National
ബംഗളൂരു: ആർഎസ്എസ് പരിപാടിക്ക് അനുമതി നിഷേധിച്ച് കർണാടക സർക്കാർ.
മൈസൂരുവിൽ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (കെഎസ്ഒയു) നിശ്ചയിച്ചിരുന്ന ദീൻദയാൽ ഉപാധ്യായ പ്രഭാഷണ പരമ്പരയ്ക്കാണ് സർക്കാർ അനുമതി നിഷേധിച്ചത്.
സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
Kerala
പാലക്കാട്: ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് ( 30), പാലപ്പുറം വടക്കത്ത് വീട്ടിൽ അജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒറ്റപ്പാലം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാലപ്പുറം മേഖല വൈസ് പ്രസിഡന്റുമായ മേലേതിൽ അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവരെയാണ് അക്രമികൾ കത്തി കൊണ്ട് കുത്തിയത്.
ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെ പാലപ്പുറം പോസ്റ്റോഫീസിനടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്.
പാലപ്പുറം സ്റ്റാലിൻസ് പൂരാഘോഷകമ്മിറ്റിയുടെ വേലയിൽ പങ്കെടുത്തവരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന 11 ഓളം പേർക്കതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.
Kerala
കൊല്ലം: ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് (23) മർദനമേറ്റത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് ചികിത്സയിലാണ്. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സമീപവാസികളായ ആകാശ്, അച്ചു, നന്ദു, വിഷ്ണു എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.
ബിജെപിയെ പൂട്ടിച്ചു
2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഉഗ്രപോരാട്ടം
കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.
Kerala
കോഴിക്കോട്: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
താനെ: മുൻ ആർഎസ്എസ് സർസംഘചാലക് എം എസ്. ഗോൾവാൾക്കറെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ നൽകിയ മാനനഷ്ടക്കേസ് തള്ളാനാവില്ലെന്ന് മഹാരാഷ്ട്രയിലെ താനെ കോടതി. കേസ് റദ്ദാക്കണമെന്ന സിംഗിന്റെ അപേക്ഷ തള്ളിക്കൊണ്ട് സിവിൽ ജഡ്ജി രാജേഷ് ബി. ഖണ്ഡാരെയാണ് ഉത്തരവിട്ടത്.
2023 ജൂലൈ എട്ടിന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ദിഗ്വിജയ് സിംഗ് ഗോൾവാൾക്കറുടേതെന്ന പേരിൽ ഒരു ചിത്രം പങ്കുവെച്ചത്. ദളിതർക്കും മുസ്ലിംകൾക്കും തുല്യാവകാശം നൽകുന്നതിനേക്കാൾ നല്ലത് ബ്രിട്ടീഷ് ഭരണമാണെന്ന് ഗോൾവാൾക്കർ പറഞ്ഞതായാണ് പോസ്റ്റിൽ അവകാശപ്പെട്ടത്.
എന്നാൽ ഈ ഉദ്ധരണികൾ വ്യാജമാണെന്നും ആർഎസ്എസിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ചമച്ചതാണെന്നും ആരോപിച്ച് ആർഎസ്എസ് പ്രവർത്തകനായ വിവേക് ചമ്പാനേക്കറാണ് കോടതിയെ സമീപിച്ചത്. പ്രതീകാത്മകമായി ഒരു രൂപ നഷ്ടപരിഹാരമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
National
ന്യൂഡൽഹി: ഡൽഹിയിൽ ക്രൈസ്തവ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളിനെതിരേ പ്രതിഷേധം. ഡൽഹി ബുരാരിയിലുള്ള മൗണ്ട് ഒളിവറ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
അന്‍പതോളം തീവ്ര ഹിന്ദുത്വവാദികൾ സ്കൂളിന്റെ ഗേറ്റിനു മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. സ്കൂളിൽ നിർബന്ധിതമായി മതം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാരെ സ്കൂളിനകത്തേക്ക് കടത്തിവിടാതിരിക്കാൻ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചാണു തടഞ്ഞത്.
1993ൽ സ്ഥാപിതമായ സ്കൂളിൽ ഇതുവരെയും മതപരിവർത്തനം നടന്നിട്ടില്ലെന്നും ഇനിയുമുണ്ടാകില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെട്ട സാമൂഹികപ്രവർത്തക മീനാക്ഷി സിംഗ് പ്രതികരിച്ചത്.
പ്രതിഷേധിച്ചവർ ബജ്രംഗ്ദൾ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരുമാണെന്ന് കരുതുന്നതായും സംഭവമുണ്ടാകുന്നതിന് രണ്ടു ദിവസം മുന്‍പ് ശനിയാഴ്ചയും ഇത്തരത്തിൽ സ്കൂളിനുനേരേ പ്രതിഷേധമുണ്ടായിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കി.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതോടെ സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പായെന്നും രാഹുൽ പറഞ്ഞു. കൊച്ചിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
"യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. ജനങ്ങളുടെ ശബ്ദം യുഡിഎഫ് സർക്കാർ കേൾക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലി കിട്ടാത്തതിനാൽ ഈ നാട് വിടുന്നു. കേരളത്തിലെ ജനങ്ങൾ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിർബന്ധിതമായ ഒരു അവസ്ഥയിൽ ആകരുത്.'- രാഹുൽ ഗാന്ധി പറഞ്ഞു.
ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹമെന്നും രാഹുൽ വിമർശിച്ചു.
Kerala
കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷാ പോറ്റിയെന്നും പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു.
ഐഷാ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയില്ല. മൂന്നുതവണ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇതെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നും ബേബി പറഞ്ഞു.
എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഎം ആണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലെ ഐഷാ പോറ്റിയുടെ പോക്ക് ഒരു തരത്തിലും ബാധിക്കില്ലെന്നും ബേബി വ്യക്തമാക്കി.
കൊട്ടാരക്കരയിൽ ഉണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ല. ഐഷാ പോറ്റി ആര്‍എസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും ബേബി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ രംഗത്ത്. ജമാഅത്തെ ഇസ്ലാമി സമം മുസ്ലിം എന്ന ആഖ്യാനം ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞു നടക്കുന്നത് മനസിലാക്കാം. ലീഗ് അത് പ്രചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണെന്നും ജലീൽ ചോദിച്ചു.
ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അതിനർഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുതെന്നാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്താകും ലീഗിന്റെ പ്രതികരണമെന്നും ജലീൽ ചോദിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു കെ.ടി. ജലീൽ എംഎൽഎ വിമർശനവുമായി രംഗത്തെത്തിയത്. കേരള മുസ്ലിം സമൂഹത്തിന്റെ രണ്ട് ശതമാനം പോലും പ്രാതിനിധ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. സ്വന്തം പത്രവും ചാനലും കാട്ടിയാണ് അവർ ‘പോക്കാച്ചിത്തവള ചമയുന്നതെന്നും ജലീൽ കുറിച്ചു.
ജമാഅത്തെ ഇസ്ലാമിക്കാരൻ എന്നു പറഞ്ഞാൽ അതിന്റെ പച്ചമലയാളത്തിലുള്ള അർഥം, അയാൾ സുന്നി മുസ്ലിമോ, മുജാഹിദ് മുസ്ലിമോ, തബ്ലീഗ് ജമാഅത്തുകാരനായ മുസ്ലിമോ അല്ല എന്നാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
സുന്നികളെയും മുജാഹിദുകളെയും തബ്ലീഗുകാരെയും ജമാഅത്തെ ഇസ്ലാമിക്ക് പതിച്ചു കൊടുക്കാൻ ലീഗ് ശ്രമിക്കരുത്. ലീഗിന്റെ ’പാൻമുസ്ലിം' ചിന്ത സുന്നി-മുജാഹിദ് പ്രസ്ഥാനങ്ങളെ തകർക്കാൻ ലക്ഷ്യംവച്ച് ജമാഅത്തെ ഇസ്ലാമി മെനഞ്ഞതാണെന്നും അത് ലീഗ് ഏറ്റെടുക്കരുതെന്നും ജലീൽ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: അമേരിക്ക ഫോര്‍ അമേരിക്കന്‍സ് എന്ന് ഡോണൾഡ് ട്രംപ് പറയുന്നതുപോലെ ഇന്ത്യ ഫോര്‍ ഹിന്ദൂസ് എന്ന് ആര്‍എസ്എസ് ആപ്തവാക്യമുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ ചെലവാകില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ക്രിസ്ത്യാനികള്‍ക്ക് അതിനുവേണ്ടി രക്തസാക്ഷികള്‍ ആകുന്നതിനു മടിയുമില്ല.
കാരണം, ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നതു രക്തസാക്ഷിത്വത്തിലുടെയും പീഡനത്തിലൂടെയുമാണ്. പീഡനങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്പ് ഒന്നാം നൂറ്റാണ്ടിൽ തുടങ്ങിയതാണെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
കഴിഞ്ഞദിവസം ക്രിസ്മസ് ആഘോഷത്തിനായി ഒരു മാളില്‍ വച്ചിരുന്ന ക്രിസ്മസ് ചിഹ്നങ്ങള്‍ നശിപ്പിച്ച കുറേയാളുകള്‍ ഒരു പള്ളിയുടെ പുറത്തുനിന്നു പറയുന്നത് വിദേശമതം ഇവിടെ വേണ്ടായെന്നാണ്. അതുകേട്ടപ്പോള്‍ എനിക്കു ചിരിയാണു തോന്നിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയാറുണ്ട്, അമേരിക്ക ഫോര്‍ അമേരിക്കന്‍സ്. അതുപോലെ ഇവിടെ ഹിന്ദുക്കള്‍ ആണ് 80 ശതമാനം, അതുകൊണ്ടു വിദേശികള്‍ പാടില്ലായെന്നു പറയുന്നതു തെറ്റിദ്ധാരണയാണെന്നു ചരിത്രം അറിയാവുന്ന ഏവര്‍ക്കും മനസിലാകും.
ആരാണു ഹിന്ദുക്കള്‍?
ക്രിസ്തുവിനു മുമ്പ് 2000ല്‍ ഇറാനില്‍നിന്ന് ഇവിടെ കുടിയേറി പാര്‍ത്ത ആര്യന്മാരാണിവര്. ബ്രാഹ്മണീയ ആരാധന ഉണ്ടായിക്കഴിഞ്ഞ് ഉണ്ടായ മതമാണ് ഹിന്ദുമതം. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഒരു ആര്യനുമില്ല ഒരു ഹിന്ദുവുമില്ല. എല്ലാവരും ഇറാന് പ്രദേശത്തുനിന്നു വന്നവരാണ്. ഇങ്ങനെ 2000 ബിസിയില്‍ രാജ്യത്ത് എത്തിയവര്‍ പറയുകയാണ് വിദേശികള്‍ തിരിച്ചു പോകണമെന്ന്.
ആരാണു വിദേശി?
ഓരോരുത്തരും മതം അനുസരിച്ചു ജീവിക്കുന്നവരാണ്. ഹിന്ദുക്കള്‍ ഹിന്ദു വിശ്വാസത്തില്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവരാണ്. ഇവിടത്തെ ക്രിസ്ത്യാനികള്‍ എഡി 52 മുതല്‍ ക്രിസ്തുമതം സ്വീകരിച്ച് ഇവിടെ ജനിച്ചു വളര്‍ന്ന ഈ രാജ്യത്തെ പൗരന്മാരാണ്. ഇസ്രയേലില്‍നിന്നുള്ള ആളുകള്‍ ആരും ഇവിടെ ക്രിസ്ത്യാനികളായിട്ടില്ല. അറബി രാജ്യത്തുനിന്ന് ആരും ക്രിസ്ത്യാനികളായിട്ടില്ല. ഇവിടെയുള്ളവര്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരാണ്.
ഇവിടത്തെ മുസ്ലിംകളും അങ്ങനെതന്നെയാണ്. അവരും ഇവിടെ ജനിച്ചു വളര്‍ന്നവരാണ്.
മധ്യപൂര്‍വ ദേശങ്ങളിലുള്ള മുസ്ലിംകള് ആരും ഇവിടെയില്ല. ആ മതത്തിനും ഇവിടെ നില്‍ക്കാനുള്ള അവകാശമുണ്ട്. ക്രിസ്തുമതത്തിനുമുണ്ട്. അതുപോലെ ഹിന്ദുമതത്തിനുമുണ്ട്. അതുകൊണ്ട് വിദേശികള്‍ പോകണമെന്നു പറയുമ്പോള്‍ പറയുന്നവരുടെ അറിവില്ലായ്മയെക്കുറിച്ചു വിലപിക്കുകയല്ലാതെ തരമില്ല. പക്ഷേ ആ അറിവില്ലായ്മയ്ക്ക് ഒത്താശ ചെയ്തുകൊടുക്കുകയോ ഓശാന പാടുകയോ ചെയ്യുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ ന്യൂപക്ഷങ്ങള്‍ തമസ്കരിക്കപ്പെടും.
നാം ഇതറിഞ്ഞിരിക്കേണ്ടത് ന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള ആക്രമണങ്ങള്‍ വരുമ്പോള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്താനാണെന്നും മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
National
കോല്‍ക്കത്ത: ലിവ് ഇന്‍ ബന്ധങ്ങളിലുള്ളവര്‍ കുടുംബമെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്.
വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്യാസികളാകുന്നതാണു നല്ലതെന്നും കോൽക്കത്തയിൽ ആർഎസ്എസ് ചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
കുടുംബം, വിവാഹം എന്നതു ശാരീരികസംതൃപ്തിക്കുവേണ്ടി മാത്രമല്ല. സമൂഹത്തില്‍ ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നു പഠിക്കാനുള്ള ഒരു സംവിധാനമാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപാരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണമെന്നും മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു.
19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്‍കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
Kerala
ന്യൂഡൽഹി/കൊച്ചി: പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലിരിക്കെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ അന്‍പതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ 4.15ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഷാഹുൽ ഹമീദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഐഎ പറഞ്ഞു. പിഎഫ്ഐയുടെ "ഇന്ത്യ 2047' അജണ്ടയിലെ പ്രധാനിയാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
തീവ്രവാദ സംഘത്തിൽ അംഗമാണെന്നും ശ്രീനിവാസന്റെ കൊലപാതകത്തിനു ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും കേരളത്തിലെ സാമുദായിക ഐക്യത്തിനും പൊതുസമാധാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമുള്ള കുറ്റങ്ങൾ ഷാഹുൽ ഹമീദിനെതിരേ എൻഐഎ ചുമത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറ്റകൃത്യത്തിനു മുമ്പും കുറ്റകൃത്യത്തിനിടയിലും ശേഷവും രഹസ്യ ആശയവിനിമയത്തിനായി ഷാഹുൽ ഹമീദ് വിവിധ ഡിജിറ്റൽ സാങ്കേതികതയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചെന്നും മൂന്നു വർഷത്തിലേറെയായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
അറസ്റ്റിന്റെ സമയത്ത് ഷാഹുൽ ഹമീദിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കുന്നതിനായി കോടതിയിൽ ഹാജരാക്കി.
2022 ഏപ്രിൽ 16ന് പാലക്കാട് മേലാമുറിയിലാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. എൻഐഎയുടെ പ്രാരംഭ കുറ്റപത്രത്തിൽ 70 - ലധികം പ്രതികളുണ്ടായിരുന്നു. അന്വേഷണത്തിനിടെ, രഹസ്യ ആയുധ പരിശീലനം നടത്തിയിരുന്ന പിഎഫ്ഐ പ്രവർത്തകരുടെ ശൃംഖല എൻഐഎ കണ്ടെത്തിയിരുന്നു.
National
ഇംഫാല്‍: ത്രിദിന സന്ദര്‍ശനത്തിനായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെത്തി.
വ്യവസായികള്‍, ആദിവാസി നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2023 മേയ് മാസത്തിൽ വംശീയസംഘര്‍ഷം തുടങ്ങിയശേഷം ആദ്യമായാണ് ആർഎസ്എസ് തലവൻ മണിപ്പുർ സന്ദർശിക്കുന്നത്.
Kerala
കോട്ടയം: ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്.
സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. ഒക്ടോബർ ഒമ്പതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് ആര്‍എസ്എസിനെതിരെ ആരോപണമുന്നയിച്ച വീഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഈ സംഭവത്തിലാണിപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി. പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണിത്.
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയെന്നും എംപി പറഞ്ഞു. റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിന്റെ വേദിയാക്കിയത് ദൗർഭാഗ്യകരമാണ്. അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം.
ദേശീയ സങ്കൽപ്പങ്ങളെ അപമാനിക്കുന്നതാണിതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെയാണ് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയത്.
National
ന്യൂഡൽഹി: രാജ്യത്തെ മിക്ക ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമായ ആർഎസ്എസിനെ നിരോധിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടേലിന്റെ പാരന്പര്യത്തെ കോണ്‍ഗ്രസ് ദുർബലപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാർഗെയുടെ മറുപടി.
ആർഎസ്എസിനെതിരേ സർദാർ വല്ലഭായ് പട്ടേൽ നടത്തിയ പ്രസ്താവനകളും ആ സംഘടനയെ നിരോധിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഉദ്ധരിച്ചായിരുന്നു ഖാർഗെയുടെ മറുപടി. ആർഎസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് പട്ടേൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ ജീവനക്കാർ ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് പട്ടേൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2024 ൽ മോദിസർക്കാർ ആ വിലക്കു മാറ്റിയത് ആർഎസ്എസിനെ നിരോധിച്ച പട്ടേലിനെ അനാദരിക്കുന്നതിനു തുല്യമാണെന്ന് ഖാർഗെ പറഞ്ഞു. മോദി ഈ തീരുമാനം പിൻവലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ സർപ്പവിഷത്തോട് ഉപമിച്ച ഖാർഗെ, പട്ടേലിന്റെ കാഴ്ചപ്പാടുകളെ പ്രധാനമന്ത്രി ബഹുമാനിക്കുന്നുവെങ്കിൽ ആ സംഘടനയെ നിരോധിക്കാൻ തയാറാകണമെന്നും വ്യക്തമാക്കി. നെഹ്റുവിനും സർദാർ പട്ടേലിനും ഇടയിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു. അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടെന്ന് വരുത്തിത്തീർക്കാൻ ബിജെപി എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധി, ഗോഡ്സെ, ആർഎസ്എസ്, 2002ലെ ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങൾ എൻസിആർടി പുസ്തകത്തിൽനിന്നു നീക്കം ചെയ്തതായി ഖാർഗെ ആരോപിച്ചു. ഇതിൽനിന്നുതന്നെ ആർഎസ്എസിന്റെയും ബിജെപിയുടെയും നയം വ്യക്തമാക്കുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് ആർഎസ്എസ് സന്തോഷം പ്രകടിപ്പിച്ച രീതി സ്ഥിതി കൂടുതൽ വഷളാക്കിയെന്നും അതിനെതിരേ നടപടിയെടുക്കാതെ തരമില്ലെന്ന പട്ടേലിന്റെതന്നെ വാക്കുകളെയും ഖാർഗെ പരാമർശിച്ചു.
District News
മലപ്പുറം : ആർഎസ്എസ് നയം കേരളത്തിൽ നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി പി. ഉബൈദുള്ള എംഎൽഎ ആരോപിച്ചു. മതേതര കേരളത്തിന്റെ മുഖഛായ മാറ്റാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പിഎം ശ്രീ പദ്ധതി കൊണ്ടുവരുന്നത് അതിനാണെന്നും അതിനായി വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനാണ് എൽഡിഎഫ് സർക്കാർ തുനിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര കേരളത്തെയും സംശുദ്ധ വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കാൻ എല്ലാവരും കൈക്കോർക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കോഡൂർ പഞ്ചായത്ത് മുസ്ലീംലീഗ് വിഷൻ 2025 ന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എൻ. കുഞ്ഞീതു അധ്യക്ഷത വഹിച്ചു. വിഷൻ 2025 കോ ഓർഡിനേറ്റർ കെ.എൻ. ഷാനവാസ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ, പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സി.പി. ഷാജി, ട്രഷറർ നാസർ കൊളക്കാട്ടിൽ, മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളായ വി. മുഹമ്മദ്കുട്ടി, എം.പി. മുഹമ്മദ്, പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളായ യൂസഫ് തറയിൽ, എം.ടി. ബഷീർ, പറവത്ത് ഉമ്മർ, നാസർ കുന്നത്ത്, വി.പി. ഹനീഫ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ടി. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്രസർക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീക്ഷണശാലകളാക്കി കേരളത്തിലെ സ്കൂളുകളെ പിണറായി സർക്കാർ മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ സ്കൂളുകൾ.
ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണാപത്രത്തേക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നതുതന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. മുഖ്യമന്ത്രിയുടെ വ്യക്തിതാത്പര്യങ്ങൾക്ക് സംസ്ഥാന താത്പര്യത്തേക്കാൾ മുൻഗണന നൽകിയതുകൊണ്ടു മാത്രമാണ് കേരളവും അതീവ രഹസ്യമായി പിഎം ശ്രീയുടെ ഭാഗമായത്.
കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരേ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാൻ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
District News
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല.
സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ.
ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീംകോടതിയിൽ ഇന്നുണ്ടായത്.
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: എറണാകുളം പള്ളിക്കരയിലെ വിജയദശമി മഹോത്സവത്തിൽ പങ്കെടുക്കാൻ ആർഎസ്എസ് ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്.
ആർഎസ്എസിൽ സജീവമാകാൻ ജേക്കബ് തോമസ് ഒരുങ്ങുന്നുവെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗണവേഷത്തിൽ മുൻ ഡിജിപി എത്തിയിരിക്കുന്നത്.
കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. വ്യക്തികള്‍ ശക്തിയാര്ജിക്കുമ്പോള് രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ആര്‍എസ്എസ് വേദികളില്‍ ജേക്കബ് തോമസ് പങ്കെടുത്തിരുന്നു. നേരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറിക്കൊണ്ടാണ് ഗണവേഷത്തില്‍ എത്തിയിരിക്കുന്നത്.
മുന്‍ ഡിജിപിമാരായ ടി.പി. സെന്‍കുമാര്‍, ആര്. ശ്രീലേഖ അടക്കമുള്ളവര്‍ സമാന നിലപാട് പ്രഖ്യാപിച്ചിരുന്നു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽനിന്നു സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാളെയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും ഭരണാഘടനാ ശില്പികളെ തുടക്കം മുതലേ ആക്രമിച്ച ചരിത്രമാണ് അവർക്കുള്ളതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.
മനുസ്മൃതിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഭരണഘടനയെ ആർഎസ്എസ് വിമർശിച്ചിട്ടുണ്ടെന്നും ജയ്റാം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയുടെ വാർഷികം പ്രമാണിച്ചു നടത്തിയ യോഗത്തിലാണ് ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകളെപ്പറ്റിയുള്ള ചർച്ചകൾക്ക് ആർഎസ്എസ് ജനറൽ സെക്രട്ടറി വീണ്ടും തിരികൊളുത്തിയത്. അടിന്തരാവസ്ഥക്കാലത്തു കോണ്‍ഗ്രസ് കൂട്ടിച്ചേർത്തതാണു സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകളെന്നും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനു കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ഹോസബാളെ ആവശ്യപ്പെട്ടിരുന്നു.
ആർഎസ്എസും ബിജെപിയും പുതിയ ഭരണഘടനയ്ക്കുവേണ്ടി തുടർച്ചയായി ആവശ്യപ്പെടുകയാണെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രചാരണം ഈ ആവശ്യത്തെ മുൻനിർത്തിയായിരുന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു. എന്നാൽ ഈ പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞു. എന്നിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റിയെഴുതുവാനുള്ള ആവശ്യം ആർഎസ്എസ് ഉയർത്തിക്കൊണ്ടിരിക്കുകയാണെന്നും ജയ്റാം വ്യക്തമാക്കി. ഹൊസബാളെ ഇപ്പോഴുയർത്തിരിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി 2024 നവംബർ 25ന് വിധി പറഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി വിധിന്യായവും ജയ്റാം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
സോഷ്യലിസവും മതനിരപേക്ഷതയും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നു സുപ്രീംകോടതി വിധിച്ചത് ഒരു മുതിർന്ന ആർഎസ്എസ് നേതാവിനു തീർച്ചയായും അറിവുള്ള കാര്യമാണെന്നും എന്നിട്ടും ഇത്തരം നിലപാടുകളെടുക്കുന്നത് ഭരണഘടനയ്ക്കെതിരേയുള്ള അപമാനവും സുപ്രീംകോടതിക്കെതിരേയുള്ള നേരിട്ടുള്ള ആക്രമണവുമാണെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്എസിന്റെ ലക്ഷ്യമാണു ഹോസബാളെയുടെ പ്രസ്താവനയിലൂടെ തെളിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന പിണറായി വിജയന്റെ പരാമർശത്തിൽ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി അടക്കം പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കെ.സി.വേണുഗോപാല്‍ ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി.
പി.സുന്ദരയ്യ ജനറൽ സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും രാജിവെച്ചുകൊണ്ട് 102 പേജ് വരുന്ന രാജിക്കത്ത്1975 സെപ്റ്റംബർ 28ന് പാർട്ടിക്ക് നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജനസംഘവും ആർഎസ്എസുമായുള്ള സഹകരണം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന രാജിക്കത്തിലെ വരികൾ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കണ്ണടച്ചാൽ ചരിത്രം ഇല്ലാതാകില്ല. 1977ൽ പിണറായി നിയമസഭയിലെത്തിയതും ആർഎസ്എസ് പിന്തുണയോടെയാണ്. ശിവദാസ മേനോന്റെ പ്രചാരണ പരിപാടിയിൽ എൽ.കെ.അദ്വാനി പങ്കെടുത്തതും ചരിത്രമാണ്.1989ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ സിപിഎം നേതാക്കൾ വി.പി സിംഗിനൊപ്പം പ്രവർത്തിച്ചതും ചരിത്രം.
പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ സംഭവിച്ചതല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രീണന ശ്രമമാണ് പുറത്തുവന്നതെന്ന് വേണുഗോപാൽ വിമർശിച്ചു.
ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ വിമർശിച്ച സിപിഐയെ ഒറ്റപ്പെടുത്തി. ഗവർണറെയോ രാജ്ഭവനെയോ വേദനിപ്പിക്കാൻ മുഖ്യമന്ത്രി തയാറായില്ല.
ഒടുവിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുന്പോൾ വാർത്താസമ്മേളനം നടത്തി സംഘപരിവാർ വിരുദ്ധ മുഖം സ്വയം അവരോധിക്കാൻ നിർബന്ധിതനാവുകയായിരുന്നു. ഗതികേടിന്റെ മുഖമാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കണ്ടതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം സംബന്ധിച്ച എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഐ. 50 വര്‍ഷം മുമ്പുള്ള കാര്യമല്ല, വര്‍ത്തമാനകാല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ കാര്യം പറഞ്ഞ് തര്‍ക്കിക്കാന്‍ താനില്ല. എന്ത് കാര്യം എപ്പോള്‍ എങ്ങനെ പറയണമെന്ന വ്യക്തത സിപിഐക്ക് ഉണ്ട്.
എല്‍ഡിഎഫ് ഇപ്പോള്‍ ഉള്ളത് വര്‍ത്തമാനകാലത്താണ്. വര്‍ത്തമാന ഇന്ത്യയ്ക്കും വര്‍ത്തമാന കേരളത്തിനും വേണ്ട രാഷ്ട്രീയമാണ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനത്തിലൂന്നി ഭാവിയിലേക്കാണ് എല്‍ഡിഎഫ് പോകുന്നത്.
ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.