ലക്നോ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്റെ പരാതിയിലാണ് എട്ടു പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവരിൽ ലവ്കുശ് മിശ്ര, അനുകല്പ് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്തു.
രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചന്പത് റായിക്കെതിരേ കേസെടുക്കാൻ സാധ്യതയേറി. സംഭാവന തട്ടിപ്പ് അന്വേഷിക്കാൻ യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ലക്നോ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, പോലീസ് ഐജി കിരൺ എസ്., ധനവകുപ്പ് സ്പെഷൽ സെക്രട്ടറി നീൽ രത്തൻ എന്നിവരാണ് എസ്ഐടിയിലുള്ളത്. തട്ടിപ്പ് സംബന്ധിച്ച് എസ്ഐടി രണ്ടു ദിവസം മുന്പ് യുപി സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നല്കിയിരുന്നു.
സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം: വിഎച്ച്പി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കു ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് വിശ്വഹിന്ദു പരിക്ഷത്ത് അന്താരാഷ്ട്ര അധ്യക്ഷൻ അലോക് കുമാർ. അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതി ദിവസേനയെന്നോണം കേസ് പരിഗണിച്ച് കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാരിനു സമർപ്പിച്ചതിനു പിന്നാലെയാണ് വിഎച്ച്പിയുടെ ഈ ആവശ്യം. ലക്നോ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിനാണു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് ജൂണ് 13ന് യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജയ് വിശ്വാസ് പന്ത് പറഞ്ഞു.
രാമക്ഷേത്രത്തിലേക്കു ഭക്തർ നൽകിയ കോടിക്കണക്കിനു രൂപ കാണാതായതായി റിപ്പോർട്ടുകളുണ്ടെന്നു ചൂണ്ടിക്കാട്ടി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നേരത്തെ രംഗത്തെത്തിയിരുന്നു.
Tags : Ayodhya donation fraud case