കൊച്ചി: ജില്ലയില്‍ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ ജൂലൈ ഒന്നു മുതല്‍ 30 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദേശം നല്കി. തരംമാറ്റ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലായിരുന്നു നിർദേശം.
ജനങ്ങളുടെ ഈ ആവശ്യങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. കര്‍മപദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 30നകം വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് അവരുടെ പ്രായോഗിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണും. ജീവനക്കാരുടെ കുറവ് നികത്താന്‍ ഡെപ്യൂട്ടി കളക്ടര്‍മാരുടെ ആവശ്യാനുസരണം ക്ലര്‍ക്കുമാരെയും ജൂണിയര്‍ സൂപ്രണ്ടുമാരെയും പുനര്‍വിന്യസിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ വ്യക്തമായ ടാര്‍ഗെറ്റുകള്‍ നല്കി വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഓരോ ദിവസവും തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം ഡെപ്യൂട്ടി കളക്ടര്‍മാര്‍ കളക്ടറെ നേരിട്ട് അറിയിക്കണം. ഇതിന് പുറമേ ആഴ്ചയിലൊരിക്കല്‍ കൃത്യമായ അവലോകന യോഗങ്ങളും ചേരും. സ്ഥലപരിശോധന വേഗത്തിലാക്കാന്‍ താത്കാലിക അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.
കൃഷി ഓഫീസര്‍മാര്‍ നിരസിക്കുന്ന അപേക്ഷകളില്‍ നിര്‍ബന്ധമായും അതാത് സ്ഥലങ്ങളുടെ ജിയോ ടാഗ് ചെയ്ത ചിത്രങ്ങള്‍ രേഖയായി നല്‍കണം. കോടതി നടപടികളിലുള്ള കേസുകള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനായി എല്ലാ താലൂക്ക് ഓഫീസുകളിലും സ്യൂട്ട് രജിസ്റ്റര്‍ സൂക്ഷിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു.
ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളതെന്നും ഭൂരിഭാഗം ആളുകളും തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി ഭൂമി കൈമാറ്റം ചെയ്യേണ്ടി വരുമ്പോഴാണ് തരംമാറ്റത്തിനായി ഓഫീസുകളെ സമീപിക്കുന്നതെന്നും അതിനാല്‍ അപേക്ഷകള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അവർ പറഞ്ഞു.
തീര്‍പ്പാക്കിയത് 76,800 അപേക്ഷകള്‍
ജില്ലയില്‍ ഇതുവരെ 76,800 തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കി. നിലവില്‍ വിവിധ താലൂക്കുകളിലായി ആകെ 59,937 അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത്. ഇതില്‍ കണയന്നൂര്‍ താലൂക്കില്‍ 14,606 കേസുകളും ആലുവയില്‍ 12,011 കേസുകളും പറവൂരില്‍ 11,274 കേസുകളും, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 8,906 കേസുകളും കുന്നത്തുനാട്ടില്‍ 8,879 കേസുകളും ഫോര്‍ട്ട് കൊച്ചിയില്‍ 4,261 കേസുകളുമാണ് തീര്‍പ്പാക്കാനുള്ളത്.
Tags : Local News Nattuvishesham Ernakulam