Kerala
കണ്ണൂർ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരളത്തിലെ പ്രമുഖ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ സ്വാഗതം ചെയ്യുന്നതായി സി. സദാനന്ദൻ എംപി. അത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും പ്രതികരണം ശരിയായില്ലെന്നും കണ്ണൂരിൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിസിമാര്‍ക്കെതിരേ മുഖ്യമന്ത്രി വി.ഡി. സതീശന് ഫത്വ തന്നെ പുറപ്പെടുവിച്ചിരിക്കുകയാണെന്ന പി.കെ. കൃഷ്ണദാസിന്റെ പ്രസ്താവന പൂർണമായും ശരിയും ഗൗരവമുള്ളതുമാണ്. തന്നെ പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയാക്കും എന്നത് വെറും പ്രചാരണം മാത്രമാണ്.
അത്തരം ഒരു വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ല. തന്നോട് ഇക്കാര്യം ആരും ചോദിച്ചിട്ടില്ലെന്നും എംപി പറഞ്ഞു. സിൽവർ ലൈനിനു പകരം കേരളത്തിനായി ഇ. ശ്രീധരൻ മുന്നോട്ടുവച്ച സമാന്തരപാതയെക്കുറിച്ച് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഗൗരവമായി പഠിച്ചുവരികയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് പോസിറ്റീവായ കാഴ്ചപ്പാടാണെന്നാണു താൻ മനസിലാക്കുന്നതെന്നും എംപി പറഞ്ഞു.
National
ന്യൂഡൽഹി: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിന് മറുപടി നൽകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
സംഘടന രജിസ്റ്റർ ചെയ്യണമെന്നും സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെയുള്ളവ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ കത്ത്. എന്നാൽ ഇത് വെറും രാഷ്ട്രീയം മാത്രമാണെന്നും ഇത്തരം ഗിമ്മിക്കുകൾ ശീലിച്ചവർക്ക് മുന്നിലാണ് ഇവയൊക്കെ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
തങ്ങൾക്ക് ഇത്തരം കാര്യങ്ങളെല്ലാം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇതിനകം തന്നെ സംഘടന ഇവ ശീലിച്ചു കഴിഞ്ഞതാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഒന്നും നടക്കാതിരുന്നാൽ എന്തോ കുറവുള്ളതുപോലെയാണ് തങ്ങൾക്ക് തോന്നാറുള്ളതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആർഎസ്എസ് പരസ്യമായാണ് പ്രവർത്തിക്കുന്നതെന്നും ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. "രജിസ്റ്റർ ചെയ്യാത്ത നിരവധി കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഹിന്ദു മതം രജിസ്റ്റർ ചെയ്തിട്ടില്ല, പല കാര്യങ്ങളും രജിസ്റ്റർ ചെയ്തിട്ടില്ല.' അദ്ദേഹം പറഞ്ഞു.
സർക്കാരിൽ നിന്ന് ഫണ്ട് കൈപ്പറ്റാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് രജിസ്ട്രേഷൻ ആവശ്യം. എന്നാൽ ആർഎസ്എസിന്റെ കാര്യത്തിൽ, സംഘടന അവിടെ ഉണ്ടെന്ന കാര്യം സർക്കാരിന് കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണകാലത്ത് ജനവികാരമായാണ് സംഘം ആരംഭിച്ചത്. "സർക്കാർ ഞങ്ങളെ രണ്ടുതവണ നിരോധിച്ചു. പിന്നീട് ആ നിരോധനം നീക്കി. ഒരിക്കൽ കോടതി ഉത്തരവിലൂടെയും മറ്റൊരിക്കൽ സത്യാഗ്രഹത്തിലൂടെയും. അതുകൊണ്ട് സർക്കാരിന് ഞങ്ങളെക്കുറിച്ച് അറിയാം. ആർഎസ്എസിനെ നിരോധിച്ചു എന്നതിനർഥം ആർഎസ്എസ് അവിടെയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു എന്നാണ്. ആർഎസ്എസ് അംഗീകരിക്കപ്പെട്ടതാണ്.'- അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 100 വർഷമായി രജിസ്റ്റർ ചെയ്യണമെന്ന് തങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ എഴുതപ്പെട്ട ഭരണഘടന സർക്കാരിന്റെ പക്കലുണ്ട്. 1950-കളിൽ തന്നെ അത് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആർഎസ്എസ് 100 വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രിയങ്ക് ഖാർഗെ കത്തിലൂടെ ശക്തമായ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. 60,000-ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരും ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടന, സുതാര്യതയും ഭരണഘടനാപരമായ ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്' എന്ന് ഖാർഗെ കത്തിൽ വ്യക്തമാക്കിയിരുന്നു.
National
ബംഗളൂരു: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കത്തെഴുതി കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. നിയമപരമായി പ്രവർത്തിക്കണമെന്നും രാജ്യത്തെ മറ്റ് സംഘടനകൾക്കെന്ന പോലെ രാഷ്ട്രീയ സ്വയംസേവക് സംഘിനും രജിസ്ട്രേഷൻ അനിവാര്യമാണെന്നും പ്രിയങ്ക് ഖാർഗെ കത്തിൽ നിർദേശിച്ചു.
സംഘടനയുടെ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ആർഎസ്എസിന് ലഭിക്കുന്ന ഫണ്ടുകളുടെ പൂർണമായ വിവരങ്ങൾ വെളിപ്പെടുത്താൻ സംഘടന തയാറാകണമെന്ന് പ്രിയങ്ക് ഖർഗെ ആവശ്യപ്പെട്ടു.
രാജ്യത്തെ നിയമപ്രകാരമുള്ള നികുതികൾ കൃത്യമായി അടയ്ക്കാനുള്ള ബാധ്യത ആർഎസ്എസിനുണ്ടെന്നും സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ സുതാര്യത പാലിക്കാൻ സംഘടന നിർബന്ധിതരാണെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്കു പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഇതിനായി ആർഎസ്എസ് മേധാവിക്കു മുന്നിൽ ചൂട്ടുപിടിച്ചു വഴി കാണിച്ചുകൊടുക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്കു നയിക്കേണ്ടവർ തന്നെയാണെന്നത് ഈ നാടിന് അപമാനമാണ്. എക്കാലവും പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്നു സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാർ.
മൂവരും അടിയന്തരമായി ചെയ്യേണ്ടെന്ന കാര്യം, കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവച്ച്, ഗണവേഷം കെട്ടി കുറുവടിയുംകൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കലാണ്. ഈ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല.
സ്വയം രാജിവച്ച് ഗവർണറുടെ സംരക്ഷണയിൽനിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്കു ചേക്കേറുകയാണ് മൂവർക്കും നല്ലത്. അതല്ലെങ്കിൽ, ശക്തമായ രാഷ്ട്രബോധം ഉള്ളിൽപ്പേറുന്ന മതേതരവാദികളായ മനുഷ്യരുടെ പ്രതിഷേധം അനുഭവിക്കേണ്ടി വരും.
മോഹൻ ഭഗവതിനു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം.
ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നത്, അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ലെന്നും കെസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Kerala
തൃശൂര്‍: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയുടെ കാലത്ത് നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്നാൽ ഇത്തവണ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തതെന്ന് മന്ത്രി പ്രതികരിച്ചു.
യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ആദ്യം മാപ്പ് പറയണം. മത പരിപാടികളിൽ വിസിമാർ പങ്കെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ സർവ്വകലാശാല വി.സി ഡോക്ടർ മോഹൻ കുന്നുമ്മൽ, എം.ജി സർവ്വകലാശാല വി.സി ഡോക്ടർ ഡി. മാവൂത്ത്, മലയാളം സർവ്വകലാശാല വി.സിയുടെ ചുമതലയുള്ള ഡോക്ടർ സി.ആർ. പ്രസാദ് എന്നിവർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെമന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചിരുന്നു
International
തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണതെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്.
വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ലെന്നും ഗവണർറോട് ഏറ്റുമുട്ടാനില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. മതേതര കേരളം ആശങ്കയോടെ ആണ് ഇത് നോക്കിക്കാണുന്നത്.
കേന്ദ്ര സർവകലാശാലകൾക്ക് പിന്നാലെയാണ് സംഘപരിവാർ കേരളത്തിൽ പിടിമുറുക്കുന്നത്. സെനറ്റിൽ 19 സംഘപരിവാർ അനുകൂലികൾ ഉള്ളത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയങ്ങൾക്കെതിരെ ഇടതുമുന്നണി ശക്തമായ പ്രതിരോധം ഉയർത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാർ തയാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേരളത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ സംസ്ഥാനത്തെ മൂന്ന് വിസിമാർ പങ്കെടുത്തു. ഇത് അത്യന്തം ഗൗരവത്തോടെ മതേതര കേരളം കാണുന്നു.
സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാല വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
National
ബംഗളൂരു: രജിസ്ട്രേഷന് മതിയായ രേഖകൾ കരുതി വെയ്ക്കാൻ ആർഎസ്എസിന് മുന്നറിയിപ്പ് നൽകി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. കർണാടകയിൽ ആഭ്യന്തര വകുപ്പ് ഇപ്പോൾ ഭരിക്കുന്നത് യോഗ്യതയില്ലാത്തയാളാണെന്ന ബിജെപി നേതാവ് ആർ. അശോകയുടെ പോസ്റ്റിന് മറുപടിയെന്നോണമാണ് പ്രിയങ്ക് ഖാർഗെയുടെ പ്രതികരണം. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ രണ്ട് തവണ തനിക്ക് വധഭീഷണി ലഭിച്ചുവെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. നിങ്ങൾ ഈ രാജ്യത്ത് ഒരു എൻജിഒ തുടങ്ങിയാൽ പോലും അതിന്റെ ആസ്ഥാനം എവിടെയാണെന്നും മറ്റ് വിവരങ്ങളും സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. ആർ എസ് എസ് എന്ന പ്രസ്ഥാനത്തിന്റെ കാര്യത്തിലും ഇത് ബാധകമാണെന്ന് മാത്രമാണ് താൻ അർഥമാക്കിയതെന്നും ഖാർഗെ പറഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് വൻതോതിൽ സംഭാവനകൾ കൈപ്പറ്റുന്ന ആർ.എസ്.എസിന്, തങ്ങൾ വ്യക്തികളുടെ കൂട്ടായ്മയാണെന്ന് അവകാശപ്പെട്ട് നികുതിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ആർഎസ്എസ് പതിറ്റാണ്ടുകളായി നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് കോൺഗ്രസ് സംഘടനയെ ലക്ഷ്യമിടുന്നതെന്നും നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക കുറ്റപ്പെടുത്തി. അടുത്തിടെയാണ് ജി. പരമേശ്വരക്ക് പകരം പ്രിയങ്ക് ഖാർഗെ കർണാടക ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്.
Kerala
തളിപ്പറമ്പ്: തിമിരിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവും 2,60,000 രൂപ വീതം പിഴയും.
സിപിഎം ആലക്കോട് ഏരിയാ കമ്മിറ്റിയംഗവും തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ തിമിരിയിലെ എം.കെ. പ്രദീപ്കുമാർ (59), സിപിഎം മുൻ ഏരിയാ സെക്രട്ടറിയും ആലക്കോട് പഞ്ചായത്തംഗവുമായ പി.വി. ബാബുരാജ് (52), കാരയാട്ടെ ടി.വി.ബിനു എന്ന ഉടുമ്പു ബിനു (47), സിപിഎം തിമിരി ലോക്കൽ സെക്രട്ടറി കൂത്തമ്പലം പനയംതട്ടയിലെ പി.പി.സത്യൻ (50), മുൻ ലോക്കൽ കമ്മിറ്റിയംഗം അടുക്കത്തെ ഇ.വി.വിനോദ്കുമാർ (52), മുൻ ലോക്കൽ സെക്രട്ടറി എളയാട് പാലേരി വിജയൻ (56), എളയാട്ടെ കെ.പി. സുരേഷ് (56), ചെറുപാറയിലെ ടോബി (44), മുൻ ലോക്കൽ കമ്മിറ്റിയംഗം ജനാർദനൻ (63), കാരയാട്ടെ ശിവപ്രസാദ് (57) എന്നിവരെയാണ് തളിപ്പറന്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
വിവിധ വകുപ്പുകൾ പ്രകാരമാണ് കഠിനതടവുൾപ്പെടെ 25 വർഷം തടവും പിഴയും വിധിച്ചത്. കേസിലെ ടി.വി. ബിനു ഒഴികെ മറ്റു പ്രതികൾ വിവിധ വകുപ്പുകൾ പ്രകാരമുള്ള തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഇവർക്ക് പത്തു വർഷത്തെ തടവ് അനുഭവിച്ചാൽ മതിയാകും.
എന്നാൽ, ബിനു 25 വർഷവും ശിക്ഷയനുഭവിക്കണമെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. എഫ്ഐആറിൽ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ വി.സി. ബാബു, ആശാരി വിജയൻ എന്നിവരെ അന്വേഷണഘട്ടത്തിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
2011 നവംബർ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവർ കോളജിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചത്.
തലേദിവസം ഇവിടെ ആർഎസ്എസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ആശുപത്രിയിൽനിന്നു വീട്ടിലേക്ക് കൊണ്ടുവരികയായിരുന്ന വാഹനത്തിനുനേരേ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
മുപ്പതോളം പ്രവർത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി. രാമചന്ദ്രൻ, എ.ടി. സന്തോഷ്, ചന്ദ്രൻ, ജോജി ഫിലിപ്പ്, ലാൽകൃഷ്ണൻ, എം.സി. നാരായണൻ, എം.കെ.മുരളി, ഷിജിൽ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ ഹാജരായി.
വിധികേൾക്കുന്നതിനായി സിപിഎം പ്രവർത്തകരും നാട്ടുകാരും, പ്രതികളുടെ കുടുംബാംഗങ്ങളും കോടതി പരിസരത്ത് ഉണ്ടായിരുന്നു. പ്രതികളെ പോലീസ് വാഹനത്തിൽ കയറ്റുന്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയാണ് ജയിലിലേക്കയച്ചത്.
Kerala
മലപ്പുറം: യുഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ രംഗത്ത്. മാറാട് കലാപ സമയത്ത് യുഡിഎഫും ആർഎസ്എസ് നേതാക്കളും തമ്മിൽ ഡീൽ ഉണ്ടാക്കിയെന്നാണ് ജയരാജന്റെ ആരോപണം.
കോഴിക്കോട് ഗസ്റ്റ്ഹൗസിൽ എ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ആർഎസ്എസ് നേതാക്കളും ചേർന്നാണ് ഡീൽ ഉണ്ടാക്കിയതെന്ന് പി.ജയരാജൻ ആരോപിച്ചു. ഡീലിന് പിന്നാലെ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിന്ന് ബിജെപി പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി വെളിയംകോട് ഇടത് സ്ഥാനാർഥി എം.കെ. സക്കീറിന്റെ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു പി.ജയരാജൻ. ഹിന്ദു രാഷ്ട്രവാദികൾക്ക് സഹായകരമായ നിലപാടാണ് ലീഗും ജമാഅത്തെ ഇസ്ലാമിയും സ്വീകരിക്കുന്നതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: രജിസ്ട്രേഷൻ പോലുമില്ലാതെ രാജ്യത്ത് പ്രവർത്തിക്കുന്ന ആർഎസ്എസിന് ബാധകമല്ലാത്ത നിയമം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയം രാഷ്ട്രീയ താക്കീതിന്റെ ഭാഗമാണെന്നു കർണാടക ഐടി മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഭേദഗതി ബിൽ കൊണ്ടു വരുന്നത് എഫ്സിആർഎ വഴി വരുന്ന ഫണ്ടിന്റെ ഉത്തരവാദിത്വം ഉറപ്പാക്കാനാണെന്നാണ് കേന്ദ്ര വാദം. എന്നാൽ, ഈ ഉത്തരവാദിത്വം ആർഎസ്എസിന് ലഭിക്കുന്ന ഫണ്ടിനോ ബിജെപിയുടെ ഇലക്ടറൽ ബോണ്ടിനോ പിഎം കെയർ ഫണ്ടിനോ ബാധകമല്ല. എഫ്സിആർഎ ഭേദഗതിയുടെ ഗൂഢലക്ഷ്യം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അവരുടെ ആസ്തി കൈക്കലാക്കുകയുമാണ്.
ജീവകാരുണ്യ പ്രവർത്തനത്തിനും സാമൂഹ്യ സേവനത്തിനുമായി നടത്തുന്ന വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയവയെല്ലാം ഇതുവഴി സർക്കാരിനു നിയന്ത്രിക്കാനാകും. ജാതിക്കും മതത്തിനുമപ്പുറം സാധാരണക്കാരെയും ഇതു ബാധിക്കും.
എഫ്സിആർഎ ഫണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ 12 വർഷമായി മോദിയും അമിത്ഷായും അജിത് ഡോവലും ചേർന്നിട്ടും ഈ ആരോപണത്തിനു തെളിവു കണ്ടെത്താനായില്ല. ഈ വിഷയം നിയമപരം മാത്രമല്ല, രാഷ്ട്രീ യ താക്കീതിന്റെ ഭാഗം കൂടിയാണ്.
എഫ്സിആർഎ വിഷയത്തിൽ കോണ്‍ഗ്രസിനൊപ്പം പാർലമെന്റിൽ പ്രതികരിക്കാൻ ഇടതുപക്ഷം തയാറാകാത്തത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. ബിൽ പാർലമെന്റിൽ അവതരിപ്പിച്ചില്ല എന്നതുകൊണ്ട് ബിജെപി പിന്മാറി എന്നർഥമില്ല.
രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഇതുവരെ നരേന്ദ്ര മോദിയെ വിമർശിച്ചു കണ്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുന്ന കേന്ദ്രം കേരളത്തിലെ ഇടതു നേതാക്കളെ താലോലിക്കുന്നു. മോദി-പിണറായി പരസ്പര സഹകരണമാണ് യഥാർഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ഡബിൾ എൻജിൻ സർക്കാർ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഐടി മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ കർണാടകത്തിന്റെ ഐടി വ്യവസായ വികസനത്തിനായി ഒന്നുംചെയ്തില്ലെന്നും കർണാടക ഐടി മന്ത്രി ആരോപിച്ചു. കർണാടക പുറംതള്ളിയ രാജീവ് ചന്ദ്രശേഖറെ ബിജെപി കേരളത്തിലേക്കു തള്ളിയിരിക്കുകയാണെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു.
Kerala
തൃശൂർ: ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസുമായി ചേര്‍ന്ന് മത്സരിച്ചെന്ന വി.ഡി.സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ആര്‍എസ്എസിന്റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും സതീശൻ നുണയാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോണ്‍ഗ്രസുകാർ.
ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ല. വയനാട്ടിലെ ദുരന്ത ബാധിതരെ കോൺഗ്രസുകാർ പറ്റിക്കുകയാണ്. കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ മാസമാണ് നടന്നത്. യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാറില്ലെന്നും പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിലാണ് കാര്യം.
ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ജനങ്ങള്‍ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ട്. എൽഡിഎഫ് വീണ്ടും ഭരണത്തുടർച്ച നേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
കൊച്ചി: ഗോൾവാൾക്കർ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും കാരണം ലക്ഷണമൊത്തെ ആര്‍എസ്എസ് ഏജന്റ് പിണറായി വിജയനാണെന്നും സതീശൻ പറഞ്ഞു.
1977 ല്‍ ആര്‍എസ്എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എംഎല്‍എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി. സതീശനല്ല. അന്ന് ഉദുമയിലെ സിപിഎം- ആര്‍എസ്എസ് സംയുക്ത സ്ഥാനാർഥിയായിരുന്നില്ലേ ആര്‍എസ്എസ് നേതാവ് കെ.ജി. മാരാര്‍? അതേ കെ.ജി. മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുതെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട് മത്സരിച്ച സിപിഎം സ്ഥാനാർഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പങ്കെടുത്തതും പിണറായി വിജയന് നിഷേധിക്കുമോ? 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി. സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സിപിഎം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും.
ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചുകൊണ്ടാണ് ആര്‍എസ്എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പിണറായി വിജയന് പറയുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. അതിന് എന്ത് മറുപടി പറയാനുണ്ട്? ആ സഖ്യത്തിന്റെ കാരണഭൂതന് പിണറായി വിജയനാണ്. വി.ഡി സതീശനല്ല.
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി പറയാതെ തലകുനിച്ച് ഇരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.
ദേശീയപാത തകര്‍ന്ന് വീണപ്പോള്‍ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിന്‍ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്, വി.ഡി. സതീശനല്ല.
നിര്‍മല സീതാരാമനുമായി ഡല്‍ഹിയില്‍ പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ സംസ്ഥന ഗവര്‍ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല. അമിത് ഷാ പറഞ്ഞപ്പോള്‍ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പിഎം ശ്രീയില്‍ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയന് എന്നാണ്, വി.ഡി സതീശനെന്നല്ല.
ഒരു ഘട്ടത്തില്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നല്കിയ ആളുടെ പേരും പിണറായി വിജയന് എന്നാണ്, വി.ഡി. സതീശന് എന്നല്ല.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്, വി.ഡി. സതീശനല്ല.
എഡിജിപിയെ ആര്‍എസ്എസ് നേതാക്കളുടെ അരികിലേക്ക് ദൂതുമായി അയച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. പിടിക്കപ്പെട്ടപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ എഡിജിപിയെ സംരക്ഷിച്ചതും ഇതേ പിണറായി വിജയനാണ്.
തൃശൂര്‍ പൂരം കലക്കി ബിജെപിയെ തൃശൂരില്‍ ജയിപ്പിച്ച് കരുവന്നൂരിലെ ഇഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണവും അട്ടിമറിച്ച മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.
സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സിപിഎമ്മിനും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ കൈയിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കൈയിലുണ്ട്. അതിന് കൂടി മറുപടി പറഞ്ഞു പോകൂവെന്നും സതീശൻ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: ആർഎസ്എസ് പരിപാടിക്ക് അനുമതി നിഷേധിച്ച് കർണാടക സർക്കാർ.
മൈസൂരുവിൽ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (കെഎസ്ഒയു) നിശ്ചയിച്ചിരുന്ന ദീൻദയാൽ ഉപാധ്യായ പ്രഭാഷണ പരമ്പരയ്ക്കാണ് സർക്കാർ അനുമതി നിഷേധിച്ചത്.
സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
Kerala
പാലക്കാട്: ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് ( 30), പാലപ്പുറം വടക്കത്ത് വീട്ടിൽ അജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒറ്റപ്പാലം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാലപ്പുറം മേഖല വൈസ് പ്രസിഡന്റുമായ മേലേതിൽ അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവരെയാണ് അക്രമികൾ കത്തി കൊണ്ട് കുത്തിയത്.
ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെ പാലപ്പുറം പോസ്റ്റോഫീസിനടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്.
പാലപ്പുറം സ്റ്റാലിൻസ് പൂരാഘോഷകമ്മിറ്റിയുടെ വേലയിൽ പങ്കെടുത്തവരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന 11 ഓളം പേർക്കതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.
Kerala
കൊല്ലം: ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് (23) മർദനമേറ്റത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് ചികിത്സയിലാണ്. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സമീപവാസികളായ ആകാശ്, അച്ചു, നന്ദു, വിഷ്ണു എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.
ബിജെപിയെ പൂട്ടിച്ചു
2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഉഗ്രപോരാട്ടം
കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.
Kerala
കോഴിക്കോട്: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
താനെ: മുൻ ആർഎസ്എസ് സർസംഘചാലക് എം എസ്. ഗോൾവാൾക്കറെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ നൽകിയ മാനനഷ്ടക്കേസ് തള്ളാനാവില്ലെന്ന് മഹാരാഷ്ട്രയിലെ താനെ കോടതി. കേസ് റദ്ദാക്കണമെന്ന സിംഗിന്റെ അപേക്ഷ തള്ളിക്കൊണ്ട് സിവിൽ ജഡ്ജി രാജേഷ് ബി. ഖണ്ഡാരെയാണ് ഉത്തരവിട്ടത്.
2023 ജൂലൈ എട്ടിന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ദിഗ്വിജയ് സിംഗ് ഗോൾവാൾക്കറുടേതെന്ന പേരിൽ ഒരു ചിത്രം പങ്കുവെച്ചത്. ദളിതർക്കും മുസ്ലിംകൾക്കും തുല്യാവകാശം നൽകുന്നതിനേക്കാൾ നല്ലത് ബ്രിട്ടീഷ് ഭരണമാണെന്ന് ഗോൾവാൾക്കർ പറഞ്ഞതായാണ് പോസ്റ്റിൽ അവകാശപ്പെട്ടത്.
എന്നാൽ ഈ ഉദ്ധരണികൾ വ്യാജമാണെന്നും ആർഎസ്എസിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ചമച്ചതാണെന്നും ആരോപിച്ച് ആർഎസ്എസ് പ്രവർത്തകനായ വിവേക് ചമ്പാനേക്കറാണ് കോടതിയെ സമീപിച്ചത്. പ്രതീകാത്മകമായി ഒരു രൂപ നഷ്ടപരിഹാരമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
National
ന്യൂഡൽഹി: ഡൽഹിയിൽ ക്രൈസ്തവ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളിനെതിരേ പ്രതിഷേധം. ഡൽഹി ബുരാരിയിലുള്ള മൗണ്ട് ഒളിവറ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
അന്‍പതോളം തീവ്ര ഹിന്ദുത്വവാദികൾ സ്കൂളിന്റെ ഗേറ്റിനു മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. സ്കൂളിൽ നിർബന്ധിതമായി മതം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാരെ സ്കൂളിനകത്തേക്ക് കടത്തിവിടാതിരിക്കാൻ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചാണു തടഞ്ഞത്.
1993ൽ സ്ഥാപിതമായ സ്കൂളിൽ ഇതുവരെയും മതപരിവർത്തനം നടന്നിട്ടില്ലെന്നും ഇനിയുമുണ്ടാകില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെട്ട സാമൂഹികപ്രവർത്തക മീനാക്ഷി സിംഗ് പ്രതികരിച്ചത്.
പ്രതിഷേധിച്ചവർ ബജ്രംഗ്ദൾ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരുമാണെന്ന് കരുതുന്നതായും സംഭവമുണ്ടാകുന്നതിന് രണ്ടു ദിവസം മുന്‍പ് ശനിയാഴ്ചയും ഇത്തരത്തിൽ സ്കൂളിനുനേരേ പ്രതിഷേധമുണ്ടായിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കി.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതോടെ സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പായെന്നും രാഹുൽ പറഞ്ഞു. കൊച്ചിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
"യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. ജനങ്ങളുടെ ശബ്ദം യുഡിഎഫ് സർക്കാർ കേൾക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലി കിട്ടാത്തതിനാൽ ഈ നാട് വിടുന്നു. കേരളത്തിലെ ജനങ്ങൾ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിർബന്ധിതമായ ഒരു അവസ്ഥയിൽ ആകരുത്.'- രാഹുൽ ഗാന്ധി പറഞ്ഞു.
ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹമെന്നും രാഹുൽ വിമർശിച്ചു.
Kerala
കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷാ പോറ്റിയെന്നും പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു.
ഐഷാ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയില്ല. മൂന്നുതവണ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇതെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നും ബേബി പറഞ്ഞു.
എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഎം ആണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലെ ഐഷാ പോറ്റിയുടെ പോക്ക് ഒരു തരത്തിലും ബാധിക്കില്ലെന്നും ബേബി വ്യക്തമാക്കി.
കൊട്ടാരക്കരയിൽ ഉണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ല. ഐഷാ പോറ്റി ആര്‍എസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും ബേബി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ രംഗത്ത്. ജമാഅത്തെ ഇസ്ലാമി സമം മുസ്ലിം എന്ന ആഖ്യാനം ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞു നടക്കുന്നത് മനസിലാക്കാം. ലീഗ് അത് പ്രചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണെന്നും ജലീൽ ചോദിച്ചു.
ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അതിനർഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുതെന്നാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്താകും ലീഗിന്റെ പ്രതികരണമെന്നും ജലീൽ ചോദിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു കെ.ടി. ജലീൽ എംഎൽഎ വിമർശനവുമായി രംഗത്തെത്തിയത്. കേരള മുസ്ലിം സമൂഹത്തിന്റെ രണ്ട് ശതമാനം പോലും പ്രാതിനിധ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. സ്വന്തം പത്രവും ചാനലും കാട്ടിയാണ് അവർ ‘പോക്കാച്ചിത്തവള ചമയുന്നതെന്നും ജലീൽ കുറിച്ചു.
ജമാഅത്തെ ഇസ്ലാമിക്കാരൻ എന്നു പറഞ്ഞാൽ അതിന്റെ പച്ചമലയാളത്തിലുള്ള അർഥം, അയാൾ സുന്നി മുസ്ലിമോ, മുജാഹിദ് മുസ്ലിമോ, തബ്ലീഗ് ജമാഅത്തുകാരനായ മുസ്ലിമോ അല്ല എന്നാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
സുന്നികളെയും മുജാഹിദുകളെയും തബ്ലീഗുകാരെയും ജമാഅത്തെ ഇസ്ലാമിക്ക് പതിച്ചു കൊടുക്കാൻ ലീഗ് ശ്രമിക്കരുത്. ലീഗിന്റെ ’പാൻമുസ്ലിം' ചിന്ത സുന്നി-മുജാഹിദ് പ്രസ്ഥാനങ്ങളെ തകർക്കാൻ ലക്ഷ്യംവച്ച് ജമാഅത്തെ ഇസ്ലാമി മെനഞ്ഞതാണെന്നും അത് ലീഗ് ഏറ്റെടുക്കരുതെന്നും ജലീൽ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: അമേരിക്ക ഫോര്‍ അമേരിക്കന്‍സ് എന്ന് ഡോണൾഡ് ട്രംപ് പറയുന്നതുപോലെ ഇന്ത്യ ഫോര്‍ ഹിന്ദൂസ് എന്ന് ആര്‍എസ്എസ് ആപ്തവാക്യമുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ ചെലവാകില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ക്രിസ്ത്യാനികള്‍ക്ക് അതിനുവേണ്ടി രക്തസാക്ഷികള്‍ ആകുന്നതിനു മടിയുമില്ല.
കാരണം, ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നതു രക്തസാക്ഷിത്വത്തിലുടെയും പീഡനത്തിലൂടെയുമാണ്. പീഡനങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്പ് ഒന്നാം നൂറ്റാണ്ടിൽ തുടങ്ങിയതാണെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
കഴിഞ്ഞദിവസം ക്രിസ്മസ് ആഘോഷത്തിനായി ഒരു മാളില്‍ വച്ചിരുന്ന ക്രിസ്മസ് ചിഹ്നങ്ങള്‍ നശിപ്പിച്ച കുറേയാളുകള്‍ ഒരു പള്ളിയുടെ പുറത്തുനിന്നു പറയുന്നത് വിദേശമതം ഇവിടെ വേണ്ടായെന്നാണ്. അതുകേട്ടപ്പോള്‍ എനിക്കു ചിരിയാണു തോന്നിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയാറുണ്ട്, അമേരിക്ക ഫോര്‍ അമേരിക്കന്‍സ്. അതുപോലെ ഇവിടെ ഹിന്ദുക്കള്‍ ആണ് 80 ശതമാനം, അതുകൊണ്ടു വിദേശികള്‍ പാടില്ലായെന്നു പറയുന്നതു തെറ്റിദ്ധാരണയാണെന്നു ചരിത്രം അറിയാവുന്ന ഏവര്‍ക്കും മനസിലാകും.
ആരാണു ഹിന്ദുക്കള്‍?
ക്രിസ്തുവിനു മുമ്പ് 2000ല്‍ ഇറാനില്‍നിന്ന് ഇവിടെ കുടിയേറി പാര്‍ത്ത ആര്യന്മാരാണിവര്. ബ്രാഹ്മണീയ ആരാധന ഉണ്ടായിക്കഴിഞ്ഞ് ഉണ്ടായ മതമാണ് ഹിന്ദുമതം. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഒരു ആര്യനുമില്ല ഒരു ഹിന്ദുവുമില്ല. എല്ലാവരും ഇറാന് പ്രദേശത്തുനിന്നു വന്നവരാണ്. ഇങ്ങനെ 2000 ബിസിയില്‍ രാജ്യത്ത് എത്തിയവര്‍ പറയുകയാണ് വിദേശികള്‍ തിരിച്ചു പോകണമെന്ന്.
ആരാണു വിദേശി?
ഓരോരുത്തരും മതം അനുസരിച്ചു ജീവിക്കുന്നവരാണ്. ഹിന്ദുക്കള്‍ ഹിന്ദു വിശ്വാസത്തില്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവരാണ്. ഇവിടത്തെ ക്രിസ്ത്യാനികള്‍ എഡി 52 മുതല്‍ ക്രിസ്തുമതം സ്വീകരിച്ച് ഇവിടെ ജനിച്ചു വളര്‍ന്ന ഈ രാജ്യത്തെ പൗരന്മാരാണ്. ഇസ്രയേലില്‍നിന്നുള്ള ആളുകള്‍ ആരും ഇവിടെ ക്രിസ്ത്യാനികളായിട്ടില്ല. അറബി രാജ്യത്തുനിന്ന് ആരും ക്രിസ്ത്യാനികളായിട്ടില്ല. ഇവിടെയുള്ളവര്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരാണ്.
ഇവിടത്തെ മുസ്ലിംകളും അങ്ങനെതന്നെയാണ്. അവരും ഇവിടെ ജനിച്ചു വളര്‍ന്നവരാണ്.
മധ്യപൂര്‍വ ദേശങ്ങളിലുള്ള മുസ്ലിംകള് ആരും ഇവിടെയില്ല. ആ മതത്തിനും ഇവിടെ നില്‍ക്കാനുള്ള അവകാശമുണ്ട്. ക്രിസ്തുമതത്തിനുമുണ്ട്. അതുപോലെ ഹിന്ദുമതത്തിനുമുണ്ട്. അതുകൊണ്ട് വിദേശികള്‍ പോകണമെന്നു പറയുമ്പോള്‍ പറയുന്നവരുടെ അറിവില്ലായ്മയെക്കുറിച്ചു വിലപിക്കുകയല്ലാതെ തരമില്ല. പക്ഷേ ആ അറിവില്ലായ്മയ്ക്ക് ഒത്താശ ചെയ്തുകൊടുക്കുകയോ ഓശാന പാടുകയോ ചെയ്യുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ ന്യൂപക്ഷങ്ങള്‍ തമസ്കരിക്കപ്പെടും.
നാം ഇതറിഞ്ഞിരിക്കേണ്ടത് ന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള ആക്രമണങ്ങള്‍ വരുമ്പോള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്താനാണെന്നും മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
National
കോല്‍ക്കത്ത: ലിവ് ഇന്‍ ബന്ധങ്ങളിലുള്ളവര്‍ കുടുംബമെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്.
വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്യാസികളാകുന്നതാണു നല്ലതെന്നും കോൽക്കത്തയിൽ ആർഎസ്എസ് ചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
കുടുംബം, വിവാഹം എന്നതു ശാരീരികസംതൃപ്തിക്കുവേണ്ടി മാത്രമല്ല. സമൂഹത്തില്‍ ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നു പഠിക്കാനുള്ള ഒരു സംവിധാനമാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപാരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണമെന്നും മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു.
19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്‍കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
Kerala
ന്യൂഡൽഹി/കൊച്ചി: പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലിരിക്കെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ അന്‍പതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ 4.15ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഷാഹുൽ ഹമീദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഐഎ പറഞ്ഞു. പിഎഫ്ഐയുടെ "ഇന്ത്യ 2047' അജണ്ടയിലെ പ്രധാനിയാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
തീവ്രവാദ സംഘത്തിൽ അംഗമാണെന്നും ശ്രീനിവാസന്റെ കൊലപാതകത്തിനു ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും കേരളത്തിലെ സാമുദായിക ഐക്യത്തിനും പൊതുസമാധാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമുള്ള കുറ്റങ്ങൾ ഷാഹുൽ ഹമീദിനെതിരേ എൻഐഎ ചുമത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറ്റകൃത്യത്തിനു മുമ്പും കുറ്റകൃത്യത്തിനിടയിലും ശേഷവും രഹസ്യ ആശയവിനിമയത്തിനായി ഷാഹുൽ ഹമീദ് വിവിധ ഡിജിറ്റൽ സാങ്കേതികതയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചെന്നും മൂന്നു വർഷത്തിലേറെയായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
അറസ്റ്റിന്റെ സമയത്ത് ഷാഹുൽ ഹമീദിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കുന്നതിനായി കോടതിയിൽ ഹാജരാക്കി.
2022 ഏപ്രിൽ 16ന് പാലക്കാട് മേലാമുറിയിലാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. എൻഐഎയുടെ പ്രാരംഭ കുറ്റപത്രത്തിൽ 70 - ലധികം പ്രതികളുണ്ടായിരുന്നു. അന്വേഷണത്തിനിടെ, രഹസ്യ ആയുധ പരിശീലനം നടത്തിയിരുന്ന പിഎഫ്ഐ പ്രവർത്തകരുടെ ശൃംഖല എൻഐഎ കണ്ടെത്തിയിരുന്നു.
National
ഇംഫാല്‍: ത്രിദിന സന്ദര്‍ശനത്തിനായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെത്തി.
വ്യവസായികള്‍, ആദിവാസി നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2023 മേയ് മാസത്തിൽ വംശീയസംഘര്‍ഷം തുടങ്ങിയശേഷം ആദ്യമായാണ് ആർഎസ്എസ് തലവൻ മണിപ്പുർ സന്ദർശിക്കുന്നത്.
Kerala
കോട്ടയം: ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്.
സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. ഒക്ടോബർ ഒമ്പതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് ആര്‍എസ്എസിനെതിരെ ആരോപണമുന്നയിച്ച വീഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഈ സംഭവത്തിലാണിപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി. പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണിത്.
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയെന്നും എംപി പറഞ്ഞു. റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിന്റെ വേദിയാക്കിയത് ദൗർഭാഗ്യകരമാണ്. അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം.
ദേശീയ സങ്കൽപ്പങ്ങളെ അപമാനിക്കുന്നതാണിതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെയാണ് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയത്.
National
ന്യൂഡൽഹി: രാജ്യത്തെ മിക്ക ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമായ ആർഎസ്എസിനെ നിരോധിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടേലിന്റെ പാരന്പര്യത്തെ കോണ്‍ഗ്രസ് ദുർബലപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാർഗെയുടെ മറുപടി.
ആർഎസ്എസിനെതിരേ സർദാർ വല്ലഭായ് പട്ടേൽ നടത്തിയ പ്രസ്താവനകളും ആ സംഘടനയെ നിരോധിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഉദ്ധരിച്ചായിരുന്നു ഖാർഗെയുടെ മറുപടി. ആർഎസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് പട്ടേൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ ജീവനക്കാർ ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് പട്ടേൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2024 ൽ മോദിസർക്കാർ ആ വിലക്കു മാറ്റിയത് ആർഎസ്എസിനെ നിരോധിച്ച പട്ടേലിനെ അനാദരിക്കുന്നതിനു തുല്യമാണെന്ന് ഖാർഗെ പറഞ്ഞു. മോദി ഈ തീരുമാനം പിൻവലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ സർപ്പവിഷത്തോട് ഉപമിച്ച ഖാർഗെ, പട്ടേലിന്റെ കാഴ്ചപ്പാടുകളെ പ്രധാനമന്ത്രി ബഹുമാനിക്കുന്നുവെങ്കിൽ ആ സംഘടനയെ നിരോധിക്കാൻ തയാറാകണമെന്നും വ്യക്തമാക്കി. നെഹ്റുവിനും സർദാർ പട്ടേലിനും ഇടയിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു. അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടെന്ന് വരുത്തിത്തീർക്കാൻ ബിജെപി എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധി, ഗോഡ്സെ, ആർഎസ്എസ്, 2002ലെ ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങൾ എൻസിആർടി പുസ്തകത്തിൽനിന്നു നീക്കം ചെയ്തതായി ഖാർഗെ ആരോപിച്ചു. ഇതിൽനിന്നുതന്നെ ആർഎസ്എസിന്റെയും ബിജെപിയുടെയും നയം വ്യക്തമാക്കുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് ആർഎസ്എസ് സന്തോഷം പ്രകടിപ്പിച്ച രീതി സ്ഥിതി കൂടുതൽ വഷളാക്കിയെന്നും അതിനെതിരേ നടപടിയെടുക്കാതെ തരമില്ലെന്ന പട്ടേലിന്റെതന്നെ വാക്കുകളെയും ഖാർഗെ പരാമർശിച്ചു.
District News
മലപ്പുറം : ആർഎസ്എസ് നയം കേരളത്തിൽ നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി പി. ഉബൈദുള്ള എംഎൽഎ ആരോപിച്ചു. മതേതര കേരളത്തിന്റെ മുഖഛായ മാറ്റാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പിഎം ശ്രീ പദ്ധതി കൊണ്ടുവരുന്നത് അതിനാണെന്നും അതിനായി വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനാണ് എൽഡിഎഫ് സർക്കാർ തുനിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര കേരളത്തെയും സംശുദ്ധ വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കാൻ എല്ലാവരും കൈക്കോർക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കോഡൂർ പഞ്ചായത്ത് മുസ്ലീംലീഗ് വിഷൻ 2025 ന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എൻ. കുഞ്ഞീതു അധ്യക്ഷത വഹിച്ചു. വിഷൻ 2025 കോ ഓർഡിനേറ്റർ കെ.എൻ. ഷാനവാസ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ, പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സി.പി. ഷാജി, ട്രഷറർ നാസർ കൊളക്കാട്ടിൽ, മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളായ വി. മുഹമ്മദ്കുട്ടി, എം.പി. മുഹമ്മദ്, പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളായ യൂസഫ് തറയിൽ, എം.ടി. ബഷീർ, പറവത്ത് ഉമ്മർ, നാസർ കുന്നത്ത്, വി.പി. ഹനീഫ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ടി. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്രസർക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീക്ഷണശാലകളാക്കി കേരളത്തിലെ സ്കൂളുകളെ പിണറായി സർക്കാർ മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ സ്കൂളുകൾ.
ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണാപത്രത്തേക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നതുതന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. മുഖ്യമന്ത്രിയുടെ വ്യക്തിതാത്പര്യങ്ങൾക്ക് സംസ്ഥാന താത്പര്യത്തേക്കാൾ മുൻഗണന നൽകിയതുകൊണ്ടു മാത്രമാണ് കേരളവും അതീവ രഹസ്യമായി പിഎം ശ്രീയുടെ ഭാഗമായത്.
കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരേ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാൻ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
District News
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല.
സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ.
ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീംകോടതിയിൽ ഇന്നുണ്ടായത്.
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: എറണാകുളം പള്ളിക്കരയിലെ വിജയദശമി മഹോത്സവത്തിൽ പങ്കെടുക്കാൻ ആർഎസ്എസ് ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്.
ആർഎസ്എസിൽ സജീവമാകാൻ ജേക്കബ് തോമസ് ഒരുങ്ങുന്നുവെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗണവേഷത്തിൽ മുൻ ഡിജിപി എത്തിയിരിക്കുന്നത്.
കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. വ്യക്തികള്‍ ശക്തിയാര്ജിക്കുമ്പോള് രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ആര്‍എസ്എസ് വേദികളില്‍ ജേക്കബ് തോമസ് പങ്കെടുത്തിരുന്നു. നേരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറിക്കൊണ്ടാണ് ഗണവേഷത്തില്‍ എത്തിയിരിക്കുന്നത്.
മുന്‍ ഡിജിപിമാരായ ടി.പി. സെന്‍കുമാര്‍, ആര്. ശ്രീലേഖ അടക്കമുള്ളവര്‍ സമാന നിലപാട് പ്രഖ്യാപിച്ചിരുന്നു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽനിന്നു സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാളെയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും ഭരണാഘടനാ ശില്പികളെ തുടക്കം മുതലേ ആക്രമിച്ച ചരിത്രമാണ് അവർക്കുള്ളതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.
മനുസ്മൃതിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഭരണഘടനയെ ആർഎസ്എസ് വിമർശിച്ചിട്ടുണ്ടെന്നും ജയ്റാം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയുടെ വാർഷികം പ്രമാണിച്ചു നടത്തിയ യോഗത്തിലാണ് ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകളെപ്പറ്റിയുള്ള ചർച്ചകൾക്ക് ആർഎസ്എസ് ജനറൽ സെക്രട്ടറി വീണ്ടും തിരികൊളുത്തിയത്. അടിന്തരാവസ്ഥക്കാലത്തു കോണ്‍ഗ്രസ് കൂട്ടിച്ചേർത്തതാണു സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകളെന്നും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനു കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ഹോസബാളെ ആവശ്യപ്പെട്ടിരുന്നു.
ആർഎസ്എസും ബിജെപിയും പുതിയ ഭരണഘടനയ്ക്കുവേണ്ടി തുടർച്ചയായി ആവശ്യപ്പെടുകയാണെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രചാരണം ഈ ആവശ്യത്തെ മുൻനിർത്തിയായിരുന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു. എന്നാൽ ഈ പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞു. എന്നിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റിയെഴുതുവാനുള്ള ആവശ്യം ആർഎസ്എസ് ഉയർത്തിക്കൊണ്ടിരിക്കുകയാണെന്നും ജയ്റാം വ്യക്തമാക്കി. ഹൊസബാളെ ഇപ്പോഴുയർത്തിരിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി 2024 നവംബർ 25ന് വിധി പറഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി വിധിന്യായവും ജയ്റാം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
സോഷ്യലിസവും മതനിരപേക്ഷതയും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നു സുപ്രീംകോടതി വിധിച്ചത് ഒരു മുതിർന്ന ആർഎസ്എസ് നേതാവിനു തീർച്ചയായും അറിവുള്ള കാര്യമാണെന്നും എന്നിട്ടും ഇത്തരം നിലപാടുകളെടുക്കുന്നത് ഭരണഘടനയ്ക്കെതിരേയുള്ള അപമാനവും സുപ്രീംകോടതിക്കെതിരേയുള്ള നേരിട്ടുള്ള ആക്രമണവുമാണെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്എസിന്റെ ലക്ഷ്യമാണു ഹോസബാളെയുടെ പ്രസ്താവനയിലൂടെ തെളിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന പിണറായി വിജയന്റെ പരാമർശത്തിൽ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി അടക്കം പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കെ.സി.വേണുഗോപാല്‍ ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി.
പി.സുന്ദരയ്യ ജനറൽ സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും രാജിവെച്ചുകൊണ്ട് 102 പേജ് വരുന്ന രാജിക്കത്ത്1975 സെപ്റ്റംബർ 28ന് പാർട്ടിക്ക് നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജനസംഘവും ആർഎസ്എസുമായുള്ള സഹകരണം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന രാജിക്കത്തിലെ വരികൾ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കണ്ണടച്ചാൽ ചരിത്രം ഇല്ലാതാകില്ല. 1977ൽ പിണറായി നിയമസഭയിലെത്തിയതും ആർഎസ്എസ് പിന്തുണയോടെയാണ്. ശിവദാസ മേനോന്റെ പ്രചാരണ പരിപാടിയിൽ എൽ.കെ.അദ്വാനി പങ്കെടുത്തതും ചരിത്രമാണ്.1989ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ സിപിഎം നേതാക്കൾ വി.പി സിംഗിനൊപ്പം പ്രവർത്തിച്ചതും ചരിത്രം.
പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ സംഭവിച്ചതല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രീണന ശ്രമമാണ് പുറത്തുവന്നതെന്ന് വേണുഗോപാൽ വിമർശിച്ചു.
ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ വിമർശിച്ച സിപിഐയെ ഒറ്റപ്പെടുത്തി. ഗവർണറെയോ രാജ്ഭവനെയോ വേദനിപ്പിക്കാൻ മുഖ്യമന്ത്രി തയാറായില്ല.
ഒടുവിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുന്പോൾ വാർത്താസമ്മേളനം നടത്തി സംഘപരിവാർ വിരുദ്ധ മുഖം സ്വയം അവരോധിക്കാൻ നിർബന്ധിതനാവുകയായിരുന്നു. ഗതികേടിന്റെ മുഖമാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കണ്ടതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം സംബന്ധിച്ച എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഐ. 50 വര്‍ഷം മുമ്പുള്ള കാര്യമല്ല, വര്‍ത്തമാനകാല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ കാര്യം പറഞ്ഞ് തര്‍ക്കിക്കാന്‍ താനില്ല. എന്ത് കാര്യം എപ്പോള്‍ എങ്ങനെ പറയണമെന്ന വ്യക്തത സിപിഐക്ക് ഉണ്ട്.
എല്‍ഡിഎഫ് ഇപ്പോള്‍ ഉള്ളത് വര്‍ത്തമാനകാലത്താണ്. വര്‍ത്തമാന ഇന്ത്യയ്ക്കും വര്‍ത്തമാന കേരളത്തിനും വേണ്ട രാഷ്ട്രീയമാണ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനത്തിലൂന്നി ഭാവിയിലേക്കാണ് എല്‍ഡിഎഫ് പോകുന്നത്.
ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.