പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഹയർ സെക്കൻഡറി ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നതിന് എൻസിഇആർടി പുനഃസംഘടിപ്പിച്ച പാഠപുസ്തക വികസനസമിതിയിൽ ആർഎസ്എസും ബിജെപിയുമായും നേരിട്ടു ബന്ധമുള്ളവർ ഉൾപ്പെട്ടതായി ആരോപണം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സീനിയർ കൺസൾട്ടന്റും മുൻ എബിവിപി നേതാവും ബിജെപിയുടെ രാഷ്ട്രീയ ഉപദേശകനുമായ യദുനാഥ് ദേശ്പാണ്ഡെ, ആർഎസ്എസുമായി ബന്ധപ്പെട്ട പൂന ആസ്ഥാനമായുള്ള ജ്ഞാനപ്രബോധി എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടുനിൽക്കുന്ന പ്രശാന്ത് ദിവേക്കർ, എബിവിപി മുൻ ദേശീയ സെക്രട്ടറിയും ജെഎൻയു പ്രഫസറുമായ വന്ദന മിശ്ര, ആർഎസ്എസ് അനുബന്ധ സ്ഥാപനവുമായി ചേർന്നു പ്രവർത്തിക്കുന്ന രവി രമേശ് ചന്ദ്ര ശുക്ല എന്നിവരാണു സമിതിയിലുള്ള അംഗങ്ങൾ.
തീവ്ര വലതുപക്ഷ രാഷ്ട്രീയം വരുംതലമുറയിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവരെ സമിതിയിൽ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം. സ്കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രവും ഭരണഘടനാ തത്വങ്ങളും വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിനു പകരം ഒരു പ്രത്യേക രാഷ്ട്രീയ അജൻഡ നടപ്പിലാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ആരോപണമുണ്ട്.
പുതിയ ദേശീയ പാഠ്യപദ്ധതിപ്രകാരം സാംസ്കാരികത്തനിമയും ബഹുഭാഷാ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തി പുസ്തകങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണു സമിതി പുനഃസംഘടിപ്പിച്ചതെന്നാണ് എൻസിഇആർടിയുടെ വിശദീകരണം.
Tags : RSS NCERT Textbook Committee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash