കൊച്ചി: പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകൾ (ഇഎസ്എ) സംബന്ധിച്ച ആശങ്കകൾക്കു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. നിലവിൽ കേന്ദ്രം പരിഗണിക്കുന്ന കേരളത്തിന്റെ റിപ്പോർട്ട് 123 വില്ലേജുകളിലെ 9993 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്നതാണ്.
ഈ പ്രദേശങ്ങൾ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിച്ചാൽ അതിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഉൾപ്പെടും. കേരളത്തിലെ കർഷകസമൂഹത്തിനും സാധാരണ ജനങ്ങൾക്കും താങ്ങാനാകാത്ത ദുരന്തമായിരിക്കും ഫലം. അതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സത്വരമായ ഇടപെടലുകൾ നടത്തി പ്രതിസന്ധിക്കു ശാശ്വത പരിഹാരം കണ്ടെത്തണം.
മദ്യ ഉപഭോഗം കുറയ്ക്കാനുള്ള ക്രിയാത്മക നടപടികൾക്ക് സർക്കാർ ഊന്നൽ നൽകണം. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ തീരുവ എന്ന സർക്കാർ നിലപാട് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ വിലയ്ക്ക് കേരളത്തിൽ സുലഭമാകുന്ന സാഹചര്യം മദ്യപാനത്തെ ലളിതവത്കരിക്കാനും സാമാന്യവത്കരിക്കാനും ഇടയാക്കിയേക്കുമെന്നതിനാൽ ആ നീക്കത്തിൽനിന്ന് സർക്കാരും ഭരണകക്ഷിയും പിന്മാറണം. മദ്യവില്പനയെ മുഖ്യ വരുമാനമാർഗമായി കാണുന്ന മുൻ നയങ്ങളിൽ മാറ്റം വരുത്തണം. ശാസ്ത്രീയമായ പഠനങ്ങൾ നടത്തി മദ്യലഹരിയിൽനിന്നു കേരളത്തെ കരകയറ്റാനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കണം.
കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട കരിമണൽ-കടൽ ഖനന ആശയങ്ങൾ കേരളത്തിലെ തീരദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ കേരളത്തിലെ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ ഗൗരവമായി പരിഗണിക്കണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു.