കോന്നി ഇക്കോ ടൂറിസം സെന്റര്‍ നീലകണ്ഠന് മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന അവലോകന യോഗം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: സംസ്ഥാനത്ത് വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ സമഗ്രപദ്ധതി തയാറാക്കുമെന്ന് വനം വന്യജീവി മന്ത്രി ഷിബു ബേബി ജോണ്‍. കോന്നി, റാന്നി വനമേഖലകളിലെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാരത്തിനുമായി മണ്ഡലങ്ങളില്‍ ചേര്‍ന്ന അവലോകന യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളെ വനത്തില്‍ത്തന്നെ നിലനിര്‍ത്തുന്നത്, അവ നാട്ടിലെത്തിയാല്‍ ആഘാതം കുറയ്ക്കുന്നത്, ദുരിതബാധിതര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിക്കുള്ളത്.
വന്യജീവികള്‍ പുറത്തുവരുന്നതു തടയാന്‍ വനത്തിനുള്ളിലെ വിഭവങ്ങളുടെ ലഭ്യത പരിശോധിക്കും. കിടങ്ങ്, സൗരോർജ വേലി, തൂക്കുവേലി തുടങ്ങിയവയോടൊപ്പം ശാസ്ത്രീയ പഠനം നടത്തി പുതിയ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കും. നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ ജനങ്ങള്‍ക്ക് അപകടം ഉണ്ടാകാതെ തിരികെ അയയ്ക്കും. ദുരിതബാധിതര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കും.
രൂക്ഷമായ വന്യജീവി സംഘര്‍ഷം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഴകുളം മധു എംഎല്‍എ നിയമസഭയില്‍ അടിയന്തര ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി കോന്നി, റാന്നി വനംഡിവിഷൻ മേഖലകളിൽ സന്ദർശനം നടത്തി ബന്ധപ്പെട്ടവരുമായി യോഗം ചേർന്നത്.
നഷ്ടപരിഹാരത്തുക അപര്യാപ്തം
വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടു ലഭിക്കുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നതിൽ തർക്കമില്ലെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു നടപടി സ്വീകരിക്കും. കൃഷിനാശത്തിന് ഇന്‍ഷ്വറന്‍സ് എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപന ലക്ഷ്യങ്ങളില്‍ ഒന്നാണ്. പൊതുമേഖല ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രീമിയം കുറഞ്ഞ രീതിയില്‍ ഇത് നടപ്പാക്കും. എംഎസിടിക്കു സമാനമായ പദ്ധതിയാണ് പരിഗണനയിൽ. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയും പരിഗണിക്കുന്നുണ്ട്.
റാന്നിയിലേക്ക് സാറ്റലൈറ്റ് ആർആർടി
വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കും. 73 നിയമസഭാ മണ്ഡലങ്ങൾ വനവുമായി അതിർത്തി പങ്കിടുന്നവയാണ്. ആർആർടികളുടെ എണ്ണം ഇനി കൂട്ടാനാകില്ല. റാന്നി എംഎൽഎയുടെ ആവശ്യം പരിഗണിച്ച് സാറ്റലൈറ്റ് ആർആർടി അനുവദിക്കാമെന്ന് മന്ത്രി പറഞ്ഞു.
വന്യജീവി സംഘര്‍ഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 92 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം വകയിരുത്തി. വനംവകുപ്പിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത ഏജന്‍സികളെ ഒഴിവാക്കും.
വനാതിര്‍ത്തിയിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി അടുത്ത മാസം തിരുവനന്തപുരത്ത് ശില്പശാല സംഘടിപ്പിക്കുമെന്നും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടയഭൂമിയിലെ മരം മുറിക്കൽ സംബന്ധിച്ചു വ്യക്തത വരുത്തും
പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നാവശ്യം മന്ത്രിയുടെ മുന്‍പാകെ എംഎൽഎമാരടക്കം ഉന്നയിച്ചു. ഇത് ഒരു വൈകാരിക വിഷയമായി കണ്ട് നടപടി വേണമെന്നാവശ്യവുമുണ്ടായി. മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിച്ചുവിൽക്കാൻ കഴിയാത്തവരാണ് മലയോര കർഷകർ. വീടിനു മുകളിലേക്ക് മരം വീണാൽപോലും മുറിച്ചുമാറ്റാൻ അനുമതി വേണം.
മുറിച്ചുമാറ്റിയ മരം അവിടെത്തന്നെ ഇടണമെന്നാണ് ചട്ടം. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുറെയധികം ഇളവുകൾ ലഭിച്ചിരുന്നുവെന്ന് യോഗത്തിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. അക്കാലയളവിലെ ഉത്തരവുകൾ പരിശോധിച്ച് അടിയന്തര നടപടിക്കു മന്ത്രി നിർദേശവും നൽകി.
പട്ടയ പ്രശ്നങ്ങളിൽ ചർച്ചകൾ നടത്തും
മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിലെ പട്ടയവുമായി ബന്ധപ്പെട്ട് വനംവകുപ്പ് അനാവശ്യമായ തടസവാദങ്ങൾ ഉന്നയിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. നാറാണംമൂഴി തെക്കേത്തൊട്ടി പട്ടയവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന പരാതി പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. വനം, റവന്യു വകുപ്പുകൾ സംയുക്തമായി ഇടപെട്ട് പരിഹരിക്കേണ്ട പട്ടയ വിഷയങ്ങളിൽ കർഷകർക്ക് അനുകൂലമായ സമീപനം വനംവകുപ്പ് സ്വീകരിക്കും. വനംവകുപ്പിനെ കർഷകർ ശത്രുക്കളായി കാണേണ്ടതില്ല.
നിരവധി പരിമിതികൾക്കു നടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. വടശേരിക്കര ഒളികല്ലിലെ ആദിവാസികളുടേതടക്കമുള്ള പട്ടയ വിഷയത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു. ആദിവാസി കുട്ടികളുടെ യാത്രയ്ക്കായി ഗോത്രസാരഥി പദ്ധതിയിൽ വാഹനം ഏർപ്പെടുത്താൻ മന്ത്രി ജില്ലാ കളക്ടർക്കു നിർദേശം നൽകി.
കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാനാകില്ല
നിലവിൽ അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ച് പന്നിയെ വെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് നൽകിയിട്ടുണ്ട്. ഷൂട്ടർമാരുടെ കുറവുണ്ടെങ്കിൽ അക്കാര്യം അറിയിച്ചാൽ നടപടിയെടുക്കാം. സ്പെഷൽ ഡ്രൈവിലൂടെ കാട്ടുപന്നി നിർമാർജനത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. കൊല്ലപ്പെടുന്ന പന്നിയുടെ മാംസം വാണിജ്യാടിസ്ഥാനത്തിൽ വില്പന നടത്താൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. നാട്ടിൽ ഇപ്പോഴുള്ളത് കാട്ടുപന്നി അല്ലെന്നതിൽ തർക്കമില്ല. കാട്ടിൽനിന്നെത്തി നാട്ടിൽ പെറ്റുപെരുകിയ പന്നികൾക്കും കാട്ടുപന്നിയുടെ പരിരക്ഷ ലഭിക്കുന്നുണ്ട്. കേന്ദ്ര വനംനിയമത്തിന്റെ പരിധിയിൽ കാട്ടുപന്നിക്കു പ്രത്യേക പരിരക്ഷയുണ്ട്.
ഇതു മാറണമെങ്കിൽ ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം. ഇതിനായുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്ഷുദ്രജീവി പ്രഖ്യാപനം നടത്താൻ കേന്ദ്രം തയാറായില്ല. പകരം ഇവ കർഷകർക്കു ശല്യമുണ്ടാക്കുന്നതായികണ്ട് കേരള സർക്കാർ പ്രത്യേക ഉത്തരവിലൂടെ ആറുമാസ കാലാവധി നൽകി ഉത്തരവിറക്കി ശല്യക്കാരായവയെ വെടിവയ്ക്കാൻ അനുമതി നൽകുകയാണുണ്ടായത്.
പരാതികളുന്നയിച്ച് ജനപ്രതിനിധികൾ
കാട്ടുമൃഗ ശല്യവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് മന്ത്രി ഷിബു ബേബി ജോൺ മുന്‍പാകെ കോന്നിയിലും റാന്നിയിലും എത്തിയത്. എംപി, എംഎൽഎമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, കർഷക സംഘടനാ പ്രതിനിധികൾ എന്നിവരിൽനിന്നുള്ള പരാതികളാണ് മന്ത്രി സ്വീകരിച്ചത്. ഇവരെ യോഗത്തിൽ പ്രസംഗിക്കാൻ അനുവദിക്കുകയും ചെയ്തു.
കോന്നി ഇക്കോ ടൂറിസം സെന്റര്‍ നീലകണ്ഠന് മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്ട്രി) പ്രമോദ് ജി. കൃഷ്ണന്, ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്. കമലഹാര്‍, ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍, റാന്നി ഡിഎഫ്ഒ എന്‍. രാജേഷ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍, തദ്ദേശസ്ഥാപന അധ്യക്ഷര്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി കെ. എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പഴകുളം മധു എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി. കൃഷ്ണന്, ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്. കമലഹാര്‍, ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍,
ഡിഎഫ്ഒമാരായ എന്‍. രാജേഷ്, ആയുഷ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിൽ, തദ്ദേശ സ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, വിവിധ കർഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.