പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്നു പറഞ്ഞ് നടത്തിയ തട്ടിപ്പിന്റെ പുതിയ വിവരങ്ങൾ പുറത്ത്. പ്രഖ്യാപനത്തിന് പിന്നിൽ വലിയ തോതിലുള്ള ചട്ടലംഘനങ്ങളും വീഴ്ചകളും നടന്നതായി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടിൽ പറയുന്നു. വിദേശ പണമിടപാട്, സ്പോൺസർഷിപ്പ്, സ്റ്റേഡിയം കൈമാറ്റം എന്നിവയിലടക്കം ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
സ്പോൺസർക്ക് അമിത നേട്ടമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദേശത്തേക്ക് പണം അയച്ചത് ഫെമ ചട്ടത്തിലെ ഷെഡ്യൂൾ രണ്ട് പ്രകാരമാണെന്നും ഇതിലൂടെ സ്പോൺസർക്ക് ബാങ്ക് ഗ്യാരന്റി ഒഴിവാക്കിക്കൊടുത്തുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപിന്നിൽ കായികവകുപ്പിന്റെ ഗൂഢാലോചനയുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
മത്സരം നടത്താനുള്ള സ്പോൺസറുടെ സാമ്പത്തിക ശേഷിയോ കോർപറേറ്റ് രേഖകളോ പരിശോധിക്കാതെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്പോൺസർഷിപ്പ് നൽകിയത്. സ്പോൺസർഷിപ്പ് തുകയായി നൽകിയ പണം സ്വന്തം ഫണ്ടിൽ നിന്നാണോയെന്നു പോലും അന്വേഷിച്ചില്ല.
കോടികളുടെ വരുമാനം ലക്ഷ്യമിട്ട സ്പോൺസറുടെ സാമ്പത്തിക നേട്ടം മാത്രം പരിഗണിച്ചപ്പോൾ സർക്കാരിന് ലഭിക്കേണ്ട വരുമാനം കണക്കാക്കിയില്ല. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ഇടപാടുകളിലും ദുരൂഹതയുണ്ട്. സ്പോൺസറുടെ സാമ്പത്തിക ബാധ്യത വിലയിരുത്താതെയാണ് സ്റ്റേഡിയം കൈമാറാൻ നിർദ്ദേശിച്ചതെന്നും പണമിടപാടിന് പിന്നിലെ സ്പോൺസറുടെ ക്രിമിനൽ ലക്ഷ്യവും വിലയിരുത്തിയിട്ടില്ലെന്നും കണ്ടെത്തലിലുണ്ട്.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള (എഎഫ്എ) കത്തിടപാടുകളിലും നടപടിക്രമങ്ങൾ പാലിച്ചില്ല. മുൻ കായിക മന്ത്രിയുടെ ഓഫീസ് 2022 മുതൽ എഎഫ്എയുമായി കത്തിടപാടുകൾ നടത്തിയിരുന്നെങ്കിലും കരാർ ഒപ്പിടുന്നതുവരെ മറ്റ് വകുപ്പുകളെ ഇക്കാര്യം അറിയിച്ചില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫയൽ വകുപ്പിന് കൈമാറിയത് രണ്ട് വർഷത്തിന് ശേഷമാണെന്നും റിപ്പോർട്ടിലുണ്ട്.
സ്പോൺസറും എഎഫ്എയും തമ്മിലുള്ള കരാറിലും ക്രമക്കേടുണ്ട്. സ്പോൺസറെ നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവിന് നാല് ദിവസം മുമ്പാണ് കരാർ ഒപ്പിട്ടത്. എന്നാൽ കരാർ ഒപ്പിടാനുള്ള അനുമതി ലഭിച്ചത് ഒപ്പിട്ടതിന് 18 ദിവസം ശേഷമാണ്. മുൻ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഭാഗത്തും വീഴ്ചയുണ്ടായതായാണ് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
Tags : Messi Argentina Football Team Kerala Scam Investigation