വടക്കഞ്ചേരി: സിപിഐയുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന വടക്കഞ്ചേരിയിലെ പാർട്ടി ഓഫീസ് ഇന്നും അപകട ഭീഷണിയുള്ള കെട്ടിടത്തിൽ. വടക്കഞ്ചേരി ടൗണിൽ സുനിത ജംഗ്ഷനിലാണ് സിപിഐ ഓഫീസ് പ്രവർത്തിക്കുന്നത്.
അപകടഭീഷണിയുള്ള കെട്ടിടങ്ങളുടെ ലിസ്റ്റിൽപ്പെട്ടതാണ് ഈ ഇരുനില ഓടിട്ട പഴയകെട്ടിടം. ഭരണത്തിലും ഭരണമില്ലായ്മയിലുമൊക്കെ ഏറെ പതിറ്റാണ്ടുകൾ കടന്നുപോയിട്ടും ഇടതുമുന്നണിയിലെ പ്രബലകക്ഷിക്ക് സ്വന്തമായി സ്ഥലംകണ്ടെത്തി ചെറിയൊരു ഓഫീസ് സംവിധാനമെങ്കിലുമുണ്ടാക്കാൻ കഴിയാത്തതിൽ പ്രവർത്തകർക്കൊപ്പം നേതാക്കൾക്കും നിരാശയുണ്ട്.
പക്ഷെ,ആരും പുറത്തു പറയുന്നില്ലെന്നുമാത്രം. ഓഫീസ് വിഷയം പാർട്ടിക്കുള്ളിൽ ചർച്ചയായതോടെ ഓഫീസിനായുളള ആലോചനകൾ വീണ്ടും ബലപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ.
എൽഡിഎഫിനെ നയിക്കുന്ന സിപിഎമ്മിനു വടക്കഞ്ചേരി ടൗണിൽതന്നെ സ്വന്തം സ്ഥലവും ഇരുനില കെട്ടിടവും ആധുനിക സൗകര്യങ്ങളുമുള്ളപ്പോഴാണ് സിപിഐ ഇങ്ങനെയൊരു വിഷമഘട്ടത്തിൽ തുടരുന്നത്. ഇരുട്ടുകയറുന്ന ഈ കുടുസുമുറിയിലിരുന്നുവേണം രാജ്യത്തേയും വിദേശ രാജ്യത്തേയുമൊക്കെ വിഷയങ്ങൾ ചർച്ചചെയ്തു പാർട്ടിക്ക് പ്രതികരിക്കാൻ.
നേരത്തെ ആലത്തൂർ താലൂക്ക് പൂർണമായും ഉൾപ്പെടുന്ന പ്രദേശമായിരുന്നു മണ്ഡലം കമ്മിറ്റിയെന്നത്. എന്നാൽ കുഴൽമന്ദം മണ്ഡലം രൂപീകരിച്ചപ്പോൾ പാർട്ടിയുടെ ആലത്തൂർ മണ്ഡലം എന്നതു ആലത്തൂർ മേഖലയും തരൂർ മേഖലയും ഉൾപ്പെടുന്ന 16 പഞ്ചായത്തുകളുടെ പരിധിയായി മാറി.
ആലത്തൂർ മണ്ഡലംകമ്മിറ്റി ഇപ്പോഴും വിസ്തൃതിയിൽ മുന്നിലുണ്ടെങ്കിലും ഇവിടെനിന്നുള്ള ഓരോ പ്രതിനിധിയെയെങ്കിലും ഉൾക്കൊള്ളിച്ച് വടക്കഞ്ചേരിയിൽ യോഗം കൂടാമെന്നുവച്ചാൽ നടക്കില്ല.
ഞെങ്ങിഞെരുങ്ങി 15 പേർക്കിരിക്കാവുന്ന സംവിധാനമേ വടക്കഞ്ചേരി ഓഫീസിലുള്ളൂ. 1965- ലെങ്കിലും നിലവിലെ ഓഫീസ് ആരംഭിച്ചിട്ടുണ്ടാകും എന്നാണ് നേതാക്കൾ പറയുന്നത്. സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും പലഘട്ടങ്ങളിൽ ഒത്തുവന്നിട്ടും ഒന്നും ലക്ഷ്യത്തിലെത്തിയില്ലെന്ന വിഷമം പലരും പങ്കുവയ്ക്കുന്നുണ്ട്.
നേരത്തെ മരപ്പലകയിലായിരുന്നു സിപിഐ എന്നെഴുതിയ ബോർഡ് കെട്ടിടത്തിനുമുന്നിൽ തൂക്കിയിരുന്നത്.
ഇപ്പോൾ തകരഷീറ്റിലേക്കുമാറി എന്നതല്ലാതെ മറ്റൊരു മാറ്റവും 60 വർഷത്തിലേറെയായി പാർട്ടി ഓഫീസിനുണ്ടായിട്ടില്ല. തകർന്നുവീഴാറായ ഈ ഓഫീസിൽ വേണം മെംബർഷിപ്പ് ഫയലുകൾ, രശീതി പുസ്തകങ്ങൾ, തരംതാഴ്ത്തൽ, ശാസനാ കത്തുകൾ തുടങ്ങിയവയെല്ലാം ഭാരവാഹികൾക്കു സൂക്ഷിച്ചുവയ്ക്കാൻ.