വെസ്റ്റ് ബാങ്കിലെ തുർമുസ് അയ്യാ പട്ടണം സന്ദർശിക്കാനെത്തിയ ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബീയെ പ്രദേശവാസികൾ സ്വീകരിക്കുന്നു.
രമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്ന പലസ്തീനികളെ ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി സന്ദർശിച്ചു.
റമള്ളയ്ക്കു സമീപം തുർമുസ് അയ്യാ എന്ന പലസ്തീൻ പട്ടണത്തിലാണ് ഇന്നലെ അദ്ദേഹം എത്തിയത്. ഇവിടുത്തെ മൂവായിരത്തോളം വരുന്ന തമാസക്കാരിൽ 80 ശതമാനവും അമേരിക്കൻ പൗരത്വമുള്ള പലസ്തീനികളാണ്.
ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവരുമായി ഹക്കബി കൂടിക്കാഴ്ച നടത്തി.
ഇസ്രേലികൾ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും പതിവാണെന്നും അവർ പട്ടണത്തിലും വീടുകളിലും കയറി നാശനഷ്ടങ്ങളുണ്ടാക്കുന്നതു തടയാൻ തങ്ങൾക്കാകില്ലെന്നും പലസ്തീനികൾ പരാതിപ്പെട്ടു.
ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്‍റെ തീവ്ര വലതുപക്ഷ സർക്കാർ കുടിയേറ്റക്കാരുടെ അക്രമങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നതിനു പുറമേ പ്രോത്സാഹന സമീപനം സ്വീകരിക്കുന്നതായും ആരോപണമുണ്ട്.
ബാപ്റ്റിസ്റ്റ് പ്രൊട്ടസ്‌റ്റന്‍റ് സഭാ പാസ്റ്റർ കൂടിയായ മൈക്ക് ഹക്കബീ ഇസ്രയേലിനെയും അതിന്‍റെ നയങ്ങളെയും തീവ്രമായി പിന്തുണയ്ക്കുന്നയാളാണ്. എന്നാൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾ നേരിടുന്ന അക്രമത്തിൽ അദ്ദേഹം വിപരീത നിലപാടാണ് സ്വീകരിക്കുന്നത്.
വെസ്റ്റ് ബാങ്കിൽ അക്രമം നടത്തുന്ന ഇസ്രേലികളെ പ്രോസിക്യൂട്ട് ചെയ്യണം എന്ന് ഹക്കബി ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളിൽ ഇസ്രേലികൾ വിചാരണ നേടിരുന്നത് അത്യപൂർവമാണ്.
വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന ക്രിസ്ത്യൻ ഗ്രമങ്ങളിലൊന്നായ തയ്ബേയിൽ 2025 ജൂണിൽ പള്ളി ആക്രമിക്കപ്പെട്ടപ്പോഴും ഹക്കബി സന്ദർശനം നടത്തിയിരുന്നു. പള്ളി ആക്രമിക്കപ്പെട്ടത് ഭീകരാക്രമണത്തിനു തുല്യമാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.