ന്യൂഡൽഹി: കഴിഞ്ഞ എട്ടു വർഷത്തിനിടെ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷകളിൽ സംഭവിച്ച ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചകളിലും സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ പാർലമെന്ററി സമിതി അധ്യക്ഷനും മുതിർന്ന കോണ്ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗ് പ്രധാനമന്ത്രിക്കു കത്തെഴുതി.
പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകൂടത്തിന്മേലുള്ള വിശ്വാസം വീണ്ടെടുക്കാൻ ധവളപത്രം അനിവാര്യമാണെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ മുന്പുണ്ടായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചകളും എങ്ങനെയാണ് അന്വേഷിച്ചതെന്ന് വിദ്യാർഥികൾക്ക് വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്.
മുൻ പേപ്പർ ചോർച്ചകളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പൊതുരേഖകളൊന്നും ലഭ്യമല്ലെന്നും 2024ൽ റദ്ദാക്കപ്പെട്ട യുജിസി-നെറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതും ദിഗ് വിജയ് സിംഗ് കത്തിൽ പരാമർശിച്ചു.
ക്ലോഷർ റിപ്പോർട്ടിനെ സംബന്ധിച്ചു ഡൽഹി കോടതി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടപ്പോൾ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടുവെന്നും വിശദീകരണം നൽകുന്നതിൽ സിബിഐ എടുക്കുന്ന കാലതാമസം ഇന്ത്യയിലെ വിദ്യാർഥികൾക്കിടയിൽ ദോഷകരമായ സന്ദേശം നൽകുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി.
2024 യുജിസി-നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതിയായിരുന്ന സഞ്ജീവ് കുമാർ എന്നറിയപ്പെടുന്ന മുഖിയ ജാമ്യം നേടി പുറത്താണുള്ളതെന്നും ഈ കാരണങ്ങളെല്ലാം കൊണ്ട് എൻടിഎ രൂപീകരിച്ചതിനുശേഷമുള്ള പരീക്ഷാ ക്രമക്കേടുകളിലും ആരേയൊക്കെ അറസ്റ്റ് ചെയ്തു എന്നതുൾപ്പെടെ ധവളപത്രം പുറത്തിറക്കണം-കത്തിൽ ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
Tags : Digvijay Singh PM Modi exam irregularities white paper