കണ്ണൂർ: ഇന്ത്യൻ റെയിൽവേ, ആർമി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് പിടികൂടി. കേരളത്തിലും കർണാടകയിലും നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായി മുങ്ങി നടക്കുകയായിരുന്ന കൊട്ടാരക്കര സ്വദേശി എസ്. സന്തോഷ്കുമാർ (56) ആണ് പിടിയിലായത്.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.പി. പ്രമോദ്, ഷിനോജ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് എറണാകുളം കാക്കനാട്നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ കണ്ണൂർ ക്രൈംബ്രാഞ്ചിലും കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂർ, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്, മംഗളൂരു ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിലുണ്ട്.
ഇന്ത്യയിലും വിദേശത്തും സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിയും വീസയും വാഗ്ദാനം ചെയ്തും പ്രതി ആളുകളിൽനിന്ന് പണം തട്ടിയെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.