തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽനിന്ന് കൂട്ടപ്പിരിച്ചുവിടലിന് വിധേയരാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളംകൂടി നൽകാൻ തീരുമാനം.
തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് അനക്സ് ഹാളിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇതോടെ നേരത്തേ നൽകിയ രണ്ട് മാസത്തേത് ഉൾപ്പെടെ ഏഴുമാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. ഈ മാസം 26ന് മുമ്പുതന്നെ ഉറപ്പുനൽകിയ തുക കമ്പനി കൈമാറുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് മറ്റിടങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതിനു വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകളും നൽകുമെന്നും മന്ത്രി പറഞ്ഞു. കോറോ ഹെൽത്തിന്റെ ഭാഗത്തുനിന്നുണ്ടായത് മനുഷ്യത്വരഹിതമായ നടപടിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
കോറോയുടെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിച്ച് മുഴുവൻ ജീവനക്കാർക്കും തൊഴിൽ ഉറപ്പാക്കണം എന്ന നിർദേശം മന്ത്രി മുന്നോട്ടുവച്ചു. കമ്പനി തുറന്നു പ്രവർത്തിക്കുന്നതിനു വേണ്ട സഹായവും ഉറപ്പു നൽകി.
എന്നാൽ കേരളത്തിലെ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ സാങ്കേതിക കാരണങ്ങൾ മൂലം കഴിയില്ലെന്ന് കോറോ ഹെൽത്ത് ഇന്ത്യ ഹെഡ് യോഗത്തിൽ അറിയിച്ചു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ജീവനക്കാരുടെ പ്രതിനിധികളുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും സംസാരിച്ച് ഒത്തുതീർപ്പ് ധാരണ തയാറാക്കി കമ്പനി അധികൃതരെ അറിയിച്ചു. ത്രികക്ഷി ധാരണ പത്രവും തയാറാക്കി.
അഡീഷണൽ ലേബർ കമ്മീഷണർ, കോറോ ഹെൽത്തിന്റെ ഔദ്യോഗിക പ്രതിനിധി, തൊഴിലാളികളുടെ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ധാരണപത്രം ഉണ്ടാക്കിയത്.
Tags : salary workers Corro Health Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash BinduKrishna