തിരുവനന്തപുരം ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അടിച്ചപ്പോൾ.
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട തമ്മിലടിയിൽ കോൺഗ്രസ് അന്വേഷണം പ്രഖ്യാപിച്ചു. മുൻ കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ടു നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. അന്വേഷണത്തിന്റെ ഭാഗമായി ഇരുവിഭാഗത്തുമുള്ളവരോടും ഞായറാഴ്ച നേരിട്ട് ഹാജരാകാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായവർക്കെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി.
പരസ്യമായ ഏറ്റുമുട്ടലുകളും നിയമനടപടികളും പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്ന വിലയിരുത്തലിൽ പ്രശ്നം സംഘടന തലത്തിൽ പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അതേസമയം എംഎൽഎയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം അടക്കം 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കൽ, എസ്സി, എസ്ടി അതിക്രമം തടയൽ നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. രമ്യ ഹരിദാസും പാളയം പ്രദീപും ചേർന്ന് വീടുകയറി ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലത്തിന്റെ പരാതി.