തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്നിന്റെ കണ്ണികളായ രണ്ടു വിദേശികൾ പിടിയിലായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നൈജീരിയൻ പൗരനായ സാമുവൽ ക്ലിഫോസ് ഒകാഫോറിനെ ഡൽഹിയിൽനിന്നും എൽസിന സന്താൻ സൂസൻ എന്ന വിദേശപൗരയെ ബംഗളൂരുവിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ജില്ലയിലെ പന്തളം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനായ സാമുവൽ ക്ലിഫോസിനെയും പെരുനാട് പോലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടാണ് എൽസിനയെയും പിടികൂടിയത്.
പന്തളത്ത് 300 ഗ്രാം എംഡിഎംഎയുമായി അടൂർ സ്വദേശികളായ മുഹമ്മദ് ഷാൻ, എം. ഷംനാദ്, ഷബീന ഖാൻ എന്നിവരെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ പൗരൻ ഡൽഹിയിൽ നിന്നു പിടിയിലായത്. വിദേശ കണ്ണികളെയും പിടികൂടാനായത് ഓപ്പറേഷൻ തൂഫാന്റെ വലിയ നേട്ടമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ ടി ഇന്റലിജൻസ് എന്ന പദ്ധതി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായി രൂപീകരിച്ചു. മയക്കുമരുന്ന് വിൽപനയിൽ എർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും വിവിധ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജ്യാന്തര വിപണിയിൽ 60 ലക്ഷം രൂപ വില വരുന്ന മാരക മയക്കുമരുന്നായ 6256 ഗ്രാം എംഡിഎംഎയും കൂടാതെ 48.049 കിലോ കഞ്ചാവും 136 ഗ്രാം ഹാഷിഷ് ഓയിലും 480 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 84 സബ് ഡിവിഷനുകളിലായി 16 അംഗങ്ങളുള്ള നാലു ടീമുകളെ രൂപീകരിച്ചു. ലഹരിസംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി അറിയിക്കാൻ 9497979794, 9497927797 എന്ന നന്പറുകളിൽ വിളിക്കാം. 9995966666 എന്ന നന്പരിൽ വിവരങ്ങൾ വാട്സ് ആപ് ചെയ്യാം. വിവരം നൽകുന്നവരുടെ പുറത്തു വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : Operation Toofan foreigners arrested