പൗ കുബാർസി, റോഡ്രി, ഉനെയ് സിമോൺ
ഒറ്റയ്ക്കു വഴിവെട്ടി എത്തിയവനാടാ... കൈ അഡ്രാ... എന്ന സിനിമാ സ്റ്റൈല്‍ ഡയലോഗ് സ്പാനിഷ് ടീമിനു മാത്രം അനുയോജ്യം. ഫിഫ 2026 ലോകകപ്പ് തുടങ്ങിയപ്പോള്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സും നെയ്മറിന്റെ ബ്രസീലും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും എല്ലാമായിരുന്നു ഫേവറിറ്റുകള്‍.
ഇതിനിടെ ലാമിന് യമാലിന്റെ സ്പെയിനിനെ പൂര്‍ണമായി പിന്തുണച്ച ആരാധകരുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കേപ് വെര്‍ദയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ സ്പെയിനിന്റെ ഗ്രാഫ് താണു. എംബപ്പെയുടെ ഫ്രാന്‍സിനായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത്.
എന്നാല്‍, സെമിയില്‍ എംബപ്പെയുടെയും ഫൈനലില്‍ മെസിയുടെയും ടീമുകളെ നിഷ്പ്രഭമാക്കി സ്പെയിന് കിരീടത്തില്‍. ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരായ മെസിയും എംബപ്പെയും ഒരു ഗോള്‍ ഷോട്ട് ഉതിര്ക്കാന്പോലും സാധിക്കാതെ കാഴ്ചക്കാരായി.
റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയ (3-0), പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ (1-0), ക്വാര്‍ട്ടറില്‍ ബെല്‍ജിയം (2-1), സെമിയില്‍ ഫ്രാന്‍സ് (2-0) ഒടുവില്‍ ഫൈനലില്‍ അര്‍ജന്റീന (1-0). സ്പെയിനിനു മുന്നില്‍ വീണവരെല്ലാം ലോകോത്തരം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, റൊമേലു ലുകാക്കു, കിലിയന്‍ എംബപ്പെ, ലയണല്‍ മെസി... യമാലിന്റെയും റോഡ്രിയുടെയുമെല്ലാം മുന്നില്‍ വീണവര്‍; ലാ റോഹയ്ക്ക് കൈ അഡ്രാ...
ഗോള്‍ഡന്‍ ബോയ്സ്
ഫിഫ 2026ലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്പെയിനിന്റെ ക്യാപ്റ്റന്‍ റോഡ്രിക്ക്. ഫൈനലില്‍ മെസിയെയും സംഘത്തെയും പൂര്‍ണമായി പൂട്ടിയത് റോഡ്രിയുടെ അഴിഞ്ഞാട്ടമായിരുന്നു. ബോക്സ് ടു ബോക്സ് പ്ലെയറായി തുടക്കം മുതല്‍ കളിച്ചതിന്റെ അംഗീകാരമാണ് ഈ ഡിഫെന്‍സീവ് മിഡ്ഫീല്ഡറിനു ലഭിച്ച ഗോള്‍ഡന്‍ ബോള്‍. ലോകകപ്പില്‍ ആകെ 799 പാസ് റോഡ്രി നടത്തി. മറ്റെല്ലാ താരങ്ങളേക്കാളും മുന്നില്‍.
മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം സ്പെയിനിന്റെ ഗോള്‍ കീപ്പര്‍ ഉനെയ് സിമോണിന്. ഈ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമേ സിമോണ്‍ വഴങ്ങിയുള്ളൂ. ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടറില്‍ ആയിരുന്നു അത്.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം 19കാരനായ പൗ കുബാര്‍സിക്ക്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പാസ് നല്‍കിയതില്‍ രണ്ടാമനാണ് ഈ സെന്റര്‍ ബാക്ക് താരം (690). റോഡ്രി-കുബാര്‍സി-എയ്മറിക് ലാപോര്‍ട്ടെ (660 പാസ്) എന്നിവരിലൂടെ തുടങ്ങുന്ന ടിക്കി-ടാക്കയാണ് സ്പെയിനിനെ ലോകകിരീടത്തില്‍ എത്തിച്ചത്.
ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബപ്പെയ്ക്കാണ് (10) കൂടുതല്‍ ഗോള്‍ നേടിയതിന്റെ ഗോള്‍ഡന്‍ ബൂട്ട്.
Tags : FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights