാദുൽ അഫം (25) നടക്കാവ് സ്വദേശി മുഹമ്മദ് അൻഷാദ് (26) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ രഹസ്യ വിവരത്തെത്തുടർന്ന് സമീപത്തെ വാടകവീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതികൾ വിൽപ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താഫിറ്റമിനും ഒൻപത് സിപ്പ് ലോക്ക് കവറുകളും, ചെറിയ ബോട്ടിലുകളും മൂന്ന് ബർണർ പൈപ്പുകളും പത്തോളം മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതിനോടൊപ്പം 88,000 രൂപയും പോലീസ് പിടിച്ചെടുത്തു.
പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനു തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി (71) തീ കൊളുത്തി മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. സൊസൈറ്റി മുന്‍ പ്രസിഡന്റും മുന്‍ ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീര്കുമാറിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
മേയ് 29നാണ് വടകര പഴങ്കാവിലെ സുധീര്‍ കുമാറിന്റെ വീട്ടിലെത്തി ഇബ്രാഹിം ഹാജി ജീവനൊടുക്കാന്‍ തീ കൊളുത്തിയത്. 75 ശതമാനം പൊള്ളലേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മരണത്തിന് ഉത്തരവാദി സൊസൈറ്റി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സുധീര്‍കുമാറും പ്രസിഡന്റ് ബഷീറുമാണെന്ന് ആരോപിക്കുന്ന ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
വയോധികന് മരിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ചതായി സൊസൈറ്റി അധികൃതരും വ്യക്തമാക്കിയിരുന്നു. ഇബ്രാഹിം ഹാജി പലതവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടും പലിശ മാത്രമേ കൊടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് അതുപോലും ലഭിച്ചില്ല. പലതവണ ബന്ധപ്പെട്ടിട്ടും അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും പണം കിട്ടാതെ വന്നതോടെയാണ് ഇബ്രാഹിംഹാജി തീ കൊളുത്തി മരിച്ചത്.
Kerala
മാനന്തവാടി: മാനന്തവാടിയില്‍ വാടക വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണം കവര്‍ന്ന മോഷ്ടാവ് പിടിയിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി എം. മുഹമ്മദലി (67)
ആണ് പിടിയിലായത്.
സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാനന്തവാടി പോലീസ് മുഹമ്മദലിയെ വലയിലാക്കുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഇരിട്ടിയിലെ ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ജൂണ്‍ 29നാണ് മാനന്തവാടി കെഎസ്ആര്‍ടിസി ഗാരേജ് റോഡില്‍ വാടക വീട്ടില്‍ മോഷണം നടന്നത്. ക്വാര്‍ട്ടേഴ്സിലെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന് തൂക്കമുള്ള മാല പ്രതി മുഹമ്മദലി കവരുകയായിരുന്നു.
National
തെലുങ്കാന: മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മലയാളി ഉൾപ്പെടെയാണ് പിടിയിലായത്.
കണ്ണൂർ സ്വദേശി നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്.
വികാസിന്റെ പക്കൽ നിന്ന് 180 ഗ്രാം സ്വർണം പ്രതികൾക്ക് കവർന്നിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന 180 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന വികാസിന്റെ പരാതിയിൽ പനമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
മഹാരാഷ്ട്രയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
National
തൂത്തുക്കുടി: ഡിഎംകെ മുൻ മന്ത്രി അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിൽ. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ അപമാനിക്കും വിധത്തിൽ പ്രസംഗം നടത്തിയ സംഭവത്തിൽ അനിത നൽകിയ മുൻകൂർ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.
International
ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ട് വിദേശ യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറിന്റെ ബന്ധു ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യപ്രതിയായ മുഹമ്മദ് റാസ ദാർ ആണ് പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധു. ഇയാളെക്കൂടാതെ ഹസൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിൽ ഉൾപ്പെട്ട അഞ്ചാമനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. മുതിർന്ന രാഷ്ട്രീയനേതാവിന്റെ ബന്ധു ഉൾപ്പെട്ടതിനാൽ അതീവ പ്രാധാന്യത്തോടെയാണ് രാജ്യം ഈ കേസിനെ വീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂൺ 29നാണ് നെതർലാൻഡ്സ്, വെനസ്വേല സ്വദേശികളായ യുവതികളെ ലാഹോറിൽനിന്നു തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.
National
ബംഗളൂരു: ബംഗളൂരു ഡേ കെയറിൽ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത കാട്ടിയ സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മറ്റ് മൂന്ന് പേർക്കായി അന്വേഷണം ഊർജിതമാക്കി. അഞ്ചു പേർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.
ബംഗളൂരുവിലെ എച്ച്എഎൽ കാമ്പസിലുള്ള കേപ്ജെമിനി ഐടി കമ്പനിക്കുള്ളിലെ ഡേ കെയറിലെ ആയമാർക്കെതിരെയാണ് കേസെടുത്തത്. ഇവർ പിഞ്ചുകുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിലാണ് കേസ്.
രണ്ട് വയസ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ വായിലേക്ക് വെള്ളം ചീറ്റിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഐടി കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറിലാണ് നടുക്കുന്ന സംഭവം. കുട്ടികൾ കരയുകയോ ബഹളംവെക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇത്തരത്തിൽ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
വനിതാ ജീവനക്കാരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Kerala
മുഹമ്മ: മണ്ണഞ്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ കാക്കാഴം തോപ്പിൽ ഷഹാൻ (23) ആണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷഹാൻ പിടിയിലായത്. രണ്ട് ഗ്രാം എംഡിഎംഎ ആണ് യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്.
എസ്ഐ ടോമിൻ ജോസ്, എഎസ്ഐ ബിജു, ജിഎഎസ്ഐ ഉല്ലാസ്, ലേഖ, സിപിഒ സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഭിലാഷ് മദ്യപിച്ചെത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും എഴുതിയ വിഘ്നേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.
വിഘ്നേശ്വരിയുടെ ഫോണിലും ശാരീരികപീഡനത്തിന്റെ തെളിവുകൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം.
നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളായ വിഘ്നേശ്വരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.
അഭിലാഷിന്റെ പിതാവ് ചന്ദ്രൻ സന്ധ്യയ്ക്കു വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി നിലയിലായിരുന്നു. വിഘ്നേശ്വരി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Kerala
കൊല്ലം: കേരളത്തിലും തമിഴ്നാട്ടിലുമായി ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പരവൂർ സ്വദേശിയായ വേട്ട അഭിജിത്ത് എന്നറിയപ്പെടുന്നയാളാണ് കൊല്ലം റെയിൽവേ പോലീസിന്റെ പിടിയിലായത്.
മോഷണക്കേസിൽ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ശേഷം കവർച്ചാ പരമ്പരകൾ തുടരവേയാണ് പ്രതി കൊല്ലത്ത് പിടിയിലായത്. യാത്രക്കാരനെന്ന വ്യാജേന ടിക്കറ്റ് എടുത്ത് സഞ്ചരിച്ച് മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ പ്രധാന രീതി. യാത്രക്കാരുടെ ലാപ്പ് ടോപ്പ് അടങ്ങിയ ബാഗുകൾ, മൊബൈൽ ഫോണുകൾ, സ്വർണാഭരണങ്ങൾ എന്നിവ കവരുന്നതായിരുന്നു പ്രതിയുടെ രീതി.
തമിഴ്നാട്ടിൽ മോഷണ കുറ്റത്തിന് പിടിയിലായ പ്രതി മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകും വഴി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളും താവളമാക്കി മോഷണ പരമ്പരകൾ നടത്തിവരികയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് റെയിൽവേ പോലീസും യാത്രക്കാരും സിഎം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശാസ്താംകോട്ട പോലീസും ചേർന്ന് കീഴ്പ്പെടുത്തിയത്.
പ്രതിയെ പിടികൂടുന്നതിനിടെ റെയിൽവേ പോലീസുകാരായ അരുൺദേവിനും രാജേഷ് കുമാറിനും പരിക്കേറ്റു. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്നു മോഷണമുതലായ 65500 രൂപ, ഒരു ലാപ്പ് ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
വടക്കഞ്ചേരി: പന്നിയങ്കരയിൽനിന്ന് എംഡിഎംഎ കണ്ടെടുത്ത കേസിൽ ഒരാൾകൂടി പിടിയിലായി. കോഴിക്കോട് അരീക്കാട് മുരിങ്ങക്കണ്ടി സ്വദേശി ഷമീറി(31)നെയാണു വടക്കഞ്ചേരി പോലീസ് ബംഗളൂരുവിലെ മടിവാളയിൽനിന്നു പിടികൂടിയത്.
കഴിഞ്ഞ 21നാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപത്തുനിന്ന് 46 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടിയത്. കോട്ടയം പൊൻകുന്നം പുതുപ്പറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് അന്നു പിടിയിലായത്.
ബംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി രണ്ടു യാത്രാബസുകളിലെത്തിയ ഇവർ പന്നിയങ്കരയിലെത്തി കോട്ടയത്തേക്ക് ഒരുമിച്ചുപോകാൻ നിൽക്കുന്നതിനിടെയാണു വിവരം ലഭിച്ച് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മുഖ്യകണ്ണിയായ ഷമീറിനെയും കുടുക്കാനായത്.
ആറുമാസമായി ബംഗളൂരുവിൽ ഊബർ ടാക്സി ഓടിക്കുന്ന ഷമീർ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരനാണെന്നു പോലീസ് പറഞ്ഞു. നിരവധി തവണ ഷമീറിൽനിന്നും എംഡിഎംഎ വാങ്ങിച്ചിട്ടുണ്ടെന്നു ഷാഹുൽ സമ്മതിച്ചതായും പോലീസ് പറയുന്നു. എംഡിഎംഎയുടെ മറ്റ് ഇടപാടുകാരുമായി ഷമീറിന് ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ എം.പി. എബി, എഎസ്ഐമാരായ പി.വി. പ്രദീപ്, ബ്ലസൺ ജോസ്, സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോൺക്രൂസ്, സി.എം. ദേവദാസ്, കെ. ലൈജു, എ. റിയാസുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
International
ബർലിൻ: ബ്രിട്ടനു പിന്നാലെ ജർമനിയിലും പെൺകുട്ടികളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയ രീതിയിലുള്ള ‘ഗ്രൂമിംഗ് ഗാംഗുകൾ’ സജീവമാകുന്നതായി റിപ്പോർട്ട്.
ന്യൂറംബർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനും സമീപത്തെ നെൽസൺ മണ്ടേല പ്ലാസയും കേന്ദ്രീകരിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കിയും ഭീഷണിപ്പെടുത്തിയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ടാണു നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പാക് വംശജരാണെന്നാണു റിപ്പോർട്ട്.
13നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ഈ ക്രിമിനൽ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന സംഘാംഗങ്ങൾ ആദ്യഘട്ടത്തിൽ ഇവർക്കു സൗജന്യമായി മയക്കുമരുന്നുകൾ നൽകി ഇതിന് അടിമകളാക്കുകയാണ് ചെയ്യുന്നതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടികൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഉറപ്പുവരുത്തിയശേഷം ക്രൂരമായ ലൈംഗികപീഡനങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇവരെ ഇരയാക്കുന്നു. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി നിർബന്ധിത വേശ്യാവൃത്തിക്കുവരെ ഉപയോഗിച്ചതായാണു ജർമൻ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച പോലീസ് മാതാപിതാക്കളും സ്കൂൾ അധികൃതരും കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ബ്രിട്ടനിലെ ഗ്രൂമിംഗ് ഗാംഗുകളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സമിതികളുടെയും സ്വതന്ത്ര അന്വേഷണങ്ങളുടെയും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1990കൾക്കു ശേഷം രാജ്യത്തെ വിവിധ പ്രാദേശിക ഭരണകൂട പരിധികൾക്കു കീഴിലായി കുറഞ്ഞത് 2,50,000 പെൺകുട്ടികളെങ്കിലും സംഘടിത ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടാകാമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ 11 മുതൽ 16 വയസ് വരെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു ഭൂരിഭാഗവും.
പരാതികൾ വ്യാപകമായതോടെ യുകെ സർക്കാർ ഇത്തരം കുറ്റവാളികൾക്കായി രാജ്യവ്യാപക പരിശോധന നടത്തിവരികയാണ്. ഇതിനോടകം നിരവധി പേർ അറസ്റ്റിലായി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഭൂരിഭാഗവും പാക് വംശജരായിരുന്നു.
Kerala
കൊച്ചി: നാവികസേനയിലെ കമാന്‍ഡര്‍ ചമഞ്ഞു പത്തനംതിട്ട പന്തളം സ്വദേശിയില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം പാടിവട്ടത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ ഉമാ ഭവനില്‍ ബിമല്‍ നമ്പൂതിരിയെ (ബിമല്‍ എസ്. വിജയന്-43) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച സംസ്ഥാന ഇന്റലിജന്‍സ്, എടിഎസ്, നേവല്‍ ഇന്റലിജന്‍സ് എന്നിവയുടെ സംയുക്ത പരിശോധനയില്‍ ഇയാളുടെ ഫ്ലാറ്റില്‍നിന്നു നേവി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം, എംബ്ലങ്ങള്‍, വാക്കിടോക്കി, വാള് ഫലകങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പോലീസ് എത്തിയതറിഞ്ഞ് അവിടെനിന്നു മുങ്ങിയ ഇയാളെ ചെങ്ങമനാട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട സ്വദേശിയുടെ ഭാര്യക്കും സഹോദരിക്കും കാംകോയിലും പരാതിക്കാരനു മില്‍മയിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2023 ജൂലൈ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍ പ്രതി പല തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തു. എന്നാല്‍, പറഞ്ഞ ജോലി നല്‍കാതെയും കൈപ്പറ്റിയ തുകയില്‍ മൂന്നു ലക്ഷം രൂപ മാത്രം തിരികെ നല്കി 15 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തില്‍ നാവികസേനയും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
മുന്നറിയിപ്പുമായി നാവികസേന
നാവികസേനയുടെ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ണമായും സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമാണെന്ന് നാവികസേന പത്രക്കുറിപ്പില്‍ അറിയിച്ചു. എല്ലാ ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളും www. joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും പ്രമുഖ പത്രങ്ങളിലൂടെയുമാണ് പ്രസിദ്ധീകരിക്കുന്നത്.
സായുധസേനയില്‍ ജോലി വാഗ്ദാനം ചെയ്തു പണം ആവശ്യപ്പെടുന്ന ഇടനിലക്കാരുടെയോ വ്യാജ വ്യക്തികളുടെയോ തട്ടിപ്പില്‍ പൊതുജനങ്ങള്‍ വീഴരുതെന്നും നാവികസേന മുന്നറിയിപ്പ് നല്കി.
അതേസമയം, സായുധ സേനയില്‍ ജോലി ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് ബിമല്‍ നമ്പൂതിരി നിരവധി പേരില്‍നിന്നു വന്‍തുക കൈപ്പറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായതായും നാവികസേനയുടെ പത്രക്കുറിപ്പില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വിശ്വസനീയമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആള്‍മാറാട്ടക്കാരനെ കണ്ടെത്താന്‍ പ്രത്യേക നീക്കം ആരംഭിച്ച നാവിക ഇന്റലിജന്‍സ് വിഭാഗം ആവശ്യമായ തെളിവുകള്‍ ശേഖരിച്ചശേഷം കേരള പോലീസിനെ വിവരം അറിയിച്ചു.
നാവികസേനയുടെയും കേരള പോലീസിന്റെയും സംയുക്ത നീക്കത്തിന്റെ ഭാഗമായാണു പ്രതി അറസ്റ്റിലായതെന്നും നാവികസേന അറിയിച്ചു. കേരള പോലീസിന്റെ അന്വേഷണവുമായി നാവികസേന പൂര്‍ണമായും സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Kerala
കൊല്ലം: ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ വഞ്ചികൾ കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ. വഞ്ചികുത്തി അനീഷ് എന്നറിയപ്പെടുന്ന ഇളമാട്, കല്ലിയോട് തേവന്നൂർ ചരുവിള പുത്തൻവീട്ടിൽ അജീഷ് (30) ആണ് പിടിയിലായത്.
പൂയപ്പള്ളി പോലീസ് സാഹസിക നീക്കത്തിലൂടെയാണ് അനീഷിനെ പിടികൂടിയത്. പിടികൂടിയത്. അമ്പലങ്ങൾക്ക് പുറമെ വ്യാപര സ്ഥാപനങളും കുത്തി തുറന്ന് മോഷണം നടത്തുന്ന അനീഷിനായി പൂയപ്പള്ളി പോലീസ് വല വിരിച്ചിരിക്കുകയായിരുന്നു.
ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ അതിരാവിലെ നടത്തിയ അതിസാഹസിക നീക്കത്തിലാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായ നീക്കത്തിന് മുന്നിൽ പ്രതിക്ക് പോലീസിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു.
മാസങ്ങളായി പ്രദേശത്തെ ആരാധനാലയങ്ങളിൽ മോഷണം പതിവായിരുന്നു. പലതും വഞ്ചി കുത്തി തുറന്നുള്ള മോഷണമായതിനാൽ പിന്നിൽ അനീഷ് തന്നയാകുമെന്ന് പോലീസ് ഉറപ്പിച്ചു.
മീയന നാഗയക്ഷിക്കാവ്, പ്ലാങ്കുഴി മറുത അപ്പൂപ്പൻകാവ് ചെങ്കൂർ, അമ്പലം കുന്ന് വലിയവിള ഭഗവതി ക്ഷേത്രമുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്ന് കാണിക്കപ്പണം അപഹരിച്ച കേസുകളിൽ ഇയാൾ പ്രതിയാണ്. രാത്രികാലങ്ങളിലാണ് മോഷണം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Kerala
കല്‍പ്പറ്റ: എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തികൊണ്ടുവന്ന 9.0424 ഗ്രാം മെത്താംഫിറ്റാംമിന്‍ പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ സ്വദേശികളായ മൊട്ടത്തില്‍ എ. ഷെഹീര്‍ (38), ചക്കാലകണ്ടിയില്‍ സി.കെ. മുസ്തഫ(46), തൃശൂര്‍ വടക്കാഞ്ചേരി ഇല്ലിക്കോട്ടില്‍ ഇ.എച്ച്. റിന്‍ഷാദ് (28), പാലക്കാട് പട്ടാമ്പി പൊന്നോത്തുവളപ്പില്‍ പി.വി. ജംഷീര്‍ (33) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തു. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് അന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജെ. സജിന്റെയും കേരള മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു പി. ഏബ്രഹാമിന്റെയും നേതൃത്വത്തില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷല്‍ സ്ക്വാഡും തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും കേരള മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പരിശോധനയില്‍ വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് അന്റീ നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. സുരേഷ്, ബി. സുദീപ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ കെ. പ്രസാദ്, തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവെന്റീവ് ഓഫീസര്‍ കെ.ഇ. ചാള്‍സ്കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.സി. സജിത്ത്, എം.ജി. രാജേഷ്, കേരള മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യുണിറ്റിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എ.സി. ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍ വി.എസ്. സുമേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.എസ്. ജെനീഷ് എന്നിവര്‍ പങ്കെടുത്തു.
District News
കണ്ണൂർ: ഇന്ത്യൻ റെയിൽവേ, ആർമി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് പിടികൂടി. കേരളത്തിലും കർണാടകയിലും നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായി മുങ്ങി നടക്കുകയായിരുന്ന കൊട്ടാരക്കര സ്വദേശി എസ്. സന്തോഷ്കുമാർ (56) ആണ് പിടിയിലായത്.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.പി. പ്രമോദ്, ഷിനോജ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് എറണാകുളം കാക്കനാട്നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ കണ്ണൂർ ക്രൈംബ്രാഞ്ചിലും കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂർ, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്, മംഗളൂരു ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിലുണ്ട്.
ഇന്ത്യയിലും വിദേശത്തും സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിയും വീസയും വാഗ്ദാനം ചെയ്തും പ്രതി ആളുകളിൽനിന്ന് പണം തട്ടിയെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
NRI
ലൂസിയാന: പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത 15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരൻ ലൂസിയാനയിൽ അറസ്റ്റിലായി. മോറിസ് പാംസ് എന്നയാളെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ജൂൺ 6 മുതൽ കാണാതായ ജാഡെറിയസ് മിന്നിവെതർ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. എന്നാൽ കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
16 വയസുകാരിയായ പെൺകുട്ടിയോട് മോറിസ് പാംസ് മോശമായി പെരുമാറിയ രീതിയെ മിന്നിവെതർ ചോദ്യം ചെയ്തതാണ് തർക്കത്തിലും ഒടുവിൽ ദാരുണമായ കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും പ്രതിയുടെ ട്രക്കിൽ നിന്നും പോലീസ് രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം സ്വന്തം വാഹനത്തിൽ കടത്തിക്കൊണ്ടുപോയി എവിടെയോ ഒളിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി നിലവിൽ ജയിലിലടച്ചിരിക്കുകയാണ്. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് മോറിസ് പാംസ് എന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി പ്രദേശത്ത് പോലീസ് വിപുലമായ തിരച്ചിൽ നടത്തിവരികയാണ്.
Kerala
കുമ്പള: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും ആക്രമിച്ച് തട്ടിക്കൊണ്ടുപോകുകയും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ക്രിമിനൽ സംഘാംഗങ്ങളായ രണ്ടു പേർ അറസ്റ്റിൽ.
മൊഗ്രാൽ മൈമൂൺ നഗറിലെ അഫ്സൽ (29), മുഹമ്മദ് മൻസൂർ എന്ന ഫൈസി (27) എന്നിവരെയാണ് കുമ്പള എസ്ഐ കെ.പി. ഗണേശന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചയോടെ കുമ്പള അനന്തപുരം ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ട കാറിലിരുന്ന് സംസാരിക്കുകയായിരുന്ന മൈമൂൺ നഗർ സ്വദേശി മുഹാസിറിനെയും (20) ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് ഇവർ തട്ടിക്കൊണ്ടുപോയത്.
ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘം കാറിനകത്തേക്ക് അതിക്രമിച്ചുകയറി മുഹാസിറിനെ മർദിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കാറിന്റെ നിയന്ത്രണം കൈക്കലാക്കിയ സംഘം മുഹാസിറിനെയും യുവതിയെയും ഒപ്പമിരുത്തി ഓടിച്ചുപോയി.
സീതാംഗോളിയിലെ ബിവറേജസ് ഷോപ്പിനു മുന്നിൽ കാർ നിർത്തി മുഹാസിറിന്റെ കൈയിൽനിന്ന് 500 രൂപ തട്ടിയെടുത്തു. പിന്നീട് മൊബൈൽ ഫോൺ കൈക്കലാക്കുകയും അര ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി കാർ വീണ്ടും അമിതവേഗത്തിൽ ഓടിച്ചുപോവുകയുമായിരുന്നു.
ഈ കാർ മറ്റൊരു കാറിൽ ഇടിച്ചതോടെ നാട്ടുകാരും പോലീസുമെത്തി സംഘത്തെ തടഞ്ഞുനിർത്തുകയായിരുന്നു. അക്രമിസംഘത്തിലെ ഒരാൾ ഇതിനിടയിൽ ഓടിരക്ഷപ്പെട്ടു. അഫ്സലിനെയും മൻസൂറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
സുല്‍ത്താന്‍ ബത്തേരി: എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലില്‍ മാളിയേക്കല്‍ കെ.കെ. ഷാരുഖ് അസിം(33), ബേപ്പൂര്‍ കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാര്‍ട്ട്മെന്റില്‍ ഷേഖ് ഇര്‍ഷാദ് ഹുസൈന് (35) എന്നിവരെയാണ് പിടികൂടിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ വലയിലായത്.
22ന് രാത്രിയോടെ കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കാറിന്റെ പിന്‍സീറ്റില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ച നിലയിൽ 52.977 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുക്കുന്നത്.
ഇത് വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് ബോങ്കും പിടിച്ചെടുത്തിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍മാരായ കെ. ശ്രീതു, സനല്‍, എഎസ്ഐ ശ്യാം ലാല്‍, എസ്സിപിഒ പ്രസാദ്, സിപിഒ മിഥുന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Kerala
മലപ്പുറം: ലഹരിക്ക് അടിമപ്പെട്ട് പിഞ്ചുകുഞ്ഞിനെ വായുവിൽ എറിഞ്ഞ് അഭ്യാസം കാണിച്ചയാൾ പിടിയിൽ. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
തിരൂര്‍ തൃപ്രങ്ങോട് കൈനിക്കരയിലാണ് സംഭവം നടന്നത്. ഇവിടെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.
പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയ സമയത്താണ് ഇയാൾ കുഞ്ഞുമായി പുറത്തിറങ്ങിയത്. ഈ സമയം കടുത്ത ലഹരിയിലായിരുന്നഇയാള് ഒരു വയസിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വായുവിലേക്ക് ഉയരത്തില്‍ എറിഞ്ഞും താഴേക്ക് പിടിച്ചും അഭ്യാസപ്രകടനം നടത്തുകയായിരുന്നു.
കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് മനസിലായതോടെ നാട്ടുകാർ ഇടപെട്ട് ഇയാളെ തടഞ്ഞ് നിർത്തുകയായിരുന്നു. പിന്നീട് കുഞ്ഞിനെ സുരക്ഷിതനാക്കിയ ശേഷം തിരൂര്‍ പോലീസിൽ വിവരം അറിയിച്ചു.
ഇതോടെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്ന് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
വൈക്കം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് അപ്പക്കോട് നഗറിൽ വിനീത് രാജൻ (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് യുവാവിന്റെ വീട്ടിൽ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇയാൾ നിരവധി കേസിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഡി. സൈജു, സി.എച്ച്. നജീബ്, പ്രിവന്റീവ് ഓഫീസർ എസ്. ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർ വിവേക് ബി. ബൈജു, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എസ്. സുമിതമോൾ, ഡ്രൈവർ സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.
National
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്നു റദ്ദാക്കിയശേഷം പൂര്‍ണ സുരക്ഷയോടെ നടത്തിയ നീറ്റ് പുനഃപരീക്ഷയിലും തട്ടിപ്പ്. ബിഹാറില്‍ ആള്‍മാറാട്ട തട്ടിപ്പു നടത്താനെത്തിയ ഒമ്പത് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 30 പേര് അറസ്റ്റിലായി.
പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കിയ ബയോമെട്രിക് സംവിധാനം പോലും അട്ടിമറിച്ചാണ് നീറ്റില്‍ നീറ്റായുള്ള ആള്‍മാറാട്ടം. യുപിയിലെ ഒരു പരീക്ഷാര്ഥിയില്നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സിം കാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.
ഓരോ വിദ്യാര്ഥിക്കുംവേണ്ടി പകരം ആള്‍മാറാട്ട സംഘത്തിലെ ആള് പരീക്ഷയെഴുതുന്നതിന് 10 മുതല്‍ 12 ലക്ഷം രൂപ വരെ വാങ്ങിയതായാണു പോലീസിനു ലഭിച്ച വിവരം. ചിലരില്‍നിന്ന് 30 മുതല്‍ 40 ലക്ഷം രൂപ വരെ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 20 ലക്ഷം പേര് എഴുതിയ രാജ്യത്തെ ഏറ്റവും മത്സരക്ഷമമായ മെഡിക്കല്‍ പ്രവേശന പരീക്ഷയിലാണ് "മുന്ന ഭായ് എംബിബിഎസ്' എന്ന ഹിന്ദി സിനിമയിലേതിനു സമാനമായ ആള്‍മാറാട്ട തട്ടിപ്പു റാക്കറ്റ് പിടിയിലായത്.
ലഖിസറായിയില്‍ നടന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്കെത്തിയ ആള്‍മാറാട്ട റാക്കറ്റിനെ ബിഹാര്‍ പോലീസാണു പിടികൂടിയത്. ലഖിസറായി കേന്ദ്രീയ വിദ്യാലയം, ഹസന്‍പുര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍, കെആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ പരീക്ഷാകേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിലാണു പ്രതികള്‍ വലയിലായത്.
പാറ്റ്ന മെഡിക്കല്‍ കോളജ്, ഗയ എഎന്‍എം മെഡിക്കല്‍ കോളജ്, റായ്ബറേലി എയിംസ്, ബിഎച്ച്യു എന്നിവിടങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായവരില്‍ പലരും. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് വെരിഫിക്കേഷന് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ 14 ജീവനക്കാരും അറസ്റ്റിലായവരിലുണ്ട്.
ഗയയിലെ എഎന്‍എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി അര്പിത് രാജാണ് ആള്‍മാറാട്ട ശൃംഖലയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. 2024ലെ നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ സിബിഐ ചോദ്യം ചെയ്തിരുന്നു. രാജ്ഗിറിലെ പവാപുരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി രവിശങ്കറാണ് ഈ ഓപ്പറേഷന് ഏകോപിപ്പിച്ചതെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. കുടുതല്‍ പേര് റാക്കറ്റില്‍ പങ്കാളികളായിരിക്കാമെന്നും സൂചനയുണ്ട്.
പാറ്റ്ന മെഡിക്കല്‍ കോളജില്‍ (പിഎംസിഎച്ച്) നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ മായങ്ക് കശ്യപും അറസ്റ്റിലായിട്ടുണ്ട്. മായങ്കിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഹസന്‍പുര്‍ ഹൈസ്കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ ബയോമെട്രിക് കമ്പനി ജീവനക്കാരനായി മായങ്ക് കശ്യപ് വേഷം മാറി പ്രവേശിച്ചതായാണു വിവരം.
പരീക്ഷാ പ്രക്രിയയില്‍ ഉള്‍പ്പെട്ട ബയോമെട്രിക് കമ്പനിയിലെ 14 ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ബയോമെട്രിക് ഐഡന്റിറ്റി വെരിഫിക്കേഷന് നടപടിക്രമങ്ങളെ മറികടന്നാണു രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്കു പകരം പരിശീലനം ലഭിച്ച പ്രോക്സികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചത്.
ബിഹാറിലെ സംശയാസ്പദമായ പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് ലോഗുകള്‍, ഹാജര്‍ രേഖകള്‍, ഡിജിറ്റല്‍ രേഖകള്‍, പരീക്ഷാപ്രക്രിയയുമായി ബന്ധപ്പെട്ട മറ്റു സാങ്കേതികവിവരങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
District News
ആലപ്പുഴ: പത്തു വയസുള്ള കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ കാഞ്ഞിരംചിറ വാർഡിൽ കൈതവളപ്പിൽ സ്വദേശി, ആറാട്ടുവഴി വാർഡിൽ എംപെയർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കെ.ജെ. ജേക്കബ് (ബിനു ജേക്കബ് - 50) ആണ് പിടിയിലായത്.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ എസ്ഐ പി.എസ്. സജീവ് , എഎസ്ഐ മാരായ ഹാഷിർ, ശ്രീരേഖ, സുമേഷ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സിപിഒ വിപിൻ ദാസ്, സുജിത്ത്, ചരൺ ചന്ദ്രൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
തൊടുപുഴ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയില്‍ പത്തു കിലോയോളം കഞ്ചാവു പിടികൂടിയ കേസില്‍ ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍. അറക്കുളം അശോക ആലിന്‍ചുവട് വെളുത്തേടത്തുപറമ്പില്‍ മോനായി എന്നു വിളിക്കുന്ന ശ്യാം സാജന് (23) ആണ് പിടിയിലായത്.
പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് പിള്ളയുടെ നിര്‍ദേശനുസരണം എസ്ഐ മാരായ വി.കെ. രാജേഷ് , അരുണ്‍ സി. ഗോവിന്ദ്, എഎസ്ഐമാരായ കെ.പി. അനില്‍, ഒ.എസ്. മധു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ19ന് പുലര്‍ച്ചെയാണ് കരിങ്കുന്നം കുഴിമറ്റം ഭാഗത്തുവച്ച് കഞ്ചാവ് പിടികൂടിയത്.
കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന് (29), കോടത്ത് തറയില്‍ അശ്വിന് രാജ് (24) പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവരെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു.
ബൈക്കില്‍ കഞ്ചാവുമായി വരുമ്പോഴാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടിയത്. ജിജോ ജോര്‍ജിന്റെ പാലാ പൂവരണിയിലെ വീടിനു സമീപത്തുനിന്നു നാലു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു.
District News
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു. സഹോദരന്മാരടക്കം മൂന്നു പേര് അറസ്റ്റില്‍. ഉടുമ്പന്‍ചോല ഒട്ടോത്തി സ്വദേശി മണികണ്ഠനാണ് (45) വെട്ടേറ്റത്. കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ (24), ഇയാളുടെ ബന്ധുക്കളായ മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ് (21), അശ്വിന് (25) എന്നിവരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 12.30നാണ് സഭവം. പ്രതികള്‍ക്കു മണികണ്ഠനോടു മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് മണികണ്ഠനെ മാന്‍കുത്തിമേട്ടിലെ ഇവരുടെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും വീടിനു സമീപത്തുള്ള ഷെഡിന് അടുത്തുവച്ച് മണികണ്ഠന്റെ ഇടതുകൈക്ക് വെട്ടുകയുമായിരുന്നു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം മണികണ്ഠനനെ അവിടെത്തന്നെ ഇടുകയും ചെയ്തു.
രണ്ടരയോടെ ഇവിടെനിന്നു മണികണ്ഠനെ, അയാളുടെതന്നെ ജീപ്പില്‍ കയറ്റി തേവാരംമെട്ടിലെത്തിച്ചു. തേവാരംമെട്ടിനു സമീപമുള്ള ഇറക്കത്തില്‍ എത്തിയപ്പോൾ വാഹനം ന്യൂട്ടറാക്കിയശേഷം തള്ളിവിട്ടു.
എന്നാൽ, കൊക്കയിലേക്കു പോകാതെ വാഹനം സമീപത്ത് ഇടിച്ചുനിന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് വാഹനാപകടം നടന്നതായി പോലീസില്‍ അറിയിച്ചത്.
ഉടുമ്പന്‍ചോല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
District News
ആളൂര്‍: തൃശൂര്‍ റവന്യൂ ജില്ലയില്‍നിന്ന് നാടുകടത്തിക്കൊണ്ടുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതിയെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു.
വധശ്രമം അടക്കം ഒമ്പത് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ കല്ലേറ്റുംകര വടക്കേടത്ത് വീട്ടില്‍ കണ്ഠാരന് രാജു എന്നറിയപ്പെടുന്ന രാജു (46) ആണ് അറസ്റ്റിലായത്.
നിരന്തരം പൊതുസമാധാനത്തിന് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ നിയമപ്രകാരം ഒരു വര്‍ഷക്കാലത്തേക്ക് ഇയാളെ തൃശൂര്‍ റവന്യൂ ജില്ലയില്‍നിന്ന് നാടുകടത്തിയിരുന്നു.
തുടര്‍ന്ന് ഇയാള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കാപ്പ നിയമപ്രകാരമുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ഇയാള്‍ ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയിലെ മൂഞ്ഞേലിയില്‍ എത്തിയതായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീനു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാലക്കുടി, ആളൂര്‍, കൊടകര, വയനാട്, കല്‍പ്പറ്റ പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും വീട് കയറി ആക്രമണം നടത്തി സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസിലും മൂന്ന് അടിപിടിക്കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്.
ചാലക്കുടി എസ്ഐ വിശാഖ്, ആളൂര്‍ എസ്ഐ മനു പി. ചെറിയാന്, ജിഎസ്ഐ കൃഷ്ണന്, എസ്സിപിഒ ജിജോ, സിപിഒ രങ്കേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
കൊടകര: മുറിയില്‍ വൈകിയെത്തിയതിനെ ചോദ്യംചെയ്ത വൈരാഗ്യത്തില്‍ ഒഡീഷ സ്വദേശിയായ യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒഡീഷ സ്വദേശിയായ സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു.
ഒഡീഷ ഗഞ്ചം ജില്ലയിലെ താലിയംപാലി സ്വദേശിയായ നാരായണന് നഹക്(29) എന്നയാള്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹപ്രവര്‍ത്തകനും ഒഡീഷ ഗഞ്ചം ജില്ല ഘോഡാപാലി സ്വദേശിയുമായ തൂഫാന് നായിക്(35) എന്നയാളെ അറസ്റ്റ് ചെയ്തു. കൊടകരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തിനടുത്ത് തന്നെയുള്ള മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതിയായ തൂഫാന് നായിക് രാത്രി വൈകി മുറിയിലെത്തുന്നത് നാരായണ്‍ നഹക് ചോദ്യംചെയ്തിരുന്നു.
ബുധനാഴ്ച രാത്രി 11.30 ഓടെ താമസസ്ഥലത്തിന് പുറത്തുവച്ച് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും നാരായണന് നഹകിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തൂഫാന് നായിക് പൊട്ടിയ ബിയര്‍ കുപ്പിയെടുത്ത് കഴുത്തില്‍ കുത്തുകയുമായിരുന്നുവെന്ന് പറയുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നാരായണ്‍ നഹക് തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
കൊടകര പോലീസ് എസ് ഐ രാധാകൃഷ്ണന്, ജിഎഎസ്ഐമാരായ ഗോകുലന്, ഷിജു, ജി. എസസിപിഒ മാരായ രജീഷ്, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
ചെറുതുരുത്തി: ലഹരിവേട്ടയ്ക്കിടെ കഞ്ചാവുമായി വയോധികൻ പിടിയിൽ. ചെറുതുരുത്തി സ്വദേശി വട്ടപറമ്പിൽ വീട്ടിൽ അൻസാർ അലിയെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്.
ലഹരിക്കെതിരെ നടക്കുന്ന തൂഫാൻ പരിശോധനയിലാണ് അൻസാർഅലി കുടുങ്ങിയത്. ചെറുതുരുത്തി സിഐ രാജേന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെഅറസ്റ്റ് ചെയ്തത്.
Kerala
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചിതറ അരിപ്പ സമരഭൂമിക്കു സമീപത്തുവച്ച് സമരഭൂമിയിലെ താമസക്കാരായ വിനോദ്, ദീപു എന്നിവരെയാണ് പ്രതി വെട്ടിയത്.
ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച പ്രതി വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് വിനോദിന്റെ തലക്ക് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച വിനോദിന്റെ സുഹൃത്തായ ദീപുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ജിജോയെ അഞ്ചൽ പോലീസിന്റെ സഹായത്തോടെയാണ് ചിതറ പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ചിതറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
National
ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഏഴു ഭീകരർ പിടിയിലായി. ഡൽഹി പോലീസ് സ്പെഷൽ സെല്ലാണ് ഇവരെ പിടികൂടിയത്. പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരരാണ് പിടിയിലായത്. പിടിയിലായ ആറുപേര്‍ ഉത്തര്‍പ്രദേശുകാരും ഒരാള്‍ പഞ്ചാബുകാരനുമാണ്.
സംഘം മുംബൈ, ഡൽഹി നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. പാകിസ്ഥാനിലെ ഗുണ്ടാ - ഭീകരത്തലവന്‍ ഷഹ്സാദ് ഭട്ടിയുടെ സംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ട്. തോക്കുകളടക്കമുള്ള ആയുധങ്ങളും 40 വെടിയുണ്ടകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.
Kerala
മൂവാറ്റുപുഴ: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് മാറാടി കരയിൽ പള്ളിക്കവല ഭാഗത്ത് തട്ടാർ കുന്നേൽ അജിത് (19), മീങ്കുന്നം ഭാഗത്ത് പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടിൽ ടോമി ഷാജി (19 ), ഹൈസ്കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര ഭാഗത്ത് തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരാണ് അറസ്റ്റിലായത്.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർധ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകവെ ജംഗ്ഷന് അടുത്ത് വെച്ച് ബൈക്കിലെത്തിയ യുവാക്കൾ യുവതിയെ പിന്തുടരുകയും മോശമായി സമീപിക്കുകയും ചെയ്തു. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ ബൈക്ക് കൊണ്ട് ഇടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുവതി അതുവഴി വന്ന ടിപ്പറിൽ കയറി രക്ഷപ്പെട്ടു. എന്നാൽ പതിനഞ്ച് കിലോമീറ്ററോളം മാരകായുധങ്ങളുമായി പിന്തുടർന്ന് യുവതിയെ അപായപ്പെടുത്താനും ശ്രമിച്ചു. ഈ സമയം യുവതി പോലീസിനെ വിളിച്ചു. ഉടനെ പോലീസ് എത്തി യുവതിയെ സുരക്ഷിതയാക്കി. പോലീസ് ജീപ്പ് കണ്ട് പിന്തുടർന്നവർ പിന്തിരിഞ്ഞു. തുടർന്ന് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ സി.ആർ. രഞ്ജുമോൾ, എസ്. ശ്രീനാഥ്, എം.എം. ഉബൈസ്, എം.വി. ദിലീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി. രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി. നിസാർ, എം.ജി. ഷീജ എന്നിവരുമുണ്ടായിരുന്നു.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് ജിതിനെ അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ആണ് ജിതിൻ. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
District News
ചിങ്ങവനം: പോളച്ചിറ ഭാഗത്ത് വീടുകയറി സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചിങ്ങവനം പാറപ്പറമ്പില് ഹരീഷ് കുമാറി (49)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. പോളച്ചിറ സ്വദേശി തെക്കേപ്പുര ശരത്തിന്റെ വീട്ടില്‍ കഴിഞ്ഞ 31ന് രാത്രി വീടിന്റെ ജനല്പ്പാളികള് അറുത്തുമാറ്റി അകത്തുകടന്ന പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു.
സ്വര്‍ണം കേളന്കവലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ച നിലയില്‍ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
District News
ശക്തികുളങ്ങര: ശക്തികുളങ്ങരയില്‍ കാല്‍നടയാത്രക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ മൂന്നംഗ സംഘം പിടിയിലായി. ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ഗുരുദേവ് നഗര്‍ 32, ആമച്ചിറ വീട്ടില്‍ തന്സീല്(27), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, വിജയ നിവാസില്‍ ശ്രീജിത്ത്(26), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ചോഴത്തില്‍ വടക്കേത്തറ വീട്ടില്‍ പ്രശോദ് (18) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ശക്തികുളങ്ങര കുരിശടിക്ക് സമീപമുള്ള സര്‍വീസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെയാണ് സ്കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിച്ചത്.
യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഘം കൈവശമുണ്ടായിരുന്ന പണം കവര്‍ന്ന ശേഷം കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
District News
അടൂര്‍: കൊടുമണ്‍ ശണ്ഠനല്ലൂര് ഇടിഞ്ചിറ ദേവി ക്ഷേത്രത്തിലെ കെടാവിളക്ക് ഉള്‍പ്പെടെ അഞ്ച് തൂക്കു വിളക്കുകള്‍ മോഷണം പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.
കൊടുമണ്‍ ഇടത്തിട്ട മടുക്ക വിളയില്‍ വീട്ടില്‍ അജിത്ത് (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.30ന് ഇടിഞ്ചിറ ദേവിക്ഷേത്രത്തില്നിന്നു ചാക്കുകെട്ടുമായി പോയ ആളെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയും കൊടുമണ്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ചാക്ക് തുറന്നു പരിശോധന നടത്തിയ പോലീസ് ഇടിഞ്ചിറ ദേവീക്ഷേത്രത്തിലെ കെടാവിളക്ക് ഉള്‍പ്പെടെ അഞ്ചു വലിയ തൂക്കു വിളക്കുകള്‍ കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ അജിത്തിനെ റിമാന്‍ഡ് ചെയ്തു. എസ്എച്ച ഒ ശ്രീലാല്‍ ചന്ദ്രശേഖരന്, എസ്ഐ ജെ.യു. ജിനു തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
National
മുസാഫർപുർ: നീറ്റ് ഉൾപ്പെടെ വിവിധ പ്രഫഷണൽ കോഴ്സുകളുടെ വ്യാജ ചോദ്യപേപ്പർ വിറ്റഴിച്ച നാലംഗ സംഘം ബിഹാറിലെ മുസാഫർപൂരിൽ പിടിയിൽ.
ഹർഷ, അമൻ കുമാർ, കനയ്യ കമാർ, ഹർഷ് കൊണ്ടയ്യ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച അറസ്റ്റിലായ ഇവരിൽനിന്ന് മൂന്ന് മൊബൈൽഫോണുകളും പിടിച്ചെടുത്തു.
പ്രവേശന പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർഥികളടെ രക്ഷിതാക്കൾക്കു സമൂഹമാധ്യമം വഴി ഇവർ ചോദ്യപേപ്പറുകൾ വിറ്റഴിക്കുകയായിരുന്നു.
District News
പുന്നയൂർക്കുളം: പനന്തറയിൽ ഭാര്യയെയും ഭാര്യാപിതാവിനെയും ആക്രമിച്ച കേസില്‍ യുവാവ് പിടിയിൽ.
പത്തനംതിട്ട കലഞ്ഞൂർ പുത്തൻവീട്ടിൽ അൽത്താഫി (41) നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അല്‍ത്താഫിന്റെ ഭാര്യ ഷഫീലയെ(38) അവരുടെ വീട്ടില്‍വച്ച് അൽത്താഫ് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് ഷഫീലയുടെ പിതാവ് ഹംസയെ ചില്ല് ഉപയോഗിച്ച് കുത്തിയത്. വ്യാഴാഴ്ച രാത്രിപത്തരയോടെയാണ്സംഭവം.
Kerala
തൃശൂര്‍: ചേലക്കര പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ പിടിയിലായി. ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോളി സെബാസ്റ്റ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, സജിത്ത് എന്നിവരാണ് ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപിച്ചത്.
പിടിയിലായവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി മദ്യപിച്ചത് സ്ഥിരീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരേ ‘ഓപ്പറേഷന് തൂഫാന്' ശക്തമായി നടപ്പാക്കുന്നതിനിടയിലാണ് കാക്കിക്ക് നാണക്കേടുണ്ടാക്കി പോലീസ് സ്റ്റേഷനുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരം നടത്തിയത്.
ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേയും അച്ചടക്ക നടപടിയുടെ ഭാഗമായി കുന്നംകുളം എസിപി വഴി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇവരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.