കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ ജയം. കൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നെതർലൻഡ്സ് വിജയിച്ചത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടൂണിഷ്യൻ താരം എല്ലിയെസ് സ്ഖിരിയുടെ ഓൺ ഗോളിലൂടെയാണ് നെതർലൻഡ്സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ ബോബി നെതർലൻഡിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ പകുതി ഇതേ നിലയിൽ അവസാനിച്ചു. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ടുണീഷ്യ ഒരു ഗോൾ മടക്കി. 54-ാം മിനിറ്റിൽ ഹസെം മസ്റ്റൗരിയാണ് ടുണീഷ്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. പിന്നീട് ഗോൾ നേടാൻ ശ്രമിക്കുന്ന നെതർലൻഡ്സിനെയാണ് കണ്ടത്.
മത്സരത്തിന്റെ 62-ാം മിനിറ്റിൽ ജാൻ പോൾ വാൻ ഹെക്കെയുടെ ഗോളിലൂടെ നെതർലൻഡ്സ് ഗോൾനേട്ടം മൂന്നാക്കി. മത്സരം 3-1 ന് അവസാനിച്ചതോടെ നെതർലൻഡ്സ് ഗ്രൂപ്പ് എഫിലെ ജേതാക്കളായി നോക്കൗട്ടിലേയ്ക്ക് മുന്നേറി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് നെതർലൻഡ്സിനുള്ളത്. അഞ്ച് പോയിന്റുമായി ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
Tags : fifa world cup 2026 match netherlands beats tunisia